പി.എസ്.സി. പരീക്ഷകള്‍ മലയാളത്തിലും നടത്തുക എന്ന ആവശ്യമുന്നയിച്ച് കഴിഞ്ഞ തിരുവോണദിനത്തില്‍ കേരളത്തിലെ ചില എഴുത്തുകാരും ഭാഷാദ്ധ്യാപകരും നടത്തിയ നിരാഹാര സമരം കൗതുകമുണര്‍ത്തുന്നതാണ്. സമരാനുകൂലികള്‍ മുന്നോട്ടുവെക്കുന്ന ന്യായമായ ആവശ്യങ്ങളെ കേരളത്തില്‍ ജനിച്ച ആര്‍ക്കും തള്ളിക്കളയാനാവില്ല.
സുഗതകുമാരി, വി. മധുസൂദനന്‍ നായര്‍, എം.ടി. വാസുദേവന്‍ നായര്‍ തുടങ്ങിയ മലയാളികളുടെ പ്രിയപ്പെട്ട എഴുത്തുകാര്‍ പലരും ഉപവാസത്തില്‍ പങ്കെടുത്തു. എങ്കിലും സമരത്തോട് മലയാളത്തിലെ എല്ലാ എഴുത്തുകാരും ഭാഷാസ്‌നേഹികളും ഐക്യപ്പെട്ടു എന്ന് പറയാനാവില്ല. ഈ സമരം ഭാഷാസ്വത്വവാദമാണെന്ന് ചില മലയാളം പ്രൊഫസര്‍മാര്‍തന്നെ ആരോപണമുന്നയിച്ചു. ചിലരാവട്ടെ ഇരുഭാഗത്തും നില്‍ക്കാതെ ഇങ്ങനെയൊരു സമരമേ നടക്കുന്നില്ലെന്ന മട്ടില്‍ അവഗണിച്ചു. എന്തായാലും ഒരുകാര്യം വ്യക്തമാണ്, സുഗതകുമാരി, എം.ടി. തുടങ്ങിയ തലമുതിര്‍ന്ന എഴുത്തുകാരെ മാറ്റിനിര്‍ത്തിയാല്‍ സമരത്തില്‍ പങ്കെടുത്ത ബഹുഭൂരിപക്ഷം പേരും ഇടതുപക്ഷത്ത് നില്‍ക്കുന്ന എഴുത്തുകാരും അദ്ധ്യാപകരും സംഘടനാ പ്രവര്‍ത്തകരുമാണ്. ഈ സന്ദര്‍ഭത്തില്‍ പൊതുസമൂഹത്തില്‍നിന്നും സ്വാഭാവികമായും ഉയര്‍ന്നുവരുന്ന ചില സംശയങ്ങള്‍ക്ക് സമരത്തിന് നേതൃത്വം നല്‍കിയവര്‍ വിശദീകരണം നല്‍കേണ്ടതുണ്ട്.
മലയാള ഐക്യവേദിയാണ് സമരത്തിന് തുടക്കമിടുന്നത്. ഐക്യവേദിയുടെ പ്രവര്‍ത്തകരായ രണ്ട് യുവാക്കള്‍ തിരുവോണത്തിന് ഒരാഴ്ചമുമ്പ് പി.എസ്.സി.ആസ്ഥാനത്ത് പന്തലുകെട്ടി നടത്തിയ നിരാഹാരസമരത്തിന് പിന്തുണ അറിയിച്ചുകൊണ്ടാണ് മറ്റുള്ളവര്‍ തിരുവോണദിവസം നിരാഹാരമിരുന്നത്. പി.എസ്.സി. എന്നത് കേരളസര്‍ക്കാരിന് കീഴിലുള്ള സ്വതന്ത്ര ഭരണഘടനാ സ്ഥാപനമാണ്. തങ്ങളുടെ ആവശ്യം ഈ സ്ഥാപനത്തിലെ അധികാരികളുടെ ശ്രദ്ധയില്‍ പെടുത്താനാണല്ലോ ഐക്യവേദിക്കാര്‍ സമരമാരംഭിച്ചത്.
ഐക്യവേദി പ്രവര്‍ത്തകര്‍ മുഴുവനും സര്‍ക്കാര്‍ അനുകൂല സംഘടനകളില്‍പെട്ടവരോ അല്ലെങ്കില്‍ കുറഞ്ഞപക്ഷം ഭരിക്കുന്ന പാര്‍ട്ടിയില്‍ അടിയുറച്ചു വിശ്വസിക്കുന്നവരോ ആണ്. അങ്ങനെ വരുമ്പോള്‍ തങ്ങളുടെ ആവശ്യങ്ങള്‍ സര്‍ക്കാരിന്റെയോ പി.എസ്.സി.യുടെയോ ശ്രദ്ധയില്‍ പെടുത്താന്‍ പ്രത്യക്ഷസമരത്തിന് മുമ്പുതന്നെ അ നേകം അവസരങ്ങളുണ്ടാവുമല്ലോ. പ്രത്യേകിച്ച് മുഖ്യമന്ത്രിയുടെ ഉപദേശകരിലൊരാള്‍ കവി പ്രഭാവര്‍മ്മയാണ്. പി.എസ്.സി.യുമായി ബന്ധപ്പെടാന്‍ മുന്‍ പി.എസ്.സി. അംഗം കഥാകൃത്തായ അശോകന്‍ ചെരുവിലുമുണ്ട്. ഇവര്‍ മുഖാന്തിരമോ അല്ലാതെയോ സമരത്തിനിറങ്ങും മുമ്പ് ഐക്യവേദിക്കാര്‍ ബന്ധപ്പെട്ട ഏതെങ്കിലും അധികാരികളുമായി ചര്‍ച്ച നടത്തിയിട്ടുണ്ടോ എന്നാണ് ആദ്യമറിയേണ്ടത്. ഇല്ലെങ്കില്‍ സമരം നടക്കുന്നതിനിടയിലെപ്പോഴെങ്കിലും ഇവരുമായി ചര്‍ച്ച നടത്താന്‍ ശ്രമിച്ചിരുന്നോ? പ്രായാധിക്യമുള്ള മലയാളത്തിലെ പ്രിയപ്പെട്ട എഴുത്തുകാരെയടക്കം തിരുവോണദിവസം ഉപവസിപ്പിക്കാന്‍ നേതൃത്വം കൊടുത്ത ഐക്യവേദിക്കാര്‍ ഇക്കാര്യത്തില്‍ മറുപടി പറയണം.
അതുമാത്രമല്ല, സമരത്തിന് തെരഞ്ഞെടുത്ത സമയവും സന്ദര്‍ഭവും സമരത്തിന്റെ ഉദ്ദേശ്യശുദ്ധിയെക്കുറിച്ചുതന്നെ സംശയം ജനിപ്പിക്കുന്നുണ്ട്. പി.എസ്.സി. പരീക്ഷകള്‍ മലയാളത്തിലും നടത്തണം എന്നത് മാതൃഭാഷയെ സംബന്ധിച്ച് ഉടനടി നേടിയെടുക്കേണ്ടുന്ന ആവശ്യമൊന്നുമല്ല. അതിനേക്കാള്‍ രൂക്ഷമായ അവഗണനകള്‍ മലയാളം വേറെയും നേരിടുന്നുണ്ട്. അതിലേറ്റവും പ്രധാനമാണ് ക്ലാസ്സ്മുറിയില്‍ മാതൃഭാഷ രണ്ടാം ഭാഷയായി മാറുന്നു എന്നത്. ഈ അവഗണനയ്‌ക്കെതിരായാണ് ഐക്യവേദിക്കാര്‍ ആദ്യം സമരം ചെയ്യേണ്ടിയിരുന്നത്. പോട്ടെ, സമരം ചെയ്ത് പി.എസ്.സി.യേയോ അതുവഴി സര്‍ക്കാരിനേയോ പ്രതിസന്ധിയിലാക്കി തങ്ങളുടെ ആവശ്യം നേടിയെടുക്കാനാണ് ഐക്യവേദിക്കാരുടെ ഉദ്ദേശ്യമെങ്കില്‍ അതിന് പറ്റിയ സമയം ഇതായിരുന്നില്ല. കേരളപ്പിറവിദിനവുമായി ബന്ധപ്പെട്ട് സര്‍ക്കാര്‍ നടത്തുന്ന പരിപാടികളെ ബഹിഷ്‌ക്കരിച്ചോ മറ്റോ നവംബര്‍ ഒന്നിന് ആവാമായിരുന്നു. അങ്ങനെ വരുമ്പോള്‍ സമരാവശ്യങ്ങള്‍ക്ക് കൂടുതല്‍ പ്രസക്തി കിട്ടുമായിരുന്നു. ഐക്യവേദിക്കാര്‍ കഴിഞ്ഞ കേരളപ്പിറവിദിനത്തിലും ഇവിടെത്തന്നെയുണ്ടായിരുന്നു. അപ്പോള്‍ ഇതെല്ലാം വെച്ചുനോക്കുമ്പോള്‍ ഐക്യവേദിക്കാരുടെ സമരത്തിന്റെ പിന്നില്‍ കൃത്യമായി രചിക്കപ്പെട്ട മറ്റൊരു തിരക്കഥയുണ്ടെന്ന് വ്യക്തം.
പാര്‍ട്ടിസെക്രട്ടറി മുതല്‍ പാര്‍ട്ടിയുടെ ആസ്ഥാന ബുദ്ധിജീവികള്‍വരെ സമരത്തിന് അനുകൂലമായി പരസ്യമായി രംഗത്തുവന്നെങ്കിലും എന്തുകൊണ്ടാണ് ഐക്യവേദിക്കാര്‍ തങ്ങളുടെ ന്യായമായ ആവശ്യം ആധികാരികമായി വേണ്ടപ്പെട്ടവരെ അറിയിക്കാനോ ചര്‍ച്ചനടത്താനോ തയ്യാറാവാതെ നേരെ സമരത്തിലേക്ക് പോയത് എന്നതിനെക്കുറിച്ച് പൊതുസമൂഹത്തിന് അറിയേണ്ടതുണ്ട്. പാര്‍ട്ടിയും സര്‍ക്കാരുമെല്ലാം സമരക്കാരോട് ഐക്യപ്പെടുന്നുവെന്നാണ് പൊതുവെ സമരാനുകൂലികള്‍ അവകാശപ്പെടുന്നത്.
അതുകൊണ്ടാണ് സമരത്തില്‍ സര്‍ക്കാരിനെതിരെ സമരക്കാരാരും ഒരക്ഷരം പറയാതെ പി.എസ്.സി. ഉദ്യോഗസ്ഥരെ മാത്രം പ്രതിസ്ഥാനത്തുനിര്‍ത്തുന്നത്. യഥാര്‍ത്ഥത്തില്‍ പി.എസ്.സി. ഉദ്യോഗസ്ഥര്‍ ഇക്കാര്യത്തില്‍ പ്രതികളാണോ? അല്ലെന്നാണ് കരുതേണ്ടത്. ഇച്ഛാശക്തിയുള്ള സര്‍ക്കാരാണെങ്കില്‍ സര്‍ക്കാര്‍ നോമിനിയായ പി.എസ്.സി. ചെയര്‍മാനെ വിളിച്ച് പത്തുമിനിട്ടുകൊണ്ട് പ്രശ്‌നം പരിഹരിക്കാവുന്നതേയുള്ളു. ഇതിനേക്കാള്‍ വലിയ എത്രയോ പ്രശ്‌നങ്ങളില്‍ സ്വതന്ത്ര ഭരണഘടനാ സ്ഥാപനങ്ങളിലെ സര്‍ക്കാര്‍നോമിനികളെ വിളിച്ചുവരുത്തി മുഖ്യമന്ത്രി സര്‍ക്കാരിന്റെ നയം നടപ്പിലാക്കിയിട്ടുണ്ട്.
ശബരിമലവിഷയത്തില്‍ ദേവസ്വംബോര്‍ഡിനെക്കൊണ്ട് സര്‍ക്കാര്‍നയം നടപ്പിലാക്കാന്‍ മുഖ്യമന്ത്രി ഇടപെട്ടത് നമ്മുടെ മുന്നിലുണ്ട്. അപ്പോള്‍ സര്‍ക്കാരിന് ഭാഷാപ്രശ്‌നത്തില്‍ താല്‍പര്യമില്ല എന്നല്ലേ വ്യക്തമാവുന്നത്. പക്ഷേ, അപ്പോഴും സമരക്കാര്‍ സര്‍ക്കാരിനെ പ്രതിയാക്കുന്നേയില്ല. ഇവിടെയാണ് സമരക്കാരുടെ ഉദ്ദേശ്യശുദ്ധിയുടെ ചെമ്പ് തെളിയുന്നത്.
യഥാര്‍ത്ഥത്തില്‍ ഈ സമയത്ത് സമരത്തിനിറങ്ങിയവരുടെ അജണ്ട വേറെയാണ്. സര്‍ക്കാരും പി.എസ്.സി.യും രണ്ടാണ് എന്ന് പൊതുജനത്തെ ബോധ്യപ്പെടുത്തുകയാണ് ഒന്നാമത്തെ അജണ്ട. എന്നാല്‍ മാത്രമേ പി.എസ്.സി. പരീക്ഷാത്തട്ടിപ്പില്‍ നിന്ന് പാര്‍ട്ടിക്കും സര്‍ക്കാറിനും മാറിനില്‍ക്കാനാവൂ. പി.എസ്.സി. പരീക്ഷാത്തട്ടിപ്പ് പാര്‍ട്ടിയെ സംബന്ധിച്ച് നിസ്സാരപ്രശ്‌നമല്ല. തൊടുന്യായംകൊണ്ടും പ്രതിപക്ഷത്തെ വായടിപ്പിക്കുന്ന തന്ത്രങ്ങള്‍ കൊണ്ടുമൊന്നും പാര്‍ട്ടിക്ക് അണികളുടെ മുന്നില്‍പോലും പിടിച്ചുനില്‍ക്കാന്‍ സാധിക്കില്ല. കാരണം സാധാരണക്കാരായ യുവാക്കളുടെ ഒരേയൊരു പ്രതീക്ഷയായിയുരുന്ന പി.എസ്.സി. ഇപ്പോള്‍ പാര്‍ട്ടി ഓഫീസായി മാറിയിരിക്കുന്നു എന്ന് പൊതുസമൂഹം തിരിച്ചറിഞ്ഞിരിക്കുന്നു.
അങ്ങനെയല്ലെന്ന് സമൂഹത്തെ ബോധ്യപ്പെടുത്താന്‍ പാര്‍ട്ടിക്ക് എളുപ്പത്തില്‍ കഴിയില്ല. അപ്പോള്‍ ആകെയുള്ള വഴി ഉദ്യോഗസ്ഥരെ മാത്രം പ്രതിസ്ഥാനത്ത് കൊണ്ടുവരലാണ്. ഇത് പാര്‍ട്ടി നേരിട്ട് ചെയ്താല്‍ സംശയത്തിനിടയാക്കും. അതുകൊണ്ടാണ് പാര്‍ട്ടിയുടെ പോഷകസംഘടനകളായ പു.ക.സ., ശാസ്ത്രസാഹിത്യപരിഷത്ത് തുടങ്ങിയ സംഘടനകള്‍ വഴി പി.എസ്.സി. ഉദ്യോഗസ്ഥര്‍ക്കെതിരെ പ്രത്യക്ഷത്തില്‍ സമരം ചെയ്യിക്കുക എന്ന തീരുമാനത്തില്‍ പാര്‍ട്ടി എത്തിയത്. സമരത്തിനൊരു കാരണം വേണമല്ലോ. ഭാഷാവികാരം സമരായുധമാക്കിയാല്‍ കേരളത്തിലെ സാംസ്‌കാരിക നായകസ്ഥാനത്തുള്ള എഴുത്തുകാരുടെ പിന്തുണ ലഭിക്കുമെന്നുറപ്പ്. അങ്ങനെയാണ് യാതൊരു മുന്നറിയിപ്പുമില്ലാതെ ഒരു സുപ്രഭാതത്തില്‍ പി.എസ്.സി. ആസ്ഥാനത്ത് ഐക്യവേദിക്കാര്‍ പന്തലുകെട്ടി സമരമിരുന്നത്. പാര്‍ട്ടിയുടെ ഈ തിരക്കഥ തിരിച്ചറിയാതെയാണ് മലയാളത്തിലെ തലമുതിര്‍ന്ന എഴുത്തുകാര്‍ തിരുവോണദിവസം ഉപവാസമിരുന്നത്.
സാഹിത്യ അക്കാദമി പോലുള്ള സര്‍ക്കാര്‍ സ്ഥാപനങ്ങളില്‍ സര്‍ക്കാര്‍ നോമിനികളായി പ്രവര്‍ത്തിക്കുന്ന എഴുത്തുകാരുടെ ഈ വിഷയത്തിലുള്ള പ്രതികരണവും ചേര്‍ത്തുവായിക്കുമ്പോള്‍ കാര്യങ്ങള്‍ വ്യക്തമാണ്. തിരുവോണദിവസം തന്നെ ഉപവാസമിരുന്നതിലും പ്രത്യേക ലക്ഷ്യമുണ്ട്. പാര്‍ട്ടി ബുദ്ധിജീവികളുടെ അഭിപ്രായത്തില്‍ തിരുവോണം സവര്‍ണ്ണ-ഫാസിസ്റ്റ് ആഘോഷമാണ്. അതിനെതിരെയുള്ള പ്രതിഷേധംകൂടിയാണ് ഈ സമരം. സമരാനുകൂലികള്‍ സാമൂഹിക മാധ്യമങ്ങളിലൂടെ ഓണത്തെക്കുറിച്ച് നടത്തിയ ആക്ഷേപങ്ങള്‍ ഇതിന് തെളിവാണ്. കേരളത്തിലെ ബുദ്ധിജീവികളെയും കൂലി എഴുത്തുകാരെയും പൊതുസമൂഹം പുച്ഛത്തോടെ കാണുന്നതിന് വേറെ കാരണം വല്ലതും വേണോ?