ജനസംഖ്യ കൊണ്ടും ഭൂവിസ്തൃതി കൊണ്ടും സാംസ്‌കാരിക പാരമ്പര്യം കൊണ്ടും ഏറെ സമാനതയുള്ള രണ്ട് അയല്‍ രാജ്യങ്ങളാണ് ഭാരതവും ചൈനയും. ചൈനീസ് വിപ്ലവകാലത്ത് മാവോ സേ തുങ്ങിന്റെ നേതൃത്വത്തില്‍ നടന്ന ലോങ് മാര്‍ച്ച് നമുക്ക് ഓര്‍മ്മയുണ്ടാവും. 1937 ഒക്ടോബര്‍ 16ന് ജിയാങ് പ്രവിശ്യയിലെ ഫൂനാനില്‍ നിന്ന് വടക്കന്‍ പ്രവിശ്യയിലുള്ള യനാനിലേക്ക് ‘ജനകീയ ചൈന’ എന്ന ആശയം മുന്‍നിര്‍ത്തി എണ്‍പതിനായിരം വരുന്ന സായുധരായ കമ്മ്യൂണിസ്റ്റുകള്‍ (റെഡ് ആര്‍മി) നടത്തിയ ദീര്‍ഘദൂര മാര്‍ച്ചാണിത്. ആറായിരം കിലോമീറ്റര്‍ ദൈര്‍ഘ്യമുള്ള യനാനിലെത്തുമ്പോഴേക്കും ചെമ്പടയിലെ ഏതാണ്ട് പകുതിയിലധികം പേരും പല കാരണങ്ങളാല്‍ മരിച്ചു പോയിരുന്നത്രെ. ചൈനീസ് വിപ്ലവത്തിലെ വിജൃംഭിത അദ്ധ്യായങ്ങളിലൊന്നായി ആഗോള കമ്മ്യൂണിസ്റ്റുകള്‍ (?) വാഴ്ത്തിപ്പാടുന്ന സംഭവങ്ങളിലൊന്നാണിത്. ഇത്തരം നിരവധി പോരാട്ടങ്ങളിലൂടെ ഏതാനും വര്‍ഷം കൊണ്ട് ചൈന കമ്മ്യൂണിസ്റ്റ് ഭരണത്തിന്‍കീഴിലായി എന്നത് ചരിത്രം.
ഇന്ത്യന്‍ സ്വാതന്ത്ര്യസമര ചരിത്രത്തിലെ ആവേശോജ്ജ്വലങ്ങളായ അദ്ധ്യായങ്ങളിലൊന്നാണ്, നിയമലംഘനപ്രക്ഷോഭത്തിന്റെ ഭാഗമായി നടത്തിയ ദണ്ഡിയാത്ര. ഗുജറാത്തിലെ നാട്ടിന്‍പുറങ്ങളെ കോരിത്തരിപ്പിച്ചു കൊണ്ട് നിരായുധരായ 84 വളണ്ടിയര്‍മാരോടുകൂടി സബര്‍മതിയില്‍ നിന്നും 200 നാഴിക അകലെയുള്ള ദണ്ഡി എന്ന കടലോര ഗ്രാമത്തിലേക്ക് മഹാത്മാഗാന്ധി നടത്തിയ തികച്ചും അഹിംസാത്മകമായ സമരമായിരുന്നു ആ പദയാത്ര. അതുകഴിഞ്ഞ് ഏതാനും വര്‍ഷം പിന്നിട്ടപ്പോള്‍ ഇന്ത്യയ്ക്കും സ്വാതന്ത്ര്യം കിട്ടി. രക്തപങ്കിലമായ അദ്ധ്യായങ്ങള്‍ രചിച്ചുകൊണ്ട് ചൈന നേടിയെടുത്ത ‘ജനകീയ ഭരണകൂടം’ ലോകത്തിലെ ഏറ്റവും വലിയ ഏകാധിപത്യത്തിലേക്കാണ് അതിനെ എത്തിച്ചത്. ഇപ്പോഴത്തെ ഭരണാധികാരി ഷി ജിന്‍ പിങ്ങിന്റെ കാലത്ത് ഈ ഏകാധിപത്യത്തിന്റെ കാര്‍ക്കശ്യം അതിന്റെ പാരമ്യത്തിലെത്തുകയും ചെയ്തു. എന്നാല്‍ ഭാരതത്തില്‍ ധാര്‍മ്മികതയെ മുറുകെ പിടിച്ചതും അഹിംസാത്മകവുമായ സമരത്തിലൂടെ നാം നേടിയെടുത്തതോ ലോകത്തിലെ ഏറ്റവും വലിയ ജനാധിപത്യ രാജ്യം എന്ന പദവിയും.
ഇവിടെ അടിസ്ഥാന കാഴ്ചപ്പാടിന്റേതാണ് പ്രശ്‌നം. ചൈനീസ് വിപ്ലവ പോരാളികളെ നയിച്ചിരുന്നത് കണ്‍ഫ്യൂഷസിന്റെയോ ലാവോസെയുടെയോ എന്തിന് ബുദ്ധന്റെ പോലുമോ ചിന്തകള്‍ ആയിരുന്നില്ല; മറിച്ച്, സൈദ്ധാന്തികമായി അപൂര്‍ണവും പ്രായോഗികമായി അത്യന്തം അപകടകരവുമായ കമ്മ്യൂണിസത്തിന്റെ ചിന്തകളായിരുന്നു. ഭാരതത്തിലെ സ്വാതന്ത്ര്യ സമര സേനാനികളെ സ്വാധീനിച്ചിരുന്നത് ഭഗവത് ഗീതയും ഉപനിഷത്തുക്കളും ആയിരുന്നു. വ്യത്യസ്ത മാര്‍ഗ്ഗം സ്വീകരിച്ചിരുന്ന വിപ്ലവ പോരാളികള്‍ പോലും ഗീതയുടെ സ്വാധീനവലയത്തിലായിരുന്നു എന്നതിന് ചരിത്രം സാക്ഷിയാണ്. അതുകൊണ്ടുതന്നെ അതിന് ജനാധിപത്യത്തില്‍ ഉറച്ചു നില്‍ക്കാനേ സാധിക്കുകയുള്ളൂ. കാരണം നമ്മുടെ നാടിന്റെ പൈതൃകം അങ്ങനെയാണ്. ഈ ഒരു രാഷ്ട്രീയ കാഴ്ചപ്പാടില്‍ നിന്നുകൊണ്ട് വേണം നമ്മുടെ സ്വാതന്ത്ര്യത്തിന്റെ 75 -ാം വാര്‍ഷികാഘോഷങ്ങള്‍ നോക്കിക്കാണേണ്ടതും പ്രായോഗികമാക്കേണ്ടതും. നമ്മുടെ രാഷ്ട്രം സ്വാതന്ത്ര്യത്തിന്റെ 75 -ാം വാര്‍ഷികം ‘അമൃത മഹോത്സവം’ എന്ന പേരില്‍ ഒരു വര്‍ഷം നീണ്ടുനില്‍ക്കുന്ന (2021 ആഗസ്റ്റ് 15 മുതല്‍ 2022 ആഗസ്റ്റ് 15 വരെ) വിവിധ പരിപാടികളോടെയാണ് ആഘോഷിച്ചുവരുന്നത്. ഐതിഹാസികമായ ഇന്ത്യന്‍ സ്വാതന്ത്ര്യ സമര ചരിത്രം അതിന്റെ സമഗ്രതയില്‍ വായിച്ചെടുക്കാനും ധീരതയോടെ അതിനെ നയിച്ച മഹാന്മാരായ വീര പുരുഷന്മാര്‍ക്ക് പാവനമായ ശ്രദ്ധാഞ്ജലി അര്‍പ്പിക്കുവാനും, അതിസാഹസികമായ ഈ പോരാട്ടങ്ങളുടെ സംഭവചരിത്രങ്ങള്‍ പുത്തന്‍ തലമുറയുടെ സ്മൃതിപഥത്തില്‍ ആലേഖനം ചെയ്യുവാനും, ഈ അവസരം ഏറെ ഉപകാരപ്രദമാവേണ്ടതാണ്. ഈ ഒരു പശ്ചാത്തലത്തിലാണ് ഭാരത സ്വാതന്ത്ര്യ സമര ചരിത്രത്തിലെ തിളങ്ങുന്ന അദ്ധ്യായങ്ങളില്‍ ഒന്നായ ദണ്ഡി യാത്രയും ഉപ്പുസത്യാഗ്രഹവും മുകളില്‍ പരാമര്‍ശിച്ചത്. മഹാത്മാ ഗാന്ധിയുടെ ദണ്ഡിയാത്രയോട് ഐക്യദാര്‍ഢ്യം പ്രഖ്യാപിച്ചു കൊണ്ട് കേരളഗാന്ധി കേളപ്പജി കോഴിക്കോട് നിന്നും 32 വളണ്ടിയര്‍മാരോടെകൂടി ആയിരക്കണക്കിന് ജനങ്ങളുടെ അനുഗ്രഹാശിസ്സുകള്‍ ഏറ്റുവാങ്ങി 140 കിലോമീറ്ററോളം ദൂരം നടന്നുകൊണ്ട് പയ്യന്നൂരില്‍ എത്തുകയും ഉപ്പുകുറുക്കി നിയമലംഘനം നടത്തുകയും ചെയ്തത് കേരള ചരിത്രത്തിലെ സംഭവബഹുലമായ ഒരു അദ്ധ്യായമാണ്. മേല്‍സൂചിപ്പിച്ച ഒരു മാനസികാവസ്ഥയില്‍ നിന്നുകൊണ്ട് വേണം ഈ സംഭവത്തെ നോക്കിക്കാണാന്‍.
അസ്വാതന്ത്ര്യത്താല്‍ വീര്‍പ്പുമുട്ടി കഴിഞ്ഞിരുന്ന മുഴുവന്‍ ജനതതിയുടെയും ഹൃദയാഭിലാഷത്തിന്റെ പൂച്ചെണ്ടുകളുമായാണ് കേരളഗാന്ധി ഓരോ അടി മണ്ണും നടന്നു മുന്നേറിയത്. ആ സമരവീര്യത്തില്‍ നിന്നും ആവേശമുള്‍ക്കൊണ്ട് 92 വര്‍ഷങ്ങള്‍ക്കിപ്പുറം ജീവിക്കുന്ന കേരളീയ യുവതി യുവാക്കളാല്‍ ഈ ചരിത്രസംഭവം പുനരാവിഷ്‌കരിക്കപ്പെടുകയാണ്. ഒന്‍പത് ദശാബ്ദങ്ങള്‍ക്കപ്പുറത്തു നടന്ന ആ അനശ്വര സംഭവത്തിന്റെ സ്മരണകള്‍ ഇരമ്പിക്കൊണ്ട് , അന്ന് കേളപ്പജിയുടെ പാദസ്പര്‍ശമേറ്റ പവിത്രമായ വഴികളിലൂടെ, അദ്ദേഹത്തെ ജീവനോടെ കണ്ടിട്ടില്ലാത്ത പുത്തന്‍തലമുറ അടിവെച്ചടിവെച്ചു നീങ്ങുന്ന അസുലഭ നിമിഷത്തിനു 2022 ഏപ്രില്‍ 13 മുതല്‍ ഉത്തരകേരളം സാക്ഷിയാവുകയാണ്.
ഈ സ്മൃതിയാത്ര വടക്കന്‍ കേരളത്തിലെ രാജവീഥിയിലൂടെ കടന്നുപോകുമ്പോള്‍ അതൊരു ഗതകാല സംഭവത്തിന്റെ കേവലമായ ദൃശ്യാവിഷ്‌കാരം അവതരിപ്പിക്കുക എന്ന പരിമിതിയിലേക്ക് ചുരുങ്ങാതെ സമകാലിക കേരളം മുന്നോട്ടുവെക്കുന്ന അഥവാ മുന്നോട്ടു വെക്കേണ്ട നിരവധി ചോദ്യങ്ങള്‍ക്കുള്ള ഉത്തരം കണ്ടെത്തുന്നതിലേക്കു വ്യാപിക്കുക എന്ന വലിയൊരു ലക്ഷ്യമാണ് അതിന്റെ സംഘാടകര്‍ക്ക് ഉള്ളത്. ആ ചോദ്യങ്ങളും അതിന്റെ പ്രതികരണങ്ങളുമായിരിക്കും ഭാവി കേരളം എന്താകണം എന്നു തീരുമാനിക്കപ്പെടുന്നത്.
‘അധികാരത്തില്‍ പ്രവേശിക്കുക എന്നുപറഞ്ഞാല്‍ ജനങ്ങളിലേക്ക് പ്രവേശിക്കല്‍ ആണ്’ എന്ന് പറഞ്ഞത് ഗാന്ധിജിയാണ്. ജനങ്ങളില്‍ നിന്നു കൊണ്ട് ജനങ്ങളുടെ ഉള്ളുകളിലേക്ക് പ്രവേശിക്കുന്ന പ്രക്രിയയാണ് സാമൂഹ്യ പ്രവര്‍ത്തനം. അതുവഴി കൈവരുന്ന അധികാരവും അങ്ങനെ ആയിരിക്കണം. ‘ഭരിക്കുക എന്നുവെച്ചാല്‍ നേര്‍വഴിയിലേക്ക് നയിക്കുക’ എന്നാണെന്ന് കണ്‍ഫ്യൂഷസ് പറയുന്നു.
ഒരു പ്രത്യേക സാഹചര്യത്തില്‍ സ്വാമി വിവേകാനന്ദനെ കൊണ്ട് ‘ഭ്രാന്താലയമെന്ന്’ വിളിപ്പിച്ച കേരളത്തെ, മഹാത്മാ ഗാന്ധിയെ കൊണ്ട് തീര്‍ത്ഥാലയം എന്ന് വിശേഷിപ്പിക്കാന്‍ പോന്ന, ഏതാണ്ട് 40 വര്‍ഷത്തെ അക്ഷീണ പരിശ്രമത്തിന്റെ ഏകദേശം ഒരു പേരാണ് കേരള നവോത്ഥാനം എന്നത്. നവോത്ഥാന ശ്രമങ്ങള്‍ അതിനു മുന്‍പും ഇവിടെ നടന്നിരുന്നു. ഇപ്പോഴും നടന്നുകൊണ്ടിരിക്കുകയും ചെയ്യുന്നു. വാസ്തവത്തില്‍ ആ 40 വര്‍ഷം കേരളചരിത്രത്തില്‍ തങ്ക ലിപികളാല്‍ എഴുതപ്പെടേണ്ടവയാണ് . സന്ന്യാസിമാരും ആദ്ധ്യാത്മിക ആചാര്യന്മാരും ഗൃഹസ്ഥരായ ഒട്ടനവധി പൊതുപ്രവര്‍ത്തകരും വ്യത്യസ്ത പ്രദേശങ്ങളില്‍ വിവിധങ്ങളായ സാമൂഹിക അന്തരീക്ഷത്തിലൂടെ ഒരേ ലക്ഷ്യത്തിലേക്ക് നടന്നു നീങ്ങിയ അത്യപൂര്‍വ്വമായ ഒരു സംഭവ വികാസത്തിന്റെ നേര്‍ക്കാഴ്ചയായിരുന്നു അത്.
ആ നവോത്ഥാന പ്രക്രിയയോടൊപ്പം സഞ്ചരിക്കുകയും നവോത്ഥാനമൂല്യങ്ങളെ ദേശീയ സ്വാതന്ത്ര്യ സമര പ്രസ്ഥാനത്തോട് കൂട്ടി യോജിപ്പിക്കുകയും, അങ്ങനെ ഭാവി കേരളം എങ്ങനെയായിരിക്കണമെന്ന് ദിശാബോധം നല്‍കുകയും ചെയ്ത അനുപമ വ്യക്തിത്വത്തിനുടമയായിരുന്നു കേരള ഗാന്ധി എന്നറിയപ്പെടുന്ന കെ.കേളപ്പന്‍. ആ കേളപ്പജി നയിച്ച ഉപ്പുസത്യാഗ്രഹ പദയാത്രയാണ് യുവജനതയുടെ കരുത്തിനാല്‍ ഇവിടെ പുനരാവിഷ്‌കരിക്കപ്പെടുന്നത്. 1937 ജനുവരിയില്‍ തിരുവനന്തപുരത്ത് വച്ച് മഹാത്മാഗാന്ധി തീര്‍ത്ഥാലയമെന്ന് വിശേഷിപ്പിച്ച കേരളത്തിന്റെ ഇന്നത്തെ അവസ്ഥ എന്താണ്?
ഫ്രഞ്ച് ഗ്രന്ഥകാരന്‍ മോപ്പ സാങ് ഒരിക്കല്‍ പറഞ്ഞു ‘ചീത്ത ചിന്തകള്‍ നമ്മുടെ ശരീരത്തെ കാര്‍ന്നുതിന്നുന്നു. പനിയോ മദ്യപാനമോ ശരീരത്തെ നശിപ്പിക്കുന്നതിനേക്കാള്‍ വേഗത്തില്‍…’ എന്ന്. ഇത് സാമൂഹ്യ ശരീരത്തിനും ബാധകമാണ്. ഭാരതത്തിന്റെ തനിമയില്‍നിന്ന് ഉയര്‍ത്തിക്കൊണ്ടുവന്ന നവോത്ഥാന മൂല്യങ്ങളും ദേശീയ സ്വാതന്ത്ര്യ സമരസന്ദേശങ്ങളും അലയടിച്ചിരുന്ന കേരളത്തിന്റെ സാമൂഹ്യ മനസ്സിലേക്ക് അത്യന്തം അപകടകരമായ ഒരു വൈദേശിക പ്രത്യയശാസ്ത്രത്തിന്റെ കടന്നുവരവ് ഛിദ്രവാസനകള്‍ ഉണര്‍ത്തി വിട്ടു എന്നത് ഒരു യാഥാര്‍ത്ഥ്യമാണ്. 1920-കളില്‍ ആശയതലത്തിലും മുപ്പതുകളില്‍ പ്രായോഗിക തലത്തിലും കേരളത്തിലേക്ക് ചേക്കേറിയ ഈ ചിന്താപദ്ധതി ക്രമേണ കേരളത്തിന്റെ സാമൂഹിക മനസ്സില്‍ പിടിമുറുക്കുകയായിരുന്നു.
ഭൗതിക സാഹചര്യങ്ങളില്‍ അപര്യാപ്തത അനുഭവിക്കുന്ന നിഷ്‌കളങ്കരായ ജനതയോട് ഒരു സങ്കല്പ സ്വര്‍ഗ്ഗത്തിന്റെ വിശിഷ്ട സൗഭാഗ്യങ്ങളെ നിരന്തരം ഉദ്‌ബോധിപ്പിച്ചു കൊണ്ടും, നാടകങ്ങളും ഗാനങ്ങളും കഥാപ്രസംഗങ്ങളും അടക്കമുള്ള കലാ സങ്കേതങ്ങളിലൂടെ ആ ജനതതിയെ ‘ചക്കര പന്തലില്‍ തേന്‍ മഴ ചൊരിയുന്ന ചക്രവര്‍ത്തി കുമാരന്മാ’രാക്കിക്കൊണ്ടും തങ്ങളുടെ ഇരിപ്പിടങ്ങള്‍ ഉറപ്പാക്കുകയായിരുന്നു ഈ പ്രത്യയശാസ്ത്രത്തിന്റെ മാസ്റ്റര്‍ ബ്രെയിനുകള്‍ ചെയ്തത്. ഈ പ്രത്യയശാസ്ത്ര വിശാരദന്മാര്‍ ആ ഇരിപ്പിടങ്ങളില്‍ ഇരുന്നുകൊണ്ട് ഈ സമയമത്രയും അവരുടെ അധികാരപരിധി വിപുലമാക്കുകയായിരുന്നു. ലോകം മുഴുവനും ഇതേ നയമാണ് അവര്‍ പിന്തുടര്‍ന്നതെങ്കിലും, മറ്റെല്ലാ പ്രദേശങ്ങളിലുള്ളവരും യാഥാര്‍ത്ഥ്യബോധത്തിലേക്കുയര്‍ന്നു മാരകമായ ഈ പ്രത്യയശാസ്ത്ര ശാഠ്യത്തെ വലിച്ചെറിഞ്ഞ് അവരവരുടെ തനിമയിലേക്ക് തിരിച്ചുവന്നു. മലയാളികളായ നമ്മള്‍ മാത്രം ഇന്നും അവര്‍ നല്‍കിയ അനസ്‌തേഷ്യയുടെ മയക്കത്തില്‍ അകപ്പെട്ട് മാനസിക വിഭ്രാന്തിയോടെ കഴിഞ്ഞുകൂടുന്നു.
അതുകൊണ്ടാണ് കേരളത്തില്‍ തൊഴില്‍ ശാലകള്‍ ഉയര്‍ന്നു വരാത്തത്. അതുകൊണ്ടുമാത്രമാണ് ട്രാക്ടറിനും കമ്പ്യൂട്ടറിനും എതിരെ ശക്തമായി സമരം ചെയ്യുകയും, അധികാരത്തിലെത്തിയപ്പോള്‍ ഇതൊക്കെ ഒരു മടിയും കൂടാതെ നടപ്പാക്കുകയും ചെയ്തത്. സ്വാശ്രയ കോളേജുകള്‍ക്ക് എതിരെ യുവാക്കളെ ബലി കൊടുത്തിട്ട് അധികാരം കിട്ടിയപ്പോള്‍ യാതൊരു മനസ്സങ്കോചവുമില്ലാതെ അത് നടപ്പാക്കിയവരോട്… രാഷ്ട്രീയവും മതപരവുമായ ധ്രുവീകരണം നടത്തി കൊലപാതക പരമ്പരകളിലൂടെ കേരളത്തെ ശവപ്പറമ്പാക്കിയവരോട്… ഉന്നതവിദ്യാഭ്യാസമേഖലയിലെ പരിഷ്‌കാരങ്ങള്‍ നടപ്പാക്കിയ ഉദ്യോഗസ്ഥനെ നടുറോഡില്‍ അടിച്ചുവീഴ്ത്തിയതിനുശേഷം അധികാരത്തിലെത്തി അത് സ്വകാര്യമേഖലയ്ക്ക് നല്‍കാന്‍ തീരുമാനിക്കുന്നതിന് യാതൊരു മടിയും കാണിക്കാത്തവരോട്… ജമാഅത്തെ ഇസ്ലാമിയും പോപ്പുലര്‍ ഫ്രണ്ടും എസ്ഡിപിഐയും മുസ്ലിംലീഗുമൊക്കെ ‘മികച്ച മതേതരകക്ഷികള്‍’ ആണെന്ന് ഇനിയും ഉച്ചൈസ്തരം ഉദ്‌ഘോഷിക്കുന്നവരോട്… നമ്മള്‍ പ്രതികരിക്കാന്‍ പോകാത്തത്. അത്യന്തം ഹീനമായ ക്രൂര പീഢനങ്ങള്‍ നേരിടേണ്ടിവന്ന വാളയാറിലേയും വണ്ടിപ്പെരിയാറിലേയും പിഞ്ചു ബാലികമാര്‍ ഒരിറ്റു കാരുണ്യത്തിനു വേണ്ടി നെഞ്ചുകീറി കരഞ്ഞപ്പോള്‍ നാം ‘സേവ് ഗാസയായും’, ‘സേവ് ലക്ഷദ്വീപാ’യും ഒക്കെ തിമിര്‍ത്താടിയത് ഈ മയക്കുമരുന്നിന്റെ ഹാങ്ങോവറില്‍ ആയിരുന്നതുകൊണ്ടാണ്.
ആമസോണ്‍ കാടുകളിലെ തീയണയ്ക്കാന്‍ തേഞ്ഞിപ്പലം പോസ്റ്റോഫീസിലാണ് പോകേണ്ടതെന്ന് അവര്‍ പറഞ്ഞപ്പോള്‍ നാം അനുസരണയോടെ കേട്ടിരുന്നതും അതുകൊണ്ടാണ്. നമ്മുടെ നാട്ടിലെ ഒരു സഹോദരി ഇസ്രായേലില്‍ വച്ച് പാലസ്തീന്‍ ഭീകരരുടെ ഷെല്ലാക്രമണത്തില്‍ മരിച്ചപ്പോള്‍ ഒരുവരി അനുശോചനക്കുറിപ്പ് എഴുതാന്‍ ഭയപ്പെട്ടു വിറയ്ക്കുന്ന ഒരു മുഖ്യമന്ത്രിയേയും മുന്‍മുഖ്യമന്ത്രിയേയും ഇവിടെ കണ്ടപ്പോള്‍ നാം പ്രതികരിക്കാതിരുന്നതും ഈ പ്രത്യയ ശാസ്ത്രം നമ്മില്‍ കുത്തിവെച്ച സെഡേറ്റിവുകളുടെ അര്‍ദ്ധബോധാവസ്ഥയിലായതുകൊണ്ടാണ്.
ആത്മഹത്യകളുടെ കൊടുംപ്രളയം സൃഷ്ടിച്ച ഈ മലയാളിയെക്കുറിച്ചാണ്, ‘മലയാളി ഇങ്ങനെ മരിക്കണോ’ എന്ന പേരില്‍ സിബി മാത്യൂസ് ഐപിഎസ് ഒരു പുസ്തകം എഴുതിയത്. മറ്റൊരു ഐപിഎസുകാരനായ ജേക്കബ് തോമസിന്റെ മലയാളിയെ കുറിച്ചുള്ള നിരീക്ഷണം ഏറെ ശ്രദ്ധേയമാണ്. ‘പ്രതിസന്ധികളെ നേരിടാനും അതിജീവിക്കാനും ശ്രമിക്കാതെ ആത്മഹത്യയില്‍ അഭയം തേടുന്ന മലയാളി… എളുപ്പത്തില്‍ പണം ഉണ്ടാക്കാനുള്ള വഴികള്‍ എന്ന പേരില്‍ പുതിയ പുതിയ കെണികളില്‍ വീഴുന്ന മലയാളി… അദ്ഭുതത്തിലൂടെയുള്ള കാര്യസാധ്യങ്ങള്‍ക്കായി തീര്‍ഥാടനകേന്ദ്രങ്ങളില്‍ തിക്കിത്തിരക്കുന്ന മലയാളി… അത്യാവശ്യങ്ങള്‍ മാറ്റിവെച്ചും ലോട്ടറി വാങ്ങുന്ന മലയാളി… എല്ലാറ്റിനെക്കുറിച്ചും അഭിപ്രായം ഉള്ളപ്പോഴും ഒന്നും ആഴത്തില്‍ പഠിക്കാന്‍ തയ്യാറാകാത്ത മലയാളി… പുരോഗമനവാദിയെന്ന് മേനി നടിക്കുമ്പോഴും ജാതിയും മതവും തീരുമാനങ്ങളില്‍ നിര്‍ണായകമാകുന്ന മലയാളി…’ (സ്രാവുകള്‍ക്കൊപ്പം നീന്തുമ്പോള്‍: ജേക്കബ് തോമസ് ഐപിഎസ്-പേജ്: 202- 203).ആത്മഹത്യക്കും കൊലയ്ക്കുമിടയിലൂടെ ആര്‍ത്തനാദം പോലെ പായുന്ന ജീവിതമെന്ന ബാലചന്ദ്രന്‍ ചുള്ളിക്കാടിന്റെ വരികള്‍ നമുക്ക് ഇവിടെ ഓര്‍ത്തെടുക്കാം.
പ്രശസ്ത എഴുത്തുകാരന്‍ എം. മുകുന്ദന്‍ മറ്റൊരു നിരീക്ഷണം നടത്തുന്നുണ്ട് മലയാളിയെപ്പറ്റി, അത് ഇങ്ങനെയാണ്: ”ചെടികളിലെ പൂവുകളെപറിച്ചു കശക്കിയെറിയുന്നതിനെയും സോഡിയം വേപ്പര്‍ വിളക്കുകള്‍ എറിഞ്ഞുടക്കുന്നതിനെയും കൂട്ടിവായിക്കേണ്ടതാണ്. മലയാളി മനസ്സില്‍ നശീകരണ വാസന വളരുകയാണ്. ഈ നശീകരണ വാസനകള്‍ പൂവുകളുടെ സുഗന്ധത്തെയും വഴിവെളിച്ചങ്ങളേയും ഇല്ലാതാക്കും.” (പേനകണ്ണ് :ദേശാഭിമാനി വാരിക 2011 ജനുവരി 16).
മദ്യവും ചൂതാട്ടവുമാണ് ഒരു സംസ്ഥാന ബജറ്റ് തയ്യാറാക്കലിലെ മുഖ്യഘടകം എന്ന് ലോകത്തെ പഠിപ്പിച്ച പുത്തന്‍ ഇക്കണോമിസ്റ്റുകളുടെ നാടായി നമ്മുടെ മലയാള ദേശം മാറി എന്നതും ഓര്‍ക്കേണ്ടതാണ്. അതുപോലെ രണ്ടു കോടി കൊണ്ട് ലോക സമാധാനം ഉണ്ടാക്കാമെന്ന് മാലോകരെ പഠിപ്പിക്കാനും നമ്മള്‍ മലയാളികള്‍ക്ക് ഈയിടെ സാധിച്ചു.യഹൂദര്‍ക്കും ക്രൈസ്തവര്‍ക്കും മുസല്‍മാന്മാര്‍ക്കും ആതിഥ്യമരുളിയ മലയാളിയുടെ വിശാല മനസ്‌കതയെ പറ്റി ഒരു വശത്തു പറയുമ്പോള്‍ ബുദ്ധരെയും ജൈനരെയും ദളിതുകളെയും പീഢിപ്പിച്ചവരാണെന്ന് മറുവശത്തും പഠിപ്പിക്കുന്ന ഇരട്ടത്താപ്പിനെ ഇവിടുത്തെ ബുദ്ധിജീവികള്‍ ഒരു അലങ്കാരമായി കൊണ്ടുനടക്കുകയാണ്.
ഇത്തരം കാപട്യം നിറഞ്ഞ ഒരു സമൂഹമായി കേരളം മാറിയത് എപ്പോഴാണ്, എങ്ങനെയാണ് എന്ന് നോക്കുമ്പോഴാണ് കമ്മ്യൂണിസത്തിന്റെ സ്വാധീനം ഈ സമൂഹത്തില്‍ ഉണ്ടാക്കിയ മാറ്റം ദൃശ്യമാകുന്നത്. മാറ്റം എവിടെയും അനിവാര്യമാണ്. എന്നാല്‍ അത് സ്വാഭാവികമായി ഉണ്ടാകേണ്ടതാണ്. അവ നമ്മുടെ നിലനില്‍പ്പിന്റെ അടിസ്ഥാന തത്വങ്ങള്‍ക്ക് അനുരൂപവും അവയെ പോഷിപ്പിക്കുന്നതുമാവണം. ഭാരതത്തില്‍ നിന്ന് കേരളത്തെ അടര്‍ത്തി മാറ്റുന്ന ഒരു സമീപനം കുറെയായി ഇവിടെ കാണുന്നുണ്ട്. അങ്ങനെ ഒരു ആശയം രൂപപ്പെടുത്തുന്നതില്‍ കമ്മ്യൂണിസ്റ്റ് – ജിഹാദി കൂട്ടുകെട്ടിന്റെ പങ്ക് വളരെ വലുതാണ്.
ഭാരതത്തിന്റെ അഭിന്ന ഭാഗമാണ് കേരളം. അത് അങ്ങനെതന്നെ നിലനില്‍ക്കുമ്പോഴേ അതിന് ശക്തിയും സൗന്ദര്യവും വര്‍ദ്ധിക്കുകയുള്ളൂ. അല്ലെങ്കില്‍, ആയിരത്തി തൊള്ളായിരത്തി തൊണ്ണൂറുകള്‍ക്ക് ശേഷം കാശ്മീരും ഇപ്പോള്‍ ശ്രീലങ്കയും നേരിട്ടുകൊണ്ടിരിക്കുന്ന അതിരൂക്ഷമായ സ്വത്വപ്രതിസന്ധി അനതിവിദൂരഭാവിയില്‍ കേരളത്തെയും ബാധിക്കുമെന്ന കാര്യത്തില്‍ മയക്കുവെടിയേല്‍ക്കാത്ത സാധാരണജനങ്ങള്‍ ഇന്ന് ആശങ്കാകുലരാണ്.
കമ്യൂണിസ്റ്റുകളും പൊളിറ്റിക്കല്‍ ഇസ്ലാമിസ്റ്റുകളും മെക്കോളെയിസ്റ്റുകളും ചേര്‍ന്ന ഒരു കൂട്ടുകെട്ടാണ് ഇന്ന് കേരളത്തിന്റെ സര്‍വ്വ മേഖലയേയും നിയന്ത്രിക്കുന്നത്. അധികാരക്കസേരക്കു വേണ്ടി തയ്യാറാക്കപ്പെടുന്ന അതിരുവിട്ട മതപ്രീണനം മതങ്ങളോടുള്ള കടുത്ത വിധേയത്വത്തിലേക്കും പിന്നീട് ഭ്രാന്തമായ അടിമത്തത്തിലേക്കും ഇവിടുത്തെ രാഷ്ട്രീയ പാര്‍ട്ടികളെ എത്തിച്ചു എന്നതാണ് കേരളത്തിന്റെ സമീപകാലരാഷ്ട്രീയ കാലാവസ്ഥ. കുറെ കാലമായുള്ള ഇവിടുത്തെ തിരഞ്ഞെടുപ്പുകള്‍ നമുക്ക് അത് മനസ്സിലാക്കി തരുന്നുണ്ട്. ഇക്കഴിഞ്ഞ 2021-ലെ നിയമസഭാ തിരഞ്ഞെടുപ്പില്‍ അത് പാരമ്യത്തിലെത്തിയതും നാം കണ്ടു.
ഭാരതീയ സംസ്‌കൃതിയില്‍ അധിഷ്ഠിതമായ ഒരു ചിന്താ പദ്ധതിക്കേ ഈ അവസ്ഥയില്‍ നിന്നും കേരളത്തെ പരിവര്‍ത്തനത്തിലേക്ക് നയിക്കാനാകൂ. നവോത്ഥാന മൂല്യങ്ങളും ദേശീയ സ്വാതന്ത്ര്യസമര സന്ദേശങ്ങളും ഭാരതീയ ചിന്തയുടെ അടിത്തറയില്‍ നിന്നുകൊണ്ടുള്ളതായിരുന്നു. സ്വാതന്ത്ര്യലബ്ധിക്കു മുമ്പുതന്നെ ഇന്ത്യന്‍ നാഷണല്‍ കോണ്‍ഗ്രസിലേക്ക് കടന്നുകയറിയത് മുതലുള്ള കമ്മ്യൂണിസ്റ്റുകളുടെ പ്രവര്‍ത്തനമാണ് ഇപ്പോള്‍ കണ്ടുവരുന്ന തരത്തിലേക്ക് കേരളത്തെ എത്തിച്ചത്. ആ കാലത്തേക്ക് ഇനി ഒരു തിരിച്ചു പോക്കെന്നത് ഒരുപക്ഷേ അസാദ്ധ്യമാണെങ്കിലും. അവിടെനിന്നുള്ള മഹനീയ ആശയങ്ങള്‍ക്ക് അനുസൃതമായ ഒരു ദിശാമാറ്റം എന്തുകൊണ്ടും അനിവാര്യമാണ്. ആ ദിശാമാറ്റത്തിനുള്ള ആദ്യത്തെ ചുവടുവെയ്പ്പാകും ഇപ്പോള്‍ നടക്കുന്ന ഉപ്പുസത്യഗ്രഹ സ്മൃതിയാത്ര. ഭാരതത്തോടൊപ്പം കേരളവും മുന്നേറേണ്ടതുണ്ട്. ഒരു പരിധിയുമില്ലാതെ കടം വാങ്ങികൊണ്ട് വെല്ലുവിളികളും ഉച്ചത്തിലുള്ള വാചാടോപങ്ങളും കൊണ്ട് ഉണ്ടാക്കിയെടുക്കേണ്ട ഒന്നല്ല വികസനമെന്നത്. വ്യക്തിക്ക് എന്നപോലെ രാഷ്ട്രത്തിനും ശരീരമനോബുദ്ധി വികാസമുണ്ടാവേണ്ടതുണ്ട്. അതിനെയാണ് സമഗ്രവികസനം എന്ന് പറയുന്നത് സമഗ്രവികസനം സമഗ്രമായ ചിന്തയിലൂടെയേ സാധിക്കൂ. ഭാരതത്തെ സംബന്ധിച്ചിടത്തോളം അത് നമ്മുടെ സനാതനധര്‍മ്മത്തില്‍ അധിഷ്ഠിതമായ സംസ്‌കൃതിയാണ്.
ക്രൊയേഷ്യന്‍-ആസ്ട്രിയന്‍ ചിന്തകനും നിരൂപകനുമായ ഇവാന്‍ ഇല്ലീച്ച് (1926-2000) വികസനത്തെക്കുറിച്ച് പറയുന്നത് നോക്കൂ: ‘വികസനമെന്നത് ദുര്‍ബ്ബലവും വഴുവഴുക്കലുമായ ഒരു വാക്കാണ്. അത് പലര്‍ക്കും പലതും സൂചിപ്പിക്കാം. നഗരത്തിലെ പെട്ടെന്ന് വളരുന്ന അംബരചുംബികള്‍ ആവാം അത്. അനന്തമായ സത്യത്തെ അന്വേഷിക്കുന്ന ഒരു യോഗിയുടെ മാനസിക വളര്‍ച്ചയേയും അത ്‌സൂചിപ്പിക്കാം. അതുമല്ലെങ്കില്‍ പ്രായപൂര്‍ത്തിയാകുന്ന ഒരു പെണ്‍കുട്ടിയുടെ സ്തന വളര്‍ച്ചയേയും സൂചിപ്പിക്കാവുന്നതാണ്. നമ്മുടെ കാഴ്ചപ്പാടാണ് അതിന് അടിസ്ഥാനമായി വരേണ്ടത്.’ (ഡോ.കെ.മാധവന്‍കുട്ടി; കേരളത്തിന്റെ മാറുന്ന മുഖച്ഛായ, പേജ് 303, കുരുക്ഷേത്ര പ്രകാശന്‍).
അങ്ങനെ നോക്കുമ്പോള്‍ കേരളത്തിന്റെ വികസനം നമ്മുടെ തനിമയില്‍ നിന്ന് ഉയര്‍ന്നു വരേണ്ടതാണ്. കേരളം ഭാരതത്തിലുള്ളതാണ്. അതു പോലെ തന്നെ പ്രാധാന്യമുള്ളതാണ് കേരളത്തില്‍ ഒരു ഭാരതവും ഉണ്ടാവണമെന്നത്. അപ്പോഴേ കേരളത്തിന്റെ സമഗ്ര വികസനം സാധിതമാവൂ. മാറുന്ന സമൂഹത്തിലും മാറാതെ നിലനില്‍ക്കുന്ന ഭാരതസംസ്‌കൃതിയുടെ ആദ്ധ്യാത്മിക മൂല്യങ്ങളെ ഉയര്‍ത്തി പ്പിടിച്ച് അനുദിനം വികസിച്ചുകൊണ്ടിരിക്കുന്ന ഭാരത മുന്നേറ്റത്തിലേക്ക് കേരളത്തെയും കൈപിടിച്ചുയര്‍ത്തേണ്ടതുണ്ട്. അതിന് കേരളം സത്യധര്‍മ്മാദി മൂല്യങ്ങളെ സ്വാംശീകരിക്കണം. ഉച്ചത്തില്‍ പറഞ്ഞാല്‍ അത് സത്യമാകുമെന്ന് കരുതുന്ന രാഷ്ട്രീയ മാധ്യമ സംഘങ്ങളില്‍ നിന്നും നമുക്ക് മോചനം ഉണ്ടാകണം. കേരളത്തിന്റെ ചരിത്രപരവും ഭൂമിശാസ്ത്രപരവും സാംസ്‌കാരികവുമായ അടിവേരുകളിലേക്ക് ചെന്നെത്തി, സത്യസന്ധമായ ഒരു പഠനം നടത്താന്‍ തയ്യാറായാല്‍ അനവധി രത്‌നത്തിളക്കങ്ങള്‍ നമുക്ക് കണ്ടെത്താനാകും. അങ്ങനെ മുന്നേറുമ്പോള്‍ നവോത്ഥാന മൂല്യങ്ങളും സ്വാതന്ത്ര്യസമര സന്ദേശവും കൂട്ടിയോജിപ്പിച്ച് കേരളത്തിന്റെ സമസ്ത മേഖലകളിലും കൈവെച്ച ഒരു കര്‍മ്മയോഗിയെ കണ്ടെത്താനാകും. അതാണ് കേരളഗാന്ധി കേളപ്പജി. അദ്ദേഹം കയ്യൊപ്പ് ചാര്‍ത്താത്ത ഒരു മേഖലയും കേരളത്തില്‍ ഇല്ല എന്നത് കേവലം അതിശയോക്തിപരമായ ഒരു പ്രസ്താവനയല്ല, മറിച്ച് തികഞ്ഞ യാഥാര്‍ഥ്യമാണ്.
മഹാത്മജിയുടെ ആഹ്വാനം ഏറ്റെടുത്തുകൊണ്ട് നിയമ പാഠശാലയില്‍ നിന്നും ഇറങ്ങിയത് മുതല്‍ ആ കര്‍മ്മകാണ്ഡം ആരംഭിക്കുന്നു. എന്‍.എസ്.എസ് രൂപീകരണം, മാതൃഭൂമി പത്രത്തിന്റെ പിറവി, വൈക്കം സത്യഗ്രഹം, ഹരിജനോദ്ധാരണം, ഉപ്പു സത്യഗ്രഹം, ഗുരുവായൂര്‍ സത്യഗ്രഹം, മലബാര്‍ ഡിസ്ട്രിക്ട് ബോര്‍ഡ് പ്രസിഡന്റ്, ക്വിറ്റ് ഇന്ത്യാ സമരം എന്നിവ സ്വാതന്ത്ര്യലബ്ധിക്കു മുമ്പായിരുന്നെങ്കില്‍ ഐക്യകേരള പ്രസ്ഥാനം, സര്‍വോദയ മേള, കിസാന്‍ മസ്ദൂര്‍ പ്രജാ പാര്‍ട്ടി, പ്രജാ സോഷ്യലിസ്റ്റ് പാര്‍ട്ടി, ഭൂദാന മുന്നേറ്റം, കേരള സര്‍വ്വോദയ മണ്ഡലം, ഗാന്ധിസ്മാരകനിധി, കോഴിക്കോട്ടെ ഗാന്ധിഗൃഹം, മയ്യഴി വിമോചനസമരം, ശാന്തി സേന, തവനൂര്‍ റൂറല്‍ ഇന്‍സ്റ്റിറ്റ്യൂട്ട്, മദ്യനിരോധന സമിതി, ക്ഷേത്ര വിമോചന സമരങ്ങള്‍, ക്ഷേത്രസംരക്ഷണ സമിതി രൂപീകരണം, മലപ്പുറം ജില്ലാ വിരുദ്ധ സമരം ഇങ്ങനെ എല്ലാ മേഖലകളേയും ഉള്‍ക്കൊള്ളുന്ന ഒരു സര്‍വ്വതല സ്പര്‍ശിയായ കര്‍മ്മകാണ്ഡമായിരുന്നു കേളപ്പജിയുടേത് .
കേരളത്തിന്റെ സമഗ്ര വികസനം എന്ന ലക്ഷ്യം സാക്ഷാത്ക്കരിക്കണമെങ്കില്‍ കേരളത്തിന്റെ സര്‍വ്വ മേഖലയേയും സ്പര്‍ശിച്ചു മുന്നേറിയ കേളപ്പജിയിലൂടെ മാത്രമേ സാധ്യമാകു. അദ്ദേഹത്തിന്റെ മുന്നേറ്റങ്ങളെ ചരിത്രത്തിന്റെ ചവറ്റുകുട്ടയില്‍ എറിഞ്ഞുകൊണ്ടോ, പാഠപുസ്തകത്തില്‍ നിന്നും അടര്‍ത്തിമാറ്റിയിട്ടോ മുഖ്യധാരയില്‍ നിന്നും പിഴുതെറിഞ്ഞിട്ടോ കേരളത്തിന്റെ വികസനം സാധ്യമാകുമെന്ന് ആരും കരുതേണ്ടതില്ല. കേളപ്പജിയിലൂടെയല്ലാതെ കേരള വികസനം സാധ്യമല്ല. അത്തരത്തില്‍ കേളപ്പജിയെ ഒരു രത്‌നത്തിളക്കത്തോടെ മലയാണ്മയുടെ അന്തരംഗത്തില്‍ പ്രതിഷ്ഠിക്കാന്‍ ഈ ഉപ്പുസത്യഗ്രഹ സ്മൃതി യാത്ര ഉപയോഗപ്രദമാകേണ്ടതാണ്. ഉത്തരകേരളത്തിലാണ് യാത്ര നടക്കുന്നതെങ്കിലും കേരളമാകെ അതിന്റെ സന്ദേശങ്ങള്‍ പ്രതിധ്വനിക്കണം. യുവ കണ്ഠങ്ങളില്‍ നിന്നും മുഴങ്ങിയെത്തുന്ന ദേശീയതയുടെ ശബ്ദതരംഗങ്ങള്‍ മലയാളമണ്ണിന്റെ ചക്രവാളത്തില്‍ മുഖരിതമാകുന്നതിനും ആ ശബ്ദവീചികള്‍ കേരളമാകെ അലയടിച്ചുകൊണ്ട് ഒരു പുത്തന്‍ ദിശാമാറ്റം സംഭവിക്കട്ടെ എന്നും ഈ യാത്ര ആഗ്രഹിക്കുന്നു.
ഭാരതമെന്ന പേര് കേള്‍ക്കുമ്പോള്‍ അന്തരംഗം അഭിമാനപൂരിതമാവട്ടെ…. കേരളമെന്നു കേള്‍ക്കുമ്പോള്‍ ഞരമ്പുകളില്‍ ചോര തിളക്കട്ടെ…. ( കടപ്പാട് : വള്ളത്തോള്‍ ) അങ്ങിനെ ഈ യാത്ര കേരളത്തിന്റെ സമഗ്ര പരിവര്‍ത്തനത്തിനുള്ള ശംഖൊലിയായി തീരട്ടെ…