പ്രശസ്തി നേടിക്കഴിഞ്ഞാല്‍ തങ്ങളുടെ ബാല്യകൗമാരങ്ങള്‍ വലിയ ദരിദ്രമായ ചുറ്റുപാടില്‍ ആയിരുന്നു എന്നു പ്രചരിപ്പിക്കുക ഇപ്പോള്‍ ഒരു ‘ട്രെന്റ്’ ആണെന്നു പറയാം. ചിലതൊക്കെ സത്യമായിരിക്കാം. പക്ഷെ കൂടുതലും നുണയാണെന്നതാണ് അന്വേഷണത്തില്‍ അറിയാന്‍ കഴിഞ്ഞിട്ടുള്ളത്. കവികളുടെ ഇടയില്‍ ഇത്തരം അഭിനയക്കാര്‍ ധാരാളമുണ്ട്. ചങ്ങമ്പുഴ ദാരിദ്ര്യം അനുഭവിച്ചിരുന്ന വ്യക്തിയാണെങ്കിലും അത് കൂടുതല്‍ പൊലിപ്പിച്ച് അവതരിപ്പിക്കുന്നത് അദ്ദേഹത്തിന്റെ പതിവായിരുന്നുവെന്ന് ജീവചരിത്രങ്ങള്‍ സാക്ഷ്യപ്പെടുത്തുന്നു. താന്‍ മീന്‍കച്ചവടക്കാരനാണെന്നും ആത്മഹത്യയ്ക്കു ശ്രമിച്ചെന്നുമൊക്കെ പറഞ്ഞ് പ്രശസ്തിപിടിച്ചുവാങ്ങിയ ചിലരെ നമുക്കറിയാം. കൊത്തപ്പണിക്കാരനാണെന്നതിനാല്‍ കവിത പ്രസിദ്ധീകരിക്കണമെന്ന് അപേക്ഷിച്ച് മലയാളത്തിലെ പ്രധാന പ്രസിദ്ധീകരണങ്ങളിലേക്ക് എഴുതുമായിരുന്ന ഒരു സൃഹദ് കവി ഉണ്ടായിരുന്നു. അദ്ദേഹം ഇന്നില്ല. ദരിദ്രനാണോ ധനികനാണോ എന്നതൊന്നുമല്ല കവിതയുടെ മാനദണ്ഡം. എഴുതുന്നതില്‍ കവിതയുണ്ടോ ഇല്ലയോ എന്നതേ നോക്കേണ്ടതുള്ളൂ.
ഇത്തരം കഥകള്‍ എഴുതി ഫലിപ്പിക്കുന്നതില്‍ പ്രത്യേക വൈദഗ്ദ്ധ്യമുള്ള ആളാണ് ബാലചന്ദ്രന്‍ ചുള്ളിക്കാട്. അദ്ദേഹത്തിന്റെ ‘ചിദംബരസ്മരണകള്‍’ അനുഭവങ്ങളുടെ ഒരു കലവറയാണ്. അത് ചുരുക്കിയും അനുഭവതീക്ഷ്ണമായും കവിതപോലെ മനോഹരമാക്കി അവതരിപ്പിക്കാന്‍ ചുള്ളിക്കാടിനു കഴിഞ്ഞിരിക്കുന്നു. പണ്ട് മലയാളം വാരികയില്‍ അതു ഖണ്ഡശ: പ്രസിദ്ധീകരിച്ചപ്പോള്‍ ഒരു നോവലിനുവേണ്ടി വായനക്കാര്‍ കാത്തിരിക്കുംപോലെ ഈ കൃതിയുടെ ലക്കങ്ങള്‍ക്കുവേണ്ടി ആസ്വാദകര്‍ ആര്‍ത്തിപ്പെട്ടതായി അന്നത്തെ പത്രാധിപര്‍ എസ്. ജയചന്ദ്രന്‍നായര്‍ എഴുതിയിട്ടുണ്ട്. ‘മലയാള ഗദ്യസാഹിത്യത്തിലെ പവിഴപ്പുറ്റ്’ എന്നാണ് ജയചന്ദ്രന്‍ നായര്‍ ആ കൃതിയെ വിശേഷിപ്പിച്ചത്.
ചിദംബരസ്മരണകളിലെ അനുഭവങ്ങള്‍ സത്യമാണോ അല്ലെയോ എന്നൊന്നും വായനക്കാര്‍ അന്വേഷിച്ചില്ല. അവതരണത്തിലെ സൗന്ദര്യം മാത്രമേ അവര്‍ പരിഗണിച്ചിട്ടുള്ളൂ. എഴുത്തുകാരന്റെ മരണത്തിനുശേഷമാണ് സാധാരണ ഇത്തരം അന്വേഷണങ്ങള്‍ ആരംഭിക്കുന്നത്. മലയാളത്തിലെ ഒരു ജനപ്രിയ എഴുത്തുകാരന്‍ വലിയ സഞ്ചാരങ്ങള്‍ നടത്തിയതായും സ്വാതന്ത്ര്യസമരത്തില്‍ പങ്കെടുത്തതായും ജയില്‍ വാസമനുഷ്ഠിച്ചതായും ഒക്കെ എഴുതി വായനക്കാരുടെ സഹതാപം പിടിച്ചു പറ്റിയത് മുഴുവന്‍ കള്ളമാണെന്നു മറ്റൊരെഴുത്തുകാരന്‍ സ്ഥാപിച്ചതും അയാളെ സമൂഹം കടന്നാക്രമിച്ചതുമൊക്കെ ഇപ്പോള്‍ പലരും മറന്നുപോയി. ആത്മകഥ, സ്മരണ ഇവയൊക്കെയെഴുതുമ്പോള്‍ എഴുത്തിലെ ഭംഗി മാത്രം മതിയോ സത്യസന്ധതയും വേണ്ടേ? ചെറുകാടിന്റെ ‘ജീവിതപ്പാത’യിലും തിക്കോടിയന്റെ ‘അരങ്ങുകാണാത്ത നടനിലും’ ഒക്കെ സത്യസന്ധതയുടെ ഒരു മണമുണ്ട്. ചിദംബരസ്മരണയില്‍ അതിശയോക്തിയുണ്ടോ എന്ന് ചിലപ്പോള്‍ നമ്മള്‍ സംശയിച്ചുപോകും. ചിലപ്പോള്‍ അതുവെറും സംശയമാകാം.
അതിശയോക്തി എന്ന അലങ്കാരത്തിന്റെ ലക്ഷണത്തില്‍ ”ചെല്ലുള്ളതില്‍ കവിഞ്ഞെല്ലാം അതിശയോക്തിയാം തെല്ലതിന്‍ സ്പര്‍ശമില്ലാതെയില്ലലങ്കാരമൊന്നുമേ” എന്ന് എ.ആര്‍. ഭാഷാഭൂഷണത്തില്‍ പറയുന്നുണ്ട്. മലയാളത്തിലെ പല അലങ്കാരങ്ങളും ഇംഗ്ലീഷില്‍ ഇല്ല. എന്നാല്‍ ഇംഗ്ലീഷിലും മലയാളത്തിലും ഒരുപോലെയുള്ള അലങ്കാരമാണ് അതിശയോക്തി. ഇംഗ്ലീഷില്‍ അതിന് ‘ഹൈപ്പര്‍ബലി’ (hyperbole) എ ന്നാണ് പേര്. ഇംഗ്ലീഷിലെ personification, transferred epithet, anaphora എന്നിവയൊന്നും നമ്മുടെ അലങ്കാരശാസ്ത്രത്തിലില്ല. അവയൊക്കെ നമ്മുടെ കവിതയില്‍ വ്യാപകമായി പ്രയോഗിക്കുന്നുണ്ടെങ്കിലും ആലങ്കാരികന്മാര്‍ അവയെ വ്യവച്ഛേദിച്ചു മനസ്സിലാക്കിയിട്ടില്ല എന്നത് നമ്മുടെ അലങ്കാരപഠനത്തിന്റെ പോരായ്മയാണ്. നമ്മള്‍ കൂടുതല്‍ സൂക്ഷ്മതയ്ക്കായി സാമ്യോക്തി അലങ്കാരങ്ങള്‍ക്കു പിറകെ പായുകയായിരുന്നു. സായിപ്പ് simile യും metaphor ഉം കൊണ്ട് കാര്യം കഴിച്ചപ്പോള്‍ നമ്മള്‍ ഒരേ കാര്യത്തിനു തന്നെ രണ്ട് ഡസനിലധികം അലങ്കാരങ്ങള്‍ സൃഷ്ടിച്ചു.
അതിശയോക്തിയലങ്കാരത്തിന്റെ ഉത്തരഭാഗത്തില്‍ എ.ആര്‍. പറഞ്ഞ സംഗതി അദ്ദേഹത്തിന്റെ സ്വന്തമാണോ സംസ്‌കൃതത്തില്‍ നിന്നും സ്വീകരിച്ചതാണോ എന്നൊന്നുമറിയില്ല. എന്തായാലും അത് വളരെ സൂക്ഷ്മമായ കണ്ടെത്തലാണ്. കുറച്ച് അതിശയോക്തിയില്ലെങ്കില്‍ സാഹിത്യമില്ല. മറ്റെവിടെയെങ്കിലും ഇക്കാര്യം സൂചിപ്പിച്ചിട്ടുണ്ടോ എന്നറിയില്ല. എ.ആറിന്റെ സ്വന്തമാണെങ്കില്‍ ആ പ്രതിഭാശാലിയുടെ മുന്നില്‍ നമിക്കുക. സ്മരണയാണെങ്കിലും ജീവചരിത്രമാണെങ്കിലും ആത്മകഥയാണെങ്കിലും കുറച്ച് അതിശയോക്തി എല്ലാ എഴുത്തുകാരും ഉപയോഗിക്കാറുണ്ട്. ചരിത്രകാരനായ വാന്‍ഗോഗ് ചെവിമുറിച്ചുകൊടുത്തു എന്നത് വെറും അതിശയോക്തിയാണെന്ന് പറയുന്ന ചില ജീവചിത്രകാരന്മാരുണ്ട്. അപകടത്തില്‍ ചെവി അറ്റുപോയതാണെന്നും അല്ല ഡിപ്രഷന്‍ കാരണം ഭ്രാന്തുകൊണ്ട് മുറിച്ചതാണെന്നും അതിനു പ്രണയവുമായി ഒരു ബന്ധവുമില്ലെന്നും ചിലര്‍ പറയുന്നു. സത്യം ഇപ്പോഴും വ്യക്തമല്ല.
ചുള്ളിക്കാടും അത്തരം അതിശയോക്തികള്‍ ഉപയോഗിക്കുന്നുണ്ടോ എന്നറിയില്ല. ഇല്ലെന്ന് നമുക്കു വിശ്വസിക്കാം. ഇന്ത്യാ ബുക്‌സ് എന്ന പ്രസിദ്ധീകരണസ്ഥാപനം മധു എസ്. നായരുടെ പത്രാധിപത്യത്തിന്‍ കീഴില്‍ പുറത്തിറക്കുന്ന ഒരു ചെറുമാസികയാണ് ‘അക്ഷിത’. അതില്‍ ബാലചന്ദ്രന്‍ ചുള്ളിക്കാടിന്റെ ഒരു സ്മരണ ചേര്‍ത്തിട്ടുണ്ട്. ‘ചോരയുടെ വില’ എന്നു പേരിട്ടിരിക്കുന്ന ആ ഓര്‍മ നമ്മളെ ഹഠാതെ ആകര്‍ഷിച്ചു കളയും എന്നു പറയാതെ വയ്യ. പറയുന്ന അനുഭവങ്ങള്‍ സത്യമാണോ അല്ലെയോ എന്നുള്ള ചോദ്യമൊക്കെ അപ്രസക്തമാക്കുന്ന ഒന്നാണ് ആ സ്മരണ. കവി ജനിച്ചത് ഒരു ദരിദ്ര കുടുംബത്തിലല്ലെങ്കിലും സ്വയം വരിച്ച ദാരിദ്ര്യവും നക്‌സലൈറ്റ് പട്ടവും ജീവകാരുണ്യവ്യഗ്രതയുമൊക്കെ നമ്മളെ പിടിച്ചിരുത്തി വായിപ്പിക്കും. മറ്റെല്ലാം മറന്ന് കവിയുടെ സ്മരണ വായിക്കാം; അത്രതന്നെ.
മുണ്ടൂര്‍ സേതുമാധവന്റെ കഥാലോകത്തെക്കുറിച്ച് ഒരു ചെറുലേഖനവും ‘അക്ഷിത’യിലുണ്ട്. മുണ്ടൂര്‍ കൃഷ്ണന്‍കുട്ടിയുടെ മൂന്നാമതൊരാള്‍ എന്ന കഥയുടെ വലിയ ആരാധകനാണ് ഞാനെങ്കിലും മുണ്ടൂര്‍ സേതുമാധവന്റെ കഥകളെക്കുറിച്ച് അധികം ധാരണയില്ല. എവിടെയൊെക്കയോ വായിച്ചു പോയിട്ടുണ്ട് എന്നല്ലാതെ ഓര്‍മ്മയിലൊന്നും ഉടക്കുന്നില്ല. രവീന്ദ്രന്‍ മലയങ്കാവ് സൂചിപ്പിക്കുന്നതുപോലെ വലിയ കഥാകൃത്താണ് മുണ്ടൂര്‍ സേതുമാധവനെങ്കില്‍ അദ്ദേഹം നമ്മുടെ സാഹിത്യചര്‍ച്ചയില്‍ കൂടുതല്‍ സജീവമായി എത്തപ്പെടേണ്ടതുണ്ട്. കലിയുഗം എന്ന ചലച്ചിത്രത്തിന്റെ കഥ അദ്ദേഹത്തിന്റെ നോവലാണെന്നതും ഇപ്പോഴാണ് ശ്രദ്ധയില്‍പ്പെടുന്നത്. 1973ല്‍ ഈ ചിത്രം പുറത്തു വന്നപ്പോള്‍ ഞാനൊരു കുട്ടിയായിരുന്നു. സുധീര്‍ നായകനായ ചിത്രം അന്നു കണ്ടിരുന്നെങ്കിലും കഥയൊന്നും ഇപ്പോള്‍ ഓര്‍മ്മയില്ല. നല്ല കഥകള്‍ മാത്രം സംവിധാനം ചെയ്യുന്ന കെ.എസ്. സേതുമാധവന്റെ ചിത്രമായതിനാല്‍ ഇതിവൃത്തത്തിന് മേന്മയുണ്ടെന്ന കാര്യത്തില്‍ സംശയം വേണ്ട. കഥയെഴുതിയ മുണ്ടൂരിനെക്കാള്‍ സംഭാഷണവും തിരക്കഥയും എഴുതിയ തോപ്പില്‍ ഭാസിക്കാണ് കൂടുതല്‍ പ്രാധാന്യം ലഭിച്ചത്. ഭാസി അന്ന് വലിയ പ്രശസ്തനായിരുന്നല്ലോ! മുണ്ടൂര്‍ കൃതികള്‍ കൂടുതല്‍ പഠനങ്ങള്‍ക്കും ചര്‍ച്ചകള്‍ക്കും വിധേയമാകട്ടെ!
സത്യചന്ദ്രന്‍ പൊയില്‍കാവ് എന്ന കവിയുടെ തിരക്കഥ മലയാളത്തിലെ ഒരു പ്രമുഖ സംവിധായകന്‍ തട്ടിയെടുത്തു എന്ന വിവാദവും കേസുമൊക്കെ ഇപ്പോള്‍ ആരെങ്കിലും ഓര്‍ക്കുന്നുണ്ടോ എന്നറിയില്ല. അദ്ദേഹം ഈ മാസികയില്‍ ഒരു കവിത എഴുതിയിട്ടുണ്ട്; നിരാശകളെല്ലാം കൂടി നിറച്ചു വച്ച ലഘുകാവ്യം. ‘കവിമൊഴി’ എന്നും ‘മലയാള ഭാഷ’ എന്നും രണ്ടുതലക്കെട്ടുകൊടുത്തിരിക്കുന്ന കവിതയില്‍ ‘പറഞ്ഞിട്ടെന്തുകാര്യമീ പഹയന്മാരുടെ ലോകത്തില്‍’ എന്ന രീതിയില്‍ ആകെ നിരാശനാണു കവി. ‘വിദ്വാനായി മരിക്കാന്‍ മാനം വില്‍ക്കാന്‍ തയ്യാറല്ല’ എന്നു പറയുന്ന കവി ഇന്നപൂര്‍വ്വമായ വംശനാശം വന്നുപോയ ഒരു സ്പീഷ്യസില്‍ പെട്ടയാളാണെന്നു പറയാതെ വയ്യ. അവാര്‍ഡ് കിട്ടാനായി ജന്മനാടിനെത്തന്നെ ഒറ്റുകൊടുക്കുന്നവരാണല്ലോ മലയാളത്തിലെ മിക്കവാറും എഴുത്തുകാരും.
പ്രശസ്തരായ എഴുത്തുകാരുടെ രചനകള്‍ ഉള്‍പ്പെടുത്തി പുറത്തിറങ്ങുന്ന മറ്റൊരു പ്രസിദ്ധീകരണമാണ് കൊട്ടാരക്കരയില്‍ നിന്നുള്ള ആശ്രയമാതൃനാട്. ചവറ കെ.എസ്. പിള്ള എന്ന കവിയുടെ പത്രാധിപത്യത്തിലുള്ള ഈ മാസികയും മുന്തിയ നിലവാരം പുലര്‍ത്തുന്ന ഒന്നാണ്. പത്തു കവിതകള്‍ ഉള്‍പ്പെടുത്തിയിരിക്കുന്ന മാര്‍ച്ച് ലക്കത്തില്‍ രണ്ടെണ്ണത്തിന് മാത്രമാണ് പാരായണ ക്ഷമതയുള്ളത്. ഒന്ന് ഇന്ദിര അശോകന്റെ ‘വിരുദ്ധം.’ മറ്റേത് ശശിമാവിന്‍മൂടിന്റെ ‘കെടാവിളക്ക്’.
കവിത വാക്കുകളുടെ കലയാണ്. വളരെ സൂക്ഷ്മതയോടെ വാക്കുകള്‍ പ്രയോഗിക്കുന്നതെങ്ങനെയെന്നു നമ്മളെ കാണിച്ചു തന്ന കവിയാണ് വൈലോപ്പിള്ളി. അദ്ദേഹത്തെപ്പോലെ ഇത്രയും ശ്രദ്ധയോടെ വാക്കുകള്‍ പ്രയോഗിച്ച മറ്റൊരു കവിയും മലയാളത്തിലില്ല. അതുകൊണ്ടാണ് എം.എന്‍. വിജയന്‍ ‘കാച്ചിക്കുറുക്കിയ കവിത’ എന്ന് അതിനെ വിശേഷിപ്പിച്ചത്. പുതുകാലത്തെ കവികള്‍ കവിതാ നിര്‍മ്മാണത്തില്‍ വാക്കിന്റെ പ്രാധാന്യത്തെക്കുറിച്ച് തീര്‍ത്തും അജ്ഞരാണ്. അനുയോജ്യമായ ഒരു വാക്കിനു വേണ്ടി മാസങ്ങള്‍ കാത്തിരുന്ന പഴയകവികളും വായില്‍ വരുന്നതെന്തും കവിതയെന്ന പേരില്‍ എഴുതിക്കൂട്ടുന്ന പുതിയകവികളും തമ്മില്‍ വലിയ വ്യത്യാസമുണ്ട്. പഴയകാലത്തെ പദാവലിയെ നമുക്ക് ഇന്ന് അതുപോലെ പിന്‍പറ്റാനാവില്ല. ഭാഷ വികസിക്കുകയാണ്, പുതിയ വാക്കുകള്‍ പലതും കൂട്ടിച്ചേര്‍ക്കപ്പെട്ടിരിക്കുന്നു. ഇംഗ്ലീഷില്‍ നിന്നും മറ്റു ഭാഷകളില്‍ നിന്നും ധാരാളം പദങ്ങള്‍ മലയാളത്തിലെത്തുന്നു. അവയെയൊക്കെ കൊഴിച്ചുനോക്കി ഔചിത്യബോധത്തോടെ വേണം കവിതയിലുള്‍പ്പെടുത്താന്‍. മോരും മുതിരയും എന്ന രീതിയില്‍ കല്ലുകടി ഉണ്ടാവരുത്. ഇന്ദിര അശോക് ശ്രദ്ധയോടെ വാക്കുകള്‍ ഉപയോഗിക്കുന്ന കവിയാണ്. ആ ശ്രദ്ധ ‘വിരുദ്ധം’ എന്ന ഈ കവിതയിലും കാണാം. ”പച്ചയ്ക്ക് സ്വാതന്ത്ര്യത്തിന്‍ മട്ടുകള്‍ പലതെന്ന് വൃക്ഷത്തിന്‍ സെമിനാറില്‍ വള്ളികള്‍ വായിച്ചേയ്ക്കും” എന്നെഴുതുമ്പോള്‍ സെമിനാര്‍ എന്ന ആംഗലപദം നമുക്കു കല്ലുകടി ഉണ്ടാക്കുന്നില്ല.
ശശിമാവിന്‍മൂടും നല്ല കവിതകള്‍ എഴുതാറുള്ള കവിയാണ്. മലയാള ഗദ്യസാഹിത്യത്തിന് വലിയ സംഭാവനകള്‍ നല്‍കിയ പ്രൊഫസര്‍ എന്‍. കൃഷ്ണപിള്ള സാറിനെ (തിരുവനന്തപുരത്തെ വലിയ സാഹിത്യനായകന്മാരുടെ എല്ലാം അദ്ധ്യാപകനായിരുന്നതുകൊണ്ട് അദ്ദേഹത്തെ സര്‍ എന്നു ചേര്‍ത്തേ എല്ലാവരും പറയാറുള്ളൂ) ക്കുറിച്ചുള്ള ഒരു അനുസ്മരണകവിതയാണ് മാവിന്‍ മൂടിന്റേത്. അനുസ്മരണമായതിനാല്‍ കുറെയൊക്കെ വസ്തുനിഷ്ഠത വന്നുപോകുമെങ്കിലും കവിത്വം ചോര്‍ന്നു പോകാതെ അവതരിപ്പിക്കാന്‍ കവിക്കു കഴിഞ്ഞിട്ടുണ്ട്. ഭഗ്നഭവനം, ദര്‍ശനം, മരപ്പച്ച, ബലാബലം, അഴിമുഖം, അനുരഞ്ജനം, കന്യക തുടങ്ങിയ കൃഷ്ണപിള്ളയുടെ പ്രധാന നാടകങ്ങളുടെയെല്ലാം പേരുകള്‍ കവിതയിലൂടെ പരാമര്‍ശിക്കുന്നുണ്ടെങ്കിലും ഒട്ടും അരോചകമാകാതെ ഒരു ജീവചരിത്ര കവിത എന്നു വിളിക്കാനുതകുന്ന രീതിയില്‍ അവതരിപ്പിക്കാന്‍ എഴുത്തുകാരനു കഴിഞ്ഞിരിക്കുന്നു. പഴയ എഴുത്തുകാരെ, പ്രത്യേകിച്ച് ഭാഷയ്ക്കും സാഹിത്യത്തിനും മഹത്തായ സംഭാവനകള്‍ നല്‍കിയവരെ കൂടെക്കൂടെ അനുസ്മരിക്കുന്നത് സാഹിത്യത്തിന്റെ വളര്‍ച്ചയ്ക്ക് അത്യാവശ്യമാണ്.