കല്യാണത്തലേന്ന്
വീടും പന്തലുമുറങ്ങിയ
ശുഭമുഹൂര്‍ത്തത്തില്‍
അവള്‍ വീടുവിട്ടിറങ്ങി.
അച്ഛനെയോര്‍ത്താല്‍ ഉമ്മറത്തൂടെയും
അമ്മയെ ഓര്‍ത്താല്‍ പിന്നാമ്പുറത്തൂടെയും
ഇറങ്ങാന്‍ തോന്നില്ല.
പറ്റിക്കാനെളുപ്പം അമ്മയെ ആയതിനാല്‍
ഇടതുകാല്‍വെച്ച് പിന്നാമ്പുറത്തൂടിറങ്ങി.
അച്ഛനമ്മമാരുടെ കാലില്‍ തൊടണമെന്നും
കാരണവന്മാരെ സ്മരിക്കണമെന്നും
ആഗ്രഹമുണ്ടായിരുന്നു,
ശപിക്കില്ലെന്നുറപ്പുള്ളതിനാല്‍
അതു ചെയ്തില്ല.
തൊടിയിലൂടെക്കയറി
അമ്മിണിയേടത്തിയുടെ
അടുക്കളപ്പുറത്തൂടെ
റോഡിലെത്താം.
ഈ വഴി ഇത്ര
എളുപ്പമാണെന്നറിയുന്നത്
ഇപ്പോഴാണ്.
അമ്മിണിയേടത്തിയുടെ
അടുക്കളപ്പുറത്ത്
വിരുമ്പിപ്പുളി കുലകുലയായി
കായ്ച്ചിട്ടുണ്ട്,
ഉപ്പുണ്ടായിരുന്നെങ്കില്‍
പുളി തിന്നാന്‍ തോന്നിപ്പോകും.
വലുപ്പം വെച്ചാലും ചെറുതാകാത്ത
മോഹങ്ങളുണ്ടാകുമല്ലോ..?
സ്‌കൂള്‍ വിട്ടാല്‍ ഉപ്പിലിട്ടതും
പുളിയച്ചാറും നുണഞ്ഞ്
അനിയനൊപ്പം വരാറുള്ളതാണിതിലെ,
വലുതായതില്‍ പിന്നെ
ഈ വഴിയിലൂടെ ഇതാദ്യമാണ്.
സ്ലേറ്റുമായ്ക്കാന്‍ മഷി തണ്ടു തേടിയാണ്
തൊടിയിലെത്താറുള്ളത്.
മഷിമായാത്ത ഓര്‍മ്മകളാണ്
ഈ വഴികളിലത്രയും,
ബസ് സ്റ്റോപ്പില്‍ അച്ഛനും
വഴിയോരത്തമ്മയും
വന്നുനില്‍ക്കാതെ
ഒരു യാത്രയുമിന്നേവരെ ഉണ്ടായിട്ടില്ല.
ചില യാത്രകള്‍ തനിച്ചു പോകണമെന്ന്
അമ്മ തന്നെയാണ് പറഞ്ഞിട്ടുള്ളതും
ഓര്‍മ്മകളുടെ ഭാരമല്ലാതെ
വീട്ടില്‍ നിന്നൊന്നുമെടുത്തിട്ടില്ല.
ഇറങ്ങിയാല്‍ തിരിച്ചുവരുംവരെ
വീടു തന്നെ വലിയൊരു ഭാരമാണല്ലോ?