താമരശ്ശേരി ചുരം വഴി വയനാട്ടിലേക്ക് പ്രവേശിക്കുന്ന ഏതൊരാളെയും ആകര്‍ഷിക്കുകയും വിസ്മയിപ്പിക്കുകയും ചെയ്യുന്ന ഒന്നാണ് വയനാട്ടിലേക്കുള്ള പ്രവേശന കവാടമായ ലക്കിടിയിലുള്ള ചങ്ങലമരം. ഐതിഹ്യങ്ങളാല്‍ കെട്ടുപിണഞ്ഞു നില്‍ക്കുന്നതാണ് ചങ്ങലമരമെങ്കിലും അതിന്റെ കേന്ദ്രാശയം ഒരു ചരിത്രപുരുഷനും ചരിത്രാംശവുമാണ്. എന്നാല്‍ ആ ചരിത്രപുരുഷനെയും ചരിത്രാംശത്തെയും ചോര്‍ത്തിക്കളഞ്ഞ് ചങ്ങലമരം കേവലം കെട്ടുകഥയായി മാത്രം വ്യാഖ്യാനിക്കാന്‍ ചില തല്‍പരകക്ഷികള്‍ സമീപകാലത്ത് തയ്യാറായി വരികയാണ്. ചങ്ങലമരത്തെയും അതിനുപിന്നിലുള്ള കരിന്തണ്ടന്‍ എന്ന ചരിത്രപുരുഷനെയും തമസ്‌കരിക്കാനുള്ള ശ്രമം ചില കോണുകളില്‍ ഇന്ന് പ്രകടമാണ്.
പതിനെട്ടാം നൂറ്റാണ്ടില്‍ വയനാടന്‍ കാടിന്റെ ഉള്‍പ്രദേശമായ താമരശ്ശേരിക്കടുത്ത് അടിവാരത്ത് ചിപ്പിലിത്തോടുളള വട്ടച്ചിറ ഊരിലാണ് കരിന്തണ്ടന്‍ ജനിച്ചതും ജീവിച്ചതും. വയനാട്ടിലെ ഏറ്റവും പ്രബലമായ വനവാസി (ആദിവാസി) വിഭാഗമായ പണിയസമുദായത്തിന്റെ ഊരുമൂപ്പനായിരുന്നു അദ്ദേഹം. പട്ടും വളയും ധരിച്ച് ആചാരസവിശേഷമായ അവകാശങ്ങളോടും അധികാരങ്ങളോടും കൂടിയാണ് അദ്ദേഹം ജീവിച്ചത്. കന്നുകാലികളെ മലയടിവാരത്തില്‍ നിന്നും ഉന്നതങ്ങളിലേക്ക് മേയ്ച്ച് നടക്കുന്ന കരിന്തണ്ടന്‍ മൂപ്പനെക്കുറിച്ച് പണിയരുടെ പരമ്പരാഗതമായ പാട്ടുകളില്‍ പറയുന്നുമുണ്ട്. അത്തരം പാട്ടുകളൊന്നും എഴുതപ്പെട്ടില്ലെങ്കിലും വാമൊഴിയായി ആദിവാസികള്‍ക്കിടയില്‍ തലമുറ തലമുറയായി കൈമാറി വരുന്നുണ്ട് എന്നത് ആശ്വാസമാണ്.
കോഴിക്കോട് നിന്ന് വയനാട്ടിലേക്കും അതുവഴി മൈസൂരിലേക്കും തിരിച്ചും യാത്ര ചെയ്യുന്നതിന് ഒരു പാത നിര്‍മ്മിക്കുന്നതിന് ഇംഗ്ലീഷ് ഈസ്റ്റിന്ത്യാ കമ്പനി ശ്രമിക്കുന്നത് അക്കാലത്താണ്. എന്നാല്‍ അതിസാഹസികരെന്ന് മേനി നടിക്കുന്ന യൂറോപ്യന്മാര്‍ക്ക് അതിനു സാധിക്കാതെ വന്നു. അതുകൊണ്ട് ഉള്‍വനത്തില്‍ താമസിക്കുന്ന ആദിവാസികളെ കണ്ടെത്തി അവരിലൂടെ പാത നിര്‍മിക്കുകയായിരുന്നു ബ്രിട്ടീഷുകാരുടെ ലക്ഷ്യം. എന്നാല്‍ ബ്രിട്ടീഷുകാര്‍ കണ്ടുമുട്ടിയ വനവാസികളാരും അവര്‍ക്കറിയാവുന്ന പാത കാണിച്ചു കൊടുക്കാന്‍ തയ്യാറായില്ല. കാരണം മണ്ണിനെയും മരങ്ങളെയും നാടിനെയും സ്‌നേഹിക്കുകയും ആരാധിക്കുകയും ചെയ്യുന്ന പ്രകൃതീപൂജകരായിരുന്നു അവര്‍. സവിശേഷമായ ജീവിതശൈലിക്ക് ഉടമകളായിരുന്നു എല്ലാ ഗോത്ര വിഭാഗങ്ങളും. ഗോത്രസംസ്‌കാരത്തിന് നിരക്കാത്ത ഒരു പെരുമാറ്റവും അവരില്‍ നിന്നും ഉണ്ടാവില്ല. അതുകൊണ്ടുതന്നെ ബ്രിട്ടീഷുകാര്‍ നടത്തിയ പ്രലോഭനങ്ങളും വാഗ്ദാനങ്ങളുമൊന്നും അവരില്‍ ഏശിയില്ല.
പട്ടും വളയും ധരിച്ച ഗോത്ര മൂപ്പന്മാര്‍ക്ക് അതാത് ഗോത്രസമൂഹങ്ങളില്‍ പ്രത്യേക സ്ഥാനമുണ്ടായിരുന്നു. പട്ടും വളയും ദൈവദത്തമായ അധികാര ചിഹ്നങ്ങളാണെന്നാണ് എല്ലാ ഗോത്രവിഭാഗങ്ങളുടെയും വിശ്വാസം. തലമുറ തലമുറയായി കൈമാറിവന്ന അത്തരം ചിഹ്നങ്ങള്‍ ധരിക്കുമ്പോള്‍ പ്രത്യേക ഊര്‍ജം ലഭിക്കുമെന്ന് അവര്‍ പറയുന്നു. ആചാര സവിശേഷമായ പട്ടും വളയും അഴിച്ചുവെച്ചപ്പോഴാണ് ബ്രിട്ടീഷുകാര്‍ കരിന്തണ്ടന്റെ കഴുത്തില്‍ തോക്ക് ചൂണ്ടി ഭീഷണിപ്പെടുത്തി കാര്യം സാധിച്ചെടുത്തത്. കണ്ടെത്തിയ പാതയുടെ അവസാന പോയിന്റില്‍ വച്ച് സായിപ്പന്മാര്‍ കരിന്തണ്ടനെ വെടിവെച്ചു കൊല്ലുകയും ചെയ്തു.
കരിന്തണ്ടന്‍ എന്ന പണിയ ഗോത്രമൂപ്പന്‍ ചരിത്രത്തില്‍ ഇടം നേടുന്നത് വയനാട്ടിലേക്ക് പ്രവേശിക്കാനുള്ള ഇന്നത്തെ താമരശ്ശേരി ചുരം പാതയുടെ ഉപജ്ഞാതാവെന്ന നിലയ്ക്കാണ്. എന്നാല്‍ അത്തരമൊരു അംഗീകാരം ആദിവാസി വിഭാഗത്തില്‍പ്പെടുന്ന ഒരു ഗോത്രമൂപ്പന് വരാതിരിക്കുക എന്ന ദുഷ്ടലാക്കായിരുന്നു അന്നത്തെ ബ്രിട്ടീഷ് അധികാരിയെ കരിന്തണ്ടനെ വധിക്കാന്‍ പ്രേരിപ്പിച്ചത്. എന്നാല്‍ തങ്ങള്‍ കണ്ടെത്തിയ പുതിയ മലമ്പാത അവരെ സംബന്ധിച്ചിടത്തോളം സുഗമമായിരുന്നില്ല. അപകടങ്ങളും അപമൃത്യുവും അതുവഴി കടന്നുവന്നവര്‍ക്ക് തുടര്‍ന്നപ്പോഴാണ് അതിന്റെ കാരണമറിയുന്നതിന് പാരമ്പര്യവഴികള്‍ തേടിയത്. കരിന്തണ്ടന്റെ ആത്മാവിന്റെ കോപമാണ് പ്രശ്‌നങ്ങള്‍ക്ക് കാരണമെന്ന് കണ്ടെത്തുകയും ആത്മാവിനെ ആവാഹിച്ചു ബന്ധിക്കുക മാത്രമാണ് പരിഹാരമെന്ന് തിരിച്ചറിയുകയും ചെയ്തു. അതനുസരിച്ച് വിദഗ്ദ്ധരായ കര്‍മ്മികളെ വരുത്തി കരിന്തണ്ടന്റെ ആത്മാവിനെ ഒരു മരത്തില്‍ ബന്ധിക്കുന്നതിന് നേതൃത്വം കൊടുത്തത് പുരോഗമനക്കാരെന്നറിയപ്പെടുന്ന യൂറോപ്യന്മാരാണ്.
ഐതിഹ്യങ്ങളാല്‍ കെട്ടുപിണഞ്ഞു നില്‍ക്കുന്ന ആശയപരിസരമാണ് ചങ്ങലമരം പ്രതിനിധാനം ചെയ്യുന്നത്. എങ്കിലും കെട്ടുകഥ എന്ന രീതിയില്‍ അത് തള്ളിക്കളയേണ്ടതല്ല. ഐതിഹ്യങ്ങള്‍ ആകാശത്തില്‍ നിന്നും പൊട്ടി മുളച്ചുണ്ടായതല്ലെന്നും അവ സമൂഹമനസ്സിന്റെ പ്രതിഫലനങ്ങളാണെന്നതും യാഥാര്‍ത്ഥ്യമാണ്. മിത്തുകള്‍ ചരിത്രമല്ലെന്ന് പറയാമെങ്കിലും ചരിത്ര സ്രോതസ്സുകളല്ലെന്ന് വാദിക്കുന്നത് ഉചിതമല്ല. വീരപരിവേഷം കൊടുക്കലും ആകര്‍ഷണീയമാക്കലും ഐതിഹ്യങ്ങളില്‍ കൂടുതലായി കാണാം. എന്നാല്‍ അതിനാധാരമായ കേന്ദ്രാശയത്തിന് ചരിത്രപരതയുണ്ടെന്നത് ആര്‍ക്കും തള്ളിക്കളയാനാവില്ല. അത്തരം ചരിത്രപരതയെ അവതരിപ്പിക്കാനും രേഖപ്പെടുത്താനും ആളുണ്ടായില്ല എന്നതാണ് കരിന്തണ്ടന്റെ സ്മരണക്കുമേല്‍ കുതിരകയറാന്‍ ചിലര്‍ക്ക് ശക്തി നല്‍കുന്നത്.
കരിന്തണ്ടനെ തമസ്‌കരിക്കുന്ന പുത്തന്‍ അധിനിവേശ ശക്തികള്‍ ആസൂത്രിതവും സംഘടിതവുമായി അവരുടെ അജണ്ട നടപ്പാക്കുന്നതിന് പരിശ്രമിക്കുകയാണ്. കരിന്തണ്ടനെ തിരസ്‌കരിച്ച് ടിപ്പുവിനെ പ്രതിഷ്ഠിക്കുന്നതിനുള്ള പരിശ്രമം അണിയറയില്‍ സജീവമാണ്. താമരശ്ശേരി ചുരവുമായി ടിപ്പുവിനെ ബന്ധപ്പെടുത്തിക്കൊണ്ട് പുതിയ കഥകള്‍ മെനഞ്ഞുണ്ടാക്കുന്നത് അതിന്റെ തെളിവാണ്. വീരകേരളവര്‍മ്മ പഴശ്ശിരാജാവിനെ തള്ളിപ്പറഞ്ഞ് ടിപ്പുവിനെ ചരിത്രപുരുഷനാക്കാനുളള പാഴ്ശ്രമം പലരും ചേര്‍ന്ന് പണ്ട് നടത്തിയിരുന്നു. പഴശ്ശി സ്മരണയുടെ ജ്വാലകള്‍ ഉയര്‍ന്നപ്പോള്‍ ചരിത്ര സ്രോതസ്സുകളുടെ യാതൊരു പിന്‍ബലവും ഇല്ലാത്ത കള്ളക്കഥകള്‍ കൊണ്ട് ഭാവനയില്‍ കെട്ടിയുയര്‍ത്തിയ ടിപ്പു സ്മൃതിയുടെ കോട്ടകൊത്തളങ്ങള്‍ തകര്‍ന്നത് നാം കണ്ടതാണ്.
കരിന്തണ്ടന്‍ എന്ന ഗോത്രവിഭാഗത്തിലെ ചരിത്രപുരുഷനെ അവഹേളിച്ച് ടിപ്പുവിനെ മഹത്വവല്‍ക്കരിക്കാനുള്ള ശ്രമങ്ങളാണ് ഇന്ന് നടക്കുന്നത്. ലക്കിടിയും താമരശ്ശേരിചുരം പാതയും അടക്കമുള്ള പ്രദേശത്ത് ഒരുകാലത്ത് വാഴ്ച നടത്തിയത് പണിയ ഗോത്രക്കാരും കരിന്തണ്ടന് മുമ്പും ശേഷവുമുള്ള പണിയസമുദായമൂപ്പന്മാരും ആയിരുന്നു. അതിനൊക്കെ തെളിവെവിടെ എന്ന ചോദ്യം അസ്ഥാനത്താണ്. മാര്‍ക്‌സിയന്‍ സിദ്ധാന്തത്തിന്റെ ചുവടുപിടിച്ച് രൂപകല്പനചെയ്‌തെടുത്ത അളവുകോല്‍ വച്ച് മാത്രമേ ചരിത്രത്തെ കാണാവൂ എന്ന നിര്‍ബന്ധബുദ്ധി കാലഹരണപ്പെട്ടിരിക്കുന്നു.
കേരളത്തിലെ ഏറ്റവും വലിയ ഗോത്ര വിഭാഗമാണ് പണിയരുടേത്. പ്രബലരായിരുന്ന അവരിന്ന് സ്വത്വബോധവും ആത്മാഭിമാനവും ചോദ്യംചെയ്യപ്പെട്ട് ദുര്‍ബലമായിരിക്കുന്നു എന്നത് നേരാണ്. എങ്കിലും അധിനിവേശത്തിന്റെ പുത്തന്‍ മത-രാഷ്ട്രീയ ശക്തികള്‍ക്ക് എളുപ്പത്തില്‍ ഇളക്കം തട്ടിക്കാന്‍ കഴിയാത്ത സാംസ്‌കാരിക ഭൂമികയാണ് അവര്‍ക്കുള്ളത് എന്നതില്‍ സംശയമില്ല. അത്തരം സാംസ്‌കാരിക ഭൂമികയില്‍ ജനിച്ച് ജീവിച്ച് വളര്‍ന്നുവന്ന സാംസ്‌കാരിക നായകനാണ് കരിന്തണ്ടന്‍. ബാഹ്യവും ആഭ്യന്തരവുമായ വെല്ലുവിളികളാല്‍ ദുര്‍ബലപ്പെട്ടു കൊണ്ടിരിക്കുന്ന ഗോത്രവിഭാഗക്കാരുടെ സാംസ്‌കാരിക സ്വത്വത്തെ തിരിച്ചുപിടിക്കാനുള്ള പിടിവള്ളി കൂടിയാണ് കരിന്തണ്ടന്‍ സ്മരണ എന്ന് നിസ്സംശയം പറയാം. അതുകൊണ്ടുതന്നെ നമുക്ക് മാതൃകയാക്കാവുന്ന സാംസ്‌കാരിക നായകനാണ് കരിന്തണ്ടന്‍. കരിന്തണ്ടന്‍ സ്മരണകളുയരുന്നത് ആര്‍ക്കൊക്കെയോ പ്രയാസങ്ങള്‍ വരുത്തുന്നുണ്ടെന്നാണ് കരിന്തണ്ടനെതിരെ ഉയരുന്ന വാദങ്ങളില്‍ നിന്നും വെളിപ്പെടുന്നത്. ടിപ്പുവിനോടുളള അഭിനിവേശവും ഗോത്രാഭിമാനം ഉണര്‍ന്നാല്‍ തങ്ങളുടെ അജണ്ട നടക്കില്ലെന്ന ഭീതിയുമാണ് അവരെ നയിക്കുന്നതെന്നൂഹിക്കാം.
താമരശ്ശേരി ചുരം പാത കണ്ടെത്തിയ കരിന്തണ്ടന്റെ സ്മരണ ജ്വലിപ്പിക്കുന്നതില്‍ ദേശീയപ്രസ്ഥാനങ്ങള്‍ വഹിച്ച പങ്ക് ചെറുതല്ല. കഴിഞ്ഞ മൂന്ന് പതിറ്റാണ്ടിലധികം കാലമായി കരിന്തണ്ടന്‍ സ്മൃതി ദിനാചരണം നടന്നുവരികയാണ്. കഴിഞ്ഞ ഒന്നരപ്പതിറ്റാണ്ടുകാലമായി താമരശ്ശേരി ചുരത്തിലൂടെ പീപ്പ് എന്ന സാംസ്‌കാരിക സംഘടനയുടെ ആഭിമുഖ്യത്തില്‍ നടത്തുന്ന കരിന്തണ്ടന്‍ സ്മൃതിയാത്ര ആ ചരിത്രപുരുഷന്റെ ഓര്‍മ്മകള്‍ക്ക് കൂടുതല്‍ പ്രചാരം നല്‍കി. വയനാട്ടിലെ ലക്കിടിയിലുളള കരിന്തണ്ടന്‍ സ്മൃതിമണ്ഡപത്തില്‍ വര്‍ഷത്തിലൊരിക്കല്‍ ഒത്തുചേര്‍ന്ന് നടത്തുന്ന പുഷ്പാര്‍ച്ചനയും അനുസ്മരണ സമ്മേളനവും തുടരുകയാണ്. അവിടെ കരിന്തണ്ടന്റെ പ്രതിമ സ്ഥാപിക്കണമെന്നത് ഏറെക്കാലമായി ആഗ്രഹിക്കുന്നതാണ്. ഭാരതത്തിന് സ്വാതന്ത്ര്യം ലഭിച്ചതിന്റെ എഴുപത്തിയഞ്ചാം വര്‍ഷത്തില്‍ സ്വാതന്ത്ര്യത്തിന്റെ അമൃത മഹോത്സവത്തിന്റെ ഭാഗമായി അത് യാഥാര്‍ത്ഥ്യമായി എന്നത് അഭിമാനകരമാണ്.