കേരളത്തില്‍ പാരമ്പര്യമായി വേരുള്ള വിദ്യാഭ്യാസചിന്തകയും എഴുത്തുകാരിയും കൗണ്‍സിലറുമാണ് സിനുജോസഫ്. ബാംഗ്ലൂരില്‍ ജനിച്ച് എഞ്ചിനീയറിംഗില്‍ ബിരുദം നേടിയതിനു ശേഷം കഴിഞ്ഞ ആറുവര്‍ഷമായി സാമൂഹ്യരംഗത്ത് സജീവമാണ്. കൗമാരക്കാരായ പെണ്‍കുട്ടികളും സ്ത്രീകളും നേരിടുന്ന ശാരീരിക മാനസിക പ്രശ്‌നങ്ങളെ സംബന്ധിച്ച് അവരുമായി സംവദിക്കലും അവരെ ബോധവല്‍ക്കരിലുമാണ് സിനു തന്റെ ദൗത്യമായി ഏറ്റെടുത്തത്. 17000ത്തിലധികം കൗമാരക്കാരായ ബാലികമാര്‍ക്ക് കൗണ്‍സലിങ്ങ് നല്‍കാന്‍ അവര്‍ക്ക് സാധിച്ചിട്ടുണ്ട്.
രാജ്യമൊട്ടാകെ സ്ത്രീകളുടെ ആരോഗ്യകാര്യങ്ങളില്‍ ബോധവല്‍ക്കരണ പ്രവര്‍ത്തനവുമായി ഗ്രാമീണ മേഖലയില്‍ പ്രവര്‍ത്തിക്കാന്‍ ”മൈത്രി സ്പീക്ക്‌സ്’ എന്ന സന്നദ്ധസംഘടനയ്ക്ക് സിനു രൂപം നല്‍കി. ഇതിനോടൊപ്പം പാരിസ്ഥിതിക പ്രശ്‌നങ്ങളും ഈ സംഘടനയുടെ വിഷയങ്ങളാണ്. കര്‍ണ്ണാടക, ഝാര്‍ഖണ്ഡ്, ബീഹാര്‍, അസം, മേഘാലയ, മണിപ്പൂര്‍, തമിഴ്‌നാട് സംസ്ഥാനങ്ങളില്‍ ബോധവല്‍ക്കരണവര്‍ക്ക്‌ഷോപ്പുകള്‍ സംഘടിപ്പിച്ചിട്ടുണ്ട്. അവര്‍ തയ്യാറാക്കിയ ‘മൈത്രി’ എന്ന പേരിലുള്ള ആര്‍ത്തവം സംബന്ധിച്ച അനിമേഷന്‍ സിനിമ സര്‍ക്കാര്‍ സ്‌കൂളുകളിലെ നാല്പതുലക്ഷം കുട്ടികളെ കാണിക്കുകയുണ്ടായി.
കേസരിയ്ക്കുവേണ്ടി പ്രദീപ് കൃഷ്ണന് അനുവദിച്ച അഭിമുഖത്തില്‍ തന്റെ അനുഭവങ്ങള്‍ പങ്കുവെക്കുകയാണ് സിനുജോസഫ്.
-
സാധാരണ വിദ്യാസമ്പന്നരായവര്‍ നല്ല വേതനം കിട്ടുന്ന തൊഴില്‍ തേടിപ്പോകുന്നതാണ് കാണാറ്. അതില്‍ നിന്നു തികച്ചും വ്യത്യസ്തമായ വഴിക്കാണ് മാഡം സഞ്ചരിക്കുന്നത്. എന്താണ് ഇതിനുള്ള പ്രേരണ?
പണം സമ്പാദിക്കുക എന്ന ഏക ലക്ഷ്യത്തോടെ തൊഴിലെടുക്കുന്നതിനോട് താല്പര്യമില്ലാത്തതിനാല്‍ ഞാന്‍ ഐ.ടി.മേഖലയിലേക്ക് പോയില്ല. സാമൂഹ്യരംഗത്ത് പ്രവര്‍ത്തിക്കാന്‍ ഞാന്‍ ജോലി ത്യജിച്ചു എന്നു കരുതുന്നവരുണ്ട്. അത് ശരിയല്ല. ഞാന്‍ വളരെ ആസ്വദിച്ചാണ് ഈ രംഗത്ത് പ്രവര്‍ത്തിക്കുന്നത്. അതിനെ ത്യാഗമായി വ്യാഖ്യാനിക്കുന്നത് ശരിയല്ല. സാമൂഹ്യപ്രവര്‍ത്തനത്തിനിറങ്ങുന്നതിനു മുമ്പ് എന്തു ചെയ്യണമെന്ന ചിന്ത ഉണ്ടായിരുന്നില്ല. എന്നാല്‍ എന്തു ചെയ്യരുത് എന്ന് അറിയാമായിരുന്നു. ഏതാനും മാസം ‘യൂത്ത് ഫോര്‍ സേവ’യില്‍ പ്രവര്‍ത്തിച്ചതോടെ ഞാന്‍ ഈ രംഗത്ത് മുഴുവന്‍ സമയപ്രവര്‍ത്തകയായി. പിന്നെ തിരിഞ്ഞുനോക്കിയിട്ടില്ല. കഴിഞ്ഞ പത്തുവര്‍ഷത്തെ സേവന പ്രവര്‍ത്തനങ്ങളില്‍ പണം തടസ്സമായിരുന്നില്ല. പ്രവര്‍ത്തനത്തെക്കുറിച്ച് വ്യക്തതയുണ്ടെങ്കില്‍ ഫണ്ട് വന്നുചേരും. പണത്തെ കേന്ദ്രമാക്കി പ്രവര്‍ത്തിക്കാന്‍ തുടങ്ങിയാല്‍ പ്രവൃത്തിയെ ആഴത്തില്‍ മനസ്സിലാക്കാനാവില്ല.
-
ഇപ്പോള്‍ താങ്കള്‍ ഏര്‍പ്പെട്ടിട്ടുള്ള സാമൂഹ്യസേവനപദ്ധതികള്‍ എന്തൊക്കെയാണ്?
2009 മുതല്‍ 13 വരെയുളള നാലുവര്‍ഷം ഞാന്‍ ‘യൂത്ത് ഫോര്‍ സേവ’യില്‍ പ്രവര്‍ത്തിച്ചു. പിന്നീട് സ്വതന്ത്രമായി, ആര്‍ത്തവബോധവല്‍ക്കരണത്തിനായി രംഗത്തിറങ്ങി. മൈത്രി സ്പീക്‌സിന് രൂപം നല്‍കി. ‘ദി ഫോര്‍വേഡ് ഫൗണ്ടേഷന്‍’ വഴി നഗരമാലിന്യ മാനേജ്‌മെന്റിനായി പ്രവര്‍ത്തിച്ചു. ഇപ്പോള്‍ ഗ്രാമവികസനത്തില്‍ താല്പര്യമെടുത്ത് ‘ആദര്‍ശഗ്രാമവികാസ’ത്തിനായി പ്രവര്‍ത്തിക്കുന്നു. ആര്‍ത്തവസംബന്ധമായ സാംസ്‌കാരിക ആചാരങ്ങളിലെ ശാസ്ത്രീയത പുറത്തുകൊണ്ടുവരുന്നതിനാണ് ഇപ്പോള്‍ എന്റെ പ്രഥമ പരിഗണന. തദ്ദേശീയ ശാസ്ത്രജ്ഞാനത്തിലൂടെ ആര്‍ത്തവ സംബന്ധമായ വിലക്കുകളും നിയന്ത്രണങ്ങളും വിലയിരുത്തുകയാണ് ഞാന്‍. ഇതു സംബന്ധിച്ച് ഒരു പുസ്തകം പ്രസിദ്ധീകരിക്കാനുള്ള തയ്യാറെടുപ്പിലാണ്.
-
സംസ്‌കാരത്തെക്കുറിച്ച് പറഞ്ഞല്ലോ. അദ്വിതീയമായ ഭാരതീയ സംസ്‌കാരസവിശേഷതയില്‍ ആകൃഷ്ടയാകാന്‍ കാരണമെന്താണ്?
‘യൂത്ത്‌ഫോര്‍ സേവ’യിലെ പുതിയ പ്രവര്‍ത്തകര്‍ക്കുള്ള പരിശീലനത്തിനിടയ്ക്ക് ‘എന്തിന് ഭാരതീയ സംസ്‌കാരത്തില്‍ അഭിമാനംകെള്ളണം?’ എന്ന ചോദ്യത്തെ ഞാന്‍ അഭിമുഖീകരിച്ചിരുന്നു. ‘ഭാരതത്തില്‍ ജനിച്ചതുകൊണ്ട് മാത്രം ഭാരതീയ സംസ്‌കാരത്തില്‍ അഭിമാനിക്കണോ?’ എന്ന മറുചോദ്യമാണ് ഞാന്‍ തിരിച്ചു ചോദിച്ചത്. ആര്‍ത്തവസംബന്ധമായ ബോധവല്‍ക്കരണത്തിന് ഗ്രാമീണ കൗമാരക്കാരികളുമായി ഇടപഴകവെ അവരില്‍ നിന്നും ഉയര്‍ന്ന ചോദ്യം ഇങ്ങനെയായിരുന്നു. ‘ആര്‍ത്തവവേളയില്‍ ഞങ്ങളെ ക്ഷേത്രത്തില്‍ പ്രവേശിപ്പിക്കാത്തതെന്തുകൊണ്ട്? ആ സമയത്ത് ദേവതയ്ക്ക് അസ്വീകാര്യമാകുംവിധം ഞാന്‍ അശുദ്ധയാണോ?” ഇക്കാര്യത്തില്‍ തികഞ്ഞ അജ്ഞയായതുകൊണ്ട് എനിക്കു ഉത്തരം നല്‍കാന്‍ പറ്റിയില്ല. അതില്‍ ശാസ്ത്രീയതയില്ല എന്നും നിങ്ങളുടെ ഇഷ്ടംപോലെ ചെയ്‌തോളൂ എന്നും ഞാനവരോടു പറഞ്ഞു. എന്തെന്നറിയില്ല, അവരുടെ അമ്മമാരും മുത്തശ്ശിമാരും തെറ്റാണ് ചെയ്യുന്നതെന്നു ഞാന്‍ അറിയാതെ പറഞ്ഞപ്പോള്‍ ആ കുട്ടികള്‍ മൗനം പാലിച്ചു. ദശലക്ഷക്കണക്കിന് സ്ത്രീകള്‍ ഇങ്ങനെ ചിന്തിക്കുന്നുണ്ടെങ്കില്‍ അതുവെറും അന്ധവിശ്വാസമായിരിക്കില്ല എന്ന് എനിക്ക് ബോധ്യപ്പെടാന്‍ അഞ്ചുവര്‍ഷം വേണ്ടിവന്നു. ഇക്കാര്യത്തില്‍ എനിക്കറിയാത്ത പലതുമുണ്ടെന്നു തോന്നി. അതോടെ ഇതിന്റെ വേരുതേടി വ്യത്യസ്തമായ ഒരു യാത്ര ആരംഭിച്ചു. അടുത്ത അഞ്ചുവര്‍ഷം ആത്മീയാചാര്യന്മാര്‍, ആയുര്‍വേദഭിഷഗ്വരന്മാര്‍, വിജ്ഞരായ വ്യക്തികള്‍ തുടങ്ങി രാജ്യത്തിന്റെ പല ഭാഗത്തുള്ളവരുമായി സംവദിച്ചു. അതിലൂടെ ഞാന്‍ തിരിച്ചറിഞ്ഞു; നമ്മുടെ ഗ്രാമീണ മുത്തശ്ശിമാരാണ് നമ്മുടെ സംസ്‌കാരത്തിന്റെ കാത്തുസൂക്ഷിപ്പുകാര്‍ എന്ന്. ആഴത്തില്‍ പോയാല്‍, ആര്‍ത്തവം പോലുള്ള വിഷയങ്ങള്‍ ഒരാളെ സംസ്‌കാരത്തിന്റെയും ശാസ്ത്രത്തിന്റെയും ആത്മീയതയുടെയും വേരുകളിലേയ്‌ക്കെത്തിക്കുമെന്നത് അതിശയകരമെന്നു പറയട്ടെ തികച്ചും വ്യത്യസ്തമായ ഒരു കാര്യമാണ്.
-
താങ്കള്‍ സ്വയം ഹിന്ദുവാണെന്ന് കരുതുന്നുണ്ടോ? എങ്കില്‍ എന്താണ് കാരണം.
തീര്‍ച്ചയായും. ഈ മണ്ണില്‍ ജനിക്കുന്ന എല്ലാവരും ആദ്യം ഹിന്ദുവാണ്. നിങ്ങള്‍ക്ക് ഇഷ്ടപ്പെട്ടാലും ഇല്ലെങ്കിലും അത് മാറ്റാനാകാത്ത വസ്തുതയാണ്. എന്തുകൊണ്ട് ഈ ചോദ്യം ഇപ്പോഴും ഉയരുന്നു എന്നു നിങ്ങള്‍ ചോദിച്ചേക്കാം. ഇക്കാലത്ത് ഹിന്ദുധര്‍മ്മം ഒരു മതമായി മാറിയതിനാല്‍ നാം ഹിന്ദുവാണോ അല്ലയോ എന്നു തീരുമാനിക്കാന്‍ നിര്‍ബ്ബന്ധിതരാകുന്നു. എന്നാല്‍ ഹിന്ദുത്വം പ്രാഥമികമായി സംസ്‌കാരമാണ്; ജീവിതരീതിയാണ്. ഈ മണ്ണില്‍ ജനിച്ച എല്ലാ മനുഷ്യരും സ്വാഭാവികമായും അതില്‍ പെടുന്നു. എനിക്ക് ഇക്കാര്യം തിരിച്ചറിയാന്‍ കുറച്ചു സമയം വേണ്ടിവന്നു. എന്നാല്‍ ഇന്ന് ഇക്കാര്യത്തില്‍ എനിക്ക് ഒരു സംശയവുമില്ല.
-
സനാതനധര്‍മ്മത്തില്‍ എന്തു സവിശേഷതയാണ് താങ്കള്‍ കണ്ടിട്ടുള്ളത്.
ഒരു മതമെന്ന നിലയ്ക്ക് ഹിന്ദുധര്‍മ്മം എല്ലാ മതങ്ങളുടെയും മാതാവാണ്; എല്ലാവിശ്വാസങ്ങളും ചിന്താപദ്ധതികളും സിദ്ധാന്തങ്ങളും അതിനകത്തുണ്ട്. എല്ലാ തത്വചിന്തകളുടെയും അമ്മയാണ് സനാതനധര്‍മ്മം. മുഖ്യധാരയെ അറിഞ്ഞാല്‍ മാത്രമേ ഉപവിഭാഗത്തെ മനസ്സിലാക്കാനാകൂ. ക്രൈസ്തവ ചിന്തയെ ഹിന്ദുധര്‍മ്മത്തിന്റെ കാഴ്ചപ്പാടിലൂടെ തിരിച്ചറിയാന്‍ എനിക്കു കഴിഞ്ഞു. രാഷ്ട്രീയ-സാമൂഹ്യ കാരണങ്ങളാല്‍ വളച്ചൊടിക്കപ്പെടുന്നില്ലെങ്കില്‍ വിശ്വാസാധിഷ്ഠിതമായ സുഖപ്പെടുത്തലും പ്രാര്‍ത്ഥനയും ചിലരില്‍ ഫലം കാണുന്നതെന്തുകൊണ്ടാണെന്നും ഇതിലൂടെ മനസ്സിലാക്കാനായി. എല്ലാവിശ്വാസങ്ങളെയും മനസ്സിലാക്കാനും ഉള്‍ക്കൊള്ളാനും സാധിച്ചാലേ പരമമായ സത്യത്തെ തിരിച്ചറിയാനാകൂ എന്നു ഞാന്‍ മനസ്സിലാക്കി. ആ മാര്‍ഗ്ഗം സനാതനധര്‍മ്മത്തിന്റെതാണ്. ഹൈന്ദവ പാരമ്പര്യം ശാസ്ത്രത്തില്‍ അടിയുറച്ചതാണ്.
-
‘ഹിന്ദുത്വ’ത്തെക്കുറിച്ച് എന്താണ് താങ്കളുടെ കാഴ്ചപ്പാട്.
‘ഹിന്ദുയിസം’ എന്നത് മതപരമായ അര്‍ത്ഥത്തിലാണ് ഉപയോഗിക്കുന്നതെങ്കില്‍ ‘ഹിന്ദുത്വം’ എന്നത് ഈ നാടുമായി ഇഴുകിച്ചേര്‍ന്നിരിക്കുന്ന പ്രാചീന തത്വചിന്ത, ശാസ്ത്രം, സംസ്‌കാരം എന്നിവയുടെ പുനരുദ്ധാരണത്തെയാണ് അര്‍ത്ഥമാക്കുന്നത്. നമ്മുടെ സംസ്‌കാരത്തെയും തത്വചിന്തയേയും അഗാധമായി മനസ്സിലാക്കാനുള്ള ഹിന്ദുത്വചിന്തയെ നിഷേധാത്മക രീതിയില്‍ കാണേണ്ടതില്ല. ഹിന്ദുത്വത്തിലൂടെ എല്ലാമതങ്ങള്‍ക്കും തത്വചിന്തകള്‍ക്കും സ്വതന്ത്രമായി സഹവര്‍ത്തിക്കാനും വൈവിധ്യങ്ങളെ പരസ്പരം അംഗീകരിക്കാനും സാധിക്കും.
- ഹിന്ദുത്വത്തിനും ആര്‍.എസ്.എസ്സിനുമൊക്കെ അനുകൂലമായാണ് താങ്കള്‍ സംസാരിക്കുന്നത്. ക്രിസ്ത്യാനിയായ താങ്കള്‍ക്ക് ആര്‍.എസ്.എസ്സിനെക്കുറിച്ച് ആശങ്കയില്ലേ.
ആര്‍.എസ്.എസ്സിനെക്കുറിച്ചുള്ള ഭയം എന്റെ ഉപബോധ മനസ്സിലുണ്ടായിരുന്നു. മതത്തില്‍ അടിയുറച്ചാണ് ക്രിസ്ത്യാനികള്‍ വളര്‍ന്നുവരുന്നത്. മറ്റു മതക്കാരെ ഇല്ലാതാക്കുന്ന മതഭ്രാന്തരാണ് ആര്‍.എസ്.എസ്. എന്ന ധാരണ ക്രിസ്ത്യാനികള്‍ക്കിടയില്‍ ഉണ്ട്. എന്റെ കുടുംബത്തിലുള്ളവര്‍ ബി.ജെ.പിക്ക് വോട്ടു ചെയ്തിരുന്നില്ല. ആര്‍.എസ്.എസ്സിനെയും ഹിന്ദുത്വത്തേയും അതിന്റെ സഹജഭാവത്തില്‍ തിരിച്ചറിയാന്‍ ക്രിസ്ത്യാനികള്‍ തയ്യാറായാല്‍ സമാധാനപൂര്‍ണ്ണമായ സഹജീവനം സാധ്യമാകും എന്നാണ് എന്റെ വിശ്വാസം. ഞാന്‍ ഇതുപറയുന്നത് ആര്‍.എസ്.എസ്സുകാരുമായി ഇടപഴകാന്‍ അവസരം ലഭിച്ചതുകൊണ്ടാണ്.
സ്ത്രീകള്‍ക്കെതിരായ അതിക്രമം സാധാരണമാണ് നമ്മുടെ നാട്ടില്‍. ഇതില്‍ നിന്നു വ്യത്യസ്തമായി ബഹുമാനപൂര്‍വ്വം സ്ത്രീകളോടു പെരുമാറുന്നു എന്നാണ് ആര്‍.എസ്.എസ് പ്രവര്‍ത്തകരില്‍ നിന്നും എനിക്കനുഭവപ്പെട്ടത്. സ്ത്രീകള്‍ക്കുനേരെ കയ്യുയര്‍ത്തുന്നത് അവര്‍ക്കു ചിന്തിക്കാന്‍ പ്രയാസമാണ്. പുരുഷമേധവിത്വമെന്ന ആരോപണം ആര്‍.എസ്.എസ്സിനെ സംബന്ധിച്ച് ശരിയല്ലെന്നാണ് എന്റെ അനുഭവം. അവരുടെ ബൈഠക്കില്‍ സ്ത്രീ എന്ന നിലയ്ക്ക് ഒറ്റയ്ക്ക് പങ്കെടുക്കേണ്ടിവരുമ്പോള്‍പോലും എനിക്ക് സുരക്ഷിതത്വക്കുറവ് തോന്നിയിട്ടില്ല. മറ്റു സ്ത്രീകളും ഇത് തിരിച്ചറിയണം എന്നാണ് എനിയ്ക്ക് പറയാനുള്ളത്.
മറ്റൊരുകാര്യം ഞാന്‍ ശ്രദ്ധിച്ചത് ചോദ്യം ചെയ്യുന്നതിനോട് ഒരിക്കലും ആര്‍.എസ്.എസ്. അസഹിഷ്ണുത കാട്ടുന്നില്ല എന്നതാണ്. അവരോടൊപ്പം പ്രവര്‍ത്തിച്ച ആദ്യവര്‍ഷങ്ങളില്‍ ഞാന്‍ എല്ലാറ്റിനേയും ചോദ്യം ചെയ്തിരുന്നു. അതിന്റെ പേരില്‍ എന്നോട് ഒരിക്കലും മോശമായി അവര്‍ പെരുമാറിയിട്ടില്ല. വളരെ ലാളിത്യത്തോടെ വിനയപൂര്‍വ്വമാണ് അവര്‍ പെരുമാറിയത്. എതിരഭിപ്രായങ്ങളെ സഹിഷ്ണുതയോടെ, ഉദാരമനസ്ഥിതിയോടെ അവര്‍ സ്വീകരിച്ചു. ആര്‍.എസ്.എസ്സിനെ വിമര്‍ശിക്കുന്നവരെല്ലാം അവരോടൊപ്പം പ്രവര്‍ത്തിക്കാന്‍ അവസരം ലഭിക്കാത്തവരാണ്. ആര്‍.എസ്.എസ്സിനൊപ്പം പ്രവര്‍ത്തിച്ച് ആ അനുഭവത്തിലൂടെ അവരെക്കുറിച്ച് അഭിപ്രായം പറയാന്‍ തയ്യാറാകണമെന്നാണ് എനിക്ക് ഇക്കൂട്ടരോട് പറയാനുള്ളത്.
-
ചെങ്ങന്നൂര്‍ ഭഗവതിക്ഷേത്രത്തില്‍ ദര്‍ശനം നടത്തിയത് താങ്കളുടെ ആര്‍ത്തവചക്രത്തിന്റെ ക്രമം ശരിയാക്കി എന്ന് ഒരു ലേഖനത്തില്‍ എഴുതിയതായി കണ്ടു.
ഹൈന്ദവ ക്ഷേത്രങ്ങള്‍ നമ്മുടെ ശരീരഘടനയില്‍ എന്തു സ്വാധീനം ചെലുത്തുന്നു എന്നതിനെക്കുറിച്ചു പഠിക്കാന്‍ എന്റെ ചിന്തയ്ക്ക് പുതിയമാനം നല്‍കിയ അനുഭവമായിരുന്നു അത്. ഇതിനുപിന്നിലെ ശാസ്ത്രത്തെ ആഴത്തില്‍ മനസ്സിലാക്കി ഒരു പുസ്തകമെഴുതാനുള്ള തയ്യാറെടുപ്പിലാണ് ഞാന്‍. വിശാലമായ പ്രകൃതി ചക്രവുമായി തങ്ങളുടെ ശരീരഘടനയ്ക്കും ആര്‍ത്തവ ചക്രത്തിനുമുള്ള ബന്ധം അനുഭവത്തിലൂടെ തിരിച്ചറിയാന്‍ ക്ഷേത്രദര്‍ശനം നടത്താന്‍ ഞാന്‍ സ്ത്രീകളെ ഉപദേശിക്കാനഗ്രഹിക്കുന്നു. ക്ഷേത്രദര്‍ശനം വഴി ആര്‍ത്തവ സംബന്ധമായും പ്രത്യുല്പാദനപരമായും ഉണ്ടാകുന്ന പ്രശ്‌നങ്ങള്‍ പരിഹരിക്കപ്പെട്ടതായി പല സ്ത്രീകളും പറഞ്ഞിട്ടുണ്ട്. ഭാരതത്തിലെ പല ക്ഷേത്രങ്ങളിലും ഇത്തരം അനുഭവമുണ്ട്. അസമിലെ കാമാഖ്യക്ഷേത്രം, ലപാക്ഷി ക്ഷേത്രം എന്നീ ദേവീ ക്ഷേത്രങ്ങളിലും ഇത്തരം അനുഭവമുണ്ട്. ഇത് കേവലം വിശ്വാസത്തിന്റെ കാര്യമല്ല; മെറ്റാഫിസിക്കല്‍ തലത്തിലുള്ള ശാസ്ത്രത്തിന്റെ കാര്യം കൂടിയാണ്.
-
ആര്‍ത്തവപ്രായത്തിലുള്ള സ്ത്രീകള്‍ ശബരിമല ക്ഷേത്രദര്‍ശനം നടത്തുന്നത് വിവാദമായതാണല്ലോ. എന്താണ് ഇക്കാര്യത്തില്‍ താങ്കളുടെ അഭിപ്രായം.
ആര്‍ത്തവകാലത്ത് ക്ഷേത്രദര്‍ശനം നടത്തിയതിനെതുടര്‍ന്ന് ആരോഗ്യപ്രശ്‌നങ്ങളും ആര്‍ത്തവകാലവേദനയും ഉണ്ടായതായി ഞാന്‍ പങ്കെടുത്ത വര്‍ക്ക്ഷാപ്പില്‍ നിരവധി സ്ത്രീകള്‍ വിശദീകരിച്ചിരുന്നു. ഇതുസംബന്ധിച്ചു പറയുമ്പോള്‍ ആയുര്‍വ്വേദം, യോഗ, തന്ത്രം, ചക്രം, ആഗമശാസ്ത്രം എന്നിവയെക്കുറിച്ചെല്ലാം മനസ്സിലാക്കേണ്ടതുണ്ട്. ഈ പ്രക്രിയയ്ക്ക് പല മാനങ്ങളുണ്ടെന്നും തിരിച്ചറിയണം. ശബരിമലയെ സ്ത്രീകളുടെ ആരോഗ്യസംബന്ധമായ കാഴ്ചപ്പാടില്‍ വിലയിരുത്തണം. പകരം സ്ത്രീകളുടെ അവകാശത്തിന്റെ തലത്തില്‍ വിലയിരുത്തുന്നത് അബദ്ധമായ നിലപാടാണ്. ശബരിമല ദര്‍ശനം ആര്‍ത്തവപ്രായത്തിലുള്ള സ്ത്രീകളുടെ ആരോഗ്യത്തെ ബാധിക്കുമെന്നു തന്ത്രിയുടെ അമ്മ ദേവികാദേവിയുടെ അഭിപ്രായം വാദകോലാഹലങ്ങള്‍ക്കിടയില്‍ മുങ്ങിപ്പോവുകയായിരുന്നു. ഈ വിഷയങ്ങളിലെല്ലാം ഭാരതീയ ശാസ്ത്രങ്ങളെ അടിസ്ഥാനമായി പഠിക്കുകയും നമ്മുടെ ആചാരങ്ങളിലെ ശാസ്ത്രീയത ഉള്‍ക്കൊള്ളുകയുമാണ് വേണ്ടത്.