കേരളം കുതിക്കട്ടേ, കെ-റെയില്‍പ്പാളത്തിന്മേ-
ലേറി നീളവേ കൂകി വിളിച്ചിട്ടതി ദ്രുതം
കടമെടുക്കേണം ലക്ഷം കോടികളെന്നാലെന്തേ
കണ്ണിമച്ചീടും മുമ്പേ കാസര്‍കോടെത്താമല്ലോ!
പശ്ചിമഘട്ടങ്ങളെയടര്‍ത്തിത്തിന്നൂ, തീര-
ദേശത്തെക്കരിമണലാകവേ മാന്തിത്തിന്നൂ
ബാക്കിയാണല്പം സമതലമാംപ്രദേശങ്ങ-
ളതിനെക്കൂടി വിറ്റുതിന്നുവാനൊരുങ്ങുന്നൂ.
ശേഷിച്ചനരപൂണ്ട പച്ചപ്പിന്‍ തുരുത്തുക-
ളൊക്കെവേ തൂര്‍ത്തിട്ടിരുവശവും മതില്‍കെട്ടി
അതിന്മേലേറിപ്പായും കേരള വികസനം
കണ്ടു കൈരളീ നിത്യം നീ കോരി(?)ത്തരിക്കണം.
നാശമാണിതു സര്‍വ്വനാശമെന്നറിവുള്ളോ-
രെത്രയോ വട്ടം വീണ്ടുമോര്‍മ്മിപ്പിച്ചീടുമ്പോഴും
കുംഭതുള്ളിച്ചു വായിലേമ്പക്കം ചുവയ്ക്കുന്ന
വാക്കുകള്‍ കേള്‍ക്കാവുന്നൂ, ”കാസര്‍കോടെത്താമല്ലോ!”