സത്യങ്ങള്‍ പത്ത് തരമെന്നതുപോലെ അസത്യങ്ങളും പത്തുതരമുണ്ടെന്ന് ഭഗവാന്‍ മഹാവീരന്‍ സ്ഥാനാംഗസൂത്രത്തില്‍ പറയുന്നു. ”നമ്മിലെ ആസുരികഗുണങ്ങളോടു ചേര്‍ന്നുണ്ടാകുന്നവയാണ് ആ അസത്യങ്ങള്‍.” – എല്ലാമല്ല, ആദ്യത്തെ ആറെണ്ണം വിശേഷിച്ചും ആ ഇനത്തില്‍പെട്ടവതന്നെ. അവയാണ്:- 1. ക്രോധമിശ്രിതം, 2. ഭയമിശ്രിതം, 3. ലോഭമിശ്രിതം, 4. ദ്വേഷമിശ്രിതം, 5. മാനമിശ്രിതം, 6. മായാമിശ്രിതം. ബാക്കി നാലെണ്ണം 1. പ്രേയസ് മിശ്രിതം, 2. ഹാസ്യമിശ്രിതം, 3. ആഖ്യായിക, 4. ഉപാഘാതം എന്നിവയാണ്.
ക്രോധമിശ്രിതം
ക്രോധം പിടികൂടുമ്പോള്‍ വായില്‍നിന്നും വീണുപോകുന്ന അസത്യമാണ് ക്രോധമിശ്രിതം. തെറി, ശുണ്ഠിയോടെ വിളമ്പുന്ന ജല്പനങ്ങള്‍ എന്നിവ ഈ വകുപ്പില്‍ പെടുന്നു. അച്ഛന്‍ ക്രോധത്തോടെ മകനെ ‘കഴുത’ എന്ന് വിളിക്കുന്നു. അച്ഛന്, അമ്മയ്ക്ക്, അയല്‍പക്കക്കാര്‍ക്ക് എല്ലാവര്‍ക്കുമറിയാം അച്ഛന്റെ മകനാണ് കുട്ടിയെന്ന്, അവന്‍ കഴുതയല്ലെന്ന്. ദേഷ്യം മാറിക്കഴിഞ്ഞ് ഒരുമിച്ചുണ്ണാനിരിക്കുമ്പോള്‍ ആ അച്ഛന്‍ മകനെ കഴുതയെന്ന് വിളിക്കുമോ? തെറിയുടെ ശരിയായ നിര്‍വചനം ഇവിടെ കിട്ടുന്നു. തെറി വിളിക്കുന്നവനും തെറി കേള്‍ക്കുന്നവനും ചുറ്റുമുള്ളവര്‍ക്കും ഒരുപോലെ അറിയാം തെറിയില്‍ സത്യമില്ലെന്ന്. എന്നാല്‍ ക്രോധമിശ്രിതമാകുമ്പോള്‍ അത് ജനിക്കുന്നു. അപ്പോള്‍ ക്രോധമിശ്രിതവികത്ഥനമാണ് തെറി. തെറിക്കു നിര്‍വചനം കണ്ടെത്താന്‍ മഹാവീരന്റെ ഈ അഭിമതം പ്രയോജനപ്പെടും.
ഭയമിശ്രിതം
ഭയമിശ്രിതമാണ് രണ്ടാമത്തെ അസത്യം. പോലീസുകാര്‍ക്ക് സൗകര്യപൂര്‍വ്വം കക്ഷികളെ കണ്ടെത്താനും സാക്ഷികളെ ഒരുക്കാനും കഴിയുന്ന ചെപ്പടിവിദ്യയാണ് ഭയമിശ്രിതാസത്യം. കൊല ചെയ്യാത്തവന്‍ അതുവഴി കൊലപ്പുള്ളിയായിത്തീരും. പേരുകേട്ട ശാസ്ത്രജ്ഞന്‍ ഒറ്റുകാരനാകും. ശിക്ഷയോ ഘോരദണ്ഡനമോ ഭയന്ന് താന്‍ പറയാത്തത് പറഞ്ഞു, ചെയ്യാത്തത് ചെയ്തു എന്നു സമ്മതിച്ചുകൊടുക്കുന്ന ഒന്നാണ് ഈ അസത്യം. പല സ്‌കൂളുകളിലെ ഹെഡ്മാസ്റ്റര്‍മാര്‍ക്കും ഈ അസത്യം സുപരിചിതമായിരിക്കും.
ലോഭമിശ്രിതം
ലോഭമിശ്രിതമാണ് മൂന്നാമത്തെ അസത്യം. അത്യാഗ്രഹം, ആര്‍ത്തി, ദുര്‍മോഹമെല്ലാമാണ് ഇതിനുപിന്നില്‍. തിരഞ്ഞെടുപ്പില്‍ ജയിക്കാന്‍ സൊസൈറ്റിക്കാരോ രാഷ്ട്രീയക്കാരോ വോട്ടേഴ്‌സ് ലിസ്റ്റുണ്ടാക്കുന്ന സാമര്‍ത്ഥ്യം ഓര്‍ത്തുനോക്കുക. സാധാരണക്കാര്‍ ജീവിതത്തില്‍ റേഷന്‍ കാര്‍ഡ് പുതുക്കുമ്പോള്‍ ആളെണ്ണം കൂട്ടാന്‍ ഈ അസത്യം പ്രേരകമാകുന്നു. റേഷന്‍ കാര്‍ഡില്‍ പറഞ്ഞ കുട്ടിയുടെ വയസ്സ് കെ. എസ്.ആര്‍.ടി.സി ബസ്സില്‍ യാത്ര ചെയ്യുമ്പോള്‍ വല്ലാതെ കുറയുന്നത് ലോഭമിശ്രിത മാന്ത്രികവടി മൂലമാണ്.
ദ്വേഷമിശ്രിതം
ദ്വേഷമിശ്രിതമാണ് നാലാമത്തെ അസത്യം. വെറുപ്പ്, പക മുതലായവയാണ് പ്രേരകം. ഇതില്‍നിന്നുണ്ടാകുന്ന അസത്യമാണ് പരദൂഷണം, ഏഷണിപറച്ചില്‍, കാലുവാരല്‍, ഗൂഢാലോചന, കുശുമ്പ് എന്നിവ. ദ്വേഷമുള്ളേടത്ത് ആര്‍ജ്ജവമില്ല, ആര്‍ജ്ജവമുള്ളേടത്ത് ദ്വേഷവുമില്ലെന്ന് പറയാന്‍ കാരണമിതാണ്.
മാനമിശ്രിതം
മാനമിശ്രിതമാണ് അഞ്ചാമത്തെ അസത്യം. സാധാരണഭാഷയില്‍ പൊങ്ങച്ചം പറച്ചില്‍ ഇതിനു ഒന്നാംതരം ഉദാഹരണമാണ്. ഒരിക്കല്‍ ഹൈദരാബാദിലെ ആശ്രമത്തില്‍ സംപൂജ്യ രംഗനാഥാനന്ദജി സംവാദമദ്ധ്യത്തിലായിരുന്നു. ഇടയ്ക്കു കടന്നുവന്ന ഒരു അത്യന്താധുനികന്‍ ആശ്രമത്തിനു സഹായം വാഗ്ദാനം ചെയ്ത് സ്വന്തം കഥ തടസ്സമില്ലാതെ പറഞ്ഞു. സംസാരത്തിനിടയില്‍ ഒരിക്കല്‍പോലും പര മഹംസരുടെ പേര് ഉച്ചരിച്ചില്ല. അയാള്‍ പോയ്ക്കഴിഞ്ഞ ഉടനെ സ്വാമികള്‍ എല്ലാവരേയും പൊട്ടിച്ചിരിപ്പിച്ചുകൊണ്ട് സഗൗരവം പറഞ്ഞുവത്രെ:- ”ഇദ്ദേഹത്തെ ജനിപ്പിച്ചു കഴിഞ്ഞ് ഭഗവാന് ഇനിയെന്ത് പണി?”
മായാമിശ്രിതം
മായാമിശ്രിതാസത്യം വിശേഷിച്ചും കേരളത്തില്‍ ധാരാളമുണ്ട്. ഭഗവാന്‍ മഹാവീരന്റെ അഭിപ്രായത്തില്‍ അത് ജ്യോത്സ്യമാണ്. ദയാനന്ദസരസ്വതിയും ശ്രീ അരവിന്ദഘോഷും ഇതേ അഭിപ്രായക്കാരായിരുന്നു. പണ്ടൊരിക്കല്‍ ശബരിമല സംബന്ധിച്ച് വളരെ പ്രശസ്തനായ ദേവപ്രശ്‌നക്കാരന്‍ നടത്തിയ മായാപ്രഖ്യാപനം പലരും ഓര്‍ക്കുന്നുണ്ടാകും.
പ്രേയസ് മിശ്രിതം
പ്രേയസ് മിശ്രിതാസത്യമാണ് അടുത്തത്. അത് മനസ്സിലാക്കാന്‍ മഹാന്മാരുടെ ജന്മദിനാഘോഷങ്ങളോ അനുശോചനസഭകളോ ശ്രദ്ധിച്ചാല്‍ മതി. പരേതന് കാത് കേള്‍ക്കാമായിരുന്നെങ്കില്‍ ‘ഇതെല്ലാം എന്നെക്കുറിച്ചാണോ പറയുന്നത്’ എന്ന് സംശയിക്കുംവിധത്തിലാണ് പ്രസംഗധോരണികള്‍. അനുമോദനപ്രസംഗമാണെങ്കില്‍ അതിലും കേമം. ആര് ജയിച്ചാലും ആര് മരിച്ചാലും യുക്തിഭംഗം സംഭവിക്കാതെ എവിടേയും ഫിറ്റു ചെയ്യാവുന്ന ചട്ടക്കൂടാണ് ചില പ്രസംഗങ്ങളുടേത്. ‘നികത്താന്‍ വയ്യാത്ത വിടവ്’, ‘സാധാരണക്കാരനെന്ന് തോന്നുന്ന അസാധാരണക്കാരന്‍’, ‘ആശയവ്യത്യാസമുണ്ടായിരുന്നെങ്കിലും എന്റെ ആത്മസുഹൃത്ത്’, ‘എനിക്ക് വ്യക്തിപരമായ നഷ്ടം’ മുതലായ പ്രയോഗങ്ങള്‍ ഈ പ്രേയസ്സിന്റെ വലയത്തിലുണ്ടാകും.
ഹാസ്യമിശ്രിതം
എട്ടാമത്തേതാണ് ഹാസ്യത്തിലെ അസത്യം. നാമാസ്വദിക്കുന്ന ഫലിതങ്ങളെല്ലാം നടന്ന സംഭവങ്ങളല്ല എന്ന് നമുക്കറിയാം. അപ്പോള്‍ അവയില്‍ എല്ലാമല്ലെങ്കിലും പലതും ഉണ്ടാക്കിപ്പറയുന്നവയാണ്. എന്നാല്‍ മുന്‍പറഞ്ഞവ പോലെ ഉപദ്രവകാരിയല്ല. നര്‍മ്മരസമാണ് അവിടെ വിദിതമാകുന്നത്. സംവാദത്തിനും ചങ്ങാത്തത്തിനും മാറ്റ് കൂട്ടുമെന്ന ഒരു ഭാവാത്മകവശം കൂടിയുണ്ടതിന്.
ആഖ്യായിക
ഒമ്പതാമത്തേതാണ് ആഖ്യായികകള്‍. നോവല്‍ സാഹിത്യം ഏതോ ഒരു മൂലസത്യത്തെ പിടിച്ചു കൊണ്ടുള്ള ഭാവനാസൃഷ്ടിയാണ്. അതുകൊണ്ടുതന്നെ അത് യഥാതഥമല്ല. ആഖ്യായികകളില്‍ നാം കാലാകാലമുണ്ടാക്കുന്ന ഐതിഹ്യങ്ങളും പെടാതിരിക്കില്ല. ഉദ്ദേശ്യം നല്ലതോ കെട്ടതോ ആയാലും അവയ്ക്ക് ചരിത്രത്തിന്റെ ഉടലില്ല. മൂലകൃതിക്കാരന്റെ കൃതിയില്‍ പില്‍ക്കാലകഥാകാരന്‍ വരുത്തുന്ന വ്യതിയാനവും ഭാവനാസൃഷ്ടിയാണ്. ശാസ്ത്രബുദ്ധ്യാ സാംഗോപാഗം അപഗ്രഥിച്ചുനോക്കിയാല്‍ നമ്മുടെ ഇന്നത്തെ പുരാണസാഹിത്യം മുഴുവന്‍ ആദ്ധ്യാത്മികസോദ്ദേശ്യ ആഖ്യായികകളാണ്. ചരിത്രസത്യാംശത്തെ ചുറ്റിപ്പറ്റി അവയില്‍ ഒട്ടേറേ കപോലകല്‍പിതങ്ങളുണ്ട്.
വൈദ്യവിധി
പത്താമത്തേതാണ് വൈദ്യവിധി. രോഗിയെ തൃപ്തിയാക്കിക്കൊണ്ടുള്ള വാക്ക് തീര്‍ത്തും സത്യമാകണമെന്നില്ല. അതിന് പിന്നില്‍ മനഃശാസ്ത്രമാണ്. – ‘താങ്കള്‍ക്ക് കുഷ്ഠമുണ്ട്’ എന്ന് രോഗിയോട് പറയുന്നതിനുപകരം, ‘സാരമില്ല, ‘സിധ്മ’ത്തിന്റെ ‘തുടക്ക’മാണ്’ എന്ന് പറയുന്ന രീതി. – രണ്ടും ഒരേ രോഗത്തിനുള്ള പേരുകളാണ്. ശിഷ്യന്റെ കൂടെ രോഗിയെ സന്ദര്‍ശിക്കാന്‍ പോയ ഗുരുവൈദ്യന്‍ പറഞ്ഞു. ”സ്വസ്ഥോ ഭവിഷ്യതി.” മൂന്ന് ദിവസം കഴിഞ്ഞ് രോഗി മരിച്ചു. ശിഷ്യന്‍ ചോദിച്ചു:- ”എന്തേ ഗുരുദേവന്‍ അന്ന് പൊളി പറഞ്ഞു?” ഗുരു മൊഴിഞ്ഞു:- ”ഞാന്‍ പറഞ്ഞത് സത്യം തന്നെ. അദ്ദേഹം കേള്‍ക്കേണ്ടത് നീ കേട്ടു. നീ കേള്‍ക്കേണ്ടത് കേട്ടതുമില്ല. സ്വസ്ഥനായിത്തീരുമെന്ന് അദ്ദേഹം ധരിച്ചു. രോഗിയുടെ സ്ഥിതി കണ്ട് നീ ധരിക്കേണ്ടിയിരുന്നതു സ്വര്‍ഗസ്ഥനാകും എന്നായിരുന്നു. ഞാന്‍ പറഞ്ഞതിന് ഈ രണ്ടര്‍ത്ഥമുണ്ടായിരുന്നില്ലേ?” ഇതാണ് വൈദ്യന്റെ അസത്യം. അച്ഛന്‍ മരിച്ച വിവരം മകനെ അറിയിക്കാന്‍ Father serious, Start immediately എന്ന് കമ്പിയടിക്കുംപോലെയാണത്.
ഇങ്ങനെ മഹാവീരന്‍ പത്ത് മിശ്രിതാസത്യങ്ങളെക്കുറിച്ചും പറയുന്നു. നമ്മുടെ നിത്യജീവിതത്തില്‍ ഇത് വിലപ്പെട്ട വെളിച്ചം തരുന്നില്ലേ?
ആലോചിച്ചുനോക്കുമ്പോള്‍ ഇപ്പറഞ്ഞ സത്യങ്ങളും അസത്യങ്ങളും നമ്മുടെയെല്ലാം അനുഭവങ്ങളാണ്. സാംസാരികജീവിതത്തില്‍ ഒഴിച്ചുകൂടാന്‍ വയ്യാത്തതാണ്. ഇതെല്ലാം നല്ലപോലെ മനസ്സിലാക്കി മനസ്സിന് കറ പറ്റാതെ ജീവിക്കാന്‍ വഴി കണ്ടുപിടിക്കുന്നവനാണ് മനുഷ്യമനീഷി.
(അവസാനിച്ചു)