കെ-റെയിലിനെക്കുറിച്ച് കലാകൗമുദിയില്‍ ദിപിന്‍ മാനന്തവാടി തയ്യാറാക്കിയിരിക്കുന്ന റിപ്പോര്‍ട്ട് വായിച്ചപ്പോള്‍ ഷേക്‌സ്പിയറിന്റെ മാക്ബത്തിലെ ‘വിച്ചു’കളെ (Witches) ആണ് ഓര്‍മ്മ വന്നത്. ആ നാടകത്തിന്റെ ഓപ്പണിങ് സീനില്‍ മൂന്നു വിച്ചുകള്‍ ചേര്‍ന്ന് പറയുന്ന ഒരു വാക്യമുണ്ട്.”Fair is foul and foul is fair, Hover through the fog and filthy air”വാക്യത്തിന്റെ അര്‍ത്ഥം മറ്റുള്ളവര്‍ക്ക് നല്ലതായിട്ടുള്ളതെല്ലാം നമുക്കു ചീത്തയും മറ്റുള്ളവര്‍ക്ക് ചീത്തയായിട്ടുള്ളതെല്ലാം നമുക്ക് നല്ലതും ആണെന്നാണ്. ഈ ‘വിച്ചു’ കളുടെ മനോഭാവമാണ് ഇന്നത്തെ മലയാളികള്‍ക്കുള്ളത്. ലോകത്തെവിടെയും നന്മയായി കണക്കാക്കുന്നത് ഇന്നത്തെ മലയാളിക്കു തിന്മയും തിന്മയായിട്ടുള്ളത് നന്മയുമാണ്.
നാടിനു പ്രയോജനമുള്ള ഒന്നിനോടും മലയാളിക്കു താല്പര്യമില്ല. 2019-ല്‍ പണിതീരേണ്ട വിഴിഞ്ഞം തുറമുഖം ഇനിയും പൂര്‍ത്തിയായിട്ടില്ല. ഒരു മലയാളിക്കും പ്രതിഷേധമില്ല. പാലക്കാട്ടെ തുരങ്കപ്പാത ഇപ്പോഴും അനിശ്ചിതമായി പണി നടന്നുകൊണ്ടേയിരിക്കുന്നു. സമരം ചെയ്യാന്‍ ആരുമില്ല. മഴവെള്ളം മുഴുവന്‍ പ്രളയത്തിലൂടെ അറബിക്കടലില്‍ പോകുമ്പോള്‍ നമ്മള്‍ക്ക് വൈദ്യുതി വിലകൊടുത്തു വാങ്ങേണ്ടിവരുന്നു. ദക്ഷിണേന്ത്യയ്ക്കു മുഴുവന്‍ വേണ്ട വൈദ്യുതി ഉല്പാദിപ്പിക്കാനുള്ള ജലസമ്പത്ത് നമുക്കുണ്ട്. എന്നിട്ടും സോളാര്‍ പാനലിന്റെ പിറകേ പോവുകയാണ് നമ്മള്‍. ചെറുകിട ജലവൈദ്യുത പദ്ധതികള്‍ സമ്പൂര്‍ണമായി നടപ്പാക്കിയിരുന്നെങ്കില്‍ വെള്ളപ്പൊക്കവും തടയാനാകുമായിരുന്നു.
കേരളത്തിനുവേണ്ടത് ജലപാതയുടെ വികസനവും ചെറിയ എയര്‍സ്ട്രിപ്പുകളും ചെറുകിടവിമാനസര്‍വ്വീസുകളും ആണെന്നിരിക്കെ ആരും അതിനുവേണ്ടി ശബ്ദമുയര്‍ത്തുന്നതേയില്ല. പകരം ആര്‍ക്കും വേണ്ടാത്ത ഒരു പ്രയോജനവുമില്ലാത്ത കെ-റെയിലിനു വേണ്ടി മാധ്യമങ്ങള്‍ ശക്തമായി രംഗത്തെത്തിയിരിക്കുന്നു. ‘ദീപസ്തംഭം മഹാശ്ചര്യം എനിക്കും കിട്ടണം പണം’ എന്നു നമ്പ്യാരുപറഞ്ഞതുപോലെ കമ്മീഷന്‍ തുകയുടെ പങ്കുപറ്റാനുള്ള കടിപിടിയാണിപ്പോള്‍ എങ്ങും നടക്കുന്നത്.
ഇന്ത്യന്‍ റെയില്‍വേ ഒന്നടങ്കം തന്നെ വേഗത വര്‍ദ്ധിപ്പിച്ച് 250 കിലോമീറ്റര്‍ പരമാവധി വേഗം എന്ന ലക്ഷ്യത്തിലേക്ക് നീങ്ങുന്നതായി അറിയിച്ചിരിക്കുന്നു. ഇപ്പോള്‍ തന്നെ 160 കി. മീ. സ്പീഡില്‍ സഞ്ചരിക്കുന്ന ഗതിമാന്‍ എക്‌സ്പ്രസ് പോലുള്ള ട്രെയിന്‍ സര്‍വ്വീസുകള്‍ ഇന്ത്യന്‍ റെയില്‍വേ നടത്തുന്നുണ്ട്. ഇന്ത്യ ഒന്നടങ്കം 250 കിലോമീറ്റര്‍ വേഗം കൈവരിക്കാന്‍ ശ്രമിക്കുമ്പോഴാണ് കേരളത്തില്‍ 200 കിലോമീറ്റര്‍ വേഗതയുള്ള സെമീ ഹൈസ്പീഡ് റെയില്‍. ഈ പദ്ധതികൊണ്ട് ആകെയുള്ള പ്രയോജനം സംസ്ഥാന ജീവനക്കാര്‍ക്ക് ഇപ്പോള്‍ കിട്ടുന്ന ശമ്പളവും പെന്‍ഷനും സമയത്തുകിട്ടാതാവും എന്നതു മാത്രമാണ്.
കേരളം പോലെ ജനസാന്ദ്രതയുള്ള ഒരു പ്രദേശത്ത് ഇത്രയും മനുഷ്യരെ നിരാലംബരാക്കി റെയില്‍ വേ വികസനം നടത്തേണ്ട കാര്യമുണ്ടോ? ഇപ്പോള്‍ നടന്നുവരുന്ന പാതയിരട്ടിപ്പിക്കല്‍ പെട്ടെന്ന് പൂര്‍ത്തിയാക്കി വേഗത കുറച്ചുകൂടി വര്‍ദ്ധിപ്പിച്ച് സ്റ്റോപ്പുകളുടെ എണ്ണം കുറച്ചാല്‍ ഇപ്പോഴത്തെ ജനശതാബ്ദി എക്‌സ്പ്രസിന് 6 മണിക്കൂര്‍കൊണ്ട് തിരുവനന്തപുരത്ത് നിന്ന് കാസര്‍കോട് എത്താന്‍ കഴിയും. പിന്നെന്തിനാണ് ഒരു ലക്ഷം കോടിമുടക്കി മറ്റൊരു പാത. കേരളത്തിന്റെ പ്രകൃതിയെ തകര്‍ത്തു തരിപ്പണമാക്കുന്ന, സമ്പദ്‌വ്യവസ്ഥയെ താറുമാറാക്കുന്ന ഒരു പ്രയോജനവുമില്ലാത്ത ഈ പദ്ധതിയില്‍ നിന്നും കേരളത്തെ ആരു രക്ഷിക്കും എന്നതാണ് ഇന്നത്തെ പ്രശ്‌നം. ഇപ്പോള്‍ സമരത്തിനു തയ്യാറായി നില്‍ക്കുന്ന പലരും കമ്മീഷന്‍ തുകയുടെ പങ്കു ലഭിച്ചാല്‍ സമരത്തില്‍ നിന്നും പിന്മാറും എന്ന കാര്യത്തില്‍ സംശയമില്ല. കേരളം എന്ന സംസ്ഥാനത്തെ ജനങ്ങളുടെ ജീവിതത്തെ മുച്ചൂടും തകര്‍ക്കാനിടയുള്ള പദ്ധതിക്കെതിരെ ഒരു ജനകീയ സമരം ഉയര്‍ത്തിക്കൊണ്ടുവരാന്‍ ആര്‍ക്കു കഴിയുന്നോ അവര്‍ അടുത്ത തിരഞ്ഞെടുപ്പില്‍ കേരളം ഭരിക്കും.
യു.എന്നില്‍ ഡിസാസ്റ്റര്‍ മാനേജ്‌മെന്റുമായി ബന്ധപ്പെട്ട് എന്തൊക്കെയോ ജോലികള്‍ ചെയ്തിരുന്ന മുരളി തുമ്മാരക്കുടിയും കെ-റെയിലിനെ പുകഴ്ത്തി കലാകൗമുദിയില്‍ എഴുതിയിരിക്കുന്നു. തുമ്മാരക്കുടി ഫേസ്ബുക്കില്‍ എഴുതിയതാണ് കലാകൗമുദിയില്‍ ചേര്‍ത്തിരിക്കുന്നത്. യു.എന്നിലെന്തെങ്കിലും ജോലിയെടുത്താല്‍ അയാളുടനെ ബുദ്ധിജീവിയായി മാറുമോ? യു.എന്നിലെ വലിയ ബുദ്ധിജീവിയായതിനാല്‍ തിരുവനന്തപുരത്തുകാര്‍ ജയിപ്പിച്ചു വിട്ടതാണ് ശശി തരൂരിനെ. ഇതുവരെ ആ മണ്ഡലത്തില്‍ ഒരു പെട്ടിക്കടപോലും അദ്ദേഹം തുടങ്ങിയിട്ടില്ല. പ്രകൃതിവാദികള്‍ പറയുന്നതിനോടൊന്നും യോജിപ്പില്ലെങ്കിലും ഈ പദ്ധതി നിഷ്പ്രയോജനമാണെന്ന് ആര്‍ക്കും മനസ്സിലാക്കാനാവും.
പഴയകാല കഥകള്‍ പുനരവതരിപ്പിക്കാന്‍ കലാകൗമുദി നടത്തുന്ന ശ്രമം കൊള്ളാം. ‘ഓള്‍ഡ് ഈസ് ഗോള്‍ഡ്’ എന്നതാണല്ലോ നമ്മുടെ പൊതുബോധം. ഇത്തവണ അവതരിപ്പിച്ചിരിക്കുന്ന മുകുന്ദന്റെ കഥ എന്തെങ്കിലും പ്രത്യേകതയുള്ളതല്ല. മുകുന്ദന്റെ പതിവെഴുത്തിന്റെ പ്രത്യേകതകളൊന്നുമില്ലാത്ത ഒരു പഴഞ്ചന്‍ കഥ. 1976-ല്‍ പ്രസിദ്ധീകരിച്ചതാണത്രേ. പഴയകഥകളൊക്കെ വീണ്ടും അവതരിപ്പിക്കുന്നതു കൊള്ളാം. പക്ഷെ മെച്ചപ്പെട്ടവ തിരഞ്ഞെടുത്ത് പുനഃപ്രസിദ്ധീകരിക്കുന്നതാവും നല്ലത്.
കലാകൗമുദിയിലെ ‘വഴിപാടു കവിത’കളെക്കുറിച്ച് ഒന്നും പറയാനില്ല. കവിതയ്ക്കും കുറച്ചിടം കൊടുക്കണമല്ലോ എന്നു കരുതിയാവും ഇതൊക്കെ ചേര്‍ത്തിരിക്കുന്നത്. കൂട്ടത്തില്‍ ശ്രീജിത്ത് വര്‍മ്മയുടെ ‘വായനശാലയിലെ വിളമ്പുകാരന്‍’, ‘മല എലിയെപെറ്റു’ എന്ന മട്ടില്‍ വലിയ തലക്കെട്ടിനു പുറകില്‍ വലിയ മേന്മയില്ലാത്തവരികള്‍ ഒതുക്കി നിര്‍ത്തിയിരിക്കുന്നു. ഒരു കവിക്കുവേണ്ട ഏകാന്തതാ ബോധവും ആന്തരികാസ്വസ്ഥതയുമൊക്കെ ശ്രീജിത്തിലുണ്ട്. പക്ഷെ പദങ്ങള്‍ തിരഞ്ഞെടുക്കുമ്പോള്‍ കവി സൂക്ഷിക്കേണ്ട അവധാനത അദ്ദേഹത്തിനില്ല. കൂട്ടത്തില്‍ ‘ശുപാര്‍ശിക്കുന്നു’ എന്നൊരു പുതിയ പദസൃഷ്ടിയും കവി നടത്തിയിരിക്കുന്നു. നല്ലതുതന്നെ. ആധുനികതയുടെയും ഉത്തരാധുനികതയുടെയും ഉടുപ്പുകള്‍ ഊരിയെറിഞ്ഞ് സ്വതന്ത്രനായാല്‍ നല്ല കവിത എഴുതാന്‍ കഴിഞ്ഞേക്കും. കാവ്യമനോഭാവം എഴുത്തില്‍ കാണാനുണ്ട്.
സി.എം. മുരളീധരന്‍ മാതൃഭൂമിയില്‍ (ജനുവരി 22) ‘വൈജ്ഞാനിക ആണധികാരക്കോട്ട തകര്‍ത്ത സ്ത്രീകള്‍’ എന്നൊരു ലേഖനം എഴുതിയിരിക്കുന്നു. വിജ്ഞാനം പുരുഷ ന്മാര്‍ ബലം പ്രയോഗിച്ച് പിടിച്ചടക്കിവച്ചിരുന്നു എന്നതൊന്നും യാഥാര്‍ ത്ഥ്യത്തിനു നിരക്കുന്നതല്ല. സ്ത്രീകളുടെയും ദളിതരുടെയും പേരില്‍ ഒഴുക്കുന്ന മുതലക്കണ്ണീര്‍ ആത്മാര്‍ത്ഥതയുള്ളതാണെന്നു തോന്നുന്നില്ല. അതിനു പിറകില്‍ ചില രാഷ്ട്രീയ താല്പര്യങ്ങളുണ്ട്. ഭാരതത്തില്‍ വൈജ്ഞാനിക മേഖലയില്‍ നിന്നും സ്ത്രീകള്‍ യൂറോപ്പിലുള്ളതുപോലെ അകറ്റിനിര്‍ത്തപ്പെട്ടിട്ടില്ല. ഈ വസ്തുത എടുത്തു കാണിക്കാന്‍ മറ്റു ലേഖനകര്‍ത്താക്കളെപോലെ ഇദ്ദേഹവും ശ്രമിച്ചു കാണുന്നില്ല.
മാതൃഭൂമിയില്‍ സച്ചിതാനന്ദന്റെ കവിതയുണ്ടെങ്കിലും ശ്രദ്ധേയമായ ഒന്നും ‘ഒടുവില്‍’ എന്ന ആ വാങ്മയത്തിലില്ല. സഹോദരി മരിച്ചതിന്റെ തേങ്ങലാണത്രേ ഒടുവില്‍! പരാമര്‍ശത്തിന് അര്‍ഹതയുള്ള ഒന്നും സച്ചിതാനന്ദ വിരചിതമായ ലഘുകവിതയിലില്ല. എന്നാല്‍ കെ.രാജഗോപാല്‍ എഴുതിയിരിക്കുന്ന ‘ചങ്ങല’ എന്ന കവിത ആത്മാവില്‍ ചെന്നുകൊണ്ടു. എത്രയോ കാലത്തിനുശേഷം ഒരു നല്ല കവിത വായിച്ച നിര്‍വൃതി. ഈ നിര്‍വൃതി എന്റെ തലമുറയിലുള്ളവര്‍ക്ക് അനുഭവിക്കാന്‍ കഴിയുന്നതുപോലെ പുതിയ കാലത്തുള്ളവര്‍ക്കു സാധ്യമാണെന്നു തോന്നുന്നില്ല. കാരണം, കവിയുടെ രചനാ പരിസരം നാല്പതുവര്‍ഷം പിറകിലുള്ളതാണ്. അദ്ദേഹം പറയുന്ന പലതും ഇന്നത്തെ തലമുറയ്ക്ക് അന്യമായ സംഗതികളാണ്. അതിനാല്‍ത്തന്നെ പുത്തന്‍കൂറ്റുകാര്‍ക്ക് ഇത് അത്ര ആസ്വാദ്യമായി തോന്നാനിടയില്ല.
‘അച്ചുകുത്താന്‍’ അന്ന് പള്ളിക്കൂടവരാന്തയില്‍ വരിനിന്ന കാല ത്തെക്കുറിച്ചാണ് കവി എഴുതുന്നത്. ‘അച്ചുകുത്തുക’ എന്ന പ്രയോഗം തന്നെ ഇന്നത്തെ തലമുറയ്ക്ക് അജ്ഞാതമാകാനാണിട. അവര്‍ക്ക് വാക്‌സിനേഷന്‍ എടുത്തേ പരിചയമുള്ളൂ. ഇതാണ് പഴയതലമുറയിലെ ‘അച്ചുകുത്ത’ലെന്ന് എത്രപേര്‍ക്കറിയാം.
‘ഒച്ചിനോടിഴഞ്ഞു തോറ്റ മട്ടിലോടും ക്ലോക്കൊരെണ്ണം
ചത്തുചുക്കിച്ചിരിക്കുന്നു ചുവരും ചാരി”
ഒച്ച വയ്ക്കുന്നവരുടെ പേരെഴുതും നോട്ടുബുക്കില്‍
കുത്തി വരച്ചിരിപ്പാണ് ക്ലാസു മോണിറ്റര്‍’
പഴയകാല അനുഭവങ്ങളെ എത്ര ഭാവാത്മകമായി പുനരാവിഷ്‌കരിച്ചിരിക്കുന്നു; കവിത എവിടെയും പാളിപ്പോകുന്നില്ല. ആദ്യവസാനം ഏകാഗ്രതയും ഭാഷയും സൂക്ഷിച്ചു നിലനിര്‍ത്തുന്നതില്‍ കവി സ മ്പൂര്‍ണവിജയം നേടിയിരിക്കുന്നു.
എല്ലാവരികളിലും അനുഭവത്തിന്റെ തീക്ഷ്ണതയും അതിന്റെ നിശ്വാസവും പകരാന്‍ കവിയ്ക്കാകുന്നു. സൂക്ഷ്മമായ ജീവിത നിരീക്ഷണം. മുഴുവന്‍ അനുഭവലോകത്തെയും ഒന്നുപോലും വിട്ടുപോകാതെ അവതരിപ്പിച്ചിരിക്കുന്നു. ”കഷ്ടം ഒന്നാം ക്ലാസുകാര്‍ക്കാദ്യമെന്നു കേട്ടു തെക്കേ കെട്ടിടത്തിലാകെ കൂട്ടകരിച്ചിലായി” എന്നു വായിക്കുമ്പോള്‍ ‘കുരുകുത്തിപ്പിള്ള’ (Vaccinator) യുടെ മുന്‍പില്‍ പൊട്ടിക്കരയുന്ന ആ പഴയ കുട്ടി നമ്മുടെ ഓരോരുത്തരുടെയും ഉള്ളിലുണ്ട്. അന്ന് ഇന്നത്തെ വാക്‌സിനേഷന്‍ ഭീതികളൊന്നുമില്ലെന്ന് അക്കാലത്ത് ജീവിച്ചവര്‍ക്കേ തിരിച്ചറിയാനാവൂ.
”ഉപ്പുമാവിനടുപ്പിലെ കൊള്ളിയുന്താന്‍ മറന്നുപോം
വെപ്പുകാരിത്തള്ളയോട് കയര്‍ ക്കും മാഷേ” നുറുക്കുഗോതമ്പിന്റെ ഉപ്പുമാവിപ്പോള്‍ കാണാനില്ലെങ്കിലും കഞ്ഞിവേവിക്കുന്ന വെപ്പുകാരിത്തള്ളയും കയര്‍ക്കുന്ന മാഷും ഇപ്പോഴുമുണ്ട്. അന്ന് ഉപ്പുമാവ് ഒരു അനിവാര്യതയായിരുന്നെങ്കില്‍ ഇന്നത്തെ കഞ്ഞിവയ്പ് ഒരു രാഷ്ട്രീയപ്രീണനം മാത്രം. പഴയതിനെയെ ല്ലാം ആദര്‍ശവല്‍ക്കരിക്കുന്നതിലര്‍ത്ഥമില്ലെങ്കിലും ആ അനുഭവങ്ങള്‍ പോയതലമുറയ്ക്ക് പ്രിയങ്കരങ്ങളാണ്. അതുകൊണ്ടുതന്നെ അതിന്റെ ആവിഷ്‌കാരം അവരെ ആനന്ദിപ്പിക്കും.
ജനങ്ങളെ ഭിന്നിപ്പിക്കാന്‍ കച്ചകെട്ടിയിറങ്ങിയിരിക്കുന്ന, രാജ്യദ്രോഹനിലപാടുകളിലൂടെ കുപ്രസിദ്ധനായ രാമചന്ദ്ര ഗുഹയുടെ വര്‍ത്തമാനവും മാതൃഭൂമിയിലുണ്ട്. മന്‍മോഹന്‍സിങ്ങിനെ ഇന്ത്യയിലെ ആദ്യസിഖ് പ്രധാനമന്ത്രി എന്നൊക്കെ വിശേഷിപ്പിക്കുമ്പോള്‍ തന്നെ ഗുഹയുടെ ഉള്ളിലിരുപ്പ് വ്യക്തം. പ്രധാനമന്ത്രി സിഖ് ആയാലെന്ത്, മുസ്ലിം ആയാലെന്ത്, അതൊക്കെ എന്തിനന്വേഷിക്കുന്നു. അയാള്‍ രാഷ്ട്ര നന്മയ്ക്കു വേണ്ടി പ്രവര്‍ത്തിക്കുന്നുണ്ടോ എന്നു മാത്രമന്വേഷിച്ചാല്‍ പോരേ! മനുഷ്യരുടെ അധമവികാരങ്ങളെ ഇളക്കിവിട്ട് രാഷ്ട്ര ശരീരത്തെ ദുര്‍ബലമാക്കാന്‍ ശ്രമിക്കുന്ന ‘ഗുഹമാര്‍’ രാജ്യത്തിന് അപമാനമാണ്.