ചായ കുടിച്ചശേഷം പറമ്പിലെ തെങ്ങില്‍ കെട്ടിയിരുന്ന നന്ദിനിയുടെ അടുത്തേക്ക് അച്ഛനും പ്രസാദേട്ടനും പോയപ്പോള്‍ കണ്ണനും പിന്നാലെ പോയി.
”ഇതിന് രണ്ടു വയസ്സ് ആയിട്ടില്ല.” നന്ദിനിയെ പ്രസാദേട്ടന്‍ സൂക്ഷ്മമായി നോക്കിയപ്പോള്‍ അച്ഛന്‍ പറഞ്ഞു.
”തൊഴുത്തിനല്ലേ നമ്മള്‍ അപേക്ഷ കൊടുക്കുന്നത്.
അപ്പോ ഇതുമതി ഗോവിന്ദേട്ടാ. ഒരു പശു വേണമെന്നേയുള്ളൂ. ഇതിനെ നാലഞ്ചുമാസം കഴിഞ്ഞാ കുത്തിവയ്ക്കാം.”
പ്രസാദേട്ടന്‍ പറഞ്ഞു.
”ഇത് നമ്മുടെ, രാമേട്ടന്റെ കാളയുടെ കുട്ടിയാ.. ആ കാള ഇനത്തിലുള്ളതാ…”
”ഇതിനെ കാളേക്കൊണ്ട് ചവിട്ടിക്കേണ്ട. കുത്തിവച്ചാല്‍മതി.” പ്രസാദ് പറഞ്ഞു.
”വല്യമ്മാവന്‍ എല്ലും തോലു മായ ഒരു കുട്ടിയെ തന്നിട്ട്..”
അമ്മ എന്തോ പറയാന്‍ തുടങ്ങി.
അമ്മ പറയുന്നത് എന്തെന്ന് കണ്ണന്‍ ഊഹിച്ചു. വല്യമ്മാമയെ കുറ്റപ്പെടുത്താന്‍ കിട്ടുന്ന ഒരവസരവും അമ്മ പാഴാക്കില്ലെന്ന് കണ്ണനറിയാം.
”ഭാനൂ…” അച്ഛന്‍ നീട്ടി വിളിച്ചു. അമ്മാവന്‍ പശുവിനെ കൊണ്ടുപോയകാര്യം വിസ്തരിച്ച് പറയാന്‍ തുടങ്ങുകയാണെന്ന് മനസ്സിലാക്കി പെട്ടെന്ന് അച്ഛന്‍ വിലക്കി.
ആ നീട്ടിവിളിയുടെ അര്‍ത്ഥം മനസ്സിലായതുകൊണ്ടാവും പിന്നെ അമ്മ ഒന്നും പറഞ്ഞില്ല. അക്കാര്യം ആരോടും പറയേണ്ടെന്ന് അച്ഛന്‍ പറഞ്ഞിട്ടുണ്ടെങ്കിലും പ്രയാസംകൊണ്ട് അമ്മ ആരെ കണ്ടാലും അക്കാര്യം പറയുന്നത് കണ്ണന്‍ കേട്ടിട്ടുണ്ട്.
”അത്, ഞാനറിഞ്ഞു. ചേച്ചി, അത് മറന്നേക്ക്. ഗോവിന്ദേട്ടന്‍ ഇതിലെല്ലാം ഒപ്പിട്ടു തരണം.” പ്രസാദേട്ടന്‍ ബാഗില്‍നിന്ന് ചില പേപ്പറുകള്‍ എടുത്ത് അച്ഛന്റെ നേരെ നീട്ടിക്കൊണ്ട് പറഞ്ഞു.
”എന്നാ, നീ പറഞ്ഞതുപോലെ..” അച്ഛന്‍ ചിരിച്ചുകൊണ്ട് പേപ്പറുകള്‍ വാങ്ങി.
പ്രസാദേട്ടന്‍ നല്‍കിയ പേപ്പറു കള്‍ വായിക്കാതെ പറഞ്ഞ സ്ഥല ത്തെല്ലാം അച്ഛന്‍ ഒപ്പിട്ടു കൊടുത്തു.
”ഞാനിറങ്ങുന്നു.” പേപ്പറ് ബാഗില്‍വച്ച് പ്രസാദേട്ടന്‍ ഇടവഴിയിലേക്കിറങ്ങി.
”കൂടപ്പിറപ്പുകളോട് സ്‌നേഹമുള്ളവനാ. ” പ്രസാദേട്ടനെ നോക്കി അച്ഛന്‍ പറഞ്ഞു.
പുതുതായി ഉണ്ടാക്കുന്ന തൊഴുത്തിന്റെ സ്ഥാനം എവിടെ ആവണം എന്ന് നോക്കാന്‍ തെക്കു വശത്തേയ്ക്ക് അച്ഛനും അമ്മയും പോയപ്പോള്‍ കണ്ണനും പിന്നാലെ പോയി. ഏതു കാര്യത്തിനും അച്ഛന്‍, അമ്മയുടെ അഭിപ്രായംകൂടി കേള്‍ ക്കാറുണ്ട്. കിഴക്കുവശത്തെ പഴയ കളപ്പുര പൊളിക്കാതെ, തെക്കു വശത്ത് പുതിയത് ഉണ്ടാക്കുന്നതിനെ ക്കുറിച്ചാണ് അവര്‍ സംസാരിച്ചത്.
”ആ മുരിങ്ങ മുറിക്കേണ്ടി വരില്ലേ?.” വലിയ മുരിങ്ങമരം നോക്കിക്കൊണ്ട് അച്ഛന്‍ പറഞ്ഞു.
”അത് എന്തായാലും മുറിക്കണ്ട. കുറച്ച് പടിഞ്ഞാറോട്ടായാല് എന്താ കുഴപ്പം?” അമ്മ ചോദിച്ചു.
”മുരിങ്ങ മുറിക്കല്ലേ അച്ഛാ..” അമ്മയെ പിന്‍താങ്ങി കണ്ണന്‍ പറഞ്ഞു.
മുരിങ്ങയിലയും മുരിങ്ങക്കായും അതില്‍ കണക്കറ്റ് ഉണ്ടാകാറുണ്ട്. വീട്ടിലെ ആവശ്യം കഴിഞ്ഞ് അയല്‍ വീടുകളിലേയ്ക്കും മുരിങ്ങക്കായയും ഇലയും കൊടുക്കാന്‍ കണ്ണന്‍ പോകാറുണ്ട്. മുരിങ്ങക്കായ കൂടു തല്‍ ഉണ്ടാകുമ്പോള്‍ അച്ഛന്‍ ചന്തയില്‍ കൊണ്ടുപോയി വില്‍ക്കാറുമുണ്ട്.
”തെക്ക് വശത്തെ തൊഴുത്ത് വീടിന് ഒരടിയെങ്കിലും മുന്നിലേക്ക് കയറി നില്‍ക്കണമെന്നാ കേട്ടിട്ടുള്ളത്.” അച്ഛന്‍ പറഞ്ഞു.
”അത് ശങ്കു ആശാരി നോക്കി യിട്ടു പറയും.” അമ്മ പറഞ്ഞു.
”പ്രസാദ് പറഞ്ഞെന്നു കരുതി സര്‍ക്കാരീന്ന് പൈസ ഉടന്‍ കിട്ടു മെന്ന് എനിക്ക് തോന്നുന്നില്ല. സര്‍ക്കാരീന്ന് സഹായം കിട്ടണ മെങ്കില്‍ ഉദ്യോഗസ്ഥന്മാരുടെ പിന്നാലെ കെട്ടിത്തിരിഞ്ഞു നടക്കണം.” അച്ഛന്‍ പറഞ്ഞു.
”അതിന്റെ ആവിശ്യമൊന്നുമില്ല. പ്രസാദ് അന്യനൊന്നുമല്ലല്ലോ..” അമ്മ പറഞ്ഞു.
പിറ്റേദിവസം തന്നെ ശങ്കു ആശാരി എത്തി കളിയിലിന് കുറ്റിയടിച്ചു. മുരിങ്ങ മുറിക്കാതെ തന്നെ സ്ഥാനം കണ്ടപ്പോള്‍ അമ്മയ്ക്കും അച്ഛനും സന്തോഷ മായി. അച്ഛന്‍ മേശിരിക്ക് അപ്പോള്‍ ത്തന്നെ ദക്ഷിണയും കൊടുത്തു.
”തെക്കുവശത്തെ തൊഴുത്ത് കുറച്ച് കിഴക്കോട്ടു കയറി നില്‍ക്ക ണം. അതാ അതിന്റെ ഒരു ശരി. എന്നാല്‍ അത് ഏതെങ്കിലും ഫല വൃക്ഷം മുറിച്ചാവരുത്.” പല്ലെല്ലാം കൊഴിഞ്ഞ ശങ്കുമേശിരി നൂലു കൊണ്ട് കെട്ടിയിട്ട കണ്ണടയ്ക്കു മുകളിലൂടെ അച്ഛനെ നോക്കി പറഞ്ഞു.
”തൊഴുത്ത് കിഴക്കു വശത്തു വേണമെന്നും ഇനി അതല്ല, തെക്കു വശത്താണെങ്കില്‍ വീടിന് മുന്നിലേ യ്ക്ക് കയറി നില്‍ക്കണമെന്നും പറയുന്നത് എന്തുകൊണ്ടാണെന്നറി യാമോ..” അച്ഛന്‍ മേശിരിയോടു ചോദിച്ചു.
”പശുവും കാളകളും കുടുംബ ത്തിലെ അംഗങ്ങളാണ്. കയറില്‍ കെട്ടിയിട്ടിരിക്കുന്ന അതിനെ കണ്‍ വെട്ടത്ത് കാണണം. അതു തന്നെ. അല്ലാതെന്ത്?” ശങ്കുമേശിരി പറഞ്ഞു.
കുറ്റിയടിച്ച സ്ഥലത്തുനിന്ന ചീനി അച്ഛന്‍ അപ്പോള്‍ പിഴുതുമാറ്റി. നന്നായി പാകമായില്ലെങ്കിലും അതില്‍ കിഴങ്ങുള്ളത് കണ്ണന്‍ കണ്ടു. ശങ്കുമേശിരി അച്ഛന്റെ അനുവാദം ചോദിക്കാതെ കുറച്ച് കിഴങ്ങെടുത്ത് മാറ്റിവച്ചു. അത് അയാള്‍ക്ക് കൊണ്ടുപോകാനാണെന്ന് കണ്ണന് മനസ്സിലായി.
”ഇനി പണി തുടങ്ങാം.”മേശിരി പറഞ്ഞു.
കട്ടന്‍ ചായയും ചീനി പുഴുങ്ങി യതും കഴിച്ചപ്പോള്‍, ഉളിയും ചുറ്റിക യും സൂക്ഷിക്കുന്ന തുണിസഞ്ചിയി ലേക്ക് നേരത്തെ മാറ്റിവച്ച ചീനി മേശിരി വാരിയിട്ടു. സഞ്ചിയും തൂക്കി കൂനിക്കൂനി മേശിരി പടിയിറങ്ങു മ്പോള്‍ അയാളോട് കണ്ണന് സഹ താപം തോന്നി.
(തുടരും)