Saturday, June 28, 2025
  • Kesari Digital
  • Book Store
  • Subscribe Print Edition
  • Membership
  • My Account
  • Log In
Kesari Weekly
  • ഹോം
  • മുഖപ്രസംഗം
  • മുഖലേഖനം
  • വെബ് സ്പെഷ്യൽ
  • ലേഖനം
  • ആർഷം
  • More …
    • English News
    • അഭിമുഖം
    • വീഡിയോ
    • വാർത്ത
    • ബാലഗോകുലം
    • ഇതുകേട്ടില്ലേ?
    • വായനാവീഥി
    • പുസ്തകപരിചയം
    • വാരാന്ത്യ വിചാരങ്ങൾ
    • കഥ
    • കവിത
    • നോവൽ
    • അനുസ്മരണം
    • യാത്രാവിവരണം
    • കത്തുകൾ

No products in the cart.

Kesari Weekly
  • ഹോം
  • മുഖപ്രസംഗം
  • മുഖലേഖനം
  • വെബ് സ്പെഷ്യൽ
  • ലേഖനം
  • ആർഷം
  • More …
    • English News
    • അഭിമുഖം
    • വീഡിയോ
    • വാർത്ത
    • ബാലഗോകുലം
    • ഇതുകേട്ടില്ലേ?
    • വായനാവീഥി
    • പുസ്തകപരിചയം
    • വാരാന്ത്യ വിചാരങ്ങൾ
    • കഥ
    • കവിത
    • നോവൽ
    • അനുസ്മരണം
    • യാത്രാവിവരണം
    • കത്തുകൾ

No products in the cart.

Kesari Weekly

  • Home
  • Kesari Digital
  • Subscribe
  • Kesari English
  • Buy Books
Home ലേഖനം

ആദിശങ്കരം -ആദിശങ്കരന്റെ ആത്മീയാന്വേഷണം

പി.നാരായണക്കുറുപ്പ്‌

Print Edition: 13 September 2019

അത്യുജ്ജ്വലം എന്ന് അത്ഭുതത്തോടെ വിശേഷിപ്പിക്കേണ്ടുന്ന ആദിശങ്കരാചാര്യരുടെ ജീവിതം ആഖ്യായികാ രൂപത്തില്‍ ചിത്രീകരിക്കുന്ന കൃതിയാണ് ഡോ.കെ.സി.അജയകുമാറിന്റെ ആദിശങ്കരം. വികാരനിര്‍ഭരമാണ്; തികച്ചും ബൗദ്ധികരംഗം എന്നു പലരും കരുതിപ്പോന്ന ഈ ജീവിതകഥ, അതു പകരുന്ന വികാരത്തെപ്പറ്റി മാനസിക ഉന്നമനം എന്നോ, നവ്യാനുഭവം പകരുന്ന ഉള്‍ക്കാഴ്ച എന്നോ, സത്യദര്‍ശനത്തിന്റെ ധന്യത എന്നോ ഒക്കെ വേണം പറയാന്‍. വായനക്കാരന്റെ അനുഭവമണ്ഡലം അയാളെ തീര്‍ച്ചയായും ഉയര്‍ന്ന തലത്തിലെത്തിക്കും. ഉത്തമ സാഹിത്യത്തിന്റെ ധര്‍മ്മം നിര്‍വ്വഹിക്കപ്പെട്ടിരിക്കുന്നു. എത്രയോ വിരളമാണ് അത്തരമൊരു കൃതി മലയാളത്തില്‍. വിജ്ഞാനം വേദാന്തചിന്തയുടെ അഗാധതലമാണ്. മതപരമായ മുന്‍വിധിയാണ്, എന്ന തരത്തിലുള്ള ഏതു മുന്‍വിധിയും മൂഢമാണ്. കാരണം, ആചാര്യന്റെ ഓരോ വാക്കും ഓരോ ചിത്രവും ഓരോ നിഗമനവും നമുക്കു ചുറ്റുമുള്ള പ്രകൃതിയെയും നമ്മുടെ ജീവിതാനുഭവത്തെയും സംബന്ധിച്ചുള്ളതാണ്. കേവല താത്ത്വികചര്‍ച്ച നിഷ്പ്രയോജനമാണെന്നു തന്നെ ആചാര്യന്‍ എടുത്തു പറയുന്നു. എന്നാല്‍ ഞാന്‍ എന്ന ബോധം, ജനനമരണങ്ങളുടെ സംക്രമരഹസ്യം, പ്രപഞ്ചത്തിന്റെ മൗലിക ശക്തിയെപ്പറ്റിയുള്ള ധാരണ- ഇതൊക്കെ മനുഷ്യന് സുഗ്രാഹ്യമായാലേ മനുഷ്യജന്മത്തിന്റെ ഗുണം നമുക്കു കിട്ടൂ. അതിനുവേണ്ട ആദിരൂപസങ്കല്പനങ്ങള്‍ നമ്മുടെ ഉള്ളില്‍ത്തന്നെയുണ്ട് അവയെ ഉണര്‍ത്തിയാല്‍ മതി. ഇവിടെ ക്ലേശം, അധ്വാനം ഒന്നും വേണ്ട. മനസ്സിനുശുദ്ധിയും അറിയാനുള്ള ആഗ്രഹവും മാത്രമേ വേണ്ടൂ. പാണ്ഡിത്യത്തെ ആശ്രയിക്കേണ്ടതില്ല. അത് മുന്‍വിധി ഇല്ലാത്തതാണെങ്കില്‍ ചിലര്‍ക്കും സഹായകമാകാം എന്നേയുള്ളൂ.

അതുപോലെ മതപരം എന്ന ധാരണ വെറും അസത്യമാണ്. ഒരിടത്തും ഹിന്ദു എന്ന വാക്കുപോലും ഇല്ല. മാത്രമല്ല ബ്രാഹ്മണരുടെ സങ്കുചിതവും സ്വാര്‍ത്ഥപരവും ആയ ആചാരങ്ങളുടെ അര്‍ത്ഥശൂന്യത ശക്തമായ ഭാഷയില്‍ വെളിവാക്കപ്പെടുന്നു. വിഗ്രഹാരാധനതന്നെ ആത്മീയതയിലേക്കുള്ള പ്രാരംഭ ചടങ്ങ് മാത്രമാണ്. ശ്രദ്ധ, ഏകാഗ്രഹത, വിശുദ്ധി എന്നിവയ്ക്ക് ക്ഷേത്രദര്‍ശനം തന്നെ അവശ്യനിഷ്ഠ ആകുന്നില്ല. അതിനാല്‍ ബുദ്ധ ജൈനമതങ്ങളുടെ സമീപനത്തില്‍ ആചാര്യനു സ്വീകാര്യമായ പലതും ഉണ്ടെന്നു വരുന്നു. വേദങ്ങളെയും ഉപനിഷത്തുകളെയും നിര്‍ദ്ദിഷ്ടമായ അര്‍ത്ഥത്തില്‍ വ്യാഖ്യാനിച്ചിട്ടാണ് ആചാര്യന്‍ ഈ നിഗമനത്തിലെത്തിയത്. അവയെ ഖണ്ഡിക്കാന്‍ ശ്രമിച്ചവരൊക്കെ പരാജയം സമ്മതിച്ചിട്ടേയുള്ളൂ. അദ്വൈതവാദം എന്ന് ആചാര്യന്റെ ചിന്തയെ നിര്‍വ്വചിക്കാറുണ്ട്. അതു ശരിതന്നെ. അദ്വൈതം മനുഷ്യചിന്തയുടെ ഇന്നോളമുള്ള പരിണാമത്തിന്റെ അന്തിമ നിഗമനമാണ്. പ്രപഞ്ചഊര്‍ജ്ജത്തെപ്പറ്റിയുള്ള ആധുനിക പരമാണു ശാസ്ത്രത്തിന്റെ നിഗമനവും മറ്റൊന്നല്ല എന്ന് സ്ഥാപിക്കപ്പെട്ടിരിക്കുന്നതും ഓര്‍ക്കുക.

അത്ഭുതങ്ങളുടെയും അസ്വാഭാവികതയുടെ മറവില്‍ ഈ ആദ്ധ്യാത്മിക ഔന്നത്യം പെട്ടുപോയോ എന്ന സംശയം ആണ് അജയകുമാറിന് ഈ കൃതി രചിക്കാന്‍ പ്രേരകമായത് എന്ന് ആമുഖത്തില്‍ കാണുന്നു. അത്ഭുതവും അസ്വാഭാവികതയും ഏതാണ്ട് പൂര്‍ണമായി പരിഹരിക്കുംപടി ആ ജീവിതത്തെ എട്ടാം നുറ്റാണ്ടിലെ ഭാരതഭൂമിയിലെ ചരിത്രസംഭവമായി, വിശ്വസനീയമായ യാഥാര്‍ത്ഥ്യബോധത്തോടെ, ലളിതമായി നമ്മെ ധരിപ്പിക്കാന്‍ അദ്ദേഹത്തിനു കഴിഞ്ഞിരിക്കുന്നു. എന്നാല്‍ അനന്തവും അഗാധവും ആയ തത്ത്വചിന്തയുടെ പ്രകാശം ആവാഹിക്കാനും സാധിച്ചു. അതാണ് വലിയ നേട്ടം. സ്വപ്‌നവും ജാഗ്രത്തും ഇവിടെ കൈകോര്‍ക്കുന്നു. അഗാധ-ബോധതലവും പ്രായോഗിക ജീവിതവും ബന്ധപ്പെടുന്നു. ശങ്കരന്റെ ജനനത്തിനു മുമ്പുതന്നെ അച്ഛന്‍ ശിവഗുരുവിന് ഉണ്ടായ ശിവദര്‍ശനം സ്വപ്‌നമോ സത്യമോ- രണ്ടും തമ്മില്‍ അന്തരം നമുക്കു തോന്നുകയില്ല. അതുപോലെയുള്ള ദര്‍ശനങ്ങളും ഉള്‍വിളികളും അബോധതലത്തില്‍നിന്നുള്ള ആജ്ഞകളും ശിവഗുരുവിന്റെയും ആര്യാംബയുടെയും അവരുടെ പുത്രന്റെയും ജീവിതത്തില്‍ നിര്‍ണായകങ്ങളായ നാടകീയഘട്ടങ്ങളാണ്. ശങ്കരന്റെ ജനനം, ബാല്യത്തില്‍ത്തന്നെയുണ്ടായ സന്ന്യാസം വരിക്കല്‍, പൂര്‍ണാനദിയില്‍ കുളിക്കുമ്പോള്‍ കുഞ്ഞിന്റെ കാലില്‍ മുതലയുടെ പിടുത്തം, ബാലനായ ശങ്കരന്‍ ഓടിനടന്നു കളിക്കേണ്ട പ്രായത്തില്‍ത്തന്നെ കമണ്ഡലുവും യോഗദണ്ഡും പേറി സന്ന്യാസിയായി കുടുംബം വിടാനുള്ള തീരുമാനം, കുഞ്ഞിന്റെ നിശ്ചദാര്‍ഢ്യത്തിന് അമ്മ വഴങ്ങുന്നത്- അങ്ങനെ വീട്ടിലെ അന്തരീക്ഷത്തിന്റെ യഥാതഥ ചിത്രം ഹൃദയസ്പര്‍ശിയാണ്.

സന്ന്യാസി സംഘങ്ങളോടുള്ള സംവാദങ്ങള്‍ ഈ ബാലന്റെ വിജ്ഞാനത്തെയും സിദ്ധികളെയും വിളിച്ചറിയിച്ചതോടെ, തേജോമയനായ കുഞ്ഞുസന്ന്യാസിക്ക് ആരാധകര്‍ തന്നെയുണ്ടായ കഥ ഉദ്വേഗജനകമാണ്.ഒരിക്കലും മറക്കാത്ത ഒട്ടേറെ സംഭവപരമ്പരകളാണ് ശങ്കരന്റെ ഈ തീര്‍ത്ഥയാത്രയില്‍ ഉടനീളം. സജീവമായ ഓരോ രംഗവും വായനക്കാരന്റെ മനസ്സില്‍ എന്നും തങ്ങിനില്ക്കും. പ്രാധാനപ്പെട്ട ചിലതുമാത്രം ഇവിടെ എടുത്തുപറയാം.

ഒന്ന്. തൃശ്ശൂരില്‍ വടക്കുന്നാഥക്ഷേത്രത്തില്‍ വച്ച് സനന്ദനന്‍ എന്ന പ്രായംകൊണ്ടു മൂത്ത ശിഷ്യനെ കണ്ടുമുട്ടുന്നതും അവരുടെ സംവാദത്തിന്റെ പുരോഗതിയും.

രണ്ട്. അപാരമായ ഉത്സാഹത്തോടെ കാടും മലയും കടന്ന് പദയാത്ര ചെയ്യുന്ന ഈ തേജസ്വരൂപന്റെ സ്വാഭാവിക ആകര്‍ഷകശക്തി പ്രായം ചെന്ന ആചാര്യന്മാരെ വരെ വശീകരിക്കുന്നത്.

മൂന്ന്. ദുര്‍ഗമമായ മലകള്‍ കടന്നുള്ള യാത്രയില്‍ ഗ്രഹിച്ച വിവരത്തിന്റെ വെളിച്ചത്തില്‍ നര്‍മദാ തീരത്തെ ഗോവിന്ദഗുരുവാണ് തന്റെ ഗുരു എന്ന കണ്ടെത്തല്‍. ഗോവിന്ദഗുരുവിനെ തേടിയുള്ള യാത്ര സാഹസികവും ക്ലേശകരവും ആയിരുന്നിട്ടും നിശ്ചദാര്‍ഢ്യത്തോടെ നിറവേറ്റുന്നത്. തുടര്‍ന്ന് ഗുരുദര്‍ശനം.

പത്തൊമ്പതാം നൂറ്റാണ്ടില്‍ നടന്ന ശ്രീരാമകൃഷ്ണ-വിവേകാനന്ദ ഗുരുശിഷ്യബന്ധത്തെ അനുസ്മരിപ്പിക്കും പടി നടന്ന ഗോവിന്ദഗുരു-ശങ്കര കൂടിക്കാഴ്ചയും ഗുരു ശിഷ്യനു നല്കുന്ന ശിക്ഷണവും ഏല്പിക്കുന്ന ധര്‍മ്മദൗത്യവും.

നാല്. ഗുരുവിന്റെ നിര്‍ദ്ദേശവുമായി ശങ്കരന്റെ ഭാരതപുണ്യതീര്‍ത്ഥങ്ങളിലേക്കുള്ള യാത്രകള്‍. ഓരോ പുണ്യസ്ഥലങ്ങളില്‍ നിന്ന് ശിഷ്യന്മാരായി ഒപ്പം കൂടുന്ന പല പ്രായക്കാരായ സന്ന്യാസിമാര്‍. അങ്ങനെ സ്വയം സംഭൂതമാകുന്ന സന്ന്യാസിസംഘം ഗംഗയിലും ഹിമാലയത്തിലും എത്തുന്നത്.

അഞ്ച്. ഹിമാലയത്തിലെ വ്യാസഗുഹയില്‍ നിന്ന് വ്യാസന്റെ അനുഗ്രഹത്തോടെ ഉപനിഷദ്‌വ്യാഖ്യാനം രചിക്കണം എന്ന ഗോവിന്ദഗുരുവിന്റെ നിര്‍ദ്ദേശം ലഭിക്കുന്നത്. ഗോവിന്ദപാദരും ശങ്കരനും തമ്മിലുള്ള കൂടിക്കാഴ്ചയും ചര്‍ച്ചയും തികച്ചും ഭൗതികതലത്തിലാണെങ്കിലും അവിടെ ധ്വനിക്കുന്ന ആത്മീയദര്‍ശനം ശ്രീ പരമേശ്വരന്റെ സാന്നിധ്യത്തിലേക്കാവും വായനക്കാരെ ആനയിക്കുക.

അതിനിടെ ഒരു അത്ഭുതവും ഉണ്ടായി; ഗുരുശിഷ്യന്മാരുടെ ലീല എന്നോണം നര്‍മ്മദയില്‍ വെള്ളപ്പൊക്കം. അത് ഇരമ്പി തങ്ങളുടെ ഏകാന്തഗുഹയെ വരെ മുക്കിക്കളയും എന്നായി. ഇപ്പോള്‍ മഴയും നീരൊഴുക്കും ശമിക്കും. ആരും പേടിക്കേണ്ട എന്ന് ശങ്കരന്‍ അവിടെ കൂടിയ ശിഷ്യഗണങ്ങള്‍ക്കു ധൈര്യം നല്കി. തന്റെ കമണ്ഡലു ഗുഹാദ്വാരത്തില്‍ പിടിച്ചു ധ്യാനിച്ചു. ക്രമേണ മഴയും പേമാരിയും ശമിച്ചു.

മറ്റെല്ലാ ശിഷ്യരോടും മുതിര്‍ന്ന ജ്ഞാനികളോടും ഗോവിന്ദഗുരു അരുളി ചെയ്തു, ഇനിമേലില്‍ നിങ്ങളുടെ ഗുരു ശങ്കരനാണ്. ശങ്കരനോട് ഇങ്ങനെയും കല്പിച്ചു. ഇനി എന്റെ ദൗത്യം ഏറ്റെടുത്തു നടത്തേണ്ടത് നീയാണ്. ജ്ഞാനം ശിഷ്യരിലേക്കും ആര്‍ഷഭൂവിലെ പരമ്പരയിലേക്കും പകരാന്‍ അതിനെ നീ സംഗ്രഹിച്ചു രേഖപ്പെടുത്തണം. വാഗ്‌ദേവി ശങ്കരന്റെ നാവിലൂടെ ആര്‍ഷജ്ഞാനത്തിന്റെ തിരുവരങ്ങില്‍ നൃത്തമാടട്ടെ. അതു പൂര്‍ത്തിയാക്കിശേഷം ശങ്കരന്‍ ജൈത്രയാത്രയാണ് നടത്തേണ്ടത്, ആര്‍ഷഭൂമിയിലൂടെ.

ഗുരുനിര്‍ദ്ദേശം അനുസരിച്ച് ഉപനിഷദ്‌വ്യാഖ്യാനം രചിച്ച് ഗുരുസന്നിധിയില്‍ കാഴ്ചവച്ച് അനുഗ്രഹം തേടി. ഗുരുവിന്റെ വാക്ക്; ആര്‍ഷജ്ഞാനത്തിന്റെ ശിരസ്സിലെ രത്‌നമാണിത്. വിവേകചൂഡാമണി എന്ന പേരില്‍ ഇത് അറിയപ്പെടും. ഇനി ശങ്കരന്‍ ഇവിടെ നില്‌ക്കേണ്ട. വനമാര്‍ഗ്ഗത്തിലൂടെ വിദിശയിലെത്തുക. പിന്നീട് കൗശാംബി, തുടര്‍ന്ന് കാശി, എങ്ങും കര്‍മ്മബന്ധങ്ങള്‍ക്ക് പലതരം പിന്‍തുടര്‍ച്ചക്കാരുണ്ട്. ബൗദ്ധജൈനന്മാര്‍, ശാക്തരും വൈഷ്ണവരും, കാപാലികരും ഹഠയോഗികളും. അവരുടെയിടയില്‍ ഭഗവദ്ഗീത, ബ്രഹ്മസൂത്രം, ഉപനിഷത്ത് എന്നിവയ്ക്ക് ഭാഷ്യം രചിച്ച് എല്ലാവര്‍ക്കും ഭാരതവര്‍ഷത്തിന്റെ ആത്മജ്ഞാനം നല്കുക. ജ്ഞാനികള്‍ എന്നു ഭാവിക്കുന്നവരെ ജ്ഞാനമെന്തെന്ന് വ്യക്തമാക്കി സംസ്‌കൃതിയുടെ അടിത്തറ ബലപ്പെടുത്താന്‍ ശങ്കരനു കഴിയും. ശങ്കരനെ അനുഗ്രഹിച്ചു യാത്രയാക്കിയശേഷം ഗോവിന്ദഗുരു അന്തര്‍ധാനം ചെയ്യുകയാണുണ്ടായത്.

ഈ ദൗത്യമാണ് ശങ്കരന്‍ കഷ്ടിച്ചു പതിനഞ്ചു കൊല്ലം കൊണ്ട് പൂര്‍ണമായി നിറവേറ്റിയത്. ഗുരു കല്പിച്ചതിലേറെ ഫലപ്രാപ്തിയോടെ. ഓരോ കേന്ദ്രത്തില്‍ നിന്നും കിട്ടിയ വിശിഷ്ടരായ അനുയായികള്‍ക്ക് സന്യാസി ശിഷ്യന്മാര്‍ക്ക് കണക്കില്ല. അവരും ഇതേ ദൗത്യമാണ് നിര്‍വ്വഹിച്ചത്. അദ്വൈതദര്‍ശനപ്രചാരണം അങ്ങനെ ഭാരതഭൂമിയിലാകെ മഹാപ്രസ്ഥാനമായി മാറി.

വിവിധ പ്രസ്ഥാനങ്ങളിലെ, വിഭാഗങ്ങളിലെ, വിജ്ഞന്മാര്‍ ശങ്കരനു ലഭിച്ച ജനപ്രീതിയില്‍ ആകൃഷ്ടരായി, ദര്‍ശനത്തിനു കാത്തുനിന്നു. ആ കൂട്ടത്തില്‍ അറിവിനായി അപേക്ഷിക്കുന്നവരുണ്ട്, പ്രതിയോഗികളുണ്ട്, വാദിച്ചു കൂടുതല്‍ ഗ്രഹിക്കാനാഗ്രഹിക്കുന്നവരും വാദിച്ചു തോല്പിക്കാമെന്നു വിചാരിക്കുന്നവരും ഒക്കെയുണ്ട്. എവിടെയും ശങ്കരന്‍ വിജയിക്കയും അദ്വൈതം എന്ന ആത്യന്തികമായ സത്യം അംഗീകരിക്കപ്പെടുകയും ആണ് ഉണ്ടായത്.

യാത്രയ്ക്കിടയില്‍ എത്രയോ അവിസ്മരണീയ അനുഭവങ്ങള്‍. പ്രേമാനന്ദന്‍ എന്ന ശിഷ്യന്‍ സന്ന്യാസി സംഘത്തിനെതിരെ വന്ന ചണ്ഡാലനോട് വഴി മാറാന്‍ കല്പിച്ചു. ശങ്കരന്‍ ആചാര്യനാണെന്നും മഹാത്മാക്കള്‍ നടക്കുന്ന വഴിയില്‍ തെരുവനായയെയും കൂട്ടി ചണ്ഡാലന്‍ വഴിമുടക്കരുതെന്നും വിദ്യാഭാസ്‌കരന്‍ എന്ന ശിഷ്യന്‍ ആവശ്യപ്പെട്ടു. ചണ്ഡാലന്‍ വിട്ടുകൊടുത്തില്ല. ഈ വാഗ്വിവിവാദം കണ്ട് ജനങ്ങള്‍ ഒത്തു രംഗത്തെത്തി. ശങ്കരന്‍ ചണ്ഡാലനെ കണ്ടപാടെ ചെന്നു നമസ്‌കരിച്ച് കാല്‍തൊട്ടു വന്ദിക്കുന്നു, അദ്വൈതത്തിന്റെ പ്രയോഗതലം കാട്ടുന്നതുപോലെ. ആ ചണ്ഡാലന്‍ ശ്രീപരമേശ്വരന്‍ തന്നെയാണെന്നു ജനങ്ങള്‍ വിശ്വസിച്ചു. അയാള്‍ ശങ്കരനെ അനുഗ്രഹിച്ച് ഇങ്ങനെയാണു പറഞ്ഞത്: അങ്ങയുടെ വാക്കുകളില്‍ ഈ സന്യാസിമാര്‍ പറഞ്ഞതുപോലെ ആചാര്യോചിതമായ ജ്ഞാനം തുളുമ്പുന്നുണ്ട്. ചണ്ഡാലനായ അടിയന്റെ കാല്‍ക്കല്‍ സാഷ്ടാംഗം പ്രണമിച്ച് അടിയന്റെ പാദധൂളികളെ ധന്യമാക്കാന്‍ അങ്ങ് തയ്യാറായിരിക്കുന്നു. അങ്ങയുടെ കീര്‍ത്തിഗാഥ ഈ ലോകമെങ്ങും പരക്കും. അങ്ങ് ഈ ഭാരതഖണ്ഡത്തിലെങ്ങും യാത്രനടത്തി ജാത്യാന്ധകാരത്തില്‍ ഭ്രമിതരായലയുന്ന ജനങ്ങളിലേക്ക് ജ്ഞാനം പകരൂ. സകല ചരാചരങ്ങളെയും സ്വയമെന്നപോലെ കാണാനും സകലഭൂതങ്ങളുടെയും സുഖം കാംക്ഷിക്കാനും ലോകര്‍ പഠിക്കട്ടെ. വസുധയുടെ മക്കളെല്ലാവരും സ്വന്തം കുടുംബാംഗങ്ങളെന്നപോലെ കരുതാന്‍ ജനം പഠിക്കട്ടെ. അങ്ങ് ആര്യാവര്‍ത്തത്തിന്റെ ഗുരുവായല്ല ജഗദ് ഗുരുവായി അറിയപ്പെടട്ടെ!,”ചണ്ഡാലനെയും പട്ടികളെയും പിന്നെ കാണാനില്ല. ജനങ്ങളില്‍ ഒരു വിഭാഗം അപ്പോള്‍ പഴി പറഞ്ഞുനിന്നു, ഛെ ഛെ… കലികാലം. സന്ന്യാസി ചണ്ഡാലന്റെ കാല്‍ക്കല്‍ നമസ്‌കരിച്ചിരിക്കുന്നു. വൈദികധര്‍മ്മത്തിനാകെ അപമാനം തന്നെ. ധര്‍മ്മച്യുതി എന്നല്ലാതെ എന്തു പറയാന്‍.’

വിശ്വനാഥക്ഷേത്രത്തിലെത്തിയപ്പോഴാണ് അറിയുന്നത് ശങ്കരന് അവിടെ പ്രവേശനമില്ല, അയാള്‍ ചണ്ഡാലനെ സ്പര്‍ശിച്ചതുകൊണ്ട്. ശങ്കരശിഷ്യന്മാര്‍ ഗീതാതത്ത്വം, അദ്വൈതം ഇതൊക്കെ പറഞ്ഞുനോക്കിയിട്ടും പൂജാരി സമ്മതിച്ചില്ല. ഒടുവില്‍ ശങ്കരന്‍തന്നെ നേരിടേണ്ടി വന്നു. ശങ്കരന്‍ ചോദിക്കുന്നതിങ്ങനെയാണ്. അങ്ങ് പൂജിക്കുന്നത് ജടാധാരിയും നാഗധാരിയും പുലിത്തോലുടുക്കുന്നവനും ശരീരമാകെ ഭസ്മം ധരിക്കുന്ന ശ്മശാനവാസിയുമായ ഒരാളെത്തന്നെയല്ലേ. ചിലപ്പോള്‍ കയ്യില്‍ കപാലവും കാണില്ലേ? ചണ്ഡാലരില്‍ ചണ്ഡാലന്‍…!ശങ്കരന്‍ ആരെയും വശീകരിക്കുന്ന മന്ദഹാസത്തോടെ ചോദിച്ചു.

പൂജാരി മിഴിച്ചു നിന്നപ്പോള്‍ ശങ്കരന്‍ തുടര്‍ന്നു, ‘അങ്ങ് ആ മഹാചണ്ഡാലനെ സാഷ്ടാംഗം നമസ്‌കരിക്കാറില്ലേ. ഈ ശങ്കരനും അതല്ലേ ചെയ്തുള്ളൂ?’”
ജടാധാരിയായ, ചിലപ്പോള്‍ കപാലധാരിയായ, ശ്മശാനഭസ്മം പൂശിയ ശ്രീപരമേശ്വരനും താന്‍ പ്രണമിച്ച ചണ്ഡാലനും തമ്മില്‍ ഭേദമില്ലെന്നും, ശ്രീപരമേശ്വരനെ പൂജിക്കുന്നതുപോലെ അതേ രൂപഭാവത്തിലുള്ള ചണ്ഡാലനെയും പൂജിക്കാം എന്നുമുള്ള വാദം പൂജാരിക്ക് സ്വീകരിക്കേണ്ടി വന്നു. സംഭവം എങ്ങനെയായാലും ജനങ്ങള്‍ പിന്നെപ്പിന്നെ വിശ്വസിച്ചത് ശങ്കരന്‍ എന്ന ബാലസന്ന്യാസിയുടെ മുന്നില്‍ ചണ്ഡാലവേഷത്തില്‍ ശ്രീപരമേശ്വരന്‍ പ്രത്യക്ഷപ്പെട്ടു, അനുഗ്രഹിച്ചു എന്നൊക്കെയാണ്. നാലു മാസം കൊണ്ട് ഭഗവദ്ഗീതയുടെ ശാങ്കരഭാഷ്യം തയ്യാറായത് കാശിയില്‍ വച്ചാണ്.

മലയിലൂടെ ഭയങ്കരമായ തണുപ്പിലും മഞ്ഞിലും ശങ്കരന്റെ ഹരിദ്വാര്‍ യാത്ര തുടര്‍ന്നു. വസിഷ്ഠഗുഹയില്‍ വച്ച് ഒരു ഋഷിയെ കണ്ടു. കണ്ണുതുറക്കാതെ തന്നെ ഋഷി കല്പിച്ചു, ശ്രീശങ്കരന്‍, ശങ്കരനെ ഇവിടെയോളം എത്തിച്ചു. ഇനിയും പോകാനുണ്ട്. വ്യാസഗുഹയില്‍ ബാദരായണന്‍ കുമാരനെ കാത്തിരിക്കുന്നു. പൊയ്‌ക്കോളൂ ബദരിയിലേക്ക്. ശുഭമസ്തു.”
മുമ്പു കണ്ടിട്ടില്ലാത്ത ഋഷി പേരുപറഞ്ഞ് ശങ്കരനെ വിളിച്ചതെങ്ങനെ എന്നായി ചില ശിഷ്യന്മാര്‍. അത്ഭുതം, അദ്ദേഹം ഋഷിയായതുകൊണ്ട്, വസിഷ്ഠനായതുകൊണ്ട്. അദ്ദേഹം ഞാന്‍തന്നെ ആയതുകൊണ്ട് എന്നായിരുന്നു ഇതിന് ഉത്തരം.

ഹിമാലയ ഗിരിയിലൂടെ അതിശൈത്യത്തെ അതിക്രമിച്ചുകൊണ്ട്, മഞ്ഞുറഞ്ഞ അളകനന്ദാതീരങ്ങള്‍ താണ്ടി, വ്യാസഗുഹയിലും ബദരീനാഥിലും എത്തിയ ആ സാഹസപര്യടനമാണ് തുടര്‍ന്നു വര്‍ണ്ണിക്കുന്നത്. ഹിമാലയത്തില്‍ പോയിട്ടുള്ളവര്‍ക്ക് ഈ ചിത്രം കൂടുതല്‍ ആവേശകരമാകാതെ തരമില്ല. പോകാത്തവര്‍ക്ക് അങ്ങോട്ടു പോകാന്‍ പ്രേരണയാവും. ശങ്കരന്‍ ബ്രഹ്മസൂത്രത്തിന്റെ ഭാഷ്യം രചിച്ചത് ഇവിടെ വേദവ്യാസസന്നിധിയില്‍ ആണ്. മാത്രമല്ല ബദരീനാഥക്ഷേത്രത്തില്‍ നിത്യപൂജയ്ക്ക് ഒരു മലയാളിയെ നിര്‍ദ്ദേശിക്കാനും ഇടയായി. അവിടെ ഇന്നും കേരളത്തില്‍ നിന്നുള്ള പൂജാരിയാണ്ഉള്ളത്. അളകനന്ദയില്‍ ആണ്ടുപോയ വിഷ്ണുവിഗ്രഹം ആ മഞ്ഞുനദിയില്‍ മുങ്ങിത്തപ്പി എടുത്തതും ശങ്കരന്‍ തന്നെയാണ്. ആ സാഹസകര്‍മ്മത്തിന്റെ വിവരണം വീര്‍പ്പടക്കി മാത്രമേ നമുക്കു വായിക്കാനാവൂ. ബ്രഹ്മസൂത്ര വ്യാഖ്യാനം ശങ്കരന്‍ പൂര്‍ത്തിയാക്കിയതോടെ വ്യാസഗുഹയില്‍ നിന്ന് ശംഭോമഹാദേവ എന്ന മന്ത്രോച്ചാരണം കേട്ടു. തുടര്‍ന്ന് സ്വപ്‌നത്തിലെന്ന പോലെ വ്യാസദര്‍ശനവും. ബ്രഹ്മസൂത്രത്തിലെ ദര്‍ശനത്തെപ്പറ്റിയുള്ള പരാമര്‍ശങ്ങളാണ് തുടര്‍ന്നു കേട്ടതും. ജ്യോതിര്‍ധാമില്‍ ആത്മവിദ്യാഭ്യാസസ്ഥാപനം നടത്തണമെന്നും അതുപോലെ കിഴക്ക് ജഗന്നാഥപുരിയിലും പശ്ചിമദിക്കില്‍ ദ്വാരകയിലും പിന്നെ സ്വന്തം നാടായ ദക്ഷിണത്തില്‍ എവിടെയെങ്കിലും, ആശ്രമങ്ങള്‍ സ്ഥാപിക്കണമെന്നും അവ സനാതനധര്‍മ്മത്തിന്റെ കാവല്‍ഭടന്മാരെയാവും സൃഷ്ടിക്കുന്നതെന്നും വ്യാസനില്‍ നിന്ന് അനുജ്ഞ ലഭിച്ചു. തന്റെ ഭാരതപരിക്രമ കാലത്ത് ഇപ്പറഞ്ഞ നാല് ആശ്രമങ്ങള്‍ മാതൃഭൂമിയുടെ നാല് അതിര്‍ത്തികളില്‍ സ്ഥാപിക്കാന്‍ കഴിഞ്ഞത് വ്യാസന്റെ അനുഗ്രവും ആഗ്രഹവും അനുസരിച്ചായിരുന്നു.

ദൗത്യം പൂര്‍ത്തിയാക്കാനുണ്ട്. ദശോപനിഷത്തുകളുടെ ഭാഷ്യം രചിക്കാന്‍ ശങ്കരന്‍ ഗുഹയില്‍ ഏകാന്തവാസം തുടങ്ങി. ആ കൊടും തണുപ്പത്തുതന്നെ ജ്യോതിര്‍ധാമിലെ ഏകാന്തഗുഹയില്‍ വസിച്ച് ശങ്കരന്‍ ഭാഷ്യരചന നിര്‍വ്വഹിച്ചു. പ്രദ്യോതന്‍ എന്ന ശിഷ്യനെക്കൊണ്ട് തന്റെ ബ്രഹ്മസൂത്രഭാഷ്യത്തിന് ഒരു വാര്‍ത്തികം (വിശദീകരണപാഠം)രചിപ്പിച്ചു. തുടര്‍ന്ന് കുരുക്ഷേത്ര സന്ദര്‍ശനത്തിനിടയ്ക്കാണ് ഭീഷ്മപിതാമഹന്റെ വിഷ്ണുസഹസ്രനാമത്തിന് ഭാഷ്യം രചിക്കുന്നത്. വൃന്ദാവനവും മഥുരയും സന്ദര്‍ശിച്ച ശേഷം ഹരിദത്തന്‍ എന്ന ശിഷ്യനില്‍ നിന്ന് മഹാപണ്ഡിതനായ വേദജ്ഞനെപ്പറ്റി അറിഞ്ഞപ്പോള്‍ അദ്ദേഹത്തെ സന്ദര്‍ശിക്കാമെന്നായി. കുമാരില ഭട്ടന്‍ ആത്മത്യാഗം ചെയ്യാന്‍ പോകുന്നുവെന്നുകൂടി ഗ്രഹിച്ചപ്പോള്‍ പെട്ടെന്ന് അദ്ദേഹത്തിന്റെ ആശ്രമത്തിലെത്തി. വേദചര്‍ച്ചയിലൂടെ അദ്ദേഹത്തിന്റെ സംശയങ്ങള്‍ പരിഹരിച്ച് ആത്മത്യാഗത്തില്‍ നിന്നു പിന്തിരിപ്പിച്ചു. രക്ഷിക്കാന്‍ ശങ്കരന്‍ ശ്രമിച്ചുവെങ്കിലും കുമാരിലഭട്ടന്റെ തീരുമാനം അന്തിമമായിരുന്നു.

രാജശേഖരന്‍ എന്ന കവിയുടെ നാടകം കവിതന്നെ ശങ്കരനെ വായിച്ചുകേള്‍പ്പിച്ചതാണ് പ്രയാഗയിലെ മറ്റൊരുസംഭവം. ശങ്കരന്‍ ധ്യാനലീനനായി ഇരിക്കുന്നതുകണ്ട് തന്റെ നാടകം അദ്ദേഹത്തിനു രസിച്ചില്ലെന്നാണ് കവി ധരിച്ചത്. കൃതി വിഫലമായി എന്നു കരുതി അയാള്‍ അക്കാര്യമേ മറന്നു. പിന്നെയൊരിക്കല്‍ ശങ്കരനെ കണ്ടുമുട്ടിയപ്പോഴാണ് നാടകം ഏറെ ഇഷ്ടപ്പെട്ടതിനാല്‍ അതെപ്പറ്റി ശങ്കരന്‍ ധ്യാനിക്കയായിരുന്നു എന്ന് രാജശേഖരന്‍ അറിഞ്ഞത്. അന്നുകേട്ട നാടകം അതേപടി ശങ്കരന്‍ പദാനുപദം ചൊല്ലി കേള്‍പ്പിക്കുകകൂടി ചെയ്തു.
മാഹിഷ്മതിയില്‍ ചെന്ന് മണ്ഡനമിശ്രന്‍ എന്ന മഹാപണ്ഡിതനെയും അദ്ദേഹത്തിന്റെ വിദുഷിയായ ഭാര്യ ഉഭയഭാരതിയെയും കണ്ടതാണ് രസകരമായ സംഭവം. ദ്വയാര്‍ത്ഥത്തില്‍ വാക്കുകള്‍ ഉപയോഗിച്ച് പരസ്പരം അളന്നതിനുശേഷമായിരുന്നു മണ്ഡനമിശ്രന്റെ വാദം. ബഹുദൈവവിശ്വാസിയായിരുന്ന അദ്ദേഹത്തെ വാദത്തില്‍ തോല്‍പ്പിച്ച് അദ്വൈതം അംഗീകരിപ്പിക്കുന്ന രംഗം വിജ്ഞാനപ്രദവും കൗതുകകരവുമായി ഗ്രന്ഥകാരന്‍ വിവരിക്കുന്നു. കാമശാസ്ത്രപരാമര്‍ശവുമായി വാദത്തിനൊരുമ്പെട്ട ഉഭയഭാരതിയെ നേരിടാന്‍ ശങ്കരനു കഴിഞ്ഞതും വാദത്തിലൂടെത്തന്നെ ആയിരുന്നു. ശങ്കരനോട് ഋഷിമാരുടെ ഗുരുവായ യുവസന്യാസിയോട്, ഉന്നയിച്ചതുതന്നെ ബാലിശമായിപ്പോയി എന്നു മനസ്സിലാക്കിയ ആ വിദുഷി ആചാര്യപാദങ്ങളെ വന്ദിച്ച് ശിഷ്യത്വം സ്വീകരിക്കയാണുണ്ടായത്. (അമരുക കഥ പില്‍ക്കാലത്ത് ആരോ കൂട്ടിച്ചേര്‍ത്ത അസംബന്ധമായിട്ടാണ് ലേഖകന്‍ ഇവിടെ സമര്‍ത്ഥിച്ചിരിക്കുന്നത്)

ലോകസാഹിത്യത്തിലെങ്ങും കാണാന്‍ കഴിയാത്ത ഒരു രംഗം- ഉദ്വേഗം നിറഞ്ഞതും ആത്മസാക്ഷാത്കാരം കൊണ്ടു പുണ്യകരവും, വൈകാരിക പിരിമുറുക്കം ഏറിയതും ആയ ഒരു നാടകീയ രംഗം-അതാണു ഗ്രന്ഥാവസാനഭാഗത്ത് കാണുന്നത്. ജ്ഞാനം മൃത്യുവിനെ ജയിക്കുന്നു. ഭാരതത്തില്‍ മാത്രം സംഭവിക്കുന്ന അത്ഭുതം. മൃത്യു, ജ്ഞാനത്തിന്റെ ദാസനായി മാറുന്നത്. ശങ്കരന്‍ ജ്ഞാനിയാണെന്നു കേട്ടറിഞ്ഞ ഉഗ്രഭൈരവന്‍ എന്ന കാപാലിക നേതാവ് ഹോമം നടത്താന്‍ സര്‍വ്വജ്ഞന്റെ തല വേണം എന്നു പറഞ്ഞ് മുമ്പില്‍ വരുന്നു. ശങ്കരന്‍ തല തരാന്‍ തയ്യാര്‍തന്നെ എന്നു സന്തോഷപൂര്‍വ്വം അറിയിക്കുന്നതോടൊപ്പം ഇത്തരം ഹിംസമായ കര്‍മ്മം കൊണ്ട് ശ്രീപരമേശ്വരന്റെ പ്രീതിയല്ല, ശാപമാണ് സമ്പാദിക്കുക എന്ന് അയാളെ ഉപദേശിക്കുന്നു. ഭൈരവന്റെ മനസ്സ് ചഞ്ചലപ്പെട്ടുവെങ്കിലും അന്ധവിശ്വാസം കഠിനം തന്നെ. തല വേണം, ഉടനെ വേണം എന്ന് അയാള്‍. എടുത്തോളൂ, പക്ഷേ നിഷ്ഫലമാണ് എന്ന് ശങ്കരന്‍. അയാള്‍ തികച്ചും ബോധശൂന്യനാണ്. ഒന്നും പറഞ്ഞിട്ടു കാര്യമില്ല. ശരി എന്നു സമ്മതിച്ച് അയാളോടൊപ്പം മരണത്തെ വരിക്കാന്‍ തയ്യാറായി, സന്തോഷപൂര്‍വ്വം കാപാലിക കേന്ദ്രത്തിലേക്കു യാത്രയായി. സന്ന്യാസിയുടെ മരണം വരിക്കാനുള്ള ഈ സന്നദ്ധതയും അയാളില്‍ നിന്നു കേട്ട സൗമ്യമായ ഉപദേശവും കാപാലികനെ അസ്വസ്ഥനാക്കി. ഇങ്ങനെയൊരനുഭവം മുമ്പെങ്ങും ഉണ്ടായിട്ടില്ല. എത്രയോ പേരെ ഹോമിച്ചു. ഇങ്ങനെയൊരാള്‍ – തല വെട്ടിക്കോളൂ എന്നു പറഞ്ഞ് പീഠത്തിലിരുന്നു പുഞ്ചിരിക്കുന്നു! സന്ന്യാസിയുടെ ഈ കര്‍മ്മത്തില്‍ തനിക്ക് അപരിചിതമായ എന്തോ മഹത്വം ഉണ്ടെന്ന് ബോധ്യം വന്നതോടൊപ്പം താന്‍ ചെയ്യുന്നത് പാപകര്‍മ്മമാണെന്ന വെളിപാടും ഉണ്ടാകുന്നു.

ഗുരുവിനെ ഏറെ നേരെ കാണാതെ വിഷണ്ണരായ ശിഷ്യന്മാര്‍ എമ്പാടും തിരക്കി നടന്നപ്പോള്‍ പത്മപാദര്‍ അന്വേഷിച്ചെത്തി. ഒടുവില്‍ കണ്ടെത്തി. കാപാലിക കേന്ദ്രത്തില്‍. അവിടെ കാപാലികര്‍ ആചാര്യനെ അപകടപ്പെടുത്തുമോ എന്നു പേടിച്ചരണ്ട് ഓടിയെത്തിയ പദ്മാപാദര്‍ കാണുന്നത് ശങ്കരന്റെ കാല്‍ക്കല്‍ വീണു പ്രണമിച്ച് കണ്ണീരൊഴുക്കുന്ന കാപാലികനെയാണ്. സൂര്യവെളിച്ചത്തില്‍ ദൂരാചാരത്തിന്റെ തമസ്സ് ഒടുങ്ങുന്ന ഒരു അപൂര്‍വ്വചിത്രം!
മറ്റൊരു തരത്തില്‍ ഏതു വായനക്കാരന്റെയും ഹൃദയമഥനത്തിനു ശക്തമായ അവസാന രംഗമാണ് തുംഗഭദ്രാതീരത്ത് വിശ്രമിച്ച ശങ്കരനു ലഭിച്ച സന്ദേശവും അതനുസരിച്ച് സ്വന്തം കുടുംബത്തിലേക്ക്, കാലടിയിലേക്ക് നിമിഷനേരംകൊണ്ട് സാധിച്ച യാത്രയും. ആര്യാംബ-തന്റെ അമ്മ- ശങ്കരാ എന്ന് വിളിക്കുന്നതാണ് സ്വപ്‌നത്തിലെന്നോണം കേട്ടത്. തുടര്‍ന്നുള്ള ആ വിളി ശങ്കരനെ ഓര്‍മ്മപ്പെടുത്തി അമ്മ ആഗ്രഹിക്കുമ്പോള്‍ ഞാന്‍ മുമ്പില്‍ എത്തും എന്ന് സന്ന്യാസത്തിനു പോകുന്ന സമയത്ത് അമ്മയോടു ചെയ്ത വാഗ്ദാനം. ഇതാ വരുന്നു അമ്മേ, എന്നു ധ്യാനച്ചുകൊണ്ട് ശങ്കരന്‍, താന്‍ ഹിമാലയത്തിലെ ഒരു യോഗിയില്‍ നിന്നും അഭ്യസിച്ച അഷ്‌ടൈശ്വര്യസിദ്ധിയില്‍ ഒന്നായ ലഘുത്വത്തെ പ്രയോഗിച്ചു. അമ്മയുടെ മുന്നില്‍ പ്രത്യക്ഷനായി. അമ്മ കണ്‍കുളിരെ കണ്ടു. മകനെ ആശ്ലേഷിച്ചു. സംസാരിച്ചു. പിന്നീട് ഇഹലോകവാസം മതിയാക്കി, മകന്റെ മടിയില്‍ കിടന്നു.

തീര്‍ന്നില്ല, സമൂഹത്തിലെ അന്ധവിശ്വാസത്തിന്റെ ശാഠ്യം. സന്ന്യാസിക്ക് ലോകബന്ധമില്ല. അമ്മയ്ക്ക് അന്ത്യകര്‍മ്മം ചെയ്യണമെങ്കില്‍ അയാള്‍ ഗാര്‍ഹസ്ഥ്യം സ്വീകരിക്കണം. കടുത്ത ഈ യാഥാസ്ഥിതികത്വത്തിനുമുന്നില്‍ ശങ്കരന്‍ ഒറ്റപ്പെട്ടു. ബന്ധുജനം ഒാരോന്നായി സ്ഥലം വിട്ടു. സ്വയം ചെന്ന് ഇലയും കമ്പും ശേഖരിച്ച് ചിതയുണ്ടാക്കി അമ്മയെ തോളിലെടുത്തു കൊണ്ടുപോയി ഏകനായി സംസ്‌കാരകര്‍മ്മം നടത്തേണ്ടി വന്നു ശങ്കരന്. ഈ രംഗം ഉചിതമായ ഭാഷയില്‍ യഥാതഥമായി ഗ്രന്ഥകാരന്‍ ചിത്രീകരിക്കുന്നത് സി.വിയുടെ നോവലില്‍ പോലും കാണാന്‍ കഴിയാത്ത ആര്‍ജവത്തോടും വൈകാരികമായ പിരിമുറുക്കത്തോടുകൂടിയാണ്.

അസാധാരണവും അത്യുജ്ജ്വലവും ധര്‍മ്മ പ്രചോദനപരവും ആയ ആദിശങ്കരം വായിച്ചുതീരുമ്പോള്‍ നമുക്ക് സ്വന്തം നാടിന്റെ ദാര്‍ശനിക ചരിത്രഗതിയെപ്പറ്റി, അതിന്റെ എതിര്‍പക്ഷത്തുള്ള അന്ധതയെപ്പറ്റി, അഭിജ്ഞരുടെ ഇടയില്‍ത്തന്നെയുള്ള വാശിപിടുത്തത്തെപ്പറ്റി, എല്ലാത്തിനും ഉപരി ജനസാമാന്യത്തിന്റെ മനസ്സില്‍ തങ്ങിനില്ക്കുന്ന ശ്രീപരമേശ്വരന്‍ എന്ന ആദി രൂപത്തെപ്പറ്റി, സുവ്യക്തവും സ്‌തോഭജനകവും ആയ ധാരണ ഉറയ്ക്കും എന്നത് നിസ്തര്‍ക്കമാണ്. നാടിന്റെ സംസ്‌കാരപാരമ്പര്യത്തില്‍ അഭിമാനവും ജനിക്കും.

Tags: ശങ്കരന്‍ആദിശങ്കരം
Share1TweetSendShare

Related Posts

യോഗയില്‍ ഒന്നിക്കുന്ന ലോകം

എതിര്‍പ്പ് ടാറ്റയോടെങ്കിലും ലക്ഷ്യം രാജ്യസമ്പദ് വ്യവസ്ഥ

വിജയ്‌ രൂപാണി ജനക്ഷേമത്തിൽ പ്രതിജ്ഞാബദ്ധനായിരുന്ന നേതാവ്: രാഷ്ട്രപതി മുർമു

സുശക്ത ഭാരതത്തിന്റെ സൂചികകൾ

ഭാരതമാതാവിനെ നിന്ദിക്കുന്നവര്‍

ദേവറസ്ജി -സാധാരണക്കാരിലെ അസാധാരണ വ്യക്തിത്വം

Kesari Shop

  • കേസരി ഡിജിറ്റല്‍ ആർക്കൈവ് 1951-2010 കേസരി ഡിജിറ്റല്‍ ആർക്കൈവ് 1951-2010 ₹1,500
  • കേസരി സ്മരണിക - സിംഹാവലോകനം @ 70 കേസരി സ്മരണിക - സിംഹാവലോകനം @ 70 ₹300 Original price was: ₹300.₹250Current price is: ₹250.
Follow @KesariWeekly

Latest

താലിബാനിസം തലപൊക്കുമ്പോള്‍

അടിയന്തരാവസ്ഥയുടെ ചരിത്രം അക്കാദമിക് വിഷയമാകണം: സജി നാരായണന്‍

രാജ്യത്തിനെതിരെ ഉള്ളിൽ നിന്ന് നിശ്ശബ്ദ യുദ്ധങ്ങൾ നടക്കുന്നു: ദത്താത്രേയ ഹൊസബാളെ

കേരളം സാഹിത്യകാരന്‍ വോള്‍ട്ടയറെ വായിച്ചു പഠിക്കൂ

ഭാരത-പാക്ക് സംഘർഷം: ചരിത്രം, വർത്തമാനം, ഭാവി

അടിയന്തരാവസ്ഥയുടെ 50-ാം വാർഷികം: ‘സ്മൃതി സംഗമം’ നാളെ കോഴിക്കോട് കേസരി ഭവനിൽ

വീഴ്ചയിൽ തളരാത്ത ഗരുഡനും നൂല് പൊട്ടിയ പട്ടവും

യോഗ ജീവിതത്തിന്റെ അവിഭാജ്യ ഘടകമായി മാറി: പ്രധാനമന്ത്രി നരേന്ദ്ര മോദി

വര: ഗിരീഷ്‌ മൂഴിപ്പാടം

രാമലക്ഷ്മണന്മാര്‍ മിഥിലയിലേക്ക് (വിശ്വാമിത്രന്‍ 47)

മോദി-കാര്‍ണി കൂടിക്കാഴ്ച: ഭാരത-കാനഡ ബന്ധം മെച്ചപ്പെടുന്നു

Load More

മേൽവിലാസം

പി.ബി. നമ്പര്‍: 616, 59/5944F9
കേസരി ഭവൻ
മാധവന്‍ നായര്‍ റോഡ്‌
ചാലപ്പുറം പോസ്റ്റ്
കോഴിക്കോട് 673 002
Phone: 0495 2300444, 2300477
Email: [email protected]

പത്രാധിപർ

Chief Editor: Dr. N. R. Madhu
Deputy Editor: C. M. Ramachandran
Email: [email protected]

  • Subscribe Print Edition
  • Kesari Digital
  • History of Kesari
  • Editors
  • Photo Gallery
  • Home
  • Advertise
  • About Us
  • Contact Us
  • Privacy Policy
  • Terms & Conditions

© Kesari Weekly. Tech-enabled by Ananthapuri Technologies

  • ഹോം
  • മുഖപ്രസംഗം
  • മുഖലേഖനം
  • ലേഖനം
  • Kesari Digital
  • Subscribe Print Edition
  • Buy Books
  • Log In
  • Membership
  • My Account
  • English News
  • അഭിമുഖം
  • വാർത്ത
  • ബാലഗോകുലം
  • വെബ് സ്പെഷ്യൽ
  • ആർഷം
  • ഇതുകേട്ടില്ലേ?
  • വായനാവീഥി
  • പുസ്തകപരിചയം
  • വാരാന്ത്യ വിചാരങ്ങൾ
  • കഥ
  • കവിത
  • നോവൽ
  • അനുസ്മരണം
  • യാത്രാവിവരണം
  • കത്തുകൾ
  • വീഡിയോ
  • About Us
  • Advertise
  • Contact Us
  • Privacy Policy
  • Terms & Conditions

© Kesari Weekly. Tech-enabled by Ananthapuri Technologies