കേരളത്തിലെ സര്‍വ്വകലാശാലകള്‍ ‘നാളെയുടെ നാണക്കേടാ’വരുതെന്ന് 2014 ആഗസ്റ്റ് മാസത്തില്‍ മാതൃഭൂമിപത്രം മുഖപ്രസംഗം എഴുതി. ആഗസ്റ്റ് 20-ാം തീയതി ആ പത്രത്തില്‍ വന്ന വാര്‍ത്തകള്‍ താഴെ കൊടുക്കുന്നു. കേരളത്തിലെ ഇത്തരത്തിലുള്ള വാര്‍ത്തകള്‍, ഒരു വലിയ ദുരന്തത്തെ വിളിച്ചറിയിക്കുന്നു
♠ ആഗസ്റ്റ് 19-ാം തീയതി കാലിക്കറ്റ് സിന്‍ഡിക്കേറ്റ് യോഗത്തില്‍ നടന്ന അടിപിടിയില്‍ വിസിയും പ്രോവിസിയും പരിക്കേറ്റ് ആശുപത്രിയിലായി. സര്‍വ്വകലാശാലകളുടെ ലോകചരിത്രത്തില്‍ തന്നെ ആദ്യത്തെ സംഭവം.
♠ ഇതേ ദിവസം തന്നെ കൊച്ചി ശാസ്ത്രസാങ്കേതിക സര്‍വ്വകലാശാലയിലെ രണ്ട് സിന്‍ഡിക്കേറ്റംഗങ്ങള്‍- ഒരാള്‍ നിയമസഭാംഗവും മറ്റൊരാള്‍ വ്യവസായ പ്രതിനിധിയും – എറണാകുളത്ത് കയ്യാങ്കളിയിലേര്‍പ്പെട്ടു.
♠ മഹാത്മാഗാന്ധി സര്‍വ്വകലാശാല വൈസ്ചാന്‍സിലറെ, വ്യാജ യോഗ്യതാ സര്‍ട്ടിഫിക്കറ്റുകള്‍ നല്‍കിയതിനാല്‍ ചാന്‍സിലര്‍ കൂടിയായ ഗവര്‍ണര്‍ പിരിച്ചുവിട്ട നടപടി ഹൈക്കോടതി ശരിവച്ചു.
♠ കേരള സര്‍വ്വകലാശാലയിലെ പരീക്ഷാ കണ്‍ട്രോളറുടെ ഉത്തരവാദിത്വം വഹിച്ചിരുന്ന ഉന്നതോദ്യോഗസ്ഥന്റെ ഗവേഷണ പ്രബന്ധം കോപ്പിയടിയാണെന്ന് പരാതി വരുന്നു (മാതൃഭൂമി: 1-12-2014)
♠ മഹാത്മാഗാന്ധി സര്‍വ്വകലാശാലയിലെ മുന്‍ വിജിലന്‍സ് ഓഫീസറായിരുന്ന ഉന്നതപോലീസ് ഉദ്യോഗസ്ഥനെ, പ്രൈവറ്റായി പരീക്ഷയെഴുതുമ്പോള്‍ കോപ്പിയടിച്ചതിന് പിടികൂടി.
♠ യൂണിവേഴ്‌സിറ്റി കോളേജിലെ കോപ്പിയടി, പി.എസ്.സി.യിലേക്ക് വ്യാപിച്ചപ്പോള്‍, അനേകായിരം ഉദ്യോഗാര്‍ത്ഥികളുടെ ഭാവി വെള്ളത്തിലായി.
ഇനിയും അനവധി സംഭവങ്ങള്‍, നമ്മുടെ ഉന്നതവിദ്യാഭ്യാസ രംഗത്ത് നടക്കുന്നത് പറയാനുണ്ട്. മന്ത്രിയുടെ മാര്‍ക്ക് ദാനംതൊട്ട് തൂപ്പുകാരുടെയും പാര്‍ശ്വവര്‍ത്തികളുടെയും പിന്‍വാതില്‍ നിയമനം, വിദ്യാര്‍ത്ഥികളുടെയും അധ്യാപകരുടെയും അമിത രാഷ്ട്രീയവല്‍ക്കരണം, സംസ്‌കൃത സര്‍വകലാശാലയുള്‍പ്പെടെ പല സര്‍വകലാശാലകളിലും ഇപ്പോഴും നടന്നുകൊണ്ടിരിക്കുന്ന ഗവേഷണ രംഗത്തെ അഴിമതിയും മൂല്യശോഷണവും, അധ്യാപകരുടെ നിയമനത്തിലെ സ്വജനപക്ഷപാതം….. ഇവയെല്ലാം കാര്യകാരണസഹിതം പഠിച്ചാല്‍, അനേകം ഗവേഷണ പ്രബന്ധങ്ങളെഴുതാം.
ഇത്രയും ഉദാഹരണങ്ങള്‍ ചൂണ്ടിക്കാണിച്ചത്, സര്‍വകലാശാലകളിലും ഉന്നതവിദ്യാഭ്യാസ സ്ഥാപനങ്ങളിലും അക്കാദമിക മികവുകളുടെ തിളക്കങ്ങള്‍ ഒട്ടും ഇല്ലായെന്ന് സ്ഥാപിക്കാനല്ല, മറിച്ച്, ആ തിളക്കങ്ങളെ കെടുത്തിക്കളയാന്‍ മാത്രം ശക്തിയുള്ള ദുഷ്പ്രവണതകള്‍ ഉണ്ട് എന്ന് പറയാനാണ്. ഒരു കുടം പാലില്‍ ഒരു തുള്ളി വിഷം കലര്‍ത്തിയാല്‍, കുടത്തിലെ പാല്‍ മുഴുവന്‍ ഉപയോഗശൂന്യമാകും. എന്നാല്‍ ഒരുകുടം വിഷത്തില്‍ നൂറു കുടം പാല്‍ കലര്‍ത്തിയാലും അത് ഉപയോഗയോഗ്യമാകില്ല. വിദ്യാഭ്യാസ രംഗത്ത് ഗവേഷണത്തിന് മുതിരുമ്പോള്‍ നാം ഓര്‍ക്കേണ്ട പ്രധാന സംഗതിയിതാണ്.
‘ലോക സര്‍വകലാശാല വാര്‍ത്ത’ (University World News , February- 6, 2021 )- എന്ന യൂറോപ്പിലെ യൂണിവേഴ്‌സിറ്റികളുടെ പ്രവര്‍ത്തനങ്ങളെ റിപ്പോര്‍ട്ട് ചെയ്യുന്ന പ്രസിദ്ധീകരണം ‘മതിലുകളില്ലാത്ത സര്‍വകലാശാലകളെക്കുറിച്ച്'(Universities without Walls) സ്വപ്നം കാണുന്നു. 2020ല്‍ യൂറോപ്യന്‍ യൂണിവേഴ്‌സിറ്റി അസോസിയേഷന്‍ (EAU ) നൂറില്‍ പരം വിദഗ്ധരെയും ചിന്തകരെയും പങ്കെടുപ്പിച്ചുകൊണ്ട് നടത്തിയ ഭാവി പ്രവര്‍ത്തനങ്ങളെക്കുറിച്ചുള്ള രൂപരേഖയിലാണ് ഈ നിര്‍ദേശം വന്നത്. സുതാര്യത, തെളിവിന്റെ പിന്‍ബലമുള്ള അറിവിനോടുള്ള ആദരം, വിമര്‍ശന പഠനം, തുറന്ന സംവാദം, സമഗ്രവും ശാസ്ത്രീയവുമായ അന്വേഷണം, അക്കാദമിക സ്വാതന്ത്ര്യം, സര്‍വോപരി ഉന്നത വിദ്യാഭ്യാസത്തിലെ മൂല്യ വീക്ഷണം എന്നിവയാണ് തുറന്ന മതിലുകളില്ലാത്ത സര്‍വകലാശാല സ്വാഗതം ചെയ്യുന്ന കാര്യങ്ങള്‍. ഇതിനോടൊപ്പം സര്‍വകലാശാലകളെ തരംതാണ കക്ഷി രാഷ്ട്രീയ പ്രവര്‍ത്തനങ്ങളില്‍ നിന്ന് മോചിപ്പിക്കണമെന്ന നിര്‍ദേശം ഏറ്റവും പ്രധാനപ്പെട്ടതാണ്. ‘വിദ്യാര്‍ത്ഥികളും ഗവേഷകരും രാഷ്ട്രീയ പ്രത്യയശാസ്ത്രങ്ങളെ അകറ്റി നിര്‍ത്തി സ്വന്തം വിഷയങ്ങളില്‍ സമഗ്രവും ധാര്‍മികവുമായ അറിവുത്പാദിപ്പിക്കണം’എന്നാണ് വിദഗ്ധ അഭിപ്രായം.
ഉദര നിമിത്തമുള്ള രാഷ്ട്രീയമല്ല, മറിച്ചു രാജ്യത്തിനും സമൂഹത്തിനും നന്മയും മേന്മയും ഉറപ്പാക്കുന്ന രാഷ്ട്രീയമാണ് വേണ്ടത്. ഇപ്പോള്‍ നിലനില്‍ക്കുന്ന വിദ്യാര്‍ത്ഥികള്‍ക്കിടയിലെ കക്ഷി രാഷ്ട്രീയം ജനാധിപത്യത്തെ സംരക്ഷിക്കുമോ എന്നതും ഗവേഷണം ചെയ്യേണ്ടതാണ്.
അധര്‍മ രാഷ്ട്രീയത്തിന്റെ നീരാളിപ്പിടുത്തത്തില്‍ നിന്ന് കേരളത്തിലെ പൊതു വിദ്യാഭ്യാസത്തെയും ഉന്നത വിദ്യാഭ്യാസത്തെയും മോചിപ്പിച്ചില്ലായെങ്കില്‍, ദൈവത്തിന്റെ കയ്യൊപ്പു പതിഞ്ഞ നാട് ചെകുത്താന്മാരുടെ കാലടിപ്പാടുകള്‍ കൊണ്ട് നിറയും. കാലടിയെ സ്വജനപക്ഷപാതത്തിലൂടെ ‘കോള ടി’ക്കാനുള്ളസ്ഥലമായും, മഹാത്മാഗാന്ധിയെ മാര്‍ക്ക് ദാനത്തിലൂടെ ദുരാത്മാഗാന്ധിയാക്കിയും, കേരളയെ അക്രമത്തിലൂടെ ‘പോരള’മാക്കിയും മുന്നേറുന്ന രാഷ്ട്രീയം, ഉന്നത വിദ്യാഭ്യാസത്തെ അധമ വിദ്യാഭ്യാസമാക്കികൊണ്ടിരിക്കുന്നു. ഇത്തരത്തിലുള്ള സര്‍വകലാശാലകളില്‍ നിന്ന് (ചുരുക്കം ചില വിദഗ്ധരുടേതൊഴിച്ചു) പുറത്തു വരുന്ന ഗവേഷണ ഫലങ്ങള്‍ കൊണ്ട് ഒരു ഗുണവും സമൂഹത്തിനില്ല. അതുകൊണ്ടാണ് ലോകനിലവാരത്തിലുള്ള ഗവേഷണ ഫലങ്ങള്‍ അന്വേഷിക്കുമ്പോള്‍, നാം പിന്നിലായി പോകുന്നത്.
കേസരിയും മാധ്യമഗവേഷണ പഠനവും
ഉന്നതവിദ്യാഭ്യാസത്തിന്റെയും, ഗവേഷണ പഠനത്തിന്റെയും ആഗോള ദേശീയ പ്രാദേശിക വശങ്ങളിലേക്ക് ഒരെത്തിനോട്ടം മാത്രമാണ് കഴിഞ്ഞ ഭാഗങ്ങളിലെ ലേഖനങ്ങള്‍ കൊണ്ടുദ്ദേശിച്ചത്. സമുദ്രത്തെ കൈക്കുമ്പിളില്‍ കോരിയെടുക്കുന്ന അതിസാഹസമാണ് ചെയ്യാന്‍ ശ്രമിച്ചത്. പക്ഷെ, സമുദ്രജലം ഉപ്പുരസമുള്ളതാണെന്ന് മനസ്സിലാക്കുവാന്‍ ഒരു കൈക്കുമ്പിള്‍ തന്നെ ധാരാളം.
ആധുനിക ജീവിതത്തെ ഏറ്റവും കൂടുതല്‍ സ്വാധീനിക്കുന്ന മാധ്യമ രംഗത്ത്, ‘നിലപാടു തറ’ യില്‍ ഏഴു പതിറ്റാണ്ടുകളായി പതറാതെ ചുവടുറപ്പിച്ച ‘കേസരി’ക്ക് ഒന്നു ഗര്‍ജ്ജിക്കുവാന്‍ സമയമായിരിക്കുന്നു. ഒരു പേരില്‍ എന്തിരിക്കുന്നു എന്ന് ന്യായമായും സംശയമുണ്ടാകും. ചീറ്റലും, മൂളലും, മുറുമ്മലും, ഓരിയിടലും, ആര്‍ത്തനാദവും, കരച്ചിലും, പിടച്ചിലും, കുരക്കലും, കൂവലും എല്ലാം ഒരു കേസരിയുടെ ഗര്‍ജ്ജനത്തില്‍ അമര്‍ന്നുപോകും. കൈകാലുകള്‍ പിഴക്കാതെ, കണ്ണുകള്‍ ഇമവെട്ടാതെ, കാതുകള്‍ കൂര്‍പ്പിച്ച് കൂട്ടായ്മയോടെയുള്ള വേട്ടയാടലാണ് സിംഹത്തിന്റെ സ്വഭാവം. സൂക്ഷ്മതയും കൃത്യതയും ചോര്‍ന്നു പോകാതെ സത്യാന്വേഷണം നടത്തി, വസ്തുതകള്‍ ഗ്രഹിച്ച്, അവ ഗര്‍ജ്ജനങ്ങളോടെ വിളംബരം ചെയ്യുന്നതോടൊപ്പം അവയെ കാര്യക്ഷമതയുള്ള കാര്യപരിപാടികളായി സമൂഹത്തില്‍ വാരി വിതറുകയും കൂടിചെയ്യുമ്പോള്‍, അധര്‍മ്മ ആസുരിക കൂട്ടുകെട്ടുകള്‍ കിടിലം കൊള്ളും. ഗവേഷണത്തിന്റെ ഈ ഗര്‍ജ്ജനമാണ് കേസരിയുടെ യുഗധര്‍മ്മം.
മാധ്യമ പ്രവര്‍ത്തനം, ലേഖനത്തിന്റെ ആദ്യ ഭാഗത്തു സൂചിപ്പിച്ച ബഹുവിഷയ സ്പര്‍ശിയായ ഗവേഷണതലങ്ങള്‍ ഉള്‍ക്കൊള്ളുന്നു. ഒപ്പം തന്നെ ത്രികാലസ്പര്‍ശിയുമാണ്. വര്‍ത്തമാനകാല സംഭവവികാസങ്ങളില്‍, കണ്ണും കാതും കൊടുത്ത് ചുവടുറപ്പിക്കുന്നതോടൊപ്പം, ഭൂതകാലത്തിലേക്കു തിരിഞ്ഞുനോക്കുകയും, ഭാവിയിലേക്കുറ്റു നോക്കുകയും വേണം. ഒരേസമയം തന്നെ ഒരു പത്രപ്രവര്‍ത്തകന്‍ ചരിത്രകാരനും, വ്യാഖ്യാതാവും, ക്രാന്തദര്‍ശിയുമാകണം. സാര്‍വ്വദേശീയമായ സംഭവങ്ങളുടെ സുനാമികളെ ശ്രദ്ധിക്കുന്നതിനൊപ്പം, പ്രാദേശികമായ ജലാശയങ്ങളിലെ അതിലോലങ്ങളായ കുഞ്ഞോളങ്ങളെയും കണക്കിലെടുക്കണം. ദേശകാലങ്ങളില്‍ വ്യാപരിച്ച്, സംഭവങ്ങളെ വീക്ഷിച്ച്, കാരണങ്ങളെ കണ്ടുപിടിച്ച്, പരിഹാരങ്ങളെ നിര്‍ദ്ദേശിക്കാന്‍ കഴിയുന്ന ഒരു ഗവേഷകനാകണം ഓരോ പത്രപ്രവര്‍ത്തകനും. ഇതിനുള്ള വേദിയാണ് കേസരി മാധ്യമ പഠനഗവേഷണ കേന്ദ്രം.
വിവരം,അറിവ്, വിവേകം
വിവരവും, അറിവുമാണ് ഇന്നത്തെ ലോകത്തിലെ ഏറ്റവും വിലപിടിപ്പുള്ള കാര്യങ്ങള്‍. വിവരസാങ്കേതികവിദ്യയെന്നും (Information Technology) വിജ്ഞാന സമ്പദ്‌വ്യവസ്ഥ(Knowledge Economy)എന്നുമൊക്കെ നാം നിത്യവും കേള്‍ക്കുന്നു. വിവരങ്ങളില്‍ നിന്ന് വിജ്ഞാനം വാരിവിതറി നാടിനെ വിവേകത്തിലെത്തിച്ച്, സമാധാനവും, സഹകരണവും ഉറപ്പാക്കി, പുരോഗതിയിലേക്ക് സമൂഹത്തെ നയിക്കേണ്ട ഭാരിച്ച ഉത്തരവാദിത്വം, ഇന്നത്തെ ലോകത്തില്‍ അധ്യാപകരെപ്പോലെ തന്നെ മാധ്യമ പ്രവര്‍ത്തകര്‍ക്കുമുണ്ട്.
മാധ്യമപ്രവര്‍ത്തനവും സാങ്കേതികവിദ്യയും സമ്മേളിക്കുമ്പോള്‍ ലോകത്ത് അത്ഭുതങ്ങള്‍ സംഭവിക്കുന്നു. നിക്ഷിപ്ത താല്പര്യങ്ങള്‍ നിറവേറ്റപ്പെടാനായി സത്യത്തിന്റെ കമ്പുകള്‍ വളച്ചൊടിച്ചാലും വേരുകള്‍ അവിടെയുണ്ടാകും. അങ്ങിനെയാണ് ഒതുക്കിവച്ച പല സംഭവങ്ങളുടെയും വസ്തുതകള്‍ വീണ്ടും ലോകമറിയുന്നത്. സത്യം എന്നായാലും പുറത്തുവന്നേ മതിയാകൂ എന്ന ദൃഢനിശ്ചയം ഭാരതത്തില്‍ പണ്ടേ ഉണ്ടായിരുന്നതാണ്. ‘സത്യമേവജയതേ’ എന്ന മന്ത്രത്തെ അഭിമാനപൂര്‍വ്വം ഭാരതീയര്‍ പണ്ടേ നെഞ്ചിലേറ്റിയതാണ്.
അനുദിന വിവരങ്ങളെ ക്രോഡീകരിച്ച് ശാസ്ത്രവിജ്ഞാനത്തിന്റെ വെളിച്ചത്തില്‍, സാമൂഹ്യവിവേകമാക്കാനുള്ള പ്രവര്‍ത്തനത്തിലാണ് ദേശീയ വാരികയായ കേസരി ഏര്‍പ്പെട്ടിരിക്കുന്നത്. ഗവേഷണ സ്ഥാപനമായി ഉയരുമ്പോള്‍, ആശയപരവും സ്ഥാപനപരവും സാമ്പത്തികവുമായ കാര്യങ്ങളില്‍ ഒരു സനാതന സമീപനം (പ്രാചീനം+നൂതനം) കൈക്കൊള്ളേണ്ടി വരും. ഹിന്ദുധര്‍മ്മത്തിന്റെ സനാതനമാതൃകയെ കേരളത്തിന്റെ സമസ്ത മേഖലകളിലും പരിചയപ്പെടുത്തുകയും പ്രാവര്‍ത്തികമാക്കുകയും, അതുവഴി ദേശീയതക്ക് കരുത്തു പകരുകയും ചെയ്യണം. ഇതില്‍ കേരളത്തിന്റെ തനതു സംഭാവനകളെ അറിഞ്ഞു പ്രോത്സാഹിപ്പിക്കുകയും വേണം, ഇവിടെ നിന്ന് പ്രസരിക്കുന്ന ഗവേഷണ സത്യദീപ പ്രകാശരശ്മികള്‍ ലോകത്തിലെ വിവിധ സര്‍വ്വകലാശാലകളിലും, ഗവേഷണകേന്ദ്രങ്ങളിലും നടക്കുന്ന സമ്മേളനങ്ങളില്‍, സെമിനാറുകളില്‍, സിമ്പോസിയങ്ങളില്‍ എല്ലാം അരിച്ചിറങ്ങി, സത്യത്തിന്റെ പുതിയ തലങ്ങള്‍ കണ്ടെത്തട്ടെ. പ്രസിദ്ധികരണങ്ങളിലൂടെ കേസരി പ്രസിദ്ധമാകട്ടെ. പ്രശ്‌നങ്ങള്‍ പ്രതിസന്ധികളാകുന്നതിനു മുന്‍പ് പരിഹാരങ്ങള്‍ കണ്ടെത്തുന്ന കേന്ദ്രമാകട്ടെ കേസരി. സത്യത്തിന്റെ സിംഹഗര്‍ജ്ജനത്തില്‍ അസത്യത്തിന്റെയും, അധര്‍മ്മത്തിന്റെയും കുറുക്കന്മാര്‍ ഓടിയൊളിക്കട്ടെ.
(അവസാനിച്ചു)