ചില വേളകളില്‍ ചില പ്രത്യേകവാര്‍ത്തകള്‍ അണപൊട്ടി കുത്തിയൊലിച്ചു വന്നു മാധ്യമങ്ങളില്‍ നിറഞ്ഞു നില്‍ക്കും. പിന്നീട് അവയ്ക്ക് എന്തു സംഭവിച്ചു എന്ന് ആരും അന്വേഷിക്കുക പോലുമില്ല. കൊറോണയ്ക്കു മുമ്പ് ശബരിമല സീസണിലെ വാര്‍ത്ത മുല്ലപ്പെരിയാര്‍ ഡാം പൊട്ടാന്‍ പോകുന്നു എന്നായിരുന്നു. അമേരിക്കന്‍ പ്രസിഡന്റിന്റെ ഭാരത സന്ദര്‍ശനവേളയില്‍ അതു ക്രിസ്ത്യന്‍ പീഡനമായിരുന്നു. ചില സംസ്ഥാനങ്ങളില്‍ തിരഞ്ഞെടുപ്പുവന്നപ്പോള്‍ അതു ഗോസംരക്ഷകരുടെ മുസ്‌ലിം ആക്രമണമായിരുന്നു. ഇപ്പോള്‍ കര്‍ണ്ണാടക സര്‍ക്കാര്‍ മതംമാറ്റ നിരോധന നിയമം കൊണ്ടു വരുകയും യു.പി. പോലുള്ള സംസ്ഥാനങ്ങളില്‍ തിരഞ്ഞെടുപ്പ് വരികയും ചെയ്യാനിരിക്കെ വാര്‍ത്താ സുനാമി ക്രിസ്ത്യാനികള്‍ അക്രമിക്കപ്പെടുന്നു എന്നതായി മാറിയിരിക്കുന്നു.
കേരളത്തിലെ കത്തോലിക്ക മെത്രാന്‍ സഭയാണ് ക്രൈസ്തവ വേട്ടയെന്ന പ്രസ്താവനയുമായി രംഗത്തെത്തിയത്. മറ്റു സംസ്ഥാനങ്ങളിലെ മലയാളി ക്രിസ്ത്യന്‍ കുടുംബങ്ങള്‍ അക്രമത്തിനിരയാകുന്നു എന്നാണവരുടെ പരാതി. വിദേശ ഫണ്ടുവാങ്ങി ഇക്കൂട്ടര്‍ നടത്തുന്ന സംഘടിത മതംമാറ്റനീക്കങ്ങളും അത് സമൂഹത്തിലുണ്ടാക്കുന്ന സ്പര്‍ദ്ധയും മൂടിവെച്ചുകൊണ്ടാണ് ക്രിസ്ത്യാനികള്‍ അക്രമിക്കപ്പെടുന്നു എന്ന ആരോപണമുന്നയിക്കുന്നത്. മതംമാറ്റം തടയുന്ന നിയമം നടപ്പാക്കുന്ന സര്‍ക്കാരിനെ പ്രതിക്കൂട്ടിലാക്കാനും പ്രതിച്ഛായ തകര്‍ക്കാനുമാണ് അവര്‍ ഈ വാര്‍ത്താ സൃഷ്ടിയുമായി രംഗത്തുവന്നത്. സമ്മര്‍ദ്ദതന്ത്രം വഴി സര്‍ക്കാരിനെ തങ്ങളുടെ വഴിയിലേക്ക് കൊണ്ടുവരിക എന്നതാണ് ഈ വാര്‍ത്താ സൃഷ്ടിക്കു പിന്നിലുള്ളത്. അതുകൊണ്ടുതന്നെ ന്യൂനപക്ഷ വേട്ട എന്ന ഈ വാര്‍ത്താ വെള്ളപ്പൊക്കത്തിന് അധിക നാളത്തെ ആയുസ്സുണ്ടാവില്ല.