കേരളം പോലെ ജനസാന്ദ്രതയേറിയ ഒരു സംസ്ഥാനത്തിന് ഭൗതിക സാഹചര്യങ്ങളുടെ വികസനം അനിവാര്യമെങ്കിലും അതുയര്‍ത്തുന്ന പ്രശ്‌നങ്ങളെ കാണാതിരുന്നുകൂടാ. വികസനത്തിന്റെ പ്രതിസന്ധികളെ പരിഗണിക്കാത്ത ഭരണകൂടങ്ങള്‍ നാടിന്റെ പുരോഗതിയേക്കാള്‍ നാശത്തിനു കാരണക്കാരാകുന്നു എന്നാണ് വര്‍ത്തമാനകാലാനുഭങ്ങള്‍ സൂചിപ്പിക്കുന്നത്. പൊതുവെ വികസനത്തിന്റെയും പുരോഗതിയുടെയും എല്ലാ ചിഹ്നങ്ങളെയും എതിര്‍ത്ത പാരമ്പര്യമുള്ള കമ്മ്യൂണിസ്റ്റുകാരാണ് ഇന്ന് കേരളം ഭരിക്കുന്നത്. മുഖ്യമന്ത്രി വിജയന്‍ സ്വയം ചിന്തിച്ച് തീരുമാനമെടുക്കാന്‍ കഴിവുള്ള ഒരു ഭരണാധികാരിയാണെന്ന് ഇതുവരെ തെളിയിച്ചിട്ടില്ല. ചുറ്റിലും പ്രതിഷ്ഠിക്കപ്പെട്ടിരിക്കുന്ന ഉപദേശക വൃന്ദങ്ങളുടെ നിര്‍ദ്ദേശങ്ങള്‍ക്കനുസരിച്ച് ചലിക്കുന്ന ഒരു പാവമുഖ്യമന്ത്രി മാത്രമാണദ്ദേഹം. പി.ആര്‍.പ്രവര്‍ത്തനം കൊണ്ട് സൃഷ്ടിക്കപ്പെട്ട പ്രതിച്ഛായയുടെ തടവില്‍ കഴിയുന്ന മുഖ്യമന്ത്രി താനൊരു വികസനനായകനാണെന്ന് സ്ഥാപിക്കാനുള്ള തത്രപ്പാടിലാണ്. അധികാരത്തിന്റെ ഇടനാഴിയില്‍ ഒത്തുകിട്ടുന്ന ഇത്തരം ദുര്‍ബല ഭരണാധികാരിമാരെക്കൊണ്ട് കാലക്ഷേപം ചെയ്തുപോകുന്നത് പലപ്പോഴും ടെക്‌നോബ്യൂറോക്രാറ്റുകളാണ്. അത്തരം ടെക്‌നോബ്യൂറോക്രാറ്റുകളും അഴിമതി സാധ്യതയുള്ള പദ്ധതികളെ വാരിപ്പുണരാന്‍ കാത്തു നില്‍ക്കുന്ന കരാറുകാരും അവരില്‍ നിന്നും പണമൂറ്റി സമ്പന്നരാകാന്‍ കാത്തുനില്‍ക്കുന്ന കമ്മ്യൂണിസ്റ്റ് സഖാക്കളുമാണ് ഇന്ന് കെ-റെയില്‍ പദ്ധതിയുമായി ഇളകിയാടുന്നത്.
മറ്റ് പലതിലുമെന്നപോലെ വികസനത്തിന്റെ കാര്യത്തിലും പ്രധാനമന്ത്രി നരേന്ദ്ര മോദിയെ അനുകരിക്കാന്‍ കേരളാ മുഖ്യമന്ത്രി വൃഥാ വ്യായാമം ചെയ്യുന്നുണ്ട്. കെ-റെയില്‍ എന്ന പേരില്‍ കേരളത്തില്‍ നടപ്പിലാക്കാന്‍ ശ്രമിക്കുന്ന അര്‍ദ്ധ അതിവേഗ പാത ഭാരതത്തില്‍ ആദ്യമായി നടപ്പിലാക്കിയത് നരേന്ദ്ര മോദിയാണ്. പൂര്‍ണ്ണമായും പൊതുമേഖലയില്‍ നിര്‍മ്മിച്ച ഗതിമാന്‍, വന്ദേ ഭാരത എക്‌സ്പ്രസുകള്‍ ഓട!ുന്നത് ഇത്തരം പാതകളിലൂടെയാണ്. വാരാണസി, വൈഷ്‌ണോദേവി, ഝാന്‍സി റൂട്ടുകളില്‍ ഓടുന്ന ഈ അതിവേഗ തീവണ്ടികള്‍ ഭാരത റെയില്‍വേയുടെ മാറുന്ന മുഖമാണ്. ഏതാണ്ട് വിമാനയാത്രക്കാര്‍ക്ക് ലഭിക്കും വിധമുള്ള സേവനമാണ് ഇത്തരം തീവണ്ടികളില്‍ ലഭിക്കുന്നത്. അവയെല്ലാം ലാഭകരമായി നടക്കുന്നു എന്നാണ് മനസ്സിലാകുന്നത്. പിന്നെ എന്തുകൊണ്ടാണ് കെ-റെയില്‍ ടെക്‌നോബ്യൂറോക്രാറ്റിക്ക് അച്ചുതണ്ടും രാഷ്ട്രീയക്കാരും ചേര്‍ന്നുള്ള തീവെട്ടിക്കൊള്ളയ്ക്കുള്ള കോപ്പുകൂട്ടലാണെന്ന് പറയുന്നത്? ഒന്ന്, ഇതിന്റെ പിന്നില്‍ പ്രവര്‍ത്തിക്കുന്നവര്‍ ഒരു ഘട്ടത്തിലും യാഥാര്‍ത്ഥ്യബോധം കാട്ടിയിട്ടില്ല എന്നതാണ്. കേന്ദ്രസര്‍ക്കാരിന്റെ പേരുപറയുന്നുണ്ടെങ്കിലും ഫലത്തില്‍ ഇത് കേരളത്തിന്റെ മാത്രം പദ്ധതിയായാണ് കലാശിക്കാന്‍ പോകുന്നത്. കേരള സര്‍ക്കാരും റെയില്‍വെ മന്ത്രാലയവും സംയുക്തമായി രൂപീകരിച്ചതാണ് കെ-റെയില്‍ എന്ന വസ്തുത നിലനില്‍ക്കെത്തന്നെ ചില പ്രായോഗിക പ്രശ്‌നങ്ങള്‍ ചൂണ്ടിക്കാണിക്കാതിരിക്കാനാവില്ല. കെ-റെയില്‍ കേരളത്തിനു മാത്രമുള്ള റെയില്‍ ആയതിനാലും ഇതില്‍ സ്ഥാപിക്കുന്ന പാളങ്ങള്‍ സ്റ്റാന്‍ഡേര്‍ഡ് ഗേജില്‍ പണിയുന്നതിനാലും ഇതുകൊണ്ട് ഭാരത റെയില്‍വെയ്ക്ക് യാതൊരു ഗുണവും ലാഭവും ഇല്ല. ഭാരതത്തിലെ ബഹുഭൂരിപക്ഷം റെയില്‍ ലൈനുകളും ബ്രോഡ്‌ഗേജിലാണ് നിര്‍മ്മിച്ചിരിക്കുന്നത്. സ്റ്റാന്‍ഡേര്‍ഡ് ഗേജില്‍ നിര്‍മ്മിച്ച പാളങ്ങളില്‍ നിന്നും വീതി കൂടിയ ബ്രോഡ്‌ഗേജ് പാളങ്ങളിലേക്ക് വണ്ടികള്‍ക്ക് ഓടാന്‍ കഴിയാത്തതുകൊണ്ട് ഇതിന് ദേശീയമായ ഉപയോഗ സാധ്യതയില്ല. അത്തരമൊരു പദ്ധതിയില്‍ കേന്ദ്രം മുതല്‍മുടക്കുമെന്നു കരുതാന്‍ വയ്യ.
ഭാരിച്ച ചിലവ് പ്രതീക്ഷിക്കുന്ന കെ-റെയില്‍ പദ്ധതിക്ക് നിലവില്‍ കടക്കെണിയില്‍ പെട്ട് നട്ടംതിരിയുന്ന കേരളം എങ്ങിനെ പണം കണ്ടെത്തുമെന്നത് പ്രഹേളികയാണ്. തിരുവനന്തപുരത്തുനിന്ന് കാസര്‍കോട് വരെ വെറും നാലു മണിക്കൂറുകൊണ്ട് യാത്രക്കാരനെ എത്തിക്കുമെന്നത് സുന്ദരമായ ഒരു സ്വപ്‌നമാണ്. എന്നാല്‍ ആ സ്വപ്‌നത്തിനു നാം കൊടുക്കേണ്ടി വരുന്ന വില തലമുറകളുടെ ജീവസന്ധാരണത്തിന്റെ സാധ്യതകളെ ഇല്ലാതാക്കി കൊണ്ടാവരുത്. പരിസ്ഥിതി ദുരന്തത്തിന്റെ വക്കില്‍ നില്‍ക്കുന്ന കേരളം കെ-റെയില്‍ കൂടി വന്നാല്‍ പരിസ്ഥിതിദുരന്തത്താല്‍ ശവപ്പറമ്പായി മാറുമെന്ന കാര്യത്തില്‍ സംശയം വേണ്ട. ഇത്തരം ഒരു പദ്ധതി തുടങ്ങുന്നതിനു മുമ്പ് പരിസ്ഥിതി സാമൂഹ്യ ആഘാത പഠനം അനിവാര്യമാണ്. എന്നാല്‍ മുഖ്യമന്ത്രി കാട്ടുന്ന അമിതവേഗവും വാശിയും കാണുമ്പോള്‍ പദ്ധതിയുടെ പിന്നില്‍ മറ്റ് ചില ലക്ഷ്യങ്ങളും ഉള്ളതുപോലെ തോന്നുന്നു. നിലവിലുള്ള ദേശീയ പാതകളുടെ വീതി കൂട്ടാനോ അറ്റകുറ്റപ്പണികള്‍ കാലാകാലം നടത്താനോ യാതൊരു താത്പര്യവും കാണിക്കാത്ത സര്‍ക്കാരാണ് അര്‍ദ്ധ അതിവേഗ റെയില്‍പ്പാതയുമായി ഇറങ്ങിത്തിരിച്ചിരിക്കുന്നത്. 63940 കോടി ചിലവ് പ്രതീക്ഷിക്കുന്ന പദ്ധതിയുടെ 6313 കോടി കേന്ദ്ര സര്‍ക്കാര്‍ വഹിക്കുമെന്നും കേരളം 19675 കോടി പദ്ധതിച്ചിലവിലേയ്ക്ക് എടുക്കുമെന്നും ബാക്കി ഓഹരിയിലൂടെ കണ്ടെത്തുമെന്നും ഒക്കെ പറയുമ്പോള്‍ യാഥാര്‍ത്ഥ്യബോധം തെല്ലും ഉള്ളതായി തോന്നുന്നില്ല. നീതി ആയോഗ് പറയുന്നതനുസരിച്ച് പദ്ധതിക്ക് ഒരു ലക്ഷം കോടിയിലധികം ചിലവ് വരുമത്രെ. ഇതിനോടകം സര്‍ക്കാര്‍ ജീവനക്കാര്‍ക്ക് പലപ്പോഴും ശമ്പളം പോലും കൊടുക്കാന്‍ കഴിയാത്തത്ര കടക്കെണിയില്‍പ്പെട്ട കേരളം കെ-റെയില്‍ പദ്ധതിയുടെ പണം എങ്ങനെ കണ്ടെത്തുമെന്നത് ദുരൂഹമാണ്. ഇനി പദ്ധതി എങ്ങിനെ എങ്കിലും നടന്നാല്‍ തന്നെ അതിന്റെ പരിസ്ഥിതി ആഘാതം ഭീകരമായിരിക്കും.
കെ-റെയില്‍ കേരളത്തിന്റെ ഒരറ്റത്തു നിന്ന് മറ്റേ അറ്റത്തേയ്ക്ക് എത്തണമെങ്കില്‍ 11.52 കിലോമീറ്റര്‍ തുരങ്കവും 12.99 കിലോമീറ്റര്‍ പാലങ്ങളും നിര്‍മ്മിക്കേണ്ടതുണ്ട്. ഓരോ 500 മീറ്ററിനും അടിപ്പാത നിര്‍മ്മിക്കേണ്ടി വരുമെന്നു മാത്രമല്ല 292 കിലോമീറ്റര്‍ ദൂരത്തില്‍ മണ്ണിട്ടുയര്‍ത്തി സംരക്ഷണഭിത്തി കെട്ടേണ്ടിയും വരും. എന്നു പറഞ്ഞാല്‍ കേരളത്തില്‍ അവശേഷിക്കുന്ന പാറക്കെട്ടുകളും കുന്നുകളും തകര്‍ത്തേ ഈ പദ്ധതി സാധ്യമാക്കാന്‍ കഴിയൂ. എത്ര തണ്ണീര്‍ത്തടങ്ങളും പാടശേഖരങ്ങളും പുഴകളും നികത്തേണ്ടി വരുമെന്നത് മറ്റൊരു പ്രശ്‌നം. പരിസ്ഥിതി ആഘാതം പോലെ തന്നെ പ്രധാനമാണ് ഇതുണ്ടാക്കുന്ന സാമൂഹ്യാഘാതം. 529.450 കിലോമീറ്റര്‍ പാത നിര്‍മ്മിക്കാന്‍ 1383 ഹെക്ടര്‍ ഭൂമി ഏറ്റെടുക്കേണ്ടി വരും. ജനങ്ങളുടെ മാത്രമല്ല പക്ഷിമൃഗാദികളുടെയും ആവാസവ്യവസ്ഥയെ തകിടംമറിക്കുവാന്‍ ഈ പദ്ധതിക്കാവും. ഏതാണ്ട് കണക്കനുസരിച്ച് പദ്ധതി പ്രദേശത്തുള്ള 9314 കെട്ടിടങ്ങള്‍ ഒഴിപ്പിക്കേണ്ടി വരും. ഇവിടെ വസിക്കുന്ന ജനങ്ങളുടെ പുനരധിവാസം മറ്റൊരു പ്രതിസന്ധിയാണ്. കാലാവസ്ഥാവ്യതിയാനം കൊണ്ട് കേരളത്തിന്റെ താഴ്ന്ന തീരപ്രദേശങ്ങളില്‍ വസിക്കുന്ന ആയിരങ്ങള്‍ ഭവന രഹിതരാകാനുള്ള സാധ്യതകള്‍ വിദൂരമല്ലെന്ന സത്യം ഇതുവരെ ഭരണാധികാരിമാര്‍ ഉള്‍ക്കൊണ്ടിട്ടില്ല. ഇങ്ങനെ ഏതു തരത്തില്‍ നോക്കിയാലും ലാഭകരമല്ലാത്ത ഈ പദ്ധതി നടപ്പിലാക്കാന്‍ ശ്രമിച്ചാല്‍ അത് കേരളത്തിന്റെ ചരമ തീരത്തേയ്ക്കുള്ള അതിവേഗ പാതയായി കലാശിക്കും.