”ങ്ങള് പറഞ്ഞത് എനിക്ക് തീരെ വിശ്വാസം വരുന്നില്ല. ഇത്രനാളും ഇക്കാര്യം എന്നോട് പറഞ്ഞിട്ടില്ലല്ലോ. ഇപ്പോ ഒരു പുതിയ കണ്ടുപിടിത്തം..?” അമ്മ പറഞ്ഞു.
”ഭാനൂ ഞാന്‍ പറഞ്ഞത് സത്യമാണ്.”
”നിങ്ങക്ക് ഭ്രാന്തു പിടിച്ചോ…. ? അമ്മ ചോദിച്ചു.
”ഭ്രാന്തല്ല. എന്റെ കണ്ണുകൊണ്ടു കണ്ടതാ. വിശ്വസിക്കുന്നില്ലെങ്കി വേണ്ട..”
”ഇതെന്തായാലും നേരത്തെ പറയാഞ്ഞത് നന്നായി. ഇതറിഞ്ഞിരുന്നെങ്കി ആരും പാലുവാങ്ങാന്‍ വരില്ലായിരുന്നു. അല്ല ആ തീട്ടം തിന്നുന്ന പശുവിന്റെ പാലുകൊണ്ടുള്ള ചായ അല്ലേ, നിങ്ങള് ഇപ്പം കുടിച്ചത്..” അമ്മ ചിരിച്ചുകൊണ്ട് ചോദിച്ചു.
അതിനു മറുപടി പറയാതെ, ഗ്ലാസ്സ് അമ്മയുടെ കയ്യില്‍ കൊടുത്തുകൊണ്ട് അച്ഛന്‍ അമ്മയെ നോക്കി ചിരിച്ചു. കുറെനേരം രണ്ടുപേരും ഒന്നും പറഞ്ഞില്ല. അമ്മയെ പറ്റിക്കാന്‍ പറഞ്ഞതാവും അതെന്നാണ് കണ്ണനു തോന്നിയത്.
”ഉണങ്ങിയ തീട്ടം കടലപിണ്ണാക്ക് തിന്നുന്നതുപോലെ കറുമ്പി തിന്നുന്നത് ഞാന്‍ കണ്ടിട്ടുണ്ട്. നിറയെ പുല്ലുണ്ടെങ്കിലും ഊളന്‍മ്പറമ്പിലേക്ക് അതിനെ അഴിച്ചുകെട്ടാന്‍ എനിക്ക് മടിയായിരുന്നു.” അച്ഛന്‍ തറപ്പിച്ചു പറഞ്ഞു.
അതുകേട്ടപ്പോള്‍ സത്യമാണെന്ന് കണ്ണനുതോന്നി. ഊളന്‍ പറമ്പിനടുത്തു താമസിക്കുന്ന ശങ്കുപണിക്കരും മറ്റും രാവിലെ കാര്യം സാധിക്കുന്നത് ഊളന്‍ പറമ്പിലാണ്. മേല്‍പ്പുരയുള്ള കക്കൂസ് അവരുടെ ചുറ്റുപാടുമുള്ള വീടുകളിലൊന്നും ഇല്ലെന്ന് അവനറിയാം. എല്ലാവരും രാവിലെ പറമ്പിലാണ് പോകുന്നത്. അമ്മയുടെ നിര്‍ബ്ബന്ധംകൊണ്ട് രണ്ടുവര്‍ഷം മുമ്പാണ് വീട്ടില്‍ കക്കൂസ് ഉണ്ടാക്കിയത്.
കൂട്ടുകാര്‍ കളിക്കാനായി വീട്ടിന്റെ പടിക്കല്‍വന്ന് അവനെ ക്ഷണിച്ചു. കൂട്ടുകാരോടൊക്കെ വലിയ ഗമയിലാണ് കാളക്കുട്ടനെക്കുറിച്ച് അവന്‍ പറഞ്ഞത്. കാളക്കുട്ടന്‍ വീട്ടില്‍ ഇല്ലെന്ന് അവര്‍ അറിഞ്ഞാല്‍ അത് മോശമാണെന്നു അവനു തോന്നി. അതുകൊണ്ട് അന്ന് കളിക്കാനും അവന്‍ പോയില്ല.
”അല്ല, ഗോവിന്ദേട്ടാ, നമ്മുടെ നന്ദിനിയും കറുമ്പിയെപ്പോലെ…” അമ്മ സംശയത്തോടെ ചോദിച്ചു.
”ഏയ്, ഇല്ല. ആ പറമ്പിലെ പുല്ലുപോലും നന്ദിനി തിന്നാറില്ല. അവള് നന്ദിനിയാ.. ” അച്ഛന്‍ പറഞ്ഞു.
ഊളന്‍മ്പറമ്പില്‍ പുല്ല് നന്നായി വളരുന്നത് അവിടം പലരുടെയും കക്കൂസായതുകൊണ്ടാണെന്ന് അവനറിയാം.
”ഭാഗ്യം, കറുമ്പി നിങ്ങടെ അമ്മാവന്റെ പശുതന്നെ എന്ന്, ഇപ്പം മനസ്സിലായി. അതു പോയിക്കിട്ടിയതുതന്നെ ഭാഗ്യം.” അമ്മ ദീര്‍ഘമായി നിശ്വസിച്ചുകൊണ്ട് പറഞ്ഞു.
കറുമ്പിയെ കൊണ്ടുപോയ തിലുള്ള പ്രയാസം മനസ്സില്‍ നിന്നും മാറിയെങ്കിലും കാളക്കുട്ടനെക്കുറിച്ചോര്‍ത്തപ്പോള്‍ കണ്ണന് സങ്കടംവന്നു.
പുല്ലരിയാന്‍ വല്ലവും പുല്ലിരിമ്പുമായി പാടത്തേക്കു അച്ഛന്‍ പോയപ്പോള്‍ നന്ദിനിയേയും കൊണ്ടുപോയി. നന്ദിനി കറുമ്പിയെപ്പോലെ കുറുമ്പൊന്നും കാട്ടാതെ അനുസരണയോടെയാണ് അച്ഛന്റെ മുന്നില്‍ നടന്നത്. അനുസരണ ഉള്ളതുകൊണ്ട് അവളുടെ മൂക്ക് കുത്തേണ്ടിവരില്ലെന്ന് അപ്പോള്‍ കണ്ണനു തോന്നി.
അച്ഛനോടൊപ്പം നന്ദിനിയെ തീറ്റാന്‍ പാടത്തേയ്ക്കു പോയാലോ എന്ന് കണ്ണന്‍ ചിന്തിച്ചു. അപ്പോഴാണ് അമ്പലമുറ്റത്തുനിന്ന് കൂട്ടുകാരുടെ ബഹളം കേട്ടത്.
”അമ്മേ.. ഞാന്‍ അമ്പല മുറ്റത്തേക്ക് പോവ്വാണേ…” കണ്ണന്‍ വടക്കുവശത്തെ ഇടവഴിയിലേക്ക് ഇറങ്ങുമ്പോള്‍ വിളിച്ചു പറഞ്ഞു.
വൈകുന്നേരം വിളക്കുവെച്ച് രാമനാമം ജപിച്ചു കഴിഞ്ഞപ്പോള്‍ അവന്‍ അച്ഛന്റെ അടുത്തു വന്നിരുന്നു.
”അച്ഛാ അടുത്ത ചന്തയ്ക്കുതന്നെ നമുക്ക് പശുവിനെയും കുട്ടിയെയും വാങ്ങണം.” അവന്‍ പറഞ്ഞു.
”ഈ മാസത്തെ കാലിച്ചന്ത കഴിഞ്ഞില്ലേ, അടുത്ത ചന്തയ്ക്കു പോയി പശുവിനെയും കുട്ടിയേയും വാങ്ങും.” അമ്മ കണ്ണനെ ചേര്‍ത്തു പിടിച്ചുകൊണ്ട് പറഞ്ഞു.
”പക്ഷേ, അതും തീട്ടം തിന്നാല്‍ നമ്മള്‍ എന്തുചെയ്യും. എല്ലാവരുടെ വീട്ടിലും കക്കൂസുണ്ടായാല്‍ മതിയായിരുന്നു.” കണ്ണന്‍ ഗൗരവത്തിലാണ് പറഞ്ഞത്.
അതുകേട്ടപ്പോള്‍ ചേച്ചി ഉറക്കെ ചിരിച്ചു. കറുമ്പിയെ കൊണ്ടുപോയ ശേഷം ആ വീട്ടില്‍ ആദ്യമായി ചിരിയുടെ ശബ്ദം ഉയര്‍ന്നു.
അത്താഴത്തിന് അമ്മ മോരുകറി വിളമ്പിയപ്പോള്‍ അച്ഛന്‍ പറഞ്ഞ കാര്യം കണ്ണന് ഓര്‍മ്മവന്നു. കറുമ്പിയുടെ മോരുകൊണ്ടുണ്ടാക്കിയ കറി ഇനിയും കഴിക്കണ്ടി വരില്ല എന്ന് അറിയാമെങ്കിലും ചോറുരുട്ടിയപ്പോള്‍ അത് കഴിക്കാതെ അവന്‍ മടിച്ചിരുന്നു.
”നീ എന്താ കഴിക്കാത്തത്..?” ചേച്ചി ചോദിച്ചു.
മനസ്സില്‍ ചിന്തിച്ച കാര്യം അവന്‍ പറഞ്ഞില്ല. മറ്റുള്ളവരെല്ലാം അത് മറന്നിരിക്കുമ്പോള്‍ ആരെയും അത് ഓര്‍മ്മിപ്പിക്കേണ്ടെന്ന് വിചാരിച്ച് പ്രയാസപ്പെട്ടാണ് അവന്‍ ചോറുണ്ടത്. അന്ന് ഉറങ്ങാന്‍ കിടന്നപ്പോഴും കാളക്കുട്ടനെ ക്കുറിച്ചാണ് കണ്ണന്‍ ചിന്തിച്ചത്.
(തുടരും)