ഇറങ്ങിവന്നു ഗാന്ധിയും
പ്രതിമയിൽ നിന്ന്,
സ്വാതന്ത്ര്യദിനമാഘോഷിക്കാൻ .
വഴിയോരങ്ങളിൽ നിറയെ
ത്രിവർണ്ണപതാകകൾ,
മിഠായിവിതരണം
ലഡു
പായസം
പ്രസംഗം…
എന്നാൽ,
ചില കാഴ്ചകൾ
പുറകോട്ട് പിടിച്ചുവലിച്ചു
ഗാന്ധിയെ.
ദൂരെയുള്ള
ആശുപത്രിയിലേക്ക്
കാട്ടുപാതയിലൂടെ ചുമക്കുന്നു
പേറ്റുനോവ് തുടങ്ങിയ
ഒരാദിവാസിപ്പെണ്ണിനെ!
വിശപ്പടക്കാൻ
അന്നം മോഷ്ടിച്ചവന്റെ
വിചാരണ ചെയ്തു വികൃതമാക്കിയ ജഡം
വേറൊരിടത്ത്!
ഒറ്റപ്പെട്ട വീട്ടിൽ,
മറ്റൊരിടത്ത്
ഒരാറുവയസുകാരിയുടെ
ഉടഞ്ഞു ചിതറിയ ഉടലിൽ ഉറുമ്പരിക്കുന്നു..!
ചോരയിൽ കുളിച്ച്
മരിച്ചുകിടക്കുന്നു ഒരുവൻ തെരുവോരത്ത്,
അറുപത്തൊന്നോ എഴുപത്തൊന്നോ
വെട്ടുകൾ കൊണ്ട് !
തെല്ലകലെ
പഴകിവീഴാറായ കെട്ടിടത്തിന്റെ
വരാന്തയിൽ
മഴയും മഞ്ഞും
പുതച്ചുമൂടിയുറങ്ങുന്നു
പുറമ്പോക്ക് വിലാസത്തിൽ ഒരു കുടുംബം!
കരിഞ്ഞുണങ്ങിയ വയൽപ്പരപ്പിനു നടുവിൽ
ഇലകൊഴിഞ്ഞ മരത്തിൽ,
തൂങ്ങിനിന്നാടുന്നു വേറൊരുവൻ,
ചേറും ചെളിയും പുരണ്ട്!
പിൻവാതിലുകൾ കടത്തിക്കൊണ്ടുപോയ
ബിരുദങ്ങളെയോർത്ത് ബാരിക്കേേഡുകൾക്കു മുന്നിൽ
ശയനപ്രദക്ഷിണം നടത്തുന്നു ചിലർ!
കെട്ടുതാലിയിൽ തൂക്കിയ
പെണ്ണിൻ്റെ തുറിച്ച കണ്ണുകൾ ,
ചൂഴ്ന്നെടുത്ത്
പോസ്റ്റ്മാർട്ടം നടത്തുന്നു
ചുവപ്പുനാടകൾ.
ജാതി മതിലിൽ ചേർത്തുവച്ച്
മുള്ളാണി കൊണ്ടലങ്കരിച്ച്
കമിതാക്കളുടെ ജഡത്തിൽ
കല്ലെറിയുന്നു ദുരഭിമാനക്കൊലകൾ.
നവമാധ്യമത്തിൽ തീ കൊടുത്ത
ആരാധനാലയത്തിൽ
പരസ്പരം വെട്ടിക്കീറി
ദൈവത്തെ പ്രാസാദിപ്പിക്കുന്നു
മതമേലങ്കികൾ ……
തല കറങ്ങി ഗാന്ധിക്ക്
എല്ലാം കണ്ടപ്പോൾ.
മിഠായി നുണയാതെ
ലഡു തിന്നാതെ
പായസം രുചിക്കാതെ
പ്രസംഗങ്ങൾ കേൾക്കാതെ
തിരിച്ചു കയറി വേഗം ഗാന്ധി,
പ്രതിമയിലേക്ക്.
ഈ കരിങ്കല്ലിലെ ശാന്തിയും സമാധാനവും,
സ്വാതന്ത്ര്യവും സുരക്ഷിതത്വവും
വേറെയെവിടെ കിട്ടാൻ?