Saturday, June 28, 2025
  • Kesari Digital
  • Book Store
  • Subscribe Print Edition
  • Membership
  • My Account
  • Log In
Kesari Weekly
  • ഹോം
  • മുഖപ്രസംഗം
  • മുഖലേഖനം
  • വെബ് സ്പെഷ്യൽ
  • ലേഖനം
  • ആർഷം
  • More …
    • English News
    • അഭിമുഖം
    • വീഡിയോ
    • വാർത്ത
    • ബാലഗോകുലം
    • ഇതുകേട്ടില്ലേ?
    • വായനാവീഥി
    • പുസ്തകപരിചയം
    • വാരാന്ത്യ വിചാരങ്ങൾ
    • കഥ
    • കവിത
    • നോവൽ
    • അനുസ്മരണം
    • യാത്രാവിവരണം
    • കത്തുകൾ

No products in the cart.

Kesari Weekly
  • ഹോം
  • മുഖപ്രസംഗം
  • മുഖലേഖനം
  • വെബ് സ്പെഷ്യൽ
  • ലേഖനം
  • ആർഷം
  • More …
    • English News
    • അഭിമുഖം
    • വീഡിയോ
    • വാർത്ത
    • ബാലഗോകുലം
    • ഇതുകേട്ടില്ലേ?
    • വായനാവീഥി
    • പുസ്തകപരിചയം
    • വാരാന്ത്യ വിചാരങ്ങൾ
    • കഥ
    • കവിത
    • നോവൽ
    • അനുസ്മരണം
    • യാത്രാവിവരണം
    • കത്തുകൾ

No products in the cart.

Kesari Weekly

  • Home
  • Kesari Digital
  • Subscribe
  • Kesari English
  • Buy Books
Home മുഖലേഖനം

ജനറല്‍ ബിപിന്‍ റാവത്ത്-അരങ്ങൊഴിഞ്ഞ വലിയ പടത്തലവന്‍

രാജേഷ് ജി. പിള്ള

Print Edition: 17 December 2021

‘ലോകം ഇനി നേരിടാന്‍ പോകുന്ന ഒരു വലിയ വെല്ലുവിളി ജൈവയുദ്ധങ്ങളാണ്. ഇതൊരു പുതിയ യുദ്ധമുറയായി മാറാം. വൈറസുകളും മഹാവ്യാധികളും ആയുധങ്ങള്‍ ആകുന്ന ഈ ഭീഷണി നേരിടാന്‍ ലോകരാഷ്ട്രങ്ങള്‍ സജ്ജമായേ മതിയാകൂ.’

ഒരു രാജ്യത്തെ മുഴുവന്‍ കണ്ണുനീരിലാഴ്ത്തിയ കൂനൂരിലെ വ്യോമദുരന്തത്തില്‍ സ്വജീവന്‍ ബലിയര്‍പ്പിക്കുന്നതിന് കൃത്യം മൂന്നു ദിവസം മുമ്പ്, സംയുക്ത സേനാ മേധാവി ജനറല്‍ ബിപിന്‍ റാവത്ത് ലോകരാഷ്ട്രങ്ങള്‍ക്ക് നല്‍കിയ മുന്നറിയിപ്പ് ഇതായിരുന്നു. ഭാരതത്തോടൊപ്പം ബംഗ്ലാദേശ്, ഭൂട്ടാന്‍, നേപ്പാള്‍, ശ്രീലങ്ക, മ്യാന്‍മര്‍, തായ്‌ലന്‍ഡ് തുടങ്ങിയ രാജ്യങ്ങളുടെ പ്രതിനിധികള്‍ പങ്കെടുത്ത ദുരന്തനിവാരണ പരിശീലന പരിപാടിയില്‍ സംസാരിക്കുകയായിരുന്നു ജനറല്‍ ബിപിന്‍ ലക്ഷ്മണ്‍ റാവത്ത് എന്ന ഇന്ത്യയുടെ മുഖ്യ സൈനികന്‍. അദ്ദേഹത്തിന്റെ അവസാനത്തെ ഔദ്യോഗിക ചടങ്ങായിരുന്നു അത്. അവസാനത്തെ പ്രസംഗവും.

ഭൂതകാലത്തെ ലാഭനഷ്ടങ്ങളുടെ കണക്കുകള്‍ തുലനം ചെയ്ത് സമയം പാഴാക്കുന്ന സൈനിക മേധാവി ആയിരുന്നില്ല ജനറല്‍ റാവത്ത്. വര്‍ത്തമാനകാല വെല്ലുവിളികളിലേക്കും ഭാവിയിലേക്കും വേണ്ട മുന്‍കരുതലുകളിലുമായിരുന്നു അദ്ദേഹത്തിന്റെ ശ്രദ്ധ. മാതൃരാജ്യത്തിന്റെ സുരക്ഷയും പ്രഗതിയും ആയിരുന്നു അവസാനശ്വാസംവരെ അദ്ദേഹത്തിന്റെ ജീവമന്ത്രം.

പ്രതിരോധത്തില്‍ ഊന്നിയുള്ള നീക്കങ്ങള്‍ മാത്രമല്ല, ആവശ്യം വന്നാല്‍ പ്രത്യാക്രമണവും നടത്തുമെന്ന് അര്‍ത്ഥശങ്കയ്ക്കിടയില്ലാത്ത വിധം ശത്രുവിന്റെ മുഖത്തുനോക്കി പറഞ്ഞ ധീര സൈനികന്‍. പറഞ്ഞത് വെറുംവാക്കല്ല എന്ന് ശത്രുക്കളെ പ്രവൃത്തി കൊണ്ട് ബോധ്യപ്പെടുത്തിയ സൈനികമേധാവി. പാക്കിസ്ഥാനല്ല, ചൈനയാണ് നമ്മുടെ മുഖ്യ ഭീഷണിയെന്ന് അദ്ദേഹം തുറന്നടിച്ചപ്പോള്‍ അസ്വസ്ഥരായവര്‍ ഏറെയാണ്. എന്നാല്‍ ഒരു ഉന്നത സൈനിക മേധാവി യില്‍ നിന്ന് അങ്ങനെയൊരു പ്രസ്താവന വരുമ്പോള്‍ അത് ഉണ്ടാക്കാവുന്ന പ്രത്യാഘാതങ്ങള്‍ ജനറല്‍ റാവത്തിന് പ്രശ്‌നമായിരുന്നില്ല. കാരണം, നയതന്ത്രമര്യാദ ആവശ്യപ്പെടുന്ന കാപട്യങ്ങളിലും നാടകങ്ങളിലും പെടുന്ന ആളായിരുന്നില്ല ജനറല്‍ റാവത്ത്.

ഉന്നതസൈനിക പദവികള്‍ വഹിച്ചിട്ടുണ്ടങ്കിലും ഒരു പഹാഡിയുടെ (ഹിമാലയന്‍ ഉയരങ്ങളിലെ നിവാസി) നിഷ്‌കളങ്കതയും മനുഷ്യസ്‌നേഹവും അവസാന നിമിഷം വരെ നിലനിര്‍ത്തിയ ആളായിരുന്നു ജനറല്‍ റാവത്ത്. എല്ലാ റാങ്കുകളിലും ശ്രേണികളിലും പെട്ട സൈനികരോടും മറ്റു സഹപ്രവര്‍ത്തകരോടും ഏറെ അടുപ്പം പുലര്‍ത്തിയിരുന്നു അദ്ദേഹം. 2018ലെ മഹാപ്രളയത്തില്‍ സൈന്യം കേരളത്തില്‍ നടത്തിയ രക്ഷാപ്രവര്‍ത്തനത്തിന് ചുക്കാന്‍ പിടിച്ചത് ജനറല്‍ റാവത്ത് നേരിട്ടായിരുന്നു. മുഖ്യമന്ത്രി പിണറായി വിജയന്‍ പ്രധാനമന്ത്രിയോട് സഹായം അഭ്യര്‍ത്ഥിച്ചതിനു തൊട്ടുപിന്നാലെ ഒരു ടെലിഫോണ്‍ കോള്‍ ദുരന്തനിവാരണ പ്രവര്‍ത്തനങ്ങള്‍ ഏകോപിപ്പിക്കുന്ന ഉദ്യോഗസ്ഥനായ ശേഖര്‍ കുര്യാക്കോസിനെ തേടിയെത്തി. ഞാന്‍ ജനറല്‍ ബിപിന്‍ റാവത്ത് എന്ന് സ്വയം പരിചയപ്പെടുത്തിയ അദ്ദേഹം കാര്യങ്ങള്‍ വിശദമായി തന്നെ ചോദിച്ചറിഞ്ഞു. പത്ത് മിനിറ്റോളം നീണ്ടുനിന്ന സംഭാഷണത്തില്‍ ചര്‍ച്ചചെയ്യപ്പെട്ടത് ഗൗരവമുള്ള വിഷയങ്ങള്‍ എങ്കിലും ഏറെ സൗഹൃദത്തോടെ തികച്ചും അനൗപചാരികമായാണ് ജനറല്‍ സംസാരിച്ചത്. വേണ്ട ഉറപ്പുകള്‍ നല്‍കുന്നതോടൊപ്പം എന്ത് ആവശ്യമുണ്ടെകിലും വിളിക്കാന്‍ മടിക്കരുത് എന്നുകൂടി ഓര്‍മിപ്പിച്ചുകൊണ്ടാണ് അദ്ദേഹം അന്ന് സംഭാഷണം അവസാനിപ്പിച്ചത്.

കേരളത്തിന്റെ കാര്യത്തില്‍ മാത്രമല്ല, രാജ്യത്തെ പൗരന്മാര്‍ക്ക് സൈനികസഹായവും പ്രത്യേകശ്രദ്ധയും ആവശ്യമുള്ള എല്ലായിടത്തും ജനറല്‍ റാവത്തിന്റെ പ്രത്യേക ശ്രദ്ധ എത്തിയിരുന്നു. ജമ്മുകാശ്മീര്‍ പുനഃസംഘടനയ്ക്ക് ശേഷം കശ്മീര്‍ താഴ്വരയില്‍ നടക്കുന്ന വികസന പ്രവര്‍ത്തനങ്ങളിലും ജനസമ്പര്‍ക്ക പരിപാടികളിലും അദ്ദേഹം താല്പര്യം എടുത്തിരുന്നു. അങ്ങനെ അടിമുടി രാജ്യസ്‌നേഹിയും ധീരനും തികച്ചും സത്യസന്ധനുമായ ജനറല്‍ ബിപിന്‍ റാവത്തിനെയാണ് സീനിയോറിറ്റി പോലും മറികടന്ന് 2019ല്‍ പ്രധാനമന്ത്രി നരേന്ദ്രമോദി നേതൃത്വം നല്‍കുന്ന ഭരണകൂടം രാജ്യത്തെ ആദ്യ സംയുക്ത സേനാ മേധാവിയായി നിയമിച്ചത്.

ഇങ്ങനെ ഒരു പദവി തന്നെ അപകടമാണെന്നും ആ പദവിയില്‍ ജനറല്‍ റാവത്തിനെ പോലെ ‘ചൂടന്‍’ആയ ഒരു സൈന്യാധിപനെ നിയമിക്കുന്നത് അപകടമാകും എന്നൊക്കെയുള്ള മുന്നറിയിപ്പുകള്‍ പാടെ തള്ളിയാണ് പ്രധാനമന്ത്രി നരേന്ദ്രമോദി ആ പ്രഖ്യാപനം നടത്തിയത്. കാരണം ജനറല്‍ ബിപിന്‍ ലക്ഷ്മണ്‍ റാവത്ത് ആരാണെന്ന് നരേന്ദ്രമോദിക്ക് അറിയാമായിരുന്നു. തന്റെ രാജ്യത്തിന്റെ മുഖ്യ സേവകനായ പ്രധാനമന്ത്രി മോദിയ്ക്ക് എന്താണ് വേണ്ടതെന്ന് മുഖ്യ സൈനികനായ ജനറല്‍ റാവത്തിനും ബോധ്യമുണ്ടായിരുന്നു. ഏറെ വെല്ലുവിളികളും പ്രതിസന്ധികളും നിറഞ്ഞ ഒരു കാലഘട്ടത്തില്‍ രാജ്യത്തെ മുന്നോട്ട് നയിക്കാന്‍, അതിനൊപ്പം ഭാരതത്തിന്റെ പ്രതിരോധരംഗത്ത് സമ്പൂര്‍ണ്ണ നവീകരണത്തിന് കാവലാളായി നില്‍ക്കാന്‍ സി.ഡി.എസ് പദവിയില്‍ ജനറല്‍ റാവത്ത് എത്തുന്നത് അങ്ങനെയാണ്. അവസാന നിമിഷം വരെ ഏറെ സമ്മര്‍ദ്ദങ്ങള്‍ നിറഞ്ഞ ആ ചുമതല ദൃഢനിശ്ചയത്തോടെ അദ്ദേഹം നിറവേറ്റുകയും ചെയ്തു.

ആഗസ്റ്റ് 15, 2019. അന്ന് ഭാരതത്തിന്റെ എഴുപത്തിമൂന്നാം സ്വാതന്ത്ര്യദിനത്തില്‍ ചുവപ്പു കോട്ടയുടെ അങ്കണത്തില്‍ നിന്ന് പ്രധാനമന്ത്രി നരേന്ദ്രമോദി നടത്തിയ സ്വാതന്ത്ര്യദിന പ്രസംഗത്തിലാണ് സുപ്രധാനമായ ആ പ്രഖ്യാപനം ഉണ്ടായത്. രാജ്യത്ത് ഇനി കര, നാവിക, വ്യോമസേനയുടെ ഏകോപനം ഉറപ്പിക്കാനും, പ്രതിരോധസേനയുടെ ശബ്ദമാകാനും പുതിയതായി ചീഫ് ഓഫ് ഡിഫന്‍സ് സ്റ്റാഫ് അഥവാ സംയുക്ത സേനാമേധാവി ഉണ്ടാകുമെന്നായിരുന്നു പ്രധാനമന്ത്രി രാജ്യത്തെ അറിയിച്ചത്. പലരുടെയും നെറ്റി ചുളിച്ച ഒരു പ്രഖ്യാപനമായിരുന്നു അത്. രാജ്യത്ത് ഇത്തരമൊരു ഉന്നതസൈനികപദവി ഉണ്ടാകുന്നത് ജനാധിപത്യത്തിന് പോലും ഭാവിയില്‍ ഭീഷണി ഉയര്‍ത്തിയേക്കാമെന്നായിരുന്നു ചില മുന്‍ സൈനിക ഉദ്യോഗസ്ഥര്‍ ഉള്‍പ്പെടെയുള്ളവര്‍ ഉയര്‍ത്തിയ ആശങ്ക. എന്നാല്‍ രാജ്യത്ത് പ്രതിരോധ സേനയുടെ പ്രവര്‍ത്തനം മികവുറ്റതാക്കാന്‍ ഉന്നതതലത്തില്‍ ഏകോപനം അനിവാര്യമാണെന്ന ബോധ്യം പ്രധാനമന്ത്രിക്ക് ഉണ്ടായിരുന്നു.

യഥാര്‍ത്ഥത്തില്‍ സംയുക്ത സേനാമേധാവി എന്ന തസ്തിക വേണമെന്ന നിര്‍ദ്ദേശം പുതിയതായിരുന്നില്ല. 1999-ലെ കാര്‍ഗില്‍ യുദ്ധത്തിനു ശേഷം ഭാരതത്തിലെ പ്രതിരോധസന്നാഹത്തിലെ പോരായ്മകള്‍ പഠിക്കാന്‍ അന്നത്തെ യുപിഎ സര്‍ക്കാര്‍ നിയോഗിച്ച ഉന്നതതല സമിതിയുടെ പ്രധാന ശുപാര്‍ശകളില്‍ ഒന്നായിരുന്നു ഈ പദവി.

വിവിധ സേനാവിഭാഗങ്ങളുടെ ഏകോപനം മാത്രമല്ല, ഒരു യുദ്ധത്തിന്റെയോ ഏറ്റുമുട്ടലിന്റെയോ സാഹചര്യത്തില്‍ വിവിധ സേനാവിഭാഗങ്ങളുടെ ഏറ്റവും താഴെത്തട്ടിലെ സഹകരണത്തിനും വിഭവശേഷി ഉപയോഗത്തിനും ഒക്കെയുള്ള പതിവ് തടസ്സങ്ങളും കാലതാമസവുമൊക്കെ നീക്കാന്‍ ഈ പുതിയ സംവിധാനം ഉപയോഗപ്പെടുത്തുക എന്നായായിരുന്നു ഉന്നത സമിതിയുടെ ശുപാര്‍ശ. എന്നാല്‍ ഈ നിര്‍ദേശം നടപ്പാക്കാനുള്ള നടപടികള്‍ ആരംഭിച്ചത് 2014 മോദി സര്‍ക്കാര്‍ അധികാരത്തില്‍ വന്നശേഷമായിരുന്നു.

അതുവരെ മൂന്ന് സേനാമേധാവികള്‍ ഉള്‍പ്പെട്ട ചീഫ് ഓഫ് സ്റ്റാഫ് കമ്മിറ്റി എന്ന സമിതി ആയിരുന്നു ഏകോപന ചുമതല നിര്‍വഹിച്ചിരുന്നത്. ആ സമിതിക്കും അതിന്റെ അധ്യക്ഷനും ഉണ്ടായിരുന്ന നിരവധി പരിമിതികളും പ്രശ്‌നങ്ങളും സംയുക്തസേനാ മേധാവി എന്ന പദവി നിലവില്‍ വന്നതോടെ മറികടക്കാന്‍ പ്രതിരോധസേനക്കായി.

എന്തുകൊണ്ട് ജനറല്‍ റാവത്ത് ?
2014ല്‍ അധികാരമേറ്റെടുത്ത ശേഷം നരേന്ദ്ര മോദി സര്‍ക്കാര്‍ വിപ്ലവകരമായ മാറ്റങ്ങള്‍ കൊണ്ടുവന്ന ഒരു മേഖല ഭാരതത്തിലെ പ്രതിരോധ രംഗമാണ്. ഒരു വശത്ത് സേനാവിഭാഗങ്ങളുടെ അടിയന്തരാവശ്യങ്ങള്‍ പോലും ചുവപ്പുനാടയില്‍ കുരുങ്ങി കിടക്കുന്ന അവസ്ഥ. മറുവശത്താകട്ടെ അഴിമതിയുടെ കൂത്തരങ്ങായി, ഇടനാഴികളില്‍ സദാസമയവും കറങ്ങുന്ന ഇടനിലക്കാരുടെ വിഹാരരംഗമായി മാറിയ പ്രതിരോധരംഗം.

അവിടെയാണ് 2014ല്‍ അധികാരത്തിന്റെയും അന്താരാഷ്ട്ര ബന്ധങ്ങളുടെയും പിന്‍ബലമുള്ള ഇടനിലക്കാരെ പടിയടച്ച് പിണ്ഡം വച്ച്, പുതിയ സര്‍ക്കാര്‍ പ്രതിരോധ മന്ത്രാലയം തന്നെ ഉടച്ചുവാര്‍ക്കുന്ന പ്രക്രിയയ്ക്ക് തുടക്കം കുറിച്ചത്. ലോകത്ത് ഏറ്റവും കൂടുതല്‍ ആയുധങ്ങള്‍ ഇറക്കുമതി ചെയ്യുന്ന ഭാരതമാണ് ഇന്ന് പ്രതിരോധ ഉത്പാദനം ആത്മനിര്‍ഭര്‍ പദ്ധതികള്‍ വഴിയാക്കി സ്വാശ്രയത്തിന്റെ പാതയിലൂടെ മുന്നേറുന്നത്. ഇതോടൊപ്പം സംയുക്തസേനാകമ്മാന്‍ഡുകള്‍ മുതല്‍ സൈനിക നയതന്ത്രത്തില്‍ വരെ അടിസ്ഥാനപരമായ മാറ്റങ്ങള്‍ പ്രതിരോധരംഗത്ത് വിഭാവനം ചെയ്ത് നടപ്പാക്കുന്ന മോദി സര്‍ക്കാരിന്, ചരിത്രപരമായ ആ ദൗത്യത്തിന് ചുക്കാന്‍ പിടിക്കാനാണ് ഒരു സംയുക്ത സേനാധിപന്‍ വേണ്ടിയിരുന്നത്. ആ ചുമതലയിലേക്ക് ബിപിന്‍ റാവത്തിനേക്കാള്‍ അനുയോജ്യനായ മറ്റൊരാള്‍ സര്‍ക്കാരിന് മുന്നിലില്ലായിരുന്നു.

ജനറല്‍ ബിപിന്‍ റാവത്തിന് സിഡിഎസ് എന്ന നിലയില്‍ രാഷ്ട്രസേവനം നടത്താന്‍ കഷ്ടിച്ച് രണ്ടു വര്‍ഷം മാത്രമേ ലഭിച്ചുള്ളൂ. എന്നാല്‍ ഈ രണ്ടു വര്‍ഷവും പ്രതിസന്ധികളും വെല്ലുവിളികളും നിറഞ്ഞതായിരുന്നു. ജനറല്‍ റാവത്ത് പദവി ഏറ്റെടുത്ത് നാലു മാസങ്ങള്‍ക്കുള്ളില്‍ വന്ന ഗല്‍വാന്‍ സംഘര്‍ഷം ഇന്ത്യന്‍ സേന നേരിട്ട രീതിയില്‍ ജനറല്‍ റാവത്തിന്റെ കൈമുദ്ര വ്യക്തമായിരുന്നു. അതിര്‍ത്തിയില്‍ കൈയേറ്റങ്ങള്‍ പതിവാക്കിയ ചൈനയെ നേരിടുമ്പോള്‍ പ്രതിരോധനടപടികള്‍ മാത്രം സ്വീകരിക്കുന്ന ഇന്ത്യന്‍ സേനയെ കണ്ടുപരിചയിച്ച ചൈനക്കാര്‍ക്ക് ഏറ്റവും ഭീകരമായ ദുഃസ്വപ്‌നത്തില്‍ പോലും പ്രതീക്ഷിക്കാത്ത മറുപടിയാണ് നമ്മുടെ സൈനികര്‍ ഗല്‍വാനില്‍ നല്‍കിയത്.

അല്ലെങ്കില്‍ തന്നെ, ഇന്ത്യന്‍ സൈനികരുടെ ധീരതക്കും നിശ്ചയദാര്‍ഢ്യത്തിനും ഒരു കാലത്തും കുറവുണ്ടായിരുന്നില്ല. പക്ഷേ അവര്‍ക്കില്ലാതിരുന്നത് ശക്തമായ നേതൃത്വവും ആ സൈനികനേതൃത്വത്തെ പൂര്‍ണ്ണമായും പിന്തുണയ്ക്കുന്ന രാഷ്ട്രീയ നേതൃത്വവുമാണ്. പ്രധാനമന്ത്രി നരേന്ദ്രമോദിയുടെ നേതൃത്വത്തില്‍ സി.ഡി.എസ് എന്ന നിലയില്‍ ജനറല്‍ റാവത്ത് നികത്തിയത് ആ വലിയ പോരായ്മയാണ്. അതിര്‍ത്തിയില്‍ നടക്കുന്ന വലുതും ചെറുതുമായ സംഘര്‍ഷങ്ങള്‍, പുനഃ സംഘടനക്ക് ശേഷം കാശ്മീര്‍ താഴ്‌വരയില്‍ നടന്നുവരുന്ന ജനസമ്പര്‍ക്ക വികസനപദ്ധതികള്‍ എന്നിവയോടൊപ്പം സൈനിക വിഭാഗങ്ങളുടെ നവീകരണം, ഭാവിയിലേക്ക് വേണ്ട തന്ത്രപരമായ മുന്‍കരുതലുകള്‍ ഇതെല്ലാമായിരുന്നു ജനറല്‍ റാവത്തിന്റെ മുന്‍ഗണന പട്ടികയില്‍ എപ്പോഴും ഉണ്ടായിരുന്നത്.

ജനറല്‍ ബിപിന്‍ റാവത്തിന്റെ അകാല വിയോഗം രാജ്യത്തിനും ഭരണകൂടത്തിനും ഏറ്റ ഒരു വലിയ തിരിച്ചടി ആണെങ്കിലും അദ്ദേഹം തുടങ്ങിവച്ച പ്രവര്‍ത്തനങ്ങളും നവീകരണങ്ങളും എല്ലാം തടസ്സമില്ലാതെ കൂടുതല്‍ കാര്യക്ഷമമായി മുന്നോട്ടുപോകുമെന്ന് കാര്യത്തില്‍ യാതൊരു സംശയവുമില്ല. കാരണം ഒരു വ്യക്തിയിലും പദവിയിലും മാത്രം ആശ്രയിയിച്ചു നില്‍ക്കുന്ന സംവിധാനമല്ലല്ലോ ഭാരതം പോലെ ഇത്രയും വലിയ ഒരു രാജ്യത്തിന് ഉള്ളത്.

അപകടമോ അട്ടിമറിയോ
ജനറല്‍ റാവത്തും സംഘവും ഉള്‍പ്പെട്ട ഹെലികോപ്റ്റര്‍ അപകടത്തിന്റെ വാര്‍ത്ത പുറത്തുവന്നതിന് ഏതാനും മണിക്കൂറുകള്‍ക്കുള്ളില്‍ തന്നെ സോഷ്യല്‍ മീഡിയയില്‍ അടക്കം പലരും ഉന്നയിച്ച സംശയം ഇതൊരു അട്ടിമറിയാണോ എന്നായിരുന്നു. സംശയം ആകട്ടെ, ന്യായമായും ജനറല്‍ റാവത്തിനെ ശത്രുവായി കണ്ട ചൈനക്ക് നേരെയും.

വളച്ചുകെട്ടിയാണെങ്കിലും ഈ സംശയം എഴുത്തുകാരനും പ്രതിരോധ വിദഗ്ധനുമായ ബ്രഹ്മചെല്ലാനി ഉന്നയിച്ചപ്പോള്‍ മണിക്കൂറുകള്‍ക്കുള്ളില്‍ തന്നെ എതിര്‍ വാദവുമായി ചൈന തന്നെ രംഗത്തുവന്നത് എല്ലാവരെയും അമ്പരപ്പിച്ചു എന്ന് പറയാം. ചൈനീസ് കമ്മ്യൂണിസ്റ്റ് പാര്‍ട്ടിയുടെ ഔദ്യോഗിക ഇംഗ്ലീഷ് ദിനപത്രമായ ‘ഴഹീയമഹ ശോല’െ ചെല്ലാനിയുടെ സൂചനയെ ശക്തിയുക്തം എതിര്‍ത്തു. എന്ന് മാത്രമല്ല, ഈ ഇംഗ്ലീഷ് ദിനപത്രം ഒരു പടികൂടി മുന്നോട്ടുപോയി അപകടത്തിന് പിന്നില്‍ അമേരിക്കയാണ് എന്ന മറുവാദം പോലും ഉയര്‍ത്തി. അവസാനം ചെല്ലാനിക്ക് തന്നെ രംഗത്ത് വന്നു താന്‍ ഇതൊന്നും ഉദ്ദേശിച്ചതല്ലെന്ന് പറയേണ്ടി വന്നു.

റഷ്യന്‍ നിര്‍മ്മിതമായ മി -17 പരമ്പരയിലെ ഹെലികോപ്റ്ററിനു സംഭവിച്ച സാങ്കേതിക തകരാര്‍, കാലാവസ്ഥയില്‍ ഉണ്ടായ അപ്രതീക്ഷിത വ്യതിയാനം, പൈലറ്റിന് സംഭവിച്ച ഗുരുതര പിഴവ് -ഇതെല്ലാം കാരണങ്ങള്‍ ആയി പലരും ചൂണ്ടിക്കാണിക്കുന്നുണ്ട്. അപകടകങ്ങളുടെ ഒരു തുടര്‍ചരിത്രമുള്ള ‘മി’ ശ്രേണിയില്‍പെട്ട ഹെലികോപ്റ്ററില്‍ വേണമായിരുന്നോ ഉന്നത വ്യക്തികള്‍ സഞ്ചരിക്കേണ്ടിയിരുന്നത് എന്ന ചോദ്യവും പ്രസക്തമാണ്. എന്തായാലും ഉന്നതതല അന്വേഷണം ആരംഭിച്ച സ്ഥിതിക്ക് സത്യം താമസിയാതെ പുറത്തു വരുമെന്ന് പ്രതീക്ഷിക്കാം.

ദാരുണമായ ഈ അപകടത്തിന് ശേഷം ഉണ്ടായ രണ്ട് വിവാദങ്ങള്‍ കൂടി പരാമര്‍ശിക്കേണ്ടതുണ്ട് . രാഷ്ട്രസേവനപാതയില്‍ ജീവന്‍ ബലിയര്‍പ്പിച്ച സൈനികര്‍ക്ക് അന്തിമ ഉപചാരങ്ങള്‍ അര്‍പ്പിക്കുന്ന ചടങ്ങില്‍ നിന്നും ഇടതുപക്ഷ നേതാക്കള്‍ വിട്ടു നിന്നതാണ് വിവാദങ്ങളില്‍ ഒന്ന്. മറ്റൊന്ന് സോഷ്യല്‍ മീഡിയ ഇടങ്ങളില്‍ രണ്ടു ദിവസം ആര്‍ത്തട്ടഹിച്ച ഒരു വിഭാഗം രാജ്യവിരുദ്ധര്‍ അവശേഷിപ്പിച്ച ദുര്‍ഗന്ധവും.

യഥാര്‍ത്ഥത്തില്‍ ഈ രണ്ട് സംഭവങ്ങളിലും അതില്‍ അത്ഭുതം ലവലേശം ഉണ്ടാകേണ്ട കാര്യമില്ല. ചൈനയാണ് ഭാരതത്തിന്റെ മുഖ്യശത്രു എന്നുപറഞ്ഞ ജനറലിനോട് അടുപ്പവും ആദരവും കാണിച്ചാല്‍ അത് ചൈനീസ് യജമാനന്മാര്‍ക്ക് ഇഷ്ടപ്പെടില്ല എന്ന ബോധ്യമാകാം ഡല്‍ഹിയില്‍ ഉണ്ടായിരുന്നിട്ടും രാജ്യം മുഴുവന്‍ ദുഃഖത്തില്‍ വിറങ്ങലിച്ചു നിന്ന ഒരു അവസരത്തില്‍ മാളത്തില്‍ ഒളിക്കാന്‍ ഈ നേതാക്കന്മാരെ പ്രേരിപ്പിച്ചത്. അഫ്‌സല്‍ ഗുരുവിനു വേണ്ടി ഘോരഘോരം വാദിച്ച, അങ്ങ് ശ്രീനഗറില്‍ ചെന്ന് വിഘടനവാദി നേതാവ് ഗിലാനിയുടെ വീട്ടുവാതിക്കല്‍ മുട്ടിവിളിച്ചിട്ട് അവിടുന്ന് അപമാനിതരായി മടങ്ങി വന്ന ഈ നേതാക്കള്‍ക്ക് ജനറല്‍ റാവത്തിനെ പോലെ ദേശസ്‌നേഹിയായ ഭാരതാംബയുടെ പ്രിയ പുത്രനോട് എങ്ങനെ ഐക്യപ്പെടാനാകും?

ഇതുപോലെ തന്നെയാണ് സോഷ്യല്‍ മീഡിയയില്‍ ആഹ്‌ളാദപ്രകടനങ്ങള്‍ നടത്തിയവരുടെ കാര്യവും. ഭാരതത്തിന്റെ ശിഥിലീകരണം സ്വപ്‌നം കണ്ട് ഇവിടെ വിധ്വംസക പ്രവര്‍ത്തനങ്ങള്‍ നടത്തുന്ന പാകിസ്ഥാന്‍ ചാരന്‍മാര്‍ക്കും അവര്‍ക്ക് കുടപിടിക്കുന്നവര്‍ക്കും ജനറല്‍ റാവത്ത് എക്കാലത്തും ഒരു വലിയ വെല്ലുവിളി തന്നെയായിരുന്നു. എങ്കിലും സോഷ്യല്‍ മീഡിയയില്‍ ഉയര്‍ന്ന ഈ ആഹ്ലാദപ്രകടനങ്ങള്‍ക്ക് നേതൃത്വം കൊടുത്തത് മലയാളികള്‍ ആണ് എന്നുള്ളത് അത്ര നിസ്സാരമായ കാര്യമല്ല. രാജ്യത്തെ തന്നെ ദുഃഖത്തിലാഴ്ത്തിയ ഇത്തരമൊരു സന്ദര്‍ഭത്തില്‍, രാജ്യവിരുദ്ധതയും മനുഷ്യത്വമില്ലായ്മയും പ്രകടിപ്പിച്ച ഇത്തരം ജിഹാദി അനുകൂലികളെ കണ്ടെത്തി അവരെ നിയമത്തിന് മുന്നില്‍ കൊണ്ടുവരണം. കാരണം അതിര്‍ത്തിക്കപ്പുറത്ത് ഉള്ള ശത്രുക്കളെക്കാള്‍ നമ്മള്‍ക്ക് ചുറ്റും ജീവിക്കുന്ന ജിഹാദി മനസുള്ള പാക്ക് അനുകൂലികള്‍ ആണ് യഥാര്‍ത്ഥ ഭീഷണിയെന്ന് ഒരിക്കല്‍ കൂടി നമ്മളെ ഓര്‍മിപ്പിക്കുന്നതായി ഈ ആഹ്ലാദപ്രകടനങ്ങളും അട്ടഹാസങ്ങളും. പല സംസ്ഥാന സര്‍ക്കാരുകളും ഈ വിഷയത്തില്‍ കേസ് എടുത്ത് അന്വേഷണം നടത്തുമെന്ന് പ്രഖ്യാപിച്ചിട്ടുണ്ടെകിലും കേരളത്തില്‍ അങ്ങിനെ ഒരു നീക്കം ഉണ്ടാകുമെന്ന് പ്രതീക്ഷിക്കുന്നത് തന്നെ വിഡ്ഢിത്തമാകും. അതുകൊണ്ടു തന്നെ ഈ വിഷയത്തില്‍ ഇടപെടേണ്ടത് കേന്ദ്ര ഏജന്‍സികളും സൈനിക ഇന്റലിജന്‍സുമൊക്കെയാണ്. അവര്‍ വേണ്ട നടപടികള്‍ എടുക്കുമെന്ന് തന്നെ പ്രതീക്ഷിക്കാം.

എന്തായാലും തികച്ചും അപ്രതീക്ഷിതമായ ഒരു ദാരുണ അപകടത്തില്‍ ജനറല്‍ ബിപിന്‍ റാവത്ത് എന്ന ഭാരതത്തിന്റെ ആദ്യ സംയുക്തസേന അധ്യക്ഷന്‍ രംഗത്തുനിന്ന് മായുമ്പോള്‍ ബാക്കിയാകുന്നത് രാഷ്ട്ര സേവനത്തില്‍ അദ്ദേഹം അവശേഷിപ്പിച്ചുപോയ ഉജ്ജ്വലമായ ട്രാക്ക് റിക്കാര്‍ഡും പിന്നെ വരുംകാല യുദ്ധങ്ങളെക്കുറിച്ചു ലോകരാഷ്ട്രങ്ങള്‍ക്ക് അദ്ദേഹം നല്‍കിയ മുന്നറിയിപ്പുമാണ്. അതിര്‍ത്തിയില്‍ കടന്നുകയറ്റം നടത്തുന്നതിനൊപ്പം, ജൈവയുദ്ധത്തിലും സൈബര്‍യുദ്ധങ്ങളിലും പുത്തന്‍ പരീക്ഷണങ്ങള്‍ നടത്തുന്ന, ലോകത്തിനു തന്നെ ഭീഷണി ആകുന്ന ചൈന അതിര്‍ത്തിക്കപ്പുറം വാപൊളിച്ചു നില്‍ക്കുമ്പോള്‍ ജനറല്‍ റാവത്തിന്റെ മുന്നറിയിപ്പുകള്‍ ഏറ്റവും ഗൗരവമായി എടുക്കേണ്ട രാജ്യം നിര്‍ഭാഗ്യവശാല്‍ ഭാരതം തന്നെയാണുതാനും.

(മുന്‍ റോ ഉദ്യോഗസ്ഥനും മാധ്യമപ്രവര്‍ത്തകനും തത്വമയി ന്യൂസിന്റെ ചീഫ് എഡിറ്ററുമാണ് ലേഖകന്‍.)

Share1TweetSendShare

Related Posts

ഭരണഘടന നിശ്ചലമായ നാളുകള്‍

അടിയന്തരാവസ്ഥയിലെ സംഘഗാഥ

ചെമ്പന്‍ ഭീകരതയ്ക്ക് ചരമക്കുറിപ്പ്‌

പരിവ്രാജകന്റെ മൊഴികൾ

ഓപ്പറേഷന്‍ സിന്ദൂര്‍- യുദ്ധത്തിന്റെ കല

ശാസ്ത്രത്തിന്റെ കരുത്തില്‍ കുതിച്ച് ഭാരതം

Kesari Shop

  • കേസരി സ്മരണിക - സിംഹാവലോകനം @ 70 കേസരി സ്മരണിക - സിംഹാവലോകനം @ 70 ₹300 Original price was: ₹300.₹250Current price is: ₹250.
  • കേസരി ഡിജിറ്റല്‍ ആർക്കൈവ് 1951-2010 കേസരി ഡിജിറ്റല്‍ ആർക്കൈവ് 1951-2010 ₹1,500
Follow @KesariWeekly

Latest

താലിബാനിസം തലപൊക്കുമ്പോള്‍

അടിയന്തരാവസ്ഥയുടെ ചരിത്രം അക്കാദമിക് വിഷയമാകണം: സജി നാരായണന്‍

രാജ്യത്തിനെതിരെ ഉള്ളിൽ നിന്ന് നിശ്ശബ്ദ യുദ്ധങ്ങൾ നടക്കുന്നു: ദത്താത്രേയ ഹൊസബാളെ

കേരളം സാഹിത്യകാരന്‍ വോള്‍ട്ടയറെ വായിച്ചു പഠിക്കൂ

ഭാരത-പാക്ക് സംഘർഷം: ചരിത്രം, വർത്തമാനം, ഭാവി

അടിയന്തരാവസ്ഥയുടെ 50-ാം വാർഷികം: ‘സ്മൃതി സംഗമം’ നാളെ കോഴിക്കോട് കേസരി ഭവനിൽ

വീഴ്ചയിൽ തളരാത്ത ഗരുഡനും നൂല് പൊട്ടിയ പട്ടവും

യോഗ ജീവിതത്തിന്റെ അവിഭാജ്യ ഘടകമായി മാറി: പ്രധാനമന്ത്രി നരേന്ദ്ര മോദി

വര: ഗിരീഷ്‌ മൂഴിപ്പാടം

രാമലക്ഷ്മണന്മാര്‍ മിഥിലയിലേക്ക് (വിശ്വാമിത്രന്‍ 47)

മോദി-കാര്‍ണി കൂടിക്കാഴ്ച: ഭാരത-കാനഡ ബന്ധം മെച്ചപ്പെടുന്നു

Load More

മേൽവിലാസം

പി.ബി. നമ്പര്‍: 616, 59/5944F9
കേസരി ഭവൻ
മാധവന്‍ നായര്‍ റോഡ്‌
ചാലപ്പുറം പോസ്റ്റ്
കോഴിക്കോട് 673 002
Phone: 0495 2300444, 2300477
Email: [email protected]

പത്രാധിപർ

Chief Editor: Dr. N. R. Madhu
Deputy Editor: C. M. Ramachandran
Email: [email protected]

  • Subscribe Print Edition
  • Kesari Digital
  • History of Kesari
  • Editors
  • Photo Gallery
  • Home
  • Advertise
  • About Us
  • Contact Us
  • Privacy Policy
  • Terms & Conditions

© Kesari Weekly. Tech-enabled by Ananthapuri Technologies

  • ഹോം
  • മുഖപ്രസംഗം
  • മുഖലേഖനം
  • ലേഖനം
  • Kesari Digital
  • Subscribe Print Edition
  • Buy Books
  • Log In
  • Membership
  • My Account
  • English News
  • അഭിമുഖം
  • വാർത്ത
  • ബാലഗോകുലം
  • വെബ് സ്പെഷ്യൽ
  • ആർഷം
  • ഇതുകേട്ടില്ലേ?
  • വായനാവീഥി
  • പുസ്തകപരിചയം
  • വാരാന്ത്യ വിചാരങ്ങൾ
  • കഥ
  • കവിത
  • നോവൽ
  • അനുസ്മരണം
  • യാത്രാവിവരണം
  • കത്തുകൾ
  • വീഡിയോ
  • About Us
  • Advertise
  • Contact Us
  • Privacy Policy
  • Terms & Conditions

© Kesari Weekly. Tech-enabled by Ananthapuri Technologies