കഴിഞ്ഞ നിരവധി ദശാബ്ദങ്ങളായി കേരളത്തിലെ വനവാസി സമൂഹം അനുഭവിച്ചു വരുന്ന നരകയാതനയുടെയും കടുത്ത അവഗണനയുടെയും നേര്‍പരിഛേദമായിരിക്കുകയാണ് അട്ടപ്പാടിയിലെ വനവാസികള്‍. ഭാരതത്തില്‍ മറ്റൊരു സംസ്ഥാനത്തും ഉണ്ടാകാത്ത തരത്തിലുള്ള ശിശുമരണങ്ങള്‍ അടിയ്ക്കടി ഉണ്ടായിട്ടും അതിന്റെ പേരില്‍ കോടിക്കണക്കിനു രൂപ പല വഴിക്കും പാഴാക്കുകയല്ലാതെ ഫലപ്രദമായ പരിഹാരം കാണാന്‍ സംസ്ഥാന ഭരണകൂടത്തിനു കഴിഞ്ഞിട്ടില്ല. വനവാസികള്‍ക്കുവേണ്ടി നീക്കിവെക്കുന്ന കോടിക്കണക്കിനു രൂപയുടെ ഫണ്ടുകള്‍ അഴിമതിയുടെ വിളനിലങ്ങളാണെന്ന ആരോപണം വര്‍ഷങ്ങളായി നിലനില്‍ക്കുന്നു. പട്ടിണിയും പോഷകാഹാരക്കുറവും മൂലം മരണത്തിലേക്ക് തള്ളപ്പെടുന്ന ഒരു സമൂഹമായി ഇവര്‍ മാറിയിരിക്കുന്നു. അട്ടപ്പാടിയിലെ മധു എന്ന യുവാവിനെ മോഷണക്കുറ്റം ആരോപിച്ച് വിചാരണ നടത്തി അടിച്ചുകൊന്നവരുടെ നാടാണ് നമ്മുടേത്. സംഭവം നടന്നിട്ട് നാല് വര്‍ഷത്തോളമായിട്ടും കേസിന്റെ വിചാരണ നടപടികള്‍ പോലും തുടങ്ങിയിട്ടില്ല എന്നതില്‍ നിന്ന് ഭരണകൂടം ആരുടെ താല്പര്യങ്ങളാണ് സംരക്ഷിക്കുന്നതെന്നു വ്യക്തമാണ്. കോളനികളിലായി താമസിക്കുന്ന സംസ്ഥാനത്തെ വനവാസികള്‍ ഉള്‍പ്പെടെയുള്ള പിന്നാക്ക വിഭാഗങ്ങള്‍ അനുഭവിക്കുന്ന ബുദ്ധിമുട്ടുകള്‍ക്ക് പരിഹാരം കാണാന്‍ കഴിയാത്ത സംസ്ഥാന സര്‍ക്കാരിന് അധികാരത്തില്‍ തുടരാന്‍ എന്ത് അര്‍ഹതയാണുള്ളത്?
മാതൃശിശു സംരക്ഷണത്തിനും വനവാസി വിഭാഗങ്ങളുടെ ആരോഗ്യപരിപാലനത്തിനുമായി കോടികള്‍ ചെലവിടുന്ന അട്ടപ്പാടിയില്‍ നവംബര്‍ അവസാനവാരത്തില്‍ പട്ടിണിയും പോഷകാഹാരക്കുറവും മൂലം അഞ്ച് കുട്ടികളും ഒരു അമ്മയുമാണ് മരിച്ചത്. എട്ടു വര്‍ഷത്തിനുള്ളില്‍ സര്‍ക്കാര്‍ കണക്കു പ്രകാരം 121 കുഞ്ഞുങ്ങളാണ് മരിച്ചത്. സന്നദ്ധ സംഘടനകളുടെ കണക്കുപ്രകാരം മരണം 150-നു മുകളിലാണ്. 47 നവജാത ശിശുക്കളെ നഷ്ടമായ 2013ലെ ദുരന്തകാലത്തിനുശേഷം അട്ടപ്പാടിയുടെ സമഗ്ര വികസനത്തിനെന്ന പേരില്‍ 200 കോടി രൂപയെങ്കിലും ചെലവഴിക്കപ്പെട്ടിട്ടുണ്ട്. എന്നിട്ടും വനവാസി സമൂഹം നേരിടുന്ന പോഷകാഹാരക്കുറവും അതുമൂലമുള്ള മരണങ്ങളും കുറയ്ക്കാന്‍ കഴിയുന്നില്ലെങ്കില്‍ ഭീമമായ ഈ തുകയെല്ലാം എങ്ങോട്ടുപോകുന്നു എന്നു വ്യക്തമാക്കേണ്ട ഉത്തരവാദിത്തം ഭരണകൂടത്തിനുണ്ട്. സന്ദര്‍ശനത്തിനെത്തിയ ആരോഗ്യമന്ത്രിക്ക് അംഗനവാടിയിലെ തറയില്‍ ഇരിക്കേണ്ടിവന്നതില്‍ നിന്നു തന്നെ അട്ടപ്പാടിയുടെ ദയനീയസ്ഥിതി മനസ്സിലാക്കാവുന്നതാണ്. നിരവധി സര്‍ക്കാര്‍ സ്ഥാപനങ്ങളാണ് വനവാസികള്‍ക്കു വേണ്ടിയെന്ന പേരില്‍ അട്ടപ്പാടിയില്‍ പ്രവര്‍ത്തിക്കുന്നത്. ഒരേ പദ്ധതി തന്നെ യാതൊരു ഏകോപനവുമില്ലാതെ വിവിധ വകുപ്പുകള്‍ നടപ്പാക്കുമ്പോള്‍ അതിന്റെ ഗുണഭോക്താക്കള്‍ വനവാസി സമൂഹം തന്നെയാണോ എന്ന ചോദ്യമാണ് പലരും ഉന്നയിക്കുന്നത്. കോടികള്‍ ചെലവഴിച്ചിട്ടും പോഷകാഹാരക്കുറവും പട്ടിണിയും പരിഹരിക്കാന്‍ കഴിയുന്നില്ലെങ്കില്‍ അക്കാര്യം തുറന്നുപറഞ്ഞ് വനവാസി ക്ഷേമത്തിന്റെ ചുമതല സന്നദ്ധ സംഘടനകളെ ഏല്പിക്കാന്‍ സര്‍ക്കാര്‍ തയ്യാറാവുന്നതാണ് നല്ലത്. ഏതുതരത്തിലായാലും അഴിമതിയും കാര്യക്ഷമതയില്ലായ്മയും പരിഹരിക്കേണ്ടത് അത്യാവശ്യമാണ്.
അട്ടപ്പാടിയിലെ 35,000ത്തോളം വരുന്ന ജനസംഖ്യയില്‍ 80%വും മതിയായ പോഷകാഹാരം കിട്ടാതെ രക്തക്കുറവിനാല്‍ വിളര്‍ച്ച ബാധിച്ചവരാണെന്നു പഠനങ്ങള്‍ സൂചിപ്പിക്കുന്നു. അരിവാള്‍ കോശരോഗത്തിനടിമപ്പെട്ടവര്‍ നിലവില്‍ ഇരുന്നൂറോളമാണ്. അട്ടപ്പാടിയിലെ ജനങ്ങള്‍ക്ക് ഏറ്റവും പ്രയോജനപ്പെടണമെന്ന് ഉദ്ദേശിച്ചാണ് കോട്ടത്തറ ട്രൈബല്‍ സ്‌പെഷ്യാലിറ്റി ആശുപത്രി തുടങ്ങിയതെങ്കിലും അതിനെ വേണ്ടവിധം സജ്ജീകൃതമാക്കാന്‍ അധികൃതര്‍ ശ്രദ്ധ കാണിച്ചിട്ടില്ല. ഇതിനുവേണ്ടി നീക്കിവെച്ച തുകയുടെ പകുതിയെങ്കിലും ഫലപ്രദമായി ഉപയോഗിച്ചിരുന്നെങ്കില്‍ ഇന്ന് കേരളത്തിലെ ഏറ്റവും നല്ല സ്‌പെഷ്യാലിറ്റി ആശുപത്രിയായി ഇതിനെ മാറ്റാമായിരുന്നു. ഇവിടെ കുട്ടികളുടെ ഐ.സിയുവോ വെന്റിലേറ്റര്‍ സൗകര്യമുള്ള ആംബുലന്‍സോ സജ്ജീകരിക്കാന്‍ സര്‍ക്കാര്‍ ഇതുവരെ തയ്യാറായിട്ടില്ല. ചികിത്സ തേടിയെത്തുന്ന വനവാസികളായ അമ്മമാരെ കിലോമീറ്ററുകള്‍ അകലെയുള്ള മണ്ണാര്‍ക്കാട്ടേക്കും തൃശ്ശൂരിലേക്കും റഫര്‍ ചെയ്യാനുള്ള ഒരു ആശുപത്രിയായാണ് സര്‍ക്കാര്‍ ഇതിനെ കാണുന്നത്. രോഗികളെ റഫര്‍ ചെയ്യാനുള്ള പദ്ധതിയുടെ പേരില്‍ ആദിവാസി ക്ഷേമ ഫണ്ടില്‍ നിന്ന് പെരിന്തല്‍മണ്ണ ഇ.എം.എസ്. സഹകരണ ആശുപത്രിക്ക് 12 കോടി രൂപയാണ് ഇടതുപക്ഷ സര്‍ക്കാര്‍ കൈമാറിയത്. ഇതിന്റെ പകുതി തുക കോട്ടത്തറ ആശുപത്രിക്ക് വേണ്ടി വിനിയോഗിച്ചിരുന്നെങ്കില്‍ ഇവിടെ സി.ടി. സ്‌കാന്‍ ഉള്‍പ്പെടെയുള്ള സൗകര്യങ്ങള്‍ ഏര്‍പ്പെടുത്താമായിരുന്നു. അമ്മമാരുടെയും കുഞ്ഞുങ്ങളുടെയും വാര്‍ഡിനായി ഫെബ്രുവരിയില്‍ വാങ്ങിയ 32 ലക്ഷം രൂപയുടെ ഉപകരണങ്ങള്‍ ഇപ്പോഴും ഒരു മൂലയില്‍ കൂട്ടിയിട്ടിരിക്കുകയാണ്. ആംബുലന്‍സുകള്‍ മിക്കതും കട്ടപ്പുറത്താണ്. ഓടുന്നവയില്‍ തന്നെ മതിയായ സംവിധാനങ്ങള്‍ ഇല്ല.
അട്ടപ്പാടിയിലെ ഗര്‍ഭിണികളില്‍ 58%വും ഹൈറിസ്‌ക് വിഭാഗത്തില്‍ പെടുന്നവരാണെന്ന് സൂചിപ്പിക്കുന്ന ആരോഗ്യ വകുപ്പിന്റെ റിപ്പോര്‍ട്ടും ഈ സന്ദര്‍ഭത്തില്‍ പുറത്തുവന്നിരിക്കുകയാണ്. നാലിലൊരു ഭാഗവും തൂക്കക്കുറവുള്ളവരാണ്. അട്ടപ്പാടിയില്‍ നവജാത ശിശുമരണം തുടര്‍ക്കഥയായ പശ്ചാത്തലത്തിലാണ് ആരോഗ്യവകുപ്പ് ഈ പഠനം നടത്തിയത്. രക്തക്കുറവ്, പോഷകാഹാരക്കുറവ്, ഗര്‍ഭസ്ഥ ശിശുവിന്റെ വളര്‍ച്ചക്കുറവ് തുടങ്ങി വിവിധ മാനദണ്ഡങ്ങള്‍ പരിഗണിച്ചാണ് ഗര്‍ഭിണികളെ ഹൈറിസ്‌ക് വിഭാഗത്തില്‍ ഉള്‍പ്പെടുത്തിയിരിക്കുന്നത്. ആകെയുള്ള 426 ഗര്‍ഭിണികളില്‍ 245 പേരാണ് ഹൈറിസ്‌ക് വിഭാഗത്തില്‍ ഉള്‍പ്പെട്ടിരിക്കുന്നത്. ഇതില്‍ 191 പേരും വനവാസി സമൂഹത്തില്‍ നിന്നുള്ളവരാണ്. ശിശുമരണങ്ങള്‍ സംസ്ഥാനത്ത് വ്യാപകമായി ചര്‍ച്ചയായതോടെ ആരോഗ്യമന്ത്രി അട്ടപ്പാടി സന്ദര്‍ശിക്കുകയും ചില നടപടികള്‍ പ്രഖ്യാപിക്കുകയും ചെയ്തിട്ടുണ്ടെങ്കിലും അവ എത്രത്തോളം ഫലപ്രദമാകുമെന്ന് കണ്ടുതന്നെ അറിയണം. ലോകം മുഴുവന്‍ ശ്രദ്ധിക്കുന്നത്ര ഗുരുതരമായ സ്ഥിതിവിശേഷമാണ് അട്ടപ്പാടിയിലേത്. സംസ്ഥാന സര്‍ക്കാര്‍ ഒരു മികച്ച ഐ.എ.എസ് ഉദ്യോഗസ്ഥനെ സ്‌പെഷ്യല്‍ ഓഫീസറായി നിയമിക്കുകയും അട്ടപ്പാടിയില്‍ വനവാസി സമൂഹത്തിനുവേണ്ടി നടക്കുന്ന എല്ലാക്ഷേമ പ്രവര്‍ത്തനങ്ങളും ഏകോപിപ്പിക്കുകയും വേണം. ഇക്കാര്യത്തില്‍ സന്നദ്ധസംഘടനകളുടെ സഹകരണവും തേടണം. ഒരു തലത്തിലും അഴിമതി ഉണ്ടാകുന്നില്ലെന്ന് ഉറപ്പുവരുത്തണം. അട്ടപ്പാടിയിലെ വനവാസി സമൂഹത്തിന്റെ രക്ഷയ്ക്ക് അടിയന്തിരവും സമഗ്രവുമായ നടപടികള്‍ സ്വീകരിക്കാന്‍ ഇനിയും വൈകിക്കൂടാ.