ശാസനയുടെ ചൂരല്‍ വടിയും
സ്‌നേഹത്തിന്റെ ഒരു പുളിയിലക്കീറ്
നോട്ടവും താഴെ വച്ച്
ദൈവങ്ങളുറങ്ങുന്ന പൂജാമുറിയിലെ
രാമായണവും ചേര്‍ത്തടച്ച്
അമ്മയിറങ്ങിയത് ആത്മാവുകള്‍
നനയുന്ന മഴയിലേക്കായിരുന്നു.
ഇനിയിത് ചേര്‍ത്തടയ്ക്കാന്‍
വാതിലുകളില്ലാത്ത വീടാകുന്നു.
കാത്തിരിക്കാന്‍ ഇരുട്ട്
മാത്രമുള്ളൊരീ ലോകത്തിന്റെ
വിങ്ങുന്ന നിശ്ശബ്ദതയിലെവിടെയോ
അമ്മയെന്ന തുളസിയില മണമുണ്ട്.
സ്വാതന്ത്ര്യമെന്ന പെരുമഴയിലൂടെ
കടവുകളിലടിയാതെ
ഒഴുകിപ്പോകാന്‍ പ്രേരിപ്പിക്കുന്ന
അമ്മയുടെ അസാന്നിദ്ധൃമെന്ന
സര്‍പ്പ ശീല്‍ക്കാരമുണ്ട്.
അക്ഷരങ്ങള്‍ വരഞ്ഞിട്ടൊരു പൊടിഞ്ഞ
എഴുത്തോലത്തുമ്പില്‍
വക്കുടഞ്ഞൊരു സ്‌ളേറ്റിന്റെ പകുതിയില്‍
പിഞ്ഞിപ്പഴകിയൊരുടുപ്പിന്റെ
ഗന്ധത്തില്‍, കൈതപ്പൂവ് മണക്കുന്ന
അലമാരികളില്‍
അമ്മയുണ്ടെങ്കിലും
പകുതി ചാരിയ വാതിലിനപ്പുറം
നിറയെ ഇരുട്ട് മാത്രമുള്ള മുറിയില്‍
എണ്ണമണമുള്ള കിടക്കയില്‍ അമ്മയില്ല.
ആഴമേറിയ ഏകാന്തതയുടെ
ചുരങ്ങളിലൂടെ വീട്
കരകളില്ലാത്ത കടലിലേക്ക് ഒഴുകുന്നു.
നിശ്ശബ്ദതയുടെ വിഷം തീണ്ടിയ
നീലജലം ആത്മാവുകളുടെ മേലേക്ക്
മാത്രം പെയ്യുന്ന മഴയായി ഉയരുന്നു.
സ്‌നേഹം പ്ലാവിലയായി കോട്ടി
കോരിത്തന്നൊരു ഉപ്പ് ചേര്‍ത്തൊരു
കഞ്ഞിയുടെ സ്വാദെന്നെ കരയിച്ചപ്പോള്‍
മഴത്തെരുവുകളിലൂടെ അമ്മയങ്ങനെ
ദൂരേക്ക്, ദൂരേക്ക്.