ഭാര്യയുടെ മുമ്പിലിട്ട് ഒരു മനുഷ്യനെ മുപ്പത്താറ് വെട്ടുവെട്ടി കൊലപ്പെടുത്തുന്നത് കേരളത്തില്‍ പൈശാചികതയല്ലാതാകുകയാണോ? ഈ സംഭവം ഒരു ‘ആര്‍.എസ്.എസ്സുകാരനെ വെട്ടിക്കൊന്നു’ എന്ന നിസ്സാരവാര്‍ത്തയിലൊതുക്കേണ്ടതാണോ? മലയാള മാധ്യമങ്ങള്‍ അത്രയ്ക്ക് നിസ്സാരമായാണതിനെ കണ്ടത്. സംസ്ഥാന പോലീസ് വകുപ്പും അതിനെ ഗൗരവമായെടുത്തില്ല. ഈ പൈശാചിക നരഹത്യക്കുള്ള ആസൂത്രണത്തിനു ദൂരവ്യാപകമായ മാനമുണ്ടെന്നു സംസ്ഥാന സര്‍ക്കാര്‍ തിരിച്ചറിയേണ്ടതുണ്ട്. കൊല്ലപ്പെട്ട പാലക്കാട് ജില്ലയിലെ ആര്‍.എസ്.എസ്സിന്റെ തേനാരി മണ്ഡല്‍ ബൗദ്ധിക് ശിക്ഷണ്‍ പ്രമുഖ് സഞ്ജിത്തിനു നേരെ മുമ്പ് രണ്ടു തവണ വധശ്രമമുണ്ടായതാണ്. കുറ്റവാളികളെ പോലീസ് പിടികൂടിയതുമാണ്. അന്ന് പോലീസ് അവസരോചിതമായി പെരുമാറിയിരുന്നെങ്കില്‍ ഒരു മനുഷ്യജീവന്‍ രക്ഷിക്കാമായിരുന്നു. ഇയ്യടുത്തകാലത്ത് ആര്‍.എസ്.എസ്. പ്രവത്തകരെ പോപ്പുലര്‍ ഫ്രണ്ട് ഭീകരര്‍ കൊലപ്പെടുത്തുന്നത് സംസ്ഥാനത്ത് വ്യാപകമായിട്ടുണ്ട്. ഇത്തരത്തിലുള്ള മൂന്നാമത്തെ കൊലയാണ് സഞ്ജിത്തിന്റെത്. ഇസ്ലാമിക ഭീകര സംഘടനയായ പോപ്പുലര്‍ ഫ്രണ്ടിന്റെ പ്രവര്‍ത്തനങ്ങള്‍ സംബന്ധിച്ച് ഇന്റലിജന്‍സ് വിഭാഗം സര്‍ക്കാരിന് മുന്നറിയിപ്പു നല്‍കിയിട്ടുണ്ടാവും. സര്‍ക്കാര്‍ ഇത് ഗൗരവമായെടുത്തിരുന്നെങ്കില്‍ മൂന്നു നരഹത്യകള്‍ ഒഴിവാക്കാമായിരുന്നു. ഫലത്തില്‍ സംസ്ഥാന സര്‍ക്കാരിന്റെ ഒത്താശയോടെയോ കണ്ണുചിമ്മിയുള്ള സമ്മതത്തോടെയോ ആണ് ഈ കൊലപാതകങ്ങള്‍ നടന്നത് എന്ന് വ്യക്തം.
സഞ്ജിത്ത് കൊല്ലപ്പെടുന്നതിനു രണ്ടാഴ്ച മുമ്പാണ് ചാവക്കാട് ബിജു കൊല്ലപ്പെട്ടത്. അതിന് ഏതാനും മാസങ്ങള്‍ക്കുമുമ്പാണ് വയലാറില്‍ നന്ദു കൊല്ലപ്പെട്ടത്. ആര്‍.എസ്.എസ്. ഉന്മൂലനത്തിന് പോപ്പുലര്‍ഫ്രണ്ട് ഭീകരപരിശീലനം നടത്തുന്നു എന്നു തിരിച്ചറിയാന്‍ കഴിയാത്ത മുഖ്യമന്ത്രിയ്ക്ക് ആഭ്യന്തര വകുപ്പിന്റെ ചുമതലയിലിരിക്കാന്‍ എന്ത് അര്‍ഹത? സംസ്ഥാന സര്‍ക്കാര്‍ ഇസ്ലാമിക ഭീകരരെ മൂക്കുകയറിട്ടില്ലെങ്കില്‍ അതേ നാണയത്തില്‍ തിരിച്ചടിക്കേണ്ടിവരും എന്നു ബി.ജെ.പി നേതാക്കള്‍ സര്‍ക്കാരിനു മുന്നറിയിപ്പു നല്‍കിയപ്പോള്‍, അതുവരെ ഒട്ടകപ്പക്ഷിനയം സ്വീകരിച്ച സി.പി.എം. പ്രതിഷേധവുമായി രംഗത്തെത്തി. സമാധാനാന്തരീക്ഷം തകര്‍ക്കാന്‍ ശ്രമിക്കുന്നു എന്ന് ആക്ഷേപിക്കുന്ന അവര്‍ക്ക് മൂന്നു സംഘപ്രവര്‍ത്തകരെ കൊന്നതു ക്രമസമാധനതകര്‍ച്ചയായി അനുഭവപ്പെട്ടതേയില്ല!
ഇസ്ലാമിക ഭീകരതയ്ക്ക് ചൂട്ടുപിടിക്കുന്ന മുസ്ലിം പ്രീണനനയം പാര്‍ട്ടി മാറ്റാന്‍ തയ്യാറില്ല എന്ന് ഹലാല്‍ വിവാദത്തിലും അവര്‍ കാണിച്ചു തന്നു. ഉത്തരേന്ത്യയിലെ ഗോവധ നിരോധന നിയമത്തിനെതിരെ കേരളത്തില്‍ ബീഫ് ഫെസ്റ്റിവല്‍ നടത്തിയ ഡിഫിക്കാര്‍ പറഞ്ഞത് സംഘപരിവാര്‍ ഭക്ഷണത്തില്‍ മതം കലര്‍ത്തുന്നു എന്നാണ്. എന്നാല്‍ കേരളത്തിലെ ഹോട്ടലുകളില്‍ ഹലാല്‍ ബോര്‍ഡു സ്ഥാപിച്ചുകൊണ്ട് ഇസ്ലാമിസ്റ്റുകള്‍ ഭക്ഷണത്തില്‍ മതം കലര്‍ത്തിയപ്പോള്‍ അവര്‍ക്കുവേണ്ടി ഹലാല്‍ഭക്ഷണം വിളമ്പുന്ന ഫുഡ് ഫെസ്റ്റിവല്‍ സംഘടിപ്പിക്കുകയാണ് ഡിഫി ചെയ്തത്. അപ്പോഴും കുറ്റം സംഘപരിവാറിനായിരുന്നു. ഈ പ്രോത്സാഹനത്തിന്റെ ഫലമാണ് കേരളം ഇസ്ലാമിക സ്റ്റേറ്റായി മാറാന്‍ പോകുന്നു എന്നതിന്റെ സൂചനകള്‍ നല്‍കുന്ന നീക്കങ്ങള്‍ നാം കണ്ടു തുടങ്ങിയത്. ആര്‍.എസ്.എസ്. പ്രവര്‍ത്തകരെ കൊന്നൊടുക്കുന്ന പോപ്പുലര്‍ ഫ്രണ്ട് പദ്ധതി അതിന്റെ ഭാഗമാണ്.
കേരളം സിറിയയാകുന്നോ എന്നു സംശയമുന്നയിക്കുമ്പോഴേയ്ക്കും ഇതേ സഖാക്കള്‍ തന്നെ ഹാലിളകി വരുന്നു. ഇയ്യിടെ പുറത്തുവന്ന രണ്ടു കോടതി വിധികളെ നോക്കിക്കാണേണ്ടത് ഈ പശ്ചാത്തലത്തിലാണ്. ഒന്ന് മാറാട് കേസ്സില്‍ പിടികിട്ടാപ്പുള്ളികളായിരുന്ന രണ്ടു പേരുടെ കുറ്റവിചാരണയ്ക്കുശേഷമുണ്ടായ ശിക്ഷാ വിധിയാണ്. രണ്ടാമത്തേത് കേരളത്തില്‍ നിന്നുള്ള ഐ.എസ്. റിക്രൂട്ട്‌മെന്റിലെ ഏജന്റിന്റെ പേരിലുള്ള കേസ്സിലെ വിധിയാണ്. മാറാട് കേസ്സില്‍ കടലുണ്ടി സ്വദേശി കുട്ടിച്ചന്റെ പുരയ്ക്കല്‍ കോയമോനും മാറാട് കല്ലുവെച്ചവീട്ടില്‍ നിസാമുദ്ദീനുമാണ് ഇരട്ടജീവപര്യന്തം ശിക്ഷ കിട്ടിയത്. സ്‌ഫോടകവസ്തു ഉപയോഗിച്ചതിനും മതവിദ്വേഷം പ്രചരിപ്പിച്ചതിനുമാണ് കോയമോന് ജീവപര്യന്തം കിട്ടിയത്. മതസ്പര്‍ദ്ധ വളര്‍ത്തിയതിനും കലാപമുണ്ടാക്കിയതിനുമാണ് നിസാമുദ്ദീന് ശിക്ഷ കിട്ടിയത്. കടലുണ്ടിക്കാരന്‍ കോയമോന്‍ സ്‌ഫോടകവസ്തുവുമായി മാറാട് എത്തിയതിന്റെ പിന്നിലെ ആസൂത്രണം ആരുടെതായിരുന്നു എന്ന ചോദ്യം നമ്മെ തുറിച്ചു നോക്കുന്നുണ്ട്. മാറാട് കൂട്ടക്കൊലയ്ക്കു പിന്നിലെ ബാഹ്യബന്ധമുള്ള ഗൂഢാലോചന അന്വേഷിക്കണമെന്ന് മാറാട് അന്വേഷണകമ്മീഷന്‍ ആവശ്യപ്പെട്ടിരുന്നെങ്കിലും ഇടതു-വലതു സര്‍ക്കാറുകള്‍ ഇതിനെ അട്ടിമറിച്ചു; കാലതാമസം വഴി തെളിവുകളും നശിപ്പിച്ചു. ഗൂഢാലോചനസംബന്ധിച്ച അന്വേഷണം പ്രസക്തമാണെന്ന് പുതിയ കോടതി വിധി സൂചിപ്പിക്കുകയാണ്.
മാറാട് കേസ്സിലെ മറ്റു പ്രതികള്‍ക്കെന്ന പോലെ ഇപ്പോഴത്തെ പ്രതികള്‍ക്കും നിയമസഹായമുള്‍പ്പെടെ നല്‍കുന്നത് പോപ്പുലര്‍ ഫ്രണ്ടാണ്. മാറാട് കൂട്ടക്കൊല നടത്തിയ എന്‍.ഡി.എഫിന്റെ പുത്തന്‍ അവതാരമാണ് പോപ്പുലര്‍ ഫ്രണ്ട്. ഇസ്ലാമിക ഭീകരവാദം എത്ര ശക്തമാണ് എന്നു തിരിച്ചറിയാന്‍ പിണറായി വിജയന്റെ സര്‍ക്കാറിനു സാധിക്കാത്തതാണോ? മാറാട്ട് പൂര്‍ത്തിയാക്കാന്‍ സാധിക്കാത്ത ഹിന്ദു ഉന്മൂലനം എന്ന പദ്ധതി വയലാറിലും ചാവക്കാട്ടും പാലക്കാട്ടുമൊക്കെ പുറത്തെടുക്കുകയാണ് പോപ്പുലര്‍ഫ്രണ്ട്. അതിനെ ഉരുക്കുമുഷ്ടികൊണ്ടു നേരിടുകയാണ് സര്‍ക്കാര്‍ ചെയ്യേണ്ടത്. എന്നാല്‍ സഞ്ജിത്തിനെ കൊന്നവര്‍ പോപ്പുലര്‍ഫ്രണ്ടുകാരാണ് എന്നു പറയാന്‍ പോലീസിനു ദിവസങ്ങള്‍ കാത്തിരിക്കേണ്ടിവന്നു. എന്‍.ഐ.എ അന്വേഷണം വേണമെന്ന് ആവശ്യപ്പെട്ടു ബി.ജെ.പി അദ്ധ്യക്ഷന്‍ കെ.സുരേന്ദ്രന്‍ ദല്‍ഹിയിലെത്തി കേന്ദ്ര ആഭ്യന്തര മന്ത്രി അമിത്ഷായെ കണ്ടപ്പോഴാണ് പോപ്പുലര്‍ഫ്രണ്ട് ഭാരവാഹികളായ കൊലയാളികളെ പോലീസ് അറസ്റ്റു ചെയ്യാന്‍ തുടങ്ങിയത്.
കേരളത്തില്‍ നിന്നും ഐ.എസ്സിലേക്ക് റിക്രൂട്ടുമെന്റ് നടത്തുന്നതു സംബന്ധിച്ച കേസ്സിലാണ് കൊച്ചി എന്‍.ഐ.എ. കോടതി കഴിഞ്ഞ ദിവസം വയനാട് കല്പറ്റ സ്വദേശി റൗഷീദുല്‍ ഹംസഫറിനെ അഞ്ചു വര്‍ഷം കഠിനതടവിനു ശിക്ഷിച്ചത്. ഐ.എസ്.റിക്രൂട്ട്‌മെന്റ് എന്നത് കള്ള പ്രചാരണമാണ് എന്നു വാദിച്ചവര്‍ക്കുള്ള മറുപടിയാണ് ഈ വിധി. ബി.ബി.എ ബിരുദധാരിയായ ഹംസഫര്‍ കേരളത്തില്‍ നിന്നുള്ള 15 പേര്‍ക്കൊപ്പമാണ് സിറിയയ്ക്കുപോയത്. ഉയര്‍ന്ന വിദ്യാഭ്യാസം ലഭിച്ചവരാണ് ഇസ്ലാമിക ഭീകരവാദത്തിന്റെ കണ്ണികളാകുന്നത് എന്നത് ഗൗരവമായി ചര്‍ച്ചചെയ്യപ്പെടേണ്ട വസ്തുതയാണ്. കേരളം ഇസ്ലാമിക ഭീകരതയുടെ പ്രസവമുറിയും കളിത്തൊട്ടിലുമാണ് എന്ന വസ്തുത നിഷേധിക്കുന്നവര്‍ ഈ വിധിയെക്കുറിച്ച് മൗനം പാലിക്കുന്നു. രണ്ടു പതിറ്റാണ്ടുമുമ്പു തന്നെ കേരളം ഇസ്ലാമിക ബോംബിനു മീതെയാണെന്ന് ‘കേസരി’ മുന്നറിയിപ്പു നല്‍കിയിരുന്നു എന്നതു മറന്നുപോകരുത്. ഇന്ന് ആഭ്യന്തര വകുപ്പിനെ തന്നെ വെല്ലുവിളിക്കാന്‍ പാകത്തില്‍ ഇസ്ലാമിക തീവ്രവാദശക്തികള്‍ എത്തിക്കഴിഞ്ഞിരിക്കുന്നു. കഴിഞ്ഞ ദിവസമാണ് കണ്ണൂര്‍ ജില്ലയിലെ നാറാത്ത് സ്വദേശിയായ ഷമാം ഒരു കേസെടുത്തതിന്റെ പേരില്‍ നാദാപുരം എസ്.ഐക്കെതിരെ ഭീഷണി വീഡിയോ പോസ്റ്റു ചെയ്തത്.
കേരളത്തെ വിഴുങ്ങിക്കൊണ്ടിരിക്കുന്ന ഇസ്ലാമിക ഭീകരതയുടെ കാളസര്‍പ്പത്തിനു മുമ്പിലെ തടസ്സം ഹൈന്ദവ സംഘടനകളാണ്. ഈ തടസ്സം നീക്കാന്‍ മാര്‍ക്‌സിസ്റ്റു പാര്‍ട്ടിയും കോണ്‍ഗ്രസ്സും ഇസ്ലാമിസ്റ്റുകള്‍ക്ക് ഒത്താശ ചെയ്തുകൊടുക്കുകയാണ്. സഞ്ജിത്ത് വധക്കേസ്സില്‍ ഇടതുസര്‍ക്കാര്‍ സ്വീകരിക്കുന്ന നയം ഇസ്ലാമിസ്റ്റുകളെ സഹായിക്കാനാണ്. അതു നാളെ ഭസ്മാസുരന് വരം നല്‍കിയതുപോലെയാകും എന്നതിനു തെളിവാണ് എസ്.എഫ്.ഐ പ്രവര്‍ത്തകനായിരുന്ന അഭിമന്യുവിന്റെ വധം.