ഡിസം.3 അന്താരാഷ്ട്ര ഭിന്നശേഷിദിനം
ഭിന്നശേഷി സഹോദരങ്ങളുടെ അന്താരാഷ്ട്ര ദിനത്തിന്റെ വാര്‍ഷിക ആചരണം 1992 ഐക്യരാഷ്ട്ര സഭയുടെ ജനറല്‍ അസംബ്ലിയില്‍ 47/3 പ്രമേയത്തിലൂടെയാണ് പാസാക്കിയത്. സമൂഹത്തിന്റെ എല്ലാ മേഖലകളിലും ഭിന്നശേഷി സഹോദരങ്ങളുടെ അവകാശങ്ങളും ക്ഷേമവും പ്രോത്സാഹിപ്പിക്കുന്നതിനും രാഷ്ട്രീയ, സാമൂഹിക, സാമ്പത്തിക, സാംസ്‌കാരിക ജീവിതത്തിന്റെ എല്ലാ മേഖലകളിലും ഇവരുടെ അവസ്ഥയെക്കുറിച്ചുള്ള അവബോധം വര്‍ദ്ധിപ്പിക്കുന്നതിനുമാണ് ഈ ദിനാചരണം ലക്ഷ്യമിടുന്നത്.
ആറ്റുനോറ്റുണ്ടായ കുഞ്ഞ് മറ്റു കുഞ്ഞുങ്ങളില്‍ നിന്നും വ്യത്യസ്തനാണെന്നറിയുമ്പോള്‍, ഭൂരിഭാഗം മാതാപിതാക്കളുടെയും മനസ്സൊന്നു പിടയും. മാത്രമല്ല കുഞ്ഞിന് സ്വയംപര്യാപ്തനാകാന്‍ കഴിയില്ലെന്ന് വിദഗ്ധരില്‍ നിന്ന് തിരിച്ചറിയുമ്പോള്‍, തന്റെ കുഞ്ഞ് താന്‍ ജീവിച്ചിരിക്കുമ്പോള്‍ തന്നെ മരിച്ചുപോയെങ്കില്‍ എന്നു ചിന്തിക്കുന്ന രക്ഷിതാക്കളും ഉണ്ട്. അത്തരം ചിന്തകളുടെ അഗാധതയെ ഒന്ന് ഓര്‍ത്തുനോക്കൂ. ഈ തരത്തിലുള്ള കുട്ടികളെയും അവരുടെ കുടുംബാംഗങ്ങളെയും ചേര്‍ത്തുനിര്‍ത്തി അവര്‍ക്ക് ആശ്വാസവും ജീവിക്കാനുള്ള സാഹചര്യം ഒരുക്കണമെന്ന ചിന്തയും അതിനനുസൃതമായ പ്രവര്‍ത്തനവുമാണ് ഭരണകൂടങ്ങളും സന്നദ്ധസംഘടനകളും പൊതു സമൂഹവും ചെയ്യേണ്ടത്. ഡിസംബര്‍ 3 ന് ലോകമെങ്ങും ഭിന്നശേഷി ദിനമായി ആചരിക്കുന്ന വേളയില്‍ ഈ ചിന്തകള്‍ക്കും പ്രവര്‍ത്തനങ്ങള്‍ക്കും വളരെയധികം പ്രാധാന്യമുണ്ട്.
ഒരു വ്യക്തിയുടെ പ്രവര്‍ത്തനങ്ങളെയോ, ഇന്ദ്രിയങ്ങളെയോ, ചലനങ്ങളെയോ പരിമിതപ്പെടുത്തുന്ന മാനസികമോ ശാരീരികമോ ആയ അവസ്ഥയാണ് വൈകല്യം.ലോകാരോഗ്യ സംഘടനയുടെ കണക്കുകള്‍ പ്രകാരം ലോകജനസംഖ്യയുടെ 15 ശതമാനം ആളുകള്‍ വൈകല്യങ്ങളുമായി ജീവിക്കുന്നു. അവരില്‍ 80 ശതമാനം ആളുകളും വികസ്വര രാജ്യങ്ങളിലാണ് ജീവിക്കുന്നത്.
ഭാരത ജനസംഖ്യയുടെ 2.2 ശതമാനം ഏതെങ്കിലും തരത്തിലുള്ള മാനസിക, ശാരീരിക വൈകല്യ ബാധിതരാണ്. 2011 സെന്‍സസ് പ്രക്രിയയില്‍ 7 തരത്തിലുള്ള വൈകല്യങ്ങളായിരുന്നു ചോദ്യാവലിയില്‍ ഇടംപിടിച്ചത്. എന്നാല്‍ 2016 ല്‍ ഭിന്നശേഷി അവകാശ നിയമം (RPWD Act 2016)) പ്രാബല്യത്തില്‍ വന്നതോടെ വൈകല്യങ്ങളുടെ എണ്ണം 21 ആയി വര്‍ദ്ധിപ്പിക്കപ്പെട്ടു. സ്വാഭാവികമായി ഇനിവരുന്ന സെന്‍സസില്‍ 21 തരത്തിലുള്ള വൈകല്യങ്ങളെക്കുറിച്ചായിരിക്കും ചോദ്യങ്ങള്‍ ഉണ്ടാകുക. തത്ഫലമായി വൈകല്യബാധിതരുടെ എണ്ണം ക്രമാതീതമായി ഉയരാനാണ് സാദ്ധ്യത.
ആധുനിക ഭരണകൂടങ്ങള്‍ ഭിന്നശേഷി സഹോദരങ്ങള്‍ അഭിമുഖീകരിക്കുന്ന പ്രശ്‌നങ്ങള്‍ തിരിച്ചറിയുകയും, അവരുടെ ഇടപെടലുകള്‍ സുഗമമാക്കാനുള്ള നിയമങ്ങള്‍ പാസാക്കുകയും ചെയ്തിട്ടുണ്ട്. ഉദാഹരണമായി 2016 ഡിസംബര്‍ 17ന് ലോകസഭയില്‍ പാസാക്കിയ ഭിന്നശേഷി അവകാശ നിയമം. ഈ കാരണങ്ങള്‍കൊണ്ടുതന്നെ ഭിന്നശേഷി സഹോദരങ്ങളുടെ ജീവിതം ഒരു വലിയ പരിധിവരെ സുഗമമായി മാറിയിട്ടുണ്ട് എന്ന് വിശ്വസിക്കുന്ന ഒരു വിഭാഗം ആളുകള്‍ ഉണ്ട്. എന്നാല്‍ വാസ്തവം മറ്റൊന്നാണ്.സമൂഹം ചാര്‍ത്തിക്കൊടുക്കുന്ന കളങ്കവും ചലനാത്മകവുമായ ബുദ്ധിമുട്ടുകളും കാരണം ഭിന്നശേഷി സഹോദരങ്ങളുടെ ജീവിതം ഇന്നും വളരെ പ്രയാസമേറിയതായിത്തന്നെ തുടരുന്നു. എന്തെല്ലാം കഴിവുകളുണ്ടെങ്കിലും, വൈകല്യ ബാധിതനായ ഒരു വ്യക്തിയെ സമൂഹം ഇപ്പോഴും അടയാളപ്പെടുത്തുന്നത് അവന്റെ വൈകല്യത്തിന് ഊന്നല്‍കൊടുത്തുകൊണ്ടുതന്നെയാണെന്നതാണ് സത്യം. ടോം ക്രൂസിനെപ്പോലുള്ള വ്യക്തികള്‍ (ലോകത്തില്‍ ഏറ്റവും കൂടുതല്‍ പ്രതിഫലം നേടുന്ന അമേരിക്കന്‍ നടന്‍ – പഠന വൈകല്യ ബാധിതന്‍) സുന്ദരനാണോ, കഴിവുള്ളവനാണോ എന്നത് സമൂഹത്തിന്റെ ശ്രദ്ധ പിടിച്ചുപറ്റുന്ന ഒന്നല്ല; മറിച്ച് ദിവസാവസാനം അവന്‍ എപ്പോഴും ഭിന്നശേഷിക്കാരനായിരിക്കും. ഈ മനോഭാവം ഒരു വ്യക്തിയുടെ നേട്ടങ്ങളെ വിസ്മരിക്കാനും, അവനെ ക്രിയാത്മകമായ എന്തെങ്കിലും പ്രവര്‍ത്തികള്‍ ചെയ്യുന്നതില്‍ നിന്ന് പിന്തിരിപ്പിക്കാനും മാത്രമേ സഹായകമാകൂ.
ജോലിസ്ഥലത്തായാലും മറ്റേതെങ്കിലും പൊതുസ്ഥലത്തായാലും, അംഗപരിമിതരെ ഉള്‍പ്പെടുത്തുന്നതിന് (Inclusion) പ്രവേശന ക്ഷമത വളരെ പ്രധാനമാണ്. അംഗപരിമിതരുടെ പൊതു ഇടങ്ങളിലുള്ള ചലന സ്വാതന്ത്ര്യം വര്‍ദ്ധിപ്പിക്കുക എന്ന ലക്ഷ്യത്തോടെ കേന്ദ്രസര്‍ക്കാര്‍ നടപ്പിലാക്കിയ പ്രചാരണ പരിപാടിയാണ് ‘സുഗമയ ഭാരത് അഭിയാന്‍’ (Accessible India Campaign). 2015 ഡിസംബര്‍ 3 അന്താരാഷ്ട്ര ഭിന്നശേഷി ദിനത്തിലാണ് ഈ പ്രചാരണ പരിപാടിക്ക് തുടക്കം കുറിച്ചത്. റോഡുകള്‍, കെട്ടിടങ്ങള്‍ തുടങ്ങിയ പൊതു ഇടങ്ങളില്‍ അംഗപരിമിതര്‍ക്ക് വിവേചനം ഇല്ലാതെ സുഗമമായി സഞ്ചരിക്കുവാനുള്ള അടിസ്ഥാന സൗകര്യം ഒരുക്കുക, പൊതു കെട്ടിടങ്ങളില്‍ റാമ്പുകള്‍ സ്ഥാപിക്കുക, വീല്‍ചെയര്‍ ഉപയോക്താക്കള്‍ക്ക് അവര്‍ക്ക് ഉപയോഗിക്കാന്‍ സാധിക്കുന്ന തരത്തിലുള്ള ശൗചാലയങ്ങള്‍ നിര്‍മ്മിക്കുക, ലിഫ്റ്റില്‍ ബ്രെയ്ല്‍ ലിപിയിലോ ശബ്ദ രൂപത്തിലോ നിര്‍ദ്ദേശങ്ങള്‍ നല്‍കുക, ആശുപത്രികളിലും, പ്രാഥമിക ആരോഗ്യ കേന്ദ്രങ്ങളിലും, പുനരധിവാസ കേന്ദ്രങ്ങളിലും റാമ്പുകള്‍ സ്ഥാപിക്കുക എന്നിവയെല്ലാമാണ് ഈ പ്രചാരണ പരിപാടിയിലൂടെ ലക്ഷ്യമിടുന്നത്. എന്നാല്‍ പ്രചാരണപരിപാടി നടപ്പാക്കി ഏകദേശം 6 വര്‍ഷം കഴിഞ്ഞിട്ടും ഭൂരിഭാഗം പൊതു ഇടങ്ങളും കെട്ടിടങ്ങളും ഇന്നും ഭിന്നശേഷി സഹോദരങ്ങള്‍ക്ക് ഒരു വെല്ലുവിളിയായിത്തന്നെ തുടരുന്നു എന്നതാണ് വേദനാജനകമായ സത്യം.
ചലനവും മറ്റു ഇടപെടലുകളും സുഗമമാക്കുന്നതിന് ധാരാളം ഉപകരണങ്ങള്‍ വികസിപ്പിച്ചെടുത്തതിനാല്‍ ഭിന്നശേഷി സഹോദരങ്ങളുടെ ജീവിതം പ്രശ്‌നരഹിതമായിത്തീര്‍ന്നിട്ടുണ്ടെന്ന് ചിലര്‍ അഭിപ്രായപ്പെടുന്നു. ഉദാഹരണത്തിന് കാലുകള്‍ മുറിച്ചുമാറ്റിയ ഒരുവന് കൃത്രിമക്കാലുകള്‍ വെച്ചുപിടിപ്പിക്കുകയോ, ഇലക്ട്രോണിക് വീല്‍ചെയര്‍ ഉപയോഗിക്കുകയോ ചെയ്യാം. കാഴ്ച നഷ്ടമായ വ്യക്തിക്ക് ഇലക്ട്രോണിക് കെയ്ന്‍ ഉപയോഗിച്ച് സുഗമമായി പരിസരം പര്യവേക്ഷണം ചെയ്യാം. ഓട്ടിസം ബാധിതനായ സംസാരശേഷിയില്ലാത്ത കുഞ്ഞിന് ‘ആവാസ്'(AWAZ) എന്ന ആപ്പ് ഉപയോഗിച്ച് ആശയവിനിമയം നടത്താം. ഇതുപോലെ കാഴ്ചവൈകല്യമുള്ളവര്‍ക്ക് വായിക്കാനായി നിരവധി ആപ്പുകളും നിലവിലുണ്ട്. പക്ഷെ ഈ സാങ്കേതിക ഉപകരണങ്ങളെല്ലാം വളരെ ചിലവേറിയതാണ്. അതുകൊണ്ടുതന്നെ ശരാശരി വ്യക്തികള്‍ക്കുപോലും അവ അപ്രാപ്യമാണ്. ഭരണകൂടങ്ങള്‍ മുന്‍കൈയ്യെടുത്ത് ഈ നൂതന ഉപകരണങ്ങള്‍ ഒരു ശരാശരി ഭിന്നശേഷി സഹോദരന് വാങ്ങാനും, ഉപയോഗിക്കാനും തക്കവണ്ണം പരമാവധി കുറഞ്ഞനിരക്കില്‍ വിപണിയില്‍ ലഭ്യമാക്കിയാല്‍ മാത്രമേ ഈ സഹോദരങ്ങളുടെ ജീവിതം പ്രശ്‌നരഹിതമാകൂ.
ഈ നൂറ്റാണ്ടിലും സാമൂഹിക ബന്ധങ്ങള്‍ ഭിന്നശേഷിക്കാര്‍ക്ക് ഗുരുതരമായ വെല്ലുവിളിയാണ് ഉയര്‍ത്തുന്നത്. അവരില്‍ പലര്‍ക്കും സ്വന്തം വീടുകളില്‍പോലും ഒറ്റപ്പെട്ട ജീവിതം നയിക്കേണ്ട അവസ്ഥയാണുള്ളത്. ബുദ്ധിമാന്ദ്യമോ, ഓട്ടിസമോ, മാനസിക പ്രശ്‌നങ്ങളോ, കാഴ്ച വൈകല്യമോ ഉള്ള ഒരു ഭിന്നശേഷിക്കാരന്‍ ഒരു വീട്ടില്‍ ഉണ്ടെങ്കില്‍ അവനുവേണ്ടി കുടുംബത്തിലെ മൊത്തം അംഗങ്ങളും സ്വന്തം ജീവിതക്രമങ്ങള്‍ മാറ്റിമറിച്ചുകൊണ്ട് ജീവിക്കേണ്ടതായ ഒരു സാഹചര്യം സംജാതമാകും. പാവപ്പെട്ട കുടുംബങ്ങളിലാണെങ്കില്‍, കടുത്ത സാമ്പത്തിക പ്രശ്‌നങ്ങള്‍ സങ്കീര്‍ണ്ണത ഇരട്ടിയാക്കും. ആരും സഹായത്തിനില്ലാത്ത ചുറ്റുപാടുകളില്‍ വയ്യാത്ത കുട്ടിയെ വീട്ടില്‍ പൂട്ടിയിടുകപോലും ചെയ്യേണ്ടിവന്നിട്ടുള്ളതിന്റെ കഥകള്‍ പത്രത്താളുകളില്‍ ഇന്നും സാധാരണ വാര്‍ത്തകള്‍ മാത്രം. ഒരല്പം കനിവ്, ദയാപൂര്‍വ്വമായ തിരിച്ചറിവ്, ഒരിറ്റ് സ്‌നേഹസാന്ത്വനം, നമ്മളില്‍ ഒരാള്‍ എന്ന അംഗീകാരം, അത്രയെങ്കിലും ഈ സഹോദരങ്ങള്‍ അര്‍ഹിക്കുന്നില്ലേ? ചിന്തിക്കേണ്ടതാണ്.
ഒരു ഭിന്നശേഷി സഹോദരന് ആത്മാഭിമാനത്തോടെയും, അന്തസ്സോടെയും ജീവിക്കാന്‍ വേണ്ടത് സാമ്പത്തിക സ്വാതന്ത്ര്യമാണ്. തൊഴിലാണ് ശാക്തീകരണത്തിന്റെ താക്കോല്‍. സമൂഹത്തിലെ ഏറ്റവും പാര്‍ശ്വവല്‍ക്കരിക്കപ്പെട്ട വിഭാഗങ്ങളിലൊന്നാണ് ഭിന്നശേഷി സമൂഹം. അവരില്‍ ഭൂരിഭാഗം പേര്‍ക്കും വിദ്യാഭ്യാസമോ, തൊഴില്‍പരിശീലനമോ ലഭിക്കാത്തതിനാല്‍ ലാഭകരമായ തൊഴില്‍ ലഭിക്കാതെ പോകുന്നു. വിദ്യാസമ്പന്നരില്‍ ഒരു വലിയവിഭാഗം ചന്ദനത്തിരി, പേപ്പര്‍ പേന, കുട എന്നിവ നിര്‍മ്മിച്ചും, ലോട്ടറി വിറ്റുമാണ് ജീവിതം തള്ളി നീക്കുന്നത്. കേരള സര്‍ക്കാറിന്റെ കീഴിലുള്ള രണ്ടു തൊഴില്‍ പരിശീലനകേന്ദ്രങ്ങളിലും സ്വയം തൊഴിലിനായിട്ടുള്ള പരിശീലനങ്ങള്‍ മാത്രമാണ് ലഭ്യമാകുന്നത്. ആധുനിക വ്യാവസായിക ലോകത്തിന് ആവശ്യമായ തൊഴില്‍ പരിശീലനങ്ങള്‍ വിദ്യാസമ്പന്നരായ ഭിന്നശേഷി സഹോദരങ്ങള്‍ക്ക് കൊടുക്കാന്‍ സാധിച്ചാല്‍ മാത്രമേ, ഇവര്‍ക്കും മറ്റുള്ളവരുമായി മാറ്റുരച്ച് തൊഴില്‍ നേടാനും, തൊഴില്‍ മേഖലയില്‍ ശോഭിക്കാനും കഴിയൂ. സമൂഹത്തിന്റെ പൊതുധാരണയെന്തെന്നാല്‍, ഭിന്നശേഷി സഹോദരങ്ങള്‍ കഴിവുകുറഞ്ഞവരാണെന്നാണ്. എന്നാല്‍ ഈ ധാരണ തീര്‍ത്തും തെറ്റാണ്. അവരിലും അതുല്യമായ കഴിവുകളുള്ള പ്രതിഭകളുണ്ട്. അവരെ കണ്ടെത്തി അനുയോജ്യമായ പരിശീലനം നല്‍കിയാല്‍ ഭാവിയില്‍ അവരും നികുതിദായകരായി മാറും.
അവസരം കണ്ടെത്താനും, കഠിന പരിശ്രമത്തിലൂടെ അതു നേടിയെടുക്കാനും ഓരോ ഭിന്നശേഷി സഹോദരനും ഒരുക്കമാണ്. പക്ഷെ അവന് അനുകൂലമായി ചുറ്റുപാടുകള്‍ കൂടി മാറുമ്പോഴേ ആ പരിശ്രമം ഫലപ്രാപ്തിയിലെത്തൂ. ഭിന്നശേഷി സഹോദരങ്ങള്‍ക്ക് ധാരാളം അനുകൂല സമീപനങ്ങള്‍ ഇക്കാലത്ത് കിട്ടുന്നുണ്ട്. പക്ഷെ കടലാസില്‍ മാത്രമല്ലാതെ, പ്രവര്‍ത്തിയില്‍ അതൊക്കെ എത്രമാത്രം നടപ്പാക്കുന്നുണ്ട് എന്നുകൂടി സമൂഹം ചിന്തിക്കണം.
വെള്ളപ്പൊക്കം പോലുള്ള പ്രകൃതി ദുരന്തങ്ങള്‍ ഭിന്നശേഷി സഹോദരങ്ങള്‍ക്ക് സമ്മാനിക്കുന്ന ബുദ്ധിമുട്ടുകള്‍ വിവരണാതീതമാണ്. വെള്ളക്കെട്ട്, റോഡിന്റെ ശോച്യാവസ്ഥ എന്നിവ ഇലക്ട്രോണിക് വീല്‍ചെയറില്‍ സഞ്ചരിക്കുന്ന വ്യക്തിക്കുപോലും വലിയ വെല്ലുവിളി ഉയര്‍ത്തുന്നു. തീവ്ര മഴയും, വെള്ളപ്പൊക്ക സാദ്ധ്യതയുമുള്ള സമയത്ത് മുന്‍കരുതലുകള്‍ സ്വീകരിക്കാനായി സര്‍ക്കാരുകള്‍ ടിവി/റേഡിയോ മാധ്യമങ്ങളിലൂടെ നിര്‍ദ്ദേശങ്ങള്‍ നല്‍കാറുണ്ട്. എന്നാല്‍ ശ്രവണവൈകല്യ ബാധിതനായ ഒരു വ്യക്തിക്ക് ആംഗ്യഭാഷയിലൂടെ നിര്‍ദ്ദേശങ്ങള്‍ നല്‍കിയാല്‍ മാത്രമേ ഗുണപ്രദമാകൂ. അതിനാല്‍ ഭരണകൂടങ്ങള്‍ വാചികമായി നിര്‍ദ്ദേശങ്ങള്‍ നല്‍കുന്ന സമയത്തുതന്നെ, ആംഗ്യഭാഷയിലും അറിയിപ്പുകള്‍ സംപ്രേക്ഷണം ചെയ്യാന്‍ തയ്യാറാകണം. എന്നാല്‍ ഓട്ടിസം ബാധിതനായ വ്യക്തിക്ക് വാക്കാലുള്ള സൂചനകളേക്കാള്‍ കൂടുതല്‍ ഫലപ്രദമായി കാര്യങ്ങള്‍ മനസ്സിലാക്കാന്‍ ചാര്‍ട്ടുകളുടേയും, ചിത്രങ്ങളുടേയും സഹായം വേണ്ടിവരും. ഈ വസ്തുതയും സര്‍ക്കാരുകള്‍ അറിയിപ്പുകള്‍ നല്‍കുമ്പോള്‍ കണക്കിലെടുക്കണം.
പ്രകൃതി ദുരന്ത സമയത്ത് പല സ്ഥാപനങ്ങളും ദുരിതാശ്വാസ കേന്ദ്രമായി പ്രവര്‍ത്തിക്കാനായി സര്‍ക്കാരുകള്‍ അടയാളപ്പെടുത്താറുണ്ട്. ഈ കേന്ദ്രങ്ങള്‍ ഭിന്നശേഷി സൗഹൃദമാണെന്ന് മുന്‍കൂട്ടിത്തന്നെ ഉറപ്പുവരുത്തണം. പക്ഷെ യാഥാര്‍ത്ഥ്യമെന്തെന്നാല്‍ പല ദുരിതാശ്വാസകേന്ദ്രങ്ങളിലെ ശുചിമുറിയിലും വീല്‍ചെയറിന് പ്രവേശിക്കാന്‍ കഴിയാറില്ല. ദുരിതാശ്വാസ ക്യാമ്പുകളില്‍ കഴിയുന്ന ഭിന്നശേഷി സഹോദരങ്ങള്‍ക്ക് ഇത്തരമൊരു സാഹചര്യം ഏറെ ബുദ്ധിമുട്ടുണ്ടാക്കും. പ്രാദേശിക തലത്തില്‍ പ്രവര്‍ത്തിക്കുന്ന ദുരന്തനിവാരണ സേനയില്‍ ഉപദേശകനായി ഒരു ഭിന്നശേഷി സഹോദരനെ ഉള്‍പ്പെടുത്താന്‍ കഴിഞ്ഞാല്‍, ഇതുപോലുള്ള പ്രശ്‌നങ്ങള്‍ക്ക് ഒരു ശാശ്വത പരിഹാരം കണ്ടെത്താന്‍ കഴിയും.
കേന്ദ്രസര്‍ക്കാര്‍ 2016 ല്‍ പാസാക്കിയ ഭിന്നശേഷി അവകാശ നിയമം പ്രകാരം 21 വൈകല്യങ്ങളാണുള്ളത്. ഈ വൈകല്യങ്ങളെക്കുറിച്ച് അവബോധം സൃഷ്ടിക്കാനായി ദിനങ്ങളും ആചരിച്ചുവരുന്നു. ഓരോ വൈകല്യത്തിന്റെയും കാരണങ്ങള്‍ വ്യത്യസ്തമാണെങ്കിലും, അവ സമ്മാനിക്കുന്നത് വെല്ലുവിളികളും, തീരാത്ത വേദനയുമാണ്. വൈകല്യത്തെക്കുറിച്ചും അവ ബാധിക്കുന്ന വ്യക്തി അനുഭവിക്കുന്ന വിഷമതകളെക്കുറിച്ചും നല്ലവണ്ണം മനസ്സിലാക്കാന്‍ സാധിച്ചാല്‍ മാത്രമേ, അവരെ എങ്ങനെ സഹായിക്കാമെന്നും, അവരെയും ഉള്‍ക്കൊള്ളുന്ന ഒരു നല്ല സമൂഹത്തെ എങ്ങനെ സൃഷ്ടിക്കാമെന്നും നമുക്ക് ചിന്തിക്കാന്‍ കഴിയൂ. പക്ഷേ ഇന്ന് വൈകല്യ ബാധിതര്‍ പാര്‍ശ്വവല്‍ക്കരിക്കപ്പെട്ട ഒരു സമൂഹമായി മാറ്റപ്പെട്ടിരിക്കുന്നു. വൈകല്യ ദിനാചരണങ്ങള്‍ ചില സന്നദ്ധസംഘടനകളുടെ മാത്രം കര്‍ത്തവ്യമായി മാറിയിരിക്കുന്നു. ഈ വ്യവസ്ഥിതി മാറണം. സമൂഹത്തിന്റെ കാഴ്ച്ചപ്പാടുകള്‍ക്ക് വ്യക്തികളുടെ സുഖദു:ഖങ്ങളെ സ്വാധീനിക്കുന്നതില്‍ നിര്‍ണ്ണായകമായ പങ്കാണുള്ളത്. ആഹ്ലാദമായാലും ആകുലതയായാലും ഇരട്ടിപ്പിക്കാനും, ഇല്ലാതാക്കുവാനും അതിന് പ്രത്യേക കഴിവാണുള്ളത്. അതുകൊണ്ട് തന്നെ വൈകല്യ ബാധിതരോടും, അവരുടെ കുടുംബങ്ങളോടും അത്യന്തം വിവേകപൂര്‍വ്വമായ, സാന്ത്വനപ്രദമായ ഒരു കാഴ്ച്ചപ്പാട് സമൂഹത്തിനുണ്ടാകണമെന്നു മാത്രമല്ല, ഓരോ വൈകല്യദിനാചരണത്തിലും സമൂഹത്തിന്റെ പൂര്‍ണ്ണ പങ്കാളിത്തം ഉറപ്പാക്കേണ്ടതുമാണ്. ഈ വര്‍ഷത്തെ ഭിന്നശേഷി ദിനം സമൂഹത്തിന് അത്തരമൊരു കാഴ്ച്ചപ്പാടുണ്ടാകാന്‍ വഴിയൊരുക്കട്ടെ.
(സക്ഷമ സംസ്ഥാന വര്‍ക്കിങ്ങ് പ്രസിഡണ്ടാണ് ലേഖകന്‍)