ഉത്തരധ്രുവദേശത്തിനടുത്ത് ഗ്രീന്‍ലാന്‍ഡിലെ നെടുങ്കന്‍ ഗ്‌ളേഷിയറുകള്‍ക്കടിയില്‍ കുടുങ്ങിക്കിടന്ന ഒരു വായുകുമിള നമ്മോടൊരു കഥ പറയാന്‍ വച്ചിരുന്നു. അല്പം മോശപ്പെട്ട ഒരു ഗതകാല വൃത്താന്തം! യൂട്രെക്റ്റ് എന്ന ഡച്ച് സര്‍വകലാശാലയിലെ ഡോ.സെലിയ സപാര്‍ട് നയിച്ച ചെറുസംഘം ശാസ്ത്രജ്ഞര്‍ സമക്ഷം അടുത്തിടെ അനാവരണം ചെയ്യപ്പെട്ട ആ വിഷയം ഒരര്‍ത്ഥത്തില്‍ ഒരു വിവരവിസ്‌ഫോടനമായിരുന്നു.* വ്യാവസായികവിപ്ലവത്തിന്റെ ഒരു ഘട്ടത്തിനു ശേഷം മാത്രമാണ് നമ്മുടെ ഹരിതഗേഹവാതകങ്ങള്‍ ക്രമം വിട്ടു വര്‍ദ്ധിച്ചത് എന്നതരത്തിലുള്ള ശാസ്ത്രകല്പനകളെ എന്നെന്നേക്കുമായി തകര്‍ത്തുകളഞ്ഞുകൊണ്ട് നമ്മുടെ പാരിസ്ഥിതികസഭ്യതയുടെ വിഷലിപ്തമായ ചില പിന്നാമ്പുറങ്ങളെ അത് കാട്ടിത്തരുകയും ചെയ്തു. അവര്‍ തുറന്നിട്ട ആ മായികജാലകം നൂണ്ടിറങ്ങി പിന്‍നട നടന്നാല്‍ നാം കാണുന്ന കാഴ്ചകള്‍ മുമ്പ് കാണാത്തതു തന്നെ. ഇപ്രാവശ്യം ഐക്യരാഷ്ട്രസഭ ലോക പരിസ്ഥിതി ദിനത്തിനു തിരഞ്ഞെടുത്ത ആശയം(theme)’വായുമലിനീകരണം’ ആയിരുന്നല്ലോ.
ഖര-ദ്രവ ഫോസ്സില്‍ ഇന്ധനങ്ങളിലേക്ക് മനുഷ്യന്റെ കൈ എത്തപ്പെട്ടിട്ടും, അവ കത്തിക്കിട്ടിയ രാസോര്‍ജത്തെ അഥവാ താപോര്‍ജത്തെ, സുഘടിതങ്ങളായ സങ്കേതങ്ങളുടെ ഇടനിലയില്‍ ചലനത്തിലേക്കു പരാവര്‍ത്തനം ചെയ്തുകൊണ്ട് ഇന്നുകാണുന്ന, യന്ത്രാവേഗങ്ങളുടെ ഈ ധൂസരലോകത്തെ സൃഷ്ടിച്ചിട്ടും ഏറിയാല്‍ രണ്ടര നൂറ്റാണ്ട് മാത്രമേ ആയിട്ടുള്ളൂ. അപ്പോള്‍ പിന്നെ സ്വാഭാവികമായും, അതിനും ശേഷമേ മനുഷ്യന്‍ മൂലം (anthropogenic) ഉണ്ടാവുന്ന ഹരിതഗേഹവാതകങ്ങള്‍ ഇത്രമേല്‍ നമ്മെ ചൂഴാവൂ എന്നല്ലേ? അതായിരുന്നില്ലേ നമ്മുടെ നടപ്പുസങ്കല്‍പം. എന്നാല്‍, അതല്ല സത്യം എന്നാണ് അവരുടെ ഗവേഷണഫലം.
അതിന്‍പ്രകാരം, കുറഞ്ഞത്— രണ്ടു സഹസ്രാബ്ദങ്ങള്‍ക്ക് മുമ്പേ തന്നെ, നാം മനുഷ്യര്‍ നമ്മുടെ വക “ഗ്രീന്‍ഹൗസ് വാതക ഉത്പാദനം തുടങ്ങിയിരുന്നുവത്രേ! അതില്‍ത്തന്നെ, പ്രത്യേകിച്ച് മീഥേന്‍! ഏകദേശം 100 ആഇഋ മുതല്‍ തന്നെ അതുണ്ടായിത്തുടങ്ങി എന്നതാണ് ചിന്താകരം. അങ്ങനെ ഉത്പാദിപ്പിക്കപ്പെട്ട അധിക മീഥേന്‍, അവശ്യം ഗ്രസിച്ച നിലയിലായിരുന്നു രണ്ടു സഹസ്രാബ്ദം വരെ പ്രായമുള്ള ഗ്രീന്‍ലാന്‍ഡിലെ ആ ഫോസ്സില്‍ സ്ഫടികകുമിള.
ആ പങ്കിലതയ്ക്കു പ്രധാനകാരണം അക്കാലത്തെ ഭൂമിയിലെ രണ്ടു വികസിത ശക്തികളായിരുന്ന റോമാസാമ്രാജ്യവും, ചീനയിലെ ഹാന്‍ രാജവംശവും അവിടങ്ങളിലെ വര്‍ദ്ധിച്ച ജനസംഖ്യയും ആയിരുന്നു എന്നും കൂടി അവര്‍ പറയുന്നുണ്ട്. ആ ജനത, തങ്ങള്‍ക്കു കൃഷിയിടങ്ങള്‍ കണ്ടെത്താന്‍ വേണ്ടി വ്യാപകമായി വനങ്ങള്‍ക്കു തീയിട്ടിരുന്നു. ജനങ്ങള്‍ വര്‍ദ്ധിക്കുമ്പോള്‍ സ്വാഭാവികമായും അടുപ്പുകള്‍ കൂടും. നെരിപ്പോടുകള്‍ കൂടും. ആയുധ, ആഭരണ പണിശാലകള്‍ ഉണ്ടാവും. അവിടെയെല്ലാം വിവിധ തരം അടുപ്പുകള്‍ ഉണ്ടാവും. ലോഹങ്ങളും വിറകും ഉള്‍പ്പടെ പലതും എരിയും. അതൊരു വക.
നാടെങ്ങും ഇടയ്ക്ക് പകര്‍ച്ചവ്യാധികള്‍ ഉണ്ടാവും. വ്യാപകമായി മനുഷ്യനും മൃഗങ്ങളും മരിക്കും. അതില്‍ ചിലപ്പോള്‍ മൃഗങ്ങളുടെ, ശവങ്ങള്‍ കിടന്നു ചീയും. (മൃഗവിസര്‍ജ്യം അല്ലെങ്കില്‍ത്തന്നെ മീഥേന്‍ പൂരിതമാണ്.) രാജ്യങ്ങള്‍ തമ്മില്‍ യുദ്ധങ്ങള്‍ ഉണ്ടാവും. അതില്‍ കൊല്ലപ്പെടുന്നവര്‍ എല്ലാവരും സംസ്‌കരിക്കപ്പെടണം എന്നില്ല. അതും കിടന്നു ചീയും. ഇപ്പറഞ്ഞതില്‍ ചിലതാണ് പൊതുവേ പറഞ്ഞാല്‍ ആ മീഥേന്‍ വര്‍ദ്ധനവിന് കാരണം. 100 BCE മുതല്‍ തുടങ്ങി 1600 CE വരെയുള്ള നീണ്ട കാലയളവില്‍ പല തവണയായി കാറ്റില്‍ കലങ്ങിയതാകാവുന്ന ആ ചൂടന്‍’ വാതകം ഏകദേശം നാലഞ്ചായിരം കിലോമീറ്ററുകള്‍ താണ്ടി ആര്‍ക്ടിക്ക് ദേശത്ത് ചെന്ന് മഞ്ഞില്‍ കുടിയിരിക്കുകയായിരുന്നു. പ്രതിവര്‍ഷം ഏകദേശം മുപ്പത്തിയൊന്നു ടണ്‍ മീഥേന്‍ വാതകം വരെ അന്തരീക്ഷത്തിലേക്ക് നിക്ഷേപിച്ച വര്‍ഷങ്ങള്‍ അന്നേ ഉണ്ടായിട്ടുണ്ട്. (ഇന്ന് അമേരിക്ക മൂലം മാത്രം പ്രതിവര്‍ഷം അത്രയും ടണ്‍ ഉത്പാദിപ്പിക്കുന്നുണ്ട്.)
ഉജ്ജ്വല യോജനയുടെ പാരിസ്ഥിതികഘനം
മനുഷ്യര്‍ ഭൂഗര്‍ഭത്തില്‍ കടന്നുചെന്ന്, ഖര ഇന്ധനങ്ങളെയോ, പാരസങ്ങളെയോ കാര്യമായി പുറത്തെടുത്ത് ഉപയോഗിക്കാന്‍ തുടങ്ങാത്ത ഒരു കാലയളവിലേതായിരുന്നു, ഹിമഭൂമി കരുതിയ ആ പഴയ അന്തരീക്ഷത്തുണ്ട്. (കട: Smith-sonianmag) അന്നേ അങ്ങനെയെങ്കില്‍ ഇന്നെന്താവും നമ്മുടെ അന്തരീക്ഷത്തിന്റെ സ്ഥിതി? പ്രത്യേകിച്ച്, ലോകത്തിലെ ഏറ്റവും ദൂഷിതമായ വായുഘടനയുള്ള ആദ്യത്തെ ഇരുപതു നഗരങ്ങളില്‍, പതിമൂന്നെണ്ണവും പേറുന്ന നമ്മുടെ ഭാരതത്തിന്റെ അവസ്ഥ. ലോകത്ത് ഏറ്റവും മലിനീകരിക്കപ്പെട്ട അന്തരീക്ഷം ഉള്ള അഞ്ഞൂറ് നഗരങ്ങളുടെ, ലോകാരോഗ്യ സംഘടന പുറത്തിറക്കിയ രണ്ടു വര്‍ഷം മുമ്പത്തെ പട്ടിക പ്രകാരമാണ് ഇത് പറയുന്നത്. ആ പട്ടികയില്‍ ഒന്നുമുതല്‍ തുടര്‍ച്ചയായി ആദ്യ ഏഴ് റാങ്കുകള്‍ നമ്മള്‍ക്ക് തന്നെയാണ് എന്ന അധിക അപമാനവും ഉണ്ട്. ലോകബാങ്കിന്റെ റാങ്കിങ്ങിലും, വേള്‍ഡ് ഇക്കണോമിക് ഫോറത്തിന്റെ പട്ടികയിലും ഇതൊക്കെത്തന്നെ ഗതി. ഗ്രീന്‍പീസ് അവലോകനം നടത്തിയ മൂവായിരം നഗരങ്ങളുടെ പട്ടികയില്‍, സൂക്ഷ്മമാലിന്യങ്ങളാല്‍ അതിമാരകമാം വിധം സാന്ദ്രമായ വായുവുള്ള ലോകത്തെ ആദ്യത്തെ മുപ്പതു നഗരങ്ങളില്‍ ഇരുപത്തിരണ്ടെണ്ണം ഇന്ത്യയിലാണ്. ലോകാരോഗ്യ സംഘടനാ പട്ടികയില്‍ മുന്നൂറ്റിനാല്പത്തിയാറാം സ്ഥാനത്ത് കേരള തലസ്ഥാനവും ഉണ്ട്. ഇന്ത്യയിലെ ഏറ്റവും തെളിഞ്ഞ വായുവുള്ള രണ്ടാമത്തെ നഗരങ്ങളില്‍ ഒന്ന് നമ്മുടെ നാട്ടിലാണ് എന്നത് അല്പം സന്തോഷിക്കാനും വക നല്‍കുന്നുണ്ട്. പത്തനംതിട്ട**യാണ് ആ സ്ഥലം.
ഇതേ ദിനാചരണത്തിന്റെ കഴിഞ്ഞ വര്‍ഷത്തെ അന്താരാഷ്ട്രാതിഥേയര്‍ കൂടിയായിരുന്ന നാം, പോയ കാലങ്ങളെ അപേക്ഷിച്ച് ഉത്തരവാദിത്തമുള്ളവര്‍ ആയിരിക്കുന്നു എന്ന തിരിച്ചറിവ് അഭിമാനമായി മാറേണ്ട ചില സാക്ഷാത്കാരങ്ങള്‍ കൂടിയുണ്ട്, ഈ അപമാനങ്ങളുടെ ഇടയ്ക്ക് പറയാന്‍. ശുഭ പ്രതീക്ഷയുടെ സൂചനകള്‍ ഉള്ള അത്തരത്തില്‍ ഒന്നാണ് കഴിഞ്ഞ വര്‍ഷത്തെ ലോകാരോഗ്യസംഘടനയുടെ ആഗോളാവലോകനക്കുറിപ്പില്‍ ‘ഉജ്ജ്വല യോജന’യെക്കുറിച്ചുള്ള ആ നല്ല പരാമര്‍ശം. പ്രകൃത്യവബോധമുള്ള ദാര്‍ശനികര്‍ അധികാരികളായി കടന്നുവരുമ്പോള്‍ എന്തൊക്കെ സംഭവിക്കാം എന്നുള്ളതിന്റെ ഏറ്റവും നല്ല മാതൃകകളില്‍ ഒന്ന് കൂടിയാണ് അത്. നമ്മുടെ നാഗരികതയ്ക്ക് അത് അപൂര്‍വവുമായിരുന്നില്ല. ദരിദ്രഗ്രാമീണനെവിറകും ചാണകവറളിയും കല്‍ക്കരിയും ഒക്കെ പുകയുന്ന അടുപ്പുകളില്‍ നിന്നും, അത് പ്രസരിപ്പിക്കുന്ന കരിമ്പുകയില്‍ നിന്നുമൊക്കെ വിമോചിപ്പിച്ചുകൊണ്ട്, ചുടലകളിലേക്കുള്ള അവന്റെ അവിരാമമായ യാത്രയ്ക്ക് തടയിട്ട ആ ദര്‍ശനത്തിന്റെ പാരിസ്ഥിതിക മൂല്യം നമുക്ക് എത്ര മനസ്സിലായോ ആവോ? അത് മനസ്സിലാകണമെങ്കില്‍ ഗൃഹാന്തര്‍ഭാഗത്ത്ഉത്പാദിപ്പിക്കുന്ന അടുപ്പുപുകയുണ്ടാക്കുന്ന ഗുരുതരരോഗങ്ങള്‍ പ്രതിവര്‍ഷം കൊന്നുകൂട്ടുന്ന, പാവം മനുഷ്യന്റെ കണക്കറിയണം. അതില്‍ത്തന്നെ ഭീതിദമാംവണ്ണം മുമ്പിട്ടു നില്‍ക്കുന്ന സ്ത്രീകളുടെ എണ്ണവും. നാന്നൂറ് സിഗരറ്റുകള്‍ വലിച്ചാല്‍ ശ്വസിക്കുന്ന വിഷപ്പുകയ്ക്ക് തുല്യമായ പുകയത്രേ ഒരു മണിക്കൂര്‍ തീപൂട്ടലില്‍ അവര്‍ അകത്താക്കുക! നമുക്ക് ലഭ്യമായ വിവരങ്ങള്‍ വച്ച് ലോകത്തെ ഏറ്റവും വലിയ അഞ്ച് കൊലയാളികളില്‍ ഒന്ന് വായുമലിനീകരണവും, അതില്‍ മുമ്പന്‍ അടുക്കളപ്പുകയും ആണ്.
ലോകാരോഗ്യ സംഘട നയുടെ കണക്കുപ്രകാരം, 2016-ല്‍ മാത്രം ഗൃഹാന്തരവായു മലിനീകരണം (House hold air pollution) മൂലം ലോകത്ത് കൊല്ലപ്പെട്ടത് മുപ്പത്തിയെട്ടു ലക്ഷം ഹതാശരാണ്. ഒരു വര്‍ഷത്തെ മൊത്തം മരണത്തിന്റെ എട്ടു ശതമാനത്തോളം വരുമത്. അതില്‍ത്തന്നെ ആഫ്രിക്കയും ഇന്ത്യയും തമ്മിലത്രേ ഒന്നാമതെത്താന്‍ മത്സരം. ഇവിടെ, ഇന്ത്യയില്‍ 2017-ല്‍ മാത്രം പുക മൂലമുണ്ടായ ഗുരുതരമായ രോഗങ്ങള്‍ മൂലം മരിച്ചത് പതിനേഴു ലക്ഷം മനുഷ്യരാണ്. റോഡപകടങ്ങള്‍ മൂലമോ, ഏതെങ്കിലും പകര്‍ച്ചവ്യാധികള്‍ മൂലമോ, അമിതമദ്യപാനം മൂലമോ ഒക്കെയുള്ള മരണത്തെ അധികരിച്ച് നില്‍ക്കും ആ കണക്കെന്നര്‍ത്ഥം. Health Effects Institute, Boston, ന്റെ State of Global Air 2019 റിപ്പോര്‍ട്ട്—പ്രകാരം ഈ ഭൂമുഖത്ത് ഏറ്റവും കൂടുതല്‍ അടുപ്പുകള്‍ പുകയുന്നത് ഇന്നും ഇന്ത്യയിലാണ്. ആ റിപ്പോര്‍ട്ടിലും ഉജ്ജ്വല അഭിനന്ദിക്കപ്പെടുന്നുണ്ട്. 2005ല്‍, ഇന്ത്യയില്‍ വിറകു-വറളി-കല്‍ക്കരി അടുപ്പുപയോഗിച്ചിരുന്നത് എഴുപത്തിയാറു ശതമാനം വീടുകളായിരുന്നു. 2017 ആവുമ്പോഴേക്കും അത് പതിനാറു ശതമാനം താഴ്ന്ന്, അറുപതു ശതമാനംവരെ എത്തി എന്നാണ് അവര്‍ പറയുന്നത്. അതിന് മൂലകാരണം ഉജ്ജ്വലയോജനയാണ്. വായുദൂഷണത്തെ കുറയ്ക്കാനുള്ള പദ്ധതികള്‍ അതുകൊണ്ടും തീരുന്നില്ല. ഈ വര്‍ഷമാദ്യം തുടങ്ങിയ National Clean Air Pro-gramme(NCAP) ഇതിനോടകം തന്നെ അന്തര്‍ദേശീയ വാര്‍ത്തയായി മാറിയിരിക്കുന്നു. മേല്‍പ്പറഞ്ഞ ചില പ്രഖ്യാതമായ അവലോകനങ്ങള്‍ അതിനെയും ശ്ലാഘിച്ചിട്ടുണ്ട്. മഹത്തായ ഹ്രസ്വകാല-ദീര്‍ഘകാല ലക്ഷ്യങ്ങളുള്ള ഈ പദ്ധതിപ്രകാരം, ഇരുപത്തിമൂന്ന് സംസ്ഥാനങ്ങളിലായി മോശം അന്തരീക്ഷവായുവുള്ള നൂറ്റി രണ്ടു നഗരങ്ങള്‍ ആദ്യഘട്ടത്തില്‍ തിരഞ്ഞെടുത്ത് വേല തുടങ്ങിയിരിക്കുന്നു എന്നതും ശുഭോദര്‍ക്കം തന്നെ.
ദ്യൌ ശാന്തി: അന്തരീക്ഷം ശാന്തി: പൃഥിവീ ശാന്തി: ആപ: ശാന്തി:രോഷധയ: ശാന്തി: വനസ്പതയ ശാന്തി: അര്‍ത്ഥിച്ച നമ്മുടെ ഭാരതകുലത്തില്‍ പിറന്ന്, നമ്മുടെയും, ഇനി വരാനിരിക്കുന്ന പരമ്പരകളുടെയും യോഗക്ഷേമം ലക്ഷ്യമിട്ട് ഇത്തരം അഭിയാനങ്ങളില്‍ അഭിരതനായ ആ ഒറ്റമരത്തിന്, മഹാഭാരതം അനാര്‍ത്തപുരം എന്നും, ഹ്യൂയാന്‍ സാങ്ങ് ആനന്ദപുരം എന്നും വിളിച്ച വടക്കന്‍ ഗുജറാത്തിലെ വഡനഗരത്തില്‍, തന്റെ പാവപ്പെട്ട മാതാവിന്റെ ധൂമിലമായ ജീവിതം കണ്ട് കഷ്ടപ്പെട്ട് വളര്‍ന്ന ആ മകന് ഇന്നത്തെ ഈ ദിനം സമര്‍പ്പിച്ചാലോ…
പശ്യേമ ശരദ: ശതം.. ജീവേമ ശരദ: ശതം..
*കടപ്പാട്: Natural and anthropogenic variations in methane sources during the past two millennia / Nature 2012, DOI: 10.1038/nature11461.
**പ്രളയാനന്തരം ആ ജില്ലയിലെ താഴ്ന്ന പ്രദേശങ്ങളിലെ വായുവില്‍ അപകടകാരികളായ അതിസൂക്ഷ്മധൂളികള്‍ കലര്‍ന്നു ധാരാളം പേര്‍ക്ക് ശ്വാസകോശസംബന്ധിയായ അസുഖങ്ങള്‍ വരുന്നതായി പറയുന്നുണ്ട്.