ഗുജറാത്ത് കലാപക്കേസ് കൈകാര്യം ചെയ്ത ആരെയും ഇസ്ലാമിസ്റ്റ്പക്ഷക്കാര്‍ക്ക് വിശ്വാസമില്ലാതാകുന്നു. ആദ്യം അവര്‍ പറഞ്ഞത് ഗുജറാത്ത് പോലീസിലും ഗുജറാത്തിലെ കോടതിയിലും വിശ്വാസമില്ലെന്നാണ്. അവര്‍ക്കുവേണ്ടി സുപ്രീംകോടതി കേസ് മുംബൈയിലേക്ക് മാറ്റി. അവരുദ്ദേശിച്ച ഫലം അവിടെയും കിട്ടിയില്ല. അവര്‍ ലക്ഷ്യമിട്ടത് മോദിയെയായിരുന്നു. മോദിയെ കുടുക്കാന്‍ ഗുല്‍ബര്‍ഗ് സൊസൈറ്റി കലാപത്തില്‍ കൊല്ലപ്പെട്ട ഇര്‍ഫാന്‍ ജഫാരിയുടെ ഭാര്യ സാകിയയെ മുന്നില്‍ നിര്‍ത്തി കേസ് കൊടുത്തു. സുപ്രീം കോടതി ഇവരുടെ വാദം കേട്ടതനുസരിച്ച് പ്രത്യേക അന്വേഷണ സംഘത്തെ നിയോഗിച്ച് അന്വേഷണം നടത്തി. ടീസ്റ്റാസെറ്റല്‍വാദും കൂട്ടരും കള്ളസാക്ഷികളെയും വ്യാജമൊഴികളെയും വെച്ചാണ് കളിക്കുന്നതെന്ന് ഈ അന്വേഷണസംഘം കണ്ടെത്തി. അതോടെ ഇക്കൂട്ടര്‍ പ്രത്യേക അന്വേഷണസംഘത്തിന് എതിരായി.
സുപ്രീംകോടതിയുടെ മൂന്നംഗ ബഞ്ച് ഇപ്പോള്‍ ഇവരുടെ കേസ് കേള്‍ക്കുകയാണ്. ഇവര്‍ക്കുവേണ്ടി ഹാജരായ കോണ്‍ഗ്രസ് നേതാവ് കപില്‍ സിബല്‍ കോടതിയില്‍ ഹാജരാക്കിയ തെളിവുകളാണ് വിചിത്രം. ഐ.എസ്.ആര്‍.ഒ കേസില്‍ നമ്പിനാരായണനെ പ്രതിയാക്കിയ പോലീസ് ഉദ്യോഗസ്ഥന്‍ എന്ന നിലയ്ക്ക് വിശ്വാസ്യത നഷ്ടമായ ശ്രീകുമാറിന്റെ മൊഴിയാണ് ഒന്ന്. ഹിന്ദുത്വവിരുദ്ധരുടെ കൈക്കോടാലിയായ തെഹല്‍ക്കയുടെ ടേപ്പാണ് രണ്ടാമത്തേത്. ഇസ്ലാമിസ്റ്റുകള്‍ക്കുവേണ്ടി പണിയെടുക്കുന്ന മനുഷ്യാവകാശ-സിറ്റിസണ്‍ ട്രിബ്യൂണലുകളുടെ കണ്ടെത്തലാണ് മറ്റൊന്ന്. നിഷ്പക്ഷതയില്ലാത്ത ഇത്തരക്കാര്‍ നല്‍കുന്ന തെളിവുകള്‍ കപില്‍ സിബല്‍ ആധികാരികം എന്ന നിലയ്ക്കാണ് കോടതിയ്ക്കു മുമ്പില്‍ സമര്‍പ്പിച്ചത്. പ്രത്യേക അന്വേഷണസംഘം ഇതൊന്നും പരിഗണിച്ചില്ല എന്നു പരാതിപ്പെടുകയും ചെയ്തു. എല്ലാം കേട്ട ശേഷം വിശ്വസിക്കാന്‍ പറ്റുന്ന വല്ല തെളിവും കൊണ്ടു വരൂ എന്ന് സിബലിനോട് ജഡ്ജിമാര്‍ പറയുകയുണ്ടായി. ഇത് ഇസ്ലാമിസ്റ്റുകളെ ചൊടിപ്പിച്ചിരിക്കയാണ്. തങ്ങള്‍ നല്‍കുന്ന തെളിവുകള്‍ അപ്പടി സ്വീകരിച്ച് അതിനനുസരിച്ച് വിധി പറയാത്ത ഒരു ന്യായാധിപനും അവര്‍ക്ക് സ്വീകാര്യനല്ല. പ്രത്യേക അന്വേഷണസംഘത്തെ പോലെ സുപ്രീംകോടതി ജഡ്ജിമാരും തങ്ങള്‍ക്ക് സ്വീകാര്യമല്ല എന്ന് ഇവര്‍ പറയുന്ന അവസ്ഥയാണ് വരാന്‍ പോകുന്നത്.