എല്‍.എസ്. ബിനു എന്ന നോവലിസ്റ്റ് ആദ്യമായി പ്രസിദ്ധീകരിച്ച നോവലാണ് ‘പ്രിചോയി’. വളരെ സവിശേഷമായ പേരുതന്നെ ആരുടെയും ശ്രദ്ധ ആകര്‍ഷിക്കുന്നുന്നതാണ്. പുതിയ എഴുത്തുകാരുടെ കൃതികള്‍ ആരും അത്ര ഗൗരവമായി എടുക്കാറില്ല എന്നതു യാഥാര്‍ത്ഥ്യം. എനിക്ക് ബിനുവിന്റെ കൃതിയോട് പ്രത്യേക താല്പര്യം തോന്നിയത് രണ്ടു കാരണങ്ങള്‍ കൊണ്ടാണ്. ഒന്ന്: കൃതിയുടെ പേരുതന്നെ. രണ്ട്: നോവലിന്റെ പശ്ചാത്തലം എനിക്കു കൂടി പരിചിതമായ പ്രദേശങ്ങളാണ് എന്നതുതന്നെ. തിരുവനന്തപുരം നഗരത്തിന്റെ പരിസരത്തും ഒരു ആദിവാസി ഗ്രാമത്തിലുമാണ് മുഖ്യമായും സംഭവങ്ങള്‍ അരങ്ങേറുന്നത്.
നോവലിന് അവതാരിക അനിവാര്യമായ കാര്യമല്ലെങ്കിലും മുരുകന്‍ കാട്ടാക്കട ഇതിന് ഒരു ആമുഖക്കുറിപ്പ് എഴുതിയിട്ടുണ്ട്. മുരുകന്റെ മുഖക്കുറിപ്പ് എന്നെ വഴിതെറ്റിച്ചു കളഞ്ഞു എന്നു പറയാതെ വയ്യ. പതിവു ആദിവാസി ജീവിതത്തെയും അവിടെ നടക്കുന്ന ചൂഷണത്തെയും സ്ഥിരം പാറ്റേണില്‍ അവതരിപ്പിക്കുന്ന ഒരു മുതലക്കണ്ണീര്‍ വിലാപമാണ് എന്നു നമുക്കു തോന്നിപ്പിക്കുന്ന രീതിയിലാണ് അവതാരികാകാരന്‍ എഴുതിയിരിക്കുന്നത്. ആ എഴുത്ത് വായിക്കാനുള്ള എന്റെ ത്വരയെ കെടുത്തിക്കളഞ്ഞു. അതുകാരണം നോവലിസ്റ്റ് നേരിട്ടു പുസ്തകം തന്നിട്ടും കുറച്ചുകാലം വായനാവിമുഖനായിത്തന്നെ ഞാന്‍ കഴിച്ചുകൂട്ടി. എന്നാല്‍ നേരത്തെ പുസ്തകം വായിച്ച എന്റെ സുഹൃത്ത്, അധ്യാപകന്‍ കൂടിയായ ഗിരീഷ് നിര്‍ബ്ബന്ധിച്ചപ്പോഴാണ് വായനയ്ക്ക് ഇറങ്ങിപ്പുറപ്പെട്ടത്.
ഈ കൃതി എന്നെ അത്ഭുതപ്പെടുത്തിക്കളഞ്ഞു. പുതിയ എഴുത്തുകാരില്‍ കാണുന്ന ഭാഷാപരമായ പ്രശ്‌നങ്ങളോ ശൈലീഭംഗങ്ങളോ ഒന്നും കാണാനില്ല, നല്ല തെളിമയോടെ വായിച്ചു പോകാവുന്ന നോവല്‍. ഇക്കാലത്തെ ആഖ്യായികകളില്‍ സ്ഥിരമായുള്ള ഗിമ്മിക്കുകളോ അനുകരണങ്ങളോ ഒന്നുമില്ല. മറ്റാരേയും പിന്‍പറ്റാതെ സ്വന്തം ശൈലിയിലുള്ള എഴുത്ത്, യാഥാര്‍ത്ഥ്യബോധത്തോടുകൂടിയുള്ള സാമൂഹ്യവീക്ഷണം, സത്യാനന്തര സമൂഹത്തില്‍ പരുങ്ങിപ്പരുങ്ങിയാണെങ്കിലും സത്യത്തെ അവതരിപ്പിക്കാനുള്ള വ്യഗ്രത ഇതൊക്കെ ഈ നോവലിസ്റ്റിനെ വ്യത്യസ്തനാക്കുന്നു.
കേരളത്തില്‍ ഇപ്പോള്‍ കണ്ടുവരുന്ന പരിസ്ഥിതി പ്രസ്ഥാനങ്ങളും മനുഷ്യാവകാശ നാട്യക്കാരും ആദിവാസികളുടെ പേരില്‍ മുതലക്കണ്ണീരൊഴുക്കുന്ന എന്‍.ജി.ഒകളുമൊക്കെ എത്ര വലിയ അപകടകാരികളാണ് എന്ന തിരിച്ചറിവ് ആണ് ഈ എഴുത്തുകാരനെ വ്യത്യസ്തനാക്കുന്നത്. കാസര്‍കോട് ജില്ലയുടെ വടക്കന്‍ മേഖലയില്‍ നടക്കുന്ന മനുഷ്യാവകാശ സമരങ്ങളുടെ പൊള്ളത്തരം നേരിട്ടു മനസ്സിലാക്കാന്‍ കഴിഞ്ഞ ഒരാളാണ് ഈ ലേഖകന്‍. എത്ര സമര്‍ത്ഥമായാണ് ഇത്തരക്കാര്‍ ആദിവാസികളെയും മറ്റും വലയിലാക്കുന്നത്.
നോവലില്‍ താന്‍ എയഡ്‌സ് രോഗിയാണെന്നറിഞ്ഞിട്ടും ആദിവാസി സമരനേതാവായ ‘പ്രചോയി’ക്ക് അതുപകര്‍ന്നു നല്‍കാന്‍ ഉദ്യമിക്കുന്ന അന്‍വര്‍ ഒരു പ്രതീകമാണ്. ഈ നോവലിനെ മഹത്തായ ഒരു കലാസൃഷ്ടിയാക്കി മാറ്റുന്നത് ഇത്തരം തിരിച്ചറിവുകളാണ്. ”ചത്തത് കീചകനെങ്കില്‍ കൊന്നത് ഭീമന്‍തന്നെ” എന്ന മട്ടില്‍ രാജ്യത്തെവിടെയും നടക്കുന്ന ദളിത് – ആദിവാസി പീഡനങ്ങളുടെ പിറകില്‍ സവര്‍ണ ഫാസിസ്റ്റുകളാണെന്ന് പ്രചരിപ്പിക്കുന്നത് മാധ്യമങ്ങളുടെ സ്ഥിരം പതിവാണ്. സാഹിത്യസൃഷ്ടികള്‍ ഇതിനെ അന്ധമായി പിന്‍പറ്റുന്നവയാണ്. എന്നാല്‍ വ്യത്യസ്തമായ ഒരു സമീപനമാണ് ഈ കൃതി സ്വീകരിച്ചിരിക്കുന്നത്. യാഥാര്‍ത്ഥ്യത്തിന്റെ, സത്യത്തിന്റെ മുഖം നമുക്കിവിടെ ദര്‍ശിക്കാനാവും. ആദിവാസി-ദളിത് വിഭാഗങ്ങളെ തന്ത്രപരമായി കെണിയില്‍ പെടുത്തുന്ന വിഭാഗങ്ങള്‍ ആരൊക്കെയാണെന്ന് നോവല്‍ നമുക്കു കാട്ടിത്തരുന്നു.
സമകാലിക കേരള സമൂഹം ചര്‍ച്ചചെയ്യുന്ന എല്ലാ പ്രശ്‌നങ്ങളിലൂടെയും കടന്നുപോകുന്നു എന്നതാണ് നോവലിന്റെ മറ്റൊരു പ്രത്യേകത. മാധ്യമങ്ങളില്‍ നടക്കുന്ന കച്ചവടതന്ത്രങ്ങള്‍, എയ്ഡ്‌സ്, സ്വവര്‍ഗ്ഗലൈംഗികത, ആദിവാസിചൂഷണം, ലൈംഗിക വിദ്യാഭ്യാസം ഇങ്ങനെ ഇന്നത്തെ സമൂഹം പരിഗണിക്കേണ്ട വിഷയങ്ങളൊക്കെ ചര്‍ച്ചയ്ക്കു വിധേയമാക്കുകയും അവയെക്കുറിച്ചൊക്കെ തെളിമയുള്ള അഭിപ്രായങ്ങള്‍ അവതരിപ്പിക്കുകയും ചെയ്യാന്‍ നോവലിസ്റ്റിനു കഴിഞ്ഞിരിക്കുന്നു. ”ബ്രിട്ടീഷുകാര്‍ ഇന്ത്യവിട്ടുപോയെങ്കിലും ആ കൊളോണിയല്‍ സംസ്‌കാരം നമ്മെ വിട്ടുപോയിട്ടില്ല.മനുഷ്യാവകാശത്തെപ്പറ്റി ഫീച്ചറുകള്‍ എഴുതുന്ന പത്രത്തില്‍ ഇതാണവസ്ഥയെങ്കില്‍ മറ്റു സ്ഥാപനങ്ങളില്‍ എങ്ങനെയാകും” എന്ന് നോവലിലെ നായകനായ സുധി ചോദിക്കുമ്പോള്‍ നമുക്ക് നമ്മുടെ മാധ്യമങ്ങളുടെ ദയനീയസ്ഥിതി മനസ്സിലാകുന്നു. മാധ്യമങ്ങള്‍ക്കുള്ളില്‍ നടക്കുന്ന തൊഴില്‍ ചൂഷണത്തെക്കുറിച്ചുപോലും നോവലിസ്റ്റ് ബോധവാനാണ്.
നോവലില്‍ സൂക്ഷ്മതലത്തില്‍ മറ്റൊരു വലിയ സംഘര്‍ഷം അവതരിപ്പിക്കപ്പെടുന്നുണ്ട്. അത് എത്ര പേരുടെ വായനയില്‍ വെളിവാക്കപ്പെടുന്നു എന്നത് പ്രധാനമാണ്. ‘നാട്യപ്രധാനം നഗരം ദരിദ്രം നാട്ടിന്‍പുറം നന്മകളാല്‍ സമൃദ്ധം’. എന്ന കുറ്റിപ്പുറത്തിന്റെ വരിപോലെ ഗ്രാമനഗര സംഘര്‍ഷത്തിന്റെ ഒരു തലം നോവലിലുണ്ട്. ഒരു ഗ്രാമീണന്റെ മനസ്സുമായി ജീവിക്കുന്ന നായകന്‍, സുധി നാഗരിക ജീവിതത്തിന്റെ കാപട്യത്തില്‍ തകര്‍ന്നു പോവുകയാണ്. ഒരു ഫ്യൂഡല്‍ സമൂഹത്തില്‍ നിന്നു വരുന്ന സുധിക്ക് ആ കാലഘട്ടത്തിന്റെ നന്മയും ആര്‍ജ്ജവവും ഉണ്ട്. നോവലിസ്റ്റിന്റെ ആത്മാംശം സുധിയില്‍ നമുക്കു കാണാം. സുധിയുടെ ബാല്യ യൗവ്വന ഘട്ടങ്ങള്‍ അവതരിപ്പിക്കുന്ന സന്ദര്‍ഭങ്ങളിലെല്ലാം ഗ്രാമീണ നന്മയെ ചേര്‍ത്തു പിടിക്കാന്‍ എഴുത്തുകാരന്‍ ശ്രദ്ധിച്ചിട്ടുണ്ട്.
വളരെ വിപുലമായ പഠനം അര്‍ഹിക്കുന്ന മഹത്തായ ഒരു നോവലാണ് എല്‍.എസ്. ബിനുവിന്റെ ‘പ്രിചോയി’. ആദ്യ നോവല്‍ തന്നെ ശ്രദ്ധേയമാക്കാന്‍ കഴിഞ്ഞ ബിനു മലയാള നോവല്‍ സാഹിത്യത്തിന് ഒരു മുതല്‍ക്കൂട്ടാണ്. ഗതാനുഗതികത്വത്തില്‍ നിന്ന് നമ്മളെ രക്ഷിക്കാന്‍ ഈ കൃതിക്കു കഴിഞ്ഞിരിക്കുന്നു. കേരളത്തിന്റെ ധൈഷണിക ജീവിതത്തിന്റെ എതിര്‍ദിശയില്‍ സഞ്ചരിക്കുന്ന ഈ കൃതി വലിയ പരിഗണനകള്‍ ലഭിക്കേണ്ട ഒന്നാണ്. ഏറ്റവും ശ്രദ്ധേയമായ കാര്യം കപടമായ എഴുത്തില്‍ നിന്ന് നമ്മെ വിമോചിപ്പിക്കാന്‍ ഈ കൃതിക്കു കഴിയുന്നു എന്നതാണ്. മനുഷ്യാവകാശത്തെക്കുറിച്ചുള്ള വാചാടോപങ്ങള്‍ എത്രമാത്രം ആത്മാര്‍ത്ഥതയില്ലാത്തവയാണെന്നും ആദിവാസി സമൂഹത്തെ ചൂഷണം ചെയ്യുന്ന യഥാര്‍ത്ഥ കക്ഷികള്‍ ആരൊക്കെയാണെന്നും തിരിച്ചറിയാന്‍ ഈ കൃതി നമ്മെ സഹായിക്കുന്നു. തിന്മയുടെ വിജയവും നന്മയുടെ പരാജയവും സ്ഥിരമായി സംഭവിച്ചുകൊണ്ടിരിക്കുന്ന കേരള സമൂഹത്തിന്റെ യഥാര്‍ത്ഥ മുഖം വരച്ചിടാന്‍ നോവലിസ്റ്റിന് കഴിഞ്ഞിരിക്കുന്നു. അദ്ദേഹത്തെ എത്ര അഭിനന്ദിച്ചാലും അത് അധികമാവില്ല. ഈ കൃതി കൂടുതല്‍ ചര്‍ച്ച ചെയ്യപ്പെടട്ടെ. നോവലിസ്റ്റ് വലിയ പുരസ്‌കാരങ്ങള്‍ക്ക് അര്‍ഹനാകട്ടെ. അദ്ദേഹം അതൊക്കെ അര്‍ഹിക്കുന്നുണ്ട് എന്നതില്‍ സംശയമില്ല.
എനിക്ക് ലഭിച്ച മറ്റൊരു കൃതി സന്ധ്യ എമ്മിന്റെ ചെറുകഥകള്‍ ആണ്. വളരെ മനോഹരമായ പേര്, ‘ആലിലയില്‍ എഴുതിയത്’. ഈ സമാഹാരവും വായനയെ ദീപ്തമാക്കുന്നതുതന്നെ. പതിനാറ് കഥകള്‍ ഉള്ള ഈ സമാഹാരത്തിന്റെ എല്ലാകഥകളും ശരാശരിക്കു മുകളില്‍ നില്‍ക്കുന്നതും വ്യത്യസ്തത പുലര്‍ത്തുന്നതുമാണ്. എഴുത്തുകാരിയുടെ ആദ്യ പുസ്തകമാണോ എന്നൊന്നും അറിയാന്‍ പുസ്തകത്തില്‍ സൂചനയില്ല. എന്തായാലും അവതാരികാകാരന്‍ സൂചിപ്പിക്കും പോലെ ‘ഇരുണ്ട രാവറുതിയ്‌ക്കൊടുവില്‍ പ്രഭാതസന്ധ്യയുടെ നേര്‍ത്ത നനവും പ്രതീക്ഷയും പ്രകാശവുമുള്ള കഥകളാണ് വരുംപുറങ്ങളില്‍’. അവതാരികാകാരന്റെ ‘പ്രഭാതസന്ധ്യ’ എന്ന പ്രയോഗം വളരെ ശ്രദ്ധിക്കേണ്ടതാണ്. എഴുത്തുകാരിയുടെ പേരിനെ ഒന്നു പൊലിപ്പിക്കാനാവണം ‘പ്രഭാത സന്ധ്യ’ എന്നു ചേര്‍ത്തത്. സത്യത്തില്‍ പ്രഭാതം എന്നു മതിയാകും. പ്രഭാതം ആണല്ലോ ഇരുട്ടിനു ശേഷമുള്ള ആശ്വാസം, പ്രഭാതസന്ധ്യയല്ലല്ലോ. എങ്കിലും വളരെ അന്വര്‍ത്ഥമായിട്ടായിരിക്കണം പ്രഭാതസന്ധ്യ എന്നുകൊടുത്തത്.
എല്ലാ എഴുത്തുകാരികളുടെയും കഥകള്‍ പോലെ പ്രണയസുരഭിലമാണ് സന്ധ്യയുടെ ആദ്യകഥ. പ്രധാനകഥയും അതുതന്നെയെന്നു തോന്നുന്നു. അതുകൊണ്ടാവണം സമാഹാരത്തിന് ആ കഥയുടെ പേരുതന്നെ നല്‍കിയത്. പ്രണയത്തിന്റെ നനവൂറുന്ന കവിതപോലെ ഈ കഥ പ്രണയികളെ ആനന്ദിപ്പിക്കും. എന്നാല്‍ എനിക്കു കൂടുതല്‍ ആനന്ദമുണ്ടാക്കിയത് മറ്റു ചില കഥകളാണ്. അതില്‍ ഒന്ന് ‘അവല്‍ അണ്ണാച്ചി’ എന്ന കഥയാണ്. വീടുകളില്‍ അവല്‍, ഈത്തപ്പഴം ഇവയൊക്കെ കൊണ്ടു നടന്നു വില്‍ക്കുമായിരുന്ന ഒരു കാലം ഉണ്ടായിരുന്നു. ഇന്നത്തെ തലമുറയ്ക്ക് അതൊക്കെ അജ്ഞാതമാകാനാണിട. ഈത്തപ്പഴവും അവലുമൊക്കെ സൂപ്പര്‍മാര്‍ക്കറ്റിലെ പായ്ക്കറ്റ് വിഭവങ്ങള്‍ ആയിക്കഴിഞ്ഞല്ലോ. ആ പഴയ കാലത്തെ ചെറിയ നൊമ്പരത്തോടെ അവതരിപ്പിക്കാന്‍ കഥാകാരിക്കു കഴിയുന്നു.
എഴുത്തുകാരില്‍ തൊണ്ണൂറുശതമാനം പേരും പഴമയില്‍ മനസ്സുടക്കിക്കിടക്കുന്നവരാണ്. പുതിയ കാലത്തോട് ചേര്‍ന്നു പോകാത്ത നൊസ്റ്റാള്‍ജിയക്കാരാണവര്‍. ബില്ലി കോളിന്‍സ് (Billy Collins) എന്ന കവിയ്ക്ക് നൊസ്റ്റാള്‍ജിയ എന്നൊരു കവിത തന്നെയുണ്ട്. ആ കവിതയുടെ അവസാന സ്റ്റാന്‍സയില്‍ കവി പറയുന്നു. “As usual I was thinking about the moments of the past” ഭാവിയെക്കുറിച്ച് കവിക്ക് വളരെക്കുറച്ചേ ചിന്തിക്കാനുള്ളൂ. ആ പഴമയെ അനുഭവിപ്പിക്കുന്ന കൃതികള്‍ എഴുത്തുകാര്‍ക്ക് വളരെ പ്രിയപ്പെട്ടവയായിരിക്കും. ടാഗൂറിന്റെ ഹോംസിക്കനെസ്സ് (Homesickness) എന്ന കഥ പോലെ നമ്മളെല്ലാവരും ഗൃഹാതുരതയില്‍ ദുഃഖിച്ചു സന്തോഷിക്കുന്നവരാണ്. അവല്‍ അണ്ണാച്ചി നമ്മെ പഴയമയുടെ നൊമ്പരത്തിലേയ്ക്കും അതുവഴി ആനന്ദത്തിലേയ്ക്കും നയിക്കുന്നു.
സന്ധ്യയുടെ മറ്റു കഥകളും മനോഹരങ്ങളാണെങ്കിലും സ്ഥലപരിമിതി അവയെക്കുറിച്ചെഴുതുന്നതില്‍ നിന്നും വിലക്കുന്നു. മറ്റൊരു സന്ദര്‍ഭത്തില്‍ കൂടുതല്‍ എഴുതിക്കൊള്ളാമെന്നു പറഞ്ഞോട്ടെ. പുതിയ എഴുത്തുകാരെന്നു വിളിക്കാവുന്ന രണ്ടു പേരുടെ കൃതികള്‍ വായിച്ചപ്പോഴുണ്ടായ സന്തോഷം മലയാള സാഹിത്യത്തിന്റെ ഭാവിശോഭനമായിരിക്കും എന്ന തോന്നല്‍ എന്നിലുണ്ടാക്കുന്നു.