നവംബര്‍ 25- ആരാധനാ സ്വാതന്ത്ര്യദിനം
കേരളഗാന്ധിയെന്ന പേരില്‍ അറിയപ്പെടുന്ന സ്വര്‍ഗ്ഗീയ കേളപ്പജിയുടെ നേതൃത്വത്തില്‍ മലബാര്‍ പ്രദേശത്ത് ക്ഷേത്രപുനരുദ്ധാരണ പ്രവര്‍ത്തനങ്ങള്‍ ആരംഭിക്കുമ്പോള്‍ പലക്ഷേത്രങ്ങളും വളരെ പരിതാപകരമായ അവസ്ഥയിലായിരുന്നു. ടിപ്പുവിന്റെ പടയോട്ടക്കാലത്തും 1921ലെ മാപ്പിള ലഹളക്കാലത്തും നൂറുകണക്കിന് ക്ഷേത്രങ്ങളാണ് മലബാറില്‍ തകര്‍ക്കപ്പെട്ടത്. പില്‍ക്കാലത്ത് അവയില്‍ പലതും പള്ളികളായി രൂപാന്തരപ്പെടുകയും ചെയ്തിട്ടുണ്ട് എന്നുള്ളത് ഒരു ചരിത്രവസ്തുതയാണ്.
ബാഹ്യമായുണ്ടായ ആക്രമണങ്ങള്‍ മാത്രമല്ല, ആഭ്യന്തര കാരണങ്ങളും ക്ഷേത്രങ്ങളുടെ അധഃപതനത്തിനുകാരണമായിട്ടുണ്ട്. വിശ്വാസികളുടെ അവഗണനകൊണ്ടാണ് അധികം ക്ഷേത്രങ്ങള്‍ക്കും ജീര്‍ണ്ണത സംഭവിച്ചത്. ക്ഷേത്രങ്ങളുടെ മഹത്വമെന്താണെന്നും എത്രയാണെന്നും മനസ്സിലാക്കുന്നതില്‍ വന്ന വീഴ്ചയും അധഃപതനത്തിന് കാരണമായിട്ടുണ്ട്. രാഷ്ട്രീയ മണ്ഡലത്തിലുണ്ടായ അഭാരതീയ ദര്‍ശനങ്ങളുടെ വര്‍ദ്ധമാനമായ സ്വാധീനം ഒരളവുവരെ ക്ഷേത്രപുരോഗതിക്ക് തടസ്സം സൃഷ്ടിച്ച കാരണങ്ങളിലൊന്നാണ്. കേരളത്തില്‍ കമ്മ്യൂണിസ്റ്റ് പ്രത്യയശാസ്ത്രവും അതിനോടനുബന്ധിച്ച് വളര്‍ന്നുവന്ന പുരോഗമന കലാസാംസ്‌കാരിക പ്രസ്ഥാനങ്ങളും ക്ഷേത്രങ്ങളെ അവജ്ഞയോടെ കാണുകയും ‘ഒരു ക്ഷേത്രം നശിച്ചാല്‍ അത്രയും അന്ധവിശ്വാസങ്ങള്‍ നശിച്ചു’ വെന്ന് പ്രചരിപ്പിക്കുകയും ചെയ്തു. ഇതോടൊപ്പം യുവജനങ്ങളുടെ ഇടയില്‍ വളര്‍ന്നുവന്ന നിരീശ്വരവാദവും ക്ഷേത്രങ്ങളുടെ തകര്‍ച്ചയ്ക്ക് ആക്കം കൂട്ടി.
സാമ്പത്തികപരിഷ്‌ക്കാരങ്ങളുടെ മറവില്‍ ക്ഷേത്രസ്വത്തുക്കള്‍ അന്യാധീനപ്പെടുകയും നിത്യനിദാനകാര്യങ്ങള്‍ പോലും നടത്തുവാന്‍ കഴിയാതെ പല ക്ഷേത്രങ്ങളും പൂട്ടിയിടപ്പെടുകയും ചെയ്തു. സംസ്ഥാനതലത്തില്‍ ദേവസ്വം ബോര്‍ഡുകളുടെയും ദേവസ്വം ഡിപ്പാര്‍ട്ട്‌മെന്റിന്റേയും ഭരണം നിരീശ്വരവാദികളും ക്ഷേത്രവിശ്വാസം തൊട്ടുതെറിച്ചിട്ടില്ലാത്തവരുമായ രാഷ്ട്രീയക്കാരുടെ കൈകളിലമര്‍ന്നു. ഒരു സംഘടിത സമാജമെന്ന നിലയില്‍ ഇത്തരത്തിലുള്ള പ്രതിസന്ധി അഭിമുഖീകരിക്കുവാനോ അവയ്ക്ക് പരിഹാരം കണ്ടെത്തുവാനോ ഉള്ള ഒരു മാനസികാവസ്ഥയായിരുന്നില്ല അന്ന് ബഹുഭൂരിപക്ഷം ഹിന്ദുക്കള്‍ക്കും ഉണ്ടായിരുന്നത്.
മേല്‍വിവരിച്ച രീതിയിലുള്ള പ്രതികൂല സാഹചര്യങ്ങള്‍ നിലനില്‍ക്കുന്നതിനാല്‍ ഒരു സംഘടിത സമാജത്തിന് മാത്രമേ ക്ഷേത്രങ്ങള്‍ നേരിടുന്ന പ്രശ്‌നങ്ങള്‍ക്ക് പരിഹാരം കണ്ടെത്താന്‍ കഴിയൂവെന്ന് കേളപ്പജിക്കു ബോധ്യം വന്നു. ഇതിന്റെ ഫലമായി 1966ല്‍ കോഴിക്കോട് കേന്ദ്രമാക്കി ‘മലബാര്‍ പ്രദേശ് ക്ഷേത്രസംരക്ഷണ സമിതി’യെന്ന സംഘടനക്ക് അദ്ദേഹം രൂപം നല്‍കി. ഗ്രാമക്ഷേത്രങ്ങളെ കേന്ദ്രീകരിച്ചുകൊണ്ട് പ്രാദേശികതലത്തില്‍ ശാഖാ സമിതികള്‍ രൂപീകരിച്ച് ക്ഷേത്ര പുനരുദ്ധാരണ പ്രവര്‍ത്തനങ്ങള്‍ക്ക് നേതൃത്വം കൊടുത്തു.
ഈ അവസരത്തിലാണ് അങ്ങാടിപ്പുറത്തെ തളിക്ഷേത്രത്തിന്റെ ദയനീയാവസ്ഥ കേളപ്പജിയുടെ ശ്രദ്ധയില്‍പ്പെട്ടത്. ക്ഷേത്രം പുനരുദ്ധരിക്കപ്പെടണമെങ്കില്‍ ആദ്യം വേണ്ടത് ഹിന്ദുവിന്റെ മനോവീര്യമുയര്‍ത്തുകയാണെന്ന് അദ്ദേഹം തിരിച്ചറിഞ്ഞു. 1968ല്‍ കേളപ്പജിയുടെ നേതൃത്വത്തില്‍ അങ്ങാടിപ്പുറത്തു നടന്ന ഐതിഹാസികമായ തളിക്ഷേത്ര സമരമാണ് സ്വാതന്ത്ര്യാനന്തര കാലഘട്ടത്തില്‍ ഹിന്ദു നവോത്ഥാന പ്രവര്‍ത്തനങ്ങള്‍ക്കും ഹിന്ദു ഐക്യത്തിനും ശക്തി പകര്‍ന്നത്.
കേരളത്തിലെ പുരാണപ്രസിദ്ധമായ 64 തളികളിലൊന്നാണ് മലപ്പുറം ജില്ലയിലെ പെരിന്തല്‍മണ്ണക്കടുത്തുള്ള അങ്ങാടിപ്പുറം തളിക്ഷേത്രം. തിരുമാന്ധാംകുന്ന് ക്ഷേത്രത്തിനടുത്ത് റോഡരികില്‍ ഒരു കാഞ്ഞിരമരത്തിന്റെ കീഴിലായിരുന്നു തളിയിലെ ശിവലിംഗമുണ്ടായിരുന്നത്. എണ്‍പതാം വയസ്സിലും അടങ്ങാത്ത സമരവീര്യത്തോടെ ക്ഷേത്രസ്ഥലം വീണ്ടെടുത്ത് അവിടെയൊരു മഹാദേവക്ഷേത്രം നിര്‍മ്മിക്കുവാന്‍ കേളപ്പജി മുന്നോട്ടുവന്നു. ഒരു വിഭാഗം മുസ്ലിങ്ങള്‍ അതിനെ എതിര്‍ത്തപ്പോള്‍ അവരെ പ്രീതിപ്പെടുത്തുവാന്‍ ഇ.എം.എസ്. നമ്പൂതിരിപ്പാടിന്റെ നേതൃത്വത്തിലുള്ള ഇടതു മുന്നണി സര്‍ക്കാര്‍ വര്‍ഗ്ഗീയ സംഘര്‍ഷമുണ്ടാകുവാനിടയുണ്ടെന്നു പറഞ്ഞുകൊണ്ട് അവിടെ നിരോധനം ഏര്‍പ്പെടുത്തുകയും സ്ഥലം പുരാവസ്തുവായി പ്രഖ്യാപിക്കുകയും ചെയ്തു. കൂടാതെ ശിവലിംഗത്തിന് ചുറ്റും വലിയ മതില്‍ കെട്ടി ആരാധന തടഞ്ഞു.
രാഷ്ട്രീയ സ്വയംസേവകസംഘം അന്ന് കേരളത്തില്‍ ശക്തി പ്രാപിച്ചുവരുന്ന കാലമായിരുന്നു. സംഘം കേളപ്പജിയുടെ പ്രവര്‍ത്തനങ്ങള്‍ക്ക് പരിപൂര്‍ണ്ണ പിന്തുണ നല്‍കി. ”കേളപ്പന്‍ ഹിന്ദുവര്‍ഗ്ഗീയ വാദിയാണെന്നു മുദ്രകുത്തപ്പെടുമെന്നാണ് നിങ്ങളുടെയൊക്കെ ഭീതി. മുദ്രകുത്തലിനെ ഭയന്ന് കര്‍ത്തവ്യത്തില്‍ നിന്നും വ്യതിചലിക്കുന്നത് ഇന്ന് സര്‍വ്വോദയക്കാരുടെ മുഖമുദ്രയായിരിക്കയാണെന്ന് തോന്നുന്നു. ഞാന്‍ അത്തരം സര്‍വ്വോദയക്കാരനല്ല” എന്നു പറഞ്ഞുകൊണ്ടാണ് കേളപ്പജി തളി ക്ഷേത്രസമരത്തിന് നേതൃത്വം കൊടുത്തത്. തികച്ചും അക്രമരഹിതമായ ഒരു ബഹുജന പ്രക്ഷോഭത്തിലൂടെ ക്ഷേത്രസ്ഥലം വീണ്ടെടുക്കുന്നതില്‍ കേളപ്പജി വിജയിച്ചു. നിരീശ്വരവാദികളായ മാര്‍ക്‌സിസ്റ്റുകാരും അവര്‍ നിയന്ത്രിക്കുന്ന സര്‍ക്കാരും മുസ്ലിം മതമൗലികവാദികളും കൈകോര്‍ത്തുപിടിച്ചുകൊണ്ട് ഹൈന്ദവ ജനതയുടെ ആരാധനാ സ്വാതന്ത്ര്യത്തെ തടസ്സപ്പെടുത്തുവാന്‍ നടത്തിയ ശ്രമം അവിടെ പരാജയപ്പെടുകയാണുണ്ടായത്.
ക്ഷേത്രം പുനരുദ്ധരിക്കുകയും ആരാധന നടത്തുകയും ചെയ്യുകയെന്നത് ഹിന്ദുവിന്റെ ജന്മാവകാശമാണെന്നും അതിനെ തടസ്സപ്പെടുത്തുവാന്‍ ആരെയും അനുവദിക്കില്ലെന്നും പ്രഖ്യാപിച്ചുകൊണ്ട് കേളപ്പജിയുടെ നേതൃത്വത്തില്‍ അന്നത്തെ ഇടതുപക്ഷ സര്‍ക്കാരിന്റെ ഹൈന്ദവ വിരുദ്ധ നയത്തിനെതിരെ ജാതീയമോ രാഷ്ട്രീയമോ ആയ ഭേദഭാവങ്ങളില്ലാതെ മുഴുവന്‍ ഹൈന്ദവ ജനതയും അണിനിരന്നുവെന്നുള്ളതാണ് ഈ ചരിത്രസംഭവത്തിന്റെ പ്രാധാന്യം. സ്വാതന്ത്ര്യലബ്ധിക്കുശേഷം ഹൈന്ദവജനതയില്‍ ഹിന്ദുത്വബോധം ഇത്രയധികം ശക്തമായി ഉയിര്‍ത്തെഴുന്നേറ്റ അവസരം ഇതിനുമുമ്പുണ്ടായിട്ടില്ല.
1968 നവംബര്‍ 25ന് പാലക്കാട് ജില്ലാ കലക്ടറുടെ നിരോധനാജ്ഞ റദ്ദാക്കിക്കൊണ്ട് പെരിന്തല്‍മണ്ണ മുന്‍സിഫ് കോടതിയുടെ വിധി വന്നു. ആരാധകര്‍ക്ക് ഇനി നിര്‍ബാധം ക്ഷേത്രസ്ഥലത്ത് പ്രവേശിക്കുവാനും ആരാധന നടത്തുവാനും അവകാശമുണ്ടായിരിക്കുമെന്ന് കോടതി വിധിച്ചു. ഈ വിധിയുടെ അടിസ്ഥാനത്തില്‍ കേളപ്പജി പെരിന്തല്‍മണ്ണ സബ്ബ് ജയിലില്‍ നടത്തിവന്നിരുന്ന ഉപവാസ സമരം അവസാനിപ്പിച്ചു. ആയിരക്കണക്കിന് ഭക്തജനങ്ങളുടെ അകമ്പടിയോടെ തളിക്ഷേത്രസ്ഥലത്ത് പ്രവേശിക്കുകയും ആരാധന നടത്തുകയും ചെയ്തു.
അതിനുശേഷം നടന്ന പൊതു സമ്മേളനത്തില്‍ കേളപ്പജി ഇങ്ങനെ പ്രസ്താവിച്ചു. ”മുസ്ലിംമതമൗലികവാദികളും കമ്മ്യൂണിസ്റ്റുകാരും പ്രചരിപ്പിക്കുന്നതുപോലെ ഞാന്‍ വര്‍ഗ്ഗീയവാദിയല്ല. ഈ നാട്ടിലെ വിവിധ സമുദായങ്ങള്‍ സമാധാനപരമായി സഹവര്‍ത്തിക്കണമെന്ന് ആഗ്രഹിക്കുകയും എക്കാലത്തും അതിനുവേണ്ടി പ്രവര്‍ത്തിക്കുകയും ചെയ്തിട്ടുള്ള ആളാണ് ഞാന്‍. അന്യമത വിദ്വേഷം വളര്‍ത്തുന്ന ചില തല്‍പ്പരകക്ഷികളുടെ നടപടികളില്‍ നിന്ന് മുസ്ലിം സഹോദരന്മാര്‍ വിട്ടുനില്‍ക്കണമെന്നും ക്ഷേത്രനിര്‍മ്മാണത്തില്‍ സഹകരിക്കണമെന്നും ഞാനഭ്യര്‍ത്ഥിക്കുന്നു”.
പെരിന്തല്‍മണ്ണ മുന്‍സിഫിന്റെ വിധിക്കെതിരെ ഒറ്റപ്പാലം സബ്ബ്‌കോടതിയില്‍ ഗവണ്‍മെന്റ് സമര്‍പ്പിച്ച ഹരജി തള്ളപ്പെട്ടു. കേളപ്പജി ആഗ്രഹിച്ചതുപോലെ സമുദായ സൗഹാര്‍ദ്ദത്തിന് യാതൊരു കോട്ടവും വരാത്ത വിധത്തില്‍ത്തന്നെ തളിക്ഷേത്രനിര്‍മ്മാണം പൂര്‍ത്തിയാക്കാന്‍ ഹിന്ദുക്കള്‍ക്കു കഴിഞ്ഞു. റോഡിന്റെ ഇരുവശവുമായി വളരെയടുത്ത് മുഖാമുഖം നില്‍ക്കുന്ന രണ്ടു വ്യത്യസ്ത ആരാധനാലയങ്ങള്‍ അതിന്റെ പ്രത്യക്ഷോദാഹരണമാണ്.
അങ്ങാടിപ്പുറം സമരത്തിലൂടെ തളിയിലെ നിഷേധിക്കപ്പെട്ട ആരാധനാസ്വാതന്ത്ര്യം വീണ്ടെടുക്കുക മാത്രമല്ല, ഹിന്ദുസമുദായത്തെ തട്ടിയുണര്‍ത്തുകയും കര്‍മ്മോന്മുഖമാക്കുകയുമാണ് കേളപ്പജി ചെയ്തത്. അതുകൊണ്ടുതന്നെ തളിക്ഷേത്രസമരത്തിന്റെ ഓര്‍മ്മ പുതുക്കിക്കൊണ്ട് എല്ലാ വര്‍ഷവും നവംബര്‍ 25 ആരാധനാ സ്വാതന്ത്ര്യദിനമായി ആചരിച്ചുവരുന്നു.


തളിക്ഷേത്രസമരം മലബാറിലെ ക്ഷേത്രോദ്ധാരണ പ്രവര്‍ത്തനങ്ങള്‍ക്ക് ശക്തി പകര്‍ന്നു. പല സ്ഥലങ്ങളിലും സമിതിക്കു പുതിയ ശാഖകളുണ്ടായി. 1973ല്‍ കേളപ്പജിയുടെ ആകസ്മിക നിര്യാണം സമിതിക്ക് ഓര്‍ക്കാപ്പുറത്ത് കിട്ടിയ പ്രഹരമായിരുന്നു.
ക്ഷേത്രങ്ങളുടെ സംവിധാനത്തിന്റെ അടിസ്ഥാനഘടകങ്ങളായ ശാസ്ത്രങ്ങളില്‍ അവഗാഹമായ ജ്ഞാനം സിദ്ധിച്ചിട്ടുള്ള രാഷ്ട്രീയ സ്വയംസേവക സംഘത്തിന്റെ പ്രചാരകനായിരുന്ന മാധവ്ജിയുടെ മാര്‍ഗ്ഗദര്‍ശനം സമിതിക്കു ലഭിച്ചതോടെ സംഘടനാതലത്തില്‍ ഒരു പുതിയ ദിശാബോധം കൈവരുകയും അതുവരെ മലബാറില്‍ മാത്രം ഒതുങ്ങിനിന്നിരുന്ന ക്ഷേത്രസംരക്ഷണ സമിതി കേരളത്തിന്റെ ഇതരഭാഗങ്ങളിലേക്ക് അതിവേഗം വ്യാപിക്കുകയും ചെയ്തു. 1977-ല്‍ ഇന്നത്തെ കേരളക്ഷേത്ര സംരക്ഷണ സമിതി നിലവില്‍ വന്നു.
ആത്മീയ മണ്ഡലത്തില്‍ കേരളത്തിന് നഷ്ടമായിക്കൊണ്ടിരുന്ന ക്ഷേത്രാരാധനാപാരമ്പര്യത്തിന് പുതുജീവന്‍ കൊടുക്കാന്‍ ക്ഷേത്രസംരക്ഷണസമിതിയുടെ ഇതഃപര്യന്തമുള്ള പ്രവര്‍ത്തനംകൊണ്ട് കഴിഞ്ഞിട്ടുണ്ട്.
ആരാധനസ്വാതന്ത്ര്യം പൂര്‍ണ്ണമാകണമെങ്കില്‍ എല്ലാ വിഭാഗത്തില്‍പ്പെട്ട ഹിന്ദുക്കള്‍ക്കും ക്ഷേത്രങ്ങളില്‍ പൂജ ചെയ്യുവാനുള്ള അവകാശം ലഭിക്കണമെന്ന് വിവിധ ഹൈന്ദവ സംഘടനകള്‍ വര്‍ഷങ്ങള്‍ക്കു മുമ്പുതന്നെ അഭിപ്രായപ്പെട്ടിരുന്നു. മാധവ്ജിയുടെ നേതൃത്വത്തില്‍ 1987 ആഗസ്റ്റ് മാസം 26-ാം തീയതി ചേന്ദമംഗലം പാലിയത്ത് വെച്ച് കൂടിയ കേരളത്തിലെ വൈദികന്മാരുടേയും തന്ത്രിമാരുടേയും വൈദിക താന്ത്രിക ശാസ്ത്ര പാരമ്പര്യമുള്ള പണ്ഡിതന്മാരുടേയും ആചാര്യ സദസ്സ് സാംസ്‌കാരിക കര്‍മ്മങ്ങള്‍ക്ക് ജനനം ഉപാധിയല്ലെന്നും കര്‍മ്മങ്ങള്‍ മുഖാന്തിരം ആര്‍ക്കും ബ്രാഹ്മണ്യം നേടാവുന്നതാണെന്നും അപ്രകാരം ബ്രാഹ്മണ്യം നേടിയ ആര്‍ക്കും ക്ഷേത്ര പൗരോഹിത്യത്തിന് അര്‍ഹതയുണ്ടെന്നുമുള്ള ‘പാലിയം വിളംബരം’ പ്രഖ്യാപനം ചെയ്യുകയുണ്ടായി. 1987-ല്‍ കേരളക്ഷേത്ര സംരക്ഷണസമിതിയുടെ 21-ാം വാര്‍ഷിക സമ്മേളനം കണ്ണൂര്‍ ജില്ലയില്‍ കൂടിയപ്പോള്‍ അതോടനുബന്ധിച്ച് നടത്തപ്പെട്ട ആചാര്യ സദസ്സില്‍ പി.കേരളവര്‍മ്മ രാജ ‘പാലിയം വിളംബരം’ അവതരിപ്പിക്കുകയും സമ്മേളനം അത് ഏകകണ്ഠമായി അംഗീകരിക്കുകയും ചെയ്തു.
ഹൈന്ദവ ഐക്യത്തെ ദൃഢപ്പെടുത്തുന്ന ആചാരങ്ങളുടെ പരിഷ്‌ക്കരണവും ഏകീകരണവും കാലഘട്ടത്തിന്റെ ആവശ്യമാണെന്നത് നിസ്തര്‍ക്കമാണ്. ഹിന്ദുസംസ്‌കാരത്തിന്റെ ആധാരഗ്രന്ഥങ്ങളായ വൈദികഗ്രന്ഥങ്ങളില്‍ ജാതീയമായ വേര്‍തിരിവില്ല. വര്‍ണ്ണഭേദമോ ലിംഗഭേദമോ ഇല്ലാതെ ആര്‍ക്കും വേദാദ്ധ്യയനം നടത്താമെന്നാണ് യജുര്‍വേദം അനുശാസിക്കുന്നത്. വിപ്ലവകരമെന്ന് വിശേഷിപ്പിക്കാവുന്ന ഗ്രന്ഥമായ ‘വേദാധികാര നിരൂപണ’ ത്തില്‍ ചട്ടമ്പിസ്വാമികള്‍ അബ്രാഹ്മണന് വേദാധികാരം മാത്രമല്ല വേദമന്ത്രകര്‍ത്തൃത്വം കൂടിയുണ്ടെന്നാണ് പ്രഖ്യാപിച്ചത്. ശ്രീനാരായണ ഗുരുദേവന്‍, ചട്ടമ്പിസ്വാമികള്‍ തുടങ്ങിയ ധര്‍മ്മഗുരുക്കന്മാരും കേളപ്പജി, മാധവ്ജി തുടങ്ങിയ സാമൂഹ്യ നവോത്ഥാന നായകന്മാരും ഈ ലക്ഷ്യത്തിന്റെ സാക്ഷാല്‍ക്കാരത്തിന് വേണ്ടിയാണ് അവരുടെ ജീവിതകാലത്ത് അനുസ്യൂതം പ്രവര്‍ത്തിച്ചത്. അടുത്തദിവസം രൂപീകൃതമായ കേരള ധര്‍മ്മാചാര്യസഭയുടെ അദ്ധ്യക്ഷനായ സംപൂജ്യ ചിദാനന്ദപുരി സ്വാമികള്‍ പറഞ്ഞതുപോലെ ‘ഒരേ വേദ കല്‍പ്പവൃക്ഷത്തിന്റെ ചുവട്ടിലിരിക്കുന്നവരാണ് ഹിന്ദുക്കള്‍’ എന്ന സന്ദേശം സമൂഹത്തിന് നല്‍കേണ്ടത് ഈ കാലഘട്ടത്തില്‍ അനിവാര്യമായ ഒന്നാണ്.
(ലേഖകന്‍ തളിക്ഷേത്രഭരണ സമിതിയുടെ അദ്ധ്യക്ഷനും കേരളക്ഷേത്ര സംരക്ഷണ സമിതിയുടെ സംസ്ഥാന രക്ഷാധികാരിയുമാണ്).
Comments