കേരളത്തില്‍ പ്രകൃതിദുരന്തങ്ങള്‍ വളരെ വലിയൊരു ഭീഷണിയായി മാറിയിരിക്കുകയാണ്. പേമാരിയും പ്രളയവും ഉയര്‍ത്തുന്ന പ്രതിസന്ധികള്‍ക്ക് മുന്നില്‍ സര്‍ക്കാരും ജനങ്ങളുമെല്ലാം പകച്ചു നില്‍ക്കുകയാണ്. വെല്ലുവിളി നിറഞ്ഞ ഈ ദുരന്തമുഖങ്ങളിലേക്കാണ് സേവാഭാരതി മാതൃകാപരമായ പ്രവര്‍ത്തനങ്ങളുമായി മുന്നോട്ടു വരുന്നത്. പ്രളയജലത്തിന്റെ അപ്രതിഹതമായ കുത്തൊഴുക്കില്‍ വീടുകളും പാലങ്ങളും ഒഴുകിയൊലിക്കുമ്പോള്‍ പ്രത്യാശ നഷ്ടപ്പെടുന്നവര്‍ക്ക് മുന്നില്‍ സേവനത്തിന്റെയും സ്‌നേഹത്തിന്റെയും പുതിയ പാലങ്ങള്‍ തീര്‍ക്കുകയാണ് സേവാഭാരതി.
2018 ലെയും 2019 ലെയും പ്രളയ സമയത്തും 2020 ല്‍ ആരംഭിച്ച് ഇപ്പോഴും തുടരുന്ന കോവിഡ് മഹാമാരിക്കാലത്തും സമാനതകളില്ലാത്ത സേവനപ്രവര്‍ത്തനങ്ങളുമായി ചരിത്രത്തില്‍ ഇടംപിടിച്ച സേവാഭാരതിക്ക് പുതിയൊരു വെല്ലുവിളി ഉയര്‍ത്തിക്കൊണ്ട് പ്രകൃതി ഒരിക്കല്‍ക്കൂടി സംഹാരതാണ്ഡവമാടുന്ന കാഴ്ചയാണ് ഏതാനും ദിവസങ്ങള്‍ക്ക് മുന്‍പ് മധ്യകേരളത്തില്‍ കണ്ടത്.
പ്രകൃതിരമണീയമായ കൂട്ടിക്കല്‍, എന്തയാര്‍, കൊക്കയാര്‍, ഇളങ്കാട്, വടക്കന്‍ മല, പെരുവന്താനം തുടങ്ങിയ പ്രദേശങ്ങള്‍ ദുരിതപ്പെയ്ത്തിന്റെ താണ്ഡവനടനത്തില്‍ ഒറ്റ ദിവസം കൊണ്ട് തന്നെ തകര്‍ന്നടിഞ്ഞ സ്വപ്‌നങ്ങളുടെ ശവപ്പറമ്പായി മാറുകയായിരുന്നു. 20 മനുഷ്യ ജീവനുകളാണ് കണ്ണടച്ചു തുറക്കുന്ന സമയം കൊണ്ട് പ്രകൃതി കവര്‍ന്നെടുത്തത്. നിരവധി വീടുകള്‍ പൂര്‍ണ്ണമായും ഒലിച്ചു പോയി. മറ്റു പല വീടുകളും താമസിക്കുവാന്‍ പറ്റാത്ത വിധം തകര്‍ന്നു പോയിരിക്കുന്നു. പല സ്ഥലങ്ങളിലും മനസ്സുറപ്പിച്ചു താമസിക്കുവാന്‍ പറ്റത്ത അവസ്ഥ. ഒരു ജീവിതകാലം മുഴുവന്‍ അദ്ധ്വാനിച്ചുണ്ടാക്കിയത് മുഴുവന്‍ കണ്‍മുന്നില്‍ വെച്ച് പ്രളയ ജലം കവര്‍ന്നെടുക്കുന്നത് നിസ്സഹായരായി നോക്കി നില്‍ക്കേണ്ടി വന്ന ഒരുപറ്റം ഹതഭാഗ്യര്‍. ഈ പ്രദേശത്തുളള ജനങ്ങളുടെ ദുരിതങ്ങള്‍ കേവലം വാക്കുകളിലൊതുങ്ങുന്നതല്ല. ഇത്ര വലിയ ദുരന്തമുണ്ടായിട്ടും മരണസംഖ്യ ഇരുപതില്‍ ഒതുങ്ങിയത് ഉരുള്‍ പൊട്ടലുണ്ടായത് പകല്‍ സമയത്തായത് കൊണ്ടു മാത്രമാണ്. മലവെള്ളപ്പാച്ചിലിന്റെ സൂചന ലഭിച്ചപ്പോഴേ പലര്‍ക്കും സുരക്ഷിത സ്ഥാനങ്ങളിലേക്ക് മാറുവാന്‍ കഴിഞ്ഞത് മരണസംഖ്യ കുറയുവാന്‍ സഹായിച്ചു. ഉറങ്ങിക്കിടക്കുമ്പോഴാണ് ഉരുള്‍പൊട്ടലുണ്ടായതെങ്കില്‍ ആയിരക്കണക്കിന് ജീവനുകള്‍ ബലി നല്‍കേണ്ടിവരുമായിരുന്നു.
ഒക്‌ടോബര്‍ 16-ാം തീയതി രാവിലെ പ്രഭാതം പൊട്ടിവിടര്‍ന്നതു തന്നെ പ്രകൃതിയുടെ ദുര്‍മുഖം കണികണ്ടുകൊണ്ടായിരുന്നു. മൂടിക്കെട്ടിയ അന്തരീക്ഷവും, രാത്രിമുതല്‍ ആരംഭിച്ച ചന്നം പിന്നം മഴയും പേമാരിക്കു വഴി മാറുവാന്‍ അധികം താമസമുണ്ടായില്ല. തുള്ളിക്കൊരുകുടം പേമാരി എന്ന പ്രയോഗം അക്ഷരാര്‍ത്ഥത്തില്‍ അനുഭവവേദ്യമാക്കിക്കൊണ്ട് മാനത്തെ മേഘങ്ങള്‍ മണിക്കൂറുകള്‍ നിന്നു പെയ്തപ്പോള്‍ മനുഷ്യന്റെ കടന്നു കയറ്റവും അനിയന്ത്രിതമായ നിര്‍മ്മാണ പ്രവര്‍ത്തനങ്ങളും മൂലം വിറങ്ങലിച്ചുനിന്ന പലഭാഗങ്ങളും ചെറുതും വലുതുമായ നൂറ് കണക്കിന് ഉരുളുകളായി രൂപാന്തരപ്പെട്ടു. കൂറ്റന്‍ പാറക്കല്ലുകളെ അമ്മാനമാടിയും വന്‍ വൃക്ഷങ്ങളെ കടപുഴക്കിയും പ്രളയജലം താഴേക്ക് പ്രവഹിച്ചപ്പോള്‍ മുണ്ടക്കയത്തിന്റെ കിഴക്കന്‍ പ്രദേശങ്ങള്‍ അതുവരെക്കാണാത്ത പ്രകൃതി ദുരന്തത്തിന് സാക്ഷിയായി. ഉച്ചയോടടുത്ത സമയത്താണ് കൂട്ടിക്കല്‍ മേഖലയില്‍ ഇത് സംഭവിച്ചത്. നിരവധി വീടുകളും ഏതാനും പാലങ്ങളും മലവെളളപ്പാച്ചിലില്‍ അപ്രത്യക്ഷമായി. റോഡുകളും വീടുകളും സ്ഥാപനങ്ങളുമെല്ലാം ചെളിയും പാറകളുമടിഞ്ഞ് ഉപയോഗശൂന്യമായി. പല പ്രദേശങ്ങളും മറ്റുപ്രദേശങ്ങളുമായി ബന്ധപ്പെടുവാന്‍ കഴിയാത്ത വിധം തീര്‍ത്തും ഒറ്റപ്പെട്ടു. ഉരുള്‍പൊട്ടലിന്റെ സൂചന ലഭിച്ചപ്പോള്‍തന്നെ പലരും കയ്യില്‍ കിട്ടിയതും കൊണ്ട് സുരക്ഷിത സ്ഥാനങ്ങളിലേക്ക് മാറിയിരുന്നു.
ഇവരില്‍ ഭൂരിഭാഗം ആളുകളെയും പിന്നീട് ദുരിതാശ്വാസ ക്യാമ്പുകളിലേക്ക് മാറ്റിപാര്‍പ്പിച്ചു. ആശയ വിനിമയ സംവിധാനങ്ങളെല്ലാം തകരാറിലായതുകൊണ്ട് ഉരുള്‍ പൊട്ടല്‍ വിതച്ച ദുരന്തത്തിന്റെ ആഴം പുറംലോകമറിയുന്നത് മണിക്കൂറുകള്‍ക്ക് ശേഷമാണ്. വിവരം ലഭിച്ചപ്പോഴേ വിഭാഗ് ശാരീരിക് പ്രമുഖ് സജീവിന്റെയും ജില്ലാ സേവാപ്രമുഖ് രാജേഷിന്റെയും നേതൃത്വത്തില്‍ മുണ്ടക്കയം മേഖലയിലെ സേവാഭാരതി പ്രവര്‍ത്തകര്‍ കൂട്ടിക്കല്‍ പ്രദേശത്ത് കാല്‍നടയായെത്തി. മുട്ടിനു മുകളില്‍ അടിഞ്ഞുകൂടിയ ചേറിനുമുകളില്‍ കൂടി കിലോമീറ്ററുകള്‍ നടന്നാണ് പ്രവര്‍ത്തകര്‍ക്ക് ദുരന്ത മുഖത്തെത്തുവാന്‍ കഴിഞ്ഞത്. ‘മരണംതന്നെ നേരിട്ടാലും മലയൊടുതുല്യം നില്‍ക്കൂ നീ’ എന്ന് ശാഖയില്‍ ഉരുവിട്ടു മനപ്പാഠമാക്കിയ വരികള്‍ അവര്‍ക്ക് വഴികാട്ടിയായപ്പോള്‍ യുദ്ധകാലാടിസ്ഥാനത്തിലുള്ള നീക്കങ്ങളാണ് പിന്നീട് നടന്നത്. ഫോണിനു റേഞ്ച് കിട്ടുന്ന സ്ഥലം തപ്പിപ്പിടിച്ച് അറിയിപ്പുകളും നിര്‍ദ്ദേശങ്ങളും അനുസ്യൂതം പ്രവഹിച്ചപ്പോള്‍ ജില്ലാ സംസ്ഥാന തലങ്ങളില്‍ സേവനപ്രവര്‍ത്തനങ്ങള്‍ക്കുളള തയ്യാറെടുപ്പുകള്‍ രാത്രിയില്‍ തന്നെ പൂര്‍ത്തിയായി. രാവിലെ തന്നെ കൂട്ടിക്കല്‍ ഗ്രാമം കാണുന്നത് സേവന നിരതരായി അണിനിരന്ന നൂറ് കണക്കിന് സേവാഭാരതി പ്രവര്‍ത്തകരെയാണ്. പരിക്കേറ്റ ആരെയെങ്കിലും കണ്ടെത്തിയാല്‍ ഉടനടി ആശുപത്രിയിലേക്ക് മാറ്റുവാന്‍ ആംബുലന്‍സുകളും കുടിവെള്ളവും ഭക്ഷണസാധനങ്ങളും ശുചീകരണ ആയുധങ്ങളുമെല്ലാമായെത്തിയ സേവാഭാരതി പ്രവര്‍ത്തകര്‍ എണ്ണയിട്ട യന്ത്രം പോലെ പ്രവര്‍ത്തിച്ചു. ഒക്‌ടോബര്‍ 19 നും 24 നും നടന്ന മഹാശുചീകരണ യജ്ഞങ്ങളില്‍ ആയിരക്കണക്കിന് പ്രവര്‍ത്തകരാണ് പങ്കാളികളായത്.
മറ്റു ദിവസങ്ങളില്‍ ഖണ്ഡ് അടിസ്ഥാനത്തില്‍ നൂറുകണക്കിനു പ്രവര്‍ത്തകര്‍ മുന്‍ഗണനാ ക്രമത്തില്‍ സേവന പ്രവര്‍ത്തനങ്ങളില്‍ മുഴുകി.
കോറോണ മഹാമാരിയുടെ ഭീഷണി നിലനില്‍ക്കുന്ന ഈ സമയത്ത് ദുരിതാശ്വാസ ക്യാമ്പുകളിലെ പരിമിത സൗകര്യങ്ങളില്‍ ജീവിതം തള്ളി നീക്കുന്ന ഹതഭാഗ്യര്‍ക്ക് തിരികെ അവരുടെ വീടുകളിലേക്ക് മടങ്ങിപ്പോകാനുള്ള സാഹചര്യം ഒരുക്കുക, റോഡുകള്‍ ഗതാഗതയോഗ്യമാക്കുക, തുടങ്ങിയ കാര്യങ്ങള്‍ക്കാണ് പ്രഥമ പരിഗണന നല്‍കിയത്. അതോടൊപ്പം ക്യാമ്പുകളില്‍ അവശ്യ സാധനങ്ങള്‍ എത്തിച്ചു നല്‍കുക എന്നതും മുന്‍ഗണനാ പട്ടികയില്‍ ഉള്‍പ്പെടുത്തി. അടിക്കണക്കിന് ഘനത്തില്‍ ചെളിയും മണലും അടിഞ്ഞു കൂടിയ വീടുകളും നിരത്തുകളും ശുചിയാക്കുക, ചേറും, ചെളിയും നിറഞ്ഞ കിണറുകള്‍ വൃത്തിയാക്കുക മുതലായവ പൂര്‍ത്തീകരിക്കുക ഭഗീരഥ പ്രയത്‌നം തന്നെയായിരുന്നു.
ചെറുപ്പക്കാരായ പ്രവര്‍ത്തകര്‍ ഈ ദൗത്യങ്ങളേറ്റെടുത്തപ്പോള്‍ സേവാഭാരതി ജില്ലാ ഭാരവാഹികളായ ഡോ. ഈ. പി.കൃഷ്ണന്‍ നമ്പൂതിരി, എം. മധു, രണരാജ്, അരുണ്‍, ദിനേശ്, ശ്രീകുമാര്‍, രാജു തുടങ്ങിയവരുടെ നേതൃത്വത്തില്‍ പ്രവര്‍ത്തകര്‍ ദുരിതാശ്വാസ ക്യാമ്പുകള്‍ സന്ദര്‍ശിച്ച് അവശ്യ സാധനങ്ങള്‍ എത്തിച്ചു നല്‍കി.
ശുചീകരണ മഹായജ്ഞത്തിന്റെ ഭാഗമായി 800 വീടുകളാണ് ചെളിയും മണലും കോരിമാറ്റി കഴുകി വൃത്തിയാക്കിയത്. കൂടാതെ 540 കിണറുകള്‍, 12 പാതകള്‍, 3 തോടുകള്‍, 450 സ്ഥാപനങ്ങള്‍ എന്നിവയും കല്ലും മണ്ണും നീക്കി ശുചിയാക്കിയവയില്‍ ഉള്‍പ്പെടുന്നു. ഇതില്‍ എടുത്തു പറയാവുന്ന രണ്ടു പ്രവര്‍ത്തനങ്ങള്‍ വെമ്പിളി മഹാമായ ക്ഷേത്ര ശുചീകരണവും മൂന്ന് താല്‍ക്കാലിക പാലങ്ങളുടെ നിര്‍മ്മാണവുമാണ്. പ്രളയത്തില്‍ പാലം തകര്‍ന്നത് മൂലം പലപ്രദേശങ്ങളും ഒറ്റപ്പെട്ടുപോയിരുന്നു. കൂട്ടിക്കലിനെയും കൊക്കയാറിനെയും ബന്ധിപ്പിക്കുന്ന പാലം പ്രളയ ജലത്തില്‍ ഒലിച്ചു പോയതു മൂലം പാലത്തിനക്കരെ വസിക്കുന്നവര്‍ക്ക് ഏതാണ്ട് പത്ത് കിലോമീറ്റര്‍ ചുറ്റി വന്നെങ്കില്‍ മാത്രമേ കൂട്ടിക്കലുമായി സമ്പര്‍ക്കം പുലര്‍ത്തുവാന്‍ കഴിയുമായിരുന്നുള്ളൂ. ഒരാഴ്ചയ്ക്കു ശേഷവും അധികൃതരുടെ ഭാഗത്തു നിന്നും നീക്കങ്ങളൊന്നും ഉണ്ടാവാത്ത സാഹചര്യത്തില്‍ നൂറുകണക്കിനു സേവാഭാരതി പ്രവര്‍ത്തകരുടെ അക്ഷീണ പ്രയത്‌നത്തിന്റെ ഫലമായി കൊക്കയാര്‍ നിവാസികള്‍ക്ക് സുരക്ഷിതമായി പുഴ കടക്കുവാന്‍ കഴിയുന്ന വിധത്തിലുള്ള ഒരു താല്‍ക്കാലിക പാലം നിര്‍മ്മിച്ച് സേവാഭാരതി പ്രവര്‍ത്തകര്‍ നാടിനു സമര്‍പ്പിച്ചു. കൂടാതെ കോട്ടയം, ഇടുക്കി ജില്ലകളെ തമ്മില്‍ ബന്ധിപ്പിക്കുന്ന ഒരു താല്‍ക്കാലിക പാലം മുപ്പത്തിനാലാം മൈലിലും, മറ്റൊരെണ്ണം വല്ലീറ്റ എന്ന സ്ഥലത്തും നിര്‍മ്മാണം പൂര്‍ത്തിയാക്കിയിട്ടുണ്ട്. 30 ദുരിതാശ്വാസ ക്യാമ്പുകളില്‍ നിത്യോപയോഗ സാധനങ്ങള്‍ വിതരണം ചെയ്യുന്ന നടപടികളും ഈ കാലയളവില്‍ നടന്നു. ഒക്‌ടോബര്‍ പതിനേഴ് മുതല്‍ നവംബര്‍ എഴ് വരെയുള്ള തീയ്യതികളില്‍ 11000 ഭക്ഷണപ്പൊതികളാണ് പ്രളയബാധിത പ്രദേശങ്ങളില്‍ സേവാഭാരതിയുടെ നേതൃത്വത്തില്‍ വിതരണം ചെയ്തത്. ഒരാഴ്ചക്കാലം ടാങ്കര്‍ ലോറികളില്‍ കുടിവെള്ളവും വിതരണം ചെയ്തു. നവംബര്‍ എഴിന് മുണ്ടക്കയം എസ്. എന്‍.ഡി.പി. ഹൈറേഞ്ച് യൂണിയന്‍ ഹാളില്‍ നടന്ന നിത്യോപയോഗ സാധന വിതരണ യജ്ഞത്തില്‍ 1300 ഓളം കിറ്റുകളാണ് വിവിധ പഞ്ചായത്തുകളില്‍ വിതരണം ചെയ്തത്.
രാഷ്ട്രീയ സ്വയംസേവക സംഘം വിഭാഗ് സംഘചാലക് പി.പി. ഗോപി അദ്ധ്യക്ഷത വഹിച്ച സമ്മേളനത്തില്‍ സേവാഭാരതി സംസ്ഥാന ഉപാദ്ധ്യക്ഷന്‍ ഡോ ഈ.പി. കൃഷ്ണന്‍ നമ്പൂതിരി കിറ്റുകളുടെ വിതരണ ഉദ്ഘാടനം നിര്‍വ്വഹിച്ചു. അരി, പലവ്യഞ്ജനം, വസ്ത്രങ്ങള്‍, പാത്രങ്ങള്‍, ഗ്യാസ് സ്റ്റൗ, മിക്‌സി, വിദ്യാര്‍ത്ഥികളുടെ പഠനോപകരണങ്ങള്‍ തുടങ്ങി ഒരു വീട്ടിലേക്ക് ആവശ്യമുള്ള മുഴുവന്‍ സാധനങ്ങളും വിതരണം ചെയ്തവയില്‍ ഉള്‍പ്പെടുന്നു. കിടപ്പാടം പൂര്‍ണ്ണമായി നഷ്ടപ്പെട്ടവരെയും വാസയോഗ്യമല്ലതായവരെയും പുനരധിവസിപ്പിക്കുവാനുള്ള നടപടികളും സേവാഭാരതിയുടെ ആഭിമുഖ്യത്തില്‍ ആരംഭിച്ചു കഴിഞ്ഞു.
പ്രളയജലത്തിന്റെ സംഹാര താണ്ഡവത്തില്‍ കാര്യമായ കേടുപാടുകളൊന്നും സംഭവിച്ചില്ലെങ്കിലും ടണ്‍ കണക്കിനു മണലും ചെളിയുമാണ് വെമ്പിളി ശ്രീ മഹാമായ ക്ഷേത്രത്തിനുള്ളില്‍ അടിഞ്ഞുകൂടിയത്. ഇക്കരെയുള്ളവര്‍ക്ക് ക്ഷേത്രത്തിലെത്തുവാന്‍ നിര്‍മ്മിച്ചിരുന്ന പാലം ഒലിച്ചു പോവുകയും ചെയ്തു. ദിവസങ്ങളോളം കഠിനാദ്ധ്വാനം ചെയ്ത് സേവാഭാരതി പ്രവര്‍ത്തകര്‍ ക്ഷേത്രത്തിനുളളില്‍ അടിഞ്ഞുകൂടിയ മണലും ചെളിയും കോരി മാറ്റിയശേഷം ക്ഷേത്രത്തിനകം കഴുകി വൃത്തിയാക്കി.
കൂട്ടിക്കല്‍ കേന്ദ്രീകരിച്ചു നടക്കുന്ന സേവന പ്രവര്‍ത്തനങ്ങള്‍ക്ക് മുതിര്‍ന്ന പ്രചാരകന്‍ എസ്. സേതുമാധവന്‍, പ്രാന്ത പ്രചാരക് പി.എന്‍. ഹരികൃഷ്ണകുമാര്‍, പ്രാന്ത കാര്യവാഹ് പി.എന്‍. ഈശ്വരന്‍, പ്രാന്ത സേവാപ്രമുഖ് എം.സി. വത്സന്‍, സേവാഭാരതി സംസ്ഥാന സംഘടനാ സെക്രട്ടറി എം.ടി.കിരണ്‍കുമാര്‍ തുടങ്ങിയവരും ആര്‍.എസ്.എസ്സിന്റെയും സേവാഭാരതിയുടെയും മറ്റ് വിവിധക്ഷേത്ര സംഘടനകളുടെയും കാര്യകര്‍ത്താക്കളും നേതൃത്വം നല്‍കി.
സാലിയമ്മയുടെ വലിയ മനസ്സ്
ഇത് കൂട്ടിക്കല്‍ കോന്നിയമഠത്തില്‍ സാലി തോമസ് എന്ന സാലിയമ്മ. മലവെള്ളപ്പാച്ചിലില്‍ കശക്കിയെറിഞ്ഞ കൂട്ടിക്കല്‍, കൊക്കയാര്‍ ദുരന്ത മേഖലയില്‍ സേവാ പ്രവര്‍ത്തനത്തിനെത്തുന്ന സേവാഭാരതി പ്രവര്‍ത്തകരുടെ ബേസ് ക്യാമ്പ് പ്രവര്‍ത്തിക്കുന്നത് ഈ അമ്മയുടെ വീട്ടിലാണ്. പ്രവര്‍ത്തകര്‍ക്ക് മാര്‍ഗ്ഗനിര്‍ദ്ദേശങ്ങള്‍ നല്‍കുന്നതിനും ഭക്ഷണം കഴിക്കുന്നതിനും സേവാപ്രവര്‍ത്തനത്തിനായുള്ളവാഹനങ്ങള്‍ പാര്‍ക്ക് ചെയ്യുന്നതിനും ഈ വീടും വിശാലമായ മുറ്റവും പരിസരവും സന്തോഷപൂര്‍വ്വം അവര്‍ അനുവദിച്ചു.
കൂട്ടിക്കല്‍ മേഖലയില്‍ ഉണ്ടായതുപോലെയുള്ള ആളപായമുണ്ടായിട്ടില്ലെങ്കിലും പെരുവന്താനം, മുണ്ടക്കയം, മണിമല, എരുമേലി, വെള്ളാവൂര്‍ തുടങ്ങിയ സ്ഥലങ്ങളിലും കനത്ത നാശനഷ്ടമാണ് പ്രളയ ജലം വരുത്തിവെച്ചത്. നിരവധി വീടുകള്‍ ഒലിച്ചുപോയി. വീടുകളില്‍ വെള്ളം കയറിയതിനാല്‍ വിലപിടിച്ച രേഖകളും വീട്ടുപകരണങ്ങളും പൂര്‍ണ്ണമായും നഷ്ടപ്പെട്ടവര്‍ നിരവധിയാണ്. മണിമല ടൗണ്‍ ഒരു ദിവസം മുഴുവന്‍ വെള്ളത്തിനടിയിലായിരുന്നു എന്ന് പറയാം. എരുമേലിയില്‍ ശ്രീമദ് സദ്‌സ്വരൂപാനന്ദ സ്വാമിയുടെ ആശ്രമത്തില്‍ കനത്ത നാശനഷ്ടങ്ങളാണ് പ്രളയ ജലം വരുത്തിയത്. ആശ്രമത്തിന് സമീപം പുഴവക്കിലുണ്ടായിരുന്ന ഒരു ഡസനോളം വീടുകള്‍ നിന്നിരുന്ന സ്ഥലം തിരിച്ചറിയാന്‍ കഴിയാത്ത നിലയിലാണ്. മണിമല, മുണ്ടക്കയം, കാഞ്ഞിരപ്പള്ളി തുടങ്ങിയ നഗരങ്ങളില്‍ വ്യാപാര സ്ഥാപനങ്ങളില്‍ വെള്ളം കയറിയതിന്റെ ഫലമായി കനത്ത നാശനഷ്ടങ്ങളാണ് ഉണ്ടായത്. ”വെള്ളം വെള്ളം സര്‍വ്വത്ര, തുള്ളി കുടിക്കാനില്ലത്രെ” എന്ന അവസ്ഥയിലാണ് പ്രദേശത്തെ മുഴുവന്‍ കിണറുകളും. കോട്ടയം ജില്ലയുടെ കിഴക്കന്‍ പ്രദേശങ്ങളില്‍ മീനച്ചിലാറിന്റെ ഉത്ഭവ സ്ഥാനത്ത് ഉരുള്‍ പൊട്ടലുണ്ടായ തീക്കോയി, പൂഞ്ഞാര്‍, മൂന്നിലവ് തുടങ്ങിയ സ്ഥലങ്ങളിലും നാശനഷ്ടങ്ങള്‍ റിപ്പോര്‍ട്ട് ചെയ്യപ്പെട്ടിട്ടുണ്ട്. ഇവിടങ്ങളിലെ ദുരിതാശ്വാസ പ്രവര്‍ത്തനങ്ങള്‍ അതാത് പഞ്ചായത്ത് സേവാഭാരതി യൂണിറ്റുകളുടെ ആഭിമുഖ്യത്തില്‍ നടന്ന് വരുകയാണ്.
(ആര്‍.എസ്.എസ് കോട്ടയം വിഭാഗ് വ്യവസ്ഥാ പ്രമുഖും സേവാഭാരതി കോട്ടയം ജില്ലാ ഉപാദ്ധ്യക്ഷനുമാണ് ലേഖകന്‍)
Comments