(അകാലത്തില്‍ അന്തരിച്ച വയലിനിസ്റ്റ് ബാലഭാസ്‌ക്കറിന് സമര്‍പ്പണം)
പൊടുന്നനെ ഇടിമുഴക്കമാര്‍ന്നിരുള്‍
ഇടവപ്പാതിപോല്‍ പറന്നടുക്കുമ്പോള്‍
പ്രഹരമേറ്റെന്ന കണക്കെ ചോരവാര്‍-
ന്നുറഞ്ഞപോല്‍ തല മരവിച്ചീടുമ്പോള്‍,
ജ്വലിച്ചു വിണ്ണിന്റെ പതക്കമായ് നിന്ന
വെളിച്ചത്തിന്‍ മഹാപ്രഭതന്‍ സൂര്യനെ,
നിഖിലഭാസുര പ്രതീക്ഷയേകിയ
പ്രഭാവമൂര്‍ത്തിയെ, ഇരുള്‍ വിഴുങ്ങുന്നോ…?
സഹസ്രരശ്മിതന്‍ വിലോലതന്ത്രികള്‍
വിലസിടുന്നോരു വയലിന്‍ നിന്‍മൃദു-
ഹൃദയം തന്നെയാണതില്‍ കരാംഗുലി
മധുരമുമ്മവെച്ചുണര്‍ത്തും വേളയില്‍
ഉയിര്‍ത്തിടും നാദലയ ലഹരികള്‍
ചരാചരങ്ങളില്‍ അമൃതഗംഗയായ്
പൊഴിയവേ, വേഗം പടവുകള്‍ കേറി
ഉയരെ ഗോപുരകവാടമെത്തവേ,
സവിതാവേ, നിന്റെ ഹൃദയസംഗീത-
വയലിനെങ്ങനെ തകര്‍ന്നെരിയുന്നൂ…?
മരണഗഹ്വരതമസ്സിനാഴത്തില്‍
പ്രകാശമേ, കെട്ടുമറഞ്ഞുമായുന്നൂ…?
അരുണനല്ലോ1 നിന്‍ പ്രിയനാം മാതുലന്‍
അനുപമാചാര്യന്‍, അവിടെ നിന്നു താന്‍
പഠിച്ചു ബാലന്‍ നീ വയലിന്‍ പാഠങ്ങള്‍.
ഉദയഭാസ്‌ക്കര പ്രഭ പകര്‍ന്നുകൊ-
ണ്ടുയരവേ, ഒരു കളിക്കോപ്പെന്ന പോല്‍
വയലിനില്‍ തെല്ലും മെരുങ്ങാതന്ത്രികള്‍
മെരുക്കിയീവിശ്വപ്രകൃതിഗീതികള്‍
മുഴുവനും കോരിനിറച്ചതിന്‍ സത്ത
ജനപ്രിയമാക്കിപ്പകര്‍ന്നു തേന്‍മഴ
നിലാവുപോല്‍ തുള്ളിത്തുളുമ്പവേ, യെങ്ങള്‍
നിനച്ചിതെങ്ങനേ നിലാവ് സൂര്യനില്‍…?
നുകര്‍ന്നു തൃപ്തരായ് ഗ്രഹിച്ചിളം കുളിര്‍
പ്രഭാത ഭാസ്‌ക്കരന്‍ നിലാവതല്ലയോ…?
വിടര്‍ന്ന താമരമലര്‍ പെറ്റുണ്ടായൊ-
രമലയെ2, പ്രേമസുവര്‍ണ്ണരശ്മിയാല്‍
വരിച്ചു, പൂമ്പാറ്റക്കുരുന്നിനായ്‌യെത്ര
തപിച്ചു സാഫല്യവസന്തം സൃഷ്ടിച്ചു
പ്രശസ്തിതന്‍ വര്‍ണ്ണക്കുടക്കീഴില്‍ വിശ്വ-
പ്രതിഭകള്‍ വന്നു നമിക്കും മട്ടില്‍ നീ
വയലിന്‍ മാന്ത്രിക പ്രഭുവായ്, മധ്യാഹ്ന-
നഭസ്സു പൂകവേ, തമസ്സിലാണ്ടുവോ?
പൊടുന്നനെ സര്‍വ്വം തകര്‍ന്നതല്ല, നിന്‍
പ്രതിഭയില്‍ ദൈവമസൂയപൂണ്ടതാം.
വിളിച്ചതാം ദേവസഭയിലേക്കു നിന്‍
വിശിഷ്ട സംഗീത മധു നുകരുവാന്‍….
തപസ്സിരുന്നു നീ കലതന്‍ പൂര്‍ണ്ണത-
ക്കടല്‍ കടക്കുവാന്‍, പഠിച്ച നാള്‍ മുതല്‍.
കലയ്ക്കു പൂര്‍ണ്ണതയണയ്ക്കുവാന്‍ വയ്യ.
അനഘ ജീവനും അപൂര്‍ണ്ണമാം ദൃഢം…!!
1. സൂര്യന് മുമ്പേ ഉദിക്കുന്ന – സൂര്യസാരഥിയായ അരുണന്‍. ഇവിടെ അമ്മാവനായ പ്രശസ്ത വയലിനിസ്റ്റ് ശശികുമാര്‍.
2. ബാലഭാസ്‌ക്കറിന്റെ പ്രണയിനിയായ ലക്ഷ്മി.