പീടികയില്‍ വച്ചുതന്നെ ബാലന്‍ മധുവിനും കണ്ണനും കപ്പലണ്ടി വീതിച്ചു നല്‍കി. കണ്ണിമാങ്ങ സ്‌കൂളില്‍ കൊണ്ടുവന്നാലും അത് കൂട്ടുകാരുമായി പങ്കിടാതെ ആരും തനിച്ച് കഴിക്കില്ല. ചന്ദ്രക്കല പോലുള്ള പുളിയും മധുരവുമുള്ള പല നിറത്തിലുള്ള മിഠായി ആണ് അവനിഷ്ടം. അവര്‍ കപ്പലണ്ടി തിന്നുകൊണ്ട് ചെല്ലപ്പന്‍ ചെയ്യുന്ന ഓരോ പണികളും നോക്കി അവിടെത്തന്നെ നിന്നു.
ചെല്ലപ്പന്‍ പഴുത്ത വാഴക്കുലകള്‍ കടയുടെ പുറത്തെ തട്ടിയില്‍ തൂക്കിയിട്ടു. കുട്ടികളെ പേടിപ്പിക്കുന്ന താടിവച്ച മുടന്തന്‍ ഖാദറ് അവിടെയ്ക്കു വരുന്നതു കണ്ടപ്പോള്‍ കണ്ണന്‍ ബാലന്റെ പിന്നിലേയ്ക്ക് മാറി നിന്നു. ബാലന് അയാളെ തീരെ പേടിയില്ലെന്ന് കണ്ണനറിയാം.
”എന്താ ചെല്ലപ്പാ അടിലത്തെ പടല അങ്ങനെതന്നെ നിര്‍ത്തിയിട്ട് മുകളിലത്തതെല്ലാം തീര്‍ത്തത്?” ഖാദറ് അവരെ ഒന്നു ഗൗരവത്തില്‍ നോക്കിയ ശേഷം ചോദിച്ചു.
”ആ ഒരു പടല, വടക്കേ വിളയിലെ കുട്ടി ബുക്കുചെയ്തതാ.” ചെല്ലപ്പന്‍ പറഞ്ഞു.
പഴുക്കുന്നതിന് മുമ്പ് ഓരോ പടലയും മുന്‍കൂട്ടി ചിലര്‍ ബുക്കുചെയ്യുന്ന പതിവുണ്ടെന്ന് അപ്പോഴാണ് അവന്‍ അറിയുന്നത്.
ഒരു സമയവും ചെല്ലപ്പന്‍ വെറുതെയിരിക്കുന്നത് കണ്ണന്‍ കണ്ടിട്ടില്ല. റോഡിലൂടെ പോകുന്ന വരോട് സംസാരിക്കുമ്പോഴും ഓരോ പണിയിലാവും. അയാള്‍ ബീഡി തെറുക്കുന്നത് കണ്ണന്‍ നോക്കിനിന്നിട്ടുണ്ട്.
വെട്ടിയെടുത്ത ബീഡി ഇല വെള്ളം തളിച്ച് നനഞ്ഞ ചാക്കു കഷണത്തില്‍ പൊതിഞ്ഞ് വയ്ക്കുന്നത് ബീഡിയില ചുരുട്ടുമ്പോള്‍ പൊട്ടിപ്പോകാതിരി ക്കാനാണെന്ന് ചെല്ലപ്പനാണ് ഒരിക്കല്‍ കണ്ണനോട് പറഞ്ഞത്. ചെറിയ മുറത്തിന്റെ മൂലയില്‍ ബലംകുറഞ്ഞ കളര്‍ നൂലിന്റെ കട്ട ഉറപ്പിച്ചിട്ടുണ്ടാവും. കുതിര്‍ത്ത ബീഡിയിലയും പുകയിലപ്പൊടിയും മുറത്തിലിട്ടശേഷം, ഇലയെടുത്ത് ഒരു നുള്ള് പുകയിലപ്പൊടി അതില്‍വച്ച് ഇല ചുരുട്ടി പൊടി പുറത്തേയ്ക്ക് വീഴാതിരിക്കാന്‍ രണ്ടറ്റവും കത്രികകൊണ്ട് ഉള്ളിലേയ്ക്ക് മടക്കിയശേഷമാണ് നൂലിട്ട് കെട്ടുന്നത്. ഒരു പ്രത്യേക താളത്തില്‍ അയാള്‍ ബീഡി തെറുക്കുന്നത് കാണാന്‍ നല്ല രസമാണ്. ബീഡിയില രണ്ടിഞ്ച് സമചതുരത്തില്‍ വെട്ടിയെടുക്കു മ്പോള്‍ കയ്യുകള്‍ ചലിക്കുന്ന തോടൊപ്പം തലയുമിളക്കി യന്ത്രംപോലെയാണ് അയാള്‍ ചലിക്കുന്നത്.
”എന്തേ, നോക്കിനില്‍ക്കുന്നത്? ഒരെണ്ണം വലിക്കുന്നോ?” ഒരിക്കല്‍ ചെല്ലപ്പന്‍ ബീഡി തെറുക്കുന്നത് നോക്കിനിന്നപ്പോള്‍ ചോദിച്ചു. കുട്ടികള്‍ ബീഡി വലിക്കുന്നത് കുറ്റമാണെന്ന് കണ്ണനറിയാം. അച്ഛന്‍ ബീഡിവലിക്കുന്നത് കണ്ണന്‍ കണ്ടിട്ടില്ല. അടുത്ത വീട്ടിലെ കൃഷ്‌ണേട്ടന്റെ മടിയില്‍ എപ്പോഴും ബീഡിയും തീപ്പെട്ടിയും ഉണ്ടാവും.
കാളക്കുട്ടന്‍-11
കറുമ്പി വീട്ടിന്റെ ഐശ്വര്യമായി മാറി. നന്ദിനി ഓരോ ദിവസം കഴിയുംതോറും തടിച്ചു കൊഴുക്കാന്‍ തുടങ്ങി. ആറുമാസം കഴിഞ്ഞപ്പോഴേയ്ക്കും നന്ദിനി കറുമ്പിയോളം വളര്‍ന്നു. വികൃതി ക്കാരിയായ കറുമ്പിയുടെ മകള്‍ക്ക് നല്ല അനുസരണശീലം എങ്ങനെ യുണ്ടായെന്ന് കണ്ണന് മനസ്സിലായില്ല. അതുകൊണ്ട് അവള്‍ക്ക് തീറ്റകൊടുക്കാനാണ് അവനിഷ്ടം.
ഒരുദിവസം രാവിലെ കറുമ്പി അലറി വിളിക്കുന്നത് കേട്ടു കൊണ്ടാണ് കണ്ണന്‍ ഉണര്‍ന്നത്. അച്ഛന്റെ ഉച്ചത്തിലുള്ള സംസാരവും കേട്ടു. കറുമ്പിയെ കറക്കാന്‍ പോയ അച്ഛനെ കറുമ്പി തൊഴിച്ചതാണെന്ന് മനസ്സിലായി.
”പാല് തീരെ ചുരത്തിയിട്ടില്ല.” പാലുവാങ്ങാന്‍ വന്നവരെ പാല്‍ പാത്രം കാണിച്ചുകൊണ്ട് അച്ഛന്‍ പറഞ്ഞു.
പാലുവാങ്ങാന്‍ വന്നവര്‍ നിരാശയോടെ മടങ്ങിപ്പോയി.
”ഇതാ, നാടന്‍ പശുക്കളുടെ ഒരു കുഴപ്പം. കറുമ്പിയെ ഇന്നുതന്നെ ചവിട്ടിക്കാന്‍ കൊണ്ടുപോകണം.” അച്ഛന്‍ അമ്മയോടു പറഞ്ഞു.
”കുത്തിവയ്പ്പിച്ചാല്‍ ഇനത്തിലെ കുട്ടിയെ കിട്ടില്ലേ?..” അമ്മ ചോദിച്ചു.
”രാമട്ടന്റെ കാളയല്ലേ നന്ദിനിയെ തന്നത്. അവിടെത്തന്നെ കൊണ്ടു പോകാം.” അച്ഛന്‍ പറഞ്ഞു.
ചായകുടിക്കാന്‍ കൂടി കാത്തുനില്‍ക്കാതെ കറുമ്പിയെ രാമട്ടന്റെ വീട്ടിലേക്കു അച്ഛന്‍ കൊണ്ടുപോയി.
(തുടരും)