ഭഗത്‌സിംഗ് അദ്ദേഹത്തിന്റെ മാസികയില്‍ സാവര്‍ക്കറെയും സഹപ്രവര്‍ത്തകരെയും കുറിച്ചും എഴുതിയിട്ടുണ്ട്, ഉദാഹരണത്തിന് അദ്ദേഹം ഏറെ ആരാധനയോടെ കണ്ടിരുന്നൊരു വിപ്ലവകാരിയായിരുന്നു വീര സാവര്‍ക്കറുടെ ശിഷ്യനായിരുന്ന മദന്‍ലാല്‍ ധിംഗ്ര. ധിംഗ്രയുടെ ലഘു ജീവചരിത്രം ഭഗത്‌സിംഗ് കീര്‍ത്തിയില്‍ എഴുതിയിട്ടുണ്ട്. 1928 നവംബറില്‍ അതിവൈകാരികമായി ഭഗത്‌സിംഗ് എഴുതിയ ധിംഗ്രയുടെ ജീവചരിത്രം പ്രസിദ്ധീകരിക്കപ്പെട്ടു. അത് ഇപ്രകാരമായിരുന്നു.
”കഥയാരംഭിക്കുന്നത് സ്വദേശി പ്രസ്ഥാനം ഇംഗ്ലണ്ടില്‍ എത്തുന്നതോടെയാണ്. സാവര്‍ക്കര്‍ ലണ്ടനിലെത്തി ഇന്ത്യാ ഹൗസ് ആരംഭിച്ചു. മദന്‍ലാല്‍ ധിംഗ്ര അതില്‍ അംഗമായിരുന്നു. ഭാരതത്തിലും വിപ്ലവം ആരംഭിക്കുന്ന സമയമായിരുന്നു അത്. ഭാരതത്തിലെ വിപ്ലവ പ്രസ്ഥാനങ്ങളുടെ വാര്‍ത്തകള്‍ ഇംഗ്ലണ്ടിലെ ദേശീയവാദികളെ ഹര്‍ഷപുളകിതരാക്കി. സാവര്‍ക്കറും മദന്‍ലാലും അര്‍ദ്ധരാത്രിവരെ ഈ വിപ്ലവ സംഘടനകളെ കുറിച്ച് ചര്‍ച്ച നടത്തിയിരുന്നു. മദന്‍ലാലിന്റെ ധൈര്യം പരിശോധിക്കാന്‍ സാവര്‍ക്കര്‍ മദന്‍ലാലിനോട് ഒരു കൂര്‍ത്ത ആണി കൈവെള്ളയില്‍ കുത്തിയിറക്കാന്‍ കഴിയുമോ എന്നു ചോദിച്ചു. എന്നാല്‍ ഈ പഞ്ചാബി വീരന്‍ ഒരു നിമിഷം പോലും ആലോചിച്ചു നിന്നില്ല. കൈവെള്ളയില്‍ നിന്ന് ആ ആണി വലിച്ചൂരുമ്പോള്‍ അവര്‍ രണ്ട് പേരുടെയും കണ്ണുകള്‍ നിറഞ്ഞൊഴുകുന്നുണ്ടായിരുന്നു. അവര്‍ പരസ്പരം ആലിംഗനം ചെയ്തു.
ആഹ്… എന്തൊരു സുന്ദര നിമിഷമായിരുന്നു അത്. അമൂല്യവും അസുലഭവുമായിരുന്നു ആ കണ്ണുനീര്‍ തുള്ളികള്‍. എത്ര മനോഹരമായ ഒത്തുചേരല്‍, എത്ര മഹത്തരം! മരണമെന്ന സങ്കല്‍പത്തെ പോലും ഭയക്കുന്ന നമ്മള്‍ സാധാരണ മനുഷ്യര്‍ക്ക് ഇതെങ്ങനെ മനസ്സിലാക്കാന്‍ സാധിക്കും? സമാജത്തിനും രാജ്യത്തിനും വേണ്ടി ബലിദാനം ചെയ്യാന്‍ ശപഥമെടുത്ത അവര്‍, എത്ര ശുദ്ധരും ശ്രേഷ്ഠരും വീരന്മാരുമായിരുന്നുവെന്ന് നമുക്ക് എങ്ങനെ സങ്കല്പിക്കാന്‍ സാധിക്കും?
അടുത്ത ദിവസം ദീന്‍ഗ്ര പോയത് ഇന്ത്യാ ഹൗസിലേക്കോ സാവര്‍ക്കറുടെ അടുത്തേക്കോ ആയിരുന്നില്ല. അദ്ദേഹം പോയത് സര്‍ കഴ്‌സണ്‍ വില്ലി നടത്തിയിരുന്ന ഇന്ത്യന്‍ സ്റ്റുഡന്റ്‌സ് യൂണിയനിലേക്കായിരുന്നു. ഇത് ഭാരതത്തിന്റെ താല്‍പ്പര്യങ്ങളെ ചവുട്ടി മെതിക്കാനായി ആരംഭിച്ച സംഘടനയായിരുന്നു. ഈ വാര്‍ത്ത ഇന്ത്യാ ഹൗസിലെത്തി. അവിടെയുള്ളവര്‍ അദ്ദേഹത്തെ ചതിയനും ഒറ്റുകാരനുമായി മുദ്രകുത്തി. പക്ഷെ അവരുടെ ക്രോധം ശമിപ്പിക്കാന്‍ സാവര്‍ക്കറിന് കഴിഞ്ഞു. സംഘടന മുന്‍പോട്ട് കൊണ്ടുപോകാനുള്ള മഹത്തരമായ പദ്ധതി അവരുടെ കയ്യിലുണ്ടെന്ന് അദ്ദേഹം ഇന്ത്യാ ഹൗസിലുള്ളവര്‍ക്ക് ഉറപ്പ് നല്‍കി. ഇമ്പിരിയല്‍ ഇന്‍സ്റ്റിറ്റ്യൂട്ടിലെ ജഹാംഗീര്‍ ഹാളില്‍ 1909 ജൂലായ് ഒന്നിന് കഴ്‌സണ്‍ വില്ലി പങ്കെടുത്തിരുന്ന ഒരു യോഗമുണ്ടായിരുന്നു. അദ്ദേഹം സംസാരിച്ചുകൊണ്ടിരിക്കവേ മദന്‍ലാല്‍ ധിംഗ്ര അദ്ദേഹത്തിന്റെ തലക്ക് നേരെ തോക്ക് ചൂണ്ടി. കഴ്‌സണ്‍ വില്ലി ഭയന്ന് നിലവിളിച്ചു. എന്നാല്‍ അദ്ദേഹത്തിന് എന്തെങ്കിലും ചെയ്യാന്‍ ആവുന്നതിന് മുന്‍പ് മദന്‍ലാല്‍ രണ്ട് വെടിയുണ്ടകള്‍ കൊണ്ട് അദ്ദേഹത്തെ അന്ത്യവിശ്രമത്തിലേക്ക് പറഞ്ഞയച്ചു.
തുടര്‍ന്ന് മദന്‍ലാല്‍ ധിംഗ്രഅറസ്റ്റ് ചെയ്യപ്പെട്ടു. ലോകത്തിന് മുന്‍പില്‍ അദ്ദേഹം വലിയ തെറ്റുകാരനായി. എല്ലാവരും അദ്ദേഹത്തെ ചീത്ത വിളിക്കാന്‍ തുടങ്ങി. മദന്‍ലാല്‍ ധിംഗ്രയുടെ സ്വന്തം പിതാവ് ഇത്തരമൊരു ചതിയനും ഒറ്റുകാരനും കൊലപാതകിയുമായ വ്യക്തിയെ താന്‍ പുത്രനായി അംഗീകരിക്കുന്നില്ല എന്നു പഞ്ചാബില്‍ നിന്നും ലണ്ടനിലേക്ക് കമ്പിയടിച്ചു. ധിംഗ്രയെ തള്ളിപ്പറയുവാനായി ലണ്ടനില്‍ യോഗങ്ങള്‍ സംഘടിപ്പിക്കപ്പെട്ടു. അവര്‍ അദ്ദേഹത്തെ തള്ളിപ്പറഞ്ഞു. എന്നാല്‍ അന്നും അവിടെയൊരു വീരനായ മനുഷ്യനുണ്ടായിരുന്നു, സാവര്‍ക്കര്‍, അദ്ദേഹം ധിംഗ്രയെ സംശയലേശമെന്യേ പിന്തുണച്ചു. ആദ്യമായി ദീന്‍ഗ്രയെ ഐകകണ്‌ഠ്യേന തള്ളിക്കളയുന്ന തീരുമാനം ശരിയല്ല എന്നദ്ദേഹം സധൈര്യം പറഞ്ഞു. അവസാനമായി യോഗ തീരുമാനം വോട്ടിംഗിനിട്ടപ്പോള്‍ പ്രസിഡന്റ് ബിപിന്‍ ചന്ദ്രപാല്‍ തീരുമാനം ഐകകണ്‌ഠ്യേന പാസ്സാക്കുകയാണോ എന്നു ചോദിച്ചപ്പോള്‍ സാവര്‍ക്കര്‍ സാഹിബ് എഴുന്നേറ്റു നിന്ന് കൊണ്ട് തീരുമാനത്തെ എതിര്‍ത്തു. അപ്പോള്‍ ഒരു ബ്രിട്ടീഷുകാരന്‍, ഇങ്ങനെയാണ് ഒരു ഇംഗ്ലീഷുകാരന്‍ പ്രതികരിക്കുന്നത് എന്നു പറഞ്ഞു കൊണ്ട് സാവര്‍ക്കറുടെ മുഖത്ത് പ്രഹരിച്ചു. അതിന് മറുപടിയായി ചില ഇന്ത്യന്‍ ചെറുപ്പക്കാര്‍, ഇങ്ങനെയാണ് ഭാരതീയര്‍ തിരിച്ചടിക്കുക എന്നു പറഞ്ഞു കൊണ്ട് അയാളെ മര്‍ദ്ദിച്ചു. ബഹളത്തില്‍ മുങ്ങി യോഗം അലങ്കോലമായി. യോഗ തീരുമാനം പാസ്സായതുമില്ല.
കേസ് കോടതിയില്‍ എത്തിയപ്പോഴും ദീന്‍ഗ്ര പ്രസന്നനായിരുന്നു, ശാന്തനായിരുന്നു. മരണത്തിന് മുന്‍പിലും അദ്ദേഹം പുഞ്ചിരിതൂകി നിന്നു, ഹാ എന്തൊരു ധീരന്‍! ഓഗസ്റ്റ് 12 ഡെയിലി ന്യൂസ് എന്ന പത്രത്തില്‍ അദ്ദേഹം കോടതിയില്‍ നടത്തിയ പ്രസംഗം അച്ചടിച്ചു വന്നു. അദ്ദേഹത്തിന്റെ ധാര്‍മ്മികതയുടെയും രാഷ്ട്ര സ്‌നേഹത്തിന്റെയും തെളിവായിരുന്നു ഈ മൊഴി.
‘ദേശസ്‌നേഹികളായ ഇന്ത്യന്‍ യുവത്വത്തിന് എതിരെയുള്ള മനുഷ്യത്വരഹിതമായ ബ്രിട്ടീഷ് നടപടികള്‍ക്കെതിരെയുള്ള എന്റെ പ്രതികാരമാണ് നിങ്ങള്‍ കണ്ടത്. ഞാന്‍ ഗൂഢാലോചന നടത്തിയത് ധര്‍മ്മവുമായി മാത്രമാണ്. വിദേശ ഭരണത്തിന്‍ കീഴിലുള്ള ഓരോ രാഷ്ട്രവും യുദ്ധം ചെയ്യേണ്ടത് ആവശ്യമാണ്. നിരായുധരാക്കപ്പെട്ട ഒരു വംശമെന്ന രീതിയില്‍ ഒരു തുറന്ന യുദ്ധത്തിന് ഞങ്ങള്‍ക്ക് കഴിവില്ല. ഞങ്ങള്‍ക്ക് തോക്കുകള്‍ നിഷേധിക്കപ്പെട്ടത് കൊണ്ട് പിസ്റ്റള്‍ എടുത്തു, വെടിവെച്ചു.
ഒരു ഹിന്ദു എന്ന നിലയില്‍ എന്റെ രാജ്യത്തെ അപമാനിക്കുന്നത് എന്റെ ഈശ്വരനെ അപമാനിക്കുന്നതായി ഞാന്‍ കാണുന്നു. അവളുടെ (ഭാരതാംബയുടെ) ദൗത്യം ശ്രീരാമന്റെ ദൗത്യമാണ്, അവളെ സേവിക്കുന്നത് ശ്രീകൃഷ്ണനെ സേവിക്കുന്നതിന് തുല്യമാണ്. അര്‍ത്ഥവും ബുദ്ധിയും ഇല്ലാത്ത എന്നെപ്പോലെയുള്ള ഒരു ദരിദ്രപുത്രന് അവള്‍ക്കായി നല്കാനുള്ളത് ജീവരക്തം മാത്രമാണ്, അതുകൊണ്ട് ഞാനാ രക്തം അവള്‍ക്ക് മുന്‍പില്‍ ബലിയായി സമര്‍പ്പിക്കുന്നു.
ഭാരതത്തില്‍ ഇന്ന് പഠിക്കേണ്ട ഏകപാഠം എങ്ങനെയാണ് മരിക്കേണ്ടത് എന്നു മാത്രമാണ്. സ്വയം ബലിദാനിയായി മാത്രമാണ് അത് നമുക്ക് തെളിയിക്കാന്‍ കഴിയുന്നത്. അതുകൊണ്ട് ഞാന്‍ മരിക്കുന്നു. എന്റെ ബലിദാനത്തില്‍ ഞാന്‍ മാഹാത്മ്യം ദര്‍ശിക്കുന്നു. ഈശ്വരനോടുള്ള എന്റെ ഏക പ്രാര്‍ത്ഥന, ‘ഭാരതാംബ മനുഷ്യവംശത്തിനും ഈശ്വര ദൗത്യത്തിനും വേണ്ടി സ്വതന്ത്രയാകുന്നത് വരെ ഞാന്‍ വീണ്ടും ഇതേ അമ്മക്ക് പുത്രനായി ജനിക്കണമെന്നും ഈ വിശുദ്ധ ദൗത്യത്തിനുവേണ്ടി വീണ്ടും ബലിദാനിയാകണമെന്നുമാണ്”. ‘വന്ദേമാതരം’.
ചരിത്രം 1909 ആഗസ്റ്റ് 16 എന്നും ഓര്‍മ്മിക്കണം. അന്നാണ് ഭാരത ചരിത്രം മാറ്റിയെഴുതിയ വീരനായ ദീന്‍ഗ്ര തൂക്കുമരത്തിലേക്ക് നടന്നു കയറിയത്. മിസ്സ് ആഗ്‌നസ് സ്‌മെഡ്‌ലി ഈ സംഭവം ഓര്‍ത്തെഴുതിയിട്ടുണ്ട്. ‘അദ്ദേഹം തൂക്കുമരത്തിലേക്ക് നടന്നത് തലയുയര്‍ത്തിപിടിച്ചു കൊണ്ടായിരുന്നു. അപ്പോള്‍ അദ്ദേഹത്തെ സഹായിക്കാന്‍ ശ്രമിച്ചവരുടെ കൈപിടിച്ചുകൊണ്ട് മരണത്തെ തനിക്ക് ഭയമില്ലെന്ന് അദ്ദേഹം പറഞ്ഞു’. ആഹ്! എന്ത് മഹത്തരം. അദ്ദേഹം ആ തൂക്കുമരത്തിന് ചുവട്ടില്‍ നിന്നപ്പോള്‍ ബ്രിട്ടീഷ് ഉദ്യോഗസ്ഥര്‍ അവസാനമായി എന്തെങ്കിലും പറയുവാനുണ്ടോ എന്നു അദ്ദേഹത്തോട് ചോദിച്ചു. അപ്പോള്‍ അദ്ദേഹം ഉത്തരം നല്‍കി. ‘വന്ദേമാതരം’.
മാതൃഭൂമിയോടുള്ള ഉല്‍കൃഷ്ടമായ പ്രേമം തൂക്കുമരത്തിന്റെ മുകളില്‍ നിന്നും വന്ദേമാതരം, ഭാരത മാതാവ് വിജയിക്കട്ടെ എന്നു ഉറക്കെ ചൊല്ലുവാന്‍ അദ്ദേഹത്തിന് പ്രേരണ നല്‍കി. അദ്ദേഹത്തിന്റെ ഭൗതിക അവശിഷ്ടം അവിടെത്തന്നെ സംസ്‌കരിച്ചു. ഭാരതീയര്‍ക്ക് അത് കാണുവാനോ അന്തിമോപചാരം അര്‍പ്പിക്കുവാനോ ഉള്ള അവസരം നിഷേധിക്കപ്പെട്ടു. അദ്ദേഹത്തിന്റെ ഓര്‍മ്മകള്‍ ഇന്നും അനുഗ്രഹിക്കപ്പെട്ടിരിക്കുന്നു. ഒരു മൃതരാഷ്ട്രത്തിലെ അമൂല്യ രത്‌നത്തിന് എന്റെ പ്രണാമം’.
ഭാരത് മാതാ കീ ജയ് എന്നും വന്ദേ മാതരമെന്നും വിളിച്ചുകൊണ്ട് തൂക്കുമരത്തില്‍ കയറിയ നിരവധി വീരന്മാരുടെ ലഘു ജീവ ചരിത്രങ്ങള്‍ ഭഗത്‌സിംഗ് എഴുതിയിട്ടുണ്ട്. രാമ പ്രസാദ് ബിസ്മില്‍, രാജേന്ദ്ര ലാഹരി, റോഷന്‍ സിംഗ്, ഹിന്ദു മഹാസഭ നേതാവ് ഭായി പരമാനന്ദിന്റെ സഹോദരന്‍ ഭായി ബാല്‍ മുകുന്ദ്, അവധ് ബിഹാരി, സര്‍ദാര്‍ കര്‍ത്താസിംഗ് ശരഭാ, ഡോക്ടര്‍ അരൂര്‍ സിംഗ് എന്നിവര്‍ അവരില്‍ ചിലരാണ്. എന്നാല്‍ മദന്‍ലാല്‍ ദീന്‍ഗ്രയുടെ ജീവചരിത്രം എഴുതിയത് പോലെ അതിവൈകാരികമായി മറ്റാരുടെയെങ്കിലും ചരിത്രം അദ്ദേഹം എഴുതിയിട്ടുണ്ടോ എന്ന് സംശയമാണ്.
ഇത്രയധികം ദേശീയവും ധാര്‍മ്മികവുമായ കാഴ്ചപ്പാടുകള്‍ വെച്ചു പുലര്‍ത്തിയിരുന്ന സര്‍ദാര്‍ ഭഗത്‌സിംഗ് കേവലമൊരു അരാജകത്വവാദിയോ വിപ്ലവകാരിയോ ആണെന്ന് നിങ്ങള്‍ കരുതുന്നുണ്ടോ? കാറല്‍ മാര്‍ക്‌സ്, ട്രോസ്‌കി, ലെനിന്‍ തുടങ്ങിയ ആഗോള കമ്മ്യൂണിസ്റ്റ് നേതാക്കളുടെയും റഷ്യന്‍ സാഹിത്യകാരുടെയും കൃതികള്‍ വായിച്ച് അവരുടെ ചില ഉദ്ധരണികള്‍ എഴുതിയത് കൊണ്ട് ഭഗത്‌സിംഗ് കമ്മ്യൂണിസ്റ്റാവുമെങ്കില്‍ ഛത്രപതി ശിവാജിയും ഗുരു ഗോവിന്ദ സിംഹനും റാണാ പ്രതാപനും തന്റെ മാതൃകാ പുരുഷന്മാരാണെന്ന് അദ്ദേഹം എഴുതിയിട്ടുണ്ട്. അദ്ദേഹം, ജോസഫ് മസീനിയേയും ഗാരി ബാല്‍ഡിയേയും തിലകനെയും ലാലാ ലജ്പത്‌റായിയെയും വീര സാവര്‍ക്കറേയും ഉദ്ധരിക്കുന്നുണ്ട്. അതുകൊണ്ട് അദ്ദേഹം വലതുപക്ഷ വിപ്ലവകാരിയാകുമോ?
ഭാരതത്തിന്റെ വിപ്ലവ പ്രസ്ഥാനങ്ങളുടെ ആദ്യപാദം പൂര്‍ണ്ണമായും ഹിന്ദുത്വവാദം മുന്നോട്ട് വെക്കുന്ന സംഘടനകളുടെതായിരുന്നു. ഇന്ത്യന്‍ വിപ്ലവ പ്രസ്ഥാനങ്ങള്‍ ഹിന്ദുത്വവാദികളായ യുവാക്കള്‍ മാത്രം അംഗങ്ങളായ സംഘടനകള്‍ ആയിരുന്നുവെന്ന് വിമര്‍ശനമുയര്‍ത്തിയത് ഭാരതത്തിന്റെ ആദ്യത്തെ വിദ്യാഭ്യാസ മന്ത്രി ഡോക്ടര്‍ മൗലാനാ ആസാദായിരുന്നു എന്ന് പ്രത്യേകം ഓര്‍ക്കുക. അനുശീലന്‍ സമിതി, യുഗാന്തര്‍, ഭാരത് മാതാ സൊസൈറ്റി, താമരയും കഠാരയും, മിത്രമേള, അഭിനവ് ഭാരത്, ഫ്രീ ഇന്ത്യ സൊസൈറ്റി തുടങ്ങിയ എല്ലാ വിപ്ലവ സംഘടനകളും പൂര്‍ണ്ണമായും ഹിന്ദുത്വ ആശയം മുന്നോട്ട് വെച്ചിരുന്നവയായിരുന്നു. ഇതില്‍ ഭാരതമാതാ സൊസൈറ്റി തുടങ്ങിയത് ഭഗത്‌സിംഗിന്റെ പിതാവ് കിഷന്‍ സിംഗും സഹോദരന്‍ അജിത് സിങ്ങും ചേര്‍ന്നാണ്.
ചാപ്പേക്കര്‍ സഹോദരന്മാര്‍, അരബിന്ദോ ഘോഷ്, ബാഗാ ജതിന്‍, ബാല മുകുന്ദ്, അവധ് ബിഹാരി, ദീന്‍ഗ്ര, വീരന്‍ വാഞ്ചിനാഥന്‍, നീലകണ്ഠ ബ്രഹ്മചാരി, ബരിന്‍ ഘോഷ്, ഖുദിറാം, പരമാനന്ദ്, സേനാപതി ബാപത് തുടങ്ങി ആ കാലത്തെ വിപ്ലവകാരികള്‍ എല്ലാവരും തന്നെ പൂര്‍ണ്ണമായും ഹിന്ദുത്വവാദികളായിരുന്നു. വാസുദേവ് ബലവന്ത് ഫഡ്‌കെ, സ്വാമി വിവേകാനന്ദന്‍, സിസ്റ്റര്‍ നിവേദിത, ബാല ഗംഗാധര തിലകന്‍, വീര സാവര്‍ക്കര്‍ തുടങ്ങിയവരുടെയെല്ലാം സാഹിത്യമായിരുന്നു ഇവര്‍ക്ക് പ്രേരണ നല്കിയിരുന്നത്.
ഈ വിപ്ലവങ്ങളില്‍ പൊതുവെ സായുധ വിപ്ലവം പാടി നടന്നിരുന്ന കമ്മ്യൂണിസ്റ്റ് പാര്‍ട്ടിക്ക് കാര്യമായൊരു പങ്കും ഉണ്ടായിരുന്നില്ല. സ്വാതന്ത്ര്യാനന്തരം അക്കാദമിക തലങ്ങളില്‍ സ്ഥാനം പിടിച്ചിരുന്ന ഇടത് ചരിത്രകാരന്മാര്‍ സ്വാതന്ത്ര്യ സമരത്തിലെ കമ്മ്യൂണിസ്റ്റ് പങ്ക് അന്വേഷിച്ചറിയാന്‍ ഭൂതക്കണ്ണാടിയുമേന്തി ഇറങ്ങി. കമ്മ്യൂണിസ്റ്റ് സാഹിത്യങ്ങള്‍ ഭാരതത്തിന് പരിചയപ്പെടുത്തിയ നിരവധി നേതാക്കള്‍ ഉണ്ടായിരുന്നു. അന്താരാഷ്ട്ര കമ്മ്യൂണിസ്റ്റ് പ്രസ്ഥാനവുമായി ബന്ധമുണ്ടായിരുന്ന നേതാക്കളും ഭാരതത്തില്‍ ഉണ്ടായിരുന്നു. ഉദാഹരണത്തിന് കാറല്‍ മാര്‍ക്‌സിനെ ഭാരതത്തിന് പരിചയപ്പെടുത്തിയ ബാല ഗംഗാധര തിലകന്‍, ബോള്‍ഷെവിക്കുകളുടെ ചരിത്രമെഴുതിയ രാമ പ്രസാദ് ബിസ്മില്‍, അന്താരാഷ്ട്ര കമ്മ്യൂണിസ്റ്റ് നേതാക്കളുമായി ബന്ധമുണ്ടായിരുന്ന ശ്യാംജി കൃഷ്ണ വര്‍മ്മ, ലാലാ ഹര്‍ദയാല്‍ തുടങ്ങിയവര്‍. ഇവരേക്കാള്‍ എല്ലാമധികം കമ്മ്യൂണിസ്റ്റ് നേതാക്കളുമായി ബന്ധമുണ്ടായിരുന്ന മറ്റൊരു പ്രമുഖന്‍ ഉണ്ടായിരുന്നു, ഇന്ന് കമ്മ്യൂണിസ്റ്റുകാര്‍ ഏറെ വിമര്‍ശിക്കുന്ന വീര സാവര്‍ക്കര്‍.
അന്താരാഷ്ട്ര കമ്മ്യൂണിസ്റ്റ് നേതാക്കളായിരുന്ന ലെനിന്‍, ഗയ് എ ആല്‍ഡ്രഡ് തുടങ്ങിയവരുമായി സാവര്‍ക്കര്‍ക്ക് അടുത്ത ബന്ധമുണ്ടായിരുന്നു. ഇംഗ്ലണ്ടില്‍ വെച്ചു സാവര്‍ക്കര്‍ അറസ്റ്റ് ചെയ്യപ്പെട്ടപ്പോള്‍ അദ്ദേഹത്തിന് വേണ്ടി ഇംഗ്ലണ്ടിലെ പ്രമുഖ ദിനപത്രങ്ങളില്‍ വാര്‍ത്ത നല്‍കിയിരുന്നത് ഗയ് ആല്‍ഡ്രഡായിരുന്നു. അന്താരാഷ്ട്ര കോടതിയില്‍ സാവര്‍ക്കറുടെ കേസ് വാദിച്ചത് ഫ്രാന്‍സിലെ പ്രമുഖ കമ്മ്യൂണിസ്റ്റ് നേതാവും കാറല്‍ മാര്‍ക്‌സിന്റെ കൊച്ചുമകനുമായിരുന്ന ജീന്‍ ലിയോറന്റ് ഫെഡ്രിക്കായിരുന്നു. ജയില്‍ മോചിതനായി വന്ന സാവര്‍ക്കര്‍ക്ക് സ്വീകരണം നല്‍കിയത് കമ്മ്യൂണിസ്റ്റ് നേതാവായിരുന്ന എം.എന്‍ റോയിയായിരുന്നു.
(തുടരും)