ഇസ്ലാമിക പ്രഭാഷകന്‍ സക്കീര്‍ നായ്ക്കിന് അഭയം നല്‍കിയ മലേഷ്യ പുലിവാല് പിടിച്ചിരിക്കയാണ്. അവിടെയും പ്രശ്‌നം സക്കീറിന്റെ നാക്കു തന്നെ. വിദ്വേഷപ്രസംഗം മൂലം മലേഷ്യയിലെ സാമുദായിക സമാധാനം സക്കീര്‍ തകര്‍ക്കുമെന്ന് തിരിച്ചറിഞ്ഞതോടെ നിയമനടപടിയ്ക്ക് ഒരുങ്ങുകയാണ് ആ രാജ്യം. ഭാരതത്തില്‍ ഹിന്ദു-ക്രിസ്ത്യന്‍ വിഭാഗങ്ങള്‍ക്ക് നേരെയായിരുന്നു വിദ്വേഷ പ്രസംഗമെങ്കില്‍ മലേഷ്യയില്‍ ചൈനീസ്, ഹിന്ദു വിഭാഗങ്ങള്‍ക്കെതിരെ ആണ് എന്ന വ്യത്യാസം മാത്രം. ചൈനീസ് ന്യൂനപക്ഷങ്ങള്‍ രാജ്യം വിടണമെന്നായിരുന്നു സക്കീറിന്റെ ഒരു ആവശ്യം. മലേഷ്യന്‍ ഹിന്ദുക്കള്‍ക്ക് മലേഷ്യയോടല്ല ഭാരത പ്രധാനമന്ത്രിയോടാണ് കൂറ് എന്നായിരുന്നു മറ്റൊരു പ്രസ്താവന. രാജ്യത്ത് സാമുദായിക ഭിന്നത സൃഷ്ടിക്കുന്ന ഇത്തരം തീപ്പൊരി പ്രസംഗം നടത്തുന്ന സക്കീറിനെതിരെ നൂറ്റിപ്പതിനഞ്ച് പരാതികളെങ്കിലും സര്‍ക്കാരിനു കിട്ടി.
ഇതോടെ സക്കീറിനെ ചോദ്യം ചെയ്യാന്‍ മലേഷ്യന്‍ സര്‍ക്കാര്‍ തയ്യാറായിരിക്കുന്നു. മതംമാറിയ മുസ്ലീങ്ങളുടെ സമ്മേളനത്തില്‍ പങ്കെടുക്കുന്നത് തടയുകയും ചെയ്തിരിക്കുന്നു. ആഭ്യന്തരമന്ത്രി മുഹിദ്ദീന്‍ യാസിന്‍ പറഞ്ഞത് സാമുദായിക സൗഹാര്‍ദ്ദവും ക്രമസമാധാനവും തകര്‍ക്കാന്‍ ആരെയും അനുവദിക്കില്ല എന്നാണ്. കേന്ദ്രക്യാബിനറ്റ് ചേര്‍ന്ന് സക്കീറിനെ നാടുകടത്താന്‍ തീരുമാനമെടുത്തു എന്നാണ് ഒരു മലേഷ്യന്‍ പത്രം എഴുതിയത്. 60 ശതമാനം മുസ്ലീങ്ങളുള്ള, മുസ്ലീം രാജ്യമായ മലേഷ്യയില്‍ അന്യ സമുദായത്തിനെതിരെ വിദ്വേഷപ്രസംഗം നടത്തിയാല്‍ തനിക്ക് ഒന്നും സംഭവിക്കില്ല എന്നായിരിക്കും സക്കീറിന്റെ വിശ്വാസം. ഭാരതത്തില്‍ ദീര്‍ഘകാലം അന്യമതവിദ്വേഷം പ്രസംഗിച്ചപ്പോഴും ഭീകരന്മാര്‍ക്ക് സഹായം നല്‍കിയപ്പോഴും ഭരണാധികാരികള്‍ ക്ഷമിച്ചിരുന്നതുപോലെ രാജ്യം കുട്ടിച്ചോറാക്കുന്നത് കണ്ടിരിക്കാന്‍ മലേഷ്യ തയ്യാറാവില്ല എന്ന് സക്കീറിനും കൂട്ടര്‍ക്കും ബോധ്യമാവാന്‍ തുടങ്ങിയിരിക്കുന്നു. ഭീകരന്മാര്‍ക്കുപോലും ഇസ്ലാമിക രാജ്യത്തേക്കാള്‍ സ്വാതന്ത്ര്യം മതേതര ഭാരതത്തിലാണ് എന്ന് അവര്‍ തിരിച്ചറിയട്ടെ.