ഒരു കാലത്ത് മലയാളത്തില്‍ ഏറ്റവും കൂടുതല്‍ വായനക്കാരുണ്ടായിരുന്നത് മലയാള മനോരമ, മംഗളം തുടങ്ങിയ പ്രസിദ്ധീകരണങ്ങള്‍ക്കായിരുന്നു. കാര്യമായ വിദ്യാഭ്യാസമൊന്നുമില്ലാത്ത സാധാരണസ്ത്രീകള്‍ മറ്റു വിനോദോപാധികള്‍ ഇല്ലാതിരുന്ന അക്കാലത്ത് ഈ പ്രസിദ്ധീകരണങ്ങളിലെ കണ്ണീര്‍കഥകളില്‍ അഭയംതേടുമായിരുന്നു. ‘മ’ പ്രസിദ്ധീകരണങ്ങള്‍ എന്നു പേരിട്ടുവിളിച്ചിരുന്ന ഇതൊക്കെ കൈയില്‍ കൊണ്ടു നടക്കുന്നതുപോലും തരംതാഴ്ന്ന കാര്യമായി പ്രചരിപ്പിച്ചിരുന്ന ചില ബുദ്ധിജീവിനാട്യക്കാര്‍ നമ്മുടെ നാട്ടിലുണ്ടായിരുന്നു. അത്തരത്തില്‍ ധാരാളം വായനക്കാരെ സമ്പാദിച്ച കാനം ഇ.ജെ, മുട്ടത്തുവര്‍ക്കി മുതലായ എഴുത്തുകാരെ പൈങ്കിളി സാഹിത്യകാരന്മാര്‍ എന്നു വിളിച്ച് ആക്ഷേപിച്ചിരുന്നു. (ആക്ഷേപിച്ച പലരും പിന്നെ മുട്ടത്തുവര്‍ക്കിയുടെ പേരിലുള്ള അവാര്‍ഡ് രണ്ടും കൈയും നീട്ടി സ്വീകരിക്കുന്നതും നമ്മള്‍ കണ്ടു).
കോട്ടയം പുഷ്പനാഥ് എന്ന എഴുത്തുകാരന്‍ അപസര്‍പ്പക കഥകള്‍ എഴുതുക വഴി ഈ ‘മ’ പ്രസിദ്ധീകരണങ്ങളില്‍ സ്ഥിരം സാന്നിദ്ധ്യമായിരുന്നു. പുഷ്പനാഥിന്റെ പുസ്തകങ്ങള്‍ പലതും ലൈബ്രറിയില്‍ പുറം ചട്ടകള്‍ കീറിപ്പോയ നിലയിലായിരുന്നു. കാരണം ഏറ്റവും കൂടുതല്‍ വായനക്കാരുണ്ടായിരുന്നവയായിരുന്നു അതൊക്കെ. പുഷ്പനാഥിനേയും കാനത്തേയും മുട്ടത്തുവര്‍ക്കിയേയും ആക്ഷേപിച്ചിരുന്ന പലരുടേയും പുസ്തകശേഖരത്തില്‍ ഇംഗ്ലീഷിലെ മുട്ടത്തുവര്‍ക്കി എന്നു വിളിക്കാവുന്ന അമേരിക്കന്‍ എഴുത്തുകാരനായ ഹരോള്‍ഡ് റോബിന്‍സിന്റേയും (Harold Robbins) അവിടത്തെ കോട്ടയം പുഷ്പനാഥ് എന്നു വിളിക്കാവുന്ന ജെയിംസ് ഹാഡ്‌ലി ചേയ്‌സിന്റേയും (James Hadley Chase) പുസ്തകങ്ങള്‍ ഉണ്ടായിരുന്നു. അതൊക്കെ ആസ്വദിച്ചുവായിക്കുകയും ചെയ്തിരുന്നു. ഇംഗ്ലീഷിലായാല്‍ പൈങ്കിളിയൊക്കെ നിലവാരമുള്ളതാവും.
പോപ്പുലര്‍ ഫിക്ഷന്‍ എവിടെയും ഒന്നുതന്നെ. ഗൗരവമേറിയ സാഹിത്യം കൂടുതല്‍ ശ്രദ്ധ ചെലുത്തേണ്ടവയാണ് എന്നതിനാല്‍ പലപ്പോഴും സാധാരണക്കാരില്‍ നിന്നും അകന്നുനില്‍ക്കും. എന്നാല്‍ ദുര്‍ബ്ബല രചനകള്‍ പെട്ടെന്ന് സ്വീകരിക്കപ്പെടും. ചിലപ്പോള്‍ അത്തരം കൃതികളുടെ സ്വീകാര്യതയില്‍ ഭ്രമിച്ചു പോകുന്ന വിധികര്‍ത്താക്കള്‍ വലിയ പുരസ്‌കാരങ്ങള്‍ അവയ്ക്കു വച്ചുനീട്ടുകയും ചെയ്യും. പുലിറ്റ്‌സര്‍ പ്രൈസ് ഉള്‍പ്പെടെ അനേകം സമ്മാനങ്ങള്‍ നേടിയ അമേരിക്കന്‍ നാടകകൃത്തായ ആര്‍തര്‍ മില്ലറുടെ (Arther Ashe Miller) പ്രശസ്തനാടകം ‘ഓള്‍ മൈ സണ്‍സ്’ (All my Sons) വായിച്ചപ്പോള്‍ സത്യത്തില്‍ കഷ്ടം തോന്നി. നമ്മുടെ ഉത്സവപ്പറമ്പില്‍ കളിച്ചിരുന്ന പ്രൊഫഷണല്‍ നാടകങ്ങളുടെ നിലവാരമേ അതിനുള്ളൂ. കരകുളം ചന്ദ്രനും ഫ്രാന്‍സിസ് ടി.മാവേലിക്കരയും സി.എല്‍. ജോസും ഒക്കെ ഒരുപക്ഷെ ഇതിനേക്കാള്‍ മെച്ചപ്പെട്ട രചനകള്‍ നടത്തിയിട്ടുണ്ടാവാം. ഇംഗ്ലീഷിലെന്തെഴുതിയാലും അതൊക്കെ മഹത്തെന്നു വാഴ്ത്തുന്ന രീതിയാണ് നമുക്കുള്ളത്. മലയാളത്തിലായാല്‍ മഹാമോശം. പണ്ട് സംസ്‌കൃതത്തോടായിരുന്നു ഈ ആധമര്‍ണ്യം.
ഭാഷാപോഷിണി സപ്തംബര്‍ ലക്കത്തിലെ കവര്‍ സ്റ്റോറി ‘ചേതന്‍ ഭഗത് കഥ പറയുമ്പോള്‍’ എന്നതാണ്. ഇന്ന് ഇന്ത്യയില്‍ ഏറ്റവും കൂടുതല്‍ സ്വീകാര്യതയുള്ള ഇന്‍ഡോ – ആംഗ്ലിയന്‍ എഴുത്തുകാരനാണ് അദ്ദേഹം. പത്തുലക്ഷത്തിലധികം കോപ്പികള്‍ വിറ്റു പോയവയാണ് അദ്ദേഹത്തിന്റെ ‘ഫൈവ് പോയന്റ് സംവണ്‍’ (FIve Point Someone)), ‘വണ്‍ നൈറ്റ് അറ്റ് ദ കാള്‍സെന്റര്‍ (One Night at the Call Centre) ‘3 മിസ്റ്റേക്ക്‌സ് ഓഫ് മൈ ലൈഫ്’ (3 Mistakes of My Life), ‘ഹാള്‍ഫ് ഗേള്‍ ഫ്രണ്ട്’ (Half girl Friend) തുടങ്ങിയ നോവലുകള്‍. ഇംഗ്ലീഷില്‍ ആണ് ഇവയൊക്കെ എഴുതപ്പെടുന്നത് എന്നല്ലാതെ എന്തെങ്കിലും സാഹിത്യമൂല്യം ഇവയ്ക്കുള്ളതായി എനിക്കു തോന്നിയിട്ടേയില്ല. ഇദ്ദേഹത്തിന്റെ വ്യാപകമായ സ്വീകാര്യത കാരണമാണ് നോവലുകള്‍ വായിച്ചു നോക്കാന്‍ ഇതെഴുതുന്നയാള്‍ നിര്‍ബന്ധിതനായത്. ഒന്നുവായിച്ചു കഴിഞ്ഞപ്പോള്‍ തന്നെ മടുത്തു. മറ്റുള്ളവയെല്ലാം പകുതിപോലും എത്തും മുന്‍പു മടക്കിവച്ചു. അതേ സമയം ബുക്കര്‍ സമ്മാനം നേടിയ അരവിന്ദ് എഡിഗയുടെ വൈറ്റ് ടൈഗര്‍ (ണവശലേ ഠശഴലൃ) ശ്വാസം അടക്കിപ്പിടിച്ചിരുന്ന് വായിച്ചു തീര്‍ക്കുകയും ചെയ്തു. വൈറ്റ് ടൈഗര്‍ ഒരു മോശം നോവല്‍ ആണെന്നാണ് കവി സച്ചിദാനന്ദന്‍ അതിന് സമ്മാനം ലഭിച്ചപ്പോള്‍ പറഞ്ഞത്. അതെന്തു കൊണ്ടാണെന്ന് എനിക്കു മനസ്സിലാകുന്നില്ല. മഹത്തായ ഒരു നോവല്‍ തന്നെയാണ് വൈറ്റ് ടൈഗര്‍.
ചേതന്‍ ഭഗതിന്റെ കൃതികള്‍ മഹത്താണെങ്കില്‍ സാഹിത്യത്തിന്റെ മൂല്യം അവയുടെ പ്രചാരം വച്ചു മാത്രം വിലയിരുത്തേണ്ടിവരും. മഹത്തായ ചില കൃതികളും വ്യാപകമായി വായിക്കപ്പെട്ട അപൂര്‍വ്വം സന്ദര്‍ഭങ്ങള്‍ ഉണ്ടായിട്ടുണ്ട് എന്നല്ലാതെ നല്ല കൃതികള്‍ക്കു വലിയ വായനക്കാരെ കിട്ടാനിടയില്ല. അറിയപ്പെടുന്ന പുരസ്‌കാരങ്ങള്‍ വല്ലതും ലഭിച്ചാല്‍ പലരും കൃതിവാങ്ങും (വാങ്ങിയാലും വായിക്കണമെന്നില്ല. ഒട്ടുമിക്കവരും ഷെല്‍ ഫില്‍ പ്രദര്‍ശിപ്പിക്കുകയേയുള്ളൂ). നല്ല ഇംഗ്ലീഷ് പരിജ്ഞാനം ഉണ്ടെന്നല്ലാതെ ചേതന്‍ ഭഗതിന്റെ കൃതികളില്‍ കാര്യമായ എന്തെങ്കിലും ജീവിതനിരീക്ഷണങ്ങളോ ആവിഷ്‌കാര ഭംഗിയോ ഇല്ല. ‘പൂച്ചയ്ക്കാരുമണികെട്ടും’ എന്ന രീതിയില്‍ പലരും മടിച്ചു നില്‍ക്കുകയാണ് അഭിപ്രായം പറയാന്‍. ദശലക്ഷങ്ങള്‍ വിറ്റുപോകുന്ന ഒരു ഇംഗ്ലീഷ് എഴുത്തുകാരന്റെ കൃതികള്‍ മോശം എന്നു പറഞ്ഞാല്‍ തങ്ങളുടെ ആസ്വാദനക്ഷമതയെക്കുറിച്ച് ലോകം സംശയിക്കുമോ എന്നതാണ് ഏവരുടേയും ശങ്ക.
ചേതന്‍ ഭഗത് മഹാനായ എഴുത്തുകാരനെങ്കില്‍ ഉറൂബും തകഴിയും പൊറ്റെക്കാടും ദേവുമൊന്നുമല്ല മലയാളത്തിലെ മഹാന്മാരായ നോവലിസ്റ്റുകള്‍, കാനവും മുട്ടത്തുവര്‍ക്കിയുമാണെന്നു നമ്മള്‍ സമ്മതിക്കേണ്ടിവരും (മുട്ടത്തുവര്‍ക്കിയുടെ ‘ഒരു കുടയും കുഞ്ഞു പെങ്ങളും’ എന്ന മനോഹരമായ ബാലസാഹിത്യ കൃതി വായിച്ചു കുട്ടിക്കാലത്തു കണ്ണുനനഞ്ഞുപോയത് ഇപ്പോഴും ഓര്‍മ്മിക്കുന്നു). പുതിയതലമുറയുടെ ജീവിതത്തിലൂടെയാണ് ചേതന്‍ സഞ്ചരിക്കുന്നത്. അയാള്‍ അടിമുടി ഇന്ത്യയിലെ എലൈറ്റ് ക്ലാസിന്റെ എഴുത്തുകാരനാണ്. ഉടുപ്പിലും നടപ്പിലുമെല്ലാം ഐഐറ്റി സംസ്‌കാരം പേറുന്ന ഒരു തലമുറയുടെ കഥാകാരനാണ് ചേതന്‍ ഭഗത് എന്നല്ലാതെ കാര്യമായ ഒരു സാഹിത്യ മൂല്യവും അദ്ദേഹത്തിന്റെ കൃതികള്‍ക്കില്ല. വിപണന തന്ത്രങ്ങള്‍ നന്നായി പയറ്റുന്ന ഈ എഴുത്തുകാരന്‍ കൃതികളുടെ പ്രകാശനത്തിന് പലപ്പോഴും ചലച്ചിത്രനടിമാരെയാണ് തിരഞ്ഞെടുക്കുന്നത്; സാഹിത്യകാരന്മാരെയല്ല. ഹിന്ദിയിലെ നാലാംകിട സിനിമകളില്‍ ചിലതിന്റെ കഥകള്‍ ഇദ്ദേഹത്തിന്റെ നോവലുകളില്‍ നിന്നും സ്വീകരിച്ചവയാണ്. ചേതന്‍ ഭഗത് ഒരു കവര്‍ സ്റ്റോറിയെഴുതി ആഘോഷിക്കാന്‍ തക്ക പ്രത്യേകതയുള്ള എഴുത്തുകാരനല്ല. ഭാഷാപോഷിണിപോലുള്ള ഒരു സാഹിത്യമാസിക അതു ചെയ്തുകണ്ടപ്പോള്‍ അത്ഭുതം തോന്നി. ചേതന്‍ ഭഗതിന്റെ നോവലുകളും അവയെ ആധാരമാക്കി എഴുതിയ സിനിമാതിരക്കഥകളും മഹത്തെങ്കില്‍ പ്രിയദര്‍ശനാണ് മലയാളത്തിലെ ഏറ്റവും മഹാനായ സിനിമാക്കാരന്‍, അടൂരല്ല എന്നു നമ്മള്‍ സമ്മതിക്കേണ്ടിവരും. ജനപ്രീതി മാത്രം മാനദണ്ഡമാക്കിയാല്‍ (മലയാളത്തിലിന്നുവരെയുണ്ടായ ചലച്ചിത്രങ്ങളില്‍ ഏറ്റവും കൂടുതല്‍ ആളുകള്‍ കണ്ട ചിത്രങ്ങള്‍ പ്രിയദര്‍ശന്റെ ചിത്രം, കിലുക്കം എന്നിവയാണല്ലോ). പ്രിയദര്‍ശന്‍ ഒന്നാംസ്ഥാനത്തു നില്‍ക്കും. മലയാളത്തിലിന്നുവരെയുണ്ടായ ചലച്ചിത്രങ്ങളില്‍ ഏറ്റവും കലാമൂല്യമുള്ളതായി എനിക്കുതോന്നിയിട്ടുള്ളത് അടൂരിന്റെ എലിപ്പത്തായമാണ്. അത് എത്രപേര്‍ കണ്ടിട്ടുണ്ടാവും?
ഈയിടെയായി ബാലചന്ദ്രന്‍ ചുള്ളിക്കാട് എഴുതുന്ന കവിതകള്‍ ജീവിതം എന്ന അത്ഭുതസമസ്യയുടെ സങ്കീര്‍ണതകളെക്കുറിച്ചുള്ള ലഘു കവനങ്ങളാണ്. കൂടെക്കൂടെ മാതൃഭൂമിയില്‍ അത്തരം ലഘുകവനങ്ങള്‍ കാണാം. അതേവഴിയ്ക്കു തന്നെ സഞ്ചരിക്കാന്‍ ശ്രമിക്കുകയാണ് പ്രഭാവര്‍മ്മയും ഭാഷാപോഷിണിയിലെ ‘കണ്‍കെട്ട്’ എന്ന കവിതയിലൂടെ. പക്ഷെ കവി എന്ന നിലയില്‍ ചുള്ളിക്കാടിന്റെ ഉയരമൊന്നും പ്രഭാവര്‍മ്മക്കില്ല എന്നു പറയാതെവയ്യ. കുറച്ചുദിവസങ്ങള്‍ക്ക് മുമ്പ് മാതൃഭൂമിയില്‍ ബാലചന്ദ്രനെഴുതിയ ‘ദൈവപ്പിഴ’ എന്ന കവിതയും പ്രഭാവര്‍മ്മയുടെ ഈ കവിതയും കൂടി ഒന്നു താരതമ്യം ചെയ്താല്‍ നമുക്ക് അക്കാര്യം ബോധ്യപ്പെടും. തീരെ ലളിതമെന്നുതോന്നുമെങ്കിലും ചുള്ളിക്കാട് മുന്നോട്ട് വയ്ക്കുന്ന ജീവിത നിരീക്ഷണം പുതുമയുള്ളതാണ്. ജീവിതത്തിന്റെ നമ്മള്‍ ശ്രദ്ധിക്കാത്ത ഒരുവശമാണ് ചുള്ളിക്കാട് അവതരിപ്പിക്കുന്നത്. പ്രഭാവര്‍മ്മ പറയുന്നത് നമ്മളെല്ലാവരും നിത്യജീവിതത്തില്‍ നിരന്തരം പറഞ്ഞുകൊണ്ടിരിക്കുന്ന കാര്യം തന്നെ. അതില്‍ പുതുമയൊന്നുമില്ല. ഓരോ ജന്മനാളുകള്‍ കഴിയുമ്പോഴും നമ്മള്‍ മരണത്തിലേയ്ക്ക് അടുത്തു കൊണ്ടിരിക്കുകയല്ലേ. അതിനാല്‍ എന്തിനാണ് ജന്മനാളുകള്‍ നമ്മള്‍ ആഘോഷിക്കുന്നത്? എന്നാണ് കവി ചോദിക്കുന്നത്. ഇത് നമ്മളെല്ലാവരും കൂടെക്കൂടെ ചോദിക്കുന്ന ചോദ്യം തന്നെ. കവിയുടെ പ്രത്യേക കണ്ടെത്തലൊന്നുമല്ല.
കമ്മ്യൂണിസ്റ്റ് എന്ന് പറഞ്ഞുനടക്കാറുണ്ടെങ്കിലും കവിയുടെ ഉള്ളിനുള്ളില്‍ വലിയ ആത്മീയ ചിന്തയാണുള്ളതെന്ന് അദ്ദേഹത്തിന്റെ കവിതയിലെ ബിംബ കല്പനയെ വിശകലനം ചെയ്താല്‍ നമുക്കു മനസ്സിലാകും. താമരപ്പൂവ് എന്ന രൂപകം ഇന്ത്യന്‍ ആത്മീയതയുടെ പ്രധാന പ്രതീകമാണ്. നൂറില്‍പ്പരം ഇതളുള്ള ഒരു താമരപ്പൂവിനോടാണ് കവി മനുഷ്യായുസ്സിനെ ഉപമിക്കുന്നത്. ഓരോ ജന്മദിനത്തിലും ഓരോ ഇതള്‍ കൊഴിയുകയാണത്രെ! വലിയ ദുഃഖത്തോടെ ആചരിക്കേണ്ടതാണെങ്കിലും മനുഷ്യന്‍ സന്തോഷത്തോടെയാണ് ഓരോ പിറന്നാളും ആഘോഷിക്കുന്നത് എന്ന വൈപരീത്യം കവി എടുത്തു കാണിക്കുന്നു. ചുള്ളിക്കാട് അവതരിപ്പിച്ചത് ‘ദൈവപ്പിഴ’യാണെങ്കില്‍ പ്രഭാവര്‍മ്മയ്ക്ക് ‘കണ്‍കെട്ട്’ ആണ്. സംഗതി രണ്ടും ഒന്നുതന്നെ. ചുള്ളിക്കാടിന്റെ കവിത തന്നെയാണ് പ്രഭാവര്‍മ്മയെ പ്രചോദിപ്പിച്ചത് എന്ന കാര്യത്തില്‍ തര്‍ക്കമേതുമില്ല.
സ്ത്രീകള്‍ക്കു നമ്മുടെ പ്രസിദ്ധീകരണങ്ങളില്‍ വേണ്ടത്ര പരിഗണന എപ്പോഴും കിട്ടാറുണ്ട്. ഒരു പക്ഷെ സ്ത്രീകള്‍ നമ്മുടെ പുരുഷന്മാരെക്കാളും മുന്‍പില്‍ നില്‍ക്കുന്ന ഒരേയൊരു മേഖല മലയാളത്തിലെ പ്രസിദ്ധീകരണങ്ങളുടെ താളുകളാണെന്നു പറയാം. പത്രാധിപന്മാരൊക്കെ പുരുഷന്മാരായതാവാം അതിനൊരു കാരണം. മറ്റൊരു കാരണം സാഹിത്യത്തെ ഗൗരവമായെടുക്കുകയും വായിക്കുകയും എഴുതുകയും ഒക്കെ ചെയ്യുന്നത് കൂടുതലും ഇപ്പോള്‍ സ്ത്രീകളാണ്. പുരുഷന്മാര്‍ ബഹുഭൂരിപക്ഷവും വര്‍ഗീയ ഇടത് ഫാസിസ്റ്റ് പ്രവര്‍ത്തനങ്ങളിലാണ് കൂടുതല്‍ ശ്രദ്ധിക്കുന്നത്. അവര്‍ക്ക് സാഹിത്യത്തോടൊക്കെ അവജ്ഞയാണ്. സ്ത്രീകളുടെ സാഹിത്യ പ്രണയവും കപട മതേതര മനസ്സും ‘പുത്തനച്ചി പുരപ്പുറം തൂക്കും’ എന്ന രീതിയില്‍ മാത്രമാണെന്നതാണ് സത്യം. സ്ത്രീകള്‍ക്ക് കുറച്ചെങ്കിലും ഒരു തുറസ്സ് വീണു കിട്ടിയത് ഈയടുത്ത കാലത്താണ്. അതുകൊണ്ടു തന്നെ അവര്‍ ഒരു പുതിയ വായനാസമൂഹമാണ്. 1960കളില്‍ പുരുഷന്മാര്‍ കടന്നുപോയ മാനസികാവസ്ഥയില്‍ സ്ത്രീകള്‍ ഇപ്പോള്‍ എത്തിയതേയുള്ളൂ എന്നതാണു യാഥാര്‍ത്ഥ്യം. കേരളത്തിലെ പുരുഷന്മാര്‍ അറുപതുകളിലും എഴുപതുകളിലും പിന്‍തുടര്‍ന്ന മൂല്യബോധം സ്ത്രീകള്‍ ഇപ്പോള്‍ ഉള്‍ക്കൊണ്ടിരിക്കുന്നു. അതിനുവേണ്ടി പുരുഷന്മാരെക്കാള്‍ തീവ്രമായി അവര്‍ വാദിക്കുന്നു. ഇടതുപക്ഷാദര്‍ശവും കപട മതേതരത്വാശയങ്ങളും എന്തോ മഹത്തായ സംഗതികളാണെന്ന് പുതിയ വായനാ സമൂഹമായ സ്ത്രീകള്‍ കൊണ്ടാടുന്നു. അവയുടെ നിഷ്ഫലത തിരിച്ചറിഞ്ഞ പുരുഷസമൂഹത്തിന്റെ അനുഭവപരിചയം സ്ത്രീകള്‍ക്കില്ല.
പതിവുപോലെ ഭാഷാപോഷിണിയുടെ സപ്തംബര്‍ ലക്കത്തിലും ധാരാളം സ്ത്രീ രചനകള്‍ ഉണ്ട്. മൂന്നു പെണ്‍കവികളാണ് ഈ ലക്കത്തിലുള്ളത്.; സബിത ടി.പിയുടെ മ്യൂസിയം, ആര്യാംബികയുടെ നീയെന്ന ഉയരം, ഇന്ദിര അശോകിന്റെ അഭിനവ രാമായണം. സബിത ടി.പി.യുടെ മ്യൂസിയം ഗദ്യ കവനമാണെങ്കിലും സ്ത്രീത്വത്തിന്റെ മഹത്വം ഉയര്‍ത്തിക്കാണിക്കുന്ന മെച്ചപ്പെട്ട രചനയാണ്. കവി പ്രശംസ അര്‍ഹിക്കുന്നു. പക്ഷെ അടുക്കളയാണ് സ്ത്രീയുടെ ലോകം എന്ന പാരമ്പര്യധാരണയെ കവിത അരക്കിട്ടുറപ്പിക്കുന്നു. അടുക്കള സ്ത്രീകള്‍ക്കു മാത്രമായി സംവരണം ചെയ്യപ്പെട്ട മേഖലയാണെന്ന പുരുഷ സങ്കല്പത്തെ സബിതയും അബോധമായി പിന്‍തുടരുന്നു. പുരുഷനും അടുക്കള വഴങ്ങും. നല്ലപാചകക്കാര്‍ പുരുഷന്മാരാണ് എന്നതാണു സത്യം. വലിയ വലിയ സദ്യകള്‍ക്കൊക്കെ വിഭവങ്ങള്‍ തയ്യാറാക്കുന്നത് പുരുഷന്മാരല്ലേ! ‘നളപാകം’ എന്നല്ലാതെ ‘സൈരന്ധ്രീ പാകം’ എന്നോ ‘രുഗ്മിണീ പാകം’ എന്നോ ഒന്നും നമ്മള്‍ പറയാറില്ലല്ലോ. സ്ത്രീകള്‍ സ്വയം അടുക്കളക്കാരികള്‍ ആകാന്‍ ശ്രമിക്കുന്നത് ദുഃഖകരം തന്നെ. ഭാര്യമാര്‍ തൊഴിലെടുക്കുന്ന വീടുകളിലെങ്കിലും പുരുഷന്മാര്‍ അടുക്കള ഭരിയ്‌ക്കേണ്ടിയിരിക്കുന്നു. കവിത എന്തായാലും മെച്ചം തന്നെ. ഇന്ദിരാ അശോകിന്റെ കവിതയും വലിയ പുതുമയില്ലെങ്കിലും മെച്ചപ്പെട്ടതാണെന്നു പറയാം.