തമിഴ്‌നാട്ടിലെ കന്യാകുമാരി മുതല്‍ മഹാരാഷ്ട്രയുടെ വടക്കന്‍ അതിര്‍ത്തിവരെ നീണ്ടുകിടക്കുന്ന സഹ്യപര്‍വ്വതമാണ് കേരളമുള്‍ പ്പെ ടെ പല സംസ്ഥാനങ്ങളുടെയും കാലാവസ്ഥ നിര്‍ണ്ണയിക്കുന്നത്. ലോകത്തിലെ ജൈവവൈവിദ്ധ്യങ്ങളുടെ കലവറയാണ് ഈ പ്രദേശം. അതീവ പരിസ്ഥിതി പ്രാധാന്യമുള്ള ഈ പ്രദേശം കാത്തു പരിപാലിച്ചില്ലെങ്കില്‍ മാനവരാശിക്കുണ്ടാകുന്ന നഷ്ടത്തെക്കുറിച്ച് ഗാഡ്ഗില്‍ കമ്മറ്റി റിപ്പോര്‍ട്ടില്‍ സവിസ്തരം പ്രതിപാദിക്കുന്നുണ്ട്. കടലിനും മലകള്‍ക്കുമിടയില്‍ കിടക്കുന്ന ഭാരതത്തിന്റെ ഈ പടിഞ്ഞാറന്‍ ഭൂപരിധിയില്‍ സമൃദ്ധമായി ലഭിക്കുന്ന മഴയാണ് ഈ പ്രദേശങ്ങളെ ഹരിതാഭമായ ജൈവമണ്ഡലമാക്കുന്നത്. കടലില്‍ നിന്നും ഉയര്‍ന്നുപൊങ്ങുന്ന നീരാവി മേഘങ്ങളായി മണ്‍സൂണ്‍ കാറ്റിന്റെ സഹായത്തോടെ മഴയായി പെയ്തിറങ്ങുമ്പോഴാണ് നമുക്ക് കാലവര്‍ഷം ലഭിക്കുന്നത്. മേഘങ്ങളെ മഴയായി മാറ്റുന്നതില്‍ കാടിനും മലയ്ക്കുമുള്ള സ്ഥാനവും പരിസ്ഥിതി ശാസ്ത്രജ്ഞന്മാര്‍ നമ്മെ ബോധ്യപ്പെടുത്തിയിട്ടുണ്ട്. മലകള്‍ തകര്‍ക്കുകയും വനങ്ങള്‍ നശിപ്പിക്കുകയും ചെയ്യുമ്പോള്‍ പ്രകൃതി ദുരന്തങ്ങള്‍ ഉണ്ടാകാനുള്ള സാദ്ധ്യത വര്‍ദ്ധിക്കുന്നു. കഴിഞ്ഞ കുറെ വര്‍ഷമായി പ്രകൃതിദുരന്തങ്ങള്‍ കേരളത്തില്‍ ആവര്‍ത്തിക്കുവാന്‍ കാരണം തത്ത്വദീക്ഷയില്ലാത്ത പ്രകൃതിചൂഷണമാണ്. ഭാരതത്തില്‍ കഴിഞ്ഞ ഇരുപത്തഞ്ച് വര്‍ഷങ്ങള്‍ക്കിടയില്‍ 40 ലക്ഷം ഹെക്ടര്‍ വനഭൂമി മനുഷ്യന്‍ നശിപ്പിച്ചു. കൃഷിക്കും കാലിവളര്‍ത്തലിനും നഗരവത്കരണത്തിനുമൊക്കെയായി നാം കയ്യേറി നശിപ്പിക്കുന്ന വനങ്ങള്‍ ഭൂമിയില്‍ രൂപപ്പെട്ടുവരാന്‍ എത്രയോ ആയിരം വര്‍ഷങ്ങള്‍ വേണ്ടി വന്നിട്ടുണ്ടാവണം. പുഷ്പിത സസ്യങ്ങളില്‍ മൂന്നിലൊന്ന് തുടച്ച് മാറ്റപ്പെട്ടു കഴിഞ്ഞിരിക്കുന്നു. ജന്തുവര്‍ഗ്ഗങ്ങളാകട്ടെ പലതും വംശനാശഭീഷണിയിലുമാണ്.
രാജ്യത്തെ ജനസംഖ്യയുടെ ഏഴുശതമാനം വരുന്ന വനവാസികളും പരിസ്ഥിതിയുടെ ഭാഗം തന്നെയാണ്. കേരളം പോലുള്ള ഒരു സംസ്ഥാനത്ത് വനവാസികള്‍ അവരുടെ ആവാസവ്യവസ്ഥയില്‍ നിന്നും പറിച്ചെറിയപ്പെടാന്‍ തുടങ്ങിയിട്ട് കാലങ്ങളെത്രയായി. വോട്ട് ബാങ്കല്ലാത്ത വനവാസികളുടെ വംശനാശമാണ് രാഷ്ട്രീയക്കാരുടെ ലക്ഷ്യമെന്നു തോന്നും അവരുടെ നയങ്ങളും പരിപാടികളും കാണുമ്പോള്‍. ഭരണകൂടത്തിന്റെ അറിവോടും സമ്മതത്തോടും നടക്കുന്ന പരിസ്ഥിതി നശീകരണമാണ് കേരളം പോലുള്ള സംസ്ഥാനങ്ങളിലേത്. നഷ്ടപ്പെട്ടുകൊണ്ടിരിക്കുന്ന പാരിസ്ഥിതിക സന്തുലനത്തെക്കുറിച്ച് പ്രകൃതി ഉരുള്‍പൊട്ടലായും പേമാരിയായും വരള്‍ച്ചയായും നമ്മുടെ മുന്നില്‍ മുന്നറിയിപ്പുകള്‍ തരുമ്പോഴും നാമത് തിരിച്ചറിയാന്‍ തയ്യാറാകുന്നില്ലെങ്കില്‍ നമ്മെ രക്ഷിക്കാന്‍ ആര്‍ക്കും സാധിക്കുകയില്ല. വയനാട്ടിലെ പുത്തുമലയിലും മലപ്പുറത്തെ കവളപ്പാറയിലും കണ്ണൂരിലും കോഴിക്കോട്ടുമെല്ലാമുണ്ടായ പേമാരിയും പ്രകൃതി ദുരന്തങ്ങളും സൂചിപ്പിക്കുന്നത് കേരളം അതീവഗുരുതര പാരിസ്ഥിതിക പ്രതിസന്ധിയിലാണെന്നാണ്. തുടര്‍ച്ചയായി രണ്ടാം വര്‍ഷമാണ് കാലവര്‍ഷ ദുരന്തങ്ങള്‍ കേ രളത്തെ വേട്ടയാടുന്നത്. നൂറില്‍പരം ആള്‍ക്കാരാണ് ഈ വര്‍ഷത്തെ കാലവര്‍ഷക്കെടുതികളില്‍ മരിച്ചിരിക്കുന്നത്. ഇതില്‍ ഏറെപ്പേരും ഉരുള്‍പൊട്ടലിലും മല ഇടിച്ചിലിലുമാണ് മരിച്ചിരിക്കുന്നതെന്നു കാണാം. കിഴക്കുനിന്നും പടിഞ്ഞാറോട്ട് ചരിഞ്ഞുകിടക്കുന്ന ഭൂഘടനയാണ് കേരളത്തിനുള്ളത്. പശ്ചിമഘട്ടത്തില്‍ നിന്നും ഉത്ഭവിക്കുന്ന നാല്‍പ്പത്തൊന്നു നദികള്‍ ഈ ചരിവിലൂടെ അറബിക്കടല്‍ തേടിയാത്ര ചെയ്യുന്നു. പുഴയുടെ വൃഷ്ടിപ്രദേശങ്ങള്‍ എന്നു പറയുന്നത് പശ്ചിമഘട്ടമല നിരകളും വനമേഖലകളുമാണ്. മലഇടിച്ചും വനം മുറിച്ചും ഈ വൃഷ്ടിപ്രദേശത്തിന്റെ പാരിസ്ഥിതിക സമതുലനം തെറ്റിച്ചതോടെയാണ് മഴക്കാലം പ്രളയവും ഉരുള്‍പൊട്ടലുമായി ദുരന്തമുണ്ടാക്കുന്നത്.
സമൃദ്ധമായ മഴയില്‍ നിന്നും വനങ്ങളും മലകളും ശേഖരിച്ചുവച്ചിരുന്ന ജലമായിരുന്നു വേനല്‍ക്കാലം കടക്കുവാന്‍ നമ്മെ സഹായിച്ചിരുന്നത്. അതുകൊണ്ടാണ് 2013ല്‍ പുറത്തിറങ്ങിയ ഗാഡ്ഗില്‍ റിപ്പോര്‍ട്ടില്‍ പശ്ചിമഘട്ടത്തെ ജലഗോപുരമെന്ന് വിളിച്ചത്. പശ്ചിമഘട്ടത്തില്‍ നടക്കുന്ന ഖനനം അവസാനിപ്പിക്കണം, വൃഷ്ടിപ്രദേശങ്ങളെ പരിപാലിക്കണം, കീടനാശിനികള്‍ ഉപയോഗിക്കരുത് എന്നിവയൊക്കെയായിരുന്നു ഗാഡ്ഗില്‍ കമ്മറ്റിയുടെ പ്രധാന നിര്‍ദ്ദേശങ്ങള്‍. എന്നാല്‍ ഈ നിര്‍ദ്ദേശങ്ങള്‍ നടപ്പിലാക്കാന്‍ ശ്രമിക്കുന്നതിനുപകരം ഗാഡ്ഗില്‍ കമ്മറ്റി നിര്‍ദ്ദേശങ്ങളെ ദുര്‍ബലപ്പെടുത്താന്‍ കസ്തൂരിരംഗന്‍ കമ്മീഷനെ നിയോഗിക്കുകയാണ് നാം ചെയ്തത്. വനവും മലയും കയ്യേറി കൈവശപ്പെടുത്തിയ സംഘടിത മത നേതൃത്വവും കുത്തക മുതലാളിമാര്‍ നയിക്കുന്ന രാഷ്ട്രീയ പ്രസ്ഥാനങ്ങളും ചേര്‍ന്ന് ഗാഡ്ഗില്‍ കസ്തൂരിരംഗന്‍ റിപ്പോര്‍ട്ടുകളെ അറബിക്കടലില്‍ എറിഞ്ഞു. മാത്രമല്ല ഈ നിര്‍ദ്ദേശങ്ങള്‍ കേരളത്തില്‍ നടപ്പാക്കാന്‍ പാടില്ലെന്നാവശ്യപ്പെട്ടുകൊണ്ട് നടന്ന സമരങ്ങള്‍ കലാപത്തിന്റെ രൂപഭാവങ്ങള്‍ കൈവരിച്ചതും നാം കണ്ടു. കമ്മ്യൂണിസ്റ്റുകാരും കോണ്‍ഗ്രസ്സുകാരും മുസ്ലീംലീഗും കേരളാ കോണ്‍ഗ്രസ്സും എല്ലാം ഒറ്റക്കെട്ടായി കലാപകാരികള്‍ക്കു പിന്നില്‍ അണിനിരക്കുന്നതിനും കേരളം സാക്ഷ്യം വഹിച്ചു. വനവും സര്‍ക്കാര്‍ സ്ഥാപനങ്ങളും വാഹനങ്ങളും വരെ അഗ്നിക്കിരയാക്കിയ കലാപകാരികള്‍ക്കെതിരെ നാളിതുവരെ നടപടി സ്വീകരിക്കാന്‍ ഒരു ഭരണകൂടവും ശ്രമിച്ചിട്ടില്ല. പശ്ചിമഘട്ടം സംരക്ഷിക്കണമെന്നു പറഞ്ഞുകൊണ്ട് ആരെങ്കിലും വന്നാല്‍ കേരളത്തില്‍ ജാലിയന്‍ വാലാബാഗ് ആവര്‍ത്തിക്കുമെന്ന് ഭീഷണിപ്പെടുത്തിയ താമരശ്ശേരി ബിഷപ്പിന്റെ കൈ മുത്തുവാന്‍ രാഷ്ട്രീയ നേതാക്കള്‍ വരി നില്‍ക്കുന്ന കാഴ്ചയും കേരളത്തിലരങ്ങേറി. കേരളത്തിലെ പരിസ്ഥിതി പ്രക്ഷോഭങ്ങളിലെ ആദ്യ രക്തസാക്ഷി കോഴിക്കോട് ജില്ലയില്‍ നാദാപുരത്തിനടുത്ത് കൈവേലി അനൂപ് ആയിരുന്നു. പശ്ചിമഘട്ടത്തിലെ ക്വാറികള്‍ക്കെതിരെ സമരം ചെയ്തതിന് ഈ ചെറുപ്പക്കാരനെ കല്ലെറിഞ്ഞുകൊന്നത് കമ്മ്യൂണിസ്റ്റ് പാര്‍ട്ടിയായിരുന്നു. ക്വാറി ഉടമകളോ, ക്വാറി ഉടമകളില്‍ നിന്നു പങ്കുപറ്റുന്നവരോ ആണ് മിക്ക രാഷ്ട്രീയ നേതാക്കന്മാരും എന്ന് ഈ സംഭവം തെളിയിക്കുന്നു.
പരിസ്ഥിതി ലോലപ്രദേശങ്ങളില്‍ റിസോര്‍ട്ടുകളും തടയണകളും കെട്ടുന്ന ജനപ്രതിനിധികളുള്ള കമ്മ്യൂണിസ്റ്റ് പാര്‍ട്ടിയാണ് ഇന്ന് കേരളം ഭരിക്കുന്നത്. പ്രകൃതിദുരന്തങ്ങളില്‍ രണ്ടരലക്ഷം അഭയാര്‍ത്ഥികളെ കേരളത്തില്‍ സൃഷ്ടിച്ചതിന്റെ പിന്നില്‍ കമ്മ്യൂണിസ്റ്റ് ഭരണകൂടത്തിന്റെ പങ്ക് ആര്‍ക്കും നിഷേധിക്കാനാവില്ല. മലകയ്യേറി കുരിശും പള്ളിയും പണിയാന്‍ നോക്കിയവര്‍ക്കെതി രെ നടപടി എടുത്ത ഉദ്യോഗസ്ഥനെ സ്ഥലം മാറ്റുകയും ‘പാവം കുരിശ്’ എന്തു പിഴച്ചു എന്ന് പരസ്യകുമ്പസാരം നടത്തുകയും ചെയ്ത മുഖ്യമന്ത്രിയാണ് കേരളത്തിലെ ഇന്നത്തെ പാരിസ്ഥിതിക ദുരന്തങ്ങളിലെ ഒന്നാം പ്രതി. മലഇടിഞ്ഞും ഉരുള്‍പൊട്ടിയും മണ്ണിന്റെ അഗാധതയില്‍ അന്ത്യ നിദ്ര കൊള്ളുന്നതില്‍ ഒരു റിസോര്‍ട്ടു മുതലാളിയും അരമന ബിഷപ്പുമില്ല. പട്ടിണിപ്പാവങ്ങളായ വെറും വോട്ടുകുത്തികള്‍ മാത്രമേ ഉള്ളൂ…. അവരോട് ഐക്യപ്പെട്ടുകൊണ്ട് ഒരു പരിസ്ഥിതി രാ ഷ്ട്രീയം കേരളത്തില്‍ ഉരുത്തിരിയേണ്ട കാലം അതിക്രമിച്ചിരിക്കുന്നു എന്നുമാത്രം പറയട്ടെ.