പരുമല കൂട്ടക്കൊലയ്ക്ക് ഇരുപത്തിയഞ്ച് വര്‍ഷം
ഇരുപത്തിയഞ്ച് വര്‍ഷമായി ഒരു നദിയും ഒരു സ്ഥലവും ഒരു കലാലയവും ഒരിക്കലും മറക്കാത്ത ഓര്‍മ്മകളുമായി മുന്നില്‍ നില്‍ക്കുന്നുണ്ടെങ്കില്‍ അതിനൊരു പ്രാണപ്രതിഷ്ഠയുടെ ജ്വലിക്കുന്ന സ്മൃതിയുണ്ട്. അനു, കിം, സുജിത് മൂന്നു സഹോദരങ്ങളെ കമ്മ്യൂണിസ്റ്റ് ഭീകരതയാല്‍ നമുക്ക് നഷ്ടമായ ചരിത്ര സ്മൃതിയാണ് അത്. പരുമലയും പമ്പയും ഡി.ബി.കോളേജും കലാലയ സംഘടന പ്രവര്‍ത്തന ചരിത്രത്തില്‍ എസ്.എഫ്.ഐ നടത്തിയ ആള്‍ക്കൂട്ട കൊലപതകത്തിന് സാക്ഷിയാണ്. എതിരാളികളെന്നു മുദ്രചാര്‍ത്തി കൊന്നുതള്ളുന്ന ഉന്മൂലന സിദ്ധാന്തം എസ്എഫ്‌ഐയിലൂടെ പാര്‍ട്ടി നടപ്പിലാക്കിയപ്പോള്‍ 1996 സപ്തംബര്‍ 17 ചൊവ്വാഴ്ച എന്ന ദുരന്തദിനമാണ് കേരളത്തിന് സമ്മാനിച്ചത്. സാംസ്‌കാരിക കേരളത്തിനും സംഘ പ്രവര്‍ത്തകര്‍ക്കും മറക്കാനാവാത്ത ഒരേടാണ് പരുമല ബലിദാനം.
കമ്മ്യൂണിസ്റ്റ് പരീക്ഷണശാല
വിദ്യാര്‍ത്ഥി വര്‍ഗവും വിദ്യാഭ്യാസ സ്ഥാപനങ്ങളും വിദ്യാഭ്യാസത്തെ മുന്‍നിര്‍ത്തിയുള്ള സിദ്ധാന്തങ്ങളും സിലബസും എന്നും കമ്മ്യൂണിസ്റ്റ് ഭീകരതയുടെ പരീക്ഷണശാലകളായിരുന്നു. മാനവികത, ജനാധിപത്യം, സ്വാതന്ത്ര്യം, സോഷ്യലിസം, മതേതരത്വം മുതലായ സ്വപ്‌ന സുന്ദരമായ ചിന്തകളുമായ് യുവ ജനങ്ങള്‍ക്കിടയിലേക്ക് കടന്നുവന്ന കമ്മ്യൂണിസം യഥാര്‍ത്ഥത്തില്‍ പ്രയോഗവത്ക്കരിച്ചത് ജനവിരുദ്ധ നയങ്ങളും ഭീകരതയും ആയിരുന്നു.
കലാലയ അക്രമ രാഷ്ട്രീയത്തിന്റെ കാര്യത്തില്‍ സുപ്രീം കോടതിക്ക് മുന്നില്‍ സമര്‍പ്പിച്ച റിപ്പോര്‍ട്ടില്‍ ലിംഗ്‌ദോ കമ്മറ്റി പേരെടുത്ത് പറഞ്ഞ സംസ്ഥാനം കേരളം ആയിരുന്നു. കേരളത്തിലെ കലാലയങ്ങളില്‍ നടക്കുന്ന അക്രമങ്ങളില്‍ ഒരുവശത്ത് എസ്.എഫ്.ഐ എന്ന വിദ്യാര്‍ത്ഥി സംഘടന മാത്രമാണ് ഉള്ളത്. നൂറു കണക്കിന് വിദ്യാര്‍ത്ഥികളാണ് എസ്.എഫ്.ഐ അക്രമത്തില്‍ മാരകമായി പരിക്കേറ്റും പഠനം നിര്‍ത്തിയും കലാലയ ജീവിതം ഉപേക്ഷിച്ചത്. സാധാരണക്കാരനായ ഒരു വിദ്യാര്‍ത്ഥി എസ്.എഫ്.ഐക്കാരനാകുന്നതിലൂടെ സംഭവിക്കുന്ന മാറ്റപ്പെടല്‍ അക്രമ രാഷ്ട്രീയ വക്താവിലേക്കാണ് എന്നത് ചരിത്ര സാക്ഷ്യമാണ്. ഒരുവശത്ത് അക്രമങ്ങളിലേക്കിറക്കി നിര്‍മ്മിച്ചെടുത്ത രക്തസാക്ഷികളെക്കുറിച്ച് അഭിമാനത്തോടെ എസ്.എഫ്.ഐ പറയുമ്പോള്‍ മറുവശത്ത് അറിയാതെ പറഞ്ഞ് വക്കുന്നത് മറ്റൊരു സംസ്ഥാനത്തും ഇല്ലാത്തവിധം എസ്.എഫ്.ഐ പ്രവര്‍ത്തകര്‍ നടത്തുന്ന നരവേട്ടകളാണ്. കാലഹരണപ്പെട്ടുകൊണ്ടിരിക്കുന്ന മാര്‍ക്‌സിസ്റ്റ് പ്രത്യയശാസ്ത്രം പിന്തള്ളിക്കൊണ്ട് യുവാക്കളും വിദ്യാര്‍ത്ഥികളും എബിവിപിയേയും എബിവിപി മുന്നോട്ടുവയ്ക്കുന്ന ആശയങ്ങളേയും ഏറ്റെടുക്കുന്നതിനെതിരെ അക്രമണപരമ്പരകള്‍ തീര്‍ത്താണ് കമ്മ്യൂണിസ്റ്റ് പാര്‍ട്ടി എക്കാലവും പ്രതിരോധിച്ചിട്ടുള്ളത്. എബിവിപിയുടെ അമ്പരപ്പിക്കുന്ന വളര്‍ച്ചയെ തല്ലിയൊതുക്കാന്‍ ശ്രമിച്ചതിന്റെ പേരില്‍ ഭീതിജനകമായ സംഭവമാണ് 1996 സെപ്തംബര്‍ 17 ന് പരുമല ഡിബി കോളേജില്‍ അരങ്ങേറിയത്. എസ്എഫ്‌ഐക്ക് നിര്‍ണായക സ്വാധീനമുണ്ടായിരുന്ന കലാലയത്തില്‍ എബിവിപി സജീവമായതും ഇലക്ഷനില്‍ മത്സരിച്ച് എസ്എഫ്‌ഐയെ പരാജയപ്പെടുത്തിയതും പാര്‍ട്ടിക്കാരില്‍ വന്‍ അമര്‍ഷത്തിന് വഴിയൊരുക്കി. സിപിഎമ്മിന്റെ നിര്‍ദ്ദേശത്താല്‍ തൊട്ടടുത്തുള്ള പാര്‍ട്ടി കോളനിയില്‍നിന്ന് എത്തിയ ഡിവൈഎഫ്‌ഐ പ്രവര്‍ത്തകരും കലാലയത്തിലെ എസ്എഫ്‌ഐ പ്രവര്‍ത്തകരും ഒത്തുചേര്‍ന്നാണ് പരുമല കൊലപാതകം ആസൂത്രിതമായി നടപ്പിലാക്കിയത്.
സി.പി.എം. ആസൂത്രണം
കൊല്ലപ്പെട്ട അനു കലാലയ യൂണിയനില്‍ ആര്‍ട്‌സ് ക്ലബ് സെക്രട്ടറിയും കിം, സുജിത്ത് എന്നിവര്‍ മികച്ച സംഘാടകരുമായിരുന്നു. അന്നത്തെ പാര്‍ട്ടി സെക്രട്ടറിയായിരുന്ന വി.എസ്.അച്യുതാനന്ദന്റെ, ”പാന്റിന്റെ പോക്കറ്റില്‍ വെള്ളം കയറി മുങ്ങിമരിച്ചതാണെന്ന” വിവാദ പ്രസംഗം കേള്‍ക്കുമ്പോഴാണ് എബിവിപിയെ ഏതുവിധേനയും ഇല്ലാതാക്കണമെന്ന പാര്‍ട്ടി അജണ്ടയുടെ ക്രൂരത തെളിയുന്നത്. എബിവിപിയുടെ വളര്‍ച്ച തടയുവാന്‍ വേണ്ടി പാര്‍ട്ടി സഹായത്തോടെ എസ്എഫ്‌ഐ ശ്രമിച്ചതിന്റെ ഒട്ടേറെ സംഭവങ്ങള്‍ കേരളചരിത്രത്തില്‍ നിറഞ്ഞുനില്‍ക്കുന്നുണ്ട്.
മാന്നാറും പരുമലയും പരിസരങ്ങളും ചെങ്കൊടികളല്ലാതെ മറ്റൊന്നും പാറിക്കളിക്കാതിരുന്ന കാലം. 1990 കളോടെ കാവി പതാകകള്‍ അവിടെ ഉയര്‍ന്നു. എബിവിപി ശക്തമായി. എസ്എഫ്‌ഐ യുടെ ഇളകാത്ത കോട്ടയായ പരുമല ദേവസ്വം ബോര്‍ഡ് കോളേജില്‍ 1995 ല്‍ നടന്ന യൂണിയന്‍ തിരഞ്ഞെടുപ്പില്‍ എബിവിപിക്ക് വേണ്ടി മത്സരിച്ച പി.എസ്. അനു ആര്‍ട്‌സ് ക്ലബ് സെക്രട്ടറിയായി തിരഞ്ഞെടുക്കപ്പെട്ടു.
ജനാധിപത്യത്തെ പറ്റി പ്രസംഗിക്കുന്ന എസ്എഫ്‌ഐക്കാര്‍ക്ക് പക്ഷെ ജനാധിപത്യപരമായി നടന്ന തിരഞ്ഞെടുപ്പില്‍ മറ്റൊരു സംഘടനയിലെ അംഗം വിജയിച്ചതിനെ ഒട്ടും അംഗീകരിക്കാന്‍ സാധിച്ചില്ല. അന്ന് മുതല്‍ പരുമല ഡി.ബി കോളേജ് സംഘര്‍ഷ ഭൂമിയായി. അനുവും സുഹൃത്തുക്കളും നിരന്തരമായും നിര്‍ദ്ദയമായും ആക്രമിക്കപ്പെട്ടു കൊണ്ടേയിരുന്നു. പേടിച്ചു പിന്തിരിയാന്‍ കൂട്ടാക്കാത്ത അനു തൊട്ടടുത്ത വര്‍ഷവും തിരഞ്ഞെടുപ്പില്‍ മത്സരിക്കാന്‍ തീരുമാനിച്ചു. അത് കമ്മ്യൂണിസ്റ്റ് പാര്‍ട്ടിക്ക് അംഗീകരിക്കാന്‍ കഴിയുന്ന ഒന്നായിരുന്നില്ല. അന്ന് ആ സഹോദരന്റെ മരണ വാറന്റില്‍ എസ്.എഫ്.ഐ ഒപ്പിട്ടു.
ആ അഭിശപ്ത ദിനം
1996 സപ്തംബര്‍ പതിനേഴിനാണ് അനു, സുജിത്, കിം കരുണാകരന്‍ എന്നീ മൂന്ന് വിദ്യാര്‍ത്ഥികള്‍ ക്രൂരമായി കൊല ചെയ്യപെട്ടത്. ഡിഗ്രി വിദ്യാര്‍ത്ഥിയായ അനുവിനപ്പോള്‍ 19 വയസ്സും പ്രീഡിഗ്രിക്കാരായ സുജിത്തിനും കിമ്മിനും അപ്പോള്‍ 17 വയസ്സുമായിരുന്നു പ്രായം.
മരത്തടി, ഇരുമ്പ് ദണ്ഡ്, സൈക്കിള്‍ ചെയിന്‍, വടിവാള്‍ എന്നിങ്ങനെയുള്ള ആയുധങ്ങളുമായി സംഘടിച്ചെത്തിയ എസ്എഫ്‌ഐ ഡിവൈഎഫ്‌ഐ അക്രമികള്‍ കോളേജിലെ എബിവിപി ക്കാരായ കുട്ടികളെ മുഴുവന്‍ തിരഞ്ഞു പിടിച്ച് മര്‍ദ്ദിക്കുകയായിരുന്നു.
”ഒരേ ലക്ഷ്യത്തിനായി ഒന്നിച്ചെത്തിയ സംഘം കൊല്ലപ്പെട്ട മൂവരെയും അടിച്ചു വീഴ്ത്തുകയും നിലത്തിട്ടു ചവിട്ടുകയും ഗുരുതരമായി പരിക്കേല്‍പ്പിക്കുകയും ചെയ്തിരുന്നു” എന്ന് പോലീസ് റിപ്പോര്‍ട്ടില്‍ പരാമര്‍ശമുണ്ട്.
പ്രാണരക്ഷാര്‍ത്ഥം ഓടി രക്ഷപ്പെടാന്‍ ശ്രമിച്ച ഒമ്പത് വിദ്യാര്‍ത്ഥികള്‍ കോളേജിന് തൊട്ടടുത്തുള്ള പമ്പാ നദിയിലേക്ക് എടുത്ത് ചാടി. നീന്തി മറുകര പറ്റാനായിരുന്നു അവരുടെ ശ്രമം. എന്നാല്‍ ഒരു കാരണവശാലും അവരെ ജീവനോടെ വിടാന്‍ കണ്ണില്‍ ചോരയില്ലാത്ത കമ്മ്യൂണിസ്റ്റുകാര്‍ തയ്യാറായില്ല. നദിയുടെ കരയില്‍ നിന്നും പാലത്തിനു മുകളില്‍ നിന്നും അവര്‍ കല്ലുകളും കട്ടകളും എടുത്ത് നീന്തുന്നവരെ എറിഞ്ഞു. നീന്തി കയറാന്‍ അനുവദിക്കാതെ ആ കുട്ടികളെ കമ്മ്യൂണിസ്റ്റ് വേതാളങ്ങള്‍ എറിഞ്ഞുകൊന്നു.
ആര്‍.എസ്.എസുകാരായ കുട്ടികള്‍ മരിച്ചാല്‍ അതില്‍ വിഷമിക്കേണ്ട കാര്യമൊന്നുമില്ല എന്ന മുഖ്യമന്ത്രിയുടെ നിലപാട് തന്നെയാണ് പിന്നീട് നടന്ന അന്വേഷണത്തിലും കണ്ടത്.
കൊലപാതകികള്‍ എല്ലാം പാര്‍ട്ടിക്ക് വേണ്ടപ്പെട്ടവര്‍ കൂടിയായപ്പോള്‍ ആ നിലപാട് അപ്രതീക്ഷിതവും ആയിരുന്നില്ല. ഒരു പ്രതി പോലും ശിക്ഷിക്കപ്പെടരുത് എന്ന വാശിയോടെ സര്‍ക്കാര്‍ മനഃപൂര്‍വ്വം തോറ്റു കൊടുത്ത കേസ് ആണതെന്ന് വിധി ന്യായത്തിലൂടെ ഒന്ന് കണ്ണോടിച്ചാല്‍ തന്നെ ആര്‍ക്കും ബോധ്യപ്പെടും.
കൊല ചെയ്യപ്പെട്ടു എന്ന യാഥാര്‍ത്ഥ്യം നില്‍ക്കെ, സംഘര്‍ഷം ആരംഭിച്ചപ്പോള്‍ മുതല്‍ മുഴുവന്‍ പ്രതികളേയും വെറുതെ വിടുന്നതു വരെ പാര്‍ട്ടി എല്ലാ രീതിയിലും കൊലപാതകത്തെ ന്യായീകരിച്ചു, കൊലയാളികളെ സഹായിച്ചു. കോടതിക്ക് പോലും ഒന്നും ചെയ്യാന്‍ പറ്റിയില്ല. ‘കൊല ചെയ്യപ്പെട്ട കുട്ടികളുടെ മാതാപിതാക്കള്‍ക്കൊപ്പം നിസ്സഹായതയോടെ കണ്ണീര്‍ പൊഴിക്കാനും, അവരുടെ കുടുംബങ്ങളോട് വേദനയോടെ അനുശോചനം രേഖപ്പെടുത്താനുമല്ലാതെ മറ്റൊന്നും ഒരു സെഷന്‍സ് കോടതിക്കും ഈ കേസില്‍ സാധിക്കുകയില്ല’ എന്ന് വിലയിരുത്തപ്പെട്ടു.
2000 ജൂണ്‍ 28ന് പത്തനംതിട്ട അഡീഷണല്‍ സെഷന്‍സ് കോടതി അങ്ങനെ തെളിവുകളുടെ അഭാവത്തില്‍ സംഭവത്തിലെ 14 പ്രതികളേയും വിട്ടയച്ചു. ആറു വര്‍ഷം നീണ്ട അപ്പീല്‍ തീര്‍പ്പാക്കി ഹൈക്കോടതി ആ വിധിയെ ശരിവെയ്ക്കുകയും ചെയ്തു. കേസിലെ പ്രതികളും കൊല ചെയ്തവരും ഇപ്പോള്‍ സമൂഹത്തില്‍ എവിടെയെങ്കിലും ഉണ്ടാകും. ഇന്നും എസ്എഫ്‌ഐക്കാര്‍ ഡി.ബി കോളജില്‍ കൊലയെ ന്യായീകരിക്കുന്നുണ്ട്.
കിമ്മിന്റെ കുടുംബത്തില്‍ ഇന്നാരും ഇല്ല. അനുവിന്റെയും സുജിത്തിന്റെയും കുടുംബം ഇപ്പോഴും ഉണ്ട്. കിം കരുണാകരനും അനുവും അവരുടെ മാതാപിതാക്കളുടെ ഒറ്റ മക്കളായിരുന്നു. ബംഗാള്‍ മോഡല്‍ കൊലപാതകത്തിനൊരുങ്ങാന്‍ പരസ്യമായി പ്രഖ്യാപിച്ച സിപിഎം പട്ടാപ്പകല്‍ നടത്തിയ കൂട്ടക്കൊലയായിരുന്നു പരുമലയില്‍ നടന്നത്. സിപിഎം സര്‍ക്കാരും പോലീസും ഒത്തുകളിച്ച് മൂന്ന് കൊലപാതകങ്ങളുടെ പ്രതികളെ രക്ഷിച്ച് കളിച്ച രാഷ്ട്രീയ നെറികേടിനാല്‍ മാതാപിതാക്കള്‍ക്കൊപ്പം നിസ്സഹായതയോടെ ഖേദിക്കാന്‍ മാത്രമേ നീതിപീഠത്തിന് സാധിച്ചുള്ളു.
പരുമല, പമ്പാനദി, ഡി.ബി കോളേജ് 1996 സപ്തംബര്‍ 17ന് കണ്ണീര്‍ വീണ് കുതിര്‍ന്ന നാളുകള്‍. അവര്‍ അകന്നുപോയെങ്കിലും ആ നാളുകളില്‍ നിന്നും ആളിപ്പടര്‍ന്നത് ഒരായിരം തലമുറകള്‍ക്കുള്ള ഊര്‍ജ്ജമാണ്. ആയിരങ്ങള്‍ ഒഴുക്കിയ വിയര്‍പ്പുതുള്ളികളില്‍ നിന്നാണ് ഇന്ന് ദേശീയ വിദ്യാര്‍ത്ഥി പ്രസ്ഥാനവും ഈ വിജയ പതാകയും ഉയര്‍ന്നു പാറുന്നത്.
പട്ടിണി കിടന്നും കഷ്ടപ്പെട്ടും എതിരാളികളുടെ ആട്ടും തുപ്പും അടിയും ചവിട്ടുമേറ്റാണ് അവര്‍ പ്രവര്‍ത്തിച്ചത്. സംഘടിച്ചെത്തിയ കമ്മ്യൂണിസ്റ്റ് ഭീകരതയുടെ കല്ലേറുകള്‍ക്ക് മുന്നില്‍ പകച്ചുനില്‍ക്കാതെ സധൈര്യം പോരാടി. ചോര തിളക്കുന്ന ഇടനെഞ്ചില്‍ കുത്തി ഈ കാവി പൊന്‍ കൊടിക്ക് അവര്‍ ഉയിരുനല്‍കിയത്. ബലിദാനങ്ങള്‍ നമുക്കുള്ള ദിശാബോധമാണ്. ദേശീയതക്കുവേണ്ടി പോരാടുവാനുള്ള നിരന്തരമായ ഓര്‍മ്മപ്പെടുത്തലുകളാണ്. കേരളത്തില്‍ ഇടതുപക്ഷ പ്രസ്ഥാനങ്ങളും കലാലയങ്ങളില്‍ എസ്എഫ്‌ഐ ക്രിമിനലുകളും നടത്തുന്ന ഫാസിസ്റ്റ് നയങ്ങളെയും അക്രമരാഷ്ട്രീയത്തെയും അരാഷ്ട്രീയവാദത്തെയും രാഷ്ട്രവിരുദ്ധപ്രവര്‍ത്തനങ്ങളെയും പ്രതിരോധിക്കേണ്ടതിന്റെ ആവശ്യകതകളിലേക്കാണ് അവ വിരല്‍ചൂണ്ടുന്നത്.
ആദര്‍ശത്തിന്റെ കനലാഴി കടക്കുമ്പോള്‍ പൊള്ളിയ പാദങ്ങള്‍ ഏറെയുണ്ടെങ്കിലും മഹത്തായ സാംസ്‌കാരിക ദേശീയതയുടെ സാക്ഷാല്‍ക്കാരപാതയില്‍ നെഞ്ചുറപ്പോടെ മുന്നോട്ടുകുതിക്കുവാന്‍ സംഘബോധത്തോടെ അണിനിരക്കുക എന്നതാവണം പരുമല ബലിദാനികളോടും സംഘപ്രവര്‍ത്തനത്തിനായി പൊരുതി വീരമൃത്യു വരിച്ചവരോടുമുള്ള നമ്മുടെ സ്മരണാഞ്ജലി. സംഘപ്രസ്ഥാനങ്ങളുടെ വിജയത്തിനു വേണ്ടി മാത്രം മറുചോദ്യത്തിനു കാത്തുനില്ക്കാതെ ജീവന്‍ പോലും വെടിയാന്‍ തയ്യാറായ വീര ബലിദാനങ്ങളുടെ ചരിതങ്ങള്‍. അവര്‍ കൊളുത്തിയ വിജയ വൈജയന്തികള്‍. അവരൊഴുക്കിയ രക്തത്തുള്ളികള്‍ തീര്‍ത്ഥ തുല്യമായ് തീരുകയാണ്. ഇടനെഞ്ചുരുകുമ്പോഴും ഒരു തുള്ളി കണ്ണീര്‍ വാര്‍ക്കാതെ കാഞ്ചന കുങ്കുമ കാവി പതാകക്കു വേണ്ടി ജീവിതവും ജീവനും കൊടുത്തവരുടെ സ്വപ്‌ന സാഫല്യത്തിന് വേണ്ടിയാകണം നമ്മുടെ പ്രവര്‍ത്തനങ്ങള്‍. പ്രസ്ഥാനത്തിനു വേണ്ടി പൊരുതിയവരുടെ വീരസ്മരണകളില്‍ നിന്നും നമുക്ക് ഇനിയും മുന്നോട്ട് കുതിക്കാന്‍ തയ്യാറാകാം. വിജയം നമ്മള്‍ നേടുക തന്നെ ചെയ്യും.
(എബിവിപി മുന്‍ ദേശീയസമിതി അംഗവും ശബരിഗിരി ജില്ലാ പ്രചാരകനുമാണ് ലേഖകന്‍)