കോണ്‍ഗ്രസ് പാര്‍ട്ടിക്ക് ഇപ്പോള്‍ അദ്ധ്യക്ഷനില്ല. വളരെ കൊട്ടിഘോഷിച്ചുകൊണ്ടായിരുന്നു രാഹുല്‍ഗാന്ധി കോണ്‍ഗ്രസ് നേതൃത്വം ഏറ്റെടുത്തത്. നെഹ്‌റു കുടുംബത്തിന് ചുറ്റും ഭ്രമണം ചെയ്യുന്ന ഒരു സംവിധാനമായി കോണ്‍ഗ്രസ് അധഃപതിച്ചതോടെ മറ്റൊരാളെ കോണ്‍ഗ്രസ് അദ്ധ്യക്ഷപദവിയില്‍ കാണാന്‍ ആ പാര്‍ട്ടിയുടെ അണികളും നേതാക്കളും തയ്യാറല്ല. അതുകൊണ്ടുതന്നെ ആ പാര്‍ട്ടിയിലെ നേതൃത്വ പ്രതിസന്ധി പെട്ടെന്നൊന്നും പരിഹരിക്കപ്പെടില്ല.
നെഹ്‌റു-ഗാന്ധി കുടുംബം എന്നാണ് കോണ്‍ഗ്രസ് നേതൃത്വത്തെ വിളിക്കാറുള്ളത്. ഗാന്ധിജിയും ഈ കുടുംബവും തമ്മില്‍ കടലും കടലാടിയും തമ്മിലുള്ള ബന്ധമേയുള്ളൂ. ഇറ്റാലിയന്‍ വനിതയായ സോണിയ കോണ്‍ഗ്രസ്സിന്റെ നേതൃത്വത്തിലെത്തിയതോടെ കോണ്‍ഗ്രസ് നേതൃത്വത്തിന്റെ അഴിമതിക്ക് അന്തര്‍ദേശീയ മാനം കൈവന്നു. കോണ്‍ഗ്രസ്സിന്റെ ത്യാഗമോ പൈതൃകമോ ഒട്ടും അവകാശപ്പെടാനില്ലാത്ത രാഹുല്‍ ഇക്കഴിഞ്ഞ തെരഞ്ഞെടുപ്പില്‍ പ്രധാനമന്ത്രിയാകുമെന്ന തികഞ്ഞ പ്രതീക്ഷയിലായിരുന്നു.
ആശിച്ച് മോഹിച്ച് കാത്തിരുന്ന പ്രധാനമന്ത്രി പദം ഇത്തവണയും തനിക്ക് കരഗതമാകില്ലെന്ന തിരിച്ചറിവ് രാഹുലിനെ വല്ലാതെ ഉലച്ചിട്ടുണ്ട്. അതിന്റെ വിറളിയും വെപ്രാളവുമാണ് അദ്ദേഹത്തിലൂടെ പുറത്തുവന്ന സമനില തെറ്റിയ പ്രസ്താവനകളും ചെയ്തികളും. ഒരുപക്ഷേ, ഉത്തര്‍പ്രദേശിലെ നെഹ്‌റുകുടുംബത്തിന്റെ തട്ടകമായ അമേഠിയെ വിശ്വാസത്തിലെടുക്കാതെ മുസ്ലീംലീഗിന് സ്വാധീനമുള്ള വയനാട് മണ്ഡലത്തില്‍ അദ്ദേഹമെത്തിയതും മറ്റൊന്നുംകൊണ്ടായിരുന്നില്ല. പരാജയ ഭീതിതന്നെ. വാ തുറക്കുമ്പോള്‍ മോദി കള്ളനെന്നും വിഭജനത്തിന്റേയും അസഹിഷ്ണുതയുടേയും ഫാസിസത്തിന്റേയും പ്രതിരൂപമെന്നും രാഹുല്‍ വിളിച്ചുകൂവിയിരുന്നു. മറ്റൊന്ന്, കോണ്‍ഗ്രസ് അധികാരത്തില്‍ വന്നാല്‍ നടപ്പാക്കുന്ന പദ്ധതികളേയും പരിഷ്‌ക്കാരങ്ങളേയും കുറിച്ചായിരുന്നു അദ്ദേ ഹത്തിന്റെ വാചകമടി.
ഇവ രണ്ടും കോണ്‍ഗ്രസ്സിന്റെ മുന്‍കാല ചെയ്തികളും വാഗ്ദാനങ്ങളുമായി തട്ടിച്ച് നോക്കിയാല്‍ അതിന്റെ പൊള്ളത്തരവും ആത്മാര്‍ത്ഥതയില്ലായ്മയും ബോധ്യപ്പെടും.
ആറ് പതിറ്റാണ്ട് കാലം തങ്ങള്‍ക്ക് ലഭിച്ച അധികാരം ചവിട്ടിത്തേച്ച് തറവാട്ട് സ്വത്ത് പോലെ കൈ കാര്യം ചെയ്ത് അഴിമതിയിലൂടെ ഇന്ത്യയെ കൊള്ളയടിച്ച പാര്‍ട്ടിയാണ് കോണ്‍ഗ്രസ്സും നെഹ്‌റുകുടുംബവും.
നെഹ്‌റുവിന്റെ കാലം തൊട്ടേ ഇത് തുടങ്ങി. ഇന്ദിരാഗാന്ധിയും രാജീവ് ഗാന്ധിയും നരസിംഹറാവുവും മന്‍മോഹന്‍സിംഗും ഇതില്‍ നിന്ന് മുക്തരല്ല. അഴിമതി ഇന്ത്യയില്‍ സ്ഥാപനവത്ക്കരിച്ച പാര്‍ട്ടിയാണ് കോണ്‍ഗ്രസ്. അധികാരത്തിന് പുറത്തിരിക്കുമ്പോഴാണ് കോണ്‍ഗ്രസ്സിന് അഴിമതി വിരുദ്ധതയുടെ ഭാഷ വശമുള്ളത്.
1948ല്‍ തന്നെ നെഹ്‌റു മന്ത്രിസഭയിലെ ആദ്യ അഴിമതി പുറത്ത് വന്നു. കാശ്മീര്‍ ഓപ്പറേഷന് വേണ്ടിയുള്ള പ്രതിരോധ ഇടപാടിലെ ജീപ്പ് കുംഭകോണമായിരുന്നു അത്.
കരാറില്‍ കൃത്യമായ മാനദണ്ഡം പാലിച്ചില്ല എന്നായിരുന്നു ആരോപണം. മുഡ്ഗല്‍ കേസ്, മുദ്രകരാര്‍ എന്നിങ്ങനെ വേറെയും അഴിമതികള്‍ അക്കാലത്ത് പുറത്തുവന്നു. നെഹ്‌റു മന്ത്രിസഭയിലെ അഴിമതി അന്വേഷിക്കാന്‍ നിയുക്തമായ എ.സി. ഗോള്‍വാര്‍ കമ്മറ്റിയുടെ നിരീക്ഷണം ആ മന്ത്രിസഭയിലെ പലരും അഴിമതിക്കാരാണെന്നായിരുന്നു.
1962ലെ സന്താനം കമ്മീഷനും നെഹ്‌റു മന്ത്രിസഭയിലെ അഴിമതിക്കെതിരെ കടുത്ത വിമര്‍ശനം നടത്തിയിരുന്നു. ഇന്ദിരാഗാന്ധിയുടെ കാലത്താണ് ആള്‍മാറാട്ടത്തിലൂടെ ദല്‍ഹി എസ്.ബി.ഐ. ശാഖയില്‍ നിന്ന് 60 ലക്ഷം തട്ടിയ കേസ് വിവാദമായത്.
അന്നത്തെ സ്റ്റേറ്റ് ബാങ്ക് കാഷ്യര്‍ വി.കെ. മല്‍ഹോത്രയുടെ ശബ്ദം അനുകരിച്ച് റസ്തം സെഹ്‌റാബ് നഗര്‍വാല ഇന്ദിരാഗാന്ധിക്ക് വേണ്ടി പണം തട്ടി എന്നായിരുന്നു കേസ്. നഗര്‍വാല പിന്നീട് ജയിലില്‍ ദുരൂഹമായ സാഹചര്യത്തില്‍ മരണപ്പെട്ടു. അന്വേഷണ ഉദ്യോഗസ്ഥന്‍ ഡി.കെ. കശ്യപിന് അപകട മരണം സംഭവിക്കുകയും ചെയ്തു.
1989ല്‍ രാജീവ് ഗാന്ധിയുടെ കാലഘട്ടത്തിലാണ് അഴിമതി ഇവിടെ പൂവും കായുമിട്ട് തഴച്ചു വളരാന്‍ തുടങ്ങിയത്. നെഹ്‌റു കുടുംബത്തിലേക്ക് പുത്രവധുവായി കടന്നുവന്ന സോണിയ ഇതില്‍ വലിയ പങ്ക് വഹിച്ചു. 63 കോടി രൂപ കോഴപ്പണം കൈപ്പറ്റിയ ബോഫോഴ്‌സ് തോക്കിടപാട് അതിന്റെ തുടക്കമായിരുന്നു.
ഈ പ്രതിരോധ ഇടപാടിലെ മുഖ്യ ഇടനിലക്കാരനായ ഒക്‌ടോവിയോ ക്വത്‌റോച്ചി സോണിയയുടെ അടുപ്പക്കാരനായിരുന്നു.
ബോഫോഴ്‌സ് കേസിലെ പ്രതികളെ രക്ഷിക്കാനും കേസ് തേച്ച് മായ്ച്ചുകളയാനും ശ്രമം നടന്നു. സി.ബി.ഐ എതിര്‍ത്തിട്ടും ക്വത്‌റോച്ചിക്ക് സ്വിസ് ബാങ്കില്‍ നിക്ഷേപിച്ച കോഴപ്പണം പിന്‍വലിക്കാനും പിന്നില്‍ നിന്ന് കളിച്ചത് സോണിയയായിരുന്നു.
ഇന്ദിരാഗാന്ധിയുടേയും രാജീവ്ഗാന്ധിയുടേയും ഭരണകാലത്ത് പ്രധാനമന്ത്രിയുടെ ഓഫീസ് കേന്ദ്രീകരിച്ച് സോണിയയുടെ വലിയ ഉപജാപകവൃന്ദം തന്നെ പ്രവര്‍ത്തിക്കുകയുണ്ടായി. നിയമത്തിന് പുല്ല് വില കല്പിക്കാതെ അക്കാലം പല വിവാദ ഇടപാടുകളും നടന്നു. ഫെറ നിയമം ലംഘിക്കപ്പെട്ടു. രാജീവിന്റെ തണലില്‍ ഇന്ത്യയില്‍നിന്ന് ഇറ്റലിയിലേക്ക് വിലപിടിപ്പുള്ള പല അമൂല്യവസ്തുക്കളും ശേഖരങ്ങളും കസ്റ്റംസ് പരിശോധനയില്ലാതെ കടത്തപ്പെട്ടു.
ഇത് പിന്നീട് ഇറ്റലിയില്‍ ലേലത്തില്‍ വിറ്റ്, സാധാരണ ജീവിതം നയിച്ചിരുന്ന മെയ്‌നോ കുടുംബം അതിസമ്പന്നരായി തീര്‍ന്നു.
1993ല്‍ നരസിംഹറാവുവിന്റെ കാലം ജെ.എം.എം. കോഴ കേസ് കൊണ്ടാണ് ശ്രദ്ധേയമായത്. അന്ന് ഭൂരിപക്ഷമില്ലാതെ സര്‍ക്കാരിനെ നിലനിര്‍ത്താന്‍ ഝാര്‍ഖണ്ഡ് മുക്തി മോര്‍ച്ചയിലെ ആറ് എം.പിമാരെ ഒരു കോടി രൂപ വീതം കോഴ നല്‍കി വശത്താക്കുകയായിരുന്നു നരസിംഹറാവു.
അധികാരത്തില്‍ കടിച്ചുതൂങ്ങാനായി പാര്‍ലമെന്ററി ജനാധിപത്യത്തെ കശാപ്പ് ചെയ്ത കോണ്‍ഗ്രസ് അന്ന് തങ്ങള്‍ എന്ത് നെറികേടിനും തയ്യാറാണെന്ന സന്ദേശമാണ് ലോകത്തിന് നല്‍കിയത്.
2004-ലെ തിരഞ്ഞെടുപ്പിലാണ് സോണിയ കൂടുതല്‍ ശക്തയായത്. കോണ്‍ഗ്രസ്സിന് കേവല ഭൂരിപക്ഷമില്ലെങ്കിലും ഇടത് പിന്തുണയോടെ മന്‍മോഹന്‍ സിംഗ് കോണ്‍ഗ്രസ്സിന്റെ പ്രധാനമന്ത്രിയായി.
ഈ സമയം മന്‍മോഹന്‍ സിങ്ങിനെ പാവയാക്കി സോണിയ 10-ജന്‍പഥിലേക്ക് അധികാരം കേന്ദ്രീകരിച്ചു. സോണിയയുടെ ഉത്തരവുകള്‍ക്ക് മേലൊപ്പ് ചാര്‍ത്തുന്ന എക്കാലത്തേയും അശക്തനായ പ്രധാനമന്ത്രി എന്ന ഖ്യാതി ഇക്കാലത്ത് മന്‍മോഹന്‍സിങ്ങില്‍ ചാര്‍ത്തപ്പെട്ടു.
അധികാര വഴിയില്‍ നെഹ്‌റുകുടുംബത്തിന്റെ അപ്രമാദിത്വമായിരുന്നു അത്. സൂപ്പര്‍ പ്രധാനമന്ത്രി ചമഞ്ഞ സോണിയക്കെതിരെ ചെറുവിരലനക്കാന്‍ കോണ്‍ഗ്രസ്സില്‍ ആരുമുണ്ടായില്ല. സര്‍ക്കാരിന് പിന്തുണ നല്‍കിയ ഇടത്പക്ഷങ്ങള്‍ പഞ്ചപുച്ഛമടക്കി നിന്നു.
ജന്‍പഥിലെ ചായ സല്‍ക്കാരങ്ങളിലും അവര്‍ക്ക് ലഭിച്ച സമ്മാനങ്ങളിലും അഭിരമിച്ച് സായൂജ്യരായി അവര്‍. വിലക്കയറ്റവും അഴിമതിയും ഇക്കാലത്ത് പാര്‍ലമെന്റിനെ ഇളക്കിമറിച്ചു. മന്‍മോഹന്‍ സിങ്ങിന്റെ ഈ പത്ത് വര്‍ഷവും വമ്പന്‍ അഴിമതിയുടെ പരമ്പരതന്നെ ഉണ്ടായി.
ടുജിസ്‌പെക്ട്രം (176000 കോടി), കല്‍ക്കരിപ്പാടം അഴിമതി (184000 കോടി), കോമണ്‍വെല്‍ത്ത് അഴിമതി (7000 കോടി), ആദര്‍ശ് ഫ്‌ളാറ്റ് അഴിമതി, ഉത്തരാഖണ്ഡ് ദുരിതാശ്വാസ അഴിമതി, കാര്‍ഷികകടം എഴുതിത്തള്ളല്‍ അഴിമതി എന്നിങ്ങനെ അവസാനമില്ല അഴിമതിയുടെ പട്ടികയ്ക്ക്.
കാര്‍ഷിക കടം എഴുതിത്തള്ളല്‍ അധികമാരും അറിയാതെ കാണാമറയത്തെ വന്‍ അഴിമതികളിലൊന്നാണ്. 52000 കോടിരൂപയാണ് ഇതിലൂടെ പൊതു ഖജനാവിന് നഷ്ടമായത്. ഗുണഭോക്താക്കളില്‍ പലരും കര്‍ഷകര്‍ ആയിരുന്നില്ല. രാജ്യത്തെ 24 ലക്ഷം അക്കൗണ്ടുകള്‍ പരിശോധിച്ച് സിഎജി ഇത് പ്രത്യേകം ചൂണ്ടിക്കാണിക്കുകയുണ്ടായി.
ഉത്തരാഖണ്ഡ് ദുരിതാശ്വാസ പ്രവര്‍ത്തനങ്ങളുടെ പേരിലും നടന്നത് വലിയ തീവെട്ടിക്കൊള്ളയായിരുന്നു. സര്‍ക്കാര്‍ ജീവനക്കാര്‍ വരെയുള്ളവര്‍ കള്ള വൗച്ചര്‍ ഉണ്ടാക്കി കോടിക്കണക്കിന് രൂപയാണ് ഇങ്ങനെ വെട്ടിച്ചത്.
രണ്ടാം യുപിഎയുടെ അവസാനകാലം പുറത്തുവന്നയാണ്. അഴിമതികളാണ് അഗസ്ത വെസ്റ്റ്‌ലാന്റ് കോപ്ടര്‍ അഴിമതിയും റോബര്‍ട്ട് വാദ്രയുടെ പേരിലുള്ള ബിക്കാനീര്‍ ഭൂമി ഇടപാടും നാഷനല്‍ ഹെറാള്‍ഡ് കേസും. എല്ലാത്തിലും പ്രതികള്‍ സോണിയ, രാഹുല്‍, വാദ്ര പ്രിയങ്ക ടീം തന്നെ.
അഗസ്ത വെസ്റ്റ്‌ലാന്റ് അഴിമതി ഇടനിലക്കാരന്‍ ക്രിസ്റ്റ്യന്‍ മിഷേല്‍ ഇപ്പോള്‍ ഇന്ത്യന്‍ ജയിലിലാണ്. ഈ അഴിമതിയില്‍ സോണിയ ഗാന്ധിക്കും കോണ്‍ഗ്രസ് നേതാക്കള്‍ക്കുമുള്ള പങ്ക് വ്യക്തമാക്കുന്നതാണ് അദ്ദേഹത്തിന്റെ ഡയറിക്കുറിപ്പുകള്‍.
423 കോടി കോഴപ്പണം കൈമാറ്റം ചെയ്യപ്പെട്ട ഈ അഴിമതിയില്‍ മന്‍മോഹന്‍ സിങ്ങിന്റെ ഓഫീസും ആന്റണി ഉള്‍പ്പെടെയുള്ള കോണ്‍ഗ്രസ് നേതാക്കളും പ്രതിക്കൂട്ടില്‍ നില്‍ക്കുന്നു.
ബിക്കാനീര്‍ ഭൂമി ഇടപാട് സോണിയയുടെ മരുമകന്‍ റോബര്‍ട്ട് വാദ്രയുമായി ബന്ധപ്പെട്ടതാണ്. ഹരിയാനയില്‍ സര്‍ക്കാര്‍ ഭൂമി ചുളുവിലക്ക് തട്ടിയെടുത്ത് മറിച്ച് വിറ്റതാണ് കേസ്. പൊതുസ്ഥാപനങ്ങള്‍ തുടങ്ങാന്‍ സര്‍ക്കാര്‍ കണ്ടുവെച്ച ഭൂമിയാണിങ്ങനെ കൊള്ളയടിച്ച് വദ്ര കുടുംബം കോടികള്‍ സമ്പാദിച്ചത്.
നാഷണല്‍ ഹെറാള്‍ഡ് കേസ് നെഹ്‌റു കുടുംബത്തിന്റെ മറ്റൊരു തട്ടിപ്പിന്റെ കഥയാണ്. വര്‍ഷങ്ങളുടെ പാരമ്പര്യവും പൊതുജനപങ്കാളിത്തവുമുള്ള നാഷനല്‍ ഹെറാള്‍ഡ് ഒരു ചതിയിലൂടെയാണ് സോണിയ-രാഹുല്‍-പ്രിയങ്ക സംഘം കൈപ്പിടിയിലൊതുക്കിയിരിക്കുന്നത്.
ഇതിനായി രാഹുല്‍ 2010-ല്‍ യങ്ങ് ഇന്ത്യ എന്ന പേരില്‍ 5 ലക്ഷം രൂപ ആസ്തിയുള്ള കമ്പനി രൂപീകരിക്കുകയും നാഷനല്‍ ഹെറാള്‍ഡിന്റെ കോടികളുടെ മൂല്യമുള്ള ഓഹരികള്‍ നിസ്സാരവിലക്ക് ഈ കമ്പനിക്ക് കൈമാറ്റം ചെയ്യപ്പെടുകയും ചെയ്തു. കേസ് ഇപ്പോഴും തുടരുന്നു. 2004-14ല്‍ രാജീവ് ഗാന്ധി ഫൗണ്ടേഷന്റെ പേരിലും കോടിക്കണക്കിന് രൂപ വിലയുള്ള സര്‍ക്കാര്‍ ഭൂമിയും മറ്റ് ആസ്തികളും നെഹ്‌റു കുടുംബം തട്ടിയെടുക്കുകയുണ്ടായി.
യു.പി.എയുടെ കാലത്ത് ഏതാണ്ട് പത്ത് ലക്ഷം കോടിയുടെ അഴിമതി ഇങ്ങനെ നടന്നുവെന്നാണ് കണക്ക്. കോണ്‍ഗ്രസ്സിന്റെ കാലത്താണ് പൊതു മേഖല ബാങ്കുകളേയും സര്‍ക്കാരിനെയും കബളിപ്പിച്ച് വിജയ് മല്യയേയും നീരവ്‌മോദിയേയും പോലുള്ളവര്‍ കോടികള്‍ കീശയിലാക്കിയത്.
വിജയ്മല്യയും നീരവ് മോദിയും ഇന്ന് ശക്തമായ നടപടികള്‍ നേരിട്ട് കൊണ്ടിരിക്കുന്നു. അവര്‍ തട്ടിയെടുത്ത സ്വത്തുക്കള്‍ വീണ്ടെടുക്കാനും അവരെ ഇന്ത്യയിലെത്തിക്കാനുമുള്ള ശ്രമങ്ങള്‍ തുടരുന്നു.
മേല്‍പ്പറഞ്ഞവിധം രാജ്യത്തിന്റെ സമ്പത്തും നികുതിപ്പണവും കട്ട് മുടിച്ച് തടിച്ച് കൊഴുത്ത കോണ്‍ഗ്രസ്സുകാരും അവരുടെ പിണിയാളുകളുമാണിന്ന് നരേന്ദ്രമോദിക്കെതിരെ വിരല്‍ചൂണ്ടി അദ്ദേഹത്തെ കള്ളനെന്ന് ആക്ഷേപിക്കുന്നത്. കഴിഞ്ഞ അഞ്ച് വര്‍ഷവും രാജ്യത്തിന്റെ പുരോഗതിക്കായി അക്ഷീണം യത്‌നിക്കുകയും അഴിമതിക്കും കള്ളപ്പണത്തിനും നികുതിവെട്ടിപ്പിനുമെതിരെ കുരിശ് യുദ്ധം പ്രഖ്യാപിക്കുകയും പ്രഖ്യാപിത നിലപാടില്‍ നാളിതുവരെ ഉറച്ചുനില്‍ക്കുകയും ചെയ്ത മോദിയും രാജ്യത്തിന്റെ സമ്പത്തും ധാതുക്കളും കവര്‍ന്നെടുക്കുകയും ചെയ്തു കോടിപതികളായ സോണിയ, രാഹുല്‍ പ്രഭൃതികളും തമ്മിലുള്ള അന്തരം വളരെ വലുതാണ്. ഒന്ന് രാഷ്ട്രത്തിന്റെ ക്ഷേമത്തിനായി സമര്‍പ്പിച്ച ത്യാഗപൂര്‍ണ്ണവും മാതൃകാപരവുമായ ജീവിതം, മറ്റേത് സ്വാര്‍ത്ഥതയിലിധിഷ്ഠിതമായ, പൊതുസേവനമെന്ന കണ്‍കെട്ട് ജാലവിദ്യ.
സ്ത്രീകള്‍ക്ക് 33% സംവരണം, പാവപ്പെട്ടവര്‍ക്ക് മിനിമം വരുമാനം ഉറപ്പാക്കല്‍, മതേതരത്വ സംരക്ഷണം, വിഭാഗീയതക്കെതിരായ പോരാട്ടം…. അങ്ങനെ നീണ്ടതായിരുന്നു രാഹുലിന്റെ ജല്പനങ്ങള്‍. നിയമനിര്‍മാണ സഭകളിലെ മുപ്പത്തിമൂന്ന് ശതമാനം സ്ത്രീസംവരണത്തിന്റെ കാര്യത്തില്‍ ഒരുകാലത്തും കോണ്‍ഗ്രസ് ആത്മാര്‍ത്ഥത കാണിച്ചിട്ടില്ല.
വാജ്‌പേയിയുടെ കാലത്ത് 1998ല്‍ പാര്‍ലമെന്റില്‍ അവതരിപ്പിച്ച വനിത സംവരണ ബില്‍ 2010ല്‍ രാജ്യസഭ പാസ്സാക്കിയെങ്കിലും രണ്ടാം യുപിഎയുടെ കാലത്ത് ചാപിള്ളയായി.
ബി.ജെ.പിയും ഇടത് കക്ഷികളും പിന്തുണ നല്‍കിയിട്ടും യു.പി.എയുടെ പൊതുമിനിമം പരിപാടിയുടെ ഭാഗമായ ഈ ബില്ല് നിയമമാക്കാന്‍ കോണ്‍ഗ്രസ്സിനായില്ല.
20 ശതമാനം ജനങ്ങള്‍ക്ക് നല്‍കുമെന്ന് പറയുന്ന മിനിമം വരുമാന പദ്ധതി പ്രഖ്യാപനമാണ് രാഹുല്‍ ചരിത്ര സംഭവമായി അവതരിപ്പിച്ചു. അധികാരമേറ്റ് പത്ത് വര്‍ഷം കൊണ്ട് ഇന്ത്യയിലെ ദാരിദ്ര്യം തുടച്ച് നീക്കുമെന്ന് പറഞ്ഞ നെഹ്‌റുവും അടിയന്തരാവസ്ഥ കാലത്ത് ‘ഗരീബിഹഠാവോ’ മുദ്രാവാക്യമുയര്‍ത്തിയ ഇന്ദിരാഗാന്ധിയും നമ്മുടെ മുന്നിലുണ്ട്. രണ്ടും പൊള്ളയായ വാഗ്ദാനങ്ങളായിരുന്നു.
ആറ് പതിറ്റാണ്ട് രാജ്യം ഭരിച്ച കോണ്‍ഗ്രസ് പടിയിറങ്ങി പോവുമ്പോള്‍ ഇന്ത്യയിലെ 40 ശതമാനം ജനങ്ങള്‍ ദാരിദ്ര്യരേഖക്ക് താഴെ എന്നാണ് കോണ്‍ഗ്രസ്സിന്റെ തന്നെ കണക്ക്. ഇത്രയും ജനങ്ങള്‍ക്ക് നാളിത് വരെ ശുദ്ധമായ കുടിവെള്ളവും വൈദ്യുതിയും വീടും ശൗചാലയങ്ങളും തുടങ്ങിയ അടിസ്ഥാന സൗകര്യങ്ങള്‍ അപ്രാപ്യമായിരുന്നുവെന്നര്‍ത്ഥം.
രാജ്യത്തെ കോടിക്കണക്കായ ജനങ്ങള്‍ക്ക് അതായത് 50 ശതമാനത്തിനടുത്ത് ജനങ്ങള്‍ക്ക് ദുഃഖവും ദുരിതപൂര്‍ണവുമായ ഈ ദുരവസ്ഥ സമ്മാനിച്ചത് കോണ്‍ഗ്രസ് ഭരണമാണെന്ന് നെഹ്‌റുകുടുംബത്തിലെ ഈ മൂന്നാം തലമുറക്കാരന്‍ മനസ്സിലാകാത്തതല്ല. ജനങ്ങളെ കബളിപ്പിക്കാന്‍ ഇങ്ങനെയൊക്കെ പറഞ്ഞേപറ്റൂ.
ഇപ്പോള്‍, കര്‍ഷകരുടെയും സാധാരണക്കാരുടെയും പേരില്‍ കള്ളക്കണ്ണീര്‍ വാര്‍ക്കുകയാണ് രാഹുല്‍. ലക്ഷക്കണക്കായ കര്‍ഷകരുടെ കണ്ണീരൂം രക്തസാക്ഷിത്വവും കൊണ്ട് നനഞ്ഞു കുതിര്‍ന്നു വിദര്‍ഭയിലെയും ആന്ധ്രയിലെയും മണ്ണ്. കര്‍ഷകവിലാപങ്ങളുടെ അടിസ്ഥാന കാരണങ്ങള്‍ അന്വേഷിച്ചാല്‍ അത് കോണ്‍ഗ്രസ്സിലാണ് ചെന്നെത്തുക എന്ന് ആര്‍ക്കാണറിയാത്തത്? മതേതരത്വം ഇപ്പോഴും കോണ്‍ഗ്രസ്സിന്റെ പല്ലവികളിലൊന്നാണ്. എന്നാല്‍, കാര്യങ്ങളോ ബജറ്റിന്റെ ആദ്യവിഹിതം ന്യൂനപക്ഷങ്ങള്‍ക്ക് എന്ന് പറഞ്ഞത് കോണ്‍ഗ്രസ്സിന്റെ പ്രധാനമന്ത്രി മന്‍മോഹന്‍സിംഗാണ്. 25 ലക്ഷത്തോളം വരുന്ന കാശ്മീരി പണ്ഡിറ്റുകളുടെ, സ്വന്തം നാട്ടില്‍ നിന്നുള്ള പലായനവും അഭയാര്‍ത്ഥിത്വവും കോണ്‍ഗ്രസ്സിന്റെ അക്കൗണ്ടിലാണുള്ളത്.
വിഭാഗീയതയെ കുറിച്ച് വീമ്പു പറയുന്ന കോണ്‍ഗ്രസ്സുകാരാണ് 1984ല്‍ ഇന്ദിരവധത്തെ തുടര്‍ന്ന് 6000 സിഖ്കാരെ രാജ്യത്ത് കൂട്ടക്കശാപ്പ് നടത്തിയത്. പല കോണ്‍ഗ്രസ് നേതാക്കളും ഇതില്‍ പങ്കാളികളായി. ഒരുഭാഗത്ത് ന്യൂനപക്ഷ സംരക്ഷണം പറയുകയും മറുവശത്ത് തുര്‍ക്ക്മാന്‍ ഗേറ്റ് സംഭവം പോലുള്ള നരഹത്യകള്‍ക്കും കൊടിയ അതിക്രമങ്ങള്‍ക്കും നേതൃത്വം നല്‍കുകയും ചെയ്തു കോണ്‍ഗ്രസ്.
മേല്‍പ്പറഞ്ഞതില്‍ നിന്നെല്ലാം കോണ്‍ഗ്രസ്സിന്റെ ഇരട്ടത്താപ്പും കാപട്യവും ജനങ്ങളോടുള്ള വഞ്ചനയും വളരെ വ്യക്തമാണ്. കഴിഞ്ഞ കാലങ്ങളില്‍ നിന്ന് വ്യത്യസ്തമായി വിലക്കയറ്റം പിടിച്ചു നിര്‍ത്തുകയും അഴിമതിരഹിത ഭരണം കാഴ്ചവെക്കുകയും ജനപ്രിയ പദ്ധതികളായ പ്രധാന്‍മന്ത്രി കിസാന്‍ സമ്മാന്‍ പദ്ധതി, ആവാസ് യോജന, ആയുഷ്മാന്‍ ഭാരത്, സ്വച്ഛ് ഭാരത്, ഉജ്വല്‍യോജന തുടങ്ങിയ പദ്ധതികളും വികസനോന്മുഖമായ പരിഷ്‌ക്കാരങ്ങളുമായി ലോകരാജ്യങ്ങളില്‍ മതിപ്പുളവാക്കുകയും രാഷ്ട്ര സുരക്ഷയുടെ കാര്യത്തില്‍ ശക്തമായ നടപടികള്‍ സ്വീകരിച്ച് രാജ്യത്തെ ബഹുദൂരം മുന്നോട്ട് നയിക്കുകയും ജനങ്ങളില്‍ വലിയ പ്രതീക്ഷയുണര്‍ത്തുകയും ചെയ്ത സര്‍ക്കാരാണ് നരേന്ദ്രമോദിയുടേത്.
ഈ സര്‍ക്കാരിന്റെ ഭരണ തുടര്‍ച്ചതങ്ങള്‍ക്കാവശ്യവും അനിവാര്യവുമായിട്ടുള്ളതാണെന്ന് ജനം തിരഞ്ഞെടുപ്പിലൂടെ വിധിയെഴുതി. ഇത്തരുണത്തില്‍ ജനങ്ങള്‍ അഴിമതിയുടേയും കെടുകാര്യസ്ഥതയുടേയും പേരില്‍ അഞ്ച് കൊല്ലം മുമ്പ് കേന്ദ്രഭരണത്തില്‍ നിന്ന് ചവുട്ടി പുറത്താക്കിയ കോണ്‍ഗ്രസ്സിന്റെയും രാഹുലിന്റെയും കപട വാഗ്ദാനങ്ങളും വേഷംകെട്ടലും ജനങ്ങള്‍ തിരിച്ചറിഞ്ഞു എന്നതും.