ആഗോള സമ്പദ് വ്യവസ്ഥ എന്ന അച്ചുതണ്ടിനെ നിയന്ത്രിക്കുന്നത് ലോകത്തിലെ ഏറ്റവും ശക്തമായ രാഷ്ട്രമായ യു.എസ് ആണ്. അവരുടെ കറന്‍സിയായ യു.എസ് ഡോളറാണ് അമേരിക്കയ്ക്ക് അതിനുള്ള ശക്തി നല്‍കുന്നത്. 1914-ലാണ് ഫെഡറല്‍ റിസര്‍വ് ബാങ്ക് ഇന്ന് കാണുന്ന ഡോളര്‍ പുറത്തിറക്കിയത്. ആറു ദശാബ്ദം കൊണ്ട് അത് ആഗോള റിസര്‍വ് കറന്‍സിയായി വളര്‍ന്നു. അരനൂറ്റാണ്ടിലധികം ലോകം ഭരിച്ച യു.എസ് കറന്‍സിയ്ക്ക് ഇപ്പോള്‍ ഏറ്റവും വലിയ വെല്ലുവിളി ഉയര്‍ത്തിയിരിക്കുകയാണ് ബിറ്റ്‌കോയിനടക്കമുള്ള ക്രിപ്‌റ്റോ കറന്‍സികള്‍.
ഇരുപത്തൊന്നാം നൂറ്റാണ്ടിലെ ഏറ്റവും ശക്തമായ ചോദ്യമാണ് ഡോളറിന്റെ അപ്രമാദിത്വത്തെ ക്രിപ്‌റ്റോ കറന്‍സി ചോദ്യംചെയ്യുമോ എന്നുള്ളത്. 2009-ല്‍, സറ്റോഷി നകാമോട്ടോയെന്ന വ്യക്തി ബിറ്റ്‌കോയിന്‍ എന്ന ക്രിപ്‌റ്റോകറന്‍സി രംഗത്തിറക്കിയപ്പോള്‍ അത് ഇത്രത്തോളം ശക്തമായൊരു വിനിമയോപാധിയാകുമെന്ന് ആരും ചിന്തിച്ചിരുന്നില്ല. നകാമോട്ടോ മിക്കവരും വിചാരിക്കുന്നതു പോലെ ഒരു വ്യക്തിയല്ല. ഒരാളാണോ അതോ ഒരു കൂട്ടമാണോയെന്ന് ഉറപ്പില്ലാത്ത, അദൃശ്യതയില്‍ മറഞ്ഞിരിക്കുന്ന ഒരു വ്യാജപ്പേര് മാത്രമാണ് നകാമോട്ടോ. യഥാര്‍ത്ഥത്തില്‍ അയാള്‍/ അവര്‍ ആരാണെന്നൊന്നും ആര്‍ക്കുമറിയില്ല. ക്രിപ്‌റ്റോ കറന്‍സികള്‍ സൃഷ്ടിക്കുന്ന വെല്ലുവിളികളെക്കുറിച്ച് പഠിക്കുന്നതിനു മുന്‍പ് നമ്മള്‍ ആദ്യമറിയേണ്ടത് ഡോളര്‍ എങ്ങനെ ലോക കറന്‍സിയായി മാറി എന്നതാണ്.
രണ്ടാം ലോകമഹായുദ്ധത്തിനു ശേഷം, ആഗോള ശക്തികള്‍ ലോകത്ത് സാമ്പത്തികസ്ഥിരത കൈവരുത്താന്‍ ഉറപ്പിച്ചു നടത്തിയ ബ്രിട്ടന്‍വുഡ്‌സ് സമ്മേളനത്തിലാണ് ഡോളര്‍ തന്റെ രാജപദവി കൈവരിക്കുന്നത്. 44 രാജ്യങ്ങളില്‍ നിന്നായി 730 പ്രതിനിധികള്‍ പങ്കെടുത്ത ആ യോഗത്തില്‍ ആഗോള മൂല്യ നിലവാരത്തിന്റെ കാവലാളായി യു.എസ് ഡോളര്‍ അവരോധിക്കപ്പെട്ടു. സഖ്യകക്ഷികളുടെ താല്‍പര്യപ്രകാരം, ഡോളറിന്റെ മൂല്യം സ്വര്‍ണ്ണത്താല്‍ സംരക്ഷിക്കപ്പെടണമെന്ന ആവശ്യം അമേരിക്ക അംഗീകരിച്ചു. അതായത്, തന്റെ കയ്യിലുള്ള ഡോളര്‍ ശേഖരവുമായി ഏതൊരു രാജ്യം യു.എസ് ഫെഡറല്‍ റിസര്‍വിനെ സമീപിച്ചാലും തത്തുല്യമായ സ്വര്‍ണം പകരം നല്‍കപ്പെടും. കാര്യമൊക്കെ സമ്മതിച്ചെങ്കിലും, സഖ്യകക്ഷികള്‍ തങ്ങളുടെ ഓഡിറ്റിംഗ് നടത്തുന്നതില്‍ നിന്നും യു.എസ് ഫെഡറല്‍ റിസര്‍വ് തന്ത്രപൂര്‍വം അവരെ വിലക്കി. ബ്രിട്ടന്‍വുഡ്‌സ് ഇരട്ടകളെന്നറിയപ്പെട്ട ലോകബാങ്കും അന്താരാഷ്ട്ര നാണ്യനിധിയും (IMF) ഈ സമ്മേളനത്തിലാണ് പിറവിയെടുത്തത്.
അമേരിക്കയിലേക്ക് വന്‍ കയറ്റുമതികള്‍ നടത്തി ലോകരാഷ്ട്രങ്ങള്‍ ഡോളര്‍ ശേഖരിച്ചു. പിന്നീടവര്‍, അതുകൊണ്ട് പരസ്പരം ക്രയവിക്രയം നടത്താന്‍ തുടങ്ങി. കുറച്ചു കാലം സുഖമായി കടന്നു പോയി. എന്നാല്‍, അറുപതുകളില്‍ വിയറ്റ്‌നാം യുദ്ധം പൊട്ടിപ്പുറപ്പെടുകയും ശീതസമരം അതിന്റെ പാരമ്യത്തിലെത്തുകയും ചെയ്തതോടെ ഡോളര്‍ ആടിയുലഞ്ഞു. അതോടെ, ചില ലോകരാഷ്ട്രങ്ങള്‍ മാറി ചിന്തിക്കാന്‍ തുടങ്ങി. ഏറ്റവുമധികം കടുംപിടുത്തം ഫ്രാന്‍സിനായിരുന്നു. ഫ്രഞ്ച് പ്രസിഡന്റ് ചാള്‍സ് ഡി ഗ്വള്‍, തങ്ങളുടെ സമ്പൂര്‍ണ്ണ ഡോളര്‍ നിക്ഷേപവും സ്വര്‍ണമാക്കി മടക്കിയെടുക്കാന്‍ തീരുമാനിച്ചു. അറ്റ്‌ലാന്റിക്കിന്റെ വിരിമാറിലൂടെ ടണ്‍കണക്കിന് നോട്ടുകെട്ടുകള്‍ കയറ്റിയ ഫ്രഞ്ച് നേവി കപ്പലുകള്‍ യു.എസ് ലക്ഷ്യമാക്കി കുതിച്ചു. ഫ്രാന്‍സ് തങ്ങളുടെ തടി സംരക്ഷിച്ചതറിഞ്ഞ ലോകരാഷ്ട്രങ്ങള്‍ ഒന്നിനു പിറകെ ഒന്നായി ഡോളര്‍ മാറ്റിയെടുക്കാന്‍ അമേരിക്കയെ സമീപിക്കാന്‍ തുടങ്ങി.
1971-ല്‍, യു.എസ് പ്രസിഡന്റ് റിച്ചാര്‍ഡ് നിക്‌സണ്‍ ഡോളറിനെ സ്വര്‍ണവുമായി മൂല്യമാറ്റം ചെയ്യാന്‍ കേന്ദ്ര ബാങ്കിന് അനുമതി നിഷേധിച്ചു. 1976-ഓടെ യു.എസ് സര്‍ക്കാര്‍ സ്വര്‍ണത്തില്‍ നിന്നു ഡോളറിന്റെ മൂല്യത്തെ വിച്ഛേദിച്ചു. അടിത്തറയിളകാതെ പിടിച്ചു നില്‍ക്കണമെങ്കില്‍ എന്തെങ്കിലും ചെയ്യണമെന്ന് മനസ്സിലാക്കിയ നിക്‌സണ്‍ ഭരണകൂടം, അക്കാലത്ത് കത്തിനിന്നിരുന്ന എണ്ണയില്‍ കണ്ണു വെച്ചു. സ്വര്‍ണ്ണത്തിന് പകരമായി എണ്ണ നിക്ഷേപത്തെ പ്രതിഷ്ഠിക്കാം എന്ന് മനസ്സിലാക്കിയ അമേരിക്ക 1973-ല്‍, ഔദ്യോഗികമായി സൗദി രാജാവ് കിംഗ് ഫൈസലുമായി കരാറൊപ്പിട്ടു. തങ്ങളുടെ എണ്ണ കയറ്റുമതിക്ക് സൗദി അറേബ്യ ലോകരാഷ്ട്രങ്ങളോടെല്ലാം ഡോളറുപയോഗിച്ച് മാത്രമേ വിനിമയം നടത്തൂ. ഇതിന് പകരമായി സൗദിക്ക് ആവശ്യമായ സൈനിക സംരക്ഷണം അമേരിക്ക നല്‍കും. ഇതായിരുന്നു കരാര്‍. പെട്രോളിയം ഉല്‍പാദിപ്പിക്കുന്ന മറ്റു രാഷ്ട്രങ്ങള്‍ക്കെല്ലാം തത്തുല്യമായ പല ഓഫറുകളും അമേരിക്ക വെച്ചു നീട്ടി.
അങ്ങനെ പെട്രോഡോളര്‍ ജനിച്ചു വീണു. ലോകരാഷ്ട്രങ്ങള്‍ വീണ്ടും പെട്ടുവെന്ന് പറയാം. എണ്ണ ലഭിക്കണമെങ്കില്‍, ഒപെക് രാജ്യങ്ങള്‍ക്ക് പണം ഡോളറായിത്തന്നെ നല്‍കണമല്ലോ. അങ്ങനെ, അമേരിക്കയിലേക്കുള്ള സകല കയറ്റുമതികള്‍ക്കും അവര്‍ വീണ്ടും ഡോളര്‍ സ്വീകരിച്ചു തുടങ്ങി. അമേരിക്ക കണ്ണടച്ച് ലാഭം കൊയ്തുവെന്ന് പറഞ്ഞാല്‍ മതിയല്ലോ. ഉല്‍പ്പന്നങ്ങള്‍ ലഭിക്കാന്‍ അവര്‍ക്ക് ആകെ ചെയ്യേണ്ടിയിരുന്നത് കൂടുതല്‍ ഡോളര്‍ അച്ചടിക്കുകയും, അത് വിദേശരാജ്യങ്ങള്‍ക്ക് നല്‍കുകയുമായിരുന്നു. അമേരിക്കയുടെ സാമ്പത്തിക അടിത്തറ പൂര്‍വാധികം ശക്തമായി.
അതേസമയം, അമേരിക്കന്‍ കമ്പനികള്‍ക്ക് കോണ്‍ട്രാക്ട് നല്‍കാനും, ആയുധങ്ങളും പ്രതിരോധ സംവിധാനങ്ങളും വാങ്ങാനും ഒപെക് രാജ്യങ്ങള്‍ ഡോളര്‍ തന്നെ ഉപയോഗിക്കണമായിരുന്നു. വികസ്വര രാജ്യങ്ങള്‍ക്ക് വികസനപ്രവര്‍ത്തനങ്ങള്‍ നടത്താനും സമ്പദ് വ്യവസ്ഥ ശക്തമാക്കാനും ബ്രിട്ടന്‍വുഡ്‌സ് ഇരട്ടകളായ ഐഎംഎഫും ലോകബാങ്കും ഡോളറില്‍ വായ്പകള്‍ വാരിക്കോരി നല്‍കി. ഈ സംവിധാനം പെട്രോഡോളര്‍ റീസൈക്ലിങ് സിസ്റ്റം എന്നറിയപ്പെട്ടു.
സാമ്പത്തിക സുരക്ഷയിലുപരി, ഈ സംവിധാനം അമേരിക്കയ്ക്ക് ലോകരാഷ്ട്രങ്ങള്‍ക്കു മേല്‍ കൂടുതല്‍ രാഷ്ട്രീയ നിയന്ത്രണങ്ങള്‍ നല്‍കി. തങ്ങള്‍ക്ക് താല്‍പര്യമില്ലാത്ത രാജ്യങ്ങള്‍ക്കു മേല്‍ അമേരിക്ക ഏകപക്ഷീയമായി സാമ്പത്തിക ഉപരോധങ്ങള്‍ ഏര്‍പ്പെടുത്തി. അതിനായി അവര്‍ക്കാകെ ചെയ്യേണ്ടിയിരുന്നത് ആ രാജ്യത്തിന് ഡോളറിനു മേലുള്ള വിനിമയസ്വാതന്ത്ര്യം നിഷേധിക്കുക എന്നതു മാത്രമായിരുന്നു. ലോകരാഷ്ട്രീയത്തില്‍ അമേരിക്കയുടെ നീരാളിക്കൈകള്‍ മുറുകുന്നതറിഞ്ഞ പല രാജ്യങ്ങളും ഇതില്‍ നിന്നും രക്ഷപ്പെടാന്‍ ശ്രമിച്ചുവെങ്കിലും ശക്തമായ പ്രതിരോധമാണ് യു.എസ് നടത്തിയത്. വേണ്ടിവന്നപ്പോഴെല്ലാം, സൈനികശക്തി വരെ അവര്‍ ഡോളറിന്റെ അപ്രമാദിത്വം നിലനിര്‍ത്താന്‍ ഉപയോഗിച്ചു.
ഉദാഹരണത്തിന്, രണ്ടായിരത്തോടെ ഇറാഖ് തങ്ങളുടെ എണ്ണക്കയറ്റുമതിക്ക് പ്രതിഫലം ഡോളറില്‍ സ്വീകരിക്കാന്‍ തുടങ്ങി. 1998-ല്‍, ക്ലിന്റന്‍ അവസാനിപ്പിച്ച ആക്രമണവും സദ്ദാമിന്റെ ഏകാധിപത്യ പരിവേഷവും മറയാക്കി ‘ലോകസുരക്ഷയ്ക്ക് വേണ്ടി’ എന്ന നാട്യത്തില്‍ അമേരിക്കയും സഖ്യശക്തികളും ഇറാഖ് തവിടുപൊടിയാക്കി. അടുത്ത ഹതഭാഗ്യന്‍ ലിബിയന്‍ ഭരണാധികാരിയായ മുഅമ്മര്‍ ഗദ്ദാഫിയായിരുന്നു. ഡോളറിന്റെ അന്താരാഷ്ട്ര മേല്‍ക്കൈ അവസാനിപ്പിക്കാന്‍ വേണ്ടി ആഫ്രിക്കന്‍ ഭൂഖണ്ഡത്തിലെ രാജ്യങ്ങള്‍ക്കു മാത്രമായി ഒരു തനത് കറന്‍സി വേണമെന്ന് ഗദ്ദാഫിക്ക് തോന്നി. ലിബിയയുടെ നേതൃത്വത്തില്‍, സ്വര്‍ണ്ണത്താല്‍ വിപണി മൂല്യം സംരക്ഷിക്കപ്പെടുന്ന ആഫ്രിക്കന്‍ കറന്‍സി ഇറങ്ങിയാല്‍ തങ്ങളുടെ ഇടപാട് തീരുമെന്ന് മനസ്സിലാക്കിയ അമേരിക്ക, സി.ഐ.എ.യുടെ സഹായത്താല്‍ സൃഷ്ടിച്ച മുല്ലപ്പൂ വിപ്ലവത്തില്‍ ഗദ്ദാഫിയെ തീര്‍ത്തു. ആഫ്രിക്കന്‍ കറന്‍സിയും അദ്ദേഹത്തോടൊപ്പം അകാലമൃത്യു പ്രാപിച്ചു.
മറ്റൊരു എടുത്തു പറയേണ്ട ഉദാഹരണം ഇറാനാണ്. പെട്രോഡോളര്‍ സമ്പ്രദായത്തില്‍ നിന്നും വ്യതിചലിക്കുന്ന സ്വഭാവങ്ങള്‍ പ്രകടിപ്പിച്ച ഇറാന്‍ ഭരണകൂടം അമേരിക്കയുടെ കണ്ണിലെ കരടായിട്ട് വര്‍ഷങ്ങളായി. 1979-ല്‍, വിപ്ലവത്തിലൂടെ ഷാ പുറത്തായ അന്നു മുതല്‍ ഇറാന്‍ യു.എസിന്റെ സാമ്പത്തിക ഉപരോധം നേരിടുകയാണ്. 2012-ല്‍, അമേരിക്കന്‍ മേല്‍ക്കോയ്മ ലംഘിക്കാന്‍ താല്പര്യമുള്ള രാജ്യങ്ങള്‍ക്ക് സ്വര്‍ണ്ണം പകരം വാങ്ങി എണ്ണ വില്‍ക്കാന്‍ തയ്യാറാണെന്ന് ഇറാന്‍ പരസ്യമായി പ്രഖ്യാപിച്ചു. പ്രകോപിതരായ യു.എസ് ഭരണകൂടം ഇറാന് മേല്‍ കൂടുതല്‍ ഉപരോധങ്ങള്‍ ഏര്‍പ്പെടുത്തുകയാണ് ചെയ്തത്. ഇന്നും ഇറാനെ തകര്‍ക്കാന്‍ അമേരിക്ക പഠിച്ച പണി പതിനെട്ടും നോക്കുന്നുണ്ട്. അമേരിക്കന്‍ ശാസനകള്‍ ലംഘിക്കാന്‍ താല്പര്യം പ്രകടിപ്പിച്ച മറ്റൊരു രാജ്യം സിറിയയാണ്. 2011-ലെ ആഭ്യന്തര യുദ്ധത്തില്‍ ലക്ഷങ്ങളാണ് സിറിയയില്‍ കൊല്ലപ്പെട്ടത്. അഭയാര്‍ഥികളായവരും കിടപ്പാടം നഷ്ടപ്പെട്ടവരും അതിന്റെ ഇരട്ടി വരും. എന്നാല്‍, ബഷര്‍-അല്‍-അസദിനെ താഴെയിറക്കാനുള്ള ആ ശ്രമത്തില്‍ അമേരിക്കയ്ക്ക് കളി പിഴച്ചു. എല്ലാ അര്‍ത്ഥത്തിലും സഹായം നല്‍കി റഷ്യ സിറിയയുടെ കൂടെ നിന്നു. മാത്രമല്ല, യുഎന്‍ രക്ഷാസമിതിയില്‍ സിറിയ്‌ക്കെതിരെയുള്ള അമേരിക്കയുടെ പ്രമേയങ്ങളെ 11 തവണ റഷ്യ വീറ്റോ ചെയ്തു നിഷ്ഫലമാക്കി. നിര്‍ണായകഘട്ടങ്ങളില്‍, പലപ്പോഴും ഇറാനും സിറിയയെ പിന്തുണച്ചു. പെട്രോഡോളര്‍ വ്യവസ്ഥ നിലനിര്‍ത്താന്‍ സൈനിക നടപടി മതിയാവില്ലെന്ന് അമേരിക്കയ്ക്ക് പ്രത്യക്ഷത്തിലുള്ള മുന്നറിയിപ്പായിരുന്നു സിറിയയുടെ പ്രതിരോധം. എന്നാല്‍, ആ രാജ്യത്തെ സന്തുലിതാവസ്ഥയും ക്രമസമാധാനവും തകര്‍ക്കാന്‍ അമേരിക്കയ്ക്കും സഖ്യകക്ഷികള്‍ക്കും സാധിച്ചു.
ക്രിപ്‌റ്റോകറന്‍സി
കാര്യങ്ങള്‍ ഇത്തരത്തില്‍ മുന്നോട്ടു പോകുമ്പോഴാണ് ക്രിപ്‌റ്റോകറന്‍സി എന്ന വില്ലന്‍ അവതരിക്കുന്നത്. ഇറാഖിനോടും ഇറാനോടും ചെയ്തതു പോലെ സൈനിക നടപടിയെന്ന പ്രതിരോധം ഇവിടെ വിലപ്പോകില്ല. കാരണം, ബ്ലോക്ക്‌ചെയിന്‍ ടെക്‌നോളജി അടിസ്ഥാനമാക്കിയാണ് ക്രിപ്‌റ്റോകറന്‍സികള്‍ പ്രവര്‍ത്തിക്കുന്നത്. ക്രിപ്‌റ്റോ നാണ്യവിനിമയത്തില്‍ ഇടപാടുകള്‍ നടക്കുന്നത് ഡിജിറ്റലായാണ്. അതുകൊണ്ടു തന്നെ, ഇടപാടുകള്‍ സൂക്ഷിക്കുന്നതും ഡിജിറ്റല്‍ ലെഡ്ജറിലാണ്. സെന്‍ട്രലൈസ്ഡ് അല്ലാതെ, വികേന്ദ്രീകൃതമായ ഘടനയാണ് ഇവയ്ക്ക്. എല്ലാ വിവരങ്ങളും ബിറ്റുകളായി വ്യക്തിഗതമായി ബ്ലോക്കുകളില്‍ സംഭരിക്കും. ലിങ്കുകള്‍ അഥവാ,ഫലത്തില്‍ ചെയിനുകള്‍ ഉപയോഗിച്ച് ഈ ബ്ലോക്കുകള്‍ പരസ്പരം ബന്ധിപ്പിക്കപ്പെട്ടിരിക്കുന്നതിനാലാണ് ഇവയെ ബ്ലോക്ക്‌ചെയിനെന്ന് വിളിക്കുന്നത്. ഓരോ ബ്ലോക്ക് ചെയിനും നെറ്റ്‌വര്‍ക്ക് സോഫ്റ്റ്‌വെയറില്‍ കൃത്യമായി എന്‍ക്രിപ്റ്റ് ചെയ്ത ഒരു നിര്‍ദ്ദിഷ്ട കോഡ് പ്രാമാണീകരണത്തെ പ്രതിനിധീകരിക്കുന്നു. ഓരോ ബ്ലോക്കും ഓരോരുത്തരുമായി ബന്ധപ്പെട്ടിരിക്കും. ഇടപാടുകളുടെ വിശദവിവരങ്ങള്‍ അടങ്ങിയ റെക്കോര്‍ഡുകള്‍ ഒരു പിയര്‍ ടു പിയര്‍ നെറ്റ്‌വര്‍ക്കില്‍ അതീവ സുരക്ഷയോടെ ശേഖരിച്ചു വച്ചിരിക്കും. ലോകത്തുള്ള ആയിരക്കണക്കിന് സെര്‍വറുകളില്‍ ബ്ലോക്ക് ചെയിന്‍ വഴി ശേഖരിച്ചു വച്ച ഡാറ്റയുടെ ബാക്കപ്പ് ഉണ്ടാകും. അതുകൊണ്ടു തന്നെ, ഡാറ്റ മൊത്തമായി അടിച്ചു പോകുന്ന പ്രശ്‌നമില്ല. എന്നാല്‍, എല്ലാം നിയന്ത്രിക്കുന്ന ഒറ്റ കേന്ദ്രീകൃത സംവിധാനമെന്നത് ഇതിലില്ല. അങ്ങനെ ഉണ്ടായിരുന്നെങ്കില്‍, ഡാറ്റയില്‍ കൃത്രിമം കാട്ടാന്‍ ആര്‍ക്കെങ്കിലും കഴിഞ്ഞു എന്ന് വരും. തികച്ചും വികേന്ദ്രീകൃതമായ സംവിധാനം തന്നെയാണ് ഇതിന് ഏറ്റവും വലിയ സുതാര്യതയും സുരക്ഷയും. തന്റെ ബ്ലോക്കില്‍ ഓരോ പങ്കാളിയും ചെയ്യുന്ന പ്രവര്‍ത്തനങ്ങളിലൂടെ കൂട്ടിച്ചേര്‍ക്കപ്പെട്ട ഡാറ്റകള്‍ ആവശ്യക്കാര്‍ക്ക് വീക്ഷിക്കാനും സാധിക്കും. ഓരോ ബ്ലോക്കിലും ബിറ്റ് കൂടാതെ അതിന്റെ മൂല്യവും ഹാഷ് ആയി രേഖപ്പെടുത്തിയിട്ടുണ്ടാകും. ഓരോ ബ്ലോക്കിന്റെയും തനതു വിരലടയാളം എന്ന് വേണമെങ്കില്‍ ഹാഷിനെ പറയാം. അതില്‍ സംഭരിച്ചിരിക്കുന്ന ഡാറ്റകളുടെ മൂല്യത്തിനെ ഹാഷ്മൂല്യം ഉപയോഗിച്ച് മനസ്സിലാക്കാന്‍ സാധിക്കും. ബ്ലോക്ക് ചെയിനിലെ ഏറ്റവും ആദ്യത്തെ ബ്ലോക്കിന്റെ മൂല്യം പൂജ്യമാണ്. എന്നാല്‍, രണ്ടാമത്തെ ബ്ലോക്കിന്റെ മൂല്യം മൂന്നാമത്തെ ബ്ലോക്കില്‍ രേഖപ്പെടുത്തിയിരിക്കും. മൂന്നാമത്തെ ബ്ലോക്കിന്റെ മൂല്യമാകട്ടെ, നാലാമത്തെ ബ്ലോക്കിലും രേഖപ്പെടുത്തിയിരിക്കും.
നമ്മള്‍ ഒരു ബാങ്കിലൂടെ ഒരാള്‍ക്ക് പണം ഇടുകയാണെങ്കില്‍, അയാള്‍ക്കും നമ്മള്‍ക്കും ഇടയില്‍ ഗ്യാരണ്ടി നല്‍കുന്നത് ബാങ്ക് ആണ്. എന്നാലിവിടെ, ഇതേ ശൃംഖലയിലെ മറ്റുള്ള ബ്ലോക്കുകളാണ് നമ്മളുടെ ബ്ലോക്കിന്റെ മൂല്യം ഗ്യാരണ്ടി നല്‍കുന്നത്. അതിനാല്‍ തന്നെ, എല്ലാ ബ്ലോക്കുകള്‍ക്കും ഇവിടെ തുല്യപ്രാധാന്യം ലഭിക്കുന്നു. നിങ്ങള്‍ക്ക് നിങ്ങളുടെ ബ്ലോക്കിനുള്ളില്‍ എന്തെങ്കിലും മാറ്റം വരുത്തണമെങ്കില്‍, അതില്‍ മാത്രം മാറ്റം വരുത്തിയാല്‍ മതിയാകില്ല. ആ ഡാറ്റയുടെ കോപ്പികള്‍ മറ്റുള്ള ബ്ലോക്കുകളിലും കാണും. അതിനാല്‍, നിങ്ങളുടെ ശൃംഖലയിലുള്ള മറ്റു ബ്ലോക്കുകളെ സമീപിച്ച് അവരുടെ കയ്യിലുള്ള ഡാറ്റയിലും ആ മാറ്റം വരുത്തേണ്ടത് അത്യാവശ്യമാണ്. ഈ പ്രക്രിയ വളരെ സങ്കീര്‍ണമായതിനാലും പരസ്പരം ആശ്രയിച്ചിരിക്കുന്നതിനാലും ബ്ലോക്ക്‌ചെയിനിന്റെ സുരക്ഷ അതിശക്തമാണ്.
ഇതിന്റെ ഏറ്റവും വലിയ ഗുണമെന്തെന്നാല്‍ ഇതില്‍ നടക്കുന്ന ഏതൊരു ഇടപാടിനും ഏതെങ്കിലുമൊരു അതോറിറ്റിയുടെയോ വക്താവിന്റെയോ, ഓഹരി വിപണിയിലെ പോലെ ഇടനിലക്കാരുടെയോ നിര്‍ദ്ദേശമോ അംഗീകാരമോ ആവശ്യമില്ല. ഇതേ പിയര്‍ ടു പിയര്‍ നെറ്റ്‌വര്‍ക്കില്‍ പങ്കെടുക്കുന്നവര്‍ തന്നെയായിരിക്കും ഓരോ ഇടപാടുകളും പരിശോധിക്കുക. ചുരുക്കിപ്പറഞ്ഞാല്‍, ഇവരാണ് മൈനര്‍മാര്‍ എന്നറിയപ്പെടുന്നത്. ഈ പരിശോധനാ പ്രക്രിയയെ മൈനിങ് എന്ന് വിളിക്കുന്നു.
ക്രിപ്‌റ്റോ കറന്‍സിയ്ക്ക് ഗുണങ്ങള്‍ പലതാണ്. ചാഞ്ചാട്ടം ഉള്ള ഒരു ദിവസം കൊണ്ട് പോലും വളരെ വലിയ മൂല്യവ്യതിയാനങ്ങള്‍ സംഭവിക്കുന്ന രാജ്യങ്ങളുടെ അന്താരാഷ്ട്ര ഇടപാടുകള്‍ക്ക് പുതിയൊരു മാനം കൈവരാനുള്ള സാധ്യത അതിലൊന്നാണ്. 2019-ല്‍ മാത്രം ഏതാണ്ട് 135 ബില്യണ്‍ ഡോളര്‍ മൂല്യമുള്ള ക്രിപ്‌റ്റോകറന്‍സി ട്രാന്‍സാക്ഷനുകള്‍ നടന്നു കഴിഞ്ഞുവെന്ന് രീശിറലസെ. രീാല്‍ വന്ന ഒരു ആര്‍ട്ടിക്കിള്‍ വ്യക്തമാക്കുന്നു. പരമ്പരാഗതമായ പെയ്‌മെന്റ് സേവനദാതാക്കളിലൂടെ നടന്ന ബിറ്റ്‌കോയിന്‍ ട്രാന്‍സാക്ഷന്‍ മാത്രം ഏതാണ്ട് നാല് ബില്യന്‍ ഡോളര്‍ മൂല്യമുള്ളതാണ്. നിയന്ത്രിതമായ സപ്ലൈ മാത്രമാണ് ക്രിപ്‌റ്റോ കറന്‍സി ലോകത്ത് ഉണ്ടായിരിക്കുക എന്നാണ് പൊതുവേ പറയപ്പെടുന്നത്. ലോകത്ത് ആകെ 21 മില്യണ്‍ കോയിനുകളാണ് മൈന്‍ ചെയ്യാന്‍ സാധിക്കുക. അതില്‍ 18 മില്യന്‍ ബിറ്റ്‌കോയിനുകള്‍ ഇതുവരെ മൈന്‍ ചെയ്തു കഴിഞ്ഞു. ഏതാണ്ട് രണ്ടര മില്യണ്‍ ബിറ്റ്‌കോയിനുകള്‍ ഇനിയും മൈന്‍ ചെയ്യാന്‍ സാധിക്കുമെന്ന് റിപ്പോര്‍ട്ടുകള്‍ വ്യക്തമാക്കുമ്പോള്‍ തന്നെ, കൃത്യമായ ഒരു നിയന്ത്രിത വ്യവസ്ഥയില്ലാത്തതിനാല്‍, കൂടുതല്‍ കോയിനുകള്‍ മാര്‍ക്കറ്റിലെത്താനുള്ള സാധ്യത തള്ളിക്കളയാന്‍ സാധിക്കില്ലെന്നതും യാഥാര്‍ത്ഥ്യമാണ്. 2020- ലെ കണക്കനുസരിച്ച് ബിറ്റ് കോയിന്‍, എതെറിയം, ഡോജ് കോയിന്‍ തുടങ്ങി ട്രംപ് കോയിന്‍, പുടിന്‍ കോയിന്‍ എന്നിങ്ങനെയുള്ള വെറൈറ്റികളടക്കം ഏതാണ്ട് 3,000 ക്രിപ്‌റ്റോകറന്‍സികള്‍ ഇപ്പോള്‍ തന്നെ ലോകത്ത് നിലവിലുണ്ട്. ഉയര്‍ന്ന ലാഭസാധ്യത പോലെ തന്നെ ഉയര്‍ന്ന നഷ്ടസാധ്യതയും ക്രിപ്‌റ്റോകറന്‍സി മാര്‍ക്കറ്റിനുണ്ട്.
ഇങ്ങനെയൊക്കെയാണെങ്കിലും ബിറ്റ്‌പേ, സ്‌ക്വയര്‍, പേപല്‍ മുതലായ ഓണ്‍ലൈന്‍ പെയ്‌മെന്റ് സിസ്റ്റങ്ങളെല്ലാം ബിറ്റ്‌കോയിനും മറ്റു ക്രിപ്‌റ്റോ കറന്‍സികളിലുമുള്ള പെയ്‌മെന്റ് സ്വീകരിച്ചു തുടങ്ങിയിരിക്കുന്നു. കഴിഞ്ഞ 10 വര്‍ഷത്തില്‍ ഏതാണ്ട് 70 മില്യണോളം ബിറ്റ്‌കോയിന്‍ ഇലക്ട്രോണിക് വാലറ്റുകളാണ് സൃഷ്ടിക്കപ്പെട്ടിട്ടുള്ളത്. (ഗ്രാഫ് കാണുക).
ഒറ്റ വാക്കില്‍ പറഞ്ഞാല്‍, ഒരു ഡിജിറ്റല്‍ ഗ്ലോബല്‍ റിസര്‍വ് കറന്‍സിയ്ക്ക് വേണ്ട ഏതാണ്ട് എല്ലാ യോഗ്യതകളും ക്രിപ്‌റ്റോ കറന്‍സികള്‍ക്ക് ഉണ്ടായിക്കൊണ്ടിരിക്കുകയാണ്. അങ്ങനെ സംഭവിച്ചാല്‍ ഒന്നാം സ്ഥാനത്തു നില്‍ക്കുക തീര്‍ച്ചയായും ബിറ്റ്‌കോയിന്‍ തന്നെയായിരിക്കും. ഈ സംവിധാനത്തിന് പിറകില്‍ പ്രവര്‍ത്തിക്കുന്നവര്‍ റഷ്യ പോലുള്ള ഏതെങ്കിലും ശക്തമായ രാജ്യങ്ങളോട് കൈകോര്‍ത്തു കഴിഞ്ഞാല്‍ യു.എസ് ഡോളറിന്റെ ആഗോള അപ്രമാദിത്വത്തില്‍ വിള്ളല്‍ വീഴുമെന്ന് തീര്‍ച്ചയാണ്. അങ്ങനെ സംഭവിക്കാനുള്ള സാധ്യത കണക്കിലെടുത്താല്‍ ആദ്യമുയരുന്ന ചോദ്യം, ബിറ്റ് കോയിന്‍ പരമാവധി 21 മില്യണ്‍ എണ്ണമാണ് ഇറക്കാന്‍ സാധിക്കുക. ലോക ജനസംഖ്യയ്ക്ക് ഉപയോഗിക്കാന്‍ അത്ര പണം മതിയാകുമോ എന്നതാണ് ഒരു ചോദ്യം. ഓരോ ബിറ്റ്‌കോയിനും 8 ഡെസിമല്‍ പ്ലേസസ് (ദശാംശം) വരെ വിഭജിക്കാന്‍ സാധിക്കും. ബിറ്റ്‌കോയിന്റെ ആറ്റമിക് യൂണിറ്റാണ് സതോഷി. ഒരു ബിറ്റ്‌കോയിന്‍ 100 മില്യണ്‍ സതോഷികളാക്കി വിഭജിക്കാം. ചുരുക്കിപ്പറഞ്ഞാല്‍, ലോക ജനസംഖ്യയ്ക്ക് ഉപയോഗിക്കാനുള്ളത്രയല്ല, ആഗോള സമ്പദ്‌വ്യവസ്ഥ തന്നെ നിയന്ത്രിക്കാനുള്ളത്ര സാംഖ്യ ശേഷി ബിറ്റ്‌കോയിനുകള്‍ക്കുണ്ട്.
അമേരിക്കയ്ക്ക് ഒരിക്കലും എഴുന്നേല്‍ക്കാന്‍ പറ്റാത്ത പ്രഹരമായിരിക്കും ഏല്‍ക്കാന്‍ പോകുന്നതെന്ന് നല്ല ബോധ്യമുണ്ട്. യു.എസ് പാര്‍ലമെന്റ് അംഗമായ ബ്രാഡ് ഷെര്‍മാന്‍ ഇക്കാര്യം സര്‍ക്കാരിനു മുന്നില്‍ അവതരിപ്പിച്ചു കഴിഞ്ഞു.
‘അന്താരാഷ്ട്ര സമ്പദ്‌വ്യവസ്ഥയില്‍ യുഎസ് ഡോളറിനുള്ള പ്രാധാന്യം എടുത്തുകളയാന്‍ ബിറ്റ്‌കോയിന്‍ വിചാരിച്ചാല്‍ സാധിക്കും. അമേരിക്കന്‍ താല്‍പര്യപ്രകാരം ഉപരോധങ്ങള്‍ ഏര്‍പ്പെടുത്താനുള്ള രാജ്യത്തിന്റെ ശേഷി അതോടെ നഷ്ടപ്പെടും. ആഗോള രാഷ്ട്രങ്ങളില്‍ അമേരിക്കയുടെ ശക്തി ഡോളറിന്റെ മേല്‍ക്കോയ്മയും ന്യൂയോര്‍ക്ക് എക്‌സ്‌ചേഞ്ചിലൂടെ അതിന്റെ ട്രാന്‍സാക്ഷനുകളും നടക്കുന്നുവെന്നതാണ്. വിപണി, എണ്ണ മുതലായ സകലമേഖലകളിലും ക്രിപ്‌റ്റോകറന്‍സികളുടെ പ്രഭാവമുണ്ടായാല്‍ അതിന്റെ പ്രത്യാഘാതം ഭയങ്കരമായിരിക്കും. ഇതൊഴിവാക്കാനുള്ള ഒരേയൊരു മാര്‍ഗം ബിറ്റ്‌കോയിനും മറ്റുള്ള ക്രിപ്‌റ്റോ കറന്‍സികളും നിരോധിക്കുക എന്നതാണ്. അങ്ങനെ ഒരു നിയമം പാസ്സാക്കാന്‍ ഞാനെന്റെ സഹപ്രവര്‍ത്തകരെ ക്ഷണിക്കുകയാണ്’ എന്നാണ് ഷെര്‍മാന്‍ പാര്‍ലമെന്റില്‍ പ്രസംഗിച്ചത്. ക്രിപ്‌റ്റോ കറന്‍സികളെ പിന്തുണയ്ക്കുന്നവര്‍ ആഗോള നിയന്ത്രണത്തിനുള്ള അമേരിക്കയുടെ ശക്തി ഇല്ലാതാക്കാന്‍ ആഗ്രഹിക്കുന്നവരാണെന്ന് അദ്ദേഹം ചൂണ്ടിക്കാട്ടി.
പക്ഷേ, ഷെര്‍മാന്‍ വിചാരിച്ച പോലെ അത് നടക്കുന്ന ഒരു സംഗതിയല്ല എന്നതാണ് യാഥാര്‍ത്ഥ്യം. ബിറ്റ്‌കോയിനടക്കമുള്ള ക്രിപ്‌റ്റോ കറന്‍സികള്‍ പൂര്‍ണ്ണമായി നിരോധിക്കണമെങ്കില്‍, ഇന്റര്‍നെറ്റ് ആകെ ഷട്ട് ഡൗണ്‍ ചെയ്യേണ്ടി വരുമെന്നാണ് വിദഗ്ധര്‍ അഭിപ്രായപ്പെടുന്നത്. അതാകട്ടെ, ഒരിക്കലും നടക്കാത്തൊരു കാര്യവുമാണ്.
മെല്ലെ മെല്ലെ, നാണ്യവിനിമയ രംഗത്ത് ക്രിപ്‌റ്റോ കറന്‍സികള്‍ പിടിമുറുക്കുന്നതിന്റെ പ്രഥമ കിരണങ്ങള്‍ കണ്ടു തുടങ്ങിയിട്ടുണ്ട്. 2017-ല്‍, വെനിസ്വേല സര്‍ക്കാര്‍ പെട്രോ എന്നൊരു ക്രിപ്‌റ്റോ കറന്‍സി പുറത്തിറക്കി. എപ്രകാരമാണോ ഡോളര്‍ സ്വര്‍ണ്ണത്താല്‍ ബാക്ക് ചെയ്യപ്പെട്ടിരുന്നത്, അപ്രകാരം പെട്രോ തങ്ങളുടെ എണ്ണ നിക്ഷേപങ്ങളാല്‍ പിന്തുണച്ച് വെനിസ്വേല കറന്‍സിയുടെ മൂല്യം ഉറപ്പു നല്‍കി. നിരവധി പോരായ്മകളും പാളിച്ചകളുമുണ്ടായിരുന്നെങ്കിലും 2018-ല്‍, 38 മില്യണ്‍ പെട്രോ ടോക്കണുകളുടെ നാണ്യവിനിമയം നടന്നുവെന്ന് വെനിസ്വേല റിപ്പോര്‍ട്ട് ചെയ്തു. അതായത്, ഏതാണ്ട് 3.3 ബില്യണ്‍ യുഎസ് ഡോളറിനു തുല്യമായ തുക! ഈ കറന്‍സി ഉപയോഗിച്ച് യു.എസ് ഏര്‍പ്പെടുത്തിയിരിക്കുന്ന ഉപരോധങ്ങളില്‍ നിന്നും സാവധാനം കരകയറാനാണ് വെനിസ്വേലയുടെ പദ്ധതി.
യു.എസ് എന്ന ഇടിവെട്ടിയവനെ പാമ്പ് കടിച്ച പോലെ, ക്രിപ്‌റ്റോ റൂബിള്‍ എന്നപേരില്‍ ഒരു ക്രിപ്‌റ്റോ കറന്‍സിയ്ക്ക് റഷ്യ രൂപം കൊടുത്തിട്ടുണ്ട്. വ്‌ളാഡിമീര്‍ പുടിന്റെ നിര്‍ദ്ദേശാനുസരണമാണിത്. മൈനിങ് ഇല്ലാത്തതിനാലും, ഓയില്‍ ഉപയോഗിച്ചുള്ള മൂല്യ സംരക്ഷണമുള്ളതിനാലും ഇതിനെ പൂര്‍ണ്ണമായും ഒരു ക്രിപ്‌റ്റോ കറന്‍സി എന്ന് പറയാനാവില്ല. ഒരു റഷ്യന്‍ റൂബിളിന്റെ മൂല്യത്തിന് തുല്യമായിരിക്കും ഒരു ക്രിപ്‌റ്റോ റൂബിളിന്റെ വിലയും. ഊഹാപോഹങ്ങളും കെട്ടുകഥകളും നിരവധിയുണ്ടെങ്കിലും, ക്രിപ്‌റ്റോ റൂബിളിന്റെ യഥാര്‍ത്ഥ ചിത്രമറിയണമെങ്കില്‍, ഈ വര്‍ഷം പകുതിയോടെ റഷ്യ ഇതിന്റെ ട്രയല്‍റണ്‍ നടത്തണം.
അമേരിക്കയ്ക്ക് ഇനി കഠിന പരീക്ഷണത്തിന്റെ നാളുകളായിരിക്കും. എന്തെങ്കിലും കുതന്ത്രം ഉപയോഗിച്ച് വെനിസ്വേലയെ വരുതിക്ക് നിര്‍ത്താമെങ്കിലും, പുടിന്‍ എന്ന അതികായന്‍ ഭരിക്കുന്ന റഷ്യയുടെ അടുത്ത് ആ വക പരിപാടികളൊന്നും വിലപ്പോവില്ല. പെട്രോഡോളര്‍ യുഗം അവസാനിക്കുകയാണെന്നും ഉപരോധങ്ങള്‍ കൊണ്ട് ഇനിയങ്ങോട്ട് കാര്യമില്ലെന്നും സൈനിക നടപടിയിലേക്ക് നീങ്ങിയാല്‍ ആഗോളമായി ഒറ്റപ്പെടുകയാവും ഫലമെന്നും അമേരിക്കയ്ക്ക് നല്ല ബോധ്യമുണ്ട്. ആഗോള പരമാധികാരത്തിന് കനത്ത വെല്ലുവിളി ഉയരുന്ന ഈ അവസരത്തില്‍, യുഎസ് ഭരണകൂടത്തിന്റെ നീക്കം എന്തായിരിക്കുമെന്ന് കണ്ടറിയണം.