ഈ ലേഖകന്‍ വിവാഹിതനാകുന്ന കാലത്താണ് വിഴിഞ്ഞം – കഴക്കൂട്ടം നാലുവരി പാതയുടെ പണി തുടങ്ങിയത്. എന്റെ മകളുടെ വിവാഹം കഴിഞ്ഞിട്ടും പാതയുടെ പണി മുഴുവനായും തീര്‍ന്നിട്ടില്ല. പാലക്കാട് കുതിരാന്‍ തുരങ്കപ്പാതയുടെ ജോലികള്‍ ആരംഭിച്ചിട്ടും ദശാബ്ദങ്ങള്‍ കടന്നിരിക്കുന്നു. ഇതുവരേയ്ക്കും പാത സഞ്ചാരയോഗ്യമായില്ല. പൊതുമേഖലയിലുള്ള ഇഴച്ചില്‍ കാരണമാണ് സ്വകാര്യമേഖലയെ ആശ്രയിക്കാന്‍ തുടങ്ങിയത്. വിഴിഞ്ഞം തുറമുഖവും പണി ആരംഭിച്ചിട്ട് വര്‍ഷങ്ങള്‍ പലതുകഴിഞ്ഞു. ഇതുവരേയ്ക്കും പൂര്‍ത്തിയായിട്ടില്ല. സ്വകാര്യമേഖല പ്രതീക്ഷിച്ച കുതിപ്പു നല്‍കുന്നില്ല എന്നതിന്റെ തെളിവാണ് വിഴിഞ്ഞവും നീണ്ടുനീണ്ടുപോകുന്നത്. ചില പരിസ്ഥിതിക്കാര്‍ കേരളതീരം കടലെടുക്കുന്നതിനുകാരണം വിഴിഞ്ഞം തുറമുഖമാണെന്ന വിചിത്രവാദമുയര്‍ത്തി പണിനിര്‍ത്തിവയ്പിക്കാന്‍ വല്ല സാധ്യതയുമുണ്ടോ എന്നു പരിശോധിക്കുന്നുണ്ട്. എങ്ങനെയും ഇന്ത്യയുടെ വികസനത്തെ തടയുക എന്നതാണല്ലോ ചില പരിസ്ഥിതിക്കാര്‍ ഏറ്റെടുത്തിരിക്കുന്ന ദൗത്യം.
ഇതുതന്നെയാണ് സമഗ്രമേഖലയിലേയും സ്ഥിതി. വെറുതെ ചര്‍ച്ചകളും സെമിനാറുകളുമൊക്കെ നടത്തി ഒടുവില്‍ അപ്രായോഗികമായ എന്തെങ്കിലും വിഡ്ഢിത്തം കൊട്ടിഘോഷിച്ചു നടപ്പാക്കും. ‘വഞ്ചി എപ്പൊഴും തിരുനക്കരെ തന്നെ’ ആയിരിക്കും. മാതൃഭൂമി ആഴ്ചപ്പതിപ്പില്‍ (ജൂലായ് 3) ‘വിജ്ഞാനഭാഷ മലയാളത്തിലായാല്‍ എന്താണ് പ്രശ്‌നം’ എന്നു സി.എം. മുരളീധരന്റെ ഒരു കവര്‍സ്റ്റോറിയും മറ്റൊരു അനുബന്ധ ലേഖനവും ഉണ്ട്. എല്ലാ പ്രശ്‌നങ്ങളിലും നമ്മള്‍ കൂപമണ്ഡൂകങ്ങള്‍ ആണ് എന്നതുപോലെ ഭാഷാവിഷയത്തിലും അതുതന്നെ സ്ഥിതി. അടിസ്ഥാനസൗകര്യങ്ങളുടെ വികസനത്തിലും ഭാഷയുടെ വികസനത്തിലും ഒക്കെ നമ്മള്‍ എന്നും നിഷ്പ്രയോജനങ്ങളായ കാര്യങ്ങളെ ചെയ്യുകയുള്ളൂ എന്ന് വ്രതം എടുത്തിരിക്കുന്നതുപോലെയാണ്.
ഇപ്പോഴും നമ്മുടെ ഉന്നതവിദ്യാഭ്യാസം ഇംഗ്ലീഷിലാണ്. അതില്‍പ്പരം ഒരു വിഡ്ഢിത്തമുണ്ടോ? ആധുനിക ശാസ്ത്രത്തിന്റെ വികാസം യൂറോപ്പിലും മുഖ്യമായും ബ്രിട്ടനിലും ആണ് നടന്നത് എന്നു കരുതി ആ ഭാഷയിലൂടെ തന്നെ അവരുടെ ശാസ്ത്രം പഠിക്കണം എന്ന് പ്രചരിപ്പിക്കുന്നത് എന്തടിസ്ഥാനത്തിലാണ്. മലയാളികള്‍ ബഹുഭൂരിപക്ഷം ഗള്‍ഫില്‍ ജോലി ചെയ്യുന്നു എന്നു കരുതി സ്‌കൂളുകളില്‍ അറബി പഠിപ്പിക്കുന്നുണ്ടോ? ബംഗാളികളെല്ലാം ജോലിക്കുവരുന്നത് കേരളത്തിലാണെങ്കിലും ബംഗാളിലെ സ്‌കൂളുകളില്‍ മലയാളം പഠിപ്പിക്കേണ്ടതിന്റെ ആവശ്യകത മമതാബാനര്‍ജിക്കു ഇതുവരേയും ബോധ്യപ്പെട്ടിട്ടില്ല. ബ്രാഹ്മണരെ ദ്രോഹിക്കാനായി പൂണുനൂല്‍ ഉണ്ടാക്കാനുപയോഗിക്കുന്ന പരുത്തി വിളയുന്ന പരുത്തിച്ചെടികള്‍ മുഴുവന്‍ വെട്ടിക്കളയാന്‍ പറഞ്ഞ രാജാവിനെ ഓര്‍മിപ്പിക്കുന്നവരാണ് കേരളത്തിലെ ഭരണാധികാരികളും വിദ്യാഭ്യാസ വിചക്ഷണന്മാരും.
ഇംഗ്ലീഷിനെ ഒഴിവാക്കുക എന്നത് ഇന്നത്തെ ലോകസാഹചര്യത്തില്‍ പ്രായോഗികമല്ല. തീര്‍ച്ചയായും ഇംഗ്ലീഷുകൂടി പഠിക്കുന്നത് നല്ലത് തന്നെ. ‘ഇംഗ്ലീഷു കൂടി’ പഠിക്കുന്നതും ഇംഗ്ലീഷില്‍ക്കൂടി പഠിക്കുന്നതും രണ്ടാണ്. പണ്ട് രാജാക്കന്മാരെ കുട്ടിക്കാലം മുതല്‍ പ്രധാനപ്പെട്ട ലോകഭാഷകള്‍ പഠിപ്പിക്കുന്നതിനെക്കുറിച്ച് അവരുടെ ജീവചരിത്രങ്ങളില്‍ നിന്നുവായിച്ചിട്ടുണ്ട്. അത് അവര്‍ക്കു ഭരണപരമായ കാര്യങ്ങള്‍ കൈകാര്യം ചെയ്യാന്‍ അനിവാര്യമായിരുന്നു. കേരളത്തിലെ രാജാക്കന്മാര്‍ ഇംഗ്ലീഷും പോര്‍ച്ചുഗീസും ഡച്ചും ഹിന്ദിയും തമിഴുമൊക്കെ പഠിക്കുമായിരുന്നു. അതതു പ്രദേശങ്ങളിലെ ഭരണാധികാരികളോടോ പ്രതിപുരുഷന്മാരോടൊ ബന്ധപ്പെടുമ്പോള്‍ ദ്വിഭാഷികളാല്‍ കബളിപ്പിക്കപ്പെടാതിരിക്കാനാണ് ഇങ്ങനെ ചെയ്യുന്നത്. അത്തരത്തില്‍ പ്രായോഗികതയും ഭാഷാപഠനവും തമ്മില്‍ ബന്ധിപ്പിക്കാന്‍ നമുക്കായിട്ടില്ല. കുറച്ചു കമ്മ്യൂണിക്കേറ്റീവ് ഇംഗ്ലീഷും ഇന്റര്‍നെറ്റില്‍ നിന്നുവിവരങ്ങള്‍ നേടാനുള്ള ഇംഗ്ലീഷ് ജ്ഞാനവും എല്ലാ മലയാളികള്‍ക്കും വേണം. എന്നല്ലാതെ ഇംഗ്ലീഷ് പണ്ഡിതന്മാരെ സൃഷ്ടിക്കുന്നതുകൊണ്ട് ഒരു പ്രയോജനവും ഇല്ല.
വൈദ്യശാസ്ത്രമേഖലയിലും എഞ്ചിനീയറിങ്ങ്‌മേഖലയിലും ബോധന മാധ്യമം പൂര്‍ണ്ണമായി മലയാളം ആക്കിയാല്‍ ആ മേഖലകളിലെ പഠിതാക്കളുടെ നിലവാരം ഉയരും. പലരും ധരിച്ചുവച്ചിരിക്കുന്നതുപോലെ താഴേയ്ക്കു പോവുകയില്ല. സാങ്കേതികപദങ്ങളുടെ മലയാളവല്‍ക്കരണത്തെക്കുറിച്ചു തലപുകയുന്നവരാണ് ഏറ്റവും അപ്രായോഗിക വിദ്വാന്മാര്‍. ഈ ലേഖനത്തില്‍ തന്നെ സി.എം. മുരളീധരന്‍ എപ്പിസ്റ്റമോളജിയുടെ മലയാളം തിരക്കി കുറെ വിയര്‍ക്കുകയും പി.ഗോവിന്ദപ്പിള്ളയുടെ ‘വൈജ്ഞാനിക വിപ്ലവം ഒരു സാംസ്‌കാരിക ചരിത്രം’ എന്ന ഗ്രന്ഥത്തെ കൂട്ടുപിടിക്കുകയും ചെയ്യുന്നു. ജ്ഞാനശാസ്ത്രം എന്നോ വിജ്ഞാനശാസ്ത്രം എന്നോ വെറും വിജ്ഞാനം എന്നോ ഏതായാലും തരക്കേടില്ല. ഇനി ‘എപ്പിസ്റ്റമോളജി’ എന്നു തന്നെ മലയാളത്തിലാക്കിയാലും നല്ലത്. ഭാഷയ്ക്ക് ഒരു വാക്കു കൂടികിട്ടുമല്ലോ!
സാങ്കേതികപദങ്ങളെ മലയാളീകരിക്കാനുള്ള (മലയാളവല്‍ക്കരിക്കാനോ?) ചിലരുടെ ദയനീയ ശ്രമങ്ങളാണ് ഒരു വലിയ വിലങ്ങുതടിയായി നില്‍ക്കുന്നത്. ഇംഗ്ലീഷുകാര്‍ വികസിപ്പിച്ച ശാസ്ത്രശാഖയിലെ സാങ്കേതികപദങ്ങള്‍ അതുപോലെ തന്നെ ഉപയോഗിക്കുന്നതാണ് പ്രായോഗികം. ഓക്‌സിജന്റെ മലയാളം തിരക്കി നടക്കുന്നവര്‍ ക്രോമിയത്തിനും മോളിബ്ഡീനത്തിനും വനേഡിയത്തിനും ഒക്കെ മലയാളം കണ്ടെത്താത്തതെന്ത്? അവയ്‌ക്കൊന്നും മലയാളമില്ല. കാരണം അതൊക്കെ ഈ അടുത്ത കാലത്ത് തിരിച്ചറിഞ്ഞ മൂലകങ്ങളാണ്. അതുപോലെ തന്നെ ഈ വാക്കുകളെ മലയാളത്തില്‍ ചേര്‍ത്ത് നമ്മുടെ ഭാഷയെ വികസിപ്പിക്കട്ടേ!
Take a test tube and put some potassium chlorate then put some Hydrochloric acid’- എന്നൊക്കെ കഷ്ടപ്പെട്ടു ഇംഗ്ലീഷില്‍ പറയുന്നതിനെക്കാള്‍ ‘കുറച്ചു പൊട്ടാസ്യം ക്ലോറേറ്റും ഹൈഡ്രോക്ലോറിക് ആസിഡും എടുത്ത് ടെസ്റ്റ്യൂബില്‍ നിറയ്ക്കുക’ എന്നു മലയാളത്തില്‍ പറഞ്ഞാല്‍ കുട്ടികള്‍ക്കു പെട്ടെന്നു മനസ്സിലാകും. അദ്ധ്യാപകരുടെ വൈഷമ്യവും തീരും. ഇതൊന്നുമല്ലാതെ കുട്ടികളെ വട്ടംചുറ്റിക്കുന്ന ഈ ഇംഗ്ലീഷ് പ്രയോഗം കൊണ്ട് ഒരു പ്രയോജനവും ഇല്ല. എന്നാലിപ്പോഴും പല മുട്ടു ന്യായങ്ങള്‍ പറഞ്ഞ് ഉപരിവിദ്യാഭ്യാസം ഇംഗ്ലീഷില്‍ തന്നെ തുടര്‍ന്നു കൊണ്ടിരിക്കുന്നു. അതു നമ്മുടെ ഉപരി വിദ്യാഭ്യാസത്തിന്റെ നിലവാരം കെടുത്തിക്കളയുന്നു എന്നതാണ് സത്യം.
പ്രധാനപ്പെട്ട ഗ്രന്ഥങ്ങളൊക്കെ ഇംഗ്ലീഷിലായതിനാല്‍ സാങ്കേതിക വിദ്യാഭ്യാസ മാധ്യമം മലയാളത്തിലാക്കിയാല്‍ എങ്ങനെ ശരിയാകും എന്നതാണ് ഒരു കൂട്ടക്കാരുടെ സംശയം. അതുതന്നെയാണ് അതിന്റെ ഉത്തരവും. ഗ്രന്ഥങ്ങളെല്ലാം ഇംഗ്ലീഷിലായിരിക്കുന്നതു തന്നെ കുട്ടികള്‍ക്കു ബുദ്ധിമുട്ടാണ്. ക്ലാസിലും കൂടെ ഇംഗ്ലീഷായാല്‍ ‘പട പേടിച്ചു പന്തളത്തുചെന്നപ്പോള്‍ ചൂട്ടും കെട്ടിപ്പട’ എന്ന രീതിയിലാകില്ലേ. ക്ലാസിലെങ്കിലും കുട്ടികള്‍ മലയാളം കേട്ടോട്ടേ. കാര്യങ്ങള്‍ നേരെ മനസ്സിലായി കഴിഞ്ഞാല്‍ ഇംഗ്ലീഷ് ഗ്രന്ഥങ്ങള്‍ വായിച്ചറിയാനും എളുപ്പമായിരിക്കും.
ഗ്രന്ഥങ്ങളെല്ലാം ഇംഗ്ലീഷില്‍ ആയിരിക്കുന്നതും നമ്മുടെ കഴിവുകേടാണ്. പ്രധാന ഗ്രന്ഥങ്ങള്‍ മലയാളത്തിലേക്ക് തര്‍ജ്ജമ ചെയ്യാവുന്നതേയുള്ളു. അങ്ങനെ ചെയ്തില്ലേലും തരക്കേടില്ല. കാരണം ശാസ്ത്രഗ്രന്ഥങ്ങള്‍ വായിച്ചറിയാന്‍ ഇംഗ്ലീഷ് സാഹിത്യത്തിലും മറ്റുമുള്ള പരിജ്ഞാനം കൊണ്ട് ഒരു പ്രയോജനവും ഇല്ല. ഇംഗ്ലീഷ് പഠിച്ചിട്ടില്ലാത്ത ചട്ടമ്പിസ്വാമികളും വള്ളത്തോളും ആ ഭാഷയിലുള്ള പ്രധാനപ്പെട്ട സംഗതികള്‍ വായിച്ചറിഞ്ഞവരില്‍ നിന്നും മനസ്സിലാക്കി തങ്ങളുടെ രചനകളില്‍ അവ പ്രയോജനപ്പെടുത്തിയിട്ടുണ്ട്. ഇംഗ്ലീഷില്‍ വലിയ പാണ്ഡിത്യമുള്ളവര്‍ പലരും ഇവര്‍ക്കുള്ള അറിവും ധാരണയും ആര്‍ജ്ജിക്കുന്നതില്‍ പരാജയപ്പെടുകയാണുണ്ടായത്. ഇംഗ്ലീഷില്‍ ഒരു വാക്കുപോലും അറിയാത്ത ഗണിതശാസ്ത്രജ്ഞന്‍ രാമാനുജന്‍ ഇംഗ്ലീഷുകാരുടെ നാട്ടില്‍ തന്നെ പ്രസിദ്ധനായല്ലോ ജി.എച്ച്. ഹാര്‍ഡിയാണ് രാമാനുജന്റെ ഇംഗ്ലീഷൊക്കെ മെച്ചപ്പെടുത്തിയതും അദ്ദേഹത്തിന്റെ ഗണിതസിദ്ധാന്തങ്ങളെ ലോകത്തിനു പരിചയപ്പെടുത്തിയതും. ഭാഷ പ്രായപൂര്‍ത്തിയായ ഒരാളെ സംബന്ധിച്ചിടത്തോളം കാര്യമായ ഒരു തടസ്സമേ അല്ല. ആറോ ഏഴോ മാസം കൊണ്ട് ആര്‍ക്കും ഒരു പുതിയഭാഷ പഠിച്ചെടുക്കാന്‍ കഴിയും. ഭാഷ അറിയാത്തതുകൊണ്ട് ആരും ഒന്നും പഠിക്കാതെ പോകുന്നതേയില്ല. മഹാപണ്ഡിതനായിരുന്ന എന്‍.വി. കൃഷ്ണവാര്യരെക്കുറിച്ചു ഒരു കഥപറഞ്ഞു കേട്ടിട്ടുണ്ട്. ഒരിക്കല്‍ അദ്ദേഹത്തെ വഴിയില്‍ വച്ചു കണ്ടപ്പോള്‍ ‘സര്‍ എങ്ങോട്ടു പോകുന്നു’? എന്ന് ഒരാള്‍ ചോദിച്ചുവത്രേ! ്യൂഞാന്‍ ജര്‍മന്‍ പഠിക്കാന്‍ പോകുന്നു എന്നായിരുന്നു അദ്ദേഹത്തിന്റെ മറുപടി. മൂന്നുമാസം കഴിഞ്ഞ് അതേ സ്ഥാനത്തു വച്ച് അദ്ദേഹത്തെ കണ്ട അതേ വ്യക്തി വീണ്ടും ചോദ്യം ആവര്‍ത്തിച്ചു. അപ്പോള്‍ മറുപടി ‘ഞാന്‍ ജര്‍മന്‍ പഠിപ്പിക്കാന്‍ പോകുന്നു’ എന്നായിരുന്നുവത്രേ. മൂന്നുമാസംകൊണ്ട് അദ്ദേഹം ജര്‍മന്‍ പഠിപ്പിക്കാനുള്ള കഴിവ് നേടിക്കഴിഞ്ഞു. മഹാപണ്ഡിതനായ എന്‍.വിയ്ക്കു കഴിഞ്ഞതുപോലെ മറ്റുള്ളവര്‍ക്കു കഴിയില്ലെങ്കിലും കുറച്ചുകൂടി സമയമെടുത്താല്‍ ആര്‍ക്കും ഭാഷകള്‍ പഠിച്ചെടുക്കുവാനാകും. അതുകൊണ്ടുതന്നെ ഭാഷയുടെ പേരുപറഞ്ഞ് മാതൃഭാഷയെ അവഗണിക്കേണ്ട കാര്യം ഇല്ല.
മാതൃഭൂമി സമൂഹത്തിനു പ്രയോജനമുള്ള ചര്‍ച്ചകളിലേയ്ക്കു തിരിയുന്നതു കാണുമ്പോള്‍ സന്തോഷം തോന്നുന്നു. പക്ഷെ എസ്. ജോസഫിന്റെ കവിതമാത്രം (കവിതയുടെ ചരിത്രം) മോരില്‍ മുതിര പോലെ കിടക്കുന്നു. കവിതയെ ഇങ്ങനെ അപമാനിക്കാമോ? കവി ഉദ്ദേശിക്കുന്നതൊക്കെ നല്ല കാര്യങ്ങള്‍ തന്നെ. എന്നാല്‍ അതിനെ ഏകാഗ്രതയോടെ അവതരിപ്പിക്കാനാവുന്നില്ല. ഇതിനു സമാനമായ വിഷയങ്ങള്‍ സച്ചിദാനന്ദന്‍ ഗദ്യത്തില്‍ എഴുതിയിട്ടുണ്ട്. അതൊക്കെ ഒന്നുവായിച്ചു നോക്കുന്നതു നന്നായിരിക്കും. കവിയുടെ വിവക്ഷകള്‍ക്കു പരസ്പരപ്പൊരുത്തവും സുഗ്രാഹ്യതയും വേണം.