അല്‍പ്പം നീണ്ട ഒരു ഇടവേളയ്ക്കു ശേഷമായിരുന്നു ആ കൂടിക്കാഴ്ച. അര്‍ബുദ രോഗബാധിതനായി ആശുപത്രിയിലായിരുന്നു എന്നറിഞ്ഞത് കുറച്ചുവൈകിയാണ്. അപ്പോഴും പോകാന്‍ കഴിഞ്ഞില്ല. മനുഷ്യരെ തമ്മിലകറ്റുന്ന മഹാമാരിയാണ് വില്ലനായത്. ഇതിനിടെയാണ് ദുഃഖകരമായ ഒരു വിവരം അറിയുന്നത്. സാറിന്റെ അതീവ ബുദ്ധിമതിയായ മരുമകള്‍-മകനും സംഗീത സംവിധായകനുമായ മനു രമേശിന്റെ ഭാര്യ-ബ്രയിന്‍ ട്യൂമര്‍ വന്ന് ജീവിതത്തോട് വിടപറഞ്ഞിരിക്കുന്നു. അങ്ങനെയാണ് എളമക്കരയിലുള്ള എസ്. രമേശന്‍ നായര്‍ സാറിന്റെ വീട്ടില്‍ ഞങ്ങളെത്തുന്നത്. ഞങ്ങള്‍ എന്നു പറഞ്ഞാല്‍ തപസ്യയുടെ സംസ്ഥാന ഭാരവാഹികള്‍. എറണാകുളത്തു ചേര്‍ന്ന മാനേജിങ് കമ്മറ്റി യോഗത്തില്‍ പങ്കെടുത്തശേഷം മുന്‍ അധ്യക്ഷനെ കാണാനെത്തുകയായിരുന്നു.
പതിവുപോലെ എല്ലാവരെയും സ്വീകരിച്ചിരുത്തിയ ശേഷം രമേശന്‍ നായര്‍ സാര്‍ സംസാരിക്കാന്‍ തുടങ്ങി. അന്തരീക്ഷത്തില്‍ ദുഃഖം കുമിഞ്ഞു കൂടിയിരുന്നു. നിര്‍ത്താതെയുള്ള സംസാരത്തിലൂടെ അത് മറച്ചു പിടിക്കാനാണ് സാര്‍ ശ്രമിച്ചത്. ഇടയ്‌ക്കൊന്ന്, ”അവള്‍ ഞങ്ങള്‍ക്ക് മരുമകളായിരുന്നില്ല, മകളായിരുന്നു” എന്നു പറഞ്ഞപ്പോള്‍ വാക്കുകള്‍ ഇടറി. വളരെ വേഗം നിയന്ത്രണം വീണ്ടെടുത്ത് തന്റെ രോഗാവസ്ഥയെക്കുറിച്ച് വിവരിച്ചു തുടങ്ങി. താന്‍ രോഗാവസ്ഥ മറികടന്നിരിക്കുകയാണെന്ന് ആവര്‍ത്തിച്ചുകൊണ്ടിരുന്നു. വില്ലന്‍ ക്യാന്‍സര്‍ ആണെങ്കിലും താന്‍ അത് കാര്യമാക്കുന്നില്ലെന്ന മട്ടില്‍.
സഹധര്‍മിണി രമ ടീച്ചറുടെ സാന്നിധ്യത്തില്‍, സംഭാഷണം തന്റെ രചനാ ജീവിതത്തെക്കുറിച്ചായി. പതിറ്റാണ്ടുകളിലൂടെയുള്ള ഒരു ഓട്ടപ്രദക്ഷിണം. വിവര്‍ത്തനം പൂര്‍ത്തിയാക്കാനാവാത്ത കമ്പരാമായണത്തെക്കുറിച്ച്, എഴുതിക്കൊണ്ടിരിക്കുന്ന കൃഷ്ണകാവ്യത്തെക്കുറിച്ച് സാമാന്യം വിപുലമായിത്തന്നെ സംസാരിച്ചു. പ്രപഞ്ചമാകെ പരന്നു കിടക്കുന്നതും വിശ്വവശ്യമാര്‍ന്നതുമായ രാധാ-കൃഷ്ണ സങ്കല്‍പ്പം രമേശന്‍ നായരുടെ കാവ്യജീവിതത്തിന്റെ ഉള്‍ക്കാമ്പായിരുന്നുവല്ലോ. സ്വാഭാവികമായും അന്നത്തെ സംഭാഷണവും കൃഷ്ണ സങ്കല്‍പ്പത്തില്‍ വ്യാമുക്തമായി. ”കാണാതെപോയ പീതാംബരം മാനത്ത് രാധ വിരിച്ചിട്ട സന്ധ്യ, കട്ടെടുത്തുയരെ നീ വച്ചൊരു നറുവെണ്ണ, കണ്ണാ പൊന്നമ്പിളി കണ്ടില്ലേ കള്ളച്ചിരി” ഈ കാവ്യശകലം ഇടക്കിടെ കവി ആവര്‍ത്തിച്ചുകൊണ്ടിരുന്നു.
നിര്‍മല ഭക്തിയുടെ വാക്കും പൊരുളും
മറ്റ് പലരെയും പോലെ ഭക്തിഗാനങ്ങളിലൂടെയാണ് എസ്. രമേശന്‍ നായര്‍ എന്ന കവിയെ ഈ ലേഖകനും അറിഞ്ഞുതുടങ്ങുന്നത്. പുഷ്പാഞ്ജലി എന്ന ഗാനസമാഹാരത്തിലെ ഓരോ പാട്ടുമെന്നല്ല, ഓരോ വരിയും കവിയോടുള്ള ആരാധന വര്‍ദ്ധിപ്പിച്ചു. പി.കെ. കേശവന്‍ നമ്പൂതിരി ചിട്ടപ്പെടുത്തിയ ‘പുഷ്പാഞ്ജലി’യിലെ ഗാനങ്ങളെല്ലാം കര്‍ണപീയൂഷങ്ങളായിരുന്നു. നെയ്യാറ്റിന്‍കര വാഴും കണ്ണാ നിന്‍ മുന്നിലൊരു നെയ്‌വിളക്കാവട്ടെ എന്റെ ജന്മം… എന്ന ഗാനം എത്ര കേട്ടാലും മതിവരാത്ത വണ്ണം ഉള്ളുകീഴടക്കി. ഗുരുവായൂരമ്പലം ശ്രീവൈകുണ്ഠം, അവിടുത്തെ ശംഖമാണെന്റെ കണ്ഠം…, വടക്കുന്നാഥന് സുപ്രഭാതം പാടും വണ്ണാത്തിക്കുരുവികള്‍ ഞങ്ങള്‍…, അമ്പാടി തന്നിലൊരുണ്ണി അഞ്ജന കണ്ണനാമുണ്ണി…, മൂകാംബികേ ഹൃദയതാളാഞ്ജലി…, നീലമേഘം ഒരു പീലികണ്ണ്…, കൂടും പിണികളെ കണ്ണാലൊഴിക്കും…, തുയിലുണരുക തുയിലുണരുക…, പാറമേക്കാവില്‍ കുടികൊള്ളും ഭഗവതി… എന്നിങ്ങനെയുള്ള ഗാനങ്ങള്‍ ഇന്നും ആസ്വാദക മനസ്സുകളില്‍ ആത്മപ്രകര്‍ഷം സൃഷ്ടിക്കുന്നവയാണ്. ഈ പാട്ടുകളിലുള്‍പ്പെടുന്ന വിഘ്‌നേശ്വരാ ജന്മനാളികേരം നിന്റെ തൃക്കാല്‍ക്കലുടയ്ക്കുവാന്‍ വന്നു… എന്ന ഗാനം പിന്നീട് ചേര്‍ത്തതായിരുന്നു. ആദ്യമായി പുറത്തിറക്കുന്ന പാട്ടുകള്‍ക്കൊപ്പം ഗണപതി സ്തുതി ഉണ്ടായിരിക്കണമെന്ന് സംഗീതജ്ഞനായ പി.കെ. കേശവന്‍ നമ്പൂതിരി അഭിപ്രായപ്പെട്ടപ്പോള്‍ ആ നിമിഷം തന്നെ ഒരു കടലാസ്സെടുത്ത് എഴുതിയതാണ് ഭക്തിരസാമൃതം തുളുമ്പുന്ന ഈ അനശ്വര ഗാനം. അടിമുടി കവിയായ ഒരാള്‍ക്കല്ലാതെ ഇതിന് കഴിയില്ലല്ലോ.
‘പുഷ്പാഞ്ജലി’യില്‍ ഒന്‍പത് പാട്ടുകളായിരുന്നെങ്കില്‍ പിന്നീട് പുറത്തിറങ്ങിയ ‘വനമാല’യില്‍ പതിനൊന്നാണ് പാട്ടുകള്‍. ഈണമിട്ടത് കേശവന്‍ നമ്പൂതിരി തന്നെ. ഗായകന്‍ മാറി. ജയചന്ദ്രന് പകരം യേശുദാസ്.
അണ്ഡകടാഹങ്ങള്‍ ചിറകടിച്ചുയരും…, കായാംപൂക്കളോടിടയും തിരുമെയ്…, ഗുരുവായൂരൊരു മഥുര എഴുതിയാല്‍ തീരാത്ത കവിത…, അനേകമൂര്‍ത്തേ അനുപമകീര്‍ത്തി…, ആയിരം നാവുള്ളൊരനന്തതേ…, നിര്‍മലമിഴികള്‍ ഗുരുവായൂരിലെ…, ആകാശം നാഭീ നളിനം…, ഭഗവാന്റെ ശ്രീപാദ ധൂളീകണം…, വേദങ്ങള്‍ മീളാന്‍ മത്സ്യം…, ഗുരുവായൂരപ്പന്റെ പവിഴാധരം മുത്തും…, അഷ്ടപദി ഗുരുവായൂരപ്പന്റെ ഇഷ്ടസഖി…, ഗുരുവായൂര്‍ ഏകാദശി തൊഴുവാന്‍ പോകുമ്പോള്‍… എന്നിങ്ങനെ ‘വനമാല’യിലെ ഗാനങ്ങള്‍ ദിവ്യാനന്ദം പകരുന്നവയാണ്. ജീവിതത്തിലൊരിക്കലും ഗുരുവായൂരില്‍ പോകാത്തവര്‍ക്കും ഈ പാട്ടു കേട്ടാല്‍ നിര്‍മാല്യമോ ഏകാദശിയോ തൊഴുതാലുള്ള വിശ്രാന്തി ലഭിക്കും. നിരീശ്വരവാദിയില്‍പ്പോലും ഭക്തിരസാമൃതം നിറയ്ക്കുന്നതാണ് ഈ പാട്ടെന്ന് അനുഭവസാക്ഷ്യമുണ്ട്.
കേട്ട പാട്ട് മധുരം കേള്‍ക്കാത്തത് മധുരതരം എന്നു പറയുന്നതുപോലെയാണ് ജയവിജയ (ജയന്‍) ഈണമിട്ട് യേശുദാസ് പാടിയ ‘മയില്‍പ്പീലി’യിലെ ഗാനങ്ങള്‍ ആസ്വാദകരിലെത്തിയത്. ഈ സമാഹാരത്തിലെ ഒന്‍പത് പാട്ടുകളില്‍ എട്ടും ഒറ്റ ദിവസം കൊണ്ട് ഈണമിട്ട് പാടിത്തീര്‍ത്തവയാണ്.
ചന്ദന ചര്‍ച്ചിത നീലകളേബരം…, ഒരു പിടി അവിലുമായി ജന്മങ്ങള്‍ താണ്ടി ഞാന്‍…, അണിവാകച്ചാര്‍ത്തില്‍ ഞാനുണര്‍ന്നൂ കണ്ണാ…, ഗുരുവായൂരപ്പാ നിന്‍ മുന്നില്‍…, ചെമ്പൈയ്ക്കു നാദം നിലച്ചപ്പോള്‍…, രാധതന്‍ പ്രേമത്തോടാണോ കൃഷ്ണാ…, യമുനയില്‍ ഖരഹര പ്രിയയായിരുന്നെങ്കില്‍…, ഹരികാംബോജി രാഗം പഠിക്കുവാന്‍…, നീയെന്നെ ഗായകനാക്കി…
യമുനയിലെ ഓളങ്ങള്‍ പോലെ കൃഷ്ണഭക്തി നിറയുന്ന ഈ ഗാനങ്ങളില്‍ ഒരു ഗായകനെന്ന നിലയില്‍ യേശുദാസിന്റെ ആത്മാംശവുമുണ്ട്. ആലാപനത്തില്‍ ഇതിന്റെ ആന്തരശ്രുതി ചേരുന്നത് കേള്‍ക്കാം. ചെമ്പൈയ്ക്ക് നാദം നിലച്ചപ്പോള്‍…, നീയെന്നെ ഗായകനാക്കി… എന്നിവയുടെ രചന അറിഞ്ഞു തന്നെയാണ് രമേശന്‍ നായര്‍ നടത്തിയിട്ടുള്ളത്. ഗുരുവായൂരമ്പല നടയില്‍ ഒരു ദിവസം ഞാന്‍ പോകും… എന്ന വയലാറിന്റെ പാട്ട് യേശുദാസിന്റെ അഭിലാഷമായി ചിത്രീകരിക്കപ്പെട്ടിട്ടുണ്ട്. ഇതിനെക്കാള്‍ എത്രയോ മടങ്ങാണ് ‘മയില്‍പ്പീലി’യിലെ ഗാനങ്ങളില്‍ ചിറകടിക്കുന്ന ഈ അഭിലാഷം. രാധതന്‍ പ്രേമത്തോടാണോ കൃഷ്ണാ, ഞാന്‍ പാടും ഗീതത്തോടാണോ… എന്ന ഭാവോജ്വലമായ വരികള്‍ തന്റെ ഈണത്തിനൊപ്പിച്ച് തല്‍സമയം രമേശന്‍ നായരുടെ നാവില്‍ വന്നതാണെന്ന് ജയവിജയ(ജയന്‍) സാക്ഷ്യപ്പെടുത്തിയിട്ടുണ്ട്. പാട്ട് ചിട്ടപ്പെടുത്തിയെടുക്കുന്ന ഹാളില്‍ അങ്ങോട്ടുമിങ്ങോട്ടും നടന്നുകൊണ്ടുള്ള ഭാവനാ സഞ്ചാരത്തിനിടെ കവി ഉരുവിടുന്ന വരികള്‍ സംഗീത സംവിധായകന്‍ തന്നെ എഴുതിയെടുക്കുകയായിരുന്നുവത്രേ.
ജയവിജയ(ജയന്‍) സംഗീതത്തില്‍ യേശുദാസ് തന്നെ പാടിയ വന്ദേ മുകുന്ദം എന്ന ഗാനസമാഹാരത്തിലെ പാട്ടുകളിലും രമേശന്‍ നായരുടെ രചനാവൈഭവത്തില്‍ ഭക്തി അലതല്ലുന്നുണ്ട്. പാറമേക്കാവില്‍ കുടികൊള്ളും ഭഗവതി…, ഒരു യുഗം തൊഴുതാലും തീരാത്ത ദുരിതങ്ങള്‍…, ഒരു നുള്ളു കുങ്കുമം അധികം തരൂ…, ചോറ്റാനിക്കരയിലെ ജഗദംബികേ… എന്നിങ്ങനെയുള്ള ഗാനങ്ങള്‍ ദേവീഭക്തിയുടെ സാന്ദ്രാനുഭൂതി പകരുന്നവയാണ്. വടക്കുന്നാഥ സര്‍വം നടത്തും നാഥ…, വടക്കുന്നാഥന് സുപ്രഭാതം പാടും വണ്ണാത്തി കുരുവികള്‍… എന്നിങ്ങനെ ഭക്തിയും ശക്തിയും വര്‍ഷിക്കുന്ന ശിവഭക്തി ഗാനങ്ങള്‍ വേറെയും.
രമേശന്‍ നായരുടെ ഭക്തിഗാന രചനയെ വ്യത്യസ്തമാക്കുന്നതില്‍ നിരവധി ഘടകങ്ങളുണ്ട്. ഒന്നാമതായി അതിന്റെ ആധികാരികതയാണ്. കേവലമായ ഭാവനാ വിലാസങ്ങള്‍ എഴുതിപ്പിടിപ്പിക്കുകയല്ല, ഹൈന്ദവമായ ഇതിഹാസ പുരാണങ്ങളിലുള്ള അപാരവും അഗാധവുമായ ജ്ഞാനമാണ് ഈ ഗാനരചയിതാവിന്റെ കൈമുതല്‍. കഥകളും ഉപകഥകളുമൊക്കെ ഹൃദിസ്ഥം. എടുക്കുന്തോറും നിറയുന്ന അക്ഷയപാത്രമായി മാറുന്നു കവിയുടെ മനസ്സ്.
അയ്യായിരത്തോളം ഭക്തി ഗാനങ്ങളാണ് രമേശന്‍ നായര്‍ എഴുതിയിട്ടുള്ളത് എന്നറിയുമ്പോള്‍ പലര്‍ക്കും അദ്ഭുതം തോന്നാം. ജീവിച്ചിരുന്നെങ്കില്‍ ഇനിയുമെഴുതുമായിരുന്നു, എത്ര വേണമെങ്കിലും. ഗുരുവായൂരപ്പനെ എങ്ങനെയൊക്കെ വര്‍ണിച്ചാലും കവിക്ക് മതിവരില്ലായിരുന്നു. രചന മോശമായാല്‍ തനിക്കൊന്നുമില്ലെന്നും, അതിന്റെ ദോഷം ഗുരുവായൂരപ്പനാണെന്നും ഉറച്ചു വിശ്വസിച്ചു. തന്റെ കൈപിടിച്ച് അവിടുന്ന് എഴുതിക്കുകയാണ്. താനും ഗുരുവായൂരപ്പനും തമ്മിലെ ഒരു അഡ്ജസ്റ്റുമെന്റാണിത് എന്നായിരുന്നു കവി ഒരിക്കല്‍ പറഞ്ഞിട്ടുള്ളത്. പാടുന്നതെല്ലാം കീര്‍ത്തനമാക്കുവാന്‍ ആഗ്രഹിച്ചയാളായ ഈ കവിയുടെ രചനകളെല്ലാം കറകളഞ്ഞ ഭക്തിയുടെ കാവ്യാനുഭൂതി പകരുന്നത് സ്വാഭാവികം. സംഗീതാചാര്യന്മാര്‍ പാടിപ്പൊലിപ്പിച്ച സംസ്‌കൃതത്തിലും തമിഴിലുമൊക്കെയുള്ള ക്ലാസിക്കുകളുടെ തുടര്‍ച്ച രമേശന്‍ നായരുടെ ഭക്തിഗാന രചനകളില്‍ ദര്‍ശിക്കാം.
പുതിയ കാലത്തിന്റെ പൂന്താനമെന്ന് ഈ കവിയെ നിസ്സംശയം വിശേഷിപ്പിക്കാം. മലയാളത്തിലെ ഭക്തി സാഹിത്യത്തിന്റെ ചരിത്രം പൂര്‍ണമാവണമെങ്കില്‍ രമേശന്‍ നായരുടെ സംഭാവനകള്‍ കൂടി അതിനോട് ചേര്‍ക്കണം.
ചന്ദന ഗന്ധമുള്ള ഗാനശില്‍പ്പങ്ങള്‍
സവിശേഷമായ ഭാവപ്രപഞ്ചം സൃഷ്ടിക്കുന്നവയാണ് രമേശന്‍ നായരുടെ സിനിമാഗാനങ്ങളും. പത്താമുദയം (1985)മുതല്‍ ആകാശഗംഗ-രണ്ട്(2019) വരെയുള്ള സിനിമകളിലെ 600-ലേറെ വരുന്ന രചനകളില്‍ അചുംബിത ഭാവനകളുടെ പ്രവാഹമാണ്.
രമേശന്‍ നായരുടെ ചലച്ചിത്ര ഗാനങ്ങളെക്കുറിച്ച് പറയുമ്പോള്‍ പലരും ആവര്‍ത്തിക്കാറുള്ളത് പൂമുഖ വാതില്‍ക്കല്‍ സ്‌നേഹം വിടര്‍ത്തുന്ന…, ചന്ദനം മണക്കുന്ന പൂന്തോട്ടം… എന്നിവയാണ്. എന്നാല്‍ ഉജ്വലമായ ഈ ഗാനങ്ങള്‍ക്കൊപ്പം നില്‍ക്കുന്ന ഹിറ്റുകളുടെ ഒരു നീണ്ട നിര തന്നെയുണ്ട്. മംഗളം പാടുന്നു സംഗീതം…, വനശ്രീ മുഖം നോക്കി വാല്‍ക്കണ്ണെഴുതുമീ.., നീയെന്‍ കിനാവോ മായും നിലാവോ…, ഒരു പൂ വിരിയുന്ന സുഖമറിഞ്ഞു…, ഏദന്‍ താഴ്‌വരയില്‍…, ഋതുമതിയായ് തെളിമാനം…, മഴവില്ലിന്‍ ചിറകേറി…, ദേവസംഗീതം നീയല്ലോ…, ഒരു രാജമല്ലി വിരിയുന്നപോലെ…, ഒന്നാനാം കുന്നിന്മേല്‍…, എല്ലാം മറക്കാം നിലാവേ…., ഏഴാം കടല്‍ നീന്തിയൊരമ്പിളി…, അമ്പിളിപ്പൂമാരനോ…, അമ്പാടിപ്പയ്യുകള്‍ മേയും…, പൊന്നിട്ട പെട്ടകം പൂട്ടല്ലേ…, പുതുമഴയായി വന്നു നീ…
വെള്ളിത്തിരയിലെ കാഴ്ചകളെ പ്രേക്ഷകര്‍ ഒരിക്കലും മറക്കാത്ത അനുഭവങ്ങളും അനുഭൂതികളുമാക്കി മാറ്റിയ ഈ ഗാനങ്ങള്‍ ഉള്ളില്‍ പേറുന്ന മൗന ദുഃഖങ്ങളും മധുരനൊമ്പരങ്ങളും പ്രണയ പ്രതീക്ഷകളുമൊക്കെ അനന്തകാലം നിലനില്‍ക്കും.
മലയാള ചലച്ചിത്ര ഗാനരംഗത്ത് മഹത്തായ സംഭാവനകള്‍ നല്‍കിയിട്ടുള്ളവരുടെ ചില രചനകളില്‍ പോലും വ്യാകരണ തെറ്റുകളും അര്‍ത്ഥവിലോപങ്ങളും സങ്കല്‍പ്പച്യുതികളും പലരും ചൂണ്ടിക്കാണിച്ചിട്ടുള്ളതാണ്. ആസ്വാദകരുടെ ഹൃദയം കവര്‍ന്ന നിരവധി പാട്ടുകളേയും ഇതു സംബന്ധിച്ച വിവാദം പിടികൂടിയിട്ടുണ്ട്. ഇത്തരം ദോഷങ്ങളൊന്നും രമേശന്‍ നായരുടെ രചനകള്‍ക്കില്ല. ഉപയോഗിക്കുന്ന വാക്കുകളുടെ ഔചിത്യത്തിലും വ്യാകരണ ശുദ്ധിയിലും ഈ കവി പുലര്‍ത്തിയ നിഷ്‌കര്‍ഷ പക്ഷേ വരികളെ വിരസമാക്കുന്നുമില്ല. പ്രണയ ഗാനങ്ങളായാലും ശോക ഗാനങ്ങളായാലും ഹാസ്യ ഗാനങ്ങളായാലും ഇതിന് മാറ്റം വരുന്നില്ല. പൂമുഖ വാതില്‍ക്കല്‍ സ്‌നേഹം വിടര്‍ത്തുന്ന പൂന്തിങ്കളാകുന്നു ഭാര്യ…, ചന്ദനം മണക്കുന്ന പൂന്തോട്ടം ചന്ദ്രികമെഴുകിയ മണിമുറ്റം… എന്നൊക്കെ എഴുതുന്നതിലെ പ്രസാദാത്മകത മറ്റ് ഗാനരചയിതാക്കളില്‍ അത്യപൂര്‍വമാണ്. ദേവസംഗീതം നീയല്ലോ പാടാന്‍ ഞാനാരോ…, തേങ്ങുമീ കാറ്റു നീയല്ലോ തഴുകാന്‍ ഞാനാരോ…, ഏഴാം കടല്‍ നീന്തിയൊരമ്പിളി, എന്നോടൊരു കാരിയം ചൊല്ലു നീ… എന്നിങ്ങനെയുള്ള വരികളില്‍ കിനിയുന്ന ശോകത്തിലും സാന്ത്വനത്തിന്റെ ഒരു തൂവല്‍ സ്പര്‍ശമുണ്ട്. ഭാരതീയമായ പ്രതീകങ്ങളും ബിംബകല്‍പ്പനകളും നിറയുന്ന ചന്ദനഗന്ധമുള്ള ഗാനശില്‍പ്പങ്ങളില്‍ വിരിയുന്ന ഭാവനകള്‍ നിത്യദീപ്തമാണ്.
(തുടരും)