മലയാള കവിതയുടെ പാരമ്പര്യവിശുദ്ധികളുടെ അമൃതവര്‍ഷിണിയായ സ്വാതിമേഘമായിരുന്നു എസ്. രമേശന്‍നായര്‍. സൂക്ഷ്മഭാവസ്പന്ദങ്ങളുടെ ലയമധുരമായ ആവിഷ്‌കാരം. വ്യംഗ്യഭാസുരമായ കാവ്യശൈലി. സിദ്ധാര്‍ത്ഥ പദങ്ങളുടെ വാഗ്മിത. ആര്‍ഷ സംസ്‌കാരപ്പൊലിമ, ശബ്ദമാധുര്യവും ഭാവഭദ്രതയും ചേര്‍ന്ന മൗലിക ബിംബങ്ങളുടെ തീര്‍ത്ഥയാത്ര. തികഞ്ഞ കൈയടക്കം, തെളിഞ്ഞ കൈപ്പുണ്യം തുടങ്ങിയ ഉത്കൃഷ്ടകാവ്യധര്‍മ്മങ്ങളാല്‍ ധന്യവും സമ്പന്നവുമാണ് ആ കവിതകള്‍.
പൂന്താനത്തിന്റെ പുതിയകാല അവതാരമെന്ന് തോന്നിക്കുന്നവയായിരുന്നു രമേശന്‍ നായരുടെ ഭക്തിഗാന സുധാരസങ്ങള്‍. ചെമ്പൈക്കുനാദം നിലച്ചപ്പോള്‍, ഹരികാംബോജിരാഗം പഠിക്കുവാന്‍ ഗുരുവായൂരില്‍ ചെന്നൂ ഞാന്‍, ഗുരുവായൂര്‍ അമ്പലം ശ്രീവൈകുണ്ഠം, ഒരു യുഗം തൊഴുതാലും തീരാത്ത ദുരിതങ്ങള്‍ മകം തൊഴുതാലന്നുതീരും… എന്നു തുടങ്ങി ഭക്തിയുടെ കളഭം മണക്കുന്ന എത്രയെത്ര ഗാനങ്ങള്‍. അഞ്ഞൂറോളം ശ്രീകൃഷ്ണ ഭക്തിഗാനങ്ങള്‍ സമാഹരിച്ചുകൊണ്ടുള്ള ‘വനമാല’ അപൂര്‍വ്വമായൊരു കൃതിയത്രെ.
തമിഴ് മഹാകാവ്യങ്ങളായ തിരുക്കുറളും ചിലപ്പതികാരവും കമ്പരാമായണവും നേരിട്ട് രമേശന്‍ നായര്‍ മലയാളത്തിലേക്ക് മൊഴിമാറ്റം ചെയ്തത് മലയാളത്തിന്റെ പുണ്യം. ശ്രീനാരായണ ഗുരുദേവനെക്കുറിച്ചെഴുതിയ ഗുരുപൂര്‍ണ്ണിമയും അദ്ദേഹത്തിന്റെ ശ്രദ്ധേയമായ മറ്റൊരു സംഭാവനയത്രെ.
കാരുണ്യത്തിന്റേയും ഉദാത്തമായ സ്‌നേഹത്തിന്റേയും ചന്ദനഗന്ധമുള്ള വരികളാണ് മലയാളിയുടെ പ്രിയ ഗാനരചയിതാവായി അദ്ദേഹത്തെ മാറ്റിയത്. പ്രണയത്തിലും വിരഹത്തിലും ആ വരികള്‍ മലയാളി ഏറ്റുപാടി. പൂ മുഖവാതില്‍ക്കല്‍ സ്‌നേഹം വിടര്‍ത്തുന്ന പൂന്തിങ്കളായ ഭാര്യയെ അവതരിപ്പിച്ചുകൊണ്ടായിരുന്നല്ലോ ചലച്ചിത്ര ഗാനരംഗത്തെ അദ്ദേഹത്തിന്റെ അരങ്ങേറ്റം. ചന്ദനം മണക്കുന്ന പൂന്തോട്ടവും ചന്ദ്രിക മെഴുകിയ മണിമുറ്റവുമൊക്കെ അനശ്വരങ്ങളായി.
തൃശ്ശൂര്‍ ആകാശവാണിയില്‍ വച്ചാണ് രമേശന്‍ നായരെ ആദ്യം കാണുന്നത്. മഹാകവി അക്കിത്തവും രമേശന്‍ നായരും അഭിമുഖമായിട്ടാണ് ഇരിപ്പ്. അവിടെ ചെന്നാല്‍ ആദ്യം എത്തുന്നത് ഈ കവി സന്നിധിയിലേക്കാണ്. ആ ആതിഥ്യം ഹൃദ്യമായിരുന്നു. രമേശന്‍ നായരുടെ കാവ്യയാത്രയില്‍ അക്കിത്തം എന്നും ഗുരുസ്ഥാനീയനായി ഉണ്ടായിരുന്നു.
പിന്നീട് പലപ്പോഴും സാഹിത്യസല്ലാപങ്ങള്‍ക്കും സൗഹൃദ കൂട്ടായ്മകള്‍ക്കും ഇടയായിട്ടുണ്ട്. പ്രൊഫ. എം.പി. മന്മഥന്‍ സാറിന്റെ നേതൃത്വത്തിലാരംഭിച്ച അക്ഷയ പുസ്തകനിധിയുടെ ദേശീയ പുരസ്‌കാരം ബറോഡ കേരള സമാജത്തില്‍ വച്ച് രമേശന്‍ നായര്‍ക്ക് സമര്‍പ്പിക്കാനായത് അവിസ്മരണീയം. ബറോഡയില്‍ രണ്ടുമൂന്നു ദിവസം ഞങ്ങള്‍ ഒരുമിച്ചുണ്ടായിരുന്നു.
കഥാകാരി കെ.ബി.ശ്രീദേവിക്ക് തൃപ്പൂണിത്തുറയില്‍ പൗരാവലി നല്‍കിയ സ്വീകരണ ചടങ്ങായിരുന്നു അവസാനം ഞങ്ങള്‍ പങ്കിട്ട സാഹിത്യവേദി. കവിതപോലെ ആ പ്രഭാഷണവും ഭദ്രവചസ്സുകളാല്‍ ധന്യമായി.
പാരമ്പര്യ നന്മകളുടേയും സാംസ്‌കാരിക വിശുദ്ധിയുടേയും പെയ്തുതീരാത്ത സ്വാതിമേഘമായി ആ കവിതകളും ഗാനങ്ങളും മലയാളിയെ എക്കാലവും അനുഗ്രഹിക്കും.
”ഏതോ പല്ലവിയായ്ത്തളിര്‍ത്തു കരിയും സ്വപ്‌നം വിയദ്ഗ്ഗംഗതന്‍-
തീരം തേടിയലഞ്ഞിടുന്ന ഹതമോഹത്തിന്റെ പൈക്കുട്ടികള്‍,
ജീവത്തന്ത്രിതകര്‍ന്ന തംബുരുവിതോജന്മം? സുധാവര്‍ഷിണീ
രാഗത്തിന്‍ പൊരുളേ, കനത്തമുകിലായ്‌പ്പെയാനണഞ്ഞാവു നീ!”
(സ്വാതിമേഘം)