തിരുവനന്തപുരം: മലയാളിയുടെ മനസ്സില്‍ ഗ്രാമീണ പരിശുദ്ധിയും ഗൃഹാതുരത്വവും ആര്‍ദ്രഭാവങ്ങളും കോരിച്ചൊരിഞ്ഞ ഗാനരചയിതാവ് പൂവച്ചല്‍ ഖാദറിന് (മുഹമ്മദ് അബ്ദുള്‍ ഖാദര്‍ -73) കേരളം വിട നല്‍കി. ഒരിക്കലും വാ ടാത്ത ഒത്തിരി ഗാനകുസുമങ്ങള്‍ കൈരളിക്ക് സമര്‍പ്പിച്ചുകൊണ്ടാണ് അദ്ദേഹം കാലയവനികയ്ക്കുള്ളില്‍ മറഞ്ഞത്.
കോവിഡ് ബാധിതനായി ഈ മാസം 17ന് രാവിലെയാണ് മെഡിക്കല്‍ കോളേജില്‍ പ്രവേശിപ്പിച്ചത്. ന്യൂമോണിയയും ശ്വാസതടസ്സവും സ്ഥിരീകരിച്ചതോടെ വെന്റിലേറ്ററില്‍ ചികിത്സയിലായിരുന്നു. 22ന് പുലര്‍ച്ചെ ഹൃദയാഘാതത്തെ തുടര്‍ന്ന് മരണം സംഭവിക്കുകയായിരുന്നു. പൂവച്ചല്‍ കുഴിയറകോണം ജമാഅത്ത് ഖബറിസ്ഥാനില്‍ ഖബറടക്കി. ഭാര്യ: അമീന. മക്കള്‍: തുഷാര (ലൈബ്രേറിയന്‍), പ്രസൂന. മരുമക്കള്‍: സലീം (കോ-ഓപ്പറേറ്റീവ് ഇന്‍സ്‌പെക്ടര്‍), ഷെറീന്‍ (സെക്ഷന്‍ ഓഫീസര്‍, കേരള യൂണിവേഴ്‌സിറ്റി).
1973-ല്‍ വിജയനിര്‍മല സംവിധാനം ചെയ്ത ‘കവിത’ എന്ന സിനിമയിലൂടെയായിരുന്നു ചലച്ചിത്ര രംഗത്ത് പാട്ടെഴുത്തുമായി പൂവച്ചല്‍ ഖാദറിന്റെ കടന്നുവരവ്. ‘കാറ്റു വിതച്ചവന്‍’ എന്ന ചിത്രത്തിലെ ‘നീ എന്റെ പ്രാര്‍ത്ഥന കേട്ടു’, ‘മഴവില്ലിനജ്ഞാതവാസം’ തുടങ്ങിയ ഗാനങ്ങളിലൂടെ ശ്രദ്ധേയനായി. തുടര്‍ന്ന് ആയിരത്തിലേറെ നിത്യഹരിത ഗാനങ്ങള്‍ അദ്ദേഹത്തിന്റെ തൂലികയില്‍ നിന്നു പിറന്നു. ‘നാഥാ നീ വരും കാലൊച്ച കേള്‍ക്കുവാന്‍’, ‘ശരറാന്തല്‍ തിരിതാഴും’, ‘സിന്ദൂര സന്ധ്യയ്ക്ക് മൗനം’, ‘ഏതോ ജന്മ കല്‍പനയില്‍’, ‘ചിത്തിരത്തോണിയില്‍’, ‘മലരും കിളിയും ഒരു കുടുംബം’ തുടങ്ങിയ മലയാളികള്‍ നെഞ്ചേറ്റിയ ഹൃദ്യഗാനങ്ങള്‍ നിരവധിയുണ്ട് പൂവച്ചലിന്റേതായി. ആകാശവാണിക്കുവേണ്ടി നിരവധി ലളിതഗാനങ്ങളും അദ്ദേഹം എഴുതിയിട്ടുണ്ട്. കേസരി ഓണപ്പതിപ്പില്‍ കവിതകള്‍ എഴുതാറുണ്ടായിരുന്നു.
ഫിലിം ക്രിട്ടിക്‌സ് അവാര്‍ഡ്, സംഗീത അക്കാദമിയുടെ പി. ഭാസ്‌കരന്‍ അവാര്‍ഡ് തുടങ്ങിയവ ലഭിച്ചിട്ടുണ്ട്. കളിവീണ, പാടുവാന്‍ പഠിക്കുവാന്‍ തുടങ്ങിയ കവിതാ സമാഹാരങ്ങളും ‘ചിത്തിരത്തോണി’ എന്ന ഗാനസമാഹാരവും പ്രസിദ്ധീകരിച്ചിട്ടുണ്ട്. തിരുവനന്തപുരം കാട്ടാക്കട പൂവച്ചല്‍ ആലമുക്ക് ഇടവഴി തലയ്ക്കല്‍ വീട്ടില്‍ അബൂബക്കര്‍ കുഞ്ഞ് – റാബിയത്തുല്‍ അദബിയാ ബീവി ദമ്പതികളുടെ മകനായി 1948 ഡിസംബര്‍ 25നാണ് പൂവച്ചല്‍ ഖാദറിന്റെ ജനനം. ആര്യനാട് ഗവ. ഹൈസ്‌കൂള്‍, തൃശ്ശൂര്‍ വലപ്പാട് പോളിടെക്‌നിക് കോളേജ്, തിരുവനന്തപുരം എന്‍ജിനീയറിങ് കോളേജ് എന്നിവിടങ്ങളിലായിരുന്നു വിദ്യാഭ്യാസം. പഠനശേഷം പൊതുമരാമത്ത് വകുപ്പില്‍ ഉദ്യോഗസ്ഥനായി.
(അനുസ്മരണം അടുത്ത ലക്കത്തില്‍)