വീണ്ടും ഒരു ജൂണ്‍ പിറന്നു, ഒരു വിദ്യാഭ്യാസ വര്‍ഷത്തിന് തുടക്കമായി. വിദ്യാലയങ്ങള്‍, പക്ഷേ, തുറന്നില്ല, കുട്ടികളാരും അവിടേക്കെത്തിയില്ല. കുട്ടികള്‍ സ്‌കൂള്‍ (കോളേജിന്റെ കാര്യവും) കണ്ടില്ല, അദ്ധ്യാപകരുമായി കൂടിക്കാഴ്ചയുണ്ടായില്ല, സഹപാഠികളുമായി ഇടപഴകിയില്ല. എന്നാലും പ്രവേശനോത്സവത്തിന്റെ ഛായകള്‍ അവര്‍ കണ്ടെന്നുവരുത്തി. ഈ വര്‍ഷവും കഴിഞ്ഞ വര്‍ഷവും സ്‌കൂളില്‍ ചേര്‍ന്നവര്‍ക്ക് ഇതുതന്നെ അനുഭവം. രണ്ടാം ഓണ്‍ലൈന്‍ വര്‍ഷത്തിലേക്കാണ് നാം പ്രവേശിച്ചത്.
ഒന്നാം ഓണ്‍ലൈന്‍ വര്‍ഷത്തിന്റെ അനുഭവമെന്തായിരുന്നു? പ്രീ-സ്‌കൂള്‍ മുതല്‍ പി.ജി. ക്ലാസ് വരെ, എല്ലാവിധ പ്രൊഫഷനല്‍ കോഴ്‌സുകളും ഓണ്‍ലൈന്‍ പ്ലാറ്റ്‌ഫോമിലാണ് അരങ്ങേറിയത്. ഓണ്‍ലൈന്‍ സാദ്ധ്യതകളെ നമ്മള്‍ ആഘോഷിച്ചു; ഇതുകൂടി വികസിച്ചിരുന്നില്ലെങ്കില്‍ എന്തു ചെയ്‌തേനെ… ഇത്രയെങ്കിലും നടന്നല്ലോ, നാം നിശ്വസിച്ചു. ലോകത്തെയാകെ ഭീതിയുടെ കമ്പളം പുതപ്പിച്ച കോവിഡ് മഹാമാരിക്കാലത്ത് ഇങ്ങനെയൊരു മറുവഴി തേടലല്ലാതെ മറ്റെന്തായിരുന്നു സാദ്ധ്യത? എന്നാല്‍, ഓണ്‍ലൈനായി നാം നേടിയതും അതുവഴി തന്നെ നമുക്ക് നഷ്ടപ്പെട്ടതുമായ കാര്യങ്ങളിലേക്ക് തിരിഞ്ഞു നോക്കിക്കൊണ്ട് വേണമല്ലോ രണ്ടാം ഓണ്‍ലൈന്‍ വര്‍ഷത്തിലേക്ക് കടക്കാന്‍.
അപ്രാപ്യത
പ്രധാനമായും രണ്ട് രീതിയിലാണ് ഒന്നാം ഓണ്‍ലൈന്‍ വര്‍ഷം ക്ലാസ്സുകള്‍ വിദ്യാര്‍ത്ഥികളിലെത്തിച്ചത്. മിക്കവാറും സ്‌കൂള്‍ ക്ലാസ്സുകള്‍ വിക്‌ടേഴ്‌സ് ചാനല്‍ വഴി സംപ്രേഷണം ചെയ്യുകയായിരുന്നു. തടസ്സങ്ങളില്ലാതെ പ്രവര്‍ത്തനക്ഷമമായി നില്‍ക്കുന്ന ടെലിവിഷന്‍ സെറ്റ് എല്ലാ വീട്ടിലും വേണം, അതില്‍ വിക്‌ടേഴ്‌സ് ചാനല്‍ ലഭ്യമാകുകയും വേണം. ഈ സൗകര്യം ലഭ്യമല്ലാത്ത 2.65 ലക്ഷത്തോളം കുട്ടികള്‍ കഴിഞ്ഞ വര്‍ഷാരംഭത്തില്‍ കേരളത്തിലുണ്ടായിരുന്നു എന്നാണത്രെ ‘സമഗ്ര ശിക്ഷ കേരള’ (എസ്.എസ്.കെ) യുടെ പ്രാഥമിക കണക്കെടുപ്പില്‍ കണ്ടത്; സംഖ്യ ഇതിലും വലുതാണെന്ന് അന്നുതന്നെ ചര്‍ച്ചയുണ്ടായിരുന്നു. ക്ലാസ് കിട്ടാത്തതിന്റെ പേരിലാണത്രെ, ഒരു സ്‌കൂള്‍ കുട്ടിയുടെ ആത്മഹത്യയും അക്കാലത്തെ ചര്‍ച്ചകളില്‍ നിറഞ്ഞു. പട്ടികവര്‍ഗ-മലയോര-തീരദേശമേഖലകളിലെ കുട്ടികളാണ് സ്വാഭാവികമായും വിക്‌ടേഴ്‌സിന്റെ പരിധിയില്‍ നിന്ന് പുറത്തായത്. അത്തരക്കാര്‍ക്ക് പ്രാദേശികമായി പഠനകേന്ദ്രങ്ങള്‍ സ്ഥാപിച്ച് ടെലിവിഷന്‍ സൗകര്യമൊരുക്കുക, അടുത്തുള്ള വായനശാലകളില്‍ ചെന്ന് പഠനം തരപ്പെടുത്തുക തുടങ്ങിയ നിര്‍ദ്ദേശങ്ങളാണ് നല്‍കിയത്. കൂടിച്ചേരലുകള്‍ ഒഴിവാക്കാനും പുറത്തിറങ്ങല്‍ ചുരുക്കാനുമായിരുന്നല്ലോ രാജ്യവ്യാപകമായ അടച്ചിടല്‍ നടത്തിയത്. ഇതിനിടയില്‍ കുട്ടികള്‍ സ്‌കൂള്‍ പാഠങ്ങള്‍ക്കായി വായനശാലകളിലോ പഠനകേന്ദ്രങ്ങളിലോ എത്തണമെങ്കില്‍ അവര്‍ക്കുമുമ്പില്‍ സ്‌കൂള്‍ വാതിലുകള്‍ അടഞ്ഞുകിടന്നത് എന്തിന് എന്ന ചോദ്യം പ്രസക്തമല്ലേ? ചിലര്‍ക്കൊക്കെ ടെലിവിഷനുകള്‍ സംഭാവനയായി കിട്ടി, എന്നിട്ടും ഇല്ലാത്തവരുടെ സംഖ്യ വലുതായിത്തന്നെ കിടന്നു. ക്ലാസിനു പുറത്തായ കുട്ടികള്‍ ലക്ഷങ്ങള്‍.
പരീക്ഷക്കാലത്തോടനുബന്ധിച്ച് എസ്.എസ്.എല്‍.സി, പ്ലസ്ടു വിദ്യാര്‍ത്ഥികള്‍ക്ക് അവരുടെ അദ്ധ്യാപകരില്‍ നിന്ന് ഓണ്‍ലൈന്‍ ക്ലാസുകള്‍ ലഭിച്ചു. കുറച്ചുദിവസം നേരിട്ടും. ലക്ഷക്കണക്കിന് കുട്ടികള്‍ക്ക് ഒരു ടീച്ചറുടെ ഏകപക്ഷീയമായ സംബോധന വച്ചുനോക്കുമ്പോള്‍ ഇത് ആശ്വാസം തന്നെയായിരുന്നു. ഇന്റര്‍നെറ്റ് കണക്ഷനുള്ള സ്മാര്‍ട്ട് ഫോണ്‍ വഴിയാണ് ഈ ക്ലാസ്സിലേക്ക് കുട്ടികള്‍ പ്രവേശിക്കേണ്ടത്; അല്ലെങ്കില്‍ ലാപ്‌ടോപ്പ്, ടാബ് തുടങ്ങിയവയിലൂടെ.. കേരളത്തിന്റെ ഭൂസ്ഥിതിയനുസരിച്ച് ഇന്റര്‍നെറ്റ് പരിധിക്കുപുറത്തുള്ളതും ഭാഗികമായി പുറത്തുള്ള പ്രദേശങ്ങളും എത്രയെങ്കിലുമുണ്ട്. അത്തരം പ്രദേശങ്ങളില്‍ ജനവാസവും സ്‌കൂളുകളും കുട്ടികളുമുണ്ട്. അവര്‍ക്കും ക്ലാസ് യഥേഷ്ടം ലഭിച്ചില്ല. റേഞ്ചിനകത്തുള്ളവര്‍ക്കുതന്നെ ഡാറ്റ പരിമിതി തടസ്സമായി, അത് അല്‍പം ചെലവുകൂട്ടി, താങ്ങാനാകാത്തവര്‍ ക്ലാസിന് പുറത്തുതന്നെ. ഒന്നിലധികം പേര്‍ക്കുപയോഗിക്കാന്‍ ഒറ്റ മൊബൈല്‍ ഫോണ്‍ ഉള്ള വീടുകളുണ്ട്. ജോലിക്കു പോകുന്ന രക്ഷിതാവ് ഫോണുമായി പോയാല്‍, തിരിച്ചെത്തുമ്പോള്‍ രാത്രികളില്‍ മാത്രം ഫോണ്‍ കയ്യില്‍ കിട്ടുന്ന കുട്ടികളെ പരിഗണിച്ചുകൊണ്ട് രാത്രികളില്‍ മാത്രം ക്ലാസ് സമയം കണ്ടെത്തേണ്ടി വന്ന അദ്ധ്യാപകരും കുറവല്ല. ഇവിടെയെല്ലാം ഭാഗികമായോ പൂര്‍ണമായോ ക്ലാസ്സിനു പുറത്തായിപ്പോയ കുട്ടികള്‍ ധാരാളമാണ്. കുട്ടികള്‍ക്ക് എത്തിച്ചേരാന്‍ കഴിയാത്തവിധം അകന്നുപോയിരുന്നു അദ്ധ്യാപനം. ആരും ബോധപൂര്‍വ്വം ചെയ്തതല്ലെങ്കിലും വിദ്യാഭ്യാസ പ്രക്രിയയില്‍ പങ്കുചേരാനുള്ള കുറേ കുട്ടികളുടെയെങ്കിലും അവകാശം നിഷേധിക്കപ്പെട്ടു. ലക്ഷക്കണക്കിന് കുട്ടികള്‍ക്ക് ഒരു ടീച്ചര്‍ അകലെ നിന്ന് നല്‍കിയ ക്ലാസ്സില്‍ ലക്ഷക്കണക്കായ അദ്ധ്യാപകരും പുറത്തുതന്നെ. തങ്ങളുടെ ശൈലിയോ അദ്ധ്യയന സങ്കല്‍പ്പങ്ങളോ പ്രയോഗിക്കാന്‍ പല കാരണങ്ങളാല്‍ അവര്‍ക്ക് സാധിക്കാതെപോയ ഒരു വിദ്യാഭ്യാസ വര്‍ഷമാണ് പിന്നിട്ടത്. ഓണ്‍ലൈന്‍ ക്ലാസുകളെ ശരിയാംവിധം പ്രാപിക്കാന്‍ മൂന്നിലൊന്ന് ഭാഗം കുട്ടികള്‍ക്കും പോയവര്‍ഷം സാധിച്ചില്ലെന്ന് കേരള ശാസ്ത്രസാഹിത്യപരിഷത്തിന്റെ പഠനത്തില്‍ പറയുന്നു.
സ്ഥിതി മെച്ചപ്പെട്ടോ?
രണ്ടാം ഓണ്‍ലൈന്‍ വിദ്യാഭ്യാസവര്‍ഷത്തിലേക്ക് പ്രവേശിക്കുമ്പോള്‍ ഒന്നാം വര്‍ഷത്തെ സ്ഥിതി മാറിയോ? മാറിയിട്ടില്ലെന്നു പരിഷത്ത് പഠനം വ്യക്തമാക്കുന്നു. സ്‌കൂള്‍ കാണാതെ, അദ്ധ്യാപകരെയോ സഹപാഠികളെയോ കാണാതെ, നേരിട്ടുള്ള ഒരു പഠനാനുഭവവും ലഭിക്കാതെ രണ്ടാംവര്‍ഷത്തിലേക്ക് കടക്കുന്നു. പ്രായോഗിക പാഠങ്ങള്‍ക്ക് വമ്പിച്ച പ്രാധാന്യമുള്ള ശാസ്ത്രവിഷയങ്ങളും പ്രൊഫഷണല്‍ കോഴ്‌സുകളുമെല്ലാം ഈ മട്ടിലാണ് കടന്നുപോയത്. നാല് മാസത്തെ സ്‌കൂള്‍ അനുഭവംവേണ്ടിയിരുന്ന ബി.എഡ്. പഠിതാക്കള്‍ സ്‌കൂളിന്റെ ദൂരദര്‍ശനംപോലും ലഭിക്കാതെ കോഴ്‌സ് പൂര്‍ത്തിയാക്കി പടിയിറങ്ങി. വരുംതലമുറകളിലെ സ്‌കൂള്‍ കുട്ടികള്‍ക്ക് ഇതിന്റെ തിക്താനുഭവങ്ങളില്‍ നിന്ന് മോചനമില്ല. എലിമെന്ററി അദ്ധ്യാപക പരിശീലന കോഴ്‌സായ ഡി.എല്‍.എഡും ഏതാണ്ട് ഈ വഴിക്കു തന്നെയാണ് നീങ്ങിയത്. അനുഭവശോഷണം കൊണ്ട് ആന്തരികശക്തി ചോര്‍ന്നുപോയ പ്രൊഫഷണല്‍ ബിരുദധാരികളാണ് ‘പഠിച്ച്’ പുറത്തിറങ്ങുന്നത്. പ്ലസ്ടു പ്രാക്ടിക്കല്‍ പരീക്ഷയും എസ്.എസ്.എല്‍.സി. ഐ.ടി പ്രാക്ടിക്കലും വേണ്ടെന്ന് വച്ചു. പ്രതിദിന രോഗബാധിതര്‍ ആയിരം – രണ്ടായിരം വരെയും രോഗബാധാ നിരക്ക് മൂന്ന്-നാല് ശതമാനവുമായിരുന്ന മാര്‍ച്ച് രണ്ടാം പകുതിയില്‍ നടത്താന്‍ നിശ്ചയിച്ചിരുന്ന പരീക്ഷയ്ക്ക് കുട്ടികളും രക്ഷിതാക്കളും സമൂഹവും കരുതലോടെ തയ്യാറെടുത്തിരുന്നു. താരതമ്യേന സുരക്ഷിതമായിരുന്ന ആ കാലയളവില്‍ പരീക്ഷകള്‍ മാറ്റിവെച്ചത് ദുരൂഹമാണ്. മാറ്റിവെച്ച പരീക്ഷകള്‍ നടന്ന ഏപ്രില്‍ മാസത്തെ ദിവസങ്ങളില്‍ പ്രതിദിനരോഗികളുടെ എണ്ണം 25,000നും 30,000നും ഇടയിലായിരുന്നു; രോഗബാധാനിരക്ക് 25 ശതമാനത്തിന് ചുറ്റും. ഏപ്രില്‍ 6ന്റെ നിയമസഭാ തിരഞ്ഞെടുപ്പും ആള്‍ക്കൂട്ടവും രോഗവ്യാപനത്തിന് കാരണമാകാമെന്ന് മുന്‍കൂട്ടി കാണാന്‍ നമുക്ക് സാധിക്കാത്തതുകൊണ്ടാവില്ല. മാര്‍ച്ചില്‍ നിശ്ചയി ച്ചിരുന്ന പരീക്ഷകള്‍ മാറ്റുന്നതില്‍ വമ്പിച്ച പ്രതിഷേധങ്ങളുണ്ടായിട്ടും എല്ലാം ബധിരകര്‍ണങ്ങളിലാണ് ചെന്നു പതിച്ചത്; തുടര്‍ന്നിങ്ങോട്ട് ഭീഷണമായ രോഗപ്പകര്‍ച്ച. അങ്ങനെയാണ് പ്രാക്ടിക്കല്‍ പരീക്ഷകള്‍ ഉപേക്ഷിക്കേണ്ടിവന്നത്.
ഇങ്ങനെയെല്ലാം അവസാനിച്ച ഒന്നാം ഓണ്‍ലൈന്‍ വര്‍ഷത്തിലെ സ്ഥിതി മെച്ചപ്പെടുത്താന്‍ സാധിച്ചോ? ഏഴ് ലക്ഷത്തോളം കുട്ടികള്‍ ഇപ്പോഴും ഓണ്‍ലൈന്‍ പ്ലാറ്റ്‌ഫോമിന് പുറത്തുതന്നെ എന്നാണത്രെ പഠനം കാണിക്കുന്നത്. അരലക്ഷത്തോളം പേര്‍ക്ക് ഓണ്‍ലൈന്‍ അപ്രാപ്യതയുള്ളതായി സമഗ്രശിക്ഷ, കേരളയുടെ പഠനം പറയുന്നുണ്ട്. ഈ അപ്രാപ്യത, അത് അരലക്ഷം പേര്‍ക്കായാലും ഏഴ് ലക്ഷം പേര്‍ക്കായാലും, ആരും മനഃപൂര്‍വ്വം വരുത്തിവെച്ചതല്ല; എന്നാല്‍ അത് പരിഹരിക്കപ്പെടേണ്ടതാണ്. എലിമെന്ററി വിദ്യാഭ്യാസം മൗലികാവകാശമാകുമ്പോള്‍ രാജ്യത്ത് ആദ്യം ഉറപ്പുവരേണ്ടത് പ്രാപ്യതയാണ്. പ്രാപ്യത ഉറപ്പുവരുത്തുവാന്‍ പുതിയ റോഡ് പണിയുകയോ പുഴയ്ക്ക് പാലം പണിയുകയോ ചെയ്യേണ്ടിവരുന്നതുപോലെ നെറ്റ്‌വര്‍ക്കിന്റെ പരിധി കൂട്ടുകയും ചെയ്യേണ്ടിവരും. പൊതുവിദ്യാഭ്യാസ സംരക്ഷണത്തിന് ക്ലാസ് മുറികളും സ്‌കൂളുകളും പരക്കെ സ്മാര്‍ട്ടായതായി വിളംബരം ചെയ്യപ്പെട്ടപ്പോള്‍ കുട്ടികള്‍ക്ക് അവിടെയെത്തി സ്മാര്‍ട്ടാകാന്‍ തീരെ അവസരമുണ്ടായില്ല, അവര്‍ വീടുകളില്‍ ഏകാകികളായി, മാനസികസംഘര്‍ഷങ്ങളില്‍ അകപ്പെട്ടുപോയി; അവരെ വീട്ടില്‍ മാനേജ് ചെയ്യാനാകാതെ രക്ഷിതാക്കള്‍ കുഴങ്ങിപ്പോയി. വിദ്യാഭ്യാസം അവകാശമായി കല്‍പ്പിക്കപ്പെട്ടിട്ടില്ലാത്ത ഉന്നതവിദ്യാഭ്യാസമേഖലയിലും സ്ഥിതി വ്യത്യസ്തമായില്ല. അവകാശനിയമമില്ലെങ്കിലും പഠനത്തിന് ചേര്‍ന്നവര്‍ക്ക് സ്ഥാപനത്തില്‍ ചെന്ന് പഠിക്കാനുള്ള അവകാശമുണ്ടല്ലോ. അപ്രാപ്യത അവിടെയും ദൃശ്യമായി. കൈനീട്ടിത്തൊടാനാകാത്ത അകലത്തില്‍ ക്ലാസുകള്‍ തെന്നിമാറിയപ്പോള്‍ കാലിടറിപ്പോയ ഓണ്‍ലൈന്‍ വിദ്യാഭ്യാസം, കാലുറയ്ക്കാതെ രണ്ടാം വര്‍ഷത്തിലേക്ക് മുടന്തുകയാണ്.
അപര്യാപ്തത
വിക്‌ടേഴ്‌സ് ചാനലും ഓണ്‍ലൈന്‍ പഠനത്തിനുള്ള നെറ്റ് കവറേജും ഡാറ്റയും യഥേഷ്ടം ലഭ്യമായെങ്കില്‍ വിദ്യാഭ്യാസം കുറ്റമറ്റ നിലയിലാകുമായിരുന്നോ? മറ്റുവാക്കുകളില്‍ പറഞ്ഞാല്‍, ഓണ്‍ലൈന്‍ പഠനം എല്ലാവര്‍ക്കും പ്രാപ്യമായിരുന്നെങ്കില്‍ ഈ പ്ലാറ്റ്‌ഫോം മതിയാകുമായിരുന്നോ? ഒന്നാം ക്ലാസില്‍ ചേര്‍ന്നവര്‍ക്കും ഉയര്‍ന്ന ക്ലാസിലേക്ക് മാറിച്ചേര്‍ന്നവര്‍ക്കും സ്‌കൂള്‍ കാണാത്ത, സഹപാഠീ സമ്പര്‍ക്കമില്ലാത്ത, അദ്ധ്യാപകരെ കണ്ടുമുട്ടാത്ത ഏകാന്തമായ പഠനത്തിന്റെ രണ്ടാംവര്‍ഷമാണിത്. ഒരു കുട്ടി സഹപാഠികളോടും അദ്ധ്യാപകരോടും ക്ലാസ് അന്തരീക്ഷത്തോടും പഠനോപകരണങ്ങളോടും സംവദിക്കാതെ രണ്ടാം വര്‍ഷമാണിത്. വിദ്യാഭ്യാസത്തിന്റെ പ്രഖ്യാപിത ലക്ഷ്യങ്ങളിലൊന്നായ സാമൂഹികീകരണം(socialisation) പാടേ മാഞ്ഞുപോയി. ബോധനശാസ്ത്രപരമായ കുറേ മുദ്രാവാക്യങ്ങള്‍ വര്‍ഷം പ്രതി നവീകരിച്ചുകൊണ്ട് നാം ഉന്നയിക്കാന്‍ തുടങ്ങിയിട്ട് കാല്‍ നൂറ്റാണ്ടോളമായി, ഏറെക്കുറെ ഇവ സാക്ഷാല്‍ക്കരിക്കാന്‍ ശ്രമങ്ങളും നടന്നിരുന്നു. ശിശു കേന്ദ്രിത സമീപനം ((child centered approach), പ്രവര്‍ത്തനാധിഷ്ഠിത പഠനം(Activity based learning) എന്നിവയാണ് മുഖ്യം. ഇതിനായി സംവാദങ്ങള്‍ വേണം – പഠിതാവ് – പഠിതാക്കളുമായി, അദ്ധ്യാപകരുമായി, പഠനോപകരണങ്ങളുമായി പരസ്പരം പ്രവര്‍ത്തിക്കണം. ഇതിനാവശ്യമായ പഠനാനുഭവങ്ങള്‍ (Learning experience) സൃഷ്ടിക്കപ്പെടണം, അതിനായി അദ്ധ്യാപക വിദ്യാര്‍ത്ഥി-പഠനോപകരണ സംഗമം കൂടിയേ തീരൂ, ക്ലാസ് അന്തരീക്ഷവും – ഇതും നഷ്ടമായി. അദ്ധ്യാപക കേന്ദ്രിത (teacher centred) ബോധനത്തെ കുടഞ്ഞെറിഞ്ഞു കളയാന്‍ നാം നടത്തിയ ആഹ്വാനങ്ങളെല്ലാം മൗനമായി പിന്‍വലിക്കപ്പെട്ടു. ഭാവപ്പകര്‍ച്ചകള്‍ക്കോ മറുവാക്ക് പറയാനോ ഇടംകിട്ടാതെ ദൂരദര്‍ശനത്തില്‍ പ്രത്യക്ഷപ്പെട്ട ഒറ്റ ടീച്ചറുടെ കഥയിലെ മിട്ടുപ്പൂച്ചയും ലുട്ടുപൂച്ചയും മിണ്ടാട്ടമില്ലാതെ നിന്നപ്പോള്‍ ലക്ഷക്കണക്കിന് കുട്ടികള്‍ എത്രനേരം വീര്‍പ്പടക്കി നിന്നിട്ടുണ്ടാകും. അങ്ങനെ നോക്കി ഇരുന്നു എന്ന സങ്കല്‍പ്പം പോലും കുട്ടികളുടെ പ്രകൃതത്തെക്കുറിച്ചുള്ള അജ്ഞതയില്‍ നിന്നുമാത്രം ഉടലെടുക്കുന്നതാണ്. അങ്ങനെ വരുമ്പോള്‍, കുട്ടികളും അവരുടെ പ്രകൃതം കാട്ടി; മടുപ്പിന്റെ പാരമ്യത്തില്‍ അവര്‍ സ്വയം തീരുമാനിച്ചത് ഈ ദൃശ്യ-ശ്രവ്യയന്ത്രത്തെ ഉപേക്ഷിക്കാന്‍, പരസ്പരാലോചനയില്ലാതെ തന്നെ കൈക്കൊണ്ട ഈ തീരുമാനം ‘ക്ലാസുകളി’ല്‍ നിന്നുള്ള കൂട്ടപ്പലായനത്തിലേക്ക് നയിച്ചു. ടെലിവിഷനും മൊബൈല്‍ ഫോണിനും അടിമയായിപ്പോകുന്ന കുട്ടികളെപ്പറ്റി നിരന്തരം പരാതിപ്പെടാറുള്ള രക്ഷിതാക്കള്‍ ഇക്കാലത്ത് കുട്ടികളെ ടി.വിയിലേക്കോ ഫോണിലേക്കോ നയിക്കാന്‍ പെടാപ്പാട് പെട്ടതിന് കണക്കില്ല.
ബോധനശാസ്ത്രം കീഴ്‌മേല്‍ മറിഞ്ഞു
മുന്നില്‍ കുട്ടികളില്ലാതെ ക്ലാസെടുക്കാന്‍ നിയോഗിക്കപ്പെട്ട (വളരെ ചുരുങ്ങിയ എണ്ണം) അദ്ധ്യാപകര്‍ വല്ലാതെ വീര്‍പ്പുമുട്ടി; ഇങ്ങനെയൊന്ന് അവര്‍ക്ക് ജീവിതത്തില്‍ ആദ്യമായിരിക്കണം. വര്‍ഷങ്ങള്‍ നീണ്ട (പ്രി-സര്‍വീസ്, ഇന്‍-സര്‍വീസ്) പരിശീലനത്തിലൂടെ മനസ്സില്‍ പതിഞ്ഞ ബോധനശാസ്ത്രസാദ്ധ്യതകള്‍ ഇളക്കി മാറ്റേണ്ടിവന്നു. അദ്ധ്യാപകര്‍ അറിവ് വിളമ്പുന്നവരാണ് എന്ന ധാരണ തിരുത്തിയെഴുതിയ വര്‍ഷങ്ങള്‍ മറക്കേണ്ടിവന്നു, കുട്ടികള്‍ അറിവിന്റെ നിര്‍മ്മാതാക്കളാണ് എന്ന് മനസ്സില്‍ കുറിച്ച പുതുധാരണ മറച്ചുവെക്കേണ്ടിവന്നു. ജ്ഞാനനിര്‍മ്മിതി (cognitive constructivism) വാദം ഉന്നയിച്ച ജീന്‍ പിയാഷെയെ നാം മറികടന്നിരുന്നു. അറിവ് കുട്ടി ഒറ്റയ്ക്ക് നിര്‍മ്മിക്കുകയല്ല, സാമൂഹിക ചുറ്റുപാടില്‍ നിന്നാണ് ജ്ഞാനനിര്‍മ്മിതി നടക്കുന്നത് എന്ന വൈഗേഡ്‌സ്മിയുടെ തിരുത്തലും തത്വത്തില്‍ നാം അംഗീകരിച്ചു. സാമൂഹിക ജ്ഞാന നിര്‍മ്മിതിവാദം (social constructivism) സ്വീകരിച്ചു. അതിനായി കൂട്ടായ പഠനം നടക്കണം – സഹവര്‍ത്തിത പഠന (collaborative learning) വും സഹകരണാത്മക പഠനco-operative learning) വും നടക്കണം; കുട്ടികളും അദ്ധ്യാപകരും ചേര്‍ന്ന കൂട്ടായ്മകള്‍ വേണം; പഠനം സംവാദാത്മകമാകണം: സാമൂഹിക-സാംസ്‌കാരിക സാഹചര്യങ്ങള്‍ സ്വാധീനിക്കും, പ്രക്രിയയെ പൊതുവെ പരിസ്ഥിതിയുമായി ബന്ധിപ്പിക്കണം, കുട്ടികള്‍ ചെറുസംഘങ്ങളായി ചര്‍ച്ചകളിലൂടെ അറിവുകള്‍ പങ്ക് വയ്ക്കുകയും നിര്‍മ്മിക്കുകയും വേണം, ഇതിനായി മുന്നറിവുകള്‍ പ്രയോജനപ്പെടുത്തണം – പ്രക്രിയയില്‍ ഉചിതമായി ഇടപെടുകയും നേതൃത്വം നല്‍കുകയും ചെയ്യുന്ന ആളാണ് ടീച്ചര്‍. ഭാഷാപഠനത്തെ സംബന്ധിച്ചും ചോംസ്‌കിയന്‍ സിദ്ധാന്തത്തിന്റെ തിരിച്ചറിവുകള്‍ അദ്ധ്യപകരില്‍ പതിഞ്ഞിട്ടുണ്ട്. ഇത്രയും വിശാലമായ ബോധനശാസ്ത്ര പ്ലാറ്റ്‌ഫോമിലായിരുന്നു അദ്ധ്യാപകര്‍ നിലയുറപ്പിച്ചിരുന്നത്. യു.പി. ക്ലാസ് വരെയുള്ള അദ്ധ്യാപകരാണ് സാമാന്യം ഉറച്ച ധാരണ ഇക്കാര്യങ്ങളില്‍ കൈവരിച്ചിട്ടുള്ളത്. ധാരണകള്‍ പലതും പ്രയോഗത്തില്‍ വന്നിട്ടില്ല, എന്നാല്‍, കുറച്ച് അദ്ധ്യാപകരെങ്കിലും ചില ശ്രമങ്ങളില്‍ ഏര്‍പ്പെട്ടിട്ടുണ്ടായിരുന്നു; കുറച്ച് കുട്ടികള്‍ക്കെങ്കിലും ചുരുക്കം ചില വ്യത്യസ്താനുഭവങ്ങളും ഉളവായിട്ടുണ്ടാകണം. ഇതെല്ലാം ഏകപക്ഷീയമായ ദൃശ്യ-ശ്രാവ്യ ഉപകരണങ്ങളിലെ നിര്‍ജീവ നിഴല്‍ സാന്നിദ്ധ്യങ്ങളായി കീഴ്‌മേല്‍ മറിഞ്ഞുപോയ ദുരന്തമാണ് ഒന്നാം ഓണ്‍ലൈന്‍ വര്‍ഷം കേരളത്തിന് നല്‍കിയത്.
ശാസ്ത്രവിഷയങ്ങളുടെ പഠനം പ്രക്രിയാശേഷിക(Process Skills) ളുടെ വികസനത്തിലൂടെ നടക്കണമെന്നാണ് പാഠ്യപദ്ധതി ലക്ഷ്യമിടുന്നത്. പ്രക്രിയ ശേഷികളുടെ ആര്‍ജ്ജനം ശാസ്ത്രപഠനത്തിന്റെ മാര്‍ഗവും ഒരു പരിധിയോളം ലക്ഷ്യവുമാണ്. ഇത് നടക്കുന്നതും സജീവമായ ഒരു ക്ലാസ് റൂം അന്തരീക്ഷത്തിലാണ് ശാസ്ത്രപഠന ലക്ഷ്യങ്ങളും പ്രക്രിയയുമെല്ലാം നിര്‍വീര്യമായിപ്പോയി.
മാഞ്ഞുപോയ’ഇന്‍ക്ലൂസീവ്’ സ്വപ്നം
എല്ലാവരെയും ഉള്‍ച്ചേര്‍ക്കുന്ന വിദ്യാഭ്യാസം(inclusive education) ലോകവ്യാപകമായി സ്വീകരിക്കപ്പെട്ട കാലമാണ് ഇത്. ബൗദ്ധികമായി വ്യത്യസ്ത നിലവാരത്തിലുള്ളവര്‍, സാമൂഹിക-സാമ്പത്തിക-വിദ്യാഭ്യാസ നിലകളില്‍ പിന്നാക്കം നില്‍ക്കുന്നവര്‍, ശാരീരിക-മാനസിക വെല്ലുവിളികള്‍ നേരിടുന്നവര്‍ – ഇങ്ങനെ എല്ലാവരും കൂടി പഠിക്കുന്ന ഒരു ചെറു സാമൂഹികാന്തരീക്ഷമാണ് പൊതുവിദ്യാലയങ്ങളില്‍ പുലരേണ്ടത്. ഇത് സക്രിയമായ ക്ലാസ് മുറികളില്‍ മാത്രം യാഥാര്‍ത്ഥ്യമാകുന്നതാണ്. ശാരീരിക-മാനസിക വെല്ലുവിളികള്‍ നേരിടുന്ന കുട്ടികള്‍ ടി.വി.ക്കുമുമ്പിലോ മൊബൈല്‍ ഫോണിനുമുമ്പിലോ ഏകാകിയായി ഇരുന്നിട്ട് എന്തു നടക്കാന്‍? അങ്ങനെ ഇരിക്കാന്‍ അവര്‍ക്ക് സാധിക്കണമെന്നില്ല. എല്ലാവരും ഉള്‍ച്ചേര്‍ന്ന വിദ്യാലയം എന്ന സങ്കല്‍പ്പം മാഞ്ഞു, എല്ലാവരും ചോര്‍ന്നുപോയ അനുഭവമാണുണ്ടായത്. ഇങ്ങനെ അപര്യാപ്തതകള്‍ നിറഞ്ഞ പഠനം, അന്തരീക്ഷവും പഠനസാമഗ്രികളും അടഞ്ഞ വാതിലുകള്‍ക്കപ്പുറം പാഴായിപ്പോയ സ്‌കൂളുകള്‍- അങ്ങനെ ഒരു വര്‍ഷമാണ് പോയത്.
കുട്ടികളുടെ വീടുകളോ? ചെറിയ (സന്തുഷ്ട?) കുടുംബങ്ങള്‍ വസിക്കുന്ന വലിയ വീടുകളാണ് കേരളത്തില്‍ ഏറെയും. പല കുട്ടികള്‍ക്കും കൂട്ടില്ല, അയല്‍ക്കൂട്ടുകളും കുറവ്, കടുത്ത ഏകാന്തത, ബാല്യ-കൗമാരങ്ങളുടെ പ്രകൃതം പോലും അടിസ്ഥാനപരമായി നിഷേധിക്കപ്പെടുന്ന അവസ്ഥ, രക്ഷിതാക്കള്‍ക്ക് സൈ്വര്യമായി ജോലിക്കു പോകാന്‍ പറ്റുന്നില്ല, പോയാല്‍ കുട്ടികളുടെ ഏകാന്തത വര്‍ദ്ധിക്കുന്നു; കുട്ടികളെ ശരിയാംവണ്ണം ‘കൈകാര്യം’ ചെയ്യാന്‍ കഴിയാതെ രക്ഷിതാക്കള്‍, അദ്ധ്യപകരുടെ ‘വില’യറിഞ്ഞു, അവരുടെ സാന്നിദ്ധ്യം കൊതിച്ചു. കുട്ടികള്‍ക്ക്, അവരനുഭവിച്ച ഏകാന്തതയില്‍ നിന്ന്, മാനസികാരോഗ്യപ്രശ്‌നങ്ങള്‍ ഉടലെടുത്തു. ആകെ നോക്കിയാല്‍, സ്‌കൂള്‍ അടഞ്ഞു കിടന്ന വര്‍ഷം നമ്മുടെ സാമൂഹ്യഘടനയില്‍ തന്നെ നിരവധി അലങ്കോലങ്ങളുണ്ടായി.
സി.ബി.എസ്.ഇ സ്‌കൂളുകളില്‍ അതത് ടീച്ചര്‍മാരെ ഗൂഗിള്‍മീറ്റിലൂടെയാണെങ്കിലും കുട്ടികള്‍ കണ്ടുവത്രെ, അത്രയെങ്കിലുമായി, കുറച്ചെങ്കിലും കണ്ടും മിണ്ടിയുമുണ്ടാക്കുന്ന ഒരു പ്രതീതിയുണ്ടായല്ലോ. ചില കോളേജ് ക്ലാസുകളില്‍ ഇതുണ്ടായി. പൊതുവിദ്യാലയങ്ങളിലാണ് തീരേ ഇതെല്ലാം അന്യമായിപ്പോയത്.
ടെക്‌നോളജി മനുഷ്യന് പകരമാകുമോ?
ടെക്‌നോളജിയുടെ കടന്നുകയറ്റത്തെ നാം ഭയപ്പെട്ടിരുന്നു, ആ ഭയപ്പാടിന്റെ പൊരുള്‍ മറ്റൊന്നുമായിരുന്നില്ല, ടെക്‌നോളജി മനുഷ്യനെ അപ്രസക്തനാക്കിക്കളയുമോ എന്നതായിരുന്നു. വിദ്യാഭ്യാസത്തില്‍ ടെക്‌നോളജി സൗകര്യങ്ങള്‍ പ്രയോജനപ്പെടുത്താന്‍ തുടങ്ങിയിട്ട് കുറച്ചുകാലമായി. മനുഷ്യബുദ്ധി, ക്രിയാത്മകത, വിവേകം എന്നിവയ്‌ക്കൊന്നും സാങ്കേതികവിദ്യ പകരം നില്‍ക്കില്ല, ചില സൗകര്യങ്ങള്‍ക്കുവേണ്ടി നമുക്കത് പ്രയോജനപ്പെടുത്താം; അത് നാം ചെയ്തു; നമ്മുടെ അടിസ്ഥാനശേഷികള്‍ പലതും ലളിതമായ ഗണിതപ്രശ്‌നങ്ങളുടെ പരിഹാരം പോലും ടെക്‌നോളജിക്ക് പണയപ്പെടുത്തി, ഇപ്പോഴിതാ നമ്മുടെ വിദ്യാഭ്യാസ ജീവിതമാകെയും നമുക്ക് ഉറപ്പിക്കാം, ഇത് ആരെങ്കിലും വരുത്തിവച്ചതല്ല; ‘സാമീപ്യവും സമ്പര്‍ക്കവും അരുതാത്തതാക്കിയ മഹാമാരി വിതച്ച അനിവാര്യമായ ദുരന്തമാണ്. എന്നാല്‍, ഇതൊരു മഹാകാര്യമായി മേനിനടിക്കാതെ, ഇതിന്റെ പരിമിതികളെ അതിലംഘിക്കാന്‍ ക്രിയാത്മക പരിശ്രമങ്ങളില്ലാതെ രണ്ടാം ഓണ്‍ലൈന്‍ വര്‍ഷത്തിലേക്ക് കടന്നാല്‍, അപ്രാപ്യതകൊണ്ടും അപര്യാപ്തതകള്‍ കൊണ്ടും നമ്മുടെ ബാല്യ-കൗമാരങ്ങള്‍ ഇനിയും പൊട്ടിത്തെറിക്കാതിരിക്കുമോ? ആവോ! കൂട്ടായ കളികളും കുസൃതികളും കൂട്ടയോട്ടങ്ങളും തുറന്ന വികാരാവിഷ്‌ക്കാരങ്ങളും പോക്കുവരവിന്റെ ഉത്സാഹങ്ങളും കൗമാരക്കാരുടെ സ്വകാര്യക്കൂട്ടുകളുമില്ലാതെ ഇനിയും ഒരു കൊല്ലമോ? സമസ്ത ജീവിതമേഖലകളെയും സാകല്യേന നിശ്ചലമാക്കിയ ദുരിതകാലത്ത് വിദ്യാഭ്യാസത്തിനുമാത്രം മോചനമുണ്ടാകില്ലല്ലോ എന്ന് വെറുതെ സമാധാനിക്കാം.