സ്വപ്‌നങ്ങളെ അത്ഭുതാദരങ്ങളോടെയാണ് പ്രാചീനകാലം മുതല്‍ തന്നെ മനുഷ്യന്‍ നോക്കിക്കണ്ടത്. ഭാരതത്തിലും ഗ്രീസിലും ഒക്കെ പലതരത്തിലുള്ള സ്വപ്‌നവ്യാഖ്യാനങ്ങള്‍ നടന്നിട്ടുണ്ട്. ഗ്രീക്കുകഥകളില്‍ പലപ്പോഴും സ്വപ്‌നങ്ങള്‍ ഭാവിയുടെ സൂചനകളായി പ്രത്യക്ഷപ്പെടാറുണ്ട്. ഷേക്‌സ്പിയറിന്റെ പ്രശസ്തനാടകങ്ങളില്‍ ഒന്നായ ജൂലിയസ് സീസറില്‍ സീസറുടെ മരണത്തിനു മുന്‍പ് അദ്ദേഹത്തിന്റെ ഭാര്യ കല്‍പൂര്‍ണീയ സീസറിന്റെ പ്രതിമയില്‍ നിന്ന് രക്തം ഒഴുകുന്നതായും അതില്‍ റോമാക്കാര്‍ കൈകഴുകുന്നതായും സ്വപ്‌നം കാണുന്നു. അതവളെ അസ്വസ്ഥയാക്കുന്നു. സീസറിന് കല്‍പൂര്‍ണിയ മുന്നറിയിപ്പും നല്‍കുന്നു.
രാമായണത്തില്‍ ദശരഥന്‍ താന്‍ കീറിപ്പറിഞ്ഞ വസ്ത്രങ്ങളുടുത്ത് അലയുന്നതായി സ്വപ്‌നം കണ്ടു ഭയന്ന് ഉണര്‍ന്നു നോക്കുമ്പോള്‍ തന്റെ മനോഹരമായി ഒരുക്കിയ ശയനഗൃഹം കണ്ടു സമാധാനം തോന്നുന്നുവെങ്കിലും ദുഃസ്വപ്‌നത്തിന്റെ ഫലം തേടി വസിഷ്ഠനെയാണ് സമീപിക്കുന്നത്. വസിഷ്ഠന്‍ തത്വചിന്താപരമായ മറുപടി നല്‍കി ദശരഥനെ സമാധാനിപ്പിക്കുകയാണ്. സ്വപ്‌നത്തില്‍ കണ്ടതാണോ ജാഗ്രത്തില്‍ കണ്ടതാണോ സത്യം എന്നു വ്യവച്ഛേദിക്കാന്‍ ദശരഥനാകുന്നില്ല. സ്വപ്‌നത്തിനും ജാഗ്രത്തിലും ഉള്ളത് ഞാന്‍ എന്ന സത്യം മാത്രമാണ്. അതുമാത്രമേയുള്ളു സത്യമായി. നമ്മള്‍ ഉറങ്ങിയാലും ഉറങ്ങാത്ത ആ ‘ഞാന്‍’ അതിനെക്കുറിച്ചാണ് വസിഷ്ഠന്‍ പറഞ്ഞു വയ്ക്കുന്നത്. എല്ലാ പ്രധാന ദുരന്തങ്ങള്‍ക്കു മുമ്പും സ്വപ്‌നങ്ങളെ അവതരിപ്പിക്കുക എന്നതു പഴയകാല സാഹിത്യകൃതികളിലൊക്കെ പതിവായിരുന്നു. കുരുക്ഷേത്ര യുദ്ധത്തിനിടയില്‍ അര്‍ജ്ജുനനും യുധിഷ്ഠിരനും സ്വപ്‌നങ്ങള്‍ കാണുന്നതായും അവയ്‌ക്കൊക്കെ പല അര്‍ത്ഥതലങ്ങള്‍ ഉള്ളതായും വ്യാസന്‍ വിവരിക്കുന്നുണ്ട്. സ്വപ്‌നത്തില്‍ അര്‍ജ്ജുനന്‍ കൃഷ്ണനോടൊപ്പം കൈലാസത്തിലേയ്ക്കു പോയി പാശുപതം നേടുന്നതായി കാണുന്നു. പാശുപതം നേരത്തെ തന്നെ വനവാസകാലത്ത് അര്‍ജ്ജുനന്‍ നേടിക്കഴിഞ്ഞിരുന്നു. അതിനുശേഷമാണ് ജയദ്രഥ വധത്തിന്റെ തലേദിനം സ്വപ്‌നം കാണുന്നത്.
പൗരാണിക ഭാരതത്തില്‍ മുനിമാര്‍ സ്വപ്‌നങ്ങളെ ദുഃസ്വപ്‌നങ്ങള്‍ എന്നും സുസ്വപ്‌നങ്ങള്‍ എന്നും വേര്‍തിരിച്ച് വിശദമായി അവതരിപ്പിക്കുന്നുണ്ടത്രേ! അഗ്നിപുരാണത്തില്‍ 41 തരം ദുഃസ്വപ്‌നങ്ങളെ കുറിച്ചും 24 തരം സുസ്വപ്‌നങ്ങളെക്കുറിച്ചും പ്രതിപാദിക്കുന്നുണ്ടെന്ന് പുരാണിക് എന്‍സൈക്ലോപീഡിയയില്‍ വെട്ടംമാണി രേഖപ്പെടുത്തിയിട്ടുണ്ട്. സ്വപ്‌നവ്യാഖ്യാതാക്കളായ പല ദിവ്യന്മാരെക്കുറിച്ചും ഗ്രീക്കുപുരാണങ്ങളില്‍ പല കഥകളുമുണ്ട്.
സ്വപ്‌നത്തെ മനശ്ശാസ്ത്ര പഠനത്തില്‍ ഗൗരവ മായെടുത്തത് ആദ്യമായി സിഗ്മണ്ട് ഫ്രോയിഡാണ്. ഫ്രോയ്ഡിന്റെ – Interpretation of Dreams എന്ന കൃതി ലോകപ്രസിദ്ധമാണല്ലോ. “Dreams are the royal roads to unconscious” (സ്വപ്‌നങ്ങള്‍ അബോധത്തിലേയ്ക്കുള്ള രാജപാത) എന്നാണ് ഫ്രോയ്ഡ് പറഞ്ഞത്. പിന്നീട് പലരും ഫ്രോയ്ഡിന്റെ ‘Level of consciousness’ സിദ്ധാന്തത്തെ തള്ളിക്കളഞ്ഞു. എങ്കിലും മനസ്സിന്റെ വിവിധ തട്ടുകളെ ആര്‍ക്കും നിഷേധിക്കാനാവുമെന്നു തോന്നുന്നില്ല. ജാഗ്രത്ത്, സ്വപ്‌നം, സുഷുപ്തി, തുരീയം എന്ന നാലവസ്ഥകളെക്കുറിച്ച് ഭാരതീയ മുനിമാരും സൂചിപ്പിക്കുന്നുണ്ട്. ഇതില്‍ തുരീയാവസ്ഥ പാശ്ചാത്യരുടെ ചിന്തയില്‍ എത്തുന്നില്ല. എല്ലാ ബോധവും അപ്രത്യക്ഷമാകുന്ന ഗാഢനിദ്രയിലും അഗാധമായ അനസ്തീഷ്യയിലും പോലും നമ്മുടെ ആന്തരാവയവങ്ങള്‍ കൃത്യമായി പ്രവര്‍ത്തിക്കുന്നു. അതിനുവേണ്ടുന്ന ഒരു ബോധം ബോധതലങ്ങള്‍ക്കിടയില്‍ പ്രവര്‍ത്തിക്കുന്നു. ആ ബോധത്തെ അറിയുക പാശ്ചാത്യര്‍ക്കു സാധിക്കാതെ പോയ ഒന്നാണ്. അവിടെയാണ് ഭാരതീയര്‍ ചര്‍ച്ച ചെയ്യുന്ന ‘തുരീയം’ എന്ന നാലാം അവസ്ഥ പ്രസക്തമാകുന്നത്.
ഇത്രയും എഴുതിയത് ഇത്തവണത്തെ ഭാഷാപോഷിണി (വാര്‍ഷികപ്പതിപ്പ് ജൂണ്‍) യില്‍ സ്വപ്‌നങ്ങളെ വിശദമായി ചര്‍ച്ച ചെയ്യുന്ന ഒരു കൂട്ടം ലേഖനങ്ങള്‍ ഉള്‍പ്പെടുത്തിയിരിക്കുന്നു എന്നതുകൊണ്ടാണ്. തീര്‍ച്ചയായും അഭിനന്ദനം അര്‍ഹിക്കുന്നു. സ്വപ്‌നത്തെ എഴുത്തുകാരനു നിഷേധിക്കാനാവില്ല. രേഖീയമായിട്ടുള്ള ആവിഷ്‌കാരങ്ങളില്‍ നിന്നും സാഹിത്യത്തെ മറ്റൊരുതലത്തിലേയ്ക്ക് കടത്തിക്കൊണ്ടു പോയത് സ്വപ്‌നത്തെക്കുറിച്ചുള്ള ഫ്രോയിഡിന്റെ അന്വേഷണങ്ങള്‍ പുറത്തു വന്നതിനുശേഷമാണ്. എന്നാല്‍ ഫ്രോയ്ഡ് തന്റെ സപ്തതി ആഘോഷവേളയില്‍ അലന്‍പോ, ഡോസ്റ്റോവ്‌സ്‌കി, ഷെല്ലി, ബ്ലേക് തുടങ്ങിയവരുടെ കൃതികളാണ് അബോധത്തെക്കുറിച്ച് അന്വേഷിക്കാന്‍ തന്നെ പ്രേരിപ്പിച്ചത് എന്ന് പറഞ്ഞതായി ചില നിരൂപകര്‍ സൂചിപ്പിച്ചിട്ടുണ്ട്. ചില എഴുത്തുകാരുടെ ബോധതലം സാധാരണത്വത്തെ കടന്നു നില്‍ക്കുകയും അവിടെ യുക്തി അപ്രസക്തമാവുകയും ചെയ്യുന്ന സന്ദര്‍ഭങ്ങള്‍ പണ്ടും ഉണ്ടായിട്ടുണ്ട്. അത്തരം അലൗകികത തെളിഞ്ഞുനില്‍ക്കുന്ന ഒരു കൃതിയാണ് ബാണഭട്ടന്റെ കാദംബരി. ലോകത്തിലെ ആദ്യ നോവലായ കാദംബരി മൊത്തത്തില്‍ റിയലിസത്തെ കടന്നു നില്‍ക്കുന്ന ഒരുതരം സ്വപ്‌നാടനമാണ്. എസ്.ടി കോളറിഡ്ജ് കുബ്ലാഖാന്‍ എന്ന തന്റെ കവിത എഴുതിയപ്പോള്‍ അതിന്റെ പേരിന്റെ ഒപ്പം A vision in Dream, A fragment എന്നുകൂടി ചേര്‍ത്തു. ‘കോളറിഡ്ജിന്റെ ക്രിസ്റ്റാബലും (Christ abel) ദ റൈം ഓഫ് ഏന്‍ഷ്യന്‍ മറൈനറും (The Rime of the Ancient Mariner) ഒക്കെ ഒരുതരം അബോധത്തിന്റെ സൃഷ്ടികള്‍ തന്നെയാണ്.
ഒന്നാം ലോകമഹായുദ്ധകാലത്ത് സൂറിച്ചില്‍ ഒത്തുകൂടിയ ലൂയി അരഗണ്‍, ആന്ദ്രേബ്രട്ടന്‍, ടിസ്റ്റന്‍ സാറാ തുടങ്ങിയ സര്‍റിയലിസ്റ്റുകള്‍ ‘ഡാഡായിസം’ എന്ന പേരില്‍ സര്‍ റിയലിസത്തിന്റെ ആദ്യരൂപം ആവിഷ്‌ക്കരിച്ചപ്പോള്‍ അവര്‍ പ്രഖ്യാപിച്ചത് സ്വപ്നത്തിന്റെ സാഹിത്യാവിഷ്‌കാരമാണ് എന്നായിരുന്നു. സ്വപ്നത്തിന്റെ ഏറ്റവും വലിയ ന്യൂനത അതിന് പൂര്‍വ്വാപരബന്ധം ഇല്ല എന്നുള്ളതാണ്. അതുകൊണ്ടുതന്നെ സ്വപ്നത്തിന്റെ നേരിട്ടുള്ള ആവിഷ്‌ക്കാരം സാഹിത്യമാവില്ല. സ്വപ്നം ആരംഭിക്കുന്ന പശ്ചാത്തലവുമായി ഒരു ബന്ധവുമില്ലാത്തിടത്താവും ചിലപ്പോള്‍ അവസാനിക്കുന്നത്. സ്വപ്‌നത്തിലെ കഥാപാത്രങ്ങള്‍ ചിലപ്പോള്‍ ഇടയ്ക്കുവച്ചു മാറിപ്പോകാം. ഇതൊക്കെക്കാരണം സ്വപ്‌നത്തെ നേരിട്ടാവിഷ്‌ക്കരിച്ച സാഹിത്യ കൃതികള്‍ അപ്രസക്തമായി. എന്നാല്‍ സ്വപ്‌നത്തില്‍ നിന്നും പ്രചോദനം നേടി അതിനെ ജാഗ്രത്തുമായി ബന്ധിപ്പിച്ച കൃതികള്‍ മികച്ച വിജയവും നേടി.
മലയാളത്തില്‍ എം.പി. നാരായണപിള്ളയും സേതുവും ഒക്കെ സര്‍ റിയലിസ്റ്റ് തന്ത്രങ്ങള്‍ പരീക്ഷിച്ചു നോക്കിയെങ്കിലും മലയാളത്തിലെ പൂര്‍ണമായും വിജയിച്ച ഒരേ ഒരു സര്‍റിയലിസ്റ്റ് നോവല്‍ സേതുവിന്റെ പാണ്ഡവപുരം മാത്രമാണ്. ‘പാണ്ഡവപുരം’ ഒരു സര്‍ റിയലിസ്റ്റ് കൃതിയാണെങ്കിലും അതു യുക്തിയെ പൂര്‍ണ്ണമായും ബഹിഷ്‌ക്കരിക്കുന്നില്ല എന്നതാണതിന്റെ വിജയത്തിനാധാരം. യുക്തിയെ പൂര്‍ണ്ണമായും ഉപേക്ഷിച്ച സ്വപ്‌നാഖ്യാനങ്ങള്‍ സാഹിത്യത്തില്‍ നിന്നും പുറം തള്ളപ്പെട്ടു. ഭാഷാപോഷിണി അതിന്റെ പഴയ നിലവാരത്തിലേയ്ക്കു മടങ്ങുന്നതായി ഇപ്പോഴത്തെ ലക്കങ്ങള്‍ സൂചിപ്പിക്കുന്നു. സാഹിത്യ മാത്ര ചര്‍ച്ചയ്ക്കായി അതിനെ നിലനിര്‍ത്തേണ്ടത് പഴയകാലത്തെ ഭാഷാപോഷിണിയുടെ പ്രതാപത്തെ പുതുകാലത്തിനു നിവേദിക്കാന്‍ ആവശ്യമാണ്.
ലോകോത്തര ചലച്ചിത്രകാരനായിരുന്നിട്ടും സ്വന്തം അഭിപ്രായങ്ങള്‍ അവതരിപ്പിച്ചാല്‍ കേരള സമൂഹത്തിലും കപടമാധ്യമങ്ങളുടെ മുന്‍പിലും പിടിച്ചുനില്‍ക്കാനാവില്ല എന്ന തിരിച്ചറിവുകൊണ്ടു മാത്രം മോദി വിരുദ്ധതയും ഇടതുപക്ഷ സ്‌നേഹവും അഭിനയിച്ചു നടക്കുന്ന പഴയ സ്വതന്ത്ര ചലച്ചിത്രകാരന്‍ അടൂര്‍ഗോപാലകൃഷ്ണന്‍ എഴുതുന്ന ‘റാഷോമോന്‍’ വിവരണവും ഈ ലക്കം ഭാഷാപോഷിണിയില്‍ ഉണ്ട്. ഇപ്പോഴും ലോക ചലച്ചിത്ര വേദിയില്‍ നിന്നും അകിരകുറസോവ എന്ന പേരും അദ്ദേഹത്തിന്റെ റാഷോമോനും ഇറങ്ങിപ്പോകുന്നില്ല എന്നത് അത്ഭുതം ആണ്. ജാപ്പനീസ് ഭാഷയുടെ സങ്കീര്‍ണതമൂലം അവരുടെ സാഹിത്യവും കലയും ഒന്നും നമുക്കു പ്രാപ്യമാകുന്നില്ല. എന്നാല്‍ മനസ്സിലാക്കിയവ പാശ്ചാത്യ ലോകത്തെ പിന്‍തള്ളാന്‍ പോന്ന ഉള്‍ക്കരുത്ത് ഉള്ളവയാണ് എന്നത് വ്യക്തം. പാശ്ചാത്യ സമൂഹത്തെക്കാള്‍ ‘ഡയനമിക്’ ആയിരുന്നു ജാപ്പനീസ് സമൂഹം എന്നതു കൊണ്ട് അവരുടെ കലാലോകവും ഡയനമിക് ആണ്.
‘റാഷോമോന്‍ ഇഫക്ട്’ ഇന്നും ലോകസിനിമയില്‍ തങ്ങിനില്‍ക്കുന്നു. മലയാളത്തില്‍ അരവിന്ദന്‍ എന്ന നല്ല ചലച്ചിത്രകാരന്റെ മോശം രചനകളില്‍ ഒന്നായ ‘മാറാട്ടം’, റാഷോമോന്റെ ഒരു നിര്‍ജീവാനുകരണമായിരുന്നെന്നു ചിത്രം കണ്ട ആര്‍ക്കും മനസ്സിലാകും. അനുകരണത്തെക്കുറിച്ച് ചിലര്‍ ഉന്നയിക്കുന്ന അടിസ്ഥാനരഹിതമായ ആരോപണങ്ങളോട് എനിക്കു യോജിപ്പില്ല. എന്നാല്‍ മാറാട്ടത്തെക്കുറിച്ചു പറഞ്ഞത് അടിസ്ഥാനരഹിതമാണെന്ന് രണ്ടു ചലച്ചിത്രങ്ങളും കണ്ടവരാരും പറയുമെന്നു തോന്നുന്നില്ല.