Saturday, June 28, 2025
  • Kesari Digital
  • Book Store
  • Subscribe Print Edition
  • Membership
  • My Account
  • Log In
Kesari Weekly
  • ഹോം
  • മുഖപ്രസംഗം
  • മുഖലേഖനം
  • വെബ് സ്പെഷ്യൽ
  • ലേഖനം
  • ആർഷം
  • More …
    • English News
    • അഭിമുഖം
    • വീഡിയോ
    • വാർത്ത
    • ബാലഗോകുലം
    • ഇതുകേട്ടില്ലേ?
    • വായനാവീഥി
    • പുസ്തകപരിചയം
    • വാരാന്ത്യ വിചാരങ്ങൾ
    • കഥ
    • കവിത
    • നോവൽ
    • അനുസ്മരണം
    • യാത്രാവിവരണം
    • കത്തുകൾ

No products in the cart.

Kesari Weekly
  • ഹോം
  • മുഖപ്രസംഗം
  • മുഖലേഖനം
  • വെബ് സ്പെഷ്യൽ
  • ലേഖനം
  • ആർഷം
  • More …
    • English News
    • അഭിമുഖം
    • വീഡിയോ
    • വാർത്ത
    • ബാലഗോകുലം
    • ഇതുകേട്ടില്ലേ?
    • വായനാവീഥി
    • പുസ്തകപരിചയം
    • വാരാന്ത്യ വിചാരങ്ങൾ
    • കഥ
    • കവിത
    • നോവൽ
    • അനുസ്മരണം
    • യാത്രാവിവരണം
    • കത്തുകൾ

No products in the cart.

Kesari Weekly

  • Home
  • Kesari Digital
  • Subscribe
  • Kesari English
  • Buy Books
Home മുഖലേഖനം

സുസ്ഥിര വികസനം കേരളത്തില്‍

ജേക്കബ് തോമസ് ഐപിഎസ് (റിട്ട ഡിജിപി)

Print Edition: 11 June 2021

സഖാ. പിണറായി വിജയന്‍ (എല്‍ഡിഎഫ്) സര്‍ക്കാര്‍ രണ്ടാമത് കേരളത്തില്‍ ഭരണച്ചുമതല ഏറ്റശേഷം നിരവധി പ്രഖ്യാപനങ്ങള്‍ നടത്തി. കേരളത്തില്‍ തീവ്രദാരിദ്ര്യം അഥവാ അതിദാരിദ്ര്യം അടുത്ത അഞ്ചുവര്‍ഷം കൊണ്ട് കുറയ്ക്കും എന്നതാണ് അതിലൊന്ന്. അതുപോലെ മറ്റൊരു പ്രഖ്യാപനമാണ് 25 വര്‍ഷം കൊണ്ട് കേരളത്തെ വികസിതരാജ്യങ്ങളുടെ നിലവാരത്തില്‍ എത്തിക്കും എന്നത്. മൂന്നാമത്തെ പ്രഖ്യാപനം, ചെല്ലാനം പോലെയുള്ള തീരദേശത്തെ കടലാക്രമണത്തിന് ശാശ്വത പരിഹാരം കാണും എന്നാണ്. ഇതൊക്കെ കേട്ടപ്പോള്‍ കഴിഞ്ഞ അഞ്ചുവര്‍ഷം കേരളത്തിന്റെ ഭരണച്ചുമതല ആര്‍ക്കായിരുന്നു എന്ന സംശയം എനിക്കുണ്ടായി. കഴിഞ്ഞ അഞ്ചുവര്‍ഷവും കേരളം ഭരിച്ചിരുന്നത് ആരായിരുന്നു?

അടുത്തിടെ ഇസ്രായേലില്‍ ഹമാസ് റോക്കറ്റാക്രമണത്തില്‍ ഇടുക്കിക്കാരിയായ സൗമ്യ സന്തോഷ് (32) കൊല്ലപ്പെട്ട വാര്‍ത്ത നമ്മള്‍ കണ്ടു. കേരളത്തിലെ ഉത്തരവാദപ്പെട്ടവരെല്ലാവരും അവരവരുടെ എഫ്ബി, ട്വിറ്റര്‍ അക്കൗണ്ടുകളിലൂടെ അഗാധമായ ദുഃഖവും അനുശോചനവും രേഖപ്പെടുത്തി. ഇപ്രകാരം രേഖപ്പെടുത്തിയ ചില നേതാക്കള്‍ മണിക്കൂറുകള്‍ക്കകം അനുശോചനക്കുറിപ്പിലെ ചില ഖണ്ഡികകള്‍ വെട്ടിത്തിരുത്തി. ഏകദേശം ഇരുപതിനായിരത്തോളം മലയാളികള്‍ ഇസ്രായേലില്‍ മരണപ്പെട്ട സൗമ്യ സന്തോഷിനെ പോലെ, ഹമാസിന്റെ റോക്കറ്റാക്രമണ ഭീഷണിയിലും അവിടെ ജോലി ചെയ്യുന്നുണ്ടെന്ന് പിന്നാലെ വന്ന വാര്‍ത്തകളില്‍ കണ്ടു. കേരളത്തില്‍ അതിദാരിദ്ര്യമില്ലെങ്കില്‍, കൊള്ളാവുന്ന ജീവിതസാഹചര്യങ്ങളുണ്ടായിരുന്നെങ്കില്‍ നമ്മുടെ പെണ്‍കുട്ടികള്‍ക്ക് ഇത്രയും അപകടസാധ്യത അവഗണിച്ച് ഇസ്രായേലിലൊക്കെ പോയി ജോലി ചെയ്യേണ്ടിവരുമായിരുന്നോ? ഇത് പോലെ ലക്ഷക്കണക്കിനു മലയാളികള്‍, മറ്റു സംസ്ഥാനങ്ങളിലും പോയി ജോലി ചെയ്യുന്നു.

എന്താണ് വികസനം?
കേരളം വികസനത്തിന്റെ പാതയിലാണ്. വികസന നയങ്ങളുണ്ട്, വികസനനായകരുണ്ട്, വികസന നടത്തിപ്പുകാരുണ്ട്, വികസന പദ്ധതികളുണ്ട്, വികസന ബജറ്റുകളുമുണ്ടായിട്ടുണ്ട്. ഇപ്രകാരമുള്ള വികസന നായകരുടെയും വികസന നടത്തിപ്പുകാരുടെയും ശ്രമഫലമായി കേരളത്തില്‍ നെടുമ്പാശ്ശേരി (1999) പോലുള്ള രാജ്യാന്തര വിമാനത്താവളങ്ങളുണ്ടായി. തിരുവനന്തപുരം ടെക്‌നോപാര്‍ക്ക് (1995), കായംകുളം താപവൈദ്യുതി (1998) നിലയമുണ്ടായി. ഇടുക്കി ജലവൈദ്യുതി (1976) പദ്ധതി ആരംഭിച്ചു. ഗോശ്രീ പാലങ്ങള്‍ (2003), ഇന്‍ഫോപാര്‍ക്ക് (2004), വല്ലാര്‍പാടം കണ്ടെയ്‌നര്‍ ടെര്‍മിനല്‍ (2011), കൊച്ചി മെട്രോ (2017), കണ്ണൂര്‍ വിമാനത്താവളം (2018), ഗെയില്‍ പൈപ്പ്‌ലൈന്‍ പദ്ധതി (2020), വിഴിഞ്ഞം രാജ്യാന്തര തുറമുഖം എന്നിവയൊക്കെ വികസനത്തിന്റെ നാഴികക്കല്ലുകളായി ചൂണ്ടിക്കാണിക്കപ്പെടുന്നു. എന്നാല്‍ വികസന നായകര്‍ക്ക് നടപ്പാക്കാന്‍ പറ്റാതെ പോയ പ്രധാന പദ്ധതികളുമുണ്ട്. ഉദാഹരണം കുട്ടനാട് പാക്കേജ്, ഇടുക്കി പാക്കേജ്, തീരദേശ ജലഗതാഗതം, ഉള്‍നാടന്‍ ജലഗതാഗതം, അട്ടപ്പാടിവികസനം, തീരദേശ വികസനം, വാട്ടര്‍ഷെഡ് (നീര്‍മറി പ്രദേശം) മാനേജ്‌മെന്റ്, വ്യവസായ ഇടനാഴി, ദാരിദ്ര്യനിര്‍മാര്‍ജനം, എല്ലാവര്‍ക്കും സുരക്ഷിത കുടിവെള്ളം തുടങ്ങിയവ. സഖാവ് സി. അച്യുതമേനോന്‍ മുഖ്യമന്ത്രിയായിരുന്ന കാലത്താണ് കേരളത്തില്‍ ശാസ്ത്രസാങ്കേതിക സ്ഥാപനങ്ങള്‍ സ്ഥാപിച്ച് വികസനത്തിനുള്ള മെച്ചപ്പെട്ട അടിത്തറ സൃഷ്ടിച്ചത്. അതുപോലെ കര്‍ഷകരുടെ ഉന്നമനത്തിന് കാര്‍ഷിക സര്‍വകലാശാല, മത്സ്യത്തൊഴിലാളികളുടെ ഉന്നമനത്തിന് ഫിഷറീസ് സര്‍വകലാശാല, ക്ഷീരമേഖലയുടെ വികസനത്തിന് വെറ്ററിനറി സര്‍വകലാശാല, സമ്പൂര്‍ണ ആരോഗ്യമേഖലയുടെ വികസനത്തിനായി ആരോഗ്യ സര്‍വകലാശാല, സാങ്കേതിക മുന്നേറ്റത്തിന് സാങ്കേതിക സര്‍വകലാശാല, കേന്ദ്ര സര്‍വകലാശാല എന്നിവയൊക്കെ പിന്നാലെ നിലവില്‍ വന്നു. നമ്മുടെ ആസൂത്രണ ബോര്‍ഡിന്റെയും സര്‍ക്കാര്‍ വികസന നായകരുടെയും ഇപ്രകാരമുള്ള പദ്ധതികള്‍ക്കു പുറമെ സ്വകാര്യ മേഖലയില്‍ ലോകോത്തര മാളുകളും സ്വര്‍ണ-വസ്ത്രവ്യാപാരശാലകളും മള്‍ട്ടി സ്‌പെഷ്യാലിറ്റി ആശുപത്രികളും അത്യാധുനിക ആംബുലന്‍സുകളും സീപ്ലെയ്ന്‍ പദ്ധതിയും, റിസോര്‍ട്ടുകളും, കണ്‍വെന്‍ഷന്‍ സെന്റര്‍, ഒക്കെ കേരളത്തില്‍ പ്രവര്‍ത്തിക്കുന്നു.

കേരള വികസനത്തിനായി ഫണ്ട് സ്വരൂപിക്കാന്‍ ബാറുകളും ബിവറേജസ് കോര്‍പ്പറേഷനും അതിന്റെ ശാഖകളും ലോട്ടറി കച്ചവടക്കാരും സഹകരണസംഘങ്ങളും കിഫ്ബിയും കെഎസ്എഫ്ഇയും ഉണ്ട്. 2016ല്‍ ഇപ്രകാരമുള്ള വികസനപദ്ധതികള്‍ക്കുവേണ്ടി അതുവരെ ഭരിച്ച 12 ജനാധിപത്യ സര്‍ക്കാരുകള്‍ മൊത്തമായി എടുത്ത കടം ഒരു ലക്ഷത്തി അറുപതിനായിരം (1,60,000) കോടി രൂപ ആയിരുന്നെങ്കില്‍ കഴിഞ്ഞ അഞ്ചുവര്‍ഷം കൊണ്ട് മൂന്നു ലക്ഷത്തി ഇരുപതിനായിരം (3,20,000) കോടിയിലേക്ക്, കടം വികസിപ്പിക്കാന്‍ , വികസന നായകര്‍ക്കു സാധിച്ചു.

മേല്‍പ്പറഞ്ഞ വികസനങ്ങളെല്ലാം സുസ്ഥിരവികസനം എന്ന നമ്മുടെ പ്രഖ്യാപിത വികസനനയത്തിന്റെ നിര്‍വചനങ്ങളില്‍ വരുന്നവയാണോ എന്ന് പരിശോധിക്കാം.

സുസ്ഥിര വികസനം
ഒരു ഭൂപ്രദേശത്തിന്റെ പരിസ്ഥിതി, മുമ്പുണ്ടായിരുന്നതിനെക്കാള്‍ മെച്ചപ്പെട്ടതാക്കി വരുംതലമുകള്‍ക്ക് കൈമാറുന്ന ശൈലിയിലുള്ള വികസനം എന്നു സുസ്ഥിര വികസനത്തെ മനസിലാക്കാം. 1987ല്‍ ആദ്യമായി സുസ്ഥിരവികസനത്തെക്കുറിച്ച് നിര്‍വചിച്ചപ്പോള്‍ സാമൂഹ്യവും സാമ്പത്തികവും പാരിസ്ഥിതികവുമായ ഘടകങ്ങള്‍ സന്തുലനം ചെയ്തുള്ള നടപടികളും പ്രവര്‍ത്തനങ്ങളും മാത്രമേ നടത്താവൂ എന്ന ഐക്യരാഷ്ട്രസഭയുടെ നിലപാട് എല്ലാ രാജ്യങ്ങളും പിന്നീട് അംഗീകരിച്ചു. ഐക്യരാഷ്ട്രസഭ അടുത്തകാലത്ത് സുസ്ഥിരവികസന ലക്ഷ്യങ്ങളെന്ന പേരില്‍ 17 ഓളം കാര്യങ്ങള്‍ (ടഉഏ) പ്രഖ്യാപിച്ചു. ഇന്ത്യ ഉള്‍പ്പെടെയുള്ള 193 രാജ്യങ്ങളും ഈ 17 സുസ്ഥിരവികസന വിഷയങ്ങള്‍ തങ്ങളുടെ വികസന അജണ്ടയാക്കി. അവയില്‍ ചിലതാണ് ആരോഗ്യം, ശുദ്ധജലം, വിദ്യാഭ്യാസം, ഭക്ഷണം, ഊര്‍ജം, സമാധാനം, ദാരിദ്ര്യമില്ലായ്മ, അഴിമതി ഇല്ലായ്മ എന്നിവ.

ജനാധിപത്യസര്‍ക്കാര്‍ കേരളത്തില്‍ വികസനനായകത്വം ഏറ്റെടുത്ത് 1957ലെ കേരളത്തിന്റെ പാരിസ്ഥിതിക അവസ്ഥയും ഇന്നത്തെ അവസ്ഥയും താരതമ്യം ചെയ്താല്‍ സാമൂഹ്യ സാമ്പത്തിക പാരിസ്ഥിതിക സന്തുലിതവികസനം അല്ല ഉണ്ടായതെന്ന് വ്യക്തമാകും. സുസ്ഥിരവികസനത്തിന്റെ നിര്‍വചനമനുസരിച്ച്, കേരളത്തിലെ വനങ്ങളും, പുഴകളും, കുളങ്ങളും, മലകളും ഒക്കെ മെച്ചമാകണമായിരുന്നു. 50 വര്‍ഷം മുമ്പ് നമ്മുടെ പുഴകളിലെ വെള്ളം കുടിക്കാനും കുളിക്കാനും ഒക്കെ ഉപയോഗിച്ചിരുന്നു. മാത്രമല്ല എല്ലാ മാസങ്ങളിലും പുഴകളില്‍ വെള്ളവുമുണ്ടായിരുന്നു. കടലാക്രമണത്തില്‍ എല്ലാ വര്‍ഷവും വീടുകള്‍ നശിക്കുന്നതും കടല്‍ കരയ്ക്കു കയറുന്നതും അരനൂറ്റാണ്ടു മുമ്പ് ഇന്നത്തെ അത്ര പ്രശ്‌നമായിരുന്നില്ല. കാരണം അന്ന് മണല്‍ മാഫിയ ഇല്ലായിരുന്നു. ഹാര്‍ബര്‍ എന്‍ജിനീയറിംഗ് വകുപ്പ് ഇല്ലായിരുന്നു. തീരദേശ വികസന കോര്‍പ്പറേഷന്‍ ഇല്ലായിരുന്നു. അമ്പതുവര്‍ഷം മുമ്പ് കൊതുകിന്റെ ആക്രമണം ചേര്‍ത്തലയിലും ആലപ്പുഴയിലും മാത്രമാണ് രൂക്ഷമായിരുന്നത്. അന്ന് കേരളം ഇന്നത്തെപോലെ പ്രമേഹരോഗികളുടെ എണ്ണത്തിലും അര്‍ബുദരോഗികളുടെ എണ്ണത്തിലും ഒന്നാം സ്ഥാനത്തായിരുന്നില്ല. അന്ന് ഏകദേശം ഒമ്പതുലക്ഷം ഹെക്ടറില്‍ നെല്‍കൃഷി ചെയ്തിരുന്നു. ആ പാടങ്ങള്‍ ഇന്ന് രണ്ടുലക്ഷം ഹെക്ടറാക്കി ചുരുക്കി. അന്ന് പാടങ്ങളൊക്കെ വികസനകേന്ദ്രങ്ങളായിരുന്നില്ല. അന്ന് ഏത്തപ്പഴത്തിനും ചെറുപഴങ്ങള്‍ക്കും സാമ്പാര്‍കൂട്ടിനും അവിയല്‍കൂട്ടിനും നാളീകേരത്തിനും തമിഴ്‌നാട്ടില്‍ നിന്നുവരുന്ന ലോറികളെ ആശ്രയിക്കേണ്ട അവസ്ഥ ഉണ്ടായിരുന്നില്ല. അപ്പോള്‍ കഴിഞ്ഞ അമ്പതുവര്‍ഷത്തെ വികസനം കൊണ്ട് കേരളം കൂടുതല്‍ സംശുദ്ധമായോ സമൃദ്ധമായോ സുസ്ഥിരമായോ എന്നത് വലിയ പഠനങ്ങള്‍ കൂടാതെ തന്നെ തിരിച്ചറിയാനാകും.

വികസനത്തിന് ഭീഷണി
സുസ്ഥിരവികസനത്തിനും അതുപോലെ സംശുദ്ധ ഭൂമിക്കും സമൃദ്ധിക്കും ഏറ്റവും ഭീഷണിയായിട്ടുള്ളത് രണ്ടുകാര്യങ്ങളാണ്. ഒന്നാമത്തേത് ജനസംഖ്യാവര്‍ധനവാണ്. ഇന്ന് കേരളത്തിലെ ജനസംഖ്യ ഏകദേശം 340 ലക്ഷമാണെങ്കില്‍ നൂറു വര്‍ഷം മുമ്പ് 1921 ല്‍ അത് വെറും 78 ലക്ഷമായിരുന്നു. 2000 വര്‍ഷങ്ങള്‍ക്കു മുമ്പും റോമന്‍ സാമ്രാജ്യവുമായിട്ടൊക്കെ വാണിജ്യത്തിലേര്‍പ്പെട്ടിരുന്ന, അതി സമ്പന്നമായിരുന്ന കേരളത്തില്‍ നൂറ്റാണ്ടുകളായി ജനസംഖ്യയിലുണ്ടായ വര്‍ധന 1921 വരെ വെറും 78 ലക്ഷമായിരുന്നത് കഴിഞ്ഞ ഒരു നൂറ്റാണ്ടുകൊണ്ട് നാലിരട്ടിയിലധികമായത് സുസ്ഥിരവികസനത്തിന് ഏറ്റവും വലിയ ഭീഷണിയാണ്. തത്ഫലമായി നാം കാടുകളിലേക്ക് കുടിയേറി, കായലുകളിലേക്ക് കുടിയേറി, കണ്ടല്‍കാടുകള്‍ നശിപ്പിച്ച് അവിടങ്ങളിലേക്ക് കുടിയേറി, ചതുപ്പ് നിലങ്ങളിലേക്ക് കുടിയേറി, വന്യജീവി കേന്ദ്രങ്ങളിലേക്ക് കുടിയേറി. അതുപോലെ 1970 ല്‍ തുടങ്ങിയ ലക്ഷംവീട് പദ്ധതി ഉള്‍പ്പെടെ അടുത്തകാലത്ത് ഏറെ ശ്രദ്ധിക്കപ്പെട്ട ലൈഫ് മിഷന്‍ പദ്ധതി വരെ വീട് നിര്‍മിക്കാനും നിര്‍മിക്കാന്‍ പാടില്ലാത്തിടത്തുമൊക്കെ നിര്‍മിച്ചതുകൊണ്ട് മണ്ണിടിച്ചിലില്‍ മിക്കവര്‍ഷങ്ങളിലും ജീവനുകള്‍ നഷ്ടമാകുകയും മഴക്കാലത്ത് വീടുകളില്‍ വെള്ളം കയറുകയും ദുരിതാശ്വാസക്യാമ്പുകള്‍ വര്‍ഷംതോറും തുടങ്ങുകയും ഒക്കെ ചെയ്യേണ്ട ഗതികേടിലായി. വോട്ടു കൂടുതല്‍ കിട്ടുന്ന പ്രദേശങ്ങളിലേക്ക് എംഎല്‍എ റോഡ് പദ്ധതിപ്രകാരം റോഡുകള്‍ നിര്‍മിച്ചതും പരിസ്ഥിതിക്ക് വലിയ ദോഷമുണ്ടാക്കി. റോഡ് നിര്‍മിക്കാന്‍ പാടില്ലാത്ത സ്ഥലങ്ങളിലൊക്കെ പ്രത്യേകിച്ചും പാടങ്ങളുടെ നടുവില്‍ കൂടി നികത്തി മണ്ണിട്ട് പൊക്കി റോഡ് നിര്‍മിച്ചത് കേരളത്തിലെ വാട്ടര്‍സൈക്കിള്‍ (ജലചംക്രമണം) താറുമാറാക്കി. പുതിയ റോഡുകള്‍ വന്നപ്പോള്‍ അതനുസരിച്ച് വാഹനങ്ങളുടെ എണ്ണവും കൂടി. ആ വാഹനങ്ങളില്‍ ഇന്ധനം നിറയ്ക്കാന്‍ നൂറു കണക്കിന് പെട്രോള്‍ പമ്പുകള്‍ വന്നു. ഈ പെട്രോള്‍ കത്തിച്ച് ആകാശത്തേക്ക് വിട്ടപ്പോള്‍ അന്തരീക്ഷം മലിനമായെന്നു മാത്രമല്ല ആഗോളതാപനത്തിനും കാലാവസ്ഥാവ്യതിയാനത്തിനും നമ്മുടെതായ സംഭാവനകള്‍ നല്‍കുകയും ചെയ്തു.

രണ്ടാമത്തെ ഭീഷണി ഭരണനേതൃത്വത്തിന്റെ നിലപാടും നയങ്ങളും ഭരണനിര്‍വഹണവു (ഗവേര്‍ണന്‍സ്) മാണ്. സുസ്ഥിരവികസനത്തിന്റെ ഭാഗമായി കേള്‍ക്കുന്ന ചില പദങ്ങളാണ് പരിസ്ഥിതി ആഘാത പഠനം, പരിസ്ഥിതി ക്ലിയറന്‍സ്, പരിസ്ഥിതി ആഡിറ്റ്, ജൈവവൈവിധ്യം, ജൈവവൈവിധ്യ രജിസ്റ്റര്‍, ക്യാരീയിംഗ് കപ്പാസിറ്റി, ഇക്കോ സിസ്റ്റം ഹെല്‍ത്ത്, ഇക്കോ സിസ്റ്റം സര്‍വീസസ്, എന്‍വയോണ്‍മെന്റല്‍ ഗുഡ്‌സ് ആന്റ് സര്‍വീസസ്, കാലാവസ്ഥാ വ്യതിയാനം, കാര്‍ബണ്‍ ന്യൂട്രണ്‍, എനര്‍ജി പോസിറ്റീവ്, വാട്ടര്‍ പോസിറ്റീവ്, സീറോ വെയ്സ്റ്റ് എന്നിവയൊക്കെ. ഇവ പൂര്‍ണമായും മനസ്സിലാക്കി ഭരിക്കുന്ന ലോകത്തേറ്റവും മുന്‍പന്തിയില്‍ നില്‍ക്കുന്നത് ഫിന്‍ലാന്‍ഡ്, ഡെന്‍മാര്‍ക്ക്, നോര്‍വെ സ്വീഡന്‍, സ്വിറ്റ്‌സര്‍ലാന്‍ഡ്, നെതര്‍ലാന്‍ഡ്, ന്യൂസ്‌ലാന്‍ഡ് തുടങ്ങിയ രാജ്യങ്ങളാണ്. ഈ രാജ്യങ്ങളാണ് ഹാപ്പിനസ് ഇന്‍ഡക്‌സ് (ഏറ്റവും സന്തോഷം അനുഭവിക്കുന്നവര്‍) പട്ടികയില്‍ ഏറ്റവും മുന്നില്‍ നില്‍ക്കുന്നത്. ഇതേ രാജ്യങ്ങളാണ് ട്രാന്‍സ്പരന്‍സി ഇന്റര്‍നാഷണലിന്റെ കണക്കനുസരിച്ച് അഴിമതി ഏറ്റവും കുറഞ്ഞ രാജ്യങ്ങള്‍. ഈ രാജ്യങ്ങളാണ് ഡെമോക്രസി ഇന്‍ഡക്‌സില്‍ (ജനാധിപത്യ സൂചിക) ഏറ്റവും മുകളില്‍ നില്‍ക്കുന്നത്. പാരിസ്ഥിതിക വിഷയങ്ങളിലും ഈ രാജ്യങ്ങള്‍ ഏറ്റവും റിസ്‌ക് (ഭീഷണി) കുറഞ്ഞ രാജ്യങ്ങളുടെ പട്ടികയിലാണ്. ഗവേര്‍ണന്‍സ് (ഭരണനിര്‍വഹണ) ഇന്‍ഡക്‌സിലും ഈ രാജ്യങ്ങള്‍ മുന്‍പന്തിയിലാണ്. അതുകൊണ്ട് അഴിമതി ഇല്ലാതെ ഒരു പ്രദേശത്തെ വിഭവങ്ങള്‍ ജനങ്ങളുടെ ഉന്നമനത്തിനു മാത്രം വിനിയോഗിക്കുന്ന ശരിയായ സുസ്ഥിരവികസന അറിവുകള്‍ പ്രയോഗിക്കുന്ന രാജ്യങ്ങളിലെ ജനം കൂടുതല്‍ ആരോഗ്യത്തോടെ സന്തോഷത്തോടെ സമാധാനത്തോടെ ജീവിക്കുന്നു. ഗവേര്‍ണന്‍സ് മോശമായ രാജ്യങ്ങളില്‍ ജലം മലിനമാകുന്നു, ഭക്ഷണപദാര്‍ഥങ്ങള്‍ വിഷലിപ്തമാകുന്നു, അന്തരീക്ഷ മലിനീകരണത്തിന് അളവുണ്ടാകില്ല, ജൈവവൈവിധ്യം നിലനിര്‍ത്തുന്നതിന് താല്പര്യമുണ്ടാകില്ല. മരുന്നുകള്‍ക് ഗുണനിലവാരമുണ്ടാകില്ല. ജനക്ഷേമത്തെക്കാള്‍ സ്വന്തം പാര്‍ട്ടിയുടെയും സ്വന്തക്കാരുടെയും ക്ഷേമമായിരിക്കും മുന്‍ഗണന. അത്തരം രാജ്യങ്ങളില്‍ സുസ്ഥിരവികസനത്തിന്റെ മൂന്ന് ‘പി’ കളായ പ്ലാനറ്റ് (ഭൂമി), പീപ്പിള്‍ (മനുഷ്യര്‍), പ്രോഫിറ്റ് (ലാഭം) എന്നിവയില്‍ ലാഭ(പ്രോഫിറ്റ്)ത്തിനുമാത്രം പ്രാമുഖ്യം കൊടുക്കും. ഭൂമിയെപ്പറ്റി ചിന്തിക്കാതെയുള്ള ഭരണം നാടിനെയും നാട്ടുകാരെയും പലവിധ പ്രകൃതിക്ഷോഭങ്ങളിലേക്കും കെടുതികളിലേക്കും രോഗങ്ങളിലേക്കും മാനസികാസ്വാസ്ഥ്യങ്ങളിലേക്കും അക്രമവാസനകളിലേക്കും ഒക്കെ തള്ളിവിടും.

ഇക്കോസിസ്റ്റം നിലനിര്‍ത്തണം
സുസ്ഥിരവികസന നിലപാടും നയവും നടപടികളും ഉള്ള ഭരണനേതൃത്വം ഇക്കോസിസ്റ്റത്തിന് (പരിസ്ഥിതി സന്തുലനം) പ്രാധാന്യം നല്‍കും. ഒരോ ഇക്കോ സിസ്റ്റത്തിനും അതിന്റേതായ സന്തുലിതാവസ്ഥയുണ്ട്, അതിന്റേതായ പ്രത്യേക ജൈവവൈവിധ്യതയുണ്ട്, മറ്റ് പ്രകൃതിഘടകങ്ങളുമുണ്ട്. ഇവയില്‍ മാറ്റം വരികയോ ജൈവവൈവിധ്യത്തില്‍ ഒരു ജീവി കൂടുകയോ കുറയുകയോ ചെയ്താലും ഇക്കോ സിസ്റ്റം താളം തെറ്റും. പത്തുവര്‍ഷം മുമ്പുവരെ മനുഷ്യന്‍ ഇക്കോസിസ്റ്റത്തിന്റെ ഭാഗമാണെന്നും ഇക്കോ സിസ്റ്റമെന്നു പറയുന്നത് ഒരു സമതലമോ ഒരു മലഞ്ചെരിവോ ഒരു പട്ടണമോ ഒരു ഗ്രാമമോ ഒരു തടാകമോ എന്നൊക്കെയാണ് പൊതുവെ ചിന്തിച്ചിരുന്നത്. എന്നാല്‍ കഴിഞ്ഞ പത്തുവര്‍ഷത്തെ ഗവേണത്തില്‍ മനുഷ്യന്‍ സ്വയം ഒരു ഇക്കോ സിസ്റ്റമാണെന്ന ഫലങ്ങള്‍ പുറത്തുവന്നു. മനുഷ്യശരീരത്തില്‍ തന്നെ 380 ട്രില്യണ്‍ വൈറസുകള്‍ സ്ഥിരമായി ജീവിക്കുന്നു. കൂടാതെ ബാക്ടീരിയകളും ഫംഗസുകളും ഒക്കെ ഓരോ മനുഷ്യശരീരത്തിലും സ്ഥിരമായി ഉണ്ട്. മനുഷ്യന്റെ ഓരോ അവയവത്തിലും ഉള്ള ഇത്തരം വൈറസുകളുടെ കൂട്ടത്തിനെ വൈറോം എന്നു പറയുന്നു. അപ്രകാരം ഓറല്‍ (വായ്) വൈറോം, ലംഗ് (ശ്വാസകോശം) വൈറോം, സ്റ്റൊമക് (ആമാശയ) വൈറോം തുടങ്ങി പ്രത്യേകഘടനയുള്ള ജൈവവൈവിധ്യകേന്ദ്രങ്ങളാണ്. മനുഷ്യശരീരത്തില്‍ ഏറ്റവും അണുവിമുക്തം ആണെന്ന് കരുതപ്പെട്ടിരുന്ന സെറിബ്രോ സ്‌പൈനല്‍ ഫ്‌ളൂയിഡില്‍ വരെ സ്ഥിരമായി വൈറസുകള്‍ ജീവിക്കുന്നു എന്ന് 2019 ലെ പഠനങ്ങള്‍ തെളിയിച്ചു. മനുഷ്യന്റെ ശ്വാസകോശത്തില്‍ 19 ഓളം വൈറസ് കുടുംബങ്ങളുണ്ട്. അതില്‍ ഒരു കുടുംബം മാത്രമാണ് കൊറോണ വൈറസ്. മനുഷ്യശരീരത്തിലെ ഈ ജൈവവൈവിധ്യം നമുക്ക് ദോഷങ്ങളെക്കാള്‍ ഏറെ ഗുണങ്ങളാണ് നല്‍കുന്നത്. പക്ഷേ നമ്മള്‍ കഴിക്കുന്ന ഭക്ഷണപദാര്‍ഥങ്ങളിലും പച്ചക്കറികളിലും ഉപയോഗിച്ചിരിക്കുന്ന കീടനാശിനികളും രാസവസ്തുക്കളും അല്ലെങ്കില്‍ കുടിക്കുന്ന പാലിലെ രാസപദാര്‍ഥം, ശ്വസിക്കുന്ന വായുവിലെ മലിനീകരണ ഘടകം ഒക്കെ ശരീരത്തിലെ ഈ ഇക്കോസിസ്റ്റത്തിന്റെ താളം തെറ്റിക്കുകയും രോഗങ്ങള്‍ വരാനുള്ള സാധ്യത വര്‍ധിപ്പിക്കുകയും ചെയ്യാം. ഇതുപോലെ തന്നെയാണ് നമ്മുടെ ഒരു തടാകത്തിലോ പുഴയിലോ ഒക്കെ പുറത്തുനിന്ന് എന്തെങ്കിലും കീടനാശിനിയോ രാസപദാര്‍ഥങ്ങളോ എത്തിയാല്‍ ആ ഇക്കോ സിസ്റ്റത്തിന്റെ ആരോഗ്യം നശിക്കുന്നതും. ജപ്പാനില്‍ ഉണ്ടായ മിനമോട്ടോ രോഗം, അമേരിക്കയില്‍ ഡിഡിടി വ്യാപകമായി ഉപയോഗിച്ചതു മൂലം റാഖേല്‍ കാഴ്‌സണ്‍ തന്റെ പുസ്തകത്തില്‍ അതിശയോക്തിയോടെ വിവരിച്ച സൈലന്റ് സ്പ്രിന്റ് എന്നിവയൊക്കെ പരിസ്ഥിതിയിലേക്ക് ഒരു രാസവസ്തു എത്തുമ്പോഴുണ്ടാകുന്ന അപകടം വെളിവാക്കുന്നു.

എന്താണ് പ്രതിവിധി?
അപകടമാണ്, കുഴപ്പമാണ് എന്നറിഞ്ഞാല്‍ പിന്നെ നമുക്ക് പ്രതിവിധി ചെയ്യേണ്ടേ? സുസ്ഥിരവികസനത്തിന് വിപരീതമായ വികസനനയം നടപ്പായാല്‍ അതിന്റെ ദുരന്തങ്ങളും ദുരിതങ്ങളും അനുഭവിക്കുന്നത് നമ്മളോരോരുത്തരും നമ്മുടെ കുടുംബങ്ങളും ഒക്കെയാണ്. അതുകൊണ്ട് ഭരണനയങ്ങളും നടപടികളും ഭരണനിര്‍വഹണവും എല്ലാം സുസ്ഥിരവികസനത്തിനായി ആകേണ്ടത് നമ്മുടെ വ്യക്തിപരമായ ആരോഗ്യത്തിന്റെയും സമാധാനത്തിന്റെയും കൂടി ആവശ്യമാണ്. സുസ്ഥിരവികസനം നടപ്പാക്കാന്‍ ആദ്യം ചെയ്യേണ്ടത് ഓരോ പ്രദേശത്തിന്റെയും തനതായ പാരമ്പര്യവും സംസ്‌കാരവും എന്തെന്നറിഞ്ഞ് അതിലൂന്നിയ വിദ്യാഭ്യാസവും ജീവിതക്രമവും ആവിഷ്‌കരിക്കുക എന്നതാണ്. ഓരോ പ്രദേശത്തെയും തനതായ ഇക്കോ സിസ്റ്റം ആ പ്രദേശത്തെ മനുഷ്യര്‍ക്ക് പ്രത്യേക സംസ്‌കാരവും ജീവിതരീതികളും രോഗപ്രതിരോധശേഷിയും നല്‍കുന്നു. ഓരോ ഇക്കോ സിസ്റ്റത്തില്‍ ജനിച്ചുജീവിക്കുന്ന മനുഷ്യരും അവിടുത്തെ സ്വാഭാവിക വിഭവങ്ങളും ജൈവവൈവിധ്യവും ഒക്കെ ഒരുമിച്ചാണ് രൂപപ്പെടു(കോ-എവല്യൂഷന്‍)ന്നത്. അതിനാല്‍ സുസ്ഥിരവികസനം മനുഷ്യാവകാശമായി കണ്ട് അതിനെതിരായ ഏതു നടപടിയെയും ചെറുക്കേണ്ടത് അത്യാവശ്യമാണ്.

രണ്ടാമതായി സുസ്ഥിരവികസനത്തിന് ആവശ്യം നമ്മുടെ സംസ്‌കാരത്തിലെ മൂല്യങ്ങളായ സത്യം, അസ്‌തേയം (മോഷ്ടിക്കാതിരിക്കല്‍, അഴിമതി നടത്താതിരിക്കല്‍ മറ്റൊരാളിന് അവകാശപ്പെട്ടത് സ്വന്തമാക്കാതിരിക്കല്‍), അഹിംസ (മറ്റൊരാള്‍ക്കു ഉപദ്രവമുണ്ടാകുന്നവ ചെയ്യാതിരിക്കല്‍) , അപരിഗ്രഹ ( അത്യാഗ്രഹം വെടിയല്‍) എന്നീ തത്ത്വങ്ങള്‍ വ്യക്തിജീവിതത്തില്‍ പാലിക്കാന്‍ വേണ്ടി സ്‌കൂളുകളിലും വീടുകളിലും മറ്റ് പഠനകേന്ദ്രങ്ങളിലും പരിശീലനത്തിന് അവസരം ഒരുക്കുക എന്നതാണ്. മൂന്നാമതായി നമ്മുടെ ഓരോ ആവശ്യങ്ങളും ആഗ്രഹങ്ങളും നമുക്കും മറ്റുള്ളവര്‍ക്കും സമൂഹത്തിനും പിന്നീട് എങ്ങനെ ഉപദ്രവമായി മാറും എന്നതിനെക്കുറിച്ചുള്ള ധാരണ ഉണ്ടാകലാണ്. ഇതുണ്ടാകാന്‍ പരിശീലനങ്ങളും പരസ്യങ്ങളും പ്രചാരണ പ്രവര്‍ത്തനങ്ങളും സര്‍ക്കാരിന്റെ വികസനനേട്ടങ്ങള്‍ പരസ്യം ചെയ്യുന്ന പിആര്‍ഡിയും സന്നദ്ധസംഘടനകളും ഒക്കെ ചെയ്യുക എന്നതാണ്. തിരഞ്ഞെടുപ്പ് സമയത്ത് കേരളത്തിലെ റോഡുകളില്‍ കണ്ടതു പോലെയുള്ള പരസ്യബോര്‍ഡുകള്‍ സുസ്ഥിരവികസന സന്ദേശങ്ങള്‍ ഉള്‍ക്കൊള്ളിച്ച് ഒരിക്കലെങ്കിലും നല്‍കാന്‍ പറ്റിയാല്‍ അത് വലിയ നേട്ടമാകും. പെട്രോളിന്റെ അനിയന്ത്രിതമായ ഉപയോഗം പരിസ്ഥിതിക്ക് ഹാനികരമാണ്, പ്രാദേശിക ഭക്ഷണമാണ് ഏറ്റവും ആരോഗ്യദായകം, മരങ്ങള്‍ നശിപ്പിച്ചാണ് വര്‍ത്തമാന പത്രങ്ങള്‍ക്കു വേണ്ട കടലാസ് നിര്‍മിക്കുന്നത്, കണ്ടല്‍ക്കാട് നശിപ്പിച്ചവര്‍ കടലാക്രമണത്തിന് കാരണക്കാര്‍, പാടംനികത്തിയവര്‍ വെള്ളപ്പൊക്കം കൊണ്ടുവന്നു തുടങ്ങിയ സന്ദേശങ്ങള്‍ സ്ലോഗനുകളാക്കി സമൂഹത്തിലെ എല്ലാതലങ്ങളിലും എത്തിക്കുക.

സുസ്ഥിരവികസനത്തെ വെളിവാക്കുന്ന ഉദാഹരണങ്ങള്‍ പ്രചരിപ്പിക്കുന്നതും സുസ്ഥിരവികസനത്തിന്റെ പ്രാധാന്യം എളുപ്പത്തില്‍ മനസ്സിലാക്കാന്‍ സഹായകമാകും. കേരളത്തിലെ മൂന്ന് പഞ്ചായത്തുകളിലെ വികസനനയങ്ങളും നടപടികളും താരതമ്യം ചെയ്താല്‍ സുസ്ഥിരവികസനം എന്തുകൊണ്ടും അത്യാവശ്യമാണ്, ലാഘവത്തോടെ കാണേണ്ട കാര്യമല്ല എന്ന് ബോധ്യമാകും. മലനാട്ടിലെ ഇടമലക്കുടി, ഇടനാട്ടിലെ കിഴക്കമ്പലം, തീരദേശത്തെ ചെല്ലാനം എന്നീ പഞ്ചായത്തുകളിലെ കഴിഞ്ഞ പത്തുവര്‍ഷത്തെ വികസനനേട്ടങ്ങളുടെ പട്ടിക (സുസ്ഥിരവികസന സൂചിക) അപഗ്രഥിച്ചാല്‍ വിലയേറിയ പാഠങ്ങള്‍ നമുക്ക് ലഭിക്കും. ഇടമലക്കുടിയില്‍ വികസനനായകര്‍ എത്തിച്ച റേഷന്‍കടയും പിന്നീട് വന്ന ആശുപത്രിയും; കിഴക്കമ്പലത്തെ ജൈവകൃഷിയും ജൈവ ഉത്പന്നങ്ങള്‍ക്കുള്ള വന്‍ഡിമാന്റും ക്രൈംനിരക്ക് കുറഞ്ഞതും; ചെല്ലാനം നിവാസികളുടെ പരിഭവങ്ങളും രോദനങ്ങളും എല്ലാം നല്ല പാഠങ്ങളാണ്.

തയ്യാറാക്കിയത് പ്രശാന്ത് ആര്യ

Share7TweetSendShare

Related Posts

ഭരണഘടന നിശ്ചലമായ നാളുകള്‍

അടിയന്തരാവസ്ഥയിലെ സംഘഗാഥ

ചെമ്പന്‍ ഭീകരതയ്ക്ക് ചരമക്കുറിപ്പ്‌

പരിവ്രാജകന്റെ മൊഴികൾ

ഓപ്പറേഷന്‍ സിന്ദൂര്‍- യുദ്ധത്തിന്റെ കല

ശാസ്ത്രത്തിന്റെ കരുത്തില്‍ കുതിച്ച് ഭാരതം

Kesari Shop

  • കേസരി ഡിജിറ്റല്‍ ആർക്കൈവ് 1951-2010 കേസരി ഡിജിറ്റല്‍ ആർക്കൈവ് 1951-2010 ₹1,500
  • കേസരി സ്മരണിക - സിംഹാവലോകനം @ 70 കേസരി സ്മരണിക - സിംഹാവലോകനം @ 70 ₹300 Original price was: ₹300.₹250Current price is: ₹250.
Follow @KesariWeekly

Latest

താലിബാനിസം തലപൊക്കുമ്പോള്‍

അടിയന്തരാവസ്ഥയുടെ ചരിത്രം അക്കാദമിക് വിഷയമാകണം: സജി നാരായണന്‍

രാജ്യത്തിനെതിരെ ഉള്ളിൽ നിന്ന് നിശ്ശബ്ദ യുദ്ധങ്ങൾ നടക്കുന്നു: ദത്താത്രേയ ഹൊസബാളെ

കേരളം സാഹിത്യകാരന്‍ വോള്‍ട്ടയറെ വായിച്ചു പഠിക്കൂ

ഭാരത-പാക്ക് സംഘർഷം: ചരിത്രം, വർത്തമാനം, ഭാവി

അടിയന്തരാവസ്ഥയുടെ 50-ാം വാർഷികം: ‘സ്മൃതി സംഗമം’ നാളെ കോഴിക്കോട് കേസരി ഭവനിൽ

വീഴ്ചയിൽ തളരാത്ത ഗരുഡനും നൂല് പൊട്ടിയ പട്ടവും

യോഗ ജീവിതത്തിന്റെ അവിഭാജ്യ ഘടകമായി മാറി: പ്രധാനമന്ത്രി നരേന്ദ്ര മോദി

വര: ഗിരീഷ്‌ മൂഴിപ്പാടം

രാമലക്ഷ്മണന്മാര്‍ മിഥിലയിലേക്ക് (വിശ്വാമിത്രന്‍ 47)

മോദി-കാര്‍ണി കൂടിക്കാഴ്ച: ഭാരത-കാനഡ ബന്ധം മെച്ചപ്പെടുന്നു

Load More

മേൽവിലാസം

പി.ബി. നമ്പര്‍: 616, 59/5944F9
കേസരി ഭവൻ
മാധവന്‍ നായര്‍ റോഡ്‌
ചാലപ്പുറം പോസ്റ്റ്
കോഴിക്കോട് 673 002
Phone: 0495 2300444, 2300477
Email: [email protected]

പത്രാധിപർ

Chief Editor: Dr. N. R. Madhu
Deputy Editor: C. M. Ramachandran
Email: [email protected]

  • Subscribe Print Edition
  • Kesari Digital
  • History of Kesari
  • Editors
  • Photo Gallery
  • Home
  • Advertise
  • About Us
  • Contact Us
  • Privacy Policy
  • Terms & Conditions

© Kesari Weekly. Tech-enabled by Ananthapuri Technologies

  • ഹോം
  • മുഖപ്രസംഗം
  • മുഖലേഖനം
  • ലേഖനം
  • Kesari Digital
  • Subscribe Print Edition
  • Buy Books
  • Log In
  • Membership
  • My Account
  • English News
  • അഭിമുഖം
  • വാർത്ത
  • ബാലഗോകുലം
  • വെബ് സ്പെഷ്യൽ
  • ആർഷം
  • ഇതുകേട്ടില്ലേ?
  • വായനാവീഥി
  • പുസ്തകപരിചയം
  • വാരാന്ത്യ വിചാരങ്ങൾ
  • കഥ
  • കവിത
  • നോവൽ
  • അനുസ്മരണം
  • യാത്രാവിവരണം
  • കത്തുകൾ
  • വീഡിയോ
  • About Us
  • Advertise
  • Contact Us
  • Privacy Policy
  • Terms & Conditions

© Kesari Weekly. Tech-enabled by Ananthapuri Technologies