ഓ.ഹെന്റി എന്ന വില്യംസിഡ്‌നി പോര്‍ട്ടര്‍ അവിചാരിതവ്യതിയാനങ്ങളുടെ കാഥികനാണ് (unexpected turn). ലോകസാഹിത്യത്തില്‍ ഹെന്റിയെപ്പോലെ ഈ രചനാതന്ത്രം ഇത്ര സമര്‍ത്ഥമായും സമൃദ്ധമായും പ്രയോഗിച്ച മറ്റു കഥാകൃത്തുക്കളില്ല. ‘സമൃദ്ധമായും’ എന്നു പറഞ്ഞതിനുകാരണം അദ്ദേഹത്തിന്റെ ഒട്ടുമിക്ക കഥകളിലും വായനക്കാരെ ഞെട്ടിക്കുന്ന ഒരന്ത്യം ഉണ്ടാവും എന്നതിനാലാണ്. കഥാസാഹിത്യത്തില്‍ തീര്‍ച്ചയായും റഷ്യയ്ക്കും ഫ്രാന്‍സിനുമൊക്കെ താഴെ നില്‍ക്കുന്ന ഇംഗ്ലീഷ് ഭാഷയില്‍ ഈ അമേരിക്കന്‍ എഴുത്തുകാരന്‍ ഒരു അത്ഭുതം തന്നെയാണ്. ഹെന്റിയുടെ മിക്കകഥകളും കേരളത്തില്‍ പാഠപുസ്തകങ്ങളില്‍ ചേര്‍ത്തിട്ടുള്ളവയായതിനാല്‍ അതൊന്നും ഇവിടെ ആവര്‍ത്തിക്കുന്നില്ല.
ഓ.ഹെന്റിയുടെ അധികം ആരും ശ്രദ്ധിക്കാത്ത ഒരു കഥയാണ് ‘ദ റൊമാന്‍സ് ഓഫ് എ ബിസി ബ്രോക്കര്‍’ (The Romance of a Busy Broker). മലയാളത്തില്‍ ‘വലിയതിരക്കുള്ള ഒരു ബ്രോക്കറുടെ പ്രണയം’ എന്നോ മറ്റോ പരിഭാഷ നടത്താം. കഥയില്‍ ഹാര്‍വി മാക്‌സ്‌വെല്‍ എന്ന കഥാപാത്രം ന്യൂയോര്‍ക്ക് സിറ്റിയിലെ ഒരു ബ്രോക്കറാണ്. അദ്ദേഹം ഒരു റോബോട്ടിനെപ്പോലെ പണിയെടുക്കുന്നു. തിരക്കുകാരണം പ്രണയിക്കാന്‍പോലും സമയം കിട്ടുന്നില്ല. ഒരു ദിവസം ഭ്രാന്തുപിടിച്ച തിരക്കിനിടയില്‍ ഓഫീസിലെ സ്റ്റെനോയായ ലെസ്‌ലിയോട് അയാള്‍ പ്രണയാഭ്യര്‍ത്ഥന നടത്തുന്നു. അന്തം വിട്ടുപോയ ലെസ്‌ലി ചോദിക്കുന്നു ”ഇതെന്തു മറവിയാണ്. ഇന്നലെ വൈകുന്നേരം നമ്മുടെ വിവാഹം കഴിഞ്ഞതല്ലേ”. കഥയുടെ അന്ത്യം പതിവു ഹെന്റി കഥപോലെ തന്നെ. സംഗതി കുറച്ച് അതിഭാവുകത്വമാണ്. സംശയമില്ല.
ഒരിക്കലും സംഭവിക്കാന്‍ ഇടയില്ലാത്ത പര്യവസാനമാണ് കഥയിലുള്ളത്. മനോരോഗിയല്ലാത്ത ഒരാളും ഇത്തരത്തിലൊരു മറവിയില്‍ വീണു പോകാനിടയില്ല. എന്നാല്‍ കഥാകൃത്ത് ഉദ്ദേശിച്ചത് അതൊന്നുമല്ല. പാശ്ചാത്യ സമൂഹത്തില്‍ ധനസമ്പാദനത്തിനുവേണ്ടി യന്ത്രങ്ങളെപ്പോലെ ഓടുന്ന മനുഷ്യന്‍ പലപ്പോഴും ജീവിക്കാന്‍ മറന്നുപോകുന്നു എന്ന യാഥാര്‍ത്ഥ്യം അവതരിപ്പിക്കുക മാത്രമേ എഴുത്തുകാരന്‍ ഉദ്ദേശിച്ചിട്ടുള്ളു. ഈ തിരക്കുകള്‍ കഥ, കവിത, സാഹിത്യം ഇവയൊക്കെ അപ്രസക്തമാക്കുന്നു. ‘പല കാര്യങ്ങളിലും പാശ്ചാത്യ സമൂഹത്തിന്റെ പരിച്ഛേദം പോലെ പെരുമാറുന്ന കേരളത്തില്‍ കഥ – കവിത – സാഹിത്യം എന്നിവയൊക്കെ അപ്രസക്തമാകുന്നത് മറ്റു പല രീതികളില്‍ കൂടിയാണ്.
‘പാശ്ചാത്യ സമൂഹത്തെ പോലെ എന്ന വാചകത്തില്‍ ‘പോലെ’ എന്നതിനു പ്രത്യേക പ്രസക്തിയുണ്ട്. പാശ്ചാത്യ സമൂഹം ഭൗതികമായി ആര്‍ജ്ജിച്ച നേട്ടങ്ങളുടെ അടുത്തെങ്ങും എത്താന്‍ കേരളത്തിനായിട്ടില്ല. ഈ അടുത്തെങ്ങും അതിനു കഴിയുമെന്നും തോന്നുന്നില്ല. കാരണം ഇന്നും സോഷ്യലിസ്റ്റ് മാതൃകയോടു പുലര്‍ത്തുന്ന ആഭിമുഖ്യം കേരളത്തെ കൂടുതല്‍ കൂടുതല്‍ ദാരിദ്ര്യത്തിലേയ്ക്ക് നയിച്ചുകൊണ്ടിരിക്കുന്നു.
ലോകത്തിന്റെ മറ്റൊരു മൂലയിലും കാണാത്ത 2 വ്യത്യസ്ത സാമൂഹ്യ ശക്തികള്‍ നമ്മുടെ സാംസ്‌കാരിക രംഗത്തെ കൈയടക്കാന്‍ ബോധപൂര്‍വ്വം പരിശ്രമങ്ങള്‍ നടത്തിക്കൊണ്ടിരിക്കുന്നു. ഒന്ന് കേരളത്തെ മതപരിവര്‍ത്തനത്തിലൂടെ തങ്ങളുടെ മതങ്ങളിലേക്ക് ആകര്‍ഷിക്കാനായി ഏതാണ്ടെല്ലാ ചാനലുകളും പത്രങ്ങളും വിലയ്‌ക്കെടുത്ത് പെട്രോ ഡോളര്‍ ശക്തികളുടെ പിന്‍ബലത്തോടെ നടക്കുന്ന പരിശ്രമവും മറ്റൊന്ന് മാവോയിസ്റ്റ് ഇവാന്‍ജലിസ്റ്റ് ശക്തികള്‍ നടത്തുന്ന രാജ്യവിരുദ്ധപ്രവര്‍ത്തനവുമാണ്. രണ്ടു ശക്തികളും മുഖ്യമായും ഉന്നംവെയ്ക്കുന്നത് താരതമ്യേന ദരിദ്രരായ ഹിന്ദുക്കളിലെ ദളിത് വിഭാഗത്തെയാണ്. മാവോയിസ്റ്റ് ഇവാന്‍ജലിസ്റ്റ് കൂട്ടുകെട്ടിന്റെ മുഖപത്രം എന്നു തന്നെ പറയാവുന്നതാണ് ‘പച്ചക്കുതിര’ എന്ന പ്രസിദ്ധീകരണം. നിരന്തരം ദളിത് വിഭാഗങ്ങളില്‍ പെട്ടവരെ തെറ്റിദ്ധരിപ്പിച്ച് മാവോയിസ്റ്റ് കൂടാരത്തിലേക്കും അതുവഴി തങ്ങളുടെ മതത്തിലേയ്ക്കും ആകര്‍ഷിക്കാനായി ഈ പ്രസിദ്ധീകരണം ദളിത് എഴുത്ത് എന്ന പേരില്‍ അപകടകരമായ രാജ്യവിരുദ്ധത പ്രചരിപ്പിക്കുന്നു.
പാശ്ചാത്യ സമൂഹത്തെപ്പോലെ പെരുമാറുന്ന ഒരു മുപ്പതു ശതമാനവും മതതീവ്രവാദ ആശയങ്ങള്‍ മതേതരത്വം എന്ന പേരില്‍ പ്രചരിപ്പിക്കുന്ന പകുതിയോളം പേരും ദേശസ്‌നേഹികളായ ഒരു ചെറു ന്യൂനപക്ഷവും നിരന്തരമായി ഇടപെട്ടുകൊണ്ടിരിക്കുന്ന ഒരു സാംസ്‌കാരിക ഭൂമികയില്‍ സാഹിത്യ ചര്‍ച്ചകള്‍ പൂര്‍ണ്ണമായും അപ്രസക്തമാണ്. എന്നാല്‍ ചില പൊടിപ്പുകള്‍ ചിലയിടങ്ങളില്‍ പ്രത്യക്ഷപ്പെടുന്നുണ്ട്. അത്തരത്തിലൊരു മുകുളമാണ് കഴിഞ്ഞ ഒരു പംക്തിയില്‍ ഞാന്‍ സൂചിപ്പിച്ച ‘പച്ച മലയാളം’ എന്ന മാസിക. പച്ചക്കുതിരയും പച്ചമലയാളവും ‘പച്ച’യിലാണ് ആരംഭിക്കുന്നതെങ്കിലും രണ്ടിന്റേയും ‘പച്ച’കള്‍ തമ്മില്‍ അജഗജാന്തരമുണ്ട്. ഒന്ന് പ്രകടമായ രാജ്യദ്രോഹം ഒന്ന് പ്രകടമായ സാഹിത്യാഭിരുചി.
പച്ചമലയാളം എന്ന ഈ മാസികയുടെ ഏപ്രില്‍ – മെയ് ലക്കം എനിക്ക് അയച്ചുകിട്ടിയിരിക്കുന്നു. പച്ചക്കുതിരയും എന്റെ മേശപ്പുറത്തിരിക്കുന്നു. പച്ച മലയാളം സഹിത്യ പ്രണയികളെ അത്ഭുതപ്പെടുത്തുന്ന തരത്തിലുള്ള വിഭവങ്ങളാല്‍ സമ്പന്നമായിരിക്കുന്നു. ഏറ്റവും പ്രധാനം വളരെ ആക്രമണോത്സുകമായ സാഹിത്യവിചാരണ നടത്തുന്ന എം.രാജീവ് കുമാറിന്റെ സാഹിത്യചോരണാന്വേഷണമാണ്. രാജീവ് കുമാറിന്റെ അഭിപ്രായത്തില്‍ ടി.പത്മനാഭന്‍, എം. മുകുന്ദന്‍, എന്‍.എസ്. മാധവന്‍, എം.പി.നാരായണപിള്ള ഇവരൊക്കെ സാഹിത്യമോഷ്ടാക്കളാണ്. അദ്ദേഹം പറയുന്ന എല്ലാകൃതികളും ഞാന്‍ വായിച്ചിട്ടില്ലാത്തതിനാല്‍ നിഷ്‌കൃഷ്ടമായ അഭിപ്രായം പറയുക സാധ്യമല്ല. വായിച്ചിട്ടുള്ളവ തന്നെ സൂക്ഷ്മമായി വായിച്ചിട്ടില്ല. പക്ഷെ പ്രത്യക്ഷത്തില്‍ ചോരണം പലതിലും കണ്ടെത്താനായില്ല എന്നു സമ്മതിക്കേണ്ടി വന്നിരിക്കുന്നു.
ടി.പത്മനാഭന്റെ പ്രകാശം പരത്തുന്ന പെണ്‍കുട്ടിയും മഖന്‍സിങ്ങിന്റെ മരണവും ഡോസറ്റോവ്‌സ്‌കിയുടെ””The Dream of a Ridiculous man”ന്റെ മോഷ ണമാണെന്ന് രാജീവ് കുമാറിന്റെ പക്ഷം. എന്റെ ഓര്‍മ്മയില്‍ അത്തരമൊരു സാദൃശ്യം കാണുന്നില്ല. ഇപ്പറഞ്ഞവ മൂന്നും ഞാന്‍ വായിച്ചിട്ടുള്ള കഥകളാണ്. ഏതെങ്കിലും തരത്തിലുള്ള ചെറിയ സാദൃശ്യങ്ങളെയൊക്കെ മോഷണം എന്നു പറയാനാവില്ല. അങ്ങനെ വിലയിരുത്തിയാല്‍ ആശാനും വള്ളത്തോളും ഉള്ളൂരുമൊക്കെ മോഷ്ടാക്കളാണ്. കാളിദാസകൃതികളില്‍ നിന്ന് ധാരാളം ശ്ലോകങ്ങള്‍ മൂന്നുപേരും അനുകരിക്കുന്നുണ്ട്. പക്ഷെ സാഹിത്യരംഗത്തെ അവരുടെ തലപ്പൊക്കം മൂലം ആരും മോഷണാരോപണം ഉന്നയിക്കാന്‍ ധൈര്യപ്പെടുമെന്ന് തോന്നുന്നില്ല.
ഈയടുത്ത് ഒരു സുഹൃത്ത് (അപരിചിതനായ) വാട്ട്‌സ് ആപ്പിലൂടെ’The Road to Mecca’ എന്ന പാകിസ്ഥാനി കൃതിയുടെ കുറെ ഭാഗങ്ങളും നോവലിസ്റ്റായ ബെന്യാമന്റെ ആടുജീവിതത്തിലെ കുറെ ഭാഗങ്ങളും അയച്ചുതന്നു. മുഹമ്മദ് അസദ് എന്ന പാകിസ്ഥാനി എഴുതിയ യാത്രാവിവരണമാണ് (ഭാഗികമായി ആത്മകഥയും ആണ്) ‘റോഡ് ടു മെക്ക’. രണ്ടും തമ്മില്‍ വലിയ സാദൃശ്യമുണ്ട്. നേരിട്ടു പകര്‍ത്തിയ പോലുണ്ട്. പക്ഷെ ഇക്കാര്യം എഴുതണം എന്ന ആ സുഹൃത്തിന്റെ അപേക്ഷ എനിക്ക് സ്വീകരിക്കാനാവില്ല. കാരണം ‘റോഡ് ടു മെക്ക’ എന്ന കൃതി വായിച്ചിട്ടില്ല. വാട്‌സ് ആപ്പില്‍ നിന്നു കിട്ടുന്ന അറിവ് സത്യമായിക്കൊള്ളണമെന്നില്ലല്ലോ. എല്ലാ എഴുത്തുകാര്‍ക്കും മുന്‍പുള്ള കൃതികളുമായി ചില ആധമര്‍ണ്ണ്യങ്ങളൊക്കെ ഉണ്ടാകും. അതില്ലാതെ ശൂന്യതയില്‍ നിന്നും ആര്‍ക്കും ഒന്നും സൃഷ്ടിക്കാനാവില്ല. നേരിട്ടുള്ള പകര്‍ത്തിയെഴുത്തിനെ മാത്രമേ നമുക്ക് സാഹിത്യചോരണം (Plagiarism) എന്നു പറയാനാവുകയുള്ളു.
ടി.എസ്. എലിയറ്റ് ഒരിക്കല്‍ പറഞ്ഞിട്ടുണ്ട്. “”Good writers borrow, great writers steal” (നല്ല എഴുത്തുകാര്‍ കടമെടുക്കുന്നു, മഹാന്മാരായ എഴുത്തുകാര്‍ മോഷ്ടിക്കുന്നു) എന്ന്. ബോബ് ഡിലന്‍ (Bob Dylan) എന്ന അമേരിക്കന്‍ ഗായകന് അദ്ദേഹം സ്വന്തമായി എഴുതിയ ഗാനങ്ങളുടെ പേരില്‍ സാഹിത്യത്തിന് 2016ല്‍ നൊബേല്‍ സമ്മാനം ലഭിക്കുകയുണ്ടായി. അന്നദ്ദേഹം നടത്തിയ അവാര്‍ഡ് സ്വീകരണപ്രസംഗം സ്പാര്‍ക്ക്‌സ്‌നോട്ടില്‍ നിന്ന് ഹെര്‍മന്‍ മെല്‍വില്ലിനേയും(Herman Melville) അദ്ദേഹത്തിന്റെ നോവലായ Moby Dick (മോബി ഡിക്) നേയും കോപ്പി ചെയ്തുണ്ടാക്കിയതാണെന്നു പറഞ്ഞ് ഒരു വലിയ വിവാദം പാശ്ചാത്യ സാഹിത്യത്തിലുണ്ടാക്കിയിരുന്നു. വെറും ഒരു ഗാനരചയിതാവിന് സാഹിത്യത്തിനുള്ള നൊബേല്‍ സമ്മാനം നല്‍കിയതിനെത്തന്നെ പലരും ചോദ്യം ചെയ്യുന്നുണ്ടായിരുന്നു. ഈ കോപ്പിയടി വിവാദം കൂടി വന്നപ്പോള്‍ ഡിലന്റെ നോബല്‍ പ്രൈസിന്റെ നിറം വീണ്ടും കെട്ടു.
മലയാള ഗദ്യത്തിന്റെയും നാടകത്തിന്റെയും പിതാവായി വാഴ്ത്തപ്പെടുന്ന സാക്ഷാല്‍ കേരളവര്‍മ്മ വലിയ കോയിത്തമ്പുരാന്‍ ഒരു വലിയ മോഷണവിവാദത്തില്‍ പെട്ടിട്ടുണ്ട്. വെളുത്തേരിയുടെ ശാകുന്തളം തര്‍ജ്ജമ കേരള വര്‍മ്മയെ പരിശോധിക്കാനേല്‍പ്പിച്ചെന്നും അതദ്ദേഹം ചില മാറ്റങ്ങള്‍ വരുത്തി തന്റെ പേരിലാക്കിയെന്നുമൊക്കെ ചിലര്‍ പറഞ്ഞുനടന്നു. കേരളവര്‍മ്മയുടെ പാണ്ഡിത്യത്തിനു മുന്‍പില്‍ വിവാദം പരാജയപ്പെട്ടു. ലോകം മുഴുവന്‍ ബഹുമാനിക്കുന്ന ഷേക്‌സ്പിയറിന്റെ മുഴുവന്‍ നാടകങ്ങളും ഹോളിന്‍ ഷെഡിന്റെ (Raphael Holinshed) ഐതിഹ്യ പ്രധാനമായ ബ്രിട്ടീഷ് ചരിത്രത്തില്‍ നിന്നും പ്ലാട്ടാര്‍ക്കിന്റെ ലൈവ് സില്‍ നിന്നും ചിലതൊക്കെ മറ്റു ചില നാടകങ്ങളില്‍ നിന്നും സ്വീകരിച്ചവയാണ്, ഒന്നുപോലും അദ്ദേഹത്തിന്റെ സ്വന്തം ഇതിവൃത്തമല്ല “”an upstart crow beautified with our feather” എന്ന് റോബര്‍ട്ട് ഗ്രീന്‍ (Robert Green) അക്കാലത്തുതന്നെ ഷേക്‌സ്പിയറെ ആക്ഷേപിച്ചിരുന്നു. അങ്ങനെ നോക്കിയാല്‍ ഏറ്റവും വലിയ സാഹിത്യമോഷ്ടാവ് ഷേക്‌സ്പിയര്‍ ആണെന്നു വരുന്നു. പക്ഷെ റോബര്‍ട്ട് ഗ്രീന്‍ എവിടെ ഷേക്‌സ്പിയറിന്റെ സ്ഥാനം എവിടെ!
മുകുന്ദന്റെ മുകളില്‍ എം.രാജീവ്കുമാര്‍ നടത്തുന്ന മോഷണാരോപണം ഇത്തരത്തിലേയുള്ളുവെന്നു തോന്നുന്നു. മുകുന്ദന്‍ എഴുതിയ നോവലുകളെല്ലാം മറന്നാലും’ഡെല്‍ഹി 1981′ പോലുള്ള കഥകള്‍ ഒരിക്കലും മലയാളിക്കു മറക്കുവാനാവില്ല. സ്റ്റെയ്ന്‍ ബക്കി ന്റെ (John Satin back) ന്റെ The pearl (മുത്ത്) വായിച്ചിട്ടുണ്ടെങ്കിലും മുകുന്ദന്റെ മംഗലാപുരം ഇതുവരെ വായിച്ചിട്ടില്ലാത്തതിനാല്‍ മോഷണത്തില്‍ അഭിപ്രായം പറയുന്നില്ല. പക്ഷെ നിരന്തരം എഴുതിക്കൊണ്ടിരിക്കുന്ന, മലയാളിയുടെ വായനയെ അര ശതാബ്ദത്തോളമായി സ്വാധീനിച്ചുകൊണ്ടിരിക്കുന്ന വളരെയധികം കൃതികള്‍ എഴുതിക്കഴിഞ്ഞ മുകുന്ദനെപ്പോലൊരാളെ ഇത്തരം വിവാദത്തില്‍ കുടുക്കാന്‍ ശ്രമിച്ചാല്‍ അതു നിലനില്‍ക്കുക ബുദ്ധിമുട്ടാണ്. എന്നാല്‍ രാജീവ് കുമാറിന്റെ ശ്രമത്തെയും നമുക്കു ശ്ലാഘിക്കാതെ വയ്യ. ഇത്തരം സാദൃശ്യങ്ങള്‍ ചൂണ്ടിക്കാണിക്കുമ്പോള്‍ കൃതികള്‍ കൂടുതല്‍ സൂക്ഷ്മമായി വായിക്കാന്‍ നമ്മള്‍ നിര്‍ബന്ധിതരാവും. മാത്രവുമല്ല സാഹിത്യബാഹ്യമായ ചര്‍ച്ചകളില്‍ നിന്നും സ്വതന്ത്രമായി കൂടുതല്‍ സാഹിത്യചര്‍ച്ചകളിലേയ്ക്ക് വായനക്കാര്‍ എത്തിച്ചേരും. മലയാളികള്‍ മറന്നു തുടങ്ങിയിരിക്കുന്ന എം.പി നാരായണ പിള്ളയെപ്പോലുള്ള എഴുത്തുകാര്‍ക്ക് വീണ്ടും നമ്മുടെ ചര്‍ച്ചകളില്‍ ഇടം കൊടുക്കാനും രാജീവ് കുമാറിന്റെ പരിശ്രമം സഹായിക്കുന്നുണ്ട്. ഒരു കഥാകൃത്ത് എന്ന നിലയില്‍ത്തന്നെ പ്രശസ്തനായ രാജീവ്കുമാര്‍ നല്ല നിരൂപകന്‍ എന്ന നിലയിലും ശ്രദ്ധിക്കപ്പെടുന്നു എന്നതില്‍ സന്തോഷം തോന്നുന്നു. അദ്ദേഹം കൂടുതല്‍ കൂടുതല്‍ താരതമ്യ വിശകലനങ്ങള്‍ നടത്തട്ടെ!