ആയിരത്തി തൊള്ളായിരത്തിനാല്പതുകളില്‍, രണ്ടാം ലോകമഹായുദ്ധമവസാനിച്ച സമയത്ത്, വികസ്വരരാഷ്ട്രങ്ങള്‍ കമ്മ്യൂണിസ്റ്റ് സൈദ്ധാന്തികതയോട് വലിയ ആഭിമുഖ്യം കാണിച്ചു തുടങ്ങിയ കാലത്താണ്, ഇടതുപക്ഷാനുഭാവികളായ പാശ്ചാത്യ ചിന്തകരില്‍ ചിലര്‍ ഒരു കമ്മ്യൂണിസ്റ്റ് ഭരണകൂടം ചെന്നുപതിക്കാനിടയുള്ള നൃശാംസതയെക്കുറിച്ച് എഴുതാനാരംഭിച്ചത്. യു.എസ്.എസ് ആറും അവിടത്തെ ഭരണരീതിയുമാണ് ബര്‍ട്രന്‍ഡ് റസലും ജോര്‍ജ്ജ് ഓര്‍വെലുമുള്‍പ്പെടെയുള്ളവരുടെ കണ്ണുതുറപ്പിച്ചത്. യു.എസ്.എസ്. ആറില്‍ ബൊള്‍ഷെവിക്കുകള്‍ അധികാരത്തിലെത്തിയതിനു ശേഷം അവിടം സന്ദര്‍ശിച്ച റസല്‍, അക്കാലത്തു തന്നെ കമ്മ്യൂണിസം പരാജയമാണെന്ന തീര്‍പ്പിലെത്തിയിരുന്നു. മാര്‍ക്‌സിന്റെ ചിന്തകള്‍ക്കെല്ലാം പ്രചോദനമായി വര്‍ത്തിച്ചിരുന്നത് വെറുപ്പാണെന്നത് തനിക്കു മാര്‍ക്‌സിനോടുള്ള എതിര്‍പ്പിന്റെ കാരണങ്ങളിലൊന്നാണെന്ന് റസല്‍ തുറന്നെഴുതുകയും ചെയ്തു.
ഇടതുപക്ഷാനുഭാവിയായിരിക്കെത്തന്നെ കമ്മ്യൂണിസത്തെ വിമര്‍ശിച്ച മറ്റൊരു ചിന്തകന്‍ ജോര്‍ജ്ജ് ഓര്‍വെലായിരുന്നു. കമ്മ്യൂണിസ്റ്റ് ഭരണകൂടങ്ങള്‍ക്ക് അനിവാര്യമായും വന്നുചേരാവുന്ന രാക്ഷസീയമായ പരിണാമത്തെ കൃത്യമായും പ്രവചനാത്മകതയോടെയും വരച്ചുകാണിച്ചത് ജോര്‍ജ്ജ് ഓര്‍വെലിന്റെ നോവലുകളാണ്. അധികാരവികേന്ദ്രീകരണം എങ്ങനെയാണ് ഒടുവില്‍ അധികാര കേന്ദ്രീകരണത്തിലേക്കെത്തുന്നതെന്നും തുല്യത എങ്ങനെയാണ് അതിനുള്ളില്‍ത്തന്നെ തുല്യതയില്ലായ്മയിലേക്കു വീഴുന്നതെന്നും ഒരു കുട്ടിക്കഥയുടെ ലാളിത്യത്തോടെ ഓര്‍വെല്‍ എഴുതിയ അിശാമഹ എമൃാ എന്ന നോവല്‍ പറഞ്ഞുവെച്ചു. കമ്മ്യൂണിസ്റ്റ് സ്വേച്ഛാധിപത്യത്തിന്റെ ഭയാനകമായ പരിണതിയെ ദീര്‍ഘദൃഷ്ടിയോടെ ഓര്‍വെല്‍ ചിത്രീകരിച്ചത് Nineteen Eighty-Four: A Novel എന്ന സുപ്രസിദ്ധകൃതിയിലായിരുന്നു. പിന്നീട് പല ഭരണകൂടങ്ങളിലെയും സ്വേച്ഛാധിപത്യവും ചിന്താ സ്വാതന്ത്ര്യനിരാസവും ഓര്‍വലിന്റെ നോവലിനെ – ആ ഭാവനാസൃഷ്ടിയെ – ഒരു ചരിത്രാഖ്യായികയുടെ തലത്തിലേക്കെത്തിച്ചുവെന്നതാണു വസ്തുത.
ആര്‍ക്കെതിരെയാണ് സ്വന്തം രാജ്യം യുദ്ധം ചെയ്യുന്നതെന്നുപോലും ആളുകളെക്കൊണ്ടു വിസ്മരിപ്പിക്കത്തക്ക വിധത്തില്‍ കടുത്ത പ്രോപ്പഗാന്‍ഡ നിര്‍മ്മിക്കുന്ന ഓഷ്യാനിയ എന്ന ദേശമാണ് Nineteen Eighty Four എന്ന നോവലിന്റെ പ്രമേയം. ജനാധിപത്യത്തെയും തത്സംബന്ധിയായ ആശയങ്ങളെയും ഭാഷയില്‍ നിന്നും ചിന്തയില്‍ നിന്നുപോലും ഇല്ലായ്മ ചെയ്യാന്‍ ‘ന്യൂസ്പീക്ക്’ എന്നൊരു പുതിയ ഭാഷ തയ്യാറാക്കുന്ന ഓഷ്യാനിയ, ജനങ്ങളെ സദാ ജാഗരൂകരാക്കിക്കൊണ്ട് ഒരുമിപ്പിച്ചു നിര്‍ത്താനായി ഒരു ശത്രുവിനെതിരെ നിരന്തരം യുദ്ധം നടത്തുകയാണ്. ഈ ശത്രുവാണ് ഓഷ്യാനിയയുടെ ‘സേഫ്റ്റി വാല്‍വ്’. അതാണ് ഓഷ്യാനിയാദേശവാസികളെ ഒന്നിച്ചു നിര്‍ത്തുന്ന ഘടകങ്ങളിലൊന്ന്. ഓഷ്യാനിയയുടെ മര്‍ദ്ദക ഭരണകൂടത്തിനെതിരെ ഇമ്മാനുവല്‍ ഗോള്‍ഡ് സ്റ്റൈനെന്ന വിമതനേതാവ് രഹസ്യാത്മകമായി നയിക്കുന്ന ഒരു പ്രസ്ഥാനമുണ്ട്. ഈ പ്രസ്ഥാനത്തിലേക്ക് ആകൃഷ്ടനാവുന്ന വിന്‍സ്റ്റണ്‍ സ്മിത്താണ് 1984ലെ പ്രോട്ടാഗണിസ്റ്റ്. കഥയുടെ ഒടുക്കം വായനക്കാരി ഞെട്ടലോടെയും (അവളുടെ രാഷ്ട്രീയബോധത്തില്‍ ആയുഷ്‌കാലം മുഴുവനും നിറഞ്ഞുനില്‍ക്കാവുന്ന) അസ്വസ്ഥതയോടെയും മനസ്സിലാക്കുന്നത്, ഗോള്‍ഡ്‌സ്റ്റൈനും അയാളുടെ വിമതപ്രസ്ഥാനവും ഭരണകൂടം തന്നെ വളര്‍ത്തിനിര്‍ത്തിയിട്ടുള്ളതാണെന്നാണ്, ഭരണകൂട മര്‍ദ്ദകവ്യവസ്ഥയുടെ ശാഖകളിലൊന്നാണാ വിമതപ്രസ്ഥാനം. ഭരണകൂടത്തിനെതിരെ ഉയരുന്ന ചിന്തകളെപ്പോലും മുളയിലേ നുള്ളാന്‍ വിമതപ്രസ്ഥാനത്തിലേക്ക് ആകൃഷ്ടരാവുന്നവരെ ഇല്ലായ്മ ചെയ്താല്‍ മതി. വിമത ചിന്തയുള്ള ആളുകള്‍ ഈ പ്രസ്ഥാനത്തിലേക്കു വന്നെത്തുമെന്നതുറപ്പാണ്, ഭരണകൂടത്തിനു വിമതപ്രസ്ഥാനത്തിലേക്കു വരുന്നയാളുകളെ കൊന്നുകളഞ്ഞാല്‍ മാത്രം മതി.
ഓഷ്യാനിയയെ ഓര്‍വെല്‍ സൃഷ്ടിച്ചത് സ്റ്റാലിനെപ്പോലൊരാള്‍ ഭരിക്കുന്ന ഒരു കമ്മ്യൂണിസ്റ്റ് രാഷ്ട്രത്തിനു കീഴില്‍ ബ്രിട്ടന്‍ ഞെരിഞ്ഞമരുന്നതിനെക്കുറിച്ചുള്ള ഭീതി കലര്‍ന്ന ഭാവനയില്‍ നിന്നാണ്. ഒരു ഇടതുപക്ഷച്ചുഴിയിലേക്കു വീണുപോവുന്ന സാമൂഹ്യവ്യവസ്ഥയ്ക്ക് ഒടുവില്‍ വന്നുപെടാവുന്ന അവസ്ഥയെ പ്രവചനാത്മകതയോടെ വരച്ചിടുകയായിരുന്നു ഇടതുപക്ഷാനുഭാവിയായിരുന്ന ഓര്‍വെല്‍. യു.എസ്.എസ്.ആര്‍ മുതല്‍ നോര്‍ത്ത് കൊറിയ വരെയുള്ള കമ്മ്യൂണിസ്റ്റ് ഭരണകൂടങ്ങള്‍ ഓര്‍വെലിന്റെ നോവല്‍ നിരോധിച്ചുവെങ്കിലും ആ രാജ്യങ്ങളുള്‍പ്പെടെ പിന്നീട് കമ്മ്യൂണിസ്റ്റ് ചുഴിയിലേക്കു വീണുപോയ മിക്കവാറും രാജ്യങ്ങളിലെല്ലാം ഓര്‍വെല്‍ വിഭാവനം ചെയ്ത ഭ്രാന്തന്‍ അവ്യവസ്ഥ പല അളവുകളില്‍ ശരിയായിത്തീര്‍ന്നു.
കേരളം കൃത്യമായും ഇന്ന് ഇതുപോലൊരു ഇടതുപക്ഷച്ചുഴിയിലേക്കു വീണുപോയിരിക്കുന്നു എന്നതാണു യാഥാര്‍ത്ഥ്യം. ഇന്ന് കേരളം വീണ്ടുമൊരു ഇടതുപക്ഷഭരണകൂടത്തെ തിരഞ്ഞെടുത്ത സാഹചര്യത്തില്‍ ഇതു പറയുന്നത് ശ്രദ്ധിക്കപ്പെടാതെ പോയേക്കാം. അവരുടേതല്ലാത്ത ശബ്ദങ്ങള്‍ നിശ്ശബ്ദമാവുന്ന സമയം കൂടിയാണല്ലോ ഇത്. പക്ഷെ അതു പറയാതിരിക്കാനാവില്ല. പ്രചണ്ഡമായ പ്രൊപ്പഗാന്‍ഡയാണ് ഇടതുപക്ഷത്തിന്റെ കേരളത്തിലെ വിജയത്തിനു പിന്നിലെ പ്രാഥമികമായ കാരണമെന്നത് ഇടതുപക്ഷാനുഭാവികള്‍ പോലും സ്വകാര്യമായി സമ്മതിച്ചേക്കും. ആലോചിച്ചാല്‍ അതില്‍ അതിശയിക്കാനൊന്നുമില്ല, സ്വേച്ഛാധിപത്യത്തിലേക്കെത്തിയ എല്ലാ ഇടതുപക്ഷഭരണകൂടങ്ങളുടെയും സവിശേഷതകളിലൊന്നാണ് മൂര്‍ച്ചയേറിയ പ്രൊപ്പഗാന്‍ഡാ വിങ്. കണ്ണിനു മുന്നില്‍ കാണുന്നതു വിശ്വസിക്കാതെ, ഈ പ്രചാരവേലകളെ വിശ്വസിക്കാന്‍ നമ്മള്‍ പഠിച്ചു കഴിഞ്ഞു.
ഓര്‍വെലിന്റെ നോവലില്‍, ഓഷ്യാനിയയിലെ പാര്‍ട്ടി അതിപ്രധാനവും അന്തിമവുമായി പുറപ്പെടുവിക്കുന്ന ഉത്തരവ്, നിങ്ങള്‍ നിങ്ങളുടെ കണ്ണുകളെയും കാതുകളെയും വിശ്വസിക്കരുതെന്നാണ്. എന്താണു വിശ്വസിക്കേണ്ടതെന്നതു പാര്‍ട്ടി പറയും. അതേ വിശ്വസിക്കാവൂ. സമാനമായ വിധത്തില്‍, ഇന്നു മലയാളികളുടെ രാഷ്ട്രീയവിശ്വാസങ്ങളുടെ ആധാരശിലയായി മാറിയിരിക്കുന്നത് പാര്‍ട്ടി പ്രൊപ്പഗാന്‍ഡയാണ്. കണ്ണുകള്‍ കാണുന്നതും കാതുകള്‍ കേള്‍ക്കുന്നതുമല്ല മലയാളികള്‍ക്കു വിശ്വാസ്യയോഗ്യം. ലോകത്തിലെ തന്നെ ഏറ്റവും മികച്ച ആരോഗ്യസംവിധാനവും കോവിഡ് – പ്രതിരോധവും ഇടതുപക്ഷം ഭരിക്കുന്ന കേരളത്തിലേതാണെന്ന് പ്രൊപ്പഗാന്‍ഡാ മെഷിനറി നിരന്തരം പ്രചരിപ്പിച്ചു. മുഖ്യമന്ത്രി മുതല്‍ പാര്‍ട്ടി സെക്രട്ടറി വരെ താന്താങ്ങളുടെ ആരോഗ്യപ്രശ്‌നങ്ങള്‍ തീര്‍ക്കാന്‍ അമേരിക്കയിലേക്കു പറക്കുമ്പോഴും കൊച്ചുകേരളത്തിന്റെ ആരോഗ്യരംഗമാണു ലോകോത്തരമെന്ന്, ഇതു മുതലാളിത്ത രാഷ്ട്രങ്ങള്‍ കണ്ടുപഠിക്കട്ടേയെന്ന്, പാര്‍ട്ടിയംഗങ്ങള്‍ സാമൂഹ്യമാധ്യമങ്ങളിലും പുറമേയും ഗീര്‍വാണം മുഴക്കി. അങ്ങനെയൊരു അതിശയോക്തി വിശ്വസിക്കാന്‍ ഇന്നു നമുക്ക് യാതൊരു ബുദ്ധിമുട്ടുമില്ല.
പാര്‍ട്ടിഗുണ്ടകള്‍ക്ക് തങ്ങളുടെ സ്വകാര്യശേഖരത്തില്‍ ഉത്തരക്കടലാസ് സൂക്ഷിക്കാനും സൗകര്യംപോലെ പരീക്ഷയ്ക്ക് ഉത്തരക്കടലാസ് സമര്‍പ്പിക്കാനും കഴിയുന്ന, കേരളത്തിലെ വിദ്യാഭ്യാസസ്ഥാപനങ്ങളിലുനീളം ‘ഇടിമുറി’ കള്‍ കൊണ്ടുനടക്കുന്ന, ഒരു വിദ്യാര്‍ത്ഥി സംഘടനയെ പോറ്റിവളര്‍ത്തുന്ന ഇടതുപക്ഷം, കേരളത്തിന്റെ വിദ്യാഭ്യാസരംഗത്തു സാര്‍വത്രികമായ വിപ്ലവം വരുത്തിത്തീര്‍ത്തുവെന്നു പറയുമ്പോള്‍ അതു വിശ്വസിക്കാനും നമുക്കു ബുദ്ധിമുട്ടില്ല. ഇടതുരാഷ്ട്രീയക്കാരുടെ ഭാര്യമാര്‍ മുതല്‍, കവിതയും പ്രബന്ധവും മോഷ്ടിച്ചു പകര്‍ത്തിയെഴുതുന്ന വിദ്വാന്മാരും വിദുഷികളും വരെ കലാലയങ്ങളില്‍ അദ്ധ്യാപകരായി നിയമിക്കപ്പെടുമ്പോഴും, ഇടിമുറികളെക്കുറിച്ചു ജൂഡീഷ്യല്‍ കമ്മീഷന്‍ റിപ്പോട്ടെഴുതുമ്പോഴും നവീകരിച്ച കെട്ടിടങ്ങളും വൃത്തിയില്‍ വെട്ടിയൊരുക്കിയ പൂന്തോട്ടങ്ങളും കാണിച്ച് ഇങ്ങനെയൊരു വിദ്യാഭ്യാസരംഗം ഇന്ത്യയില്‍ മറ്റെവിടെയാണുള്ളതെന്നവര്‍ ചോദിച്ചുകൊണ്ടിരുന്നു. അത്, വിശേഷിച്ച് മറുചോദ്യങ്ങളൊന്നുമുയര്‍ത്താതെ, കേരളത്തിന്റെ സാംസ്‌കാരിക-സാമൂഹിക മനഃസാക്ഷി അംഗീകരിക്കുകയും ചെയ്തു.
കേരളത്തിന്റെ ആരോഗ്യരംഗത്തെ മുന്നോക്കാവസ്ഥ ഇടതുപക്ഷത്തിന്റെ നേട്ടമാണെന്നു പറഞ്ഞുകൊണ്ട് ഇടതുപക്ഷസില്‍ബന്തികള്‍ വിദേശമാധ്യമങ്ങളില്‍ കോളങ്ങളെഴുതുന്നു. അതിലെ പച്ചനുണ തിരിച്ചറിഞ്ഞ ചില മാധ്യമങ്ങള്‍ക്ക് തിരുത്തുകൊടുക്കേണ്ടി വരുന്നു. കേരളത്തിലെ കമ്മ്യൂണിസ്റ്റ് ഭരണകൂടമാവട്ടേ, ഈ വാര്‍ത്ത പ്രചരിപ്പിച്ചുകൊണ്ടുതന്നെ മരണത്തിന്റെ കണക്കുകള്‍ കുറച്ചുകാണിക്കുന്നു. ഫ്രിഡ്ജും മിക്‌സിയും ടിവിയും സൗജന്യമായി കൊടുത്ത് വോട്ടുപിടിച്ച തമിഴ്‌നാട്ടിലെ രാഷ്ട്രീയകക്ഷികളെ ഒരു പതിറ്റാണ്ടു മുന്‍പു നോക്കിച്ചിരിച്ചവര്‍, ഇപ്പോഴിതാ ‘കിറ്റ്’ തന്ന പിണറായി വിജയനു നന്‍ട്രിക്കടന്‍ പെറ്റിരിക്കുന്നു. അയാള്‍ക്കല്ലാതെ വേറെയാര്‍ക്കു വോട്ടുചെയ്യുമെന്ന് അത്ഭുതം കൂറുന്നു!
കോടിക്കണക്കിനു രൂപ ചെലവഴിച്ച് ഒന്നാം നമ്പര്‍ കേരളത്തെക്കുറിച്ച് ദില്ലിയിലെയും ഗുജറാത്തിലെയും മാധ്യമങ്ങളില്‍ പരസ്യം ചെയ്യുന്നതും പാര്‍ട്ടിയിലെ അക്രമികളെ സഹായിക്കാന്‍ കോടിക്കണക്കിനു രൂപ വക്കീലന്മാര്‍ക്കു കൊടുക്കുന്നതും (ആ കേസുകളെല്ലാം തോല്‍ക്കുന്നതും) നമ്മള്‍ കാണുന്നുണ്ട്. കേള്‍ക്കുന്നുണ്ട്. പക്ഷെ നമ്മളെ സംബന്ധിച്ച് അതൊന്നുമല്ല സത്യം. പാര്‍ട്ടിയും അവരുടെ പാദസേവകരായ പത്രപ്രവര്‍ത്തകരും പടച്ചുണ്ടാക്കുന്ന വിശകലനങ്ങളിലാണ് നമുക്ക് കൂടുതല്‍ വിശ്വാസ്യത തോന്നുന്ന ചിത്രങ്ങള്‍. അതുകൊണ്ട്, മരണത്തിന്റെ കണക്കുകള്‍ കുറച്ചുകാണിക്കുന്ന കേരളം ലോകത്തിലെ തന്നെ ഒന്നാംകിട ആരോഗ്യരംഗമുള്ള പ്രദേശമാണെന്നു നമ്മള്‍ വിശ്വസിക്കണം. പഠിപ്പിച്ചുകൊണ്ടിരുന്ന അദ്ധ്യാപകനെ ക്ലാസ് മുറിക്കകത്തേക്ക് ഇരച്ചുകയറി വെട്ടിക്കൊന്ന ചരിത്രമുള്ള പര്‍ട്ടി, കേരളത്തിലെ വിദ്യാഭ്യാസരംഗത്തെ ലോകത്തിലെതന്നെ ഏറ്റവും മികച്ച വിദ്യാഭ്യാസരംഗമാക്കി മാറ്റിത്തീര്‍ത്തുകൊണ്ടിരിക്കുന്നുവെന്നും നമ്മള്‍ വിശ്വസിക്കണം.
ഒരു ‘അപരത്വത്തെ’ നിര്‍മ്മിച്ചെടുക്കുന്ന, ആ അപരത്വത്തെ ശത്രുവായി പ്രതിഷ്ഠിക്കുന്ന, രീതി വലതുപക്ഷത്തിന്റെതാണെന്നാണ് വയ്പ്. ഈയൊരു ‘അപരത്വനിര്‍മ്മിതി’ യെക്കുറിച്ച് ആഗോളതലത്തില്‍ തന്നെ ഏറ്റവുമധികം എഴുതിയിട്ടുള്ളതും ഇടതുപക്ഷാനുഭാവികളായിരിക്കണം. എഡ്‌വാഡ് സെയ്ദ് മുതല്‍ നോം ചോംസ്‌കി വരെയുള്ള ചിന്തകര്‍ മുസ്ലിങ്ങളെയും കമ്മ്യൂണിസ്റ്റുകാരെയും വലതുപക്ഷവും പാശ്ചാത്യരാഷ്ട്രങ്ങളും അപരവത്കരിക്കുന്നതിനെക്കുറിച്ച് പറഞ്ഞിട്ടുണ്ട്. അങ്ങനെയൊരു അപരവത്കരണവും ‘പൊതുശത്രു’വും മുതലാളിത്തത്തിന്റെ നിലനില്പിന് അവശ്യം ആവശ്യമാണെന്നും ഇടതുപക്ഷചിന്തകര്‍ പലപ്പോഴായി എഴുതിയിട്ടുണ്ട്. കൗതുകകരമായ കാര്യം, കേരളത്തില്‍ ഇങ്ങനെയൊരു അപരത്വത്തെ അവതരിപ്പിക്കുകയും ആ അപരത്വത്തിനെ ‘പൊതുശത്രു’ വാക്കുകയും ചെയ്യുന്നത് ഇടതുപക്ഷം തന്നെയാണെന്നതാണ്. കേരളത്തിന്റെ സാഹചര്യത്തില്‍ ഈ അപരത്വമെന്നത് ഹിന്ദുത്വമാണ്, ഹിന്ദുവിന്റെ വിശ്വാസങ്ങളും രാഷ്ട്രീയവും ദേശീയതയുള്‍പ്പെടുന്ന വൈകാരികതകളുമാണ്. ഇവയെയെല്ലാം ‘പൊതുശത്രു’വായിട്ടാണ് ഇടതുപക്ഷം അവതരിപ്പിക്കുന്നത്. ഈ പൊതുശത്രുവിനെ മുന്‍നിര്‍ത്തിയാണ്, ഓഷ്യാനിയ യുദ്ധത്തെയുപയോഗിച്ച് പൗരന്മാരെ ഒന്നുചേര്‍ക്കുന്നതുപോലെ, കേരളീയരെ ഒന്നുചേര്‍ക്കാന്‍ ഇടതുരാഷ്ട്രീയം ശ്രമിച്ചുകൊണ്ടിരിക്കുന്നതും.
ഇന്ത്യയെന്നത് ഇന്നു ഭരണഘടനാപരമായി കേരളം ബന്ധിതമായിട്ടുള്ള എന്തോ ഒന്നു മാത്രമാണെന്ന നാട്യത്തിലാണ് കമ്മ്യൂണിസ്റ്റ് മന്ത്രിമാരുള്‍പ്പെടെയുള്ളവര്‍ പെരുമാറിപ്പോരുന്നത്. ആ ബന്ധുത്വത്തില്‍ തങ്ങള്‍ക്കു വലിയ താത്പര്യമില്ലെന്നും അവരുടെ ഭാഷ ധ്വനിപ്പിക്കുന്നുണ്ട്. ഹാസ്യരസത്തിന്റെ മറപിടിച്ച്, ‘കേരളം’, ‘സ്വതന്ത്രരാജ്യം’ എന്നീ രണ്ടു പദങ്ങളെയും ചേര്‍ത്തുവെച്ചുകൊണ്ടുള്ള നിരീക്ഷണങ്ങളും അഭിപ്രായങ്ങളും ഭയപ്പെടുത്തുന്ന വിധത്തിലാണ് ഫേസ്ബുക്കിലെ ഇടതുപക്ഷവൃന്ദങ്ങളില്‍ നിന്നു വന്നുകൊണ്ടിരിക്കുന്നത്. അതിനനുപൂരകമായി ഉപദേശീയതാവികാരത്തെ തീവ്രതരമാക്കുന്ന മട്ടില്‍ ”ഇതു കേരളമാണ്” എന്ന വാചകം മുഖ്യമന്ത്രിയുള്‍പ്പെടെയുള്ളവര്‍ ഉയര്‍ത്തുന്നുമുണ്ട്.
അദ്ധ്യാപകരിലും സിനിമാപ്രവര്‍ത്തകരിലും എഴുത്തുകാരിലും ചിന്തകരിലും സാമൂഹികവും സാംസ്‌കാരികവുമായ സമസ്തമേഖലകളിലും ഇടതുപക്ഷാനുഭാവികളെ പ്രതിഷ്ഠിച്ചു കൊണ്ട് ഒരു സമൂഹത്തിന്റെ ചിന്താമണ്ഡലത്തില്‍ മൂലധനമുണ്ടാക്കിത്തീര്‍ക്കുന്നതാണ് ഈ നീര്‍ച്ചുഴിയിലേക്കു വീണുപോവുന്നതിന്റെ ആദ്യപടി. വേദികളും വേലകളും മുതല്‍ പുരസ്‌കാരങ്ങളും പൊതുസ്വീകാര്യതയും വരെ തീരുമാനിക്കുന്നത് ഇടതുപക്ഷമായിത്തീരുമ്പോള്‍ കവിപുംഗവന്മാര്‍ക്കും അഭ്രകാവ്യകൃത്തുകള്‍ക്കും ചിന്തകര്‍ക്കും ആരോടു ചേര്‍ന്നാണു നില്‍ക്കേണ്ടത് എന്ന കാര്യത്തില്‍ സംശയമുണ്ടാവില്ല. അങ്ങനെ, സന്ദീപാനന്ദഗിരി മുതല്‍ കാലനാഥന്‍ വരെയുള്ളവര്‍ പുരസ്‌കൃതരാവുന്നു. സിനിമാസംവിധായകനായ കമലിന്, തനിക്കു താത്പര്യമുള്ള ചിലരെ ഇടതുപക്ഷാനുഭാവികളാണെന്ന യോഗ്യത എടുത്തുപറഞ്ഞു കൊണ്ട്, അവര്‍ ഇടതുപക്ഷസര്‍ക്കാരിനു ഗുണകരമായിരിക്കുമെന്ന് പറഞ്ഞുകൊണ്ട്, ചലച്ചിത്ര അക്കാദമിയിലെ ജോലിയില്‍ സ്ഥിരപ്പെടുത്താനാവശ്യപ്പെട്ട് കത്തെഴുതാമെന്നു വരുന്നു. ഈ മൂലധനനിര്‍മ്മാണത്തിനു കേരളത്തില്‍ വലിയ ചരിത്രമുണ്ട്. പത്തു നാല്പതു കൊല്ലം മുന്‍പുവരെ യു.എസ്.എസ്.ആര്‍ പോലെയുള്ള ഭരണകൂടങ്ങളുടെ പ്രത്യക്ഷമായ പിന്തുണയും ഇതിനുണ്ടായിരുന്നു. ഇന്ന്, ജനം ഇതില്‍ നിസ്സംഗരായി മാറിയിരിക്കുന്നുവെന്നും ഇനിയിതു ജനങ്ങളെ ഞെട്ടിക്കില്ല എന്നും ഉറപ്പുള്ളതുകൊണ്ട് ചിലതെല്ലാം പരസ്യമാവുന്നു എന്നേയുള്ളൂ.
ഇങ്ങനെയെല്ലാമുണ്ടാക്കിയെടുത്ത മൂലധനമുപയോഗിച്ചുകൊണ്ട് ഈ മണ്ഡലങ്ങളിലെ ചര്‍ച്ചകളെയും വ്യവഹാരങ്ങളെയും തീരുമാനിക്കുകയും ക്രമേണ ഈ രംഗങ്ങളില്‍ മേല്‍ക്കോയ്മ നേടുകയും അതുപയോഗിച്ച് ആ സമൂഹത്തിന്റെ ഭരണത്തെയും അധികാരത്തെ കാല്‍ക്കീഴിലാക്കുകയും ചെയ്യുന്ന ഇടതുപക്ഷം അധികാരം സുശക്തമാവുന്നതോടെ, ആ അധികാരമുപയോഗിച്ച് കൂടുതല്‍ സ്ഥാപനങ്ങളെയും വ്യക്തികളെയും തങ്ങളുടെ ചൊല്പടിയിലാക്കുന്നു. ചൊല്പടിയിലാവുന്ന സ്ഥാപനങ്ങളും വ്യക്തികളും ഭരണത്തെയും അധികാരത്തെയും ഒന്നുകൂടി ഇടതുപക്ഷത്തിനു കീഴിലാക്കാന്‍ സഹായിക്കുന്നു. അധികാരം ശക്തമാവുന്നതിനനുസരിച്ച് പ്രൊപ്പഗാന്‍ഡ ശക്തമാവും; പ്രൊപ്പഗാന്‍ഡ ശക്തമാവുന്നതിനനുസരിച്ച് അധികാരവും ശക്തമാവും. കമ്മ്യൂണിസ്റ്റ് ചുഴിയിലേക്ക് ആ സമൂഹം അതിദയനീയമാം വിധം വീണുപോവും. ഈ നീര്‍ച്ചുഴിയിലേക്കുള്ള വീഴ്ച ഒരു നാടിന്റെ സര്‍വ്വനാശത്തിലാണു കലാശിക്കുക എന്നതിന് അന്താരാഷ്ട്രതലത്തിലും അഖിലേന്ത്യാതലത്തിലും അനവധിയാണ് ഉദാഹരണങ്ങള്‍. പക്ഷെ അങ്ങനെയുള്ള ഉദാഹരണങ്ങള്‍ ‘മുതലാളിത്തഗൂഢാലോചന’യാണെന്നു വേണം നമ്മള്‍ മനസ്സിലാക്കേണ്ടത്. അതാണു കേരളത്തിന്റെ പൊതുബോധം അംഗീകരിച്ചിരിക്കുന്ന പക്ഷവും. ഇങ്ങനെയൊക്കെ കേരളത്തിന്റെ പൊതുബോധത്തെ സൂക്ഷ്മമായി നിര്‍മ്മിച്ചെടുക്കുന്ന കമ്മ്യൂണിസം, ഈ ദുഷിച്ച ഇടതുബോധത്തെ കേരളത്തിന്റെ ‘രാഷ്ട്രീയപ്രബുദ്ധത’ എന്നു പേരിട്ടുവിളിക്കുകയും കേരളീയര്‍ക്ക് തങ്ങളുടെ ‘പ്രബുദ്ധത’ യെക്കുറിച്ച് അഭിമാനിക്കാവുന്നതാണെന്ന പരിഹാസ്യതയെ സ്വീകാര്യമാക്കുക വഴി ഒന്നുകൂടി അവരുടെ ബുദ്ധിശക്തിയെ അപഹസിക്കുകയും ചെയ്യുന്നു.
പശ്ചിമബംഗാളിലേക്കു നോക്കൂ. ഇന്ന് മമതാ ബാനര്‍ജി നേടിയെടുത്ത വിജയത്തിനു പിന്നാലെ അവിടെ നടക്കുന്ന അക്രമങ്ങളില്‍, കൊലപാതകങ്ങളില്‍, ബലാത്സംഗങ്ങളില്‍, ഇടതുപക്ഷം പ്രതിഷേധിക്കുന്നതു കാണുന്നുണ്ടോ? ആ അതിക്രമങ്ങള്‍ക്കിരയാവുന്നവരില്‍ ഇടതുപക്ഷക്കാരുമുണ്ട്. പക്ഷെ ഇടതുപക്ഷം പ്രതിഷേധിക്കില്ല. ആ നാടിന്റെ രാഷ്ട്രീയത്തെ മേല്‍പ്പറഞ്ഞവിധങ്ങളില്‍ മസ്തിഷ്‌കപ്രക്ഷാളനം ചെയ്തത്, അതിക്രമങ്ങളെ ന്യായീകരിക്കാവുന്ന വിധത്തിലാക്കിത്തീര്‍ത്തത്, ഇടതുപക്ഷമാണ്. അവിടത്തെ ‘രാഷ്ട്രീയപ്രബുദ്ധത’യെക്കുറിച്ചു വാചകമടിച്ചുകൊണ്ടുതന്നെയാണ് അവരതു ചെയ്തതും. ഇന്നു തൃണമൂല്‍ കോണ്‍ഗ്രസ്സാണ് അക്രമികളെങ്കിലും ആ അക്രമത്തെ വളര്‍ത്തിയതും രാഷ്ട്രീയത്തിന്റെ പേരിലുള്ള ഹിംസാത്മകതയെ ബംഗാള്‍ രാഷ്ട്രീയത്തിന്റെ സ്വഭാവത്തിലേക്ക് ഉള്‍ച്ചേര്‍ത്തതും ഇടതുപക്ഷമാണ്. അതുകൊണ്ട് ഇന്നത്തെ അതിക്രമത്തില്‍ നിന്ന് അവര്‍ക്ക് എളുപ്പത്തില്‍ കൈകഴുകാനാവില്ല.
ഇടതുപക്ഷരാഷ്ട്രീയത്തിന്റെ വിഷം പുരണ്ട പല്ലുകള്‍ ഇന്ന് ബംഗാളി തിരിച്ചറിയും. കമ്മ്യൂണിസത്തിന്റെ പ്രൊപ്പഗാന്‍ഡയില്‍ നിന്നു കരകയറി വന്ന രാഷ്ട്രങ്ങളെല്ലാം ഇന്നതു തിരിച്ചറിയും. നിങ്ങള്‍ കേരളത്തില്‍ നിന്നാണെന്ന് അവരോടാരോടെങ്കിലും പറഞ്ഞാല്‍ അവര്‍ അവരുടെ തിരിച്ചറിവില്‍ നിന്നുകൊണ്ടു സൗമ്യമായി നിങ്ങളെ ഉപദേശിക്കുക പോലും ചെയ്‌തേക്കാം. പക്ഷെ ഇതൊരു വൈകിയുള്ള തിരിച്ചറിവു മാത്രമാണ്. ഇന്നതു തിരിച്ചറിഞ്ഞതു കൊണ്ടു ഫലമൊന്നുമില്ലല്ലോ, കെണിയില്‍ കിടക്കുന്നിടത്തോളം കാലം ഈ തിരിച്ചറിവുകള്‍ നമുക്ക് അന്യമായിരിക്കുക തന്നെ ചെയ്യും. അത് മുതലാളിത്തത്തിന്റെയോ ഹിന്ദുത്വശക്തികളുടെയോ ഗൂഢാലോചനയായി നാം എഴുതിത്തള്ളും.
കാള്‍ സാഗന്റെ ഒരു നിരീക്ഷണമുണ്ട്: ”ചരിത്രത്തില്‍ നിന്നുള്ള ദുഃഖകരമായ പാഠങ്ങളിലൊന്ന് ഇതാണ്. വളരെക്കാലം നാം വഞ്ചിക്കപ്പെട്ടാല്‍, അങ്ങനെയൊരു വഞ്ചനയുടെ തെളിവുകളെല്ലാം നാം തള്ളിക്കളയും. സത്യമെന്താണെന്നതറിയാന്‍ നമുക്കു താത്പര്യമൊന്നുമില്ലാതാവും. വഞ്ചന നമ്മെ കീഴ്‌പ്പെടുത്തിക്കളയും. നാം വഞ്ചിതരായിരിക്കുന്നുവെന്നത് സ്വകാര്യമായി അംഗീകരിക്കുന്നതുപോലും നമുക്കു വേദനാജനകമാണ്. ഒരു കാപട്യക്കാരന് നിങ്ങളുടെ മേലുള്ള അധികാരം നിങ്ങള്‍ കൈമാറിയാല്‍ മിക്കവാറും നിങ്ങള്‍ക്കതു തിരിച്ചുകിട്ടില്ല. പഴയ വഞ്ചനകള്‍ തുടര്‍ന്നുകൊണ്ടുതന്നെ നിങ്ങള്‍ പുതിയ വഞ്ചനകള്‍ക്കിരയാവും.”
ഓര്‍വെല്‍ മുതല്‍ കാള്‍ സാഗന്‍ വരെയുള്ള മതിമാന്മാര്‍ നമ്മുടെ അവസ്ഥയെയും നമ്മുടെ ച്യുതിയെയും മനസ്സിലാക്കിയവരാണ്. എത്ര പ്രവചനാത്മകമായ വാചകങ്ങള്‍!
അതിപ്രസിദ്ധവും ആഗോളതലത്തില്‍ ക്ലാസിക് കൃതിയായി മാറിയിട്ടും കേരളത്തിലെ ചിന്താമണ്ഡലം വേണ്ട രീതിയില്‍ ചര്‍ച്ച ചെയ്തിട്ടുള്ള കൃതികളല്ല ഓര്‍വെലിന്റേത് എന്നതു കൗതുകകരമാണ്. ആഴ്ചതോറും ലോകസാഹിത്യകൃതികളെ മലയാളത്തിലേക്കു പരിഭാഷപ്പെടുത്തി പ്രസിദ്ധീകരിക്കാറുള്ള പ്രസാധകരാരും വലിയൊരു പ്രാധാന്യം ഓര്‍വെലിന്റെ കൃതികള്‍ക്കു നല്‍കിയിട്ടുമില്ല. ഒരു നല്ല പരിഭാഷ ഓര്‍വെല്‍ കൃതികള്‍ക്ക് ഇനിയും നമ്മുടെ ഭാഷയിലുണ്ടായിട്ടില്ല. അതിനൊരു കാരണമേയുള്ളൂ. സ്വന്തം രാഷ്ട്രീയകാലാവസ്ഥയെക്കുറിച്ചും കമ്മ്യൂണിസത്തിന്റെ രാക്ഷസീയതയെക്കുറിച്ചും അവരവരുടെ ചിന്താസ്വാതന്ത്ര്യത്തെക്കുറിച്ചും ആലോചിക്കാന്‍ ഓര്‍വെലിന്റെ കൃതികള്‍ വായനക്കാരെ പ്രേരിപ്പിക്കും. ഞെട്ടലോടെ തന്റെ തന്നെ രാഷ്ട്രീയത്തില്‍ ഓര്‍വീലിയന്‍ ഭാവനയുടെ നിഴലുകള്‍ അവര്‍ കണ്ടേക്കും. അതിനനുവദിക്കാമോ?!
വാസ്തവത്തില്‍ നമ്മുടേത് പിന്‍നടത്തമില്ലാത്ത ച്യുതിയാണ്. ഇനി ഒരു ചരിത്രപാഠത്തിനും ഒരു വിശകലനത്തിനും ഒരു ബോധവത്കരണത്തിനും നമ്മെ കമ്മ്യൂണിസം നയിക്കുന്ന സര്‍വ്വനാശത്തില്‍ നിന്നു തിരിച്ചുകൊണ്ടുവരിക സാദ്ധ്യമല്ല. അറവുശാലയിലേക്ക് കൊണ്ടുപോവുന്ന മാടുകളെപ്പോലെ തുള്ളിക്കളിച്ച് നമ്മള്‍ ആനന്ദത്തോടെ നടന്നു തുടങ്ങിയിരിക്കുന്നു. ആ നടത്തത്തിനിടെ, വഴിയോരത്തെ പുല്ലു രുചിക്കാന്‍ മാടുകളെ അനുവദിക്കുന്ന അറവുകാരനെ കണ്ടില്ലേ? എത്ര കരുണാമയനാണയാള്‍! ഈ കിറ്റു കണ്ടിരുന്നില്ലേ? എത്ര കരുതലുള്ള ഭരണകൂടമാണു നമ്മുടേത്!