ആര്‍.എസ്.എസ്സിനെയും വിശ്വഹിന്ദുപരിഷത്തിനെയും തന്റെ അവസാനനാളുകളില്‍ ഗൗരിയമ്മ പ്രശംസിച്ചിരുന്നു. ”ഞാന്‍ ഒരു മുള്ളുവേലിക്കുള്ളിലായിരുന്നു. പുറത്തു നടക്കുന്നതു പലതും കാണാനോ അറിയാനോ കഴിഞ്ഞിരുന്നില്ല” – വിശ്വഹിന്ദുപരിഷത്തിനുകീഴില്‍ കേരളത്തിലെ വിവിധ ബാലികാസദനങ്ങളിലുള്ള ആയിരത്തോളം കുഞ്ഞുങ്ങള്‍ പങ്കെടുത്ത സദസ് ഉദ്ഘാടനം ചെയ്തുകൊണ്ട് ഏതാനും വര്‍ഷം മുമ്പ് അവര്‍ മനസ് തുറന്നതിങ്ങനെയാണ്. ‘ഇത്രയും കുട്ടികളെ ആര്‍.എസ്.എസ്. സംരക്ഷിക്കുന്നുണ്ട് എന്ന് അറിഞ്ഞില്ല. ആര്‍.എസ്.എസ്. പ്രവര്‍ത്തനത്തെക്കുറിച്ചും അടുത്തറിയാനായില്ല.” – ജീവിതത്തിന്റെ സായാഹ്നത്തില്‍ എത്തിയ ആ മഹിള പറഞ്ഞ വാക്കുകള്‍ കേരളീയ സമൂഹത്തിന്റെ കണ്ണുതുറപ്പിക്കുന്നതാണ്.
ഉറച്ച കൃഷ്ണഭക്തയായി മാറിയ ഗൗരിയമ്മ ബാലഗോകുലം പരിപാടികളില്‍ പങ്കെടുത്തിരുന്നു. മറ്റു കമ്മ്യൂണിസ്റ്റുകളെപ്പോലെ മൂടിവെക്കുന്ന ഭക്തിയും ക്ഷേത്രവിശ്വാസവുമായിരുന്നില്ല അവരുടെത്.
ഗൗരിയമ്മ ‘ബാലകാരുണ്യം’ പരിപാടിയില്‍
വിശ്വഹിന്ദുപരിഷത്തിന്റെ ബാലികാസദനങ്ങളിലെ നൂറുകണക്കിന് കുട്ടികളുടെ ബാലകാരുണ്യം എന്ന സംഗമത്തില്‍ മാതൃപൂജ സ്വീകരിക്കാനായി ക്ഷണിക്കാന്‍ പോയപ്പോള്‍ താല്പര്യമില്ല എന്നായിരുന്നു ഗൗരിയമ്മ ആദ്യം പറഞ്ഞത്. ബാലസദനത്തിലെ ബാലികമാര്‍ക്കൊപ്പം സമയം ചെലവിടാനാണെന്നു പറഞ്ഞപ്പോള്‍ താന്‍ അവിടെ വന്നു ഉടനെ പോരുമെന്നാണ് അവര്‍ മറുപടി പറഞ്ഞത്. ബാലകാരുണ്യം പരിപാടിയിലെത്തി കുട്ടികളെ കാണുകയും അവരുടെ മാതൃപൂജ സ്വീകരിക്കുകയും ചെയ്തശേഷം ഗൗരിയമ്മ പറഞ്ഞു: ‘ഞാന്‍ ഇവിടെ പ്രതീക്ഷിച്ച അന്തരീക്ഷം ഇതായിരുന്നില്ല. അതുകൊണ്ടാണ് അല്പം പരുഷമായി സംസാരിച്ചത്. ഇവിടെയുള്ള കുട്ടികളുടെ നിഷ്‌കളങ്കത കാണുകയും അവര്‍ വന്ന സാഹചര്യത്തെ കുറിച്ചറിയുകയും ചെയ്തപ്പോള്‍ എത്ര മാനുഷിക മൂല്യമുള്ളതാണ് ഈ പരിപാടി എന്ന് എനിക്ക് മനസ്സിലായി.’
കുറച്ചു സമയം അവിടെ ചെലവഴിക്കാമെന്നു പറഞ്ഞ് വന്ന ഗൗരിയമ്മ കുട്ടികള്‍ക്കൊപ്പം ഓണസദ്യ ഉണ്ണുകയും അവര്‍ക്ക് സ്‌നേഹം പകരുകയും ചെയ്തുകൊണ്ട് കുറെ സമയം അവിടെ ചെലവഴിച്ചു. പിന്നീട് എറണാകുളം പാവക്കുളത്ത് നടന്ന പൊങ്കാലയിലും അവര്‍ പങ്കെടുത്തിരുന്നു. വിശ്വഹിന്ദുപരിഷത്ത് കാര്യാലയത്തില്‍ വിശ്രമിക്കവെ അന്നത്തെ മുഖ്യമന്ത്രി ഉമ്മന്‍ചാണ്ടിയില്‍ നിന്നും ഫോണ്‍ വന്നപ്പോള്‍ താന്‍ ആര്‍.എസ്.എസ്. ഓഫീസിലാണ് എന്ന മറുപടിയാണ് അവര്‍ നല്‍കിയത്. ‘ഇത് വി.എച്ച്.പി. ഓഫീസാ’ണെന്നു തിരുത്തിയവരോട് രണ്ടും ഒന്നുതന്നെ എന്നായിരുന്നു ഗൗരിയമ്മയുടെ മറുപടി.