മഴയേയും വെയിലിനേയും തടുക്കാനാണ് അല്ലെങ്കില്‍ മറയ്ക്കാനാണ് കുട. ഒരു പ്രതിരോധവസ്തുവാണ് അത്.
മറക്കുട പ്രത്യേകമുണ്ട്. മഴയില്ലെങ്കില്‍ കുട മറക്കാറുണ്ട്. അത് കുടയുടെ കുറ്റമല്ല.
തൊപ്പിക്കുട മുതല്‍ വെണ്‍കൊറ്റക്കുട വരെ പലതരം കുടകള്‍ ഉണ്ട്.
പണ്ട് ഓലക്കുടകളായിരുന്നു. അവ നിര്‍മ്മിച്ച് കൊണ്ടുവരുന്നവര്‍ ഉണ്ടായിരുന്നു. വില നെല്ലോ അരിയോ കൊടുത്താല്‍ മതി.
വീട്ടിലേക്കു വേണ്ട കൊട്ട, മുറം, പായ, പരമ്പ് എന്നിവയും ഇങ്ങനെ നാട്ടില്‍ സുലഭമായിരുന്നു.
കാല്‍ക്കുട, കൈക്കുട തന്നെയാണ്. തൊപ്പിക്കുട തലക്കുടയും. കണ്ടങ്ങളില്‍ പണിയുന്നവര്‍ക്ക് ഇത്രയും തഞ്ചമുള്ള കുട വേറെ ഇല്ല.
വലിയ കാലുള്ളതാണ് കാല്‍ക്കുട. കാലന്‍ കുട എന്നും പറയും.
ചിലര്‍ക്ക് കുടമാത്രമല്ല വടിയും വേണ്ടിവരും. വളയന്‍ കാല്‍ക്കുട വടിപോലെ അന്തസ്സില്‍ ഊന്നിക്കൊണ്ടാണ് ചിലരുടെ നടപ്പ്!
ജന്റ്‌സ് കുട പ്രത്യേകമില്ലെങ്കിലും ലേഡീസ് കുട പരിചയം.
മടക്കാവുന്ന ശീലക്കുട വലിയ മാറ്റമാണ് വരുത്തിയത്. കുടമാറ്റം കാണാന്‍ തൃശ്ശൂര്‍പൂരത്തിന് പോകാമെന്നേ ഉള്ളൂ.
അമ്പ്രലാകട്ടിന് തുന്നല്‍ക്കാരെ കാണണം. ഒരു സംഘത്തിലെ പകുതിയിലേറെ പേരും കുടയുള്ളവരാണെങ്കില്‍ ‘ഛത്രിന്യായം’ സൂചിപ്പിക്കുന്ന ഭൂരിപക്ഷ നിരീക്ഷണമുണ്ടാകുന്നു.
വി.ടി.യുടെ രചനകളിലെവിടേയോ ‘മാന്‍മാര്‍ക്കു കുട’ വായിച്ചെടുക്കാം.
‘കുട നന്നാക്കാനുണ്ടോ’ എന്നു ചോദിച്ചത് കാരൂര്‍ നീലകണ്ഠപ്പിള്ളയാണ്.
ഉദ്യാനത്തിലെ പൂമ്പൊടി കാറ്റില്‍ വെണ്‍കൊറ്റക്കുടപോലെ മേലോട്ട് പറന്നുയര്‍ന്നതായി ‘കിരാതാര്‍ജുനീയം’ മഹാകാവ്യത്തില്‍ ഭാരവി വര്‍ണിച്ചിട്ടുണ്ട്.
രാജ (അധികാരി) ചിഹ്നമാണ് ഛത്രം. കൂടെ ചാമരവും. ഛത്രപതി (ശിവജി) യെ മറന്നുകൂടാ.
അര്‍ജുന്‍ ദ്രോണര്‍ക്ക് ഗുരുദക്ഷിണയായി നല്‍കിയ ഉത്തരപാഞ്ചാലദേശമാണ് അഹിച്ഛത്രം.
ശീലക്കുട എന്നാല്‍ കറുപ്പിനാണ് പഴക്കം. പിന്നെ പട്ടുകൊണ്ടും മറ്റുമുള്ള വര്‍ണക്കുടകളായി!
ഏതുകാലാവസ്ഥയില്‍ എവിടെ ആയിരുന്നാലും മരുന്നിനെങ്കിലും കുട വേണം.
മാനത്ത് പലനിറക്കുടകള്‍ വിടര്‍ത്തുന്ന വെടിമരുന്നു പണിക്കാരുടെ വിരുത് സമ്മതിക്കണം!