കൊല്ലം സ്വദേശിയായ പി. കേശവന്‍ നായര്‍ അന്തരിച്ചു. കേരളത്തില്‍ വലിയ ഒരു താരപരിവേഷമുള്ള എഴുത്തുകാരനൊന്നും അല്ല അദ്ദേഹം. പക്ഷേ വ്യക്തിപരമായി ഈ ലേഖകനെ അത്ഭുതപ്പെടുത്തിയ ഒരാളാണ് കേശവന്‍ നായര്‍. ശരിയായ അര്‍ത്ഥത്തില്‍ പറഞ്ഞാല്‍ എന്റെ ചിന്താധാരകളെത്തന്നെ അട്ടിമറിച്ച ഒരാള്‍. എന്റെ എഴുത്തുജീവിതത്തില്‍ രണ്ടുപേരെ മാത്രമെ ഞാന്‍ പോയിക്കണ്ട് അഭിനന്ദിച്ചിട്ടുള്ളൂ. ഒന്നാമത്തെയാള്‍ കടമ്മനിട്ടയാണ്. പ്രീഡിഗ്രി വിദ്യാര്‍ത്ഥിയായിരുന്ന കാലത്ത് കവിയെ തിരക്കി തിരുവനന്തപുരത്തു നിന്നും കടമ്മനിട്ടയില്‍ ചെന്നപ്പോഴാണ് അറിയുന്നത് അദ്ദേഹം താമസിക്കുന്നത് തിരുവനന്തപുരത്തുതന്നെയാണെന്ന്. ഒരു സുഹൃത്തിന്റെ സഹായത്തോടെ അദ്ദേഹത്തിന്റെ വാസസ്ഥലത്തുചെന്ന് പിന്നീടൊരിക്കല്‍ എന്റെ ആരാധനയും അഭിനന്ദനവും ഞാന്‍ കൈമാറുകയുണ്ടായി. പി. കേശവന്‍ നായരെയും ഞാനന്വേഷിച്ചുചെന്ന് എന്റെ അഭിനന്ദനം അറിയിച്ചിട്ടുണ്ട്.
വളരെ യാദൃച്ഛികമായാണ് അദ്ദേഹത്തിന്റെ ‘ഭൗതികത്തിനുമപ്പുറം’ എന്ന കൃതി വായിക്കുന്നത്. ആദ്യകാലങ്ങളില്‍ ഇടതുപക്ഷക്കാരനും യുക്തിവാദിയുമൊക്കെയായിരുന്ന എന്റെ മനസ്സില്‍ ചില സംശയങ്ങള്‍ ഉണ്ടാക്കാന്‍ ആ കൃതിക്ക് കഴിഞ്ഞു. തുടര്‍ന്ന് അദ്ദേഹത്തിന്റെ പ്രപഞ്ചം, പ്രപഞ്ചനൃത്തം, സ്റ്റീഫന്‍ ഹോക്കിങ്ങിന്റെ പ്രപഞ്ചം, വിപരീതങ്ങള്‍ക്കപ്പുറം തുടങ്ങിയവയെല്ലാം തേടിപ്പിടിച്ച് വായിക്കുകയായിരുന്നു. അതിനും മുന്‍പുതന്നെ ഫ്രിറ്റ് ജോഫ് കാപ്രയുടെ താവോ ഓഫ് ഫിസിക്‌സ് (The Tao of Physics), ടേര്‍ണിങ് പോയിന്റ്റെ(The Turning Point)- Carl Popperക്കുറിച്ചുള്ള ചില എഴുത്തുകള്‍ ഒക്കെ പരിചയിച്ചിട്ടുണ്ടായിരുന്നു. എങ്കിലും അതൊന്നും സമഗ്രമായ ഒരു മാനസിക പരിവര്‍ത്തനത്തിന് ഉതകുന്നവയായിരുന്നില്ല. കാള്‍ പോപ്പര്‍ ഒരു യുക്തിവാദി ആയിരുന്നെങ്കിലം അദ്ദേഹത്തിന്റെ ‘”Theory of Falsification’നും “Rejection of Inductive Learning’-ഉം ഒക്കെ ഒരു ആത്മീയവാദിയുടെ മനസ്സിനെയാണ് നമുക്ക് കാണിച്ചുതരുന്നത്. അക്കാലത്ത് മനസ്സില്‍ നിറച്ചു വച്ചിരുന്ന ഭൗതികചിന്തകള്‍ ആത്മീയതയെ കടന്നു നില്‍ക്കുന്ന തരത്തിലായിരുന്നതിനാല്‍ കാപ്രയും പോപ്പറുമൊന്നും കാര്യമായി സ്വാധീനിച്ചില്ല.
പി. കേശവന്‍നായരുടെ കൃതികള്‍ ആധുനികശാസ്ത്രം എങ്ങനെയാണ് ആത്മീയതയോട് അടുക്കുന്നതെന്നും പൗരാണിക ഭാരതതത്ത്വചിന്തയെ സാധൂകരിക്കുന്നതെന്നും ലളിതമായി പറഞ്ഞു തന്നു. പൊതുവേ ശാസ്ത്രലേഖനങ്ങള്‍ മലയാള ഭാഷയില്‍ കുറവാണല്ലോ. ഭാഷാ ഇന്‍സ്റ്റിറ്റ്യൂട്ടിന്റെ ആരംഭകാലത്ത് വിദ്യാര്‍ത്ഥികളെ ഉദ്ദേശിച്ച് കുറെ നിലവാരമുള്ള ശാസ്ത്രഗ്രന്ഥങ്ങളുണ്ടായെങ്കിലും പിന്നീട് അത്തരം സംരംഭങ്ങള്‍ തുടര്‍ന്നില്ല. ഇന്ന് ഭാഷാ ഇന്‍സ്റ്റിറ്റ്യൂട്ട് പുസ്തകങ്ങള്‍ മിക്കവാറും നിലവാരമില്ലാത്ത രാഷ്ട്രീയ ലേഖനങ്ങളാണ്. സാഹിത്യനിരൂപണങ്ങളും പഠനഗ്രന്ഥങ്ങളും കൂടുതലും പഴയ കൃതികളുടെ പകര്‍ത്തിയെഴുത്തുകളുമാണ്. കേശവന്‍നായരുടെ കൃതികളുടെ മൂല്യം തിരിച്ചറിഞ്ഞിട്ടാവാം ഡിസി ബുക്‌സ് അവ താല്പര്യത്തോടെ പ്രസിദ്ധീകരിച്ചത്. വായിച്ചു തീര്‍ന്ന ഉടനെ പുസ്തകം മറിച്ച് എത്ര പതിപ്പ് ഇറങ്ങി എന്നാണു ഞാന്‍ നോക്കിയത്. പക്ഷെ എന്നെ നിരുത്സാഹപ്പെടുത്തിക്കൊണ്ട് അത് ആദ്യ പതിപ്പുതന്നെയാണെന്നു ഞാന്‍ തിരിച്ചറിഞ്ഞു. മലയാളിയുടെ വായനാസംസ്‌കാരത്തെയും അഭിരുചികളെയും മനസാ ശപിച്ചുപോയി.
ഈ കൃതികളിലൂടെ കടന്നുപോയപ്പോള്‍ മുഖ്യമായും എനിക്കു മനസ്സിലാക്കാന്‍ കഴിഞ്ഞ വസ്തുതകളില്‍ ഏറ്റവും പ്രധാനം ശാസ്ത്രത്തിന്റെ വസ്തുനിഷ്ഠത ചോദ്യം ചെയ്യപ്പെട്ടിരിക്കുന്നു എന്നതാണ്. ഒരു പരമാണുവിനുള്ളിലേക്ക് ഒരാള്‍ നോക്കുമ്പോള്‍ കാണുന്നതല്ല മറ്റൊരാള്‍ നോക്കുമ്പോള്‍ കാണുന്നത്. നിരീക്ഷണത്തിനുപയോഗിക്കുന്ന സ്രോതസ്സില്‍ നിന്നും ഊര്‍ജ്ജം സ്വീകരിച്ച് കണങ്ങള്‍ രൂപം മാറിക്കൊണ്ടിരിക്കും. അതുകൊണ്ടുതന്നെ നിരീക്ഷകനെക്കൂടി ചേര്‍ത്തു വച്ചേ പുതിയ ശാസ്ത്രത്തിനു മുന്നോട്ടുപോകാനാവൂ. വസ്തുനിഷ്ഠത നഷ്ടപ്പെടുന്ന ശാസ്ത്രം വേദോപനിഷത്തുകളിലെ പ്രപഞ്ചവീക്ഷണവുമായി അടുക്കുന്നത് അദ്ദേഹം കാട്ടിത്തരുന്നു. ഋഗ്വേദത്തിലെ പ്രസിദ്ധമായ ഉല്‍പ്പത്തിസൂക്തം (10-ാം മണ്ഡലം 129-ാം സൂക്തം)
”നാസദാസീന്നോ സദാസീത്തദാനീന്നാസീ-
ദ്രജോനോവ്യോമാപരേത്….” എന്നു തുടങ്ങുന്ന സൂക്തം.
ഏകദേശം അര്‍ത്ഥം ഇങ്ങനെ കൊടുത്തിരിക്കുന്നു.
‘പ്രളയകാലത്ത് (കല്പാന്തപ്രളയം) നന്മ, തിന്മ എന്ന സ്ഥിതിവിശേഷങ്ങള്‍ ഉണ്ടായിരുന്നില്ല. മറവിനു പറ്റിയ പ്രദേശം തന്നെ ഇല്ലാതിരുന്നതിനാല്‍ അനുഭോക്താവുമുണ്ടായിരുന്നില്ല. സുഖവും ദുഃഖവുമുണ്ടായിരുന്നില്ല. അന്ന് മരണം ഉണ്ടായിരുന്നില്ല. എന്നാല്‍ പ്രാണികള്‍ക്ക് മരണമില്ലാതെ ചിരവസ്ഥയുമുണ്ടായിരുന്നില്ല. രാത്രിയും പകലുമുണ്ടായിരുന്നില്ല. സൂര്യചന്ദ്രന്മാരില്ലാതിരുന്നതിനാല്‍ ഋതുഭേദങ്ങള്‍ ഉണ്ടായിരുന്നില്ല. ബ്രഹ്മം മാത്രം…. മായയോടുകൂടി ഒന്നും ചെയ്യാതെ ഇളകാതെ നിന്നു….’ ഋഗ്വേദം നല്‍കുന്ന പ്രപഞ്ചത്തിന്റെ ഉല്പത്തി വിവരണം ആധുനിക ഭൗതികം പ്രദാനം ചെയ്യുന്ന പ്രപഞ്ചോല്‍പ്പത്തി ചിത്രത്തോടു ചേര്‍ന്നുനില്‍ക്കുന്നതായി ഉദാഹരണങ്ങള്‍ ധാരാളമായി ചൂണ്ടിക്കാട്ടി അദ്ദേഹം സ്ഥാപിക്കുന്നു.
ശാസ്ത്രവിഷയങ്ങളില്‍ ഇത്രയും അവഗാഹം കേരളത്തില്‍ ആ മേഖലയില്‍ എഴുതുന്നവരില്‍ ആരിലൂം കണ്ടിട്ടില്ല. Popular Science books ഇംഗ്ലീഷില്‍ കാള്‍ സാഗനും(Carl Sagan) സ്റ്റീഫന്‍ ഹോക്കിങ്(Stephen Hawking)-, റെബേക്ക സ്‌ക്ലൂട്ട് (Rebecca Skloot), റിച്ചാര്‍ഡ് ഡോക്കിന്‍സ് (Richard Dawkins)- എന്നിങ്ങനെ അനവധി പേര്‍ എഴുതുന്നു. അതില്‍ ഹോക്കിങ്ങിന്റെയും സാഗന്റെയും പുസ്തകങ്ങള്‍ പേപ്പര്‍ ബാക്ക് എഡീഷനുകളായി വ്യാപകമായ കേരളത്തില്‍ വഴിയോര പുസ്തകക്കടകളില്‍ പോലുമുണ്ട്. മലയാളത്തില്‍ അത്തരം എഴുത്തുകളേയില്ല. ആകെ ശാസ്ത്രസാഹിത്യ പരിഷത്തുകാര്‍ എഴുതുന്ന ന്യൂട്ടന്റേയൂം ഡാര്‍വിന്റേയൂം കാലത്തെ കാലഹരണപ്പെട്ട ശാസ്ത്രമാണ് നമുക്കുള്ളത്. അത്തരം ദാരിദ്ര്യം അനുഭവപ്പെടുന്നയിടങ്ങളിലേക്കാണ് കേശവന്‍നായര്‍, റോജര്‍ പെന്റോസ് (Roger Penrose) (റോജര്‍ പെന്റോസ് തിരുവനന്തപുരം എഞ്ചിനീയറിങ് കോളജില്‍ ഒരിക്കല്‍ ഒരു സ്പീച്ചിനു വന്നപ്പോള്‍ കേള്‍വിക്കാര്‍ ആരുമില്ലാത്ത അവസ്ഥയുണ്ടായതായി പറയുന്നതുകേട്ടു) ഡേവിഡ് ബോം(David Bohm), റൂപ്പര്‍ട്ട് ഷെല്‍ഡ്രേക് (Rupert Sheldrake)തുടങ്ങി അസംഖ്യം ശാസ്ത്രജ്ഞന്മാരെ ഉദ്ധരിച്ചു തന്റെ വാദഗതികള്‍ സമര്‍ത്ഥിക്കുന്നത്.
കണികാപരീക്ഷണവും മഹാവിസ്‌ഫോടനവും ഒക്കെ പലരും എഴുതി നമ്മള്‍ വായിച്ച സംഗതികളാണ്. പ്രപഞ്ചോല്‍പ്പത്തി സിദ്ധാന്തങ്ങളും അവയെക്കുറിച്ചുള്ള അന്വേഷണങ്ങളുമെല്ലാം കേരളത്തിലെ സാധാരണ വായനക്കാര്‍ക്കും കുറച്ചൊക്കെ പരിചിതമാണ്. എന്നാല്‍ ഫ്രോയ്ഡില്‍ തട്ടിനില്‍ക്കുന്ന നമ്മുടെ മനഃശാസ്ത്രപരമായ അന്വേഷണങ്ങളെ തിരസ്‌കരിച്ചുകൊണ്ട് മനുഷ്യമനസ്സിനെക്കുറിച്ചും ബോധത്തെക്കുറിച്ചുമുള്ള ഏറ്റവും പുതിയ അന്വേഷണങ്ങളെ അദ്ദേഹം പരിചയപ്പെടുത്തുന്നു.
വളരെക്കാലമായി തത്ത്വചിന്തയുടെ ലോകത്ത് നിലനിന്നിരുന്ന ഏറ്റവും പ്രധാനപ്പെട്ട ആ ചോദ്യം; പദാര്‍ത്ഥമാണോ ബോധമാണോ പ്രാഥമികം? അതിന് ആധുനിക ഭൗതികത്തിന്റെ വെളിച്ചത്തില്‍ തന്നെ വ്യക്തമായ ഉത്തരം കാട്ടിത്തരാന്‍ ഈ ഗ്രന്ഥങ്ങളുടെ രചയിതാവിന് കഴിയുന്നു. പ്രപഞ്ചോല്‍പ്പത്തി മുതല്‍ എല്ലാ പദാര്‍ത്ഥനിര്‍മ്മിതിയും പിറകില്‍ ഒരു പ്രാഗ്‌ബോധം നിലനില്‍ക്കുന്നുവെന്ന് അദ്ദേഹം സ്ഥാപിക്കുന്നു. ഒരു ഭ്രൂണത്തിന്റെ വികാസം മുതല്‍ മനുഷ്യനായുള്ള വളര്‍ച്ചയുടെ എല്ലാ ഘട്ടങ്ങളും മുന്‍കൂട്ടി തീരുമാനിക്കപ്പെട്ടിരിക്കുന്നു. സാഹചര്യങ്ങള്‍ ചെറിയ വ്യത്യാസങ്ങള്‍ വരുത്താമെങ്കിലും വളര്‍ച്ചയുടെ എല്ലാ ഘട്ടങ്ങളും മുന്‍ നിശ്ചയപ്രകാരം തന്നെ. അതുപോലെ പ്രപഞ്ചോല്‍പ്പത്തിയുടെ പിറകിലും ഒരു ബോധം പ്രവര്‍ത്തിച്ചിരുന്നു എന്നും പദാര്‍ത്ഥ പ്രപഞ്ചം ദ്വിതീയമാണെന്നും പ്രാഥമികം അതിനു പിറകിലെ ബോധമാണെന്നും തത്ത്വചിന്താപരമായിത്തന്നെ തെളിയിക്കാന്‍ എഴുത്തുകാരനു കഴിയുന്നു.
ഏറ്റവും അത്ഭുതകരമായി തോന്നിയത് വൈല്‍ഡര്‍ പെന്‍ഫീല്‍ഡ് (Wilder Penfield)- എന്ന കനേഡിയന്‍ ജീവശാസ്ത്രകാരന്റെയും സര്‍ ജോണ്‍ എക്കിള്‍സിന്റെയും(John Eccles) വലേറി ഹണ്ടിന്റെയും (Valerio Hunt) മറ്റും നിഗമനങ്ങളാണ്. മനസ്സ് മസ്തിഷ്‌കത്തിന്റെ പ്രവര്‍ത്തനത്തില്‍ നിന്നുളവാകുന്നതല്ലെന്നും മസിതിഷ്‌കമില്ലെങ്കിലും മനസ്സിനു പ്രവര്‍ത്തിക്കാനാവുമെന്നും അവര്‍ നിരീക്ഷിക്കുന്നു. മസ്തിഷ്‌ക പ്രവര്‍ത്തനങ്ങളെ നിയന്ത്രിക്കുന്നത് മനസ്സാണ്. മസ്തിഷ്‌കമില്ലാത്ത ഏകകോശജീവികള്‍ക്കും മനസ്സുണ്ട്. മസ്തിഷ്‌കത്തിലല്ല മനസ്സ് സ്ഥിതിചെയ്യുന്നത്. പ്രത്യുത മനസ്സിനുള്ളിലാണ് മസ്തിഷ്‌കം ഇരിക്കുന്നത് എന്ന തരത്തിലുള്ള നിരീക്ഷണങ്ങള്‍ ജീവശാസ്ത്രത്തിലേയും മനഃശാസ്ത്രത്തിലേയും ഏറ്റവും പുതിയ കണ്ടെത്തലുകളെ അടിസ്ഥാനമാക്കി ഗ്രന്ഥകാരന്‍ അവതരിപ്പിക്കുന്നു. ഹെര്‍മസ് റോമിജന്‍ (Herms Romijen) 1997-ല്‍ എഴുതിയ “About the Origin of consciousness’ എന്ന ഗ്രന്ഥത്തില്‍ ക്ലാസിക് ന്യൂറോ സയന്‍സിന്റെ മസ്തിഷ്‌ക മാതൃകകള്‍ക്കൊന്നും മനസ്സിന്റെ അടിസ്ഥാനധര്‍മ്മങ്ങളെ വിശദീകരിക്കാനാവില്ലെന്നും ക്വാണ്ടം സിദ്ധാന്തത്തേയും ഭാരതീയ വേദാന്തതത്ത്വങ്ങളേയും സമന്വയിപ്പിച്ച് രൂപം നല്‍കുന്ന ഒരു സിദ്ധാന്തത്തിനു മാത്രമേ ഇതിന്റെ സങ്കീര്‍ണതകളെ ഉള്‍ക്കൊള്ളാന്‍ കഴിയുകയുള്ളൂ എന്നു സ്ഥാപിക്കുന്നതായി ഗ്രന്ഥകാരന്‍ പറയുന്നുണ്ട്.
ലോകശാസ്ത്രജ്ഞന്മാരുടെ നിഗമനങ്ങളില്‍നിന്നും ശാസ്ത്രത്തേയും പ്രപഞ്ചത്തേയും ആത്മീയമായി വ്യാഖ്യാനിക്കുന്ന ദീപക് ചോപ്ര, ഓഷോ, നിത്യചൈതന്യയതി, പ്രൊഫസര്‍ ബാലകൃഷ്ണന്‍നായര്‍ തുടങ്ങി പലരുടെയും കൃതികളില്‍ നിന്നും പ്രചോദനം ഉള്‍ക്കൊണ്ട് നമ്മുടെ അറിവിന്റെ തലങ്ങളെ അടിമുടി മാറ്റിത്തീര്‍ത്ത ഒരു മഹാത്മാവാണ് യാത്രയായത്. അദ്ദേഹത്തെ ഇനിയെങ്കിലും മലയാളികള്‍ പൂര്‍ണമായി തിരിച്ചറിയട്ടെ!
പെരുമാള്‍ മുരുകന്റെ വിവാദനോവല്‍ വായിക്കാന്‍ കഴിഞ്ഞിട്ടില്ല. എങ്കിലും അദ്ദേഹത്തിന്റെ ആദ്യനോവലിന്റെ മലയാളം തര്‍ജമ ഈ അടുത്തു വായിക്കുകയുണ്ടായി, ‘എരിവെയില്‍’. അതു വായിച്ചപ്പോള്‍ പെരുമാള്‍ മുരുകന്‍ എന്തുകൊണ്ടാണ് തമിഴ്‌നാട്ടിലെ സാധുക്കളുടെ ഈശ്വരന്മാരെ അപമാനിച്ചത് എന്ന് മനസ്സിലായി. പ്രതിഭയുടെ മിന്നലാട്ടം പോലുമില്ലാത്ത വെറും സാധാരണമായ ഒരു നോവല്‍. സാധാരണ തമിഴ് നോവലുകളിലൊക്കെ കാണുന്ന തമിഴ് ഗ്രാമങ്ങളിലെ ദാരിദ്ര്യവും ജാതിസംഘര്‍ഷങ്ങളും പരുക്കന്‍ റിയലിസത്തില്‍ പകര്‍ത്തി വച്ചിരിക്കുന്നു. അടുത്തു വായിച്ച മറ്റൊരു തമിഴ് നോവലാണ് മലര്‍മതിയുടെ ‘തൂപ്പുകാരി’. രണ്ടിലും ദാരിദ്ര്യവും ചാളകളും ഒക്കെത്തന്നെ. കൂടാതെ ലൈംഗികതയുടെ തുറന്നെഴുത്തും. എങ്ങനെയെങ്കിലും വിവാദം ഉണ്ടാക്കിയില്ലെങ്കില്‍ ഒരെഴുത്തുകാരന്‍ എന്ന നിലയ്ക്ക് ജനശ്രദ്ധ ആകര്‍ഷിക്കാനാവില്ലെന്ന് മനസ്സിലായതുകൊണ്ടായിരിക്കണം ഇത്തരത്തില്‍ ഒരു പൊടിക്കൈ കാണിക്കാന്‍ പെരുമാള്‍ മുരുകന്‍ ഇറങ്ങിപ്പുറപ്പെട്ടത് എന്നു തോന്നുന്നു. വിവാദങ്ങള്‍കൊണ്ടു മാത്രം പ്രശസ്തരെ സൃഷ്ടിക്കുന്ന മാധ്യമസംസ്‌കാരമാണ് ഏറ്റവും അപകടകരം.
Comments