ഏപ്രില്‍ 26ന്റെ മലയാളം വാരിക മനസ്സിനെ ആനന്ദിപ്പിക്കുന്നു. കാരണം പതിവില്ലാത്തവിധം പ്രൗഢമായ രണ്ട് ഉപന്യാസങ്ങള്‍ അതില്‍ ചേര്‍ത്തിരിക്കുന്നു. ആദ്യത്തേത് സംഗീതക്കെുറിച്ച് പി.ടി. നരേന്ദ്രമേനോന്‍, സുകുമാരി നരേന്ദ്രമേനോന്‍ എന്നിവര്‍ ചേര്‍ന്നെഴുതിയ ‘പ്രകൃതിയില്‍ നിന്നുത്ഭവിച്ച പ്രാണസ്വരങ്ങള്‍’ എന്നതാണ്. രണ്ടാമത്തേത് ജോര്‍ജ് ഓര്‍വെലിന്റെ ‘1984’നെക്കുറിച്ചുള്ള സമഗ്രമായ ഒരു വിലയിരുത്തലും.
സംഗീതത്തെക്കുറിച്ചാണു ലേഖനമെങ്കിലും അതിനെ പലയിടത്തും സാഹിത്യവുമായി സമന്വയിപ്പിച്ചാണ് എഴുതിയിരിക്കുന്നത്. ഭാരതീയ സംഗീതത്തിന് പ്രകൃതിയുമായുള്ള ഗാഢബന്ധവും അതിന്റെ ചിട്ടകളിലെ അനുസ്യൂതിയും ചൂണ്ടിക്കാണിക്കാന്‍ ലേഖകര്‍ക്കു കഴിയുന്നുണ്ട്. ഹാര്‍മണി പ്രധാനമായ പാശ്ചാത്യരീതികള്‍ നമ്മുടെ സംഗീതത്തെ എങ്ങനെ ദുഷിപ്പിക്കുന്നു എന്നു ചൂണ്ടിക്കാണിക്കുന്നതില്‍ എഴുത്തുകാര്‍ വിജയിച്ചിരിക്കുന്നു. സിനിമാബാഹ്യമായ ഒരു ലളിതസംഗീത വഴി നമുക്കില്ലാത്തതിനാല്‍ സിനിമയിലെ സംഗീതത്തിന്റെ ദുഷിപ്പ് നമ്മുടെ ലളിതസംഗീതത്തെ ആകെ ബാധിക്കുന്നു എന്നത് വാസ്തവം തന്നെയാണ്. എം.എസ്. ബാബുരാജിന്റെയും ദക്ഷിണാമൂര്‍ത്തിയുടെയും, ദേവരാജന്‍, എം.കെ. അര്‍ജുനന്‍ തുടങ്ങി എം.ജി. രാധാകൃഷ്ണന്‍, ജോണ്‍സണ്‍, രവീന്ദ്രന്‍ വരെ ഒരു വലിയനിര അനുഗ്രഹീത സംഗീതസംവിധായകര്‍ നമുക്കുണ്ടായിരുന്നു. ഇന്നത്തെ സ്ഥിതിയോ അതിദയനീയം. മെലഡി പൂര്‍ണമായും അപ്രത്യക്ഷമായിരിക്കുന്നു. വെസ്‌റ്റേണ്‍ എന്ന പേരില്‍ പ്രചരിപ്പിക്കപ്പെടുന്നതും ദയനീയം തന്നെ.
ഫ്‌ളാറ്റ് നോട്ടുകള്‍ ഉപയോഗിക്കുന്നതോ വെസ്‌റ്റേണ്‍സംഗീതത്തിന്റെ സാധ്യതകള്‍ പ്രയോജനപ്പെടുത്തുന്നതോ തെറ്റാണെന്ന് പറയാനാവില്ല. പട്ടണം സുബ്രഹ്മണ്യയ്യരുടെ പ്രസിദ്ധമായ ‘കഥനകുതൂഹല’ രാഗത്തിലുള്ള (കദന കുതൂഹലം എന്നാണ് പലയിടത്തും എഴുതിക്കണ്ടിട്ടുള്ളത് അത് ശരിയാകാനിടയില്ല. കദനത്തിനു എന്തു കുതൂഹലം! മാത്രവുമല്ല രാഗത്തിന്റെ ഭാവം മൊത്തത്തില്‍ സന്തോഷ പ്രധാനമാണ്. അപ്പോള്‍ കദനം ആകാന്‍ സാധ്യതയില്ല) ‘രഘുവംശസുധാംബുധി’ എന്നു തുടങ്ങുന്ന കീര്‍ത്തനത്തില്‍ ചിട്ടസ്വരം പാടിയിരിക്കുന്നത് ഫ്‌ളാറ്റ് നോട്ടുകളിലാണ് (ചിലര്‍ ഗമകം കൊടുത്തും പാടാറുണ്ട്) ചിലയിടങ്ങളില്‍ ഫ്‌ളാറ്റായി ആലപിക്കുന്നതിനും ചില ഭംഗിയൊക്കെയുണ്ട്. മധുരൈ മണി അയ്യരുടെ ചില ആലാപനങ്ങളും ആ രീതിയില്‍ കേട്ടിട്ടുണ്ട്. അതൊക്കെ ശ്രവണ സുഖം നല്‍കുന്നതുതന്നെ. അതുകൊണ്ടുതന്നെ അത്തരം പരീക്ഷണങ്ങള്‍ തീരെ ഒഴിവാക്കേണ്ടതല്ല. പക്ഷെ എ.ആര്‍. റഹ്മാന്‍ പടിഞ്ഞാറന്‍ സംഗീതത്തെ അനുകരിച്ച് ഓസ്‌കാര്‍ നേടി എന്നതുകൊണ്ട്, അതാണു മഹത്തായ സംഗീതം എന്നു കരുതുന്നതു തെറ്റ്. അക്കാര്യവും ലേഖനത്തില്‍ ചൂണ്ടിക്കാണിക്കുന്നുണ്ട്. നമ്മുടെ പാരമ്പര്യ സംഗീതം കര്‍ണാടക സംഗീതമാണ്. പേര്‍ഷ്യന്‍ സംഗീതവുമായി ഇന്ത്യയുടെ തനതു സംഗീതം ലയിച്ചപ്പോഴാണ് ഹിന്ദുസ്ഥാനി സംഗീതമുണ്ടാകുന്നത്. അത് ഒരു കാരണവശാലും ഒരു തളര്‍ച്ച ആയിരുന്നില്ല. മറിച്ച് വളര്‍ച്ചതന്നെയായിരുന്നു. അത്തരത്തില്‍ പടിഞ്ഞാറന്‍ സംഗീതത്തില്‍ നിന്നും ചിലത് സ്വീകരിക്കാവുന്നതേയുള്ളൂ. എന്നാല്‍ നമ്മുടെ സംഗീതത്തിന്റെ ജീവന്‍ നഷ്ടപ്പെടുത്തുന്ന രീതിയില്‍ ആകാന്‍ പാടില്ല. ഇന്നത്തെ സിനിമാ സംഗീതസംവിധായകര്‍ക്ക് കര്‍ണാടക സംഗീതമോ വെസ്‌റ്റേണ്‍ സംഗീതമോ അറിയില്ല.
പാശ്ചാത്യരീതിയല്‍ സ്റ്റാഫ് നൊട്ടേഷന്‍ (Staff notation) നല്‍കുന്ന രീതി നമ്മുടെ സംഗീതത്തില്‍ വലിയൊരളവു വരെ അനുയോജ്യമല്ല എന്ന് ഇന്ത്യന്‍ സംഗീതത്തെക്കുറിച്ച് ആഴത്തില്‍ പഠിച്ച പാശ്ചാത്യസംഗീതജ്ഞന്‍ ‘ക്ലെമന്റ്‌സ് Introduction to the study of Indian Music എന്ന കൃതിയില്‍ പറഞ്ഞിട്ടുള്ളതായി ഡോ. എസ്. വെങ്കട സുബ്രഹ്മണ്യയ്യരുടെ സംഗീതശാസ്ത്ര പ്രവേശികയില്‍ പറയുന്നുണ്ട്. എന്നിരിക്കലും ചിന്നസ്വാമി മുതലിയാര്‍ എന്ന തമിഴ് സംഗീതപണ്ഡിതന്‍ വളരെ സമര്‍ത്ഥമായ രീതിയില്‍ Staff notation സമ്പ്രദായം നടപ്പാക്കാന്‍ ശ്രമിച്ചതിനേയും പറയുന്നുണ്ട്. അത്തരത്തില്‍ പാശ്ചാത്യമോ പൗരസ്ത്യമോ ആയ മറ്റേതു സമ്പ്രദായത്തില്‍നിന്നും സ്വീകരിക്കുന്നതുകൊണ്ടു തെറ്റൊന്നുമില്ല. പക്ഷെ അതു ചെയ്യുന്നത് രണ്ടിലും ആഴത്തിലുള്ള അറിവുള്ളവരായിരിക്കണം. അല്ലെങ്കില്‍ നമ്മളിന്നു കേള്‍ക്കുന്നതുപോലെ ജീവനില്ലാത്ത സംഗീതം ശ്രവിക്കേണ്ടിവരും. എന്നുകരുതി ഫ്യൂഷന്‍ എന്ന പേരില്‍ പ്രചരിക്കുന്നതെല്ലാം സ്വീകാര്യവുമല്ല.
നമ്മുടെ സിനിമാസംഗീതം ഇപ്പോള്‍ അനുഭവിക്കുന്ന അപചയം താല്‍ക്കാലികമാണെന്നാണ് ഈ ലേഖകന്റെ പക്ഷം. ശാസ്ത്രീയ സംഗീതത്തില്‍ അവഗാഹമുള്ള സംഗീതജ്ഞന്മാര്‍ സംഗീതസംവിധായകരായി എത്താത്തതാണ് ഇത്രയും ദയനീയ സ്ഥിതി ഉണ്ടാക്കിയത്. അതിനു മാറ്റം സംഭവിക്കും. ഇത്തരം അപചയകാലഘട്ടങ്ങള്‍ ഇടയ്ക്ക് ഉണ്ടാകും. ജനത്തിന് മടുപ്പ് ഉണ്ടാകുമ്പോള്‍ പുതിയ പ്രതിഭകള്‍ ഉയര്‍ന്നുവരും എന്ന് സമാധാനിക്കാം. സംഗീതത്തെ പുതിയ ചലച്ചിത്രകാരന്മാര്‍ ഗൗരവമായെടുക്കുന്നില്ല എന്നതും പ്രശ്‌നമാണ്. പാട്ട് ഇല്ലാതെയും സിനിമക്കു മുന്നോട്ടുപോകാനാകും എന്നതാണ് ഇന്നത്തെ സ്ഥിതി.
കൂട്ടത്തില്‍ ഒരു കാര്യം കൂടി സൂചിപ്പിക്കാതിരിക്കാന്‍ വയ്യ. നമ്മുടെ സംഗീതവഴികളില്‍ സാഹിത്യത്തെ ഗൗരവമായെടുക്കാന്‍ കച്ചേരി നടത്തിയവര്‍ പലപ്പോഴും ശ്രദ്ധിച്ചിരുന്നില്ല എന്നത് പണ്ടുമുതലേയുള്ള ഒരു അപചയം ആയിരിക്കുന്നു. പദങ്ങളെ ഒരു വിവേചനവും കൂടാതെ മുറിച്ചുപാടി വികൃതമാക്കുക ഗായകരുടെ ഒരു സ്ഥിരം ശീലമായിരുന്നു. ഹംസധ്വനി രാഗത്തിലുള്ള പ്രസിദ്ധകൃതിയായ ‘വാതാപി’യില്‍ ‘പരാരി ചത്വാരി വാഗാത്മകം എന്നിങ്ങനെ ഭാഗവതര്‍ പാടുന്ന വരികള്‍ പരാദി ചത്വാര്യ വാഗാത്മകം എന്നാണു കാണുന്നത്. പലരും ‘രിവാഗാത്മകം’ എന്നിങ്ങനെയാണ് പാടാറുള്ളത്. അതുപോലെ ‘തൃകോണമദ്ധ്യഗതം’ എന്നത് യേശുദാസൊഴികെ മറ്റുള്ളവരെല്ലാം ത്രികോണമധ്യഗദം’ എന്നാണ് പാടിക്കേട്ടിട്ടുള്ളത്. നളിനകാന്തി രാഗത്തിലുള്ള ‘മനവിനാലകിഞ്ച രധതേ’ എന്നു തുടങ്ങുന്ന ത്യാഗരാജകൃതി മഹാഗായകനായ ചെമ്പൈപോലും പാടികേട്ടിട്ടുള്ളത് ‘മനവ്യാളകിം’ എന്നാണ്. ഇതിവിടെ സൂചിപ്പിക്കാന്‍ കാരണം ഈ ലേഖനത്തില്‍ കണ്ട ‘ബിപ്ലാസ്’ എന്ന രാഗനാമമാണ്. സത്യത്തില്‍ ഈ രാഗനാമം എന്താണെന്ന് ഒരു നിശ്ചയവുമില്ല. ആഭേരിക്കു തുല്യമായ ഹിന്ദുസ്ഥാനി രാഗമാണിത്. പലരും പല പേരുകളില്‍ പറഞ്ഞു നടക്കുന്നു. ഈ രാഗത്തിന്റെ ശരിയായ പേര് ഇപ്പോഴും ഒരു നിശ്ചയവുമില്ല. ചിലര്‍ ഭീം പാലസ് എന്നും ചിലര്‍ ബിംപ്ലാസ് എന്നും വേറെ ചിലര്‍ ഭിം പലാസി എന്നും ഇങ്ങനെ പല പല പേരുകള്‍. മലയാളത്തിലെ ലേഖനത്തില്‍ ബിപ്ലാസ് എന്നാണ് എഴുതിയിരിക്കുന്നത്. സംഗീതശാസ്ത്രഗ്രന്ഥങ്ങളിലെ പേരുതന്നെ എല്ലാവരും ഉപയോഗിക്കുന്നതല്ലേ നല്ലത്. ഇത്തരം ലക്ഷ്യരാഹിത്യങ്ങള്‍ നേരത്തെതന്നെയുണ്ട്. വ്യവസ്ഥപ്പെടുത്തി നമ്മുടെ മഹത്തായ പാരമ്പര്യ സംഗീതത്തെ സംരക്ഷിച്ചു നിര്‍ത്തേണ്ടത് ഏത് രാജ്യസ്‌നേഹിയുടെയും കടമയാണ്. ചാനലുകള്‍ കര്‍ണാട്ടിക് സംഗീതമത്സരങ്ങളും ജുഗല്‍ബന്ദികളും മറ്റും സംഘടിപ്പിക്കേണ്ടിയിരിക്കുന്നു. കര്‍ണാടിക് സംഗീതത്തിന് നിലവാരം ഉണ്ടായാലേ സിനിമാഗാനത്തിനും നിലവാരം ഉണ്ടാകൂ!
മലയാളത്തിലെ അടുത്ത ലേഖനം ഇന്ത്യയില്‍ ജനിച്ച എറിക് ആര്‍തര്‍ ബ്ലെയര്‍ എന്ന ജോര്‍ജ് ഓര്‍വെലിന്റെ ‘1984’ എന്ന നോവലിനെകുറിച്ചുള്ള സമഗ്രമായ വിശകലനമാണ്. ആര്‍.എസ്. കുറുപ്പ് കൃതിയെ നന്നായി വായിച്ചു വിശകലനം ചെയ്യുന്നുണ്ട്. എച്ച്.ജി. വെല്‍സിന്റെ ‘ടൈം മെഷീന്‍’ മുതല്‍ തുടങ്ങിയതാണ് സായിപ്പിന്റെ ഫാന്റസികള്‍ ഇപ്പോള്‍ അതിന്റെ മലവെള്ളപ്പാച്ചിലാണ്. പടിഞ്ഞാറന്‍ സാഹിത്യത്തില്‍ ഒട്ടുമിക്കപ്പോഴും എല്ലാം ഒരുപോലെയൊക്കെത്തന്നെയിരിക്കുന്നവയാണ്. ഓര്‍വെലിന്റെ 1984ഉം അനിമല്‍ ഫാമും സ്റ്റാലിന്റെ ഹിംസകളെ ലക്ഷ്യം വച്ച് എഴുതപ്പെട്ടവയാണ്. കമ്യുണിസം ആഗോളതലത്തില്‍ തകര്‍ന്നു കഴിഞ്ഞതിനാല്‍ ഈ കൃതികള്‍ക്ക് ഇന്ന് പ്രസക്തിയില്ല എന്ന് തോന്നാമെങ്കിലും അതിന്റെ അവശിഷ്ടങ്ങള്‍ മനുഷ്യവംശത്തെ ഭയപ്പെടുത്തിക്കൊണ്ട് ലോടത്തു ചിലയിടങ്ങളില്‍ നിലനില്‍ക്കുന്നുണ്ട്.
ഹിറ്റ്‌ലറുടെ വേക്കന്‍സിയിലേക്ക് ചൈന അതിവേഗം വളര്‍ന്നുവരുകയാണ്. ലോകത്തെ മുഴുവന്‍ നശിപ്പിക്കാനുള്ള ഹിംസാത്മകശക്തി ഹിറ്റ്‌ലറുടെ ജര്‍മ്മനി ആര്‍ജിച്ചതുപോലെ ഇന്ന് ചൈന നേടിയെടുത്തുകൊണ്ടിരിക്കുന്നു. ജൈവയുദ്ധവും ഇലക്ട്രോണിക് യുദ്ധവും അടുത്ത തലമുറ ആയുധങ്ങളും വഴി ലോകത്തെ മുഴുവനും കോളനി ആക്കാമെന്ന് ചൈന വ്യാമോഹിക്കുന്നു. ഏതുനിമിഷവും ചൈനീസ് പട്ടാളം ഇന്ത്യയിലേക്ക് അതിക്രമിച്ചു കടക്കാവുന്ന സാഹചര്യം അതിര്‍ത്തിയില്‍ നിലനില്‍ക്കുന്നുണ്ട്.
ആഗോളസാഹചര്യങ്ങളില്‍ അമേരിക്കയുടെ മേധാവിത്വം തകര്‍ന്നത് ഇന്ത്യയുള്‍പ്പെടെയുള്ള രാജ്യങ്ങള്‍ക്ക് വലിയ ഭീഷണിയായി മാറിയിരിക്കുന്നു. ട്രംപിന്റെ തോല്‍വിയും ഇന്ത്യയെ പ്രതികൂലമായി ബാധിക്കാനിടയുണ്ട്. ബൈഡന്റെ അമേരിക്കയ്ക്ക് ചൈനിയെ നേരിടാനുള്ള ഇച്ഛാശക്തിയില്ല. ഒന്നാം ലോകയുദ്ധത്തില്‍ മനുഷ്യസ്‌നേഹികളായ ഒരുപറ്റം ലോകനേതാക്കള്‍ ജര്‍മ്മന്‍ ഭീകരതക്കെതിരെ സംഘടിച്ചതുകൊണ്ടാണ് ലോകം ഒരു മഹാവിപത്തില്‍നിന്നും രക്ഷപ്പെട്ടത്. ചൈനയെന്ന വിപത്തിനെതിരെ ലോകരാജ്യങ്ങളുടെ ഒരു സഖ്യം വൈകാതെ രൂപപ്പെട്ടില്ലെങ്കില്‍ വിനാശകരമായിരിക്കും ലോകത്തിന്റെ ഭാവി.
കോവിഡ് അണുക്കളുടെ രംഗപ്രവേശത്തിലും ചൈനയും സഖ്യരാജ്യങ്ങളും മാത്രം അതിന്റെ വിപത്തില്‍നിന്നും രക്ഷപ്പെട്ടുനില്‍ക്കുന്നതിലും ഒക്കെ ആഗോളതലത്തില്‍ സംശയം ഉണര്‍ന്നിരുന്നുവെങ്കിലും അതു വിളിച്ചുപറയാന്‍ ചൈനയുടെ ശക്തിയെ ഭയന്ന് പലരും തയ്യാറായില്ല. ട്രംപ് നിര്‍ഭയം അത് ആവര്‍ത്തിച്ചിരുന്നു. പക്ഷേ അദ്ദേഹത്തിന് വേണ്ട ലോകപിന്തുണ കിട്ടിയില്ല. അതുെകാണ്ടുതന്നെ ആ വഴിക്കുള്ള അന്വേഷണങ്ങള്‍ പിന്നെ ഉണ്ടായില്ല. ട്രംപ് രംഗം വിട്ടെങ്കിലും സംശയങ്ങള്‍ ബാക്കിനില്‍ക്കുകയാണ്.
ചൈനീസ് വിപത്തിനെതിരായ ഒരു ആഗോളകൂട്ടായ്മ ഉണ്ടാവുകയും ഇന്ത്യ അതില്‍ അംഗമാവുകയും ചെയ്യേണ്ടത് നമ്മുടെ ആവശ്യമായി മാറിയിരിക്കുന്നു. ബ്രിട്ടീഷുകാര്‍ വന്നപ്പോള്‍ സ്വാഗതം ചെയ്യാന്‍ ചിലരുണ്ടായിരുന്നു. ചൈന വന്നാലും സ്വാഗതം ചെയ്യാന്‍ ചിലരുണ്ടാകുമെന്നുറപ്പ്.