രാഷ്ട്രീയ കേരളത്തിന്റെ ചരിത്രത്തില്‍ ബിജെപിക്ക് ഒരു നിയമസഭാ തെരഞ്ഞെടുപ്പില്‍ മാത്രമേ ജയിക്കാന്‍ സാധിച്ചിട്ടുള്ളൂ; 2016-ല്‍. അത്തവണയും ജയിച്ചതാകട്ടെ ഒരു സീറ്റില്‍ മാത്രം; തിരുവനന്തപുരത്തെ നേമത്ത്. ഇതിനു മുന്‍പ് കപ്പിനും ചുണ്ടിനുമിടയില്‍ ബിജെപിക്ക് വിജയം നഷ്ടമായ സന്ദര്‍ഭങ്ങളുണ്ട്. അതിനാല്‍ നേമത്തെ വിജയം പാര്‍ട്ടിക്ക് വിലപ്പെട്ടതായിരുന്നു. പക്ഷേ എല്‍ഡിഎഫ്, യുഡിഎഫ് മുന്നണികളിലെ ഒന്നര ഡസനോളം വരുന്ന പാര്‍ട്ടികളോട് പൊരുതി നേടിയ ഈ വിജയത്തെ ബിജെപിയുടെ എതിരാളികള്‍ നിസ്സാരവല്‍ക്കരിച്ചു- 140 മണ്ഡലങ്ങളില്‍ ഒരേയൊരെണ്ണം!
ഇപ്പോഴത്തെ നിയമസഭാതെരഞ്ഞെടുപ്പില്‍ ആ ഒരു സീറ്റിലും ബിജെപി പരാജയപ്പെട്ടപ്പോള്‍ പ്രതികരണം തികച്ചും വ്യത്യസ്തം. ബിജെപിക്ക് കനത്ത നഷ്ടം! പാര്‍ട്ടി പാടെ തകര്‍ന്നിരിക്കുന്നു!! പാര്‍ട്ടിയുടെ പ്രസക്തി തന്നെ നഷ്ടപ്പെട്ടിരിക്കുന്നു!!! രാഷ്ട്രീയ പ്രതിയോഗികള്‍ക്ക് ആഹ്ലാദം അടക്കാനാവുന്നില്ല. ഒരൊറ്റ സീറ്റില്‍പ്പോലും ബിജെപി ജയിക്കുന്നതിനെ വലിയ ഭയത്തോടെയാണ് ഇക്കൂട്ടര്‍ കാണുന്നതെന്നല്ലേ ഇതിനര്‍ത്ഥം. ബിജെപി മുന്നേറിയാല്‍ തങ്ങളുടെ ‘ഉരുക്കുകോട്ടകള്‍’ ഭദ്രമല്ലെന്ന് ഇവര്‍ക്ക് നന്നായറിയാം.
ശരിയാണ്, നേമത്തു മാത്രമല്ല മറ്റു ചില മണ്ഡലങ്ങളിലും ബിജെപിക്ക് വിജയപ്രതീക്ഷയുണ്ടായിരുന്നു. രണ്ടാമതെത്തിയ ഒന്‍പത് മണ്ഡലങ്ങള്‍ ബിജെപിയുടെ വിപുലമായ ജയസാധ്യതയിലേക്കാണ് വിരല്‍ചൂണ്ടുന്നത്. എന്നാല്‍ ഇതിന്റെ പേരില്‍ ബിജെപിക്ക് അഭിമാനിക്കാനാവുമോ? ഇല്ലെന്നു തന്നെയാണ് ലളിതമായ ഉത്തരം.
പാര്‍ലമെന്ററി ജനാധിപത്യത്തില്‍ രാഷ്ട്രീയ പാര്‍ട്ടികളുടെ കരുത്തും ദൗര്‍ബല്യവും കണക്കാക്കപ്പെടുന്നത് തെരഞ്ഞെടുപ്പ് വിജയങ്ങളിലൂടെയാണ്. വിജയത്തില്‍ കുറഞ്ഞ ഒന്നുകൊണ്ടും ഒരു രാഷ്ട്രീയ പാര്‍ട്ടിക്ക് തൃപ്തിപ്പെടാനാവില്ല. ഏത് കുത്സിത മാര്‍ഗത്തിലൂടെയും വിജയിക്കണമെന്നല്ല ഇതിനര്‍ത്ഥം. ബിജെപിയെ സംബന്ധിച്ചാവുമ്പോള്‍ പ്രത്യേകിച്ചും. കേരളത്തിന്റെ കാര്യമെടുത്താല്‍ വിജയിക്കാനുള്ള വഴി ബിജെപിക്ക് തുറന്നുതന്നെ കിടപ്പുണ്ട്. ഇതിന് ആദ്യം വേണ്ടത് വിജയത്തെ വിജയമായും പരാജയത്തെ പരാജയമായും കാണാന്‍ ശീലിക്കുകയാണ്. പാര്‍ട്ടി സ്ഥാനാര്‍ത്ഥികള്‍ പരാജയപ്പെടുന്ന പക്ഷം വോട്ടിങ് ശതമാനം എത്ര അധികമാണെങ്കിലും അത് വിജയത്തിന് ബദലാവില്ല. ഒരു തെരഞ്ഞെടുപ്പില്‍ ലഭിക്കുന്ന വോട്ടിങ് ശതമാനം ഒരു പാര്‍ട്ടിക്കും എക്കാലത്തേക്കുമുള്ള സ്ഥിരനിക്ഷേപങ്ങളല്ല. തെരഞ്ഞെടുപ്പുകള്‍ തോറും അത് മാറിക്കൊണ്ടിരിക്കുമെന്ന സാമാന്യതത്വം ഉള്‍ക്കൊള്ളണം.
ഇപ്പോഴത്തെ തെരഞ്ഞെടുപ്പ് പരാജയത്തിന്റെ പശ്ചാത്തലത്തില്‍ പാര്‍ട്ടിക്ക് ഗുണകരമാവുമെന്നു തോന്നുന്ന ചില ചിന്തകള്‍ മുന്നോട്ടുവയ്ക്കുകയാണ്. എന്തു ചെയ്യണം, എന്തു പാടില്ല എന്നതരത്തിലുള്ള വിധി തീര്‍പ്പുകളായി ഈ ലേഖനത്തെ കാണരുതെന്ന് അപേക്ഷ.
ആശയാദര്‍ശങ്ങള്‍, നേതാക്കള്‍, പാര്‍ട്ടി എന്ന രീതിയില്‍ ശരിയായൊരു ക്രമം ബിജെപിയില്‍ വികസിച്ചുവരണം. സവിശേഷമായ കഴിവുകളുള്ള ‘ലീഡേഴ്‌സ്’ ഉള്ളപ്പോള്‍തന്നെ ‘ലീഡര്‍ഷിപ്പ്’ എന്ന ‘കളക്ടീവ് എന്റിറ്റി’ ഉയര്‍ന്നുവരണം. പാര്‍ട്ടിയുടെ ആശയങ്ങളെക്കുറിച്ചും സംഘടനാചരിത്രത്തെക്കുറിച്ചും നേതൃപാരമ്പര്യത്തെക്കുറിച്ചും അവബോധമുള്ളവരായി ഭാരവാഹികളെ മാറ്റിയെടുക്കാനുള്ള പരിപാടികള്‍ പാര്‍ട്ടി പ്രവര്‍ത്തനത്തിന്റെ അവിഭാജ്യ ഘടകമാവണം. സമകാലീന വിഷയങ്ങളെക്കുറിച്ചുള്ള ചര്‍ച്ചകളില്‍ പാര്‍ട്ടിയെ പ്രതിനിധീകരിക്കുന്നവര്‍ പ്രസ്തുത വിഷയങ്ങളെക്കുറിച്ചുള്ള അറിവുകള്‍ക്കുപുറമെ പാര്‍ട്ടിയുടെ ചരിത്രത്തെക്കുറിച്ച് മതിയായ ധാരണയുള്ളവരും, അതില്‍ അഭിമാനിക്കുന്നവരുമാകണം. ഇവയൊക്കെ യുക്തിസഹമായി അവതരിപ്പിച്ച് എതിരാളികളില്‍പ്പോലും മതിപ്പുളവാക്കാന്‍ കഴിയണം. ചാനല്‍ ചര്‍ച്ചകളിലും മറ്റും ഒറ്റപ്പെടുകയോ ശോഭിക്കാതിരിക്കുകയോ ചെയ്യുമ്പോള്‍ പരിക്കേല്‍ക്കുന്നത് പാര്‍ട്ടിക്കാണെന്ന തിരിച്ചറിവുണ്ടാകണം. ഭാരവാഹികളും നേതാക്കളും രാഷ്ട്രീയ വിദ്യാഭ്യാസം സ്വയം നേടണം. സോഷ്യല്‍മീഡിയ വഴി ലഭിക്കുന്ന വിവരങ്ങള്‍ സ്വാധ്യായത്തിന് പകരം നില്‍ക്കില്ല. അതേസമയം മെമ്പര്‍ഷിപ്പ് ക്യാമ്പയിന്‍ പോലുള്ള കാര്യങ്ങളില്‍ പുത്തന്‍ വിവരസാങ്കേതിക വിദ്യകളെയും വാര്‍ത്താവിനിമയ സംവിധാനങ്ങളെയും സമര്‍ത്ഥമായി ഉപയോഗിക്കാനും കഴിയണം.
ഇതോടൊപ്പം, സമൂഹ മാധ്യമങ്ങള്‍ക്കപ്പുറം ഒരു ലോകമുണ്ടെന്നും അവിടെ പരിഹരിക്കപ്പെടേണ്ടതായ ജനങ്ങളുടെ പ്രശ്‌നങ്ങളുണ്ടെന്നും ബോധ്യമുള്ളവരായിരിക്കണം ഭാരവാഹികള്‍.
മുന്നണി രാഷ്ട്രീയമാണ് കേരളത്തിന്റെ യാഥാര്‍ത്ഥ്യം. ഈ യാഥാര്‍ത്ഥ്യം ബിജെപി പൂര്‍ണമായും ഉള്‍ക്കൊള്ളേണ്ടതുണ്ട്. ബിജെപിയുടെ ചരിത്രം പരിശോധിക്കുമ്പോള്‍ സമീപകാലത്തു മാത്രമാണ് പാര്‍ട്ടി മുന്നണിയായി മത്സരിക്കാന്‍ തുടങ്ങിയത്. അതിനു മുന്‍പ് ഒറ്റയ്ക്ക് വളരുന്നതും തനിച്ച് മത്സരിക്കുന്നതുമായിരുന്നു രീതി. സവിശേഷമായ ആശയാദര്‍ശങ്ങളുള്ള ഒരു പാര്‍ട്ടിക്ക് ഈ രീതി ഒഴിവാക്കാനാവില്ല. പക്ഷേ വളര്‍ച്ചയുടെ ഒരു ഘട്ടം പിന്നിടുമ്പോള്‍ കൂടുതല്‍ ജനകീയമാകാനും, തെരഞ്ഞെടുപ്പ് രാഷ്ട്രീയത്തില്‍ മുന്നേറാനും മുന്നണിയുടെ പിന്‍ബലമില്ലാതെ കഴിയുകയുമില്ല.
ഐക്യകേരളത്തിന്റെ ആറര പതിറ്റാണ്ടുകാലത്തെ ചരിത്രം പരിശോധിച്ചാല്‍ ഭരണപക്ഷത്തെയും പ്രതിപക്ഷത്തെയും നയിച്ചവര്‍ അത് സാധ്യമാക്കിയത് മുന്നണിരാഷ്ട്രീയത്തെ മുന്‍നിര്‍ത്തിയാണ് എന്നു വ്യക്തമാകും. ഇ.എം.എസ്. നമ്പൂതിരിപ്പാടായാലും കെ. കരുണാകരനായാലും ഈ കലയില്‍ വിദഗ്ദ്ധരായിരുന്നു. 1957ല്‍ അവിഭക്ത കമ്യൂണിസ്റ്റ് പാര്‍ട്ടി ഒറ്റയ്ക്ക് അധികാരത്തില്‍ വന്നു എന്നു പറയുന്നതുപോലും സ്വതന്ത്രന്മാരുടെ പിന്തുണയോടെയാണല്ലോ.
മുന്നണി പ്രാധാന്യത്തെക്കുറിച്ച് സിപിഎമ്മും കോണ്‍ഗ്രസ്സും ഒരേപോലെ ബോധവാന്മാരാണ്. മുന്നണിയായി നിന്നുകൊണ്ടല്ലാതെ തെരഞ്ഞെടുപ്പുകള്‍ ജയിക്കാനാവില്ലെന്ന് ഇവര്‍ എല്ലാക്കാലത്തും തിരിച്ചറിയുന്നു. വലിയ പാര്‍ട്ടികള്‍ക്ക് കിട്ടുന്ന ഉയര്‍ന്ന തോതിലുള്ള വോട്ടിന്റെ നല്ലൊരു വിഹിതം ചെറുപാര്‍ട്ടികള്‍ സമ്മാനിക്കുന്നതാണ്. ബിജെപിയുടെ കാര്യത്തില്‍ ഇങ്ങനെ സംഭവിക്കാത്തത് മുന്നണി രാഷ്ട്രീയത്തിന്റേതായ ചരിത്രപരമായ നൈരന്തര്യം അതിനില്ലാത്തതിനാലാണ്.
മുന്നണി രാഷ്ട്രീയം ബിജെപിക്ക് അന്യമാകേണ്ടതില്ല, അടല്‍ബിഹാരി വാജ്‌പേയിയുടെ കാലത്ത് 20 ലേറെ പാര്‍ട്ടികളെ ഒപ്പം നിര്‍ത്തിയാണ് ബിജെപി ആറ് വര്‍ഷം കേന്ദ്രം ഭരിച്ചത്. നരേന്ദ്ര മോദി സര്‍ക്കാരും മുന്നണിയായാണ് ആറ് വര്‍ഷത്തിലേറെയായി അധികാരത്തില്‍ തുടരുന്നത്. ബിജെപി തുടര്‍ച്ചയായി മഹാവിജയങ്ങള്‍ നേടുന്ന ഉത്തര്‍പ്രദേശില്‍ അപ്‌നാദള്‍ എന്ന ഒരു കൊച്ചു പാര്‍ട്ടിയെപ്പോലും കൂടെ നിര്‍ത്തുന്നത് കാണുന്നുണ്ടല്ലോ. നേരിയ ഭൂരിപക്ഷത്തിന്റെ വ്യത്യാസത്തില്‍ മുന്നണികള്‍ മാറിമാറി അധികാരത്തില്‍ വരുന്ന കേരളത്തിലാവുമ്പോള്‍ ഒറ്റയാള്‍ പാര്‍ട്ടികളുടെ പോലും പ്രാധാന്യം വളരെ വലുതാണ്. ആര്‍. ബാലകൃഷ്ണപിള്ള, ബേബി ജോണ്‍, ലോനപ്പന്‍ നമ്പാടന്‍… ഉദാഹരണങ്ങള്‍ നിരവധിയാണ്. സാംസ്‌കാരിക സവിശേഷതകളും വ്യതിരിക്തമായ രാഷ്ട്രീയ പശ്ചാത്തലവുമുള്ള സംസ്ഥാനത്തിലേക്കു വരുമ്പോള്‍ മുന്നണി രാഷ്ട്രീയത്തിന് കൂടുതല്‍ പ്രാമുഖ്യം ലഭിക്കേണ്ടതുണ്ട്. ബിജെപി നേതൃത്വം നല്‍കുന്ന മുന്നണി മറ്റെല്ലായിടങ്ങളിലും എന്‍ഡിഎ ആയിരിക്കുമ്പോള്‍ വടക്കുകിഴക്കന്‍ സംസ്ഥാനങ്ങളില്‍ അത് എന്‍ഇഡിഎ ആണല്ലോ.
തെരഞ്ഞെടുപ്പ് കാലത്ത് മാത്രം ആവശ്യമുള്ളതാണ് മുന്നണി എന്ന ധാരണ അതിലുള്‍പ്പെടുന്ന കക്ഷികള്‍ക്കോ, അവര്‍ പ്രതിനിധാനം ചെയ്യുന്ന ജനവിഭാഗങ്ങള്‍ക്കോ ഉണ്ടാവരുത്. അര്‍ഹമായ പരിഗണന എല്ലാവര്‍ക്കും കൊടുക്കണം. ബിജെപി കേന്ദ്ര സര്‍ക്കാരിന് നേതൃത്വം നല്‍കുന്നതിനാല്‍ ഇവിടെ പാര്‍ട്ടി നയിക്കുന്ന മുന്നണിയില്‍ ചേരാന്‍ ആളുണ്ടാവും. ഇതു പക്ഷേ വെറും മുതലെടുപ്പ് രാഷ്ട്രീയമായി മാറരുത്. ഭരണത്തിന്റെ ഗുണഫലങ്ങള്‍ പങ്കുവയ്ക്കുന്നവരുടെ ആത്മാര്‍ത്ഥത തെളിയിക്കപ്പെടണം. മുന്നണിയുടെ നയരൂപീകരണത്തില്‍ കരുതലും സുതാര്യതയും വേണം. മുന്നണികളിലെ കക്ഷികളോട് ചെറുത്, വലുത് എന്നതിനപ്പുറം ഘടകകക്ഷികള്‍ എന്ന സമീപനം സ്വീകരിക്കപ്പെടണം. സന്തുലനത്തിന്റെ സൗന്ദര്യമാണ് ഇക്കാര്യത്തില്‍ പ്രതിഫലിക്കേണ്ടത്. അഭിപ്രായ സ്വാതന്ത്ര്യം എല്ലാവര്‍ക്കുമുള്ളപ്പോള്‍ തന്നെ പൊതുതാല്‍പ്പര്യത്തിനു വേണ്ടി വിട്ടുവീഴ്ച ചെയ്യാന്‍ സന്നദ്ധമാവണം. നയപരമായും ഘടനാപരമായും സ്വതന്ത്രമായ അസ്തിത്വമുള്ള മുന്നണി ഉണ്ടാവണം. ജനങ്ങള്‍ക്കിടയില്‍ എന്‍ഡിഎ എന്ന നിലയ്ക്ക് തന്നെ സ്വീകാര്യത നേടുകയും അത് വര്‍ധിപ്പിക്കുകയും വേണം. എല്‍ഡിഎഫ്, യുഡിഎഫ് എന്നതുപോലെ എന്‍ഡിഎ എന്ന ചുരുക്കപ്പേര് സുപരിചിതമാവണം.
സംഘടനാപരമായ വളര്‍ച്ച എന്നത് ഏതൊരു പാര്‍ട്ടിക്കും പരമപ്രധാനമാണ്. പാര്‍ട്ടിയുടെ അടിസ്ഥാന യൂണിറ്റു മുതല്‍ കെട്ടിപ്പടുക്കേണ്ടതുണ്ട്. പാര്‍ട്ടികള്‍ ശക്തി സമാഹരിക്കുന്നത് ഇവിടെ നിന്നാണ്. കേരളത്തില്‍ ഇതിന് ബിജെപി വേണ്ടത്ര ശ്രദ്ധ പതിപ്പിക്കുന്നില്ല എന്നത് ഒരു വാസ്തവമാണ്. താഴെത്തട്ടിലെ പ്രവര്‍ത്തനം ‘താങ്ക്‌ലെസ് ജോബ്’ ആയി തോന്നിയേക്കാം. ബിജെപിയുടെ ചരിത്രത്തില്‍ സുന്ദര്‍സിങ് ഭണ്ഡാരിയെയും കുശാഭാവു താക്കറെയെയും പോലുള്ള മുന്‍കാല നേതാക്കളുടെ പ്രവര്‍ത്തനരീതിയും സംഘടനാ പ്രതിബദ്ധതയും പാര്‍ട്ടിക്ക് മാര്‍ഗദര്‍ശകമാവണം.
നേതാക്കള്‍, ഭാരവാഹികള്‍, അണികള്‍, അനുഭാവികള്‍ എന്നിങ്ങനെയുള്ള ഒരു ഘടന ഉണ്ടാകുമ്പോഴാണ് ഒരു പാര്‍ട്ടി തെരഞ്ഞെടുപ്പ് വിജയങ്ങള്‍ക്ക് സജ്ജമാകുന്നത്. സംഘടനാപരമായ വളര്‍ച്ച ഒന്നുകൊണ്ടുമാത്രം തെരഞ്ഞെടുപ്പ് വിജയങ്ങള്‍ നേടാനാവില്ല. അതിന് പാര്‍ട്ടിയുടെ ജനകീയാടിത്തറ വികസിക്കണം. ഇക്കാര്യത്തില്‍ ഇനിയും ഏറെ മുന്നേറാനുള്ള പാര്‍ട്ടിയാണ് ബിജെപി. വ്യക്തികള്‍ അംഗമാകുന്നതില്‍ അവസാനിക്കുന്നതല്ല ഒരു രാഷ്ട്രീയ പാര്‍ട്ടിയുടെ വളര്‍ച്ച. ജനവിഭാഗങ്ങളെ പാര്‍ട്ടിയോട് ആഭിമുഖ്യമുള്ളവരാക്കണം. ഇതിന് അവരുടെ താല്‍പ്പര്യങ്ങളും അഭിലാഷങ്ങളും തിരിച്ചറിയുകയും ഉള്‍ക്കൊള്ളുകയും വേണം. ജനങ്ങളെ ഒരുമിപ്പിച്ചു കൊണ്ടുവരുന്നതില്‍ ആത്മനിഷ്ഠമായ മുന്‍വിധികള്‍ ഒരുവിധത്തിലും വിലങ്ങുതടിയാവരുത്. തെരഞ്ഞെടുപ്പു കാലത്തും മറ്റവസരങ്ങളിലും പാര്‍ട്ടി സമ്മേളനങ്ങളില്‍ തടിച്ചുകൂടുന്നവര്‍ ജനകീയാടിത്തറയെ പ്രതിനിധാനം ചെയ്യുന്നില്ല. ഇത്തരം സമ്മേളനങ്ങള്‍ ‘സംഘടിപ്പിക്കപ്പെടുന്നവ’യാണ്. സ്ഥായിയായ ഒരു അസ്തിത്വം അതിനുണ്ടാവില്ല.
കേരളത്തിന്റെ രാഷ്ട്രീയരംഗം സാമുദായിക രാഷ്ട്രീയത്തിന് വളക്കൂറുള്ള മണ്ണാണ്. സ്വാതന്ത്ര്യത്തിനു മുന്‍പും പിന്‍പും അത് അങ്ങനെയായിരുന്നുവെന്ന് പറയാം. ജാതിമത രാഷ്ട്രീയമൊക്കെ അങ്ങുദൂരെ ഉത്തരേന്ത്യയില്‍ മാത്രമുള്ളതാണെന്ന് കരുതുന്നത് ശുദ്ധകാപട്യമാണ്. കേരളത്തെപ്പോലെ വ്യവസ്ഥാപിതമായി ജാതിമത രാഷ്ട്രീയം നിലനില്‍ക്കുന്ന മറ്റ് സംസ്ഥാനങ്ങള്‍ ഇല്ലെന്നു പറഞ്ഞാലും അതിശയോക്തിയില്ല. പഞ്ചായത്ത് തെരഞ്ഞെടുപ്പായാലും നിയമസഭാ തെരഞ്ഞെടുപ്പായാലും പാര്‍ലമെന്റ് തെരഞ്ഞെടുപ്പായാലും, എന്തിനേറെ കോ-ഓപ്പറേറ്റീവ് സൊസൈറ്റികളിലേക്ക് നടക്കുന്ന തെരഞ്ഞെടുപ്പുകളായാലും സീറ്റു വിഭജനവും സ്ഥാനാര്‍ത്ഥി നിര്‍ണയവും വോട്ടുപിടുത്തവുമൊക്കെ നടക്കുന്നത് മത, സാമുദായിക പരിഗണനകള്‍വച്ചാണ്. കൊടിമൂത്ത കമ്യൂണിസ്റ്റായാലും എല്ലാം തികഞ്ഞ ഗാന്ധിയനായാലും പയറ്റുന്നത് ഈ രാഷ്ട്രീയമാണ്. ഈ യാഥാര്‍ത്ഥ്യത്തിനു നേരെ മുഖംതിരിച്ചുനിന്നുകൊണ്ട് വിജയകരമായ ഒരു അധികാര സമവാക്യം ഇപ്പോഴത്തെ നിലയില്‍ മുന്നോട്ടുവയ്ക്കാന്‍ ബിജെപിക്ക് കഴിയില്ല. ഇക്കാര്യത്തില്‍ പിഴയ്ക്കാതിരിക്കാനുള്ള ചരിത്രബോധവും പൊളിറ്റിക്കല്‍ ഫിറ്റ്‌നസും, നയം മാത്രമല്ല അടവുനയവും പ്രയോഗിക്കാനുള്ള പൊളിറ്റിക്കല്‍ ബ്രില്യന്‍സും ബിജെപി നേതൃത്വത്തിന് ഉണ്ടാവണം. രാഷ്ട്രീയ നേതാക്കള്‍ പ്രവാചകന്മാരല്ല. പക്ഷേ തങ്ങള്‍ എടുക്കുന്ന ഒരു തീരുമാനത്തിന്റെ അനന്തരഫലം കടന്നുകാണാന്‍ ശേഷിയുള്ളവരായിരിക്കുകയും ‘റിസ്‌ക് ഫാക്ടര്‍’ നിലനിര്‍ത്തിക്കൊണ്ടുതന്നെ അത്തരം തീരുമാനമെടുക്കാന്‍ കഴിവുള്ളവരുമായിരിക്കണം.
ഇതിനര്‍ത്ഥം നേതാക്കള്‍ക്ക് ഏകാധിപതികളെപ്പോലെ പെരുമാറാമെന്നല്ല. ഒരു പ്രശ്‌നത്തിന്റെ എല്ലാ വശങ്ങളെക്കുറിച്ചുമുള്ള മതിയായ ചര്‍ച്ചകള്‍ക്കു ശേഷമായിരിക്കണം തീരുമാനങ്ങള്‍ എടുക്കേണ്ടത്.
രാഷ്ട്രീയവും തെരഞ്ഞെടുപ്പ് രാഷ്ട്രീയവും വ്യത്യസ്തമാണെങ്കിലും ഇവ തമ്മില്‍ തുടര്‍ച്ചയുണ്ടാവണം. തെരഞ്ഞെടുപ്പ് രാഷ്ട്രീയം എന്നുപറയുന്നത് തെരഞ്ഞെടുപ്പ് കമ്മീഷന്റെ വിജ്ഞാപനമുണ്ടായി ഫലം പുറത്തുവരുന്നതുവരെയുള്ള കാലത്തെ പ്രവര്‍ത്തനമല്ല. അത് ക്ലൈമാക്‌സ് മാത്രമാണ്. മൂന്നു മണിക്കൂറോളം നീളുന്ന സിനിമകളുടെ ക്ലൈമാക്‌സ് ഏറിയാല്‍ പത്ത് മിനിറ്റ് മാത്രമായിരിക്കുമല്ലോ. കഥ മുഴുവന്‍ അതിനു മുന്‍പാണ് അരങ്ങേറുന്നത്. തെരഞ്ഞെടുപ്പിന് പാര്‍ട്ടിയെ ഒരുക്കുന്നത് ദീര്‍ഘമായ ഒരു പ്രക്രിയയാണ്. വോട്ടര്‍പട്ടികയെ മുന്‍നിര്‍ത്തി തന്നെ ഒരുപാട് കാര്യങ്ങള്‍ ചെയ്യേണ്ടതുണ്ട്. ഓരോ മണ്ഡലങ്ങളെയും ഓരോ റിപ്പബ്ലിക്കുകളെപ്പോലെ കണ്ട് അനുകൂലവും പ്രതികൂലവുമായ ഘടകങ്ങള്‍ എന്തൊക്കെയെന്ന് വിലയിരുത്തണം. അന്തരീക്ഷം അനുകൂലമാക്കാനുള്ള ശ്രമങ്ങള്‍ പാര്‍ട്ടിയുടെ ഭാഗത്തുനിന്ന് കാലേക്കൂട്ടി ഉണ്ടാവണം. വിജയിക്കുന്ന മറ്റു രാഷ്ട്രീയ പാര്‍ട്ടികള്‍ ഇതൊക്കെ നിരന്തരം ചെയ്യുന്നത് കണ്‍മുന്നില്‍ കാണാവുന്നതാണ്. സ്ഥാനാര്‍ത്ഥി എത്ര യോഗ്യനാണെങ്കിലും മണ്ഡലത്തിലെ സൂക്ഷ്മ രാഷ്ട്രീയവും അന്തര്‍ധാരകളും അനുകൂലമായില്ലെങ്കില്‍ ജയിച്ചുകയറുക എളുപ്പമാവില്ല. വന്‍ ഭൂരിപക്ഷം മുന്നില്‍ കണ്ട് പ്രവര്‍ത്തിച്ചാലേ ഫോട്ടോ ഫിനിഷിലൂടെയെങ്കിലും ജയിച്ചു കയറാനാവുകയുള്ളൂ. പാര്‍ട്ടി നേതൃത്വത്തിന്റെ യാഥാര്‍ത്ഥ്യബോധം ഒരിക്കലും അമിത ആത്മവിശ്വാസത്തിന് വഴിമാറരുത്. സ്ഥാനാര്‍ത്ഥികള്‍ക്ക് ആവേശം പ്രകടിപ്പിക്കാം. അതൊരിക്കലും ഫീല്‍ഡിലെ പ്രവര്‍ത്തനങ്ങള്‍ക്ക് പകരം നില്‍ക്കില്ല. പ്രചാരണത്തിന്റെ സൈക്കോളജി മനസ്സിലാക്കണം. രാഷ്ട്രീയ പ്രതിയോഗികളുടെ പ്രചാരണം ഏറെ മുന്നേറിയതിനുശേഷം അവര്‍ക്ക് ഒപ്പമെത്താനുള്ള ശൈലി ഉപേക്ഷിക്കണം. യഥാസമയം പ്രചാരണം തുടങ്ങി ജയിക്കാനാണ് മത്സരിക്കുന്നതെന്ന തോന്നല്‍ വോട്ടര്‍മാരില്‍ സൃഷ്ടിക്കണം. ഇതിന് പാര്‍ട്ടി നിര്‍ദ്ദേശമനുസരിച്ച് സജീവമായി പ്രവര്‍ത്തിക്കുന്നവര്‍ താഴെത്തട്ടില്‍ ഉണ്ടായേ തീരൂ. ഇവരെ മുന്നണിപ്പോരാളികളായി കണ്ട് സൗകര്യങ്ങള്‍ ഏര്‍പ്പെടുത്തണം. പാര്‍ട്ടിക്കുവേണ്ടി വോട്ട് ചോദിക്കുന്നവര്‍ പക്വതയുള്ളവരായിരിക്കണം. എന്നാലേ ജനങ്ങള്‍ക്ക് വോട്ടുതരാന്‍ തോന്നൂ. ഇക്കാര്യങ്ങളൊക്കെ പ്രവര്‍ത്തന ശൈലിയാക്കി മാറ്റുമ്പോഴേ വിജയിക്കുന്ന പാര്‍ട്ടിയായി ബിജെപി മാറുകയുള്ളൂ.
കേന്ദ്രം ഭരിക്കുന്ന പാര്‍ട്ടി എന്നത് കേരളത്തില്‍ രാഷ്ട്രീയ മുന്നേറ്റമുണ്ടാക്കാന്‍ ബിജെപിക്ക് സുവര്‍ണാവസരമാണ് ഒരുക്കുന്നത്. കേന്ദ്ര സര്‍ക്കാരിന്റെ ജനക്ഷേമ പദ്ധതികളുടെ സദ്ഫലങ്ങള്‍ ജനങ്ങളിലെത്തിയാല്‍ മാത്രം പോരാ. ന്യായമായും അവയുടെ ക്രെഡിറ്റ് പാര്‍ട്ടിക്ക് കിട്ടുന്നവിധം വ്യവസ്ഥാപിതമായ മാര്‍ഗങ്ങള്‍ അവലംബിച്ച് ബോധവല്‍ക്കരണം നടത്തണം. പാര്‍ട്ടിയില്‍ ഇതിനായി പ്രത്യേക ചുമതലക്കാരെ വയ്ക്കുന്നത് ഉചിതമായിരിക്കും. പാര്‍ട്ടിക്ക് കേന്ദ്ര ഭരണമുള്ളത് പ്രവര്‍ത്തകര്‍ക്ക് അലസരാവാനുള്ള ലൈസന്‍സാവരുത്.
പാര്‍ട്ടിയുടെ ആശയസമരത്തിന് കരുത്തു പകരുന്ന സംവിധാനങ്ങളും സംരംഭങ്ങളും ഉണ്ടാകണം. നേതാക്കള്‍ നടത്തുന്ന പത്ര സമ്മേളനങ്ങള്‍ക്കും പ്രസ്താവനകള്‍ക്കും ചാനല്‍ ചര്‍ച്ചകള്‍ക്കും ഈ ദൗത്യം പൂര്‍ണമായും നിര്‍വഹിക്കാനാവില്ല. പാര്‍ട്ടിയുടെ ആശയങ്ങള്‍ ഗൗരവത്തോടെ ചര്‍ച്ച ചെയ്യപ്പെടുന്ന അന്തരീക്ഷം സംജാതമാവണം. പാര്‍ട്ടിയോട് ആഭിമുഖ്യമുള്ള ഒരു ‘ഇന്റലിജന്‍സിയ’ രൂപപ്പെടണം. ഇവര്‍ നടത്തുന്ന ‘ഇന്റലക്ച്വല്‍ ലേബര്‍’ വിലമതിക്കപ്പെടണം. ഇതുവഴി പാര്‍ട്ടിയുടെ ആവാസവ്യവസ്ഥയില്‍ ആശയസംവാദങ്ങളുടെ കാലാവസ്ഥ സൃഷ്ടിക്കപ്പെടും. സാംസ്‌കാരിക രംഗം പാര്‍ട്ടിക്ക് അന്യവും അപ്രാപ്യവുമായ മേഖലയായി കാണുന്ന രീതി ഉപേക്ഷിക്കപ്പെടണം.
ബിജെപിക്ക് കേരളത്തില്‍ കരുത്തുറ്റ ഒരു നേതൃനിര ഇപ്പോഴുണ്ട്. അത് ക്രിയാത്മകവും ഫലപ്രദവുമാവണം. ജനങ്ങളില്‍ വലിയൊരു വിഭാഗം ഈ നേതൃത്വത്തില്‍ പ്രതീക്ഷ വച്ചു പുലര്‍ത്തുന്നു. അവസരത്തിനൊത്ത് ഉയരാതിരുന്നാല്‍ അവരുടെ പ്രതീക്ഷയ്ക്ക് മങ്ങലേല്‍ക്കും. നിതാന്തമായ ജാഗ്രത ഇക്കാര്യത്തില്‍ നേതൃത്വത്തിനു വേണം. ഒരു പരാജയം ഒന്നിന്റെയും അവസാനമല്ല. വിജയം വിളിപ്പാടകലെയുണ്ട്. പരാജയത്തിന്റെ പാഠങ്ങള്‍ പഠിക്കുകയാണ് വിജയത്തിലേക്കുള്ള ആദ്യ ചുവട്.