കുന്നിന്‍ ചരിവില്‍ നിറയെ കുതിരകളുടെയും ഗസ്‌നിപ്പോരാളികളുടെയും ജഡങ്ങള്‍ നിറഞ്ഞപ്പോള്‍ പിന്നില്‍നിന്നു പാഞ്ഞുവന്നുകൊണ്ടിരുന്ന കുതിരപ്പട മുന്നറിയിപ്പില്ലാതെ പെട്ടെന്നു നിന്നു. പിന്നില്‍ വന്നുകൊണ്ടിരുന്ന സൈന്യം അതിനുപിന്നില്‍ ഇടിച്ചുനിന്നു. ഈ സമയം കുന്നിന്റെ ഇരു പാര്‍ശ്വങ്ങളിലുമായി നിര്‍ത്തിയിരുന്ന 500 വീതം വരുന്ന കുതിരപ്പടയെ കാല്‍ചന്ദ് മഹാരാജാവ് ഇളക്കിവിട്ടു. ഞെരുങ്ങിനില്ക്കുന്ന ഗസ്‌നിസൈന്യത്തിലേക്ക് ഇരുഭാഗത്തുനിന്നും തുളച്ചുകയറിയ യാദവസൈന്യം ദാക്ഷിണ്യമില്ലാതെ നരഹത്യ തുടങ്ങി. യാദവന്റെ ഓരോ വെട്ടിനും കിരാതന്റെ താടിയും തലമുടിയും നീട്ടിവളര്‍ത്തിയ തലകള്‍ അറ്റുവീണു.
ഉച്ചത്തില്‍ ജയഭേരി മുഴക്കിക്കൊണ്ട് ആര്‍ത്തലച്ചുകയറുന്ന യാദവസൈന്യം പെട്ടെന്നു നിന്നു. കുന്നിന്‍മുന നീലാകാശത്തെ സ്പര്‍ശിക്കുന്ന രേഖയില്‍ പച്ചപ്പട്ടിന്റെ വെണ്‍കൊറ്റക്കുട ചൂടിയ ഒരു കൂറ്റന്‍ ആന പ്രത്യക്ഷപ്പെട്ടു. ആനയുടെ കൊമ്പുകളും മസ്തകവും ലോഹപ്പാളികള്‍ പൊതിഞ്ഞിരുന്നു. ഗസ്‌നി സുല്‍ത്താന്‍…. കിടിലം കൊള്ളിക്കുന്ന ഒരു മൗനസന്ദേശം ഓരോ യാദവസൈനികന്റെയും മനസ്സിലൂടെ കടന്നുപോയി. തന്റെ ആയിരക്കണക്കിനു സൈനികരും കുതിരകളും കുന്നിന്‍ ചെരുവില്‍ മരിച്ചുകിടക്കുന്ന കാഴ്ച സുല്‍ത്താനെ പരവശനാക്കി. അയാള്‍ നെഞ്ചത്തലച്ചുകൊണ്ട് ആര്‍ത്തുവിളിച്ചു. “അള്ളാഹു അക്ബര്‍… അള്ളാഹു അക്ബര്‍.”
സമനില വീണ്ടെടുക്കുന്ന നിമിഷത്തില്‍ സുല്‍ത്താന്‍ രൗദ്രരാക്ഷസനായി തിരിച്ചടിക്കുമെന്നറിയാവുന്ന കാല്‍ചന്ദ് രാജാവ് വില്ലെടുത്ത് അതില്‍ ശ്രദ്ധാപൂര്‍വ്വം ഒരമ്പുതൊടുത്ത് സുല്‍ത്താനുനേരെ അയച്ചു. അതൊരു സന്ദേശമായിരുന്നു. യാദവസൈന്യം ലോഹമുന പിടിപ്പിച്ച ശരങ്ങള്‍ സുല്‍ത്താനു നേരെ പെരുമഴപോലെ തൊടുത്തുവിട്ടു. ശരമാരിക്കു മുന്നില്‍ പൊറുതിമുട്ടിയ സുല്‍ത്താന്‍ ഉച്ചത്തില്‍ തന്റെ വിശ്വസ്ത സൈന്യത്തലവനെ വിളിച്ചു.
“മാലിക് അയാസ്…”
വിളിയുടെ മാറ്റൊലി തീരുംമുന്‍പ് രാക്ഷസക്കുതിരപ്പുറത്ത് ഒരു യുവ രാക്ഷസരൂപം പ്രത്യക്ഷപ്പെട്ടു. ജോര്‍ജിയയില്‍നിന്ന് പിടിച്ചെടുത്ത അടിമയാണ് മാലിക് അയാസ്. അവന്‍ സുല്‍ത്താന്റെ വിശ്വസ്ത സൈന്യത്തലവനാണ്.
“നോക്കൂ….. എന്താണ് ഈ കാണുന്നത് മാലിക് അയാസ്? സുല്‍ത്താന്റെ ഇത്രയും സൈനികരെ ബലി കഴിക്കാനാണോ നീ സൈന്യത്തലവനായിരിക്കുന്നത്?”
മാലിക് അയാസ് ഒരുനിമിഷം നിശ്ശബ്ദനായി. പിന്നെ പറഞ്ഞു.
“ഒളിയാക്രമണമായിരുന്നു തിരുമനസ്സേ.. യാദവര്‍ പതിയിരുന്നാക്രമിച്ചു.”
കുന്നിന്‍ ചരിവിനുതാഴെ ദൂരേയ്ക്കു കൈ ചൂണ്ടിക്കൊണ്ട് സുല്‍ത്താന്‍ പറഞ്ഞു.
യാദവ രാജാവിനെ കണ്ടോ… ആനപ്പുറത്ത്. അവനെ ജീവനോടെയോ അല്ലാതെയോ എന്റെ മുമ്പില്‍ ഹാജരാക്കുക.”
മാലിക് അയാസ് നോക്കി. യാദവ സൈനിക നിരയുടെ ഏറ്റവും പിന്നില്‍ ആനപ്പുറത്ത് രാജകീയ വേഷത്തില്‍ ഒരാള്‍ ഇരിക്കുന്നുണ്ട്. അതുതന്നെ യാദവരാജാവ്.
ഉത്തരാഫ്രിക്കയില്‍നിന്നു പിടിച്ചെടുത്ത ഒരടിമക്കൂട്ടത്തെ പ്രത്യേക പരിശീലനം കൊടുത്ത് ലോകോത്തര കൊലയാളികളായി സുല്‍ത്താന്‍ വളര്‍ത്തുന്നുണ്ട്. കറുത്തിരുണ്ട നിറമുള്ള ഈ കൂട്ടര്‍ വസ്ത്രം ധരിക്കാറില്ല. ആയുധ പ്രയോഗത്തിലും കുതിരസവാരിയിലും അഗ്രഗണ്യര്‍. സ്വന്തം ജീവനോട് തീര്‍ത്തും ആസക്തിയില്ലാത്തവര്‍. മാലിക് അയാസ് അതിലൊരു വിഭാഗത്തെ കൂട്ടിക്കൊണ്ട് രാക്ഷസക്കുതിരകളിലേറി താഴേയ്ക്കു കുതിച്ചു. താഴേയ്ക്കുള്ള പ്രയാണത്തില്‍ യാദവസൈന്യത്തിന്റെ അണിമുറിച്ചു കടന്നുവെങ്കില്‍ മാത്രമെ ആനപ്പുറത്തിരിക്കുന്ന രാജാവിനു സമീപം എത്താന്‍ കഴിയൂ. അണി മുറിക്കാനുള്ള തീവ്ര പോരാട്ടം തുടങ്ങി. കുറച്ചുദൂരെ ഒരു രാക്ഷസക്കുതിരയുടെ പുറത്തിരുന്ന് ഉന്നം തെറ്റാതെ കാല്‍ചന്ദ് മഹാരാജാവ് തൊടുക്കുന്ന അമ്പുകള്‍ ഓരോ നഗ്നരാക്ഷസന്റെയും കഴുത്തില്‍ തുളച്ചുകയറുന്നുണ്ട്. അങ്ങനെ സമ്പൂര്‍ണ്ണ ആക്രമണം കൊണ്ട് കറുത്ത രാക്ഷസന്മാരെ മിക്കവാറും വീഴ്ത്തിക്കഴിഞ്ഞ നിമിഷത്തില്‍ മാലിക് അയാസ് അണി മുറിച്ചുകൊണ്ട് മുമ്പോട്ടുപാഞ്ഞു. ആനയുടെ മുമ്പിലെത്തിയ മാലിക് അയാസ് അതിനുചുറ്റും മൂന്നുതവണ വലം വച്ച് പഴുതു നോക്കി. പിന്നെ കുതിരയെ പിന്‍കാലുകളില്‍ ഉയര്‍ത്തി മുന്‍കാലുകള്‍ ആനയുടെ മസ്തകത്തില്‍ വച്ചു. ഒരുനിമിഷം മാത്രം. ആ നിമിഷം കൊണ്ട് മാലിക് അയാസ് തന്റെ നെടിയ കുന്തം രാജവേഷധാരിയുടെ നെഞ്ചിലേക്കു കുത്തിത്താഴ്ത്തി.
“രാജാവിനെ കൊന്നേയ്.”
മാലിക് അയാസ് തൊള്ള തുറന്നു വിളിച്ചു. ആ വിളി കുന്നിന്‍ മുകളില്‍നിന്ന സുല്‍ത്താന്‍ കേട്ടു. അയാള്‍ വിളിച്ചു പറഞ്ഞു:
”മാലിക് അയാസ് അവിശ്വാസികളുടെ രാജാവിനെ കൊന്നിരിക്കുന്നു. ബാക്കിയുള്ളവരെക്കൂടി അരിഞ്ഞുതള്ളൂ സൈനികരേ…”
രാജാവു മരിച്ചു എന്ന വാര്‍ത്ത ഗസ്‌നിപ്പോരാളികളില്‍ വലിയ ആവേശമുണ്ടാക്കി. അവര്‍ പതിന്മടങ്ങു വീര്യത്തോടെ മുമ്പോട്ടു കുതിച്ചു.
“എനിക്കു പകരക്കാരനായി ജീവന്‍ ബലികഴിച്ച ആ സൈനികന്റെ പേരെന്താണു സൂര്യകിരണ്‍..?”
രാജാവു ചോദിച്ചു.
“അവന്റെ പേര് ഭൂപതി എന്നാണ്.” സൂര്യകിരണ്‍ പറഞ്ഞു.
“പാവം… ഇനി സ്വര്‍ഗ്ഗത്തില്‍വച്ചു കണ്ട് നന്ദി പറയാം.”
രാജാവ് വിഷാദഭാവത്തോടെ ചിരിച്ചു.
കുന്നിന്‍മുകളില്‍നിന്നു സുല്‍ത്താന്‍ കാട്ടിയ അംഗവിക്ഷേപങ്ങള്‍ പിന്നില്‍ വന്നുകൊണ്ടിരുന്ന ഗസ്‌നിസൈന്യത്തിനു പെട്ടെന്നു പിടികിട്ടി. സൈന്യം കുന്നിന്‍ മുനയിലേയ്ക്കു കയറുന്നതിനുപകരം കുന്നിന്റെ ഇരുപാര്‍ശ്വങ്ങളിലൂടെയും മലപൊളിച്ചുവരുന്ന ജലപ്രവാഹം പോലെ താഴേക്കൊഴുകി. ഇരു പാര്‍ശ്വങ്ങളിലൂടെയുമുള്ള പ്രവാഹം താഴെയെത്തി കൂടിച്ചേരുമ്പോള്‍ ഒരു ഞണ്ടിന്റെ കാലുകള്‍ക്കിടയിലെന്നവണ്ണം യാദവസൈന്യം വളയപ്പെട്ടിരിക്കും.
നിറയെ ചോരയില്‍ മുങ്ങിയ ഒരു രൂപം കുതിരയോടിച്ചു രാജാവിന്റ മുന്‍പിലെത്തി. ആളെ തിരിച്ചറിയാനാവാതെ രാജാവു സംശയിച്ചപ്പോള്‍ സൂര്യകിരണ്‍ പറഞ്ഞു.
“യോഗേന്ദ്രയാദവാണു തിരുമനസ്സേ… ചോരയില്‍ മുങ്ങിയതുകൊണ്ട് തിരിച്ചറിയാന്‍ കഴിയുന്നില്ല.”
“അവര്‍ വളയുകയാണ്. തിരുമനസ്സിനെ അതില്‍ പെടാതെ പുറത്തുകടത്തൂ സൂര്യകിരണ്‍.” പിന്നെ രാജാവിനു നേരെ തിരിഞ്ഞുകൊണ്ട് യാദവ് പറഞ്ഞു. ‘ഇനി സ്വര്‍ഗ്ഗത്തില്‍ കാണാം തിരുമനസ്സേ’. അദ്ദേഹം വീണ്ടും യുദ്ധച്ചുഴിയിലേയ്ക്കു പാഞ്ഞുകയറി.
മലയുടെ ഇരു പാര്‍ശ്വങ്ങളിലും ശക്തിയായ സമ്മര്‍ദ്ദമേല്പിച്ചുകൊണ്ട് സുല്‍ത്താന്റെ സൈന്യം താഴേയ്ക്കു വന്നുകൊണ്ടിരുന്നു. യാദവരുടെ അംഗസംഖ്യ കുറയുന്നു. പ്രതിരോധം ദുര്‍ബ്ബലമാകുന്നു.
സൂര്യകിരണ്‍ വഴികാട്ടി.
“തിരുമനസ്സേ ഇതുവഴി.”
ഗസ്‌നിസൈന്യത്തിന്റെ വളയല്‍ പൂര്‍ത്തിയാകും മുമ്പ് മഹാരാജാവും സൂര്യകിരണും പുറത്തുചാടി. അംഗരക്ഷക സൈന്യത്തില്‍ മറ്റാരും അവശേഷിച്ചിരുന്നില്ല. പുറകില്‍നിന്നും പൈശാചികമായ അട്ടഹാസങ്ങള്‍ കേള്‍ക്കുന്നു. വളയപ്പെട്ട യാദവസൈന്യത്തിന്റെ അവസാന പോരാട്ടത്തിന്റെ ഭേരീനാദവും കാട്ടറബികളുടെ കൊലവിളികളുമായിരിക്കും.
രാജാവും സൂര്യകിരണും മിന്നല്‍ വേഗത്തില്‍ കുതിരയെ പായിച്ചു.
ഏറെ നേരത്തെ മൗനത്തിനുശേഷം രാജാവു പറഞ്ഞു. ‘എനിക്കെന്റെ പ്രിയപ്പെട്ടവരെ സുല്‍ത്താനു കടിച്ചുകീറാന്‍ എറിഞ്ഞുകൊടുത്തിട്ട് പോകാനാകില്ല സൂര്യകിരണ്‍. സുന്ദരിയായ മഹാറാണിയും കിളുന്തുബാലനായ രാജകുമാരനും സുല്‍ത്താന്റെ വിഷയാസക്തിക്കു മുന്നില്‍ പകച്ചുനില്ക്കുന്നത് നീ ഓര്‍ത്തുനോക്ക്. ഞാനും നീയും ഇല്ലാത്ത ലോകത്ത് അവര്‍ തനിച്ച്… നീ എന്നെ സഹായിക്കണം.’
സൂര്യകിരണ്‍ ഞെട്ടലോടെ തിരിഞ്ഞുനോക്കി. രാജാവിന്റെ മുഖത്തു യാചനാഭാവം.
“മഹാരാജന്‍… അവിടുന്ന് എന്താണുദ്ദേശിക്കുന്നതെന്ന് എനിക്കു മനസ്സിലായി…ഞാന്‍ അങ്ങയെ സഹായിക്കും.
രാജകുമാരന്‍ മാധവനെ നീ വളരെ സ്‌നേഹിച്ചിരുന്നു. അല്ലേ?”
എന്റെ ജീവന്‍ പോലെ. പക്ഷേ മടക്കയാത്ര ഇത്ര പെട്ടെന്നു വേണ്ടിവരുമെന്ന് ആരും കരുതിയിരുന്നില്ലല്ലോ.”
മഹാവനത്തില്‍ നിന്ന് അവര്‍ കാളിന്ദി (യമുനയുടെ ഈ ഭാഗത്തിന് കാളിന്ദി എന്നു പറയും. ശ്രീകൃഷ്ണന്‍ കാളിയസര്‍പ്പത്തെ മര്‍ദ്ദിച്ചത് ഇവിടെ വച്ചായിരുന്നു) കുറുകെ കടന്ന് വൃന്ദാവനത്തില്‍ പ്രവേശിച്ചു. ശ്രീകൃഷ്ണ ജന്മാഷ്ടമിയുടെ ഘോഷയാത്രകള്‍ ജനങ്ങളുടെ കണ്ണും കരളും കവര്‍ന്നിരു ന്നതിനാല്‍ ചോരയില്‍ മുങ്ങിയ രണ്ടു കുതിരസവാരിക്കാര്‍ മിന്നല്‍ പോലെ കടന്നു പൊയ്‌ക്കൊണ്ടിരുന്നത് ആരും ശ്രദ്ധിച്ചില്ല.
മഹാറാണിയുടെ അന്തഃപുരത്തില്‍ രക്താഭിഷിക്തനായി നില്ക്കുന്ന മഹാരാജാവിനു മുന്‍പില്‍ ഗദ്ഗദം കടിച്ചമര്‍ത്തി ആനന്ദമയീദേവി നിന്നു. നിറഞ്ഞ കണ്ണുകള്‍ തുളുമ്പാതിരിക്കാന്‍ അവര്‍ ഏറെ പാടുപെട്ടു.
”നമുക്കു പോകാന്‍ സമയമായി, അല്ലേ മഹാരാജന്‍?”
അവര്‍ ചോദിച്ചു.
”നിന്നെ ഉപേക്ഷിച്ചു പോകാന്‍ എനിക്കു കഴിയില്ല പ്രിയപ്പെട്ടവളേ. നിന്നെ ഞാന്‍ അത്രയ്ക്കു സ്‌നേഹിക്കുന്നു.””
”ഞാനും…” മഹാറാണി പറഞ്ഞു. പിന്നെ റാണി ചോദിച്ചു.
”ആരാണവര്‍?”
”മുഹമ്മദ് ഗസ്‌നിയും കൂട്ടരും.”
”നാം പോകുമ്പോള്‍ രാജകുമാരന്‍ തനിച്ചാവില്ലേ?” മഹാറാണി ചോദിച്ചു.
”ഇല്ല… അതിനുവേണ്ടതു ചെയ്തിട്ടുണ്ട്.” രാജാവു പറഞ്ഞു.
പിന്നീടൊന്നും പറയാതെ മഹാറാണി രാജാവിനു പുറംതിരിഞ്ഞ് അല്പം കുനിഞ്ഞുനിന്നു. രാജാവ് വാളുയര്‍ത്തി മഹാറാണിയുടെ പിന്‍കഴുത്തില്‍ ആഞ്ഞുവെട്ടി. അതേ വാള്‍വീശലില്‍ തന്നെ തന്റെ ഇടതു ചെവിക്കുതാഴെ കര്‍ണ്ണഞരമ്പു മുറിച്ചുകൊണ്ട് രാജാവും മരിച്ചുവീണു.
അപ്പോള്‍ സൂര്യകിരണ്‍ രാജകുമാരന്‍ മാധവനു മുന്‍പില്‍ എത്തിയിരുന്നു. നിറയെ ചോരയില്‍ മുങ്ങി നില്ക്കുന്ന സൂര്യകിരണെ മാധവന്‍ നിര്‍ന്നിമേഷം നോക്കിനിന്നു. വൃന്ദാവനത്തിലെ എല്ലാ കുമാരന്മാരെയും പോലെ അന്ന് മാധവനും ശ്രീകൃഷ്ണന്റെ വേഷത്തിലായിരുന്നു.
”മഹാരാജാവ് സഹായിക്കണമെന്നു പറഞ്ഞു. എനിക്കതു ചെയ്യാതെ വയ്യ കുമാരാ… എല്ലാവരും പോകുമ്പോള്‍ കുമാരന്‍ തനിച്ച് സുല്‍ത്താന്റെ കയ്യില്‍ പെട്ടാല്‍….”
ആന്തരിക സ്‌ഫോടനംകൊണ്ട് തകര്‍ന്ന തന്റെ ഹൃദയത്തില്‍ ചില്ലുകള്‍ കിലുങ്ങുന്നത് സൂര്യകിരണ്‍ അറിഞ്ഞു. ഒന്നും മനസ്സിലാകാതെ നോക്കി നില്ക്കുകയാണ് മാധവന്‍.
സൂര്യകിരണ്‍ മെല്ലെ മാധവന്റെ പിന്നിലേയ്ക്കു മാറി. കുട്ടി തിരിഞ്ഞുനോക്കുംമുമ്പ്, ഒന്നും അറിയുന്നതിനു മുന്‍പ്, സൂര്യന്‍ വാള്‍ വീശി.
കുമാരന്റെ ചോരപുരണ്ട വാള്‍ ഉയര്‍ത്തിപ്പിടിച്ച് സൂര്യകിരണ്‍ ഭ്രാന്തനെപ്പോലെ അലറി.
കാളിന്ദി കുറുകെ കടന്ന് മഹാവനത്തിലൂടെ യുദ്ധച്ചുഴിയിലേയ്ക്കു സൂര്യന്‍ പായുമ്പോള്‍ യാദവ സൈന്യത്തെ മുഴുവനായും ചവച്ചുതുപ്പിയ ഗസ്‌നിപ്പട ഇളകിവരുന്ന കരിങ്കടല്‍പോലെ അവനുനേരെ വരുന്നതുകണ്ടു. അവന്‍ അങ്ങോട്ടുതന്നെ പാഞ്ഞു.
യമുന കുറുകെ കടന്ന് വൃന്ദാവനത്തിന്റെ അതിരില്‍ നിന്നുകൊണ്ട് തന്റെ മുന്‍പില്‍ അനന്തമായി പരന്നുകിടക്കുന്ന സമതലഭൂമിയിലേയ്ക്കുനോക്കി സുല്‍ത്താന്‍ മുഹമ്മദ് ഗസ്‌നി അന്തംവിട്ടുനിന്നു. നോക്കെത്തുന്ന ദൂരത്തോളം ഗോതമ്പു വിളഞ്ഞുകിടക്കുന്ന പാടങ്ങള്‍. നിറഞ്ഞ യൗവനവും മൊട്ടിട്ടുവരുന്ന കൗമാരവും ശില്പചാരുതയില്‍ മത്സരിക്കുന്ന എണ്ണമറ്റ പെണ്‍കൊടിമാര്‍. ശ്രീകൃഷ്ണ ജന്മാഷ്ടമി ആഘോഷങ്ങള്‍ക്ക് അണിഞ്ഞൊരുങ്ങി എത്തിയിരിക്കുന്ന സുന്ദരിക്കുട്ടികള്‍.
ആകാശത്തിലേയ്ക്കു കണ്ണുകളുയര്‍ത്തി ഇരുകൈകളും വിരിച്ച് സുല്‍ത്താന്‍ ആത്മഗതം ചെയ്തു.
“പരമകാരുണികനായ തമ്പുരാനേ… അവിശ്വാസികളുടെ ഇത്രയും കുട്ടികളെ എനിക്കും എന്റെ സൈനികര്‍ക്കുമായി അങ്ങ് ഒരുക്കിനിര്‍ത്തി തന്നുവല്ലോ.”
തന്റെ കൂറ്റന്‍ കൊമ്പനാനയുടെ പുറത്തിരുന്ന് സുല്‍ത്താന്‍ ഉറക്കെ വിളിച്ചു.
അഹ്മ്മദ് മെയ്മാണ്ടീ…”
സുല്‍ത്താനെ പൊതിഞ്ഞുനില്ക്കുന്ന അംഗരക്ഷക കുതിരപ്പടയ്ക്കിടയിലൂടെ അസാധാരണ വലുപ്പമുള്ള കുതിരപ്പുറത്ത് ഒരാള്‍ ഞെങ്ങിഞെരുങ്ങി കടന്നുവന്നു. തലമുടി പറ്റെ ക്ഷൗരം ചെയ്ത് താടിനീട്ടിയ ആജാനുബാഹുവായ ഒരാള്‍. ഗസ്‌നി സാമ്രാജ്യത്തിന്റെ വിസീര്‍ അഥവാ മുഖ്യമന്ത്രിയാണയാള്‍. സുല്‍ത്താന്റെ വിശ്വസ്തന്‍, പ്രധാന ഉപദേശകന്‍.
മെയ്മാണ്ടീ.. ഇവിടെനിന്ന് നമുക്ക് ഒരുപാട് സമ്പത്തു നേടാമെന്നു തോന്നുന്നു. അടിമകളും ആനകളും സ്വര്‍ണ്ണം പൊതിഞ്ഞ വിഗ്രഹങ്ങളും എല്ലാം. കൂടാതെ എന്റെ സൈനികര്‍ക്കു വിനോദത്തിനുള്ള പൈങ്കിളികള്‍ പറന്നുനടക്കുന്നതു കണ്ടില്ലേ. മൊത്തം വളഞ്ഞു പിടിക്കാനുള്ള ഏര്‍പ്പാടു ചെയ്യൂ മെയ്മാണ്ടീ.”
ശരി ഹുസൂര്‍.”മെയ്മാണ്ടി വിനയാന്വിതനായി.
അഹമ്മദ് മെയ്മാണ്ടി പെട്ടെന്ന് മാലിക് അയാസിനെയും മറ്റ് മുഖ്യസൈന്യത്തലവന്മാരെയും വിളിച്ചുകൂട്ടി. അദ്ദേഹം പറഞ്ഞു.
”മാലിക് ആദ്യം ചെയ്യേണ്ടത് വലയെറിഞ്ഞു മത്സ്യം പിടിക്കുന്നതുപോലെ വൃന്ദാവനവും മധുരയും ഉള്‍പ്പെടുന്ന ഈ രാജ്യത്തെ വളയുകയാണ്. അങ്ങനെ വളഞ്ഞിട്ടതിനുശേഷം നമുക്ക് കൊയ്ത്താരംഭിക്കണം. ഇരുന്നൂറോ അതില്‍കൂടുതലോ ക്ഷേത്രങ്ങള്‍ ഇവിടെയുണ്ടെന്നാണ് ചാരവര്‍ത്തമാനം. അതുമുഴുവന്‍ നശിപ്പിക്കാനും കൊള്ളചെയ്യാനും സുല്‍ത്താന്‍ നേരിട്ടിറങ്ങും. അതിനുമുമ്പ് ഓരോ ക്ഷേത്രവും ചൂണ്ടിക്കാട്ടിക്കൊടുക്കാന്‍ നിങ്ങള്‍ക്കു കഴിയണം. ഒരു സൈന്യദളം പശുക്കളെ മുഴുവന്‍ പിടികൂടി ബന്ധിക്കണം. രണ്ടു നഗരങ്ങളിലുമായി നൂറോളം ആനകള്‍ കാണും. അവയൊന്നും നഷ്ടപ്പെടരുത്. സ്ത്രീകളെയും പെണ്‍കുട്ടികളെയും മുഴുവന്‍ ബന്ധിക്കണം. അതില്‍ സൈന്യത്തിന്റെ വിനോദം കഴിഞ്ഞ് ബാക്കി വരുന്നവരെ അടിമച്ചന്തയിലേയ്ക്കു കൊണ്ടുപോകാം. പുരുഷന്മാരെ പൂര്‍ണ്ണമായും കൂട്ടക്കൊല ചെയ്യുക. കെട്ടിടങ്ങള്‍ മുഴുവന്‍ ഇടിച്ചുനിരത്തണം. വീടുകളും അവിശ്വാ സികളുടെ ക്ഷേത്രങ്ങളും പൂര്‍ണ്ണമായി അഗ്നിക്കിരയാക്കുക. നമ്മുടെ ഇരുപതിനായിരം ഒട്ടകങ്ങള്‍ക്കു വഹിക്കാന്‍ കഴിയുന്നത്ര പുല്ലും വൈക്കോലും ഇവിടെനിന്നു ശേഖരിക്കണം. മടക്കയാത്രയില്‍ കുതിരകള്‍ക്കും ഒട്ടകങ്ങള്‍ക്കും തീറ്റക്ഷാമമുണ്ടാകാതെ കരുതാനുള്ള വക ഈ രാജ്യത്തു നിന്നു പിടിച്ചെടുക്കണം.”
ഉത്തരവുകേട്ട സൈന്യാധിപന്മാര്‍ നാലുപാടും പാഞ്ഞു. ലക്ഷത്തിലേറെ കാലാള്‍ സൈന്യവും ഇരുപതിനായിരം കുതിരപ്പടയും അരക്ഷിതരായ ജനങ്ങളുടെമേല്‍ തുറന്നുവിടപ്പെട്ടു. ഇരുന്നൂറ്റമ്പതിലേറെ വരുന്ന ആനപ്പട സമസ്തവും നശിപ്പിച്ചുകൊണ്ട് ഏറ്റവും ഒടുവിലായി രാജ്യത്തു പ്രവേശിച്ചു. ഉണ്ണിക്കൃഷ്ണന്റെ വേഷംകെട്ടിയ കുട്ടികളെ ചവുട്ടിത്തെറിപ്പിച്ചുകൊണ്ട് കുതിരപ്പട പാഞ്ഞു. പരുന്തുകളില്‍നിന്ന് രക്ഷപ്പെടാന്‍ പറക്കുന്ന പ്രാവുകളെപ്പോലെ പെണ്‍കുട്ടികള്‍ ചിതറിയോടി. കിരാത സൈന്യം കുതിരപ്പുറത്തിരുന്നുകൊണ്ടുതന്നെ അവരെ റാഞ്ചിയെടുത്ത് കുതിരപ്പുറത്തു കുറുകെ കിടത്തി. വഷളന്‍ ചിരിയോടെ അവരുടെ കൈകാലുകള്‍ ചണക്കയറുകൊണ്ട് മുറുകെ കെട്ടി.
പത്തുപേര്‍ വീതമുള്ള കുതിരപ്പട പ്രമാണിമാരുടെ ഭവനങ്ങള്‍ ലക്ഷ്യമാക്കി പാഞ്ഞു. ആക്രമിക്കപ്പെട്ട വീടുകളിലെ പുരുഷന്മാരെ ആദ്യംതന്നെ വാളിനിരയാക്കി. സ്ത്രീകളെ ബന്ധിച്ച് കുതിരപ്പുറത്തു കയറ്റി. സ്വര്‍ണ്ണവും വെള്ളിയും രത്‌നങ്ങളും കൊള്ളയടിക്കപ്പെട്ടു. ഭവനങ്ങളോടനുബന്ധിച്ചുള്ള കുടുംബ ക്ഷേത്രത്തിലെ വിഗ്രഹങ്ങള്‍ ഇരുമ്പുകൂടം കൊണ്ട് അടിച്ചുതകര്‍ത്തു. വിഗ്രഹങ്ങളില്‍ ചാര്‍ത്തപ്പെട്ടിരുന്ന സ്വര്‍ണ്ണാഭരണങ്ങള്‍ കൊള്ള ചെയ്ത് പിന്‍തിരിയും മുമ്പ് വീടുകള്‍ കത്തിച്ചു ചാമ്പലാക്കി. പിന്നാലെ വന്ന പടയാനകള്‍ അവിടെ അവശേഷിച്ചിരുന്ന കൃഷികള്‍ ചവുട്ടിത്തകര്‍ത്തു. ഫലവൃക്ഷങ്ങള്‍ കടപുഴക്കി വീഴ്ത്തി.
അങ്ങനെ ഇനിയൊരിക്കലും ഉയര്‍ന്നുവരാത്തവിധം സര്‍വ്വനാശം ചെയ്തുകൊണ്ട് സുല്‍ത്താന്റെ സൈന്യം വൃന്ദാവനം എന്ന ചെറുരാജ്യത്തെ വിഴുങ്ങി. അടിമകളുടെ ഒരു വലിയ സംഘം ഗോതമ്പുവയലുകള്‍ കൊയ്ത് കറ്റകളാക്കി ഒട്ടകങ്ങള്‍ക്കു മുകളില്‍ കെട്ടിവച്ചുകൊണ്ടിരുന്നു. മെതിച്ച് ഗോതമ്പുമണികള്‍ ശേഖരിക്കാന്‍ വേണ്ടിയല്ല സുല്‍ത്താന്റെ കുതിരകള്‍ക്കും ഒട്ടകങ്ങള്‍ക്കും തീറ്റക്കുവേണ്ടിയുള്ള കരുതല്‍.
കൊയ്തുമാറിയ വയലുകളില്‍ ആനകളെ ഇറക്കി ചവുട്ടിനിരത്തി. അവിടെ വലിയ കൂടാരങ്ങള്‍ ഉയര്‍ന്നുതുടങ്ങി. പണിതീരുന്ന കൂടാരങ്ങളിലേയ്ക്ക് ബന്ധിക്കപ്പെട്ട പെണ്‍കുട്ടികളുമായി കിരാത സൈന്യം ഇരമ്പിക്കയറി. അന്നുവൈകുന്നേരത്തോടെ നൂറുകണക്കിനു കൂടാരങ്ങളില്‍ നിന്ന് പെണ്‍കുട്ടികളുടെ ദീനരോദനങ്ങളും കിരാതസൈന്യത്തിന്റെ അട്ടഹാസങ്ങളും ഉയര്‍ന്നു. വൃന്ദാവനത്തിനും മധുരയ്ക്കും മേലെ മഞ്ഞ് കണ്ണീര്‍ത്തുള്ളികളായി പതിച്ചുകൊണ്ടിരുന്നു. തണുപ്പേറിയപ്പോള്‍ വലിയ മരത്തടികള്‍ കൂട്ടിയിട്ട് കിരാതസൈന്യം ആഴികള്‍ കൂട്ടി. ഗോമാതാവായി ജനങ്ങള്‍ ആരാധിച്ചിരുന്ന പശുക്കളെ തോലുരിക്കാതെ അഗ്നികുണ്ഡങ്ങളിലേയ്ക്കു തള്ളി. ചുട്ടെടുത്ത പശുമാംസം പങ്കുവയ്ക്കുന്നിടത്ത് കിരാതന്മാര്‍ ചെന്നായ്ക്കളെപ്പോലെ പരസ്പരം കടിച്ചുകീറി.
(തുടരും)